മണിപ്പുർ എങ്ങോട്ട് ? -3 / ആന്റോ അക്കര
മണിപ്പുർ കലാപത്തിന്റെ ആദ്യനാൾ മുതൽ നിയമം കൈയിലെടുത്ത് ഒരു വിഭാഗത്തെ തുടച്ചുനീക്കുമെന്ന വാശിയോടെ അക്രമം നടത്തുകയാണ് ഭൂരിപക്ഷ മെയ്തെയ് വിഭാഗത്തിന്റെ കീഴിലുള്ള സായുധ സംഘടനകളായ ആരംബായ് ടെൻഗോലും മെയ്തെയ് ലിപൂനും. വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ സംഘടനകളുടെ കാവൽഭടന്മാരേക്കാൾ തീവ്ര അക്രമസ്വഭാവക്കാരാണ് ഈ രണ്ടു സംഘടനകളും. കലാപം തുടങ്ങിയ മേയ് മൂന്നിനും നാലിനുമായി ഇരുസംഘടനകളിലെയും സായുധരായ അക്രമിസംഘം വിശാലമായ ഇംഫാൽ താഴ്വരയിലെ ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരുടെ വീടുകളും ലക്ഷ്യമിട്ടുകൊണ്ട് തേർവാഴ്ച നടത്തുകയായിരുന്നു.
ഈ സായുധസംഘടനകളിൽ ഏറ്റവും തീവ്രസ്വഭാവമുള്ളത് ആരംബായ് ടെൻഗോലിനാണ്. മെയ്തെയ് വിഭാഗക്കാരുടെ അന്പ് പോലുള്ള ഒരു പരന്പരാഗത ആയുധത്തിൽനിന്നും ഉദ്ഭവിച്ച പേരാണ് ആരംബായ് ടെംഗോൽ. തികച്ചും സംഘടിതമായി പ്രവർത്തിക്കുന്ന ഈ സായുധവിഭാഗം അക്രമികൾക്ക് മുഖ്യമന്ത്രി ബീരേൻ സിംഗിന്റെയും മണിപ്പുർ രാജാവും ബിജെപിയുടെ രാജ്യസഭാ എംപിയുമായ മഹാരാജ ലെയ്ഷെംബാ സനാജൊബയുടെയും പൂർണ ആശീർവാദമുണ്ടെന്നാണ് വിമർശകർ പറയുന്നത്. ആദിമ മെയ്തെയ് സംസ്കാരത്തിന് ക്രൈസ്തവമതം ഭീഷണിയാണെന്നാണ് സായുധസംഘം കരുതുന്നത്. അതിനാൽത്തന്നെയാണ് ക്രൈസ്തവരെയും ക്രൈസ്തവ ദേവാലയങ്ങളെയും ലക്ഷ്യമിട്ട് ഈ അക്രമികൾ തേർവാഴ്ച നടത്തിയത്. വാടകയ്ക്കെടുത്ത നിരവധി ബുൾഡോസറുകളുമായാണ് ഇവർ ദേവാലയങ്ങൾ തകർക്കാനെത്തിയത്.
കറുത്ത യൂണിഫോമണിഞ്ഞ ഈ സംഘങ്ങൾ ആദ്യം ചെയ്തത് പോലീസ് സ്റ്റേഷനുകളിൽനിന്ന് ആയുധങ്ങൾ കൊള്ളയടിക്കുകയെന്നതായിരുന്നു. ഇത്തരത്തിൽ ആയിരത്തോളം തോക്കുകൾ മെയ്തെയ് സംഘം കൊണ്ടുപോയതായി പോലീസ് പറയുന്പോൾ ഇതിന്റെ ഇരട്ടിയോളം തോക്കുകൾ അവർ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നാണ് അനുമാനം. പിടിച്ചെടുത്ത ആയുധങ്ങൾ തിരികെയേൽപ്പിക്കണമെന്ന് മനസില്ലാമനസോടെയാണെങ്കിലും ബിജെപി സർക്കാർ പലകുറി അഭ്യർഥന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കഴിഞ്ഞ 28നും ഈ സായുധസംഘടന വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്ന് വീണ്ടും നിരവധി ആയുധങ്ങൾ കൊള്ളയടിച്ചു.
കാൻഡമാൽ മാതൃകയിൽ ആക്രമണം
2008ൽ ഒഡീഷയിലെ കാൻഡമാലിൽ സംഘപരിവാർ ക്രൈസ്തവർക്കുനേരേ നടത്തിയ അക്രമത്തിന്റെ അതേ രീതിയാണ് മണിപ്പുരിലും നടന്നത്. തകർക്കപ്പെട്ട ദേവാലയങ്ങളിലെ പാസ്റ്റർമാരോട് ഇനി തിരിച്ചുവരില്ലെന്ന് അക്രമികൾ രേഖാമൂലം എഴുതിവാങ്ങി. ദേവാലയപരിസരം അശുദ്ധമാക്കിയെന്നാരോപിച്ച് മേയ് ആദ്യവാരം ഒരു പാസ്റ്റർ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴുണ്ടായ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. പാസ്റ്ററിനെ പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നു മാത്രമല്ല വിവരം മെയ്തെയ് സായുധസംഘത്തിനു ചോർത്തിക്കൊടുക്കുകയും ചെയ്തു. പിന്നീടു കണ്ടത് മെയ്തെയ് സായുധസംഘം കൂട്ടത്തോടെയെത്തി ദേവാലയം പൂർണമായി തകർക്കുന്ന കാഴ്ചയാണ്. ഇതുപോലെ കാൻഡമാലിൽ നടത്തിയ ആസൂത്രിത ആക്രമണം നടപ്പാക്കുകയായിരുന്നു മണിപ്പുരിലും.
പാസ്റ്ററൽ സെന്ററിലും ദേവാലയത്തിലും നടത്തിയ ക്രൂരത
ഇംഫാൽ അതിരൂപതയുടെ കീഴിലുള്ള വിശാലമായ പാസ്റ്ററൽ ട്രെയിനിംഗ് സെന്ററിൽ മേയ് മൂന്നിനു രാത്രി നാലു തവണയാണ് വലിയൊരു ജനക്കൂട്ടം പരിശോധന നടത്തിയത്. ഇംഫാൽ വിമാനത്താവളത്തിനടുത്തുള്ള ഈ സ്ഥാപനത്തിൽ ഗോത്രവർഗക്കാരെ തേടിയായിരുന്നു ഇവരുടെ പരിശോധന. ഇവിടെ വേദപാഠ പരിശീലനത്തിലേർപ്പെട്ടിരുന്ന 50 പേരെയും വിശദമായി പരിശോധിച്ചശേഷം ഗോത്രവിഭാഗക്കാരല്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് അക്രമികൾ മടങ്ങിയത്. പരിശോധനയ്ക്കിടെ കാന്പസിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം അവർ തകർത്തു.
കാന്പസിനുള്ളിലെ കോഴി, മത്സ്യ, പന്നിഫാമുകൾ ഒന്നുപോലും അവശേഷിപ്പിക്കാതെ കൊള്ളയടിക്കുകയും ചെയ്തു. തീർന്നില്ല, തൊട്ടടുത്ത ദിവസം പാസ്റ്ററൽ സെന്ററും തൊട്ടുചേർന്നുള്ള സെന്റ് പോൾസ് ഇടവക ദേവാലയവും അഗ്നിക്കിരയാക്കി. പാസ്റ്ററൽ സെന്റർ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ഐസക് ഹൊൻസാനിനും അന്തേവാസികൾക്കും നിസഹായരായി നിൽക്കാനേ സാധിച്ചുള്ളൂ. ദേവാലയം അഗ്നിഗോളമായി മാറുന്ന കാഴ്ച ഒരിക്കലും മറക്കാനാകില്ലെന്ന് ഫാ. ഹൊൻസാൻ പറഞ്ഞു. അക്രമികളിൽനിന്നു രക്ഷതേടി പലകുറി പോലീസിനെ വിളിച്ചെങ്കിലും ഒരു സഹായവും അവർ ചെയ്തു നല്കിയില്ലെന്നു ഫാ. ഹൊൻസാൻ കണ്ണീർ തുടച്ചുകൊണ്ടു പറഞ്ഞു.
മോദിയുടെ മൗനം
ഇത്രയും വലിയ കലാപമുണ്ടാകുകയും ക്രൈസ്തവർക്കും ദേവാലയങ്ങൾക്കും നേരേ കിരാത ആക്രമണമുണ്ടാകുകയും ചെയ്തിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടർന്നത് സംശയാസ്പദമാണ്. ചെറിയ സംഭവങ്ങളിൽപോലും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന പ്രധാനമന്ത്രി മണിപ്പുരിൽ അരങ്ങേറിയ കൊള്ളയും കൊള്ളിവയ്പും അറിഞ്ഞ ഭാവംപോലും നടിച്ചില്ല. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ അവിടത്തെ ഹൈന്ദവ ക്ഷേത്രങ്ങൾക്കു നേരേയുണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച് അവിടുത്തെ പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചപ്പോൾ, മണിപ്പുരിനെക്കുറിച്ച് ഒരക്ഷരംപോലും അദ്ദേഹം മിണ്ടിയില്ല.
മണിപ്പുരിൽ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും മൗനം പുലർത്തുന്നതാണു കാണാനായത്. 2014ൽ പ്രധാനമന്ത്രിയായതിനുശേഷം 60 തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുള്ള പ്രധാനമന്ത്രി രക്തരൂഷിത കലാപത്തെത്തുടർന്നു തീരാദുരിതം അനുഭവിക്കുന്ന മണിപ്പുരിലെ ജനതയെ സന്ദർശിക്കാനോ ഒരു ആശ്വാസവാക്ക് പറയാനോ ഇനിയും തയാറായിട്ടില്ലെന്നത് ഏറെ വിഷമിപ്പിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് ‘മൻകി ബാത്തി’ലൂടെയും മറ്റും വാതോരാതെ സംസാരിക്കുന്ന അദ്ദേഹം മണിപ്പുരിൽ നിലനിൽക്കേണ്ട നാനാത്വത്തിലെ ഏകത്വത്തെ മനഃപൂർവം വിസ്മരിക്കുകയാണോയെന്ന ചോദ്യവും ഇത്തരുണത്തിൽ ഉയരുന്നു.
മൂന്നാഴ്ചയോളം മണിപ്പുരിൽ രക്തരൂഷിത കലാപം അരങ്ങുവാണപ്പോഴും ഒരു കേന്ദ്രമന്ത്രിപോലും സംസ്ഥാനം സന്ദർശിക്കാൻ കൂട്ടാക്കിയില്ല. പ്രധാനമന്ത്രിയും അമിത്ഷായുമുൾപ്പെട്ട മുഴുവൻ ബിജെപി നേതൃത്വവും കർണാടകയിൽ റോഡ് ഷോ തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങളിലായിരുന്നപ്പോൾ മണിപ്പുരിൽ ആയിരക്കണക്കിനു വീടുകളും ദേവാലയങ്ങളും വാഹനങ്ങളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം അഗ്നിക്കിരയായി പുക വമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
36 മണിക്കൂറിനുള്ളിൽ തകർത്തത് 247 ദേവാലയങ്ങൾ
അധികമാരും ശ്രദ്ധിക്കാതെപോയതും മാധ്യമശ്രദ്ധ പതിയാതെപോയതുമായ ഒരു കാര്യം കലാപം തുടങ്ങിയ മേയ് മൂന്നിനും നാലിനും രാത്രിയിൽ ക്രൈസ്തവ ദേവാലയങ്ങൾ തെരഞ്ഞുപിടിച്ച് തകർത്തതാണ്. ബുൾഡോസറുകളുമായെത്തിയാണ് മെയ്തെയ് സായുധസംഘടനകൾ മുൻകൂട്ടിയുള്ള തീരുമാനമെന്നോണം ദേവാലയങ്ങളെ ലക്ഷ്യമിട്ടത്. ഈ രണ്ടു ദിവസങ്ങളിലായി തകർക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തത് മെയ്തെയ് സമുദായത്തിലെ വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ 247 ദേവാലയങ്ങളാണ്. കുകി വിഭാഗം ക്രൈസ്തവരുടെ 50 ദേവാലയങ്ങളും തകർത്തു. ദേവാലയങ്ങൾക്കു നേരേ നടന്ന ഈ സംഘടിത ആക്രമണത്തിനിടയിലും മെയ്തെയ് വിഭാഗത്തിലെ ഒരു ക്രൈസ്തവൻപോലും കൊല്ലപ്പെട്ടില്ല. ഇതുവഴി മാധ്യമശ്രദ്ധ പതിയാതിരിക്കാൻ മെയ്തെയ് സായുധസംഘത്തിനായെന്നതാണു പരമാർഥം.
(അവസാനിച്ചു)
മണിപ്പുർ കലാപത്തിന്റെ ആദ്യനാൾ മുതൽ നിയമം കൈയിലെടുത്ത് ഒരു വിഭാഗത്തെ തുടച്ചുനീക്കുമെന്ന വാശിയോടെ അക്രമം നടത്തുകയാണ് ഭൂരിപക്ഷ മെയ്തെയ് വിഭാഗത്തിന്റെ കീഴിലുള്ള സായുധ സംഘടനകളായ ആരംബായ് ടെൻഗോലും മെയ്തെയ് ലിപൂനും. വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ സംഘടനകളുടെ കാവൽഭടന്മാരേക്കാൾ തീവ്ര അക്രമസ്വഭാവക്കാരാണ് ഈ രണ്ടു സംഘടനകളും. കലാപം തുടങ്ങിയ മേയ് മൂന്നിനും നാലിനുമായി ഇരുസംഘടനകളിലെയും സായുധരായ അക്രമിസംഘം വിശാലമായ ഇംഫാൽ താഴ്വരയിലെ ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരുടെ വീടുകളും ലക്ഷ്യമിട്ടുകൊണ്ട് തേർവാഴ്ച നടത്തുകയായിരുന്നു.
ഈ സായുധസംഘടനകളിൽ ഏറ്റവും തീവ്രസ്വഭാവമുള്ളത് ആരംബായ് ടെൻഗോലിനാണ്. മെയ്തെയ് വിഭാഗക്കാരുടെ അന്പ് പോലുള്ള ഒരു പരന്പരാഗത ആയുധത്തിൽനിന്നും ഉദ്ഭവിച്ച പേരാണ് ആരംബായ് ടെംഗോൽ. തികച്ചും സംഘടിതമായി പ്രവർത്തിക്കുന്ന ഈ സായുധവിഭാഗം അക്രമികൾക്ക് മുഖ്യമന്ത്രി ബീരേൻ സിംഗിന്റെയും മണിപ്പുർ രാജാവും ബിജെപിയുടെ രാജ്യസഭാ എംപിയുമായ മഹാരാജ ലെയ്ഷെംബാ സനാജൊബയുടെയും പൂർണ ആശീർവാദമുണ്ടെന്നാണ് വിമർശകർ പറയുന്നത്. ആദിമ മെയ്തെയ് സംസ്കാരത്തിന് ക്രൈസ്തവമതം ഭീഷണിയാണെന്നാണ് സായുധസംഘം കരുതുന്നത്. അതിനാൽത്തന്നെയാണ് ക്രൈസ്തവരെയും ക്രൈസ്തവ ദേവാലയങ്ങളെയും ലക്ഷ്യമിട്ട് ഈ അക്രമികൾ തേർവാഴ്ച നടത്തിയത്. വാടകയ്ക്കെടുത്ത നിരവധി ബുൾഡോസറുകളുമായാണ് ഇവർ ദേവാലയങ്ങൾ തകർക്കാനെത്തിയത്.
കറുത്ത യൂണിഫോമണിഞ്ഞ ഈ സംഘങ്ങൾ ആദ്യം ചെയ്തത് പോലീസ് സ്റ്റേഷനുകളിൽനിന്ന് ആയുധങ്ങൾ കൊള്ളയടിക്കുകയെന്നതായിരുന്നു. ഇത്തരത്തിൽ ആയിരത്തോളം തോക്കുകൾ മെയ്തെയ് സംഘം കൊണ്ടുപോയതായി പോലീസ് പറയുന്പോൾ ഇതിന്റെ ഇരട്ടിയോളം തോക്കുകൾ അവർ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നാണ് അനുമാനം. പിടിച്ചെടുത്ത ആയുധങ്ങൾ തിരികെയേൽപ്പിക്കണമെന്ന് മനസില്ലാമനസോടെയാണെങ്കിലും ബിജെപി സർക്കാർ പലകുറി അഭ്യർഥന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കഴിഞ്ഞ 28നും ഈ സായുധസംഘടന വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്ന് വീണ്ടും നിരവധി ആയുധങ്ങൾ കൊള്ളയടിച്ചു.
കാൻഡമാൽ മാതൃകയിൽ ആക്രമണം
2008ൽ ഒഡീഷയിലെ കാൻഡമാലിൽ സംഘപരിവാർ ക്രൈസ്തവർക്കുനേരേ നടത്തിയ അക്രമത്തിന്റെ അതേ രീതിയാണ് മണിപ്പുരിലും നടന്നത്. തകർക്കപ്പെട്ട ദേവാലയങ്ങളിലെ പാസ്റ്റർമാരോട് ഇനി തിരിച്ചുവരില്ലെന്ന് അക്രമികൾ രേഖാമൂലം എഴുതിവാങ്ങി. ദേവാലയപരിസരം അശുദ്ധമാക്കിയെന്നാരോപിച്ച് മേയ് ആദ്യവാരം ഒരു പാസ്റ്റർ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴുണ്ടായ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. പാസ്റ്ററിനെ പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നു മാത്രമല്ല വിവരം മെയ്തെയ് സായുധസംഘത്തിനു ചോർത്തിക്കൊടുക്കുകയും ചെയ്തു. പിന്നീടു കണ്ടത് മെയ്തെയ് സായുധസംഘം കൂട്ടത്തോടെയെത്തി ദേവാലയം പൂർണമായി തകർക്കുന്ന കാഴ്ചയാണ്. ഇതുപോലെ കാൻഡമാലിൽ നടത്തിയ ആസൂത്രിത ആക്രമണം നടപ്പാക്കുകയായിരുന്നു മണിപ്പുരിലും.
പാസ്റ്ററൽ സെന്ററിലും ദേവാലയത്തിലും നടത്തിയ ക്രൂരത
ഇംഫാൽ അതിരൂപതയുടെ കീഴിലുള്ള വിശാലമായ പാസ്റ്ററൽ ട്രെയിനിംഗ് സെന്ററിൽ മേയ് മൂന്നിനു രാത്രി നാലു തവണയാണ് വലിയൊരു ജനക്കൂട്ടം പരിശോധന നടത്തിയത്. ഇംഫാൽ വിമാനത്താവളത്തിനടുത്തുള്ള ഈ സ്ഥാപനത്തിൽ ഗോത്രവർഗക്കാരെ തേടിയായിരുന്നു ഇവരുടെ പരിശോധന. ഇവിടെ വേദപാഠ പരിശീലനത്തിലേർപ്പെട്ടിരുന്ന 50 പേരെയും വിശദമായി പരിശോധിച്ചശേഷം ഗോത്രവിഭാഗക്കാരല്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് അക്രമികൾ മടങ്ങിയത്. പരിശോധനയ്ക്കിടെ കാന്പസിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം അവർ തകർത്തു.
കാന്പസിനുള്ളിലെ കോഴി, മത്സ്യ, പന്നിഫാമുകൾ ഒന്നുപോലും അവശേഷിപ്പിക്കാതെ കൊള്ളയടിക്കുകയും ചെയ്തു. തീർന്നില്ല, തൊട്ടടുത്ത ദിവസം പാസ്റ്ററൽ സെന്ററും തൊട്ടുചേർന്നുള്ള സെന്റ് പോൾസ് ഇടവക ദേവാലയവും അഗ്നിക്കിരയാക്കി. പാസ്റ്ററൽ സെന്റർ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ഐസക് ഹൊൻസാനിനും അന്തേവാസികൾക്കും നിസഹായരായി നിൽക്കാനേ സാധിച്ചുള്ളൂ. ദേവാലയം അഗ്നിഗോളമായി മാറുന്ന കാഴ്ച ഒരിക്കലും മറക്കാനാകില്ലെന്ന് ഫാ. ഹൊൻസാൻ പറഞ്ഞു. അക്രമികളിൽനിന്നു രക്ഷതേടി പലകുറി പോലീസിനെ വിളിച്ചെങ്കിലും ഒരു സഹായവും അവർ ചെയ്തു നല്കിയില്ലെന്നു ഫാ. ഹൊൻസാൻ കണ്ണീർ തുടച്ചുകൊണ്ടു പറഞ്ഞു.
മോദിയുടെ മൗനം
ഇത്രയും വലിയ കലാപമുണ്ടാകുകയും ക്രൈസ്തവർക്കും ദേവാലയങ്ങൾക്കും നേരേ കിരാത ആക്രമണമുണ്ടാകുകയും ചെയ്തിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടർന്നത് സംശയാസ്പദമാണ്. ചെറിയ സംഭവങ്ങളിൽപോലും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന പ്രധാനമന്ത്രി മണിപ്പുരിൽ അരങ്ങേറിയ കൊള്ളയും കൊള്ളിവയ്പും അറിഞ്ഞ ഭാവംപോലും നടിച്ചില്ല. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ അവിടത്തെ ഹൈന്ദവ ക്ഷേത്രങ്ങൾക്കു നേരേയുണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച് അവിടുത്തെ പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചപ്പോൾ, മണിപ്പുരിനെക്കുറിച്ച് ഒരക്ഷരംപോലും അദ്ദേഹം മിണ്ടിയില്ല.
മണിപ്പുരിൽ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും മൗനം പുലർത്തുന്നതാണു കാണാനായത്. 2014ൽ പ്രധാനമന്ത്രിയായതിനുശേഷം 60 തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുള്ള പ്രധാനമന്ത്രി രക്തരൂഷിത കലാപത്തെത്തുടർന്നു തീരാദുരിതം അനുഭവിക്കുന്ന മണിപ്പുരിലെ ജനതയെ സന്ദർശിക്കാനോ ഒരു ആശ്വാസവാക്ക് പറയാനോ ഇനിയും തയാറായിട്ടില്ലെന്നത് ഏറെ വിഷമിപ്പിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് ‘മൻകി ബാത്തി’ലൂടെയും മറ്റും വാതോരാതെ സംസാരിക്കുന്ന അദ്ദേഹം മണിപ്പുരിൽ നിലനിൽക്കേണ്ട നാനാത്വത്തിലെ ഏകത്വത്തെ മനഃപൂർവം വിസ്മരിക്കുകയാണോയെന്ന ചോദ്യവും ഇത്തരുണത്തിൽ ഉയരുന്നു.
മൂന്നാഴ്ചയോളം മണിപ്പുരിൽ രക്തരൂഷിത കലാപം അരങ്ങുവാണപ്പോഴും ഒരു കേന്ദ്രമന്ത്രിപോലും സംസ്ഥാനം സന്ദർശിക്കാൻ കൂട്ടാക്കിയില്ല. പ്രധാനമന്ത്രിയും അമിത്ഷായുമുൾപ്പെട്ട മുഴുവൻ ബിജെപി നേതൃത്വവും കർണാടകയിൽ റോഡ് ഷോ തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങളിലായിരുന്നപ്പോൾ മണിപ്പുരിൽ ആയിരക്കണക്കിനു വീടുകളും ദേവാലയങ്ങളും വാഹനങ്ങളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം അഗ്നിക്കിരയായി പുക വമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
36 മണിക്കൂറിനുള്ളിൽ തകർത്തത് 247 ദേവാലയങ്ങൾ
അധികമാരും ശ്രദ്ധിക്കാതെപോയതും മാധ്യമശ്രദ്ധ പതിയാതെപോയതുമായ ഒരു കാര്യം കലാപം തുടങ്ങിയ മേയ് മൂന്നിനും നാലിനും രാത്രിയിൽ ക്രൈസ്തവ ദേവാലയങ്ങൾ തെരഞ്ഞുപിടിച്ച് തകർത്തതാണ്. ബുൾഡോസറുകളുമായെത്തിയാണ് മെയ്തെയ് സായുധസംഘടനകൾ മുൻകൂട്ടിയുള്ള തീരുമാനമെന്നോണം ദേവാലയങ്ങളെ ലക്ഷ്യമിട്ടത്. ഈ രണ്ടു ദിവസങ്ങളിലായി തകർക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തത് മെയ്തെയ് സമുദായത്തിലെ വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ 247 ദേവാലയങ്ങളാണ്. കുകി വിഭാഗം ക്രൈസ്തവരുടെ 50 ദേവാലയങ്ങളും തകർത്തു. ദേവാലയങ്ങൾക്കു നേരേ നടന്ന ഈ സംഘടിത ആക്രമണത്തിനിടയിലും മെയ്തെയ് വിഭാഗത്തിലെ ഒരു ക്രൈസ്തവൻപോലും കൊല്ലപ്പെട്ടില്ല. ഇതുവഴി മാധ്യമശ്രദ്ധ പതിയാതിരിക്കാൻ മെയ്തെയ് സായുധസംഘത്തിനായെന്നതാണു പരമാർഥം.
(അവസാനിച്ചു)