ന്യൂഡൽഹി: മുതിർന്ന കോണ്ഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ഇന്നു രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. കേരളത്തിൽ കോണ്ഗ്രസിലുണ്ടായ നേതൃമാറ്റത്തിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ചാകും പ്രധാനമായും ചർച്ച. ആന്ധ്രപ്രദേശിലെ സംഘടനാ കാര്യങ്ങളും ചർച്ച നടത്തും. ഉമ്മൻ ചാണ്ടിക്കു പിന്നാലെ യുഡിഎഫ് മുൻ കണ്വീനർ ബെന്നി ബഹനാൻ എംപിയും ഇന്നു രാഹുലിനെ കണ്ടു ചർച്ച നടത്തും.
രാവിലെ 10.30നാണ് രാഹുലുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളതെന്ന് ഇന്നലെ ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി പറഞ്ഞു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ കേരള ഹൗസിലിരുന്നു വീഡിയോ കോണ്ഫറൻസിലൂടെയാണു പങ്കെടുത്തത്. എ.കെ. ആന്റണിയുമായും ഉമ്മൻ ചാണ്ടി വിശദമായ ചർച്ച നടത്തി. എഐസിസിയിലെ ഓഫീസിലെത്തി ആന്ധ്രപ്രദേശ് കാര്യങ്ങളിൽ മുഴുകിയ ശേഷം മുകുൾ വാസ്നിക്കുമായും ഉമ്മൻ ചാണ്ടി ചർച്ച നടത്തി. ഡൽഹിയിലുണ്ടായിരുന്ന എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരും ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു.
പുതിയ പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും നിയമിച്ചതിനോടു വിയോജിപ്പില്ലെങ്കിലും തങ്ങളെ വിശ്വാസത്തിലെടുക്കാതെ നിയമനം നടത്തിയതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തി പരസ്യമാക്കിയിരുന്നു. ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കണമെന്ന അഭിപ്രായത്തോട് ഇരുവരും കാര്യമായ എതിർപ്പു പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ, കേരളത്തിൽ ഗ്രൂപ്പുകൾ യാഥാർഥ്യമാണെന്നും ഗ്രൂപ്പുകളെ ഒറ്റയടിക്കു പാടേ ഇല്ലാതാക്കാനാവില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ചെന്നിത്തലയെ കൂടി എഐസിസി ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിന് ഉമ്മൻ ചാണ്ടി പിന്തുണ അറിയിക്കും.
മോദി എന്ന പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന വിവാദ പരാമർശത്തിലുള്ള മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരാകാൻ പോയിരുന്നതിനാൽ രാഹുൽ ഇന്നലെ ഡൽഹിയിലുണ്ടായിരുന്നില്ല. എഐസിസി നേതൃയോഗത്തിലും രാഹുലിന് ഇന്നലെ പങ്കെടുക്കാനായില്ല.
മകൻ ചാണ്ടി ഉമ്മനോടൊപ്പം ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി ഇന്നു രാത്രി എറണാകുളത്ത് എത്തിയ ശേഷം പുതുപ്പള്ളിയിലേക്കു പോകും. അടുത്ത ദിവസം വിശാഖപട്ടണത്തേക്കു പോകും.
രാവിലെ 10.30നാണ് രാഹുലുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളതെന്ന് ഇന്നലെ ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി പറഞ്ഞു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ കേരള ഹൗസിലിരുന്നു വീഡിയോ കോണ്ഫറൻസിലൂടെയാണു പങ്കെടുത്തത്. എ.കെ. ആന്റണിയുമായും ഉമ്മൻ ചാണ്ടി വിശദമായ ചർച്ച നടത്തി. എഐസിസിയിലെ ഓഫീസിലെത്തി ആന്ധ്രപ്രദേശ് കാര്യങ്ങളിൽ മുഴുകിയ ശേഷം മുകുൾ വാസ്നിക്കുമായും ഉമ്മൻ ചാണ്ടി ചർച്ച നടത്തി. ഡൽഹിയിലുണ്ടായിരുന്ന എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരും ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു.
പുതിയ പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും നിയമിച്ചതിനോടു വിയോജിപ്പില്ലെങ്കിലും തങ്ങളെ വിശ്വാസത്തിലെടുക്കാതെ നിയമനം നടത്തിയതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തി പരസ്യമാക്കിയിരുന്നു. ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കണമെന്ന അഭിപ്രായത്തോട് ഇരുവരും കാര്യമായ എതിർപ്പു പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ, കേരളത്തിൽ ഗ്രൂപ്പുകൾ യാഥാർഥ്യമാണെന്നും ഗ്രൂപ്പുകളെ ഒറ്റയടിക്കു പാടേ ഇല്ലാതാക്കാനാവില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ചെന്നിത്തലയെ കൂടി എഐസിസി ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിന് ഉമ്മൻ ചാണ്ടി പിന്തുണ അറിയിക്കും.
മോദി എന്ന പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന വിവാദ പരാമർശത്തിലുള്ള മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരാകാൻ പോയിരുന്നതിനാൽ രാഹുൽ ഇന്നലെ ഡൽഹിയിലുണ്ടായിരുന്നില്ല. എഐസിസി നേതൃയോഗത്തിലും രാഹുലിന് ഇന്നലെ പങ്കെടുക്കാനായില്ല.
മകൻ ചാണ്ടി ഉമ്മനോടൊപ്പം ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി ഇന്നു രാത്രി എറണാകുളത്ത് എത്തിയ ശേഷം പുതുപ്പള്ളിയിലേക്കു പോകും. അടുത്ത ദിവസം വിശാഖപട്ടണത്തേക്കു പോകും.