പേരാമ്പ്ര: ചങ്ങരോത്ത്, മരുതോങ്കര ഗ്രാമപഞ്ചായത്തുകളെ ബന്ധപ്പെടുത്തി കുറ്റ്യാടിപ്പുഴയിൽ ചവറംമൂഴിക്കടവിൽ കോൺക്രീറ്റ് പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ചർച്ച ചെയ്യുന്നതിനും തുടർനടപടികൾ ആലോചി ക്കുന്നതിനുമായി ഇന്നു ഉച്ചകഴിഞ്ഞു 3.45ന് പടത്തുകടവിലെ ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്കൂളിൽ ജനകീയ കൺവൻഷൻ നടത്തുമെന്നു മാനേജർ ഫാ. ആന്റണി ചെന്നിക്കര, പ്രധാനാധ്യാപകൻ റ്റി.ജെ. കുര്യാച്ചൻ, പിടിഎ പ്രസിഡന്റ് സി.ഡി. പ്രകാശ് എന്നിവർ അറിയിച്ചു. ചക്കിട്ടപാറ, ചങ്ങരോത്ത്, മരുതോങ്കര, കാവിലുംപാറ ഗ്രാമ പഞ്ചായത്ത് മേഖലകളിലെ ജനപ്രതിനിധികൾ, സാമൂഹിക,രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ചവറംമൂഴിയിൽ പുതിയ പാലം വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. നിലവിൽ ഇവിടെയുള്ളത് കുറ്റ്യാടി ജലസേചന വകുപ്പിന്റെ നീർപ്പാലമാണ്. കാലപ്പഴക്കം കാരണം ഇതിന്റെ പല ഭാഗവും ദുർബലാവസ്ഥയിലാണ്. ചെറുവാഹനങ്ങൾ കടന്നു പോകാറുണ്ടെങ്കിലും വലിയ വാഹനങ്ങൾക്കു പ്രവേശിക്കാനാകില്ല. നിയമവിരുദ്ധമായി ലോറികൾ ഓടുന്നുണ്ട്. അതു കൊണ്ടു തന്നെ നീർപ്പാലത്തിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. പാലം വേണമെന്ന ജനകീയാവശ്യം ആദ്യ മുയർത്തിയത് ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്കൂൾ കുട്ടികളാണ്. സ്കൂൾ പാർലമെന്റിൽ വിദ്യാർഥികൾ നേരിടുന്ന യാത്രാക്ലേശം ചർച്ചയായി. ജനുവരി 27ന് നടന്ന സ്കൂൾ വികസന സെമിനാറിൽ വിഷയം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലം എന്ന കുട്ടികളുടെ ആശയത്തിനു രൂപമായത്. ഇത് പിടിഎയും നാട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.