എസ്. മഞ്ജുളാദേവി
പുരുഷന്മാർ കൈയടക്കി വാണിരുന്ന അഭിഭാഷകലോകത്തിലേക്ക് 1965-ൽ അതായത്; അൻപത്തിയെട്ടു വർഷങ്ങൾക്ക് മുന്പാണ് സെലിൻ വിൽഫ്രഡ് കാലെടുത്തു വയ്ക്കുന്നത്. വാദപ്രതിവാദങ്ങളിലൂടെ പ്രഗത്ഭരായ അഭിഭാഷകർ വിരാജിച്ചിരുന്ന ഒരിടത്തിൽ ഒരു യുവതിക്ക് വിജയിക്കുക അത്ര ലളിതമായിരുന്നില്ല. എന്നാൽ, തിരുവനന്തപുരം സ്വദേശിയായ സെലിൻ വിൽഫ്രഡ് കേരളത്തിന്റെ നീതിന്യായ മേഖലയിൽ ഉറച്ച ശബ്ദമായി.
1972ൽ പബ്ലിക് പ്രോസിക്യൂട്ടറായും ഗവണ്മെന്റ് പ്ലീഡറായും പ്രവർത്തിച്ച 15 വർഷക്കാലം കേരളത്തിലെ പ്രമാദങ്ങളായ നിരവധി ക്രിമിനൽ-സിവിൽ കേസുകൾ വിജയിച്ചത് സെലിന്റെ ഇച്ഛാശക്തികൊണ്ടാണ്. എൻക്വയറി കമ്മീഷനുകളിൽ സർക്കാരിനും കേരള പോലീസിനും വേണ്ടി നിരവധി തവണ അഡ്വ. സെലിൻ വിൽഫ്രഡ് ഹാജരായിട്ടുണ്ട്.
കല്ലുവാതുക്കൽ മദ്യദുരന്തം, കുപ്പണ്ണ മദ്യദുരന്തം, ബീമാപള്ളി വെടിവയ്പ് കേസ്, ശിവഗിരി മഠം കേസ് തുടങ്ങിയ ഇവയിൽ ചിലതുമാത്രം. കേരളത്തിലെ പ്രഗത്ഭ വനിതാ അഭിഭാഷകരിൽ മുൻനിരയിലുള്ള സെലിൻ വിൽഫ്രഡ് ഇന്നും തിരുവനന്തപുരം ബാറിലെ സാന്നിധ്യമാണ്.
നീതിദേവതയ്ക്കു മുന്നിൽ
ഒരു നിരപരാധിക്കു നീതി നല്കുവാൻ സാധിക്കുന്പോൾ നമുക്കുണ്ടാകുന്ന ചാരിതാർഥ്യം വളരെ വലുതാണ്. നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ പരമാവധി പരിശ്രമിക്കാറുണ്ട്. പാറശാല കേസ് ഇത്തരത്തിലൊന്നാണ്. റെയിൽവെ ട്രാക്കിൽ യുവതിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ലോറി ഉടമയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത കേസാണിത്.
ലോറി ഉടമയുടെ കണ്ണുനീർ എന്നെ വല്ലാതെ വിഷമിപ്പിച്ചു. താൻ നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞു. കേസ് തലനാരിഴ കീറി പരിശോധിച്ചു. ലോറി ഉടമയിൽനിന്നു ശേഖരിച്ച തെളിവുകൾ പലതും വ്യാജമാണെന്നു കണ്ടെത്തി. യുവതി മരിച്ചു കിടന്ന സ്ഥലത്തുവച്ച് ഇൻക്വസ്റ്റ് തയാറാക്കാതെ ആശുപത്രിയിലാക്കുകയായിരുന്നു എന്ന് സ്ഥലവാസികളോടു ചോദിച്ചപ്പോൾ മനസിലായി. ഇൻക്വസ്റ്റ് പ്രകാരം യുവതിയുടെ കാതിൽനിന്നു കമ്മൽ പറിച്ചെടുത്ത് കാത് മുറിഞ്ഞ് രക്തം കട്ട പിടിച്ചതായാണു രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ കാതുകുത്തിയിട്ടില്ലെന്നുണ്ട്. ഇൻക്വസ്റ്റിലെ ക്രമക്കേടുകൾകൂടി ചേർന്നപ്പോൾ പ്രതിക്ക് അനുകൂലമായ വിധി വന്നു.
അങ്ങനെ ലോറി ഉടമയെ വെറുതേ വിട്ടുകൊണ്ട് കോടതി ഉത്തരവായി. (ഈ കേസിൽ ലോറിയുടെ ഡ്രൈവർ ശിക്ഷിക്കപ്പെട്ടിരുന്നു.)
കുഷ്ഠരോഗിയുടെ കേസ്
ഒരു കുഷ്ഠരോഗി വെട്ടുകത്തി കൊണ്ട് ഒരാളെ പതിനൊന്നു കുത്തുകുത്തി കൊലപ്പെടുത്തിയ കേസാണ് മറ്റൊന്ന്. കുഷ്ഠരോഗം ബാധിച്ച് കൈവിരലുകൾ കുറുകിയിരിക്കുന്ന ഒരാൾ കുത്തിക്കൊലപ്പെടുത്തിയെന്നു വിശ്വസിക്കാൻ പ്രയാസം. പ്രതിയെ കണ്ടു സംസാരിക്കാൻ തിരുവനന്തപുരം സബ് ജയിലിൽ പോയി. എന്നാൽ പബ്ലിക് പ്രൊസിക്യൂട്ടറാണെന്ന് അറിഞ്ഞതോടെ സംസാരിക്കാൻ വിസമ്മതിക്കുകയും ചാടി എഴുന്നേറ്റു ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു. സംശയ നിവാരണത്തിനായി പിന്നീട് സമീപിച്ചത് കുഷ്ഠരോഗികളെ ചികിത്സിക്കുന്ന ഡോക്ടറെയാണ്. ഏതെങ്കിലുമൊരു ശാരീരിക വൈകല്യം ഉണ്ടാകുന്പോൾ മറ്റു ശരീര ഭാഗങ്ങൾക്കു കരുത്തുകൂടും എന്ന് ഡോക്ടർ പറഞ്ഞു. അതായത് വികലമായതിനെ അതിജീവിക്കുവാനുള്ള കഴിവുകൂടി ആ സമയം പ്രതിക്കു കൈവന്നിട്ടുണ്ടാകണം എന്ന്.
കൈമുട്ടിനു താഴെ കൈകൾ ഇല്ലാത്ത ഒരാൾ കൈമുട്ടുകൊണ്ട് അമ്മിക്കല്ലിൽ അരയ്ക്കുന്നത് ഒരു എക്സിബിഷനിൽ ഞാൻ കണ്ടിട്ടുണ്ട്. ഏതായാലും കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. പ്രതിക്കു കോടതി പരമാവധി ശിക്ഷയായ ജീവപര്യന്തം വിധിച്ചു. ശേഷം പ്രതി കിടന്നിരുന്ന സെൻട്രൽ ജയിലിൽ പോയി. ഒരു സംശയം ബാക്കിയുണ്ടായിരുന്നു. എന്തായാലും ശിക്ഷ കിട്ടിയല്ലോ. ഇനി പഴയപോലെ എന്നെ വിരട്ടാൻ നോക്കാതെ നടന്ന സംഭവങ്ങൾ ഒന്ന് ഓർത്തെടുക്കൂ എന്ന് ഞാൻ പറഞ്ഞു. നാലണ (25 പൈസ) പ്രതിയിൽനിന്നും മരിച്ചയാൾ വാങ്ങിയിരുന്നു. ഈ പൈസ തിരികെ ചോദിച്ചപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഒരിക്കൽ അയാൾ മദ്യപിച്ച് ബോധമില്ലാതെ കിടന്ന അവസരത്തിൽ അയാളുടെ പുറത്തു കയറി പതിനൊന്നു പ്രാവശ്യം കുത്തി. തന്റെ വിരൽ കൊണ്ട് വെട്ടുകത്തി പിടിച്ച് എങ്ങനെ പതിനൊന്നു പ്രാവശ്യം കുത്തി എന്നു പ്രതി എനിക്കു കാണിച്ചു തന്നു.
സ്ത്രീ എന്ന പരിമിതി
ഒരിക്കലും ഉണ്ടായിട്ടില്ല. വലിയ അനുഭവ സന്പത്തുള്ള പുരുഷന്മാരായ അഭിഭാഷകരെ കോടിക്കുള്ളിൽ എതിർത്തു നില്ക്കുന്പോൾ താനൊരു സ്ത്രീയല്ലേ എന്ന ചിന്ത ഉണ്ടായിട്ടേയില്ല. കേസ് വാദിക്കുന്പോൾ പുരുഷനാണോ സ്ത്രീയാണോ എന്നതു പ്രസക്തമല്ല. വസ്തുതകൾ പഠിച്ച് നന്നായി വാദിക്കുക. കേസ് സൂക്ഷ്മമായി മനസിലാക്കി ആത്മാർഥമായി വാദിച്ചാൽ ഏതു കടുപ്പമേറിയ കേസും ജയിക്കാം. പ്രഗത്ഭരായ ജഡ്ജിമാർക്കു മുന്നിൽനിന്ന് കേസ് വാദിക്കാൻ കഴിഞ്ഞത് ഈ ആത്മവിശ്വാസം ഉള്ളിലുള്ളതുകൊണ്ടാണ്. പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ് ആദ്യം കേസ് വാദിക്കാൻ കോടതിയിലെത്തിയപ്പോൾ ’ഓ. ഇവരാണോ കേസ് വാദിക്കുവാൻ പോകുന്നത്. മറ്റാരെയും കിട്ടിയില്ലേ’ എന്ന് പലരും അടക്കം പറയുമായിരുന്നു. അതു വെല്ലുവിളിയായി സ്വീകരിച്ചു.
കുടുംബം
1960-ലാണ് തിരുവനന്തപുരം ചെറിയതുറ സ്വദേശിയായ വിൽഫ്രഡ് സെബാസ്റ്റ്യനുമായുള്ള വിവാഹം. മുൻ എംഎൽഎ കൂടിയായ അഡ്വ. വിൽഫ്രഡ് സെബാസ്റ്റ്യന്റെ പിന്തുണ ജീവിത വിജയത്തിന്റെ ഒരു പ്രധാന കാരണമാണ്.
മകൻ അഡ്വ. സുരേഷ് വിൽഫ്രഡ്. മകൾ ഡോ. സുനിത വിൽഫ്രഡ് (ഡോക്ടർ,ഓസ്ട്രേലിയ).
പുരുഷന്മാർ കൈയടക്കി വാണിരുന്ന അഭിഭാഷകലോകത്തിലേക്ക് 1965-ൽ അതായത്; അൻപത്തിയെട്ടു വർഷങ്ങൾക്ക് മുന്പാണ് സെലിൻ വിൽഫ്രഡ് കാലെടുത്തു വയ്ക്കുന്നത്. വാദപ്രതിവാദങ്ങളിലൂടെ പ്രഗത്ഭരായ അഭിഭാഷകർ വിരാജിച്ചിരുന്ന ഒരിടത്തിൽ ഒരു യുവതിക്ക് വിജയിക്കുക അത്ര ലളിതമായിരുന്നില്ല. എന്നാൽ, തിരുവനന്തപുരം സ്വദേശിയായ സെലിൻ വിൽഫ്രഡ് കേരളത്തിന്റെ നീതിന്യായ മേഖലയിൽ ഉറച്ച ശബ്ദമായി.
1972ൽ പബ്ലിക് പ്രോസിക്യൂട്ടറായും ഗവണ്മെന്റ് പ്ലീഡറായും പ്രവർത്തിച്ച 15 വർഷക്കാലം കേരളത്തിലെ പ്രമാദങ്ങളായ നിരവധി ക്രിമിനൽ-സിവിൽ കേസുകൾ വിജയിച്ചത് സെലിന്റെ ഇച്ഛാശക്തികൊണ്ടാണ്. എൻക്വയറി കമ്മീഷനുകളിൽ സർക്കാരിനും കേരള പോലീസിനും വേണ്ടി നിരവധി തവണ അഡ്വ. സെലിൻ വിൽഫ്രഡ് ഹാജരായിട്ടുണ്ട്.
കല്ലുവാതുക്കൽ മദ്യദുരന്തം, കുപ്പണ്ണ മദ്യദുരന്തം, ബീമാപള്ളി വെടിവയ്പ് കേസ്, ശിവഗിരി മഠം കേസ് തുടങ്ങിയ ഇവയിൽ ചിലതുമാത്രം. കേരളത്തിലെ പ്രഗത്ഭ വനിതാ അഭിഭാഷകരിൽ മുൻനിരയിലുള്ള സെലിൻ വിൽഫ്രഡ് ഇന്നും തിരുവനന്തപുരം ബാറിലെ സാന്നിധ്യമാണ്.
നീതിദേവതയ്ക്കു മുന്നിൽ
ഒരു നിരപരാധിക്കു നീതി നല്കുവാൻ സാധിക്കുന്പോൾ നമുക്കുണ്ടാകുന്ന ചാരിതാർഥ്യം വളരെ വലുതാണ്. നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ പരമാവധി പരിശ്രമിക്കാറുണ്ട്. പാറശാല കേസ് ഇത്തരത്തിലൊന്നാണ്. റെയിൽവെ ട്രാക്കിൽ യുവതിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ലോറി ഉടമയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത കേസാണിത്.
ലോറി ഉടമയുടെ കണ്ണുനീർ എന്നെ വല്ലാതെ വിഷമിപ്പിച്ചു. താൻ നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞു. കേസ് തലനാരിഴ കീറി പരിശോധിച്ചു. ലോറി ഉടമയിൽനിന്നു ശേഖരിച്ച തെളിവുകൾ പലതും വ്യാജമാണെന്നു കണ്ടെത്തി. യുവതി മരിച്ചു കിടന്ന സ്ഥലത്തുവച്ച് ഇൻക്വസ്റ്റ് തയാറാക്കാതെ ആശുപത്രിയിലാക്കുകയായിരുന്നു എന്ന് സ്ഥലവാസികളോടു ചോദിച്ചപ്പോൾ മനസിലായി. ഇൻക്വസ്റ്റ് പ്രകാരം യുവതിയുടെ കാതിൽനിന്നു കമ്മൽ പറിച്ചെടുത്ത് കാത് മുറിഞ്ഞ് രക്തം കട്ട പിടിച്ചതായാണു രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ കാതുകുത്തിയിട്ടില്ലെന്നുണ്ട്. ഇൻക്വസ്റ്റിലെ ക്രമക്കേടുകൾകൂടി ചേർന്നപ്പോൾ പ്രതിക്ക് അനുകൂലമായ വിധി വന്നു.
അങ്ങനെ ലോറി ഉടമയെ വെറുതേ വിട്ടുകൊണ്ട് കോടതി ഉത്തരവായി. (ഈ കേസിൽ ലോറിയുടെ ഡ്രൈവർ ശിക്ഷിക്കപ്പെട്ടിരുന്നു.)
കുഷ്ഠരോഗിയുടെ കേസ്
ഒരു കുഷ്ഠരോഗി വെട്ടുകത്തി കൊണ്ട് ഒരാളെ പതിനൊന്നു കുത്തുകുത്തി കൊലപ്പെടുത്തിയ കേസാണ് മറ്റൊന്ന്. കുഷ്ഠരോഗം ബാധിച്ച് കൈവിരലുകൾ കുറുകിയിരിക്കുന്ന ഒരാൾ കുത്തിക്കൊലപ്പെടുത്തിയെന്നു വിശ്വസിക്കാൻ പ്രയാസം. പ്രതിയെ കണ്ടു സംസാരിക്കാൻ തിരുവനന്തപുരം സബ് ജയിലിൽ പോയി. എന്നാൽ പബ്ലിക് പ്രൊസിക്യൂട്ടറാണെന്ന് അറിഞ്ഞതോടെ സംസാരിക്കാൻ വിസമ്മതിക്കുകയും ചാടി എഴുന്നേറ്റു ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു. സംശയ നിവാരണത്തിനായി പിന്നീട് സമീപിച്ചത് കുഷ്ഠരോഗികളെ ചികിത്സിക്കുന്ന ഡോക്ടറെയാണ്. ഏതെങ്കിലുമൊരു ശാരീരിക വൈകല്യം ഉണ്ടാകുന്പോൾ മറ്റു ശരീര ഭാഗങ്ങൾക്കു കരുത്തുകൂടും എന്ന് ഡോക്ടർ പറഞ്ഞു. അതായത് വികലമായതിനെ അതിജീവിക്കുവാനുള്ള കഴിവുകൂടി ആ സമയം പ്രതിക്കു കൈവന്നിട്ടുണ്ടാകണം എന്ന്.
കൈമുട്ടിനു താഴെ കൈകൾ ഇല്ലാത്ത ഒരാൾ കൈമുട്ടുകൊണ്ട് അമ്മിക്കല്ലിൽ അരയ്ക്കുന്നത് ഒരു എക്സിബിഷനിൽ ഞാൻ കണ്ടിട്ടുണ്ട്. ഏതായാലും കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. പ്രതിക്കു കോടതി പരമാവധി ശിക്ഷയായ ജീവപര്യന്തം വിധിച്ചു. ശേഷം പ്രതി കിടന്നിരുന്ന സെൻട്രൽ ജയിലിൽ പോയി. ഒരു സംശയം ബാക്കിയുണ്ടായിരുന്നു. എന്തായാലും ശിക്ഷ കിട്ടിയല്ലോ. ഇനി പഴയപോലെ എന്നെ വിരട്ടാൻ നോക്കാതെ നടന്ന സംഭവങ്ങൾ ഒന്ന് ഓർത്തെടുക്കൂ എന്ന് ഞാൻ പറഞ്ഞു. നാലണ (25 പൈസ) പ്രതിയിൽനിന്നും മരിച്ചയാൾ വാങ്ങിയിരുന്നു. ഈ പൈസ തിരികെ ചോദിച്ചപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഒരിക്കൽ അയാൾ മദ്യപിച്ച് ബോധമില്ലാതെ കിടന്ന അവസരത്തിൽ അയാളുടെ പുറത്തു കയറി പതിനൊന്നു പ്രാവശ്യം കുത്തി. തന്റെ വിരൽ കൊണ്ട് വെട്ടുകത്തി പിടിച്ച് എങ്ങനെ പതിനൊന്നു പ്രാവശ്യം കുത്തി എന്നു പ്രതി എനിക്കു കാണിച്ചു തന്നു.
സ്ത്രീ എന്ന പരിമിതി
ഒരിക്കലും ഉണ്ടായിട്ടില്ല. വലിയ അനുഭവ സന്പത്തുള്ള പുരുഷന്മാരായ അഭിഭാഷകരെ കോടിക്കുള്ളിൽ എതിർത്തു നില്ക്കുന്പോൾ താനൊരു സ്ത്രീയല്ലേ എന്ന ചിന്ത ഉണ്ടായിട്ടേയില്ല. കേസ് വാദിക്കുന്പോൾ പുരുഷനാണോ സ്ത്രീയാണോ എന്നതു പ്രസക്തമല്ല. വസ്തുതകൾ പഠിച്ച് നന്നായി വാദിക്കുക. കേസ് സൂക്ഷ്മമായി മനസിലാക്കി ആത്മാർഥമായി വാദിച്ചാൽ ഏതു കടുപ്പമേറിയ കേസും ജയിക്കാം. പ്രഗത്ഭരായ ജഡ്ജിമാർക്കു മുന്നിൽനിന്ന് കേസ് വാദിക്കാൻ കഴിഞ്ഞത് ഈ ആത്മവിശ്വാസം ഉള്ളിലുള്ളതുകൊണ്ടാണ്. പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ് ആദ്യം കേസ് വാദിക്കാൻ കോടതിയിലെത്തിയപ്പോൾ ’ഓ. ഇവരാണോ കേസ് വാദിക്കുവാൻ പോകുന്നത്. മറ്റാരെയും കിട്ടിയില്ലേ’ എന്ന് പലരും അടക്കം പറയുമായിരുന്നു. അതു വെല്ലുവിളിയായി സ്വീകരിച്ചു.
കുടുംബം
1960-ലാണ് തിരുവനന്തപുരം ചെറിയതുറ സ്വദേശിയായ വിൽഫ്രഡ് സെബാസ്റ്റ്യനുമായുള്ള വിവാഹം. മുൻ എംഎൽഎ കൂടിയായ അഡ്വ. വിൽഫ്രഡ് സെബാസ്റ്റ്യന്റെ പിന്തുണ ജീവിത വിജയത്തിന്റെ ഒരു പ്രധാന കാരണമാണ്.
മകൻ അഡ്വ. സുരേഷ് വിൽഫ്രഡ്. മകൾ ഡോ. സുനിത വിൽഫ്രഡ് (ഡോക്ടർ,ഓസ്ട്രേലിയ).