വിഴിഞ്ഞം: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം വിഴിഞ്ഞം തുറമുഖത്തെ പുതിയ വാർഫിൽ ഇന്നലെ വൈദ്യൂതിയെത്തി. വൈകുന്നേരത്തോടെ വാർഫിൽ പണി കഴിപ്പിച്ച് അദാനി ഗ്രൂപ്പിന് വാടകയ്ക്ക് നൽകിയ ഗോഡൗൺ പ്രകാശപൂരിതമായി. ഒരു മാസത്തിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ് കൂടി കിട്ടുന്ന തോടെ തുറമുഖം വികസനത്തിന്റെ പാതയിലാകും. ആഡംബര കപ്പലുകളും ചരക്കുകപ്പലുകളും പുതിയ വാർഫിൽനങ്കൂരമിടും. കൂറ്റൻ മതിൽ വകവയ്ക്കതെ ചാടിക്കടന്നെത്തിയിരുന്ന സാമൂഹ്യ വിരുദ്ധരും മദ്യപാനികളും അധികൃതർക്ക്എന്നും തലവേദനയായിരുന്നു ഇവിടെ. തീര സംരക്ഷണ സേനയുടെ കപ്പലുകളും തീരദേശ പോലീസിന്റെ പട്രോൾ ബോട്ടുകളും, മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും ഇറാനിയൻ പത്തേമാരി, അന്താരാഷ്ട്ര തുറമുഖ നിർമാണവസ്തുക്കൾ, അദാനിയുടെ വക ടഗ്ഗുകൾ, ബാർജുകൾ എന്നിങ്ങനെ എല്ലാം നങ്കൂരമിട്ടിരിക്കുന്ന സി വേഡ് എന്ന പുതിയ വാർഫാണ് നാളിതുവരെ ഇരുളിൽ തപ്പിത്തടഞ്ഞത്. വൈദ്യുതിക്കായി മുൻപ് നടന്ന പല ശ്രമങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. പോർട്ട് ഓഫീസർ അനിത എ.നായർ, വാർഫ് സൂപ്പർവൈസർ അനിൽ എന്നിവരുടെയും ഓഫീസ് സ്റ്റാഫുകളുടെയും വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഒരു മാസത്തെ കൂട്ടായ പരിശ്രമമാണ് ഇന്നലെ ഫലം കണ്ടത്.