കോഴിക്കോട്: നഗരത്തിലെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പൂട്ടിടാനൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ കച്ചവടം നടത്തുന്ന തട്ടുകടക്കാരെ കൈയോടെ പിടികൂടാനാണ് തീരുമാനം.ഷവർമയ്ക്കെതിരേ കർശന നിലപാടെടുത്ത ഉദ്യോഗസ്ഥർ രണ്ടാം ഘട്ടമെന്നനിലയിലാണ് തട്ടുകടകളിൽ പരിശോധനയ്ക്കൊരുങ്ങുന്നത്. തട്ടുകടകളിൽ ഇന്നലെമുതൽ മിന്നൽ പരിശോധന ആരംഭിച്ചു. ആദ്യം നോട്ടീസ് നൽകും. നിശ്ചിത ദിവസത്തിനകം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ തട്ടുകടയുടെ രജിസ്ട്രേഷൻ റദ്ദാക്കും.കോഴിക്കോട് സിറ്റിയിലും ഹൈവേ പരിസരങ്ങളിലും തട്ടുകടകളുടെ എണ്ണം ഈയടുത്തകാലത്തായി ക്രമാതീതമായി വർധിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പല തട്ടുകടകളിലും സംവിധാനം ഉണ്ടാകാറില്ല. റോഡിന്റെ വശങ്ങളിലായതിനാൽ റോഡിൽ നിന്നും പൊടിയും മറ്റും ഭക്ഷണസാധനങ്ങളിൽ വീഴും. പത്തും പതിനഞ്ചും ജോലിക്കാരുള്ള ഹോട്ടലിനേക്കാൾ വിപുലമായ രീതിയിൽ നടക്കുന്ന തട്ടുകടകൾ ജില്ലയിലുണ്ട്. പക്ഷെ അവയിലൊന്നും തന്നെ അടിസ്ഥാന സൗകര്യങ്ങളോ വൃത്തിയുള്ള ചുറ്റുപാടുകളോ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഒ.ശങ്കരനുണ്ണി പറയുന്നു. തട്ടുകടയുടെ മട്ടിൽ നിന്നു മാറി ഹോട്ടൽപോലെ പ്രവർത്തിക്കുന്ന തട്ടുകടകളെ പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തട്ടുകടയുടെ ലൈസൻസ്ഉപയോഗിച്ച് ഹോട്ടൽപോലെ വിപുലമായി പ്രവർത്തിക്കാതിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തൊണ്ടയാട് ബൈപാസിൽ വൃത്തിഹീനമായ അന്തരീക്ഷത്തെതുടർന്ന് ഹോട്ടലിനേക്കാൾ വിപുലമായ രീതിയിൽ നടത്തികൊണ്ടിരുന്ന ഒരു തട്ടുകട അധികൃതർ പൂട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് വീണ്ടും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഹോട്ടൽ ലൈസൻസാണ് ഇപ്പോഴുള്ളത്. ജില്ലയുടെ പല ഭാഗങ്ങളിൽ പുതിയതായി തട്ടുകടകടകൾ ആരംഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും രാത്രി സഞ്ചാരികളുമാണ് തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവരിലേറെയും.തട്ടുകടക്കാർ ഉപയോഗിക്കുന്ന വെള്ളത്തെക്കുറിച്ചും പരാതി ഉയർന്നിട്ടുണ്ട്.