അനന്തപുരി /ദ്വിജന്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നടക്കുന്ന തട്ടിപ്പുകൾ പൊതുഖജനാവ് കൊള്ളയടിക്കുന്നതിന്റെ ചെറിയ ഭാഗം മാത്രമാണെന്ന് ആർക്കാണറിയാത്തത്? നായനാർ സർക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ ‘ഓഫ് ദി റിക്കാർഡാ’യി പങ്കുവച്ച ഒരു സത്യം ഓർക്കുന്നു. കേരളത്തിൽ പാൽ ക്ഷാമം ഉണ്ടായ ഒരു കാലമായിരുന്നു അത്. പത്രലേഖകരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു “ജനകീയാസൂത്രണ പദ്ധതി പ്രകാരം കേരളത്തിൽ വിതരണം ചെയ്ത പശുക്കളുടെ സംഖ്യ നോക്കിയാൽ ഇവിടെ പാൽ ഒഴുകേണ്ടതുണ്ട്. പക്ഷേ സംഭവിക്കുന്നതോ ക്ഷാമം. എന്താന്നുവച്ചാൽ ഉദ്യോഗസ്ഥരും ജനനേതാക്കളും ചേർന്നു നടത്തുന്ന ഒരു കളിയുണ്ട്. പശുവിനെ വളർത്തിക്കൊണ്ടിരിക്കുന്ന ഒരു കർഷകനെ കണ്ട് അവർ പാട്ടിലാക്കുന്നു. അയാളുടെ കൂട്ടിലുള്ള പശുവിനെ അയാൾ വാങ്ങിയതായി രേഖയുണ്ടാക്കുന്നു. സർക്കാർ അനുവദിച്ചിരിക്കുന്നതിൽ പകുതി പണം കൊടുക്കുന്നു. മുഴുവൻ തുകയ്ക്കും ഒപ്പിട്ടു വാങ്ങുന്നു. ബാക്കി പകുതി രണ്ടുപേരുംകൂടി വീതിക്കുന്നു. ഇതിലും ഭീകരമായ ഒന്നുണ്ട്; ആ പശുവിനെത്തന്നെ കാണിച്ച് നാലു വീട്ടിൽകൂടി സഹായം കൊടുക്കുന്നു!’’
ആരു ഭരിച്ചാലും ഇതു തന്നെയാണ് സ്ഥിതി. അതുകൊണ്ട് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ആരംഭിക്കുന്ന ഈ ശുദ്ധികലശത്തിന് ഇടതുപക്ഷത്തിന്റെ മാത്രം എന്നല്ല, വലതുപക്ഷത്തിന്റെയും പിന്തുണ കിട്ടുമോ എന്നു കണ്ടറിയണം. സർക്കാരിന്റെ ഓരോ പദ്ധതിയുമായി ബന്ധപ്പെട്ടു ഇത്തരത്തിലുള്ള എത്രയോ ആയിരം വെട്ടിപ്പുകളാണ് കേരളത്തിൽ നടക്കുന്നത്. നാണം കെട്ടും പണമുണ്ടാക്കിയാൽ പണം ആ നാണക്കേടു മാറ്റുമെന്നും തട്ടിപ്പുകാർ വിലസുന്ന സമൂഹത്തിൽ തട്ടിപ്പു നടത്താത്തതാണ് തെറ്റെന്നുമൊക്കെ സാധാരണക്കാർപോലും ചിന്തിക്കേണ്ടിവരുന്ന തലത്തിലേക്ക് തട്ടിപ്പുകാരുടെ സാമ്രാജ്യം വ്യാപിച്ചിരിക്കുന്നു.
കാരുണ്യ പദ്ധതി
കെ.എം. മാണി ധനകാര്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചു നടപ്പാക്കിയ വലിയ ആശ്വാസ സംരംഭമായിരുന്നു കാരുണ്യ പദ്ധതി. സർക്കാർ ഖജനാവിനു ഭാരം വരാതെയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെയംു ആ പദ്ധതി വരുമാനമുണ്ടാക്കുന്നതിനും ഭാവനാസന്പന്നമായ ഒരു പദ്ധതി അദ്ദേഹം കണ്ടുപിടിച്ചു; കാരുണ്യ ലോട്ടറി. ജനം സഹകരിച്ചു. ഒരിക്കലും ലോട്ടറി എടുക്കാത്തവർ പോലും ‘കാരുണ്യ’എടുത്തു. അതോടെ പാവപ്പെട്ട രോഗികൾക്കുള്ള സർക്കാർ സഹായം വലിയ സർക്കാർ തടസങ്ങളില്ലാതെ ജനങ്ങൾക്കു കിട്ടിത്തുടങ്ങി.
ആ പദ്ധതിയുടെ പഴുതുകളിലൂടെയും വ്യാജന്മാർ പണം തട്ടിയതായി പിന്നീട് കണ്ടെത്തപ്പെട്ടു. ഇല്ലാത്ത രോഗത്തിന് ചികിത്സിച്ചതായി സർട്ടിഫിക്കറ്റ് കൊടുത്ത് വല്ലാതെ പണം തട്ടുന്ന ഡോക്ടർമാർ നിരവധിയുണ്ടായി. സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ആരോഗ്യസഹായ പദ്ധതിയിലും നടക്കുന്നില്ലേ ഇത്തരം വെട്ടിപ്പുകൾ? പണ്ട് മരുന്നുകൾക്ക് പണം കൊടുക്കുന്ന കാലത്ത് മരുന്നുകടകളും ഡോക്ടർമാരും രോഗികളും ചേർന്ന് നടത്തിക്കൊണ്ടിരുന്ന തട്ടിപ്പുകൾ എത്രയായിരുന്നു. തട്ടിപ്പിനു കൂട്ടുനിൽക്കാൻ വിസമ്മതിക്കുന്ന ഡോക്ടർമാരെ വരുതിയിലാക്കാനും പിടിക്കപ്പെട്ടുപോകുന്നവർക്കു സഹായമേകാനും വരുന്ന സംഘടനാ നേതാക്കളും നിരവധിയായിരുന്നു.
മോന്തായം വളഞ്ഞാൽ...
സുഖലോലുപമായി വരുന്ന സംസ്കാരവും അത്തരം ജീവിതത്തിനു പണം കണ്ടെത്തുന്നതിനുള്ള കുബുദ്ധിയും ചേരുന്പോൾ ഇത്തരം തട്ടിപ്പുകൾക്ക് ഏറെ ന്യായങ്ങൾ വരുന്നു. മോന്തായം വളഞ്ഞാൽ 64ഉം വളയും എന്ന സത്യമല്ലേ സമൂഹത്തിൽ യഥാർഥ്യമാകുന്നത്. മാതൃക കാണിക്കേണ്ടവർത്തന്നെ തട്ടിപ്പു നടത്തുന്നു. സർക്കാർ ചെലവിൽ സൗജന്യ യാത്ര ചെയ്ത ശേഷം ടിഎയും ഡിഎയും വാങ്ങുന്ന ജനപ്രതിനിധിക്ക് എങ്ങനെ തട്ടിപ്പിനെതിരേ പറയാനാവും? ഉദ്യോഗസ്ഥന്മാരും ഈ ഇനത്തിൽ തട്ടുന്നത് എത്ര രൂപയാണ്?
സർക്കാർ പെൻഷനുകളുടെ തന്നെ കഥയെടുക്കുക. പല പെൻഷനുകൾ വാങ്ങുന്നവർ എത്രയുണ്ടാവും. 1600 രൂപ പ്രതിമാസം കിട്ടുന്ന കർഷകന് 1250 രൂപ വെറേതെങ്കിലും പെൻഷൻ കിട്ടുന്നുണ്ടെങ്കിൽ അതു കണ്ടുപിടിച്ചു വാർത്തയാക്കി കൊട്ടിഘോഷിക്കുന്നവർ പല പെൻഷനുകളായി ആയിരങ്ങൾ നേടുന്നവരെ അറിയുന്നില്ല.
ചികിത്സയ്ക്കായി കോടികൾ പൊതുഖജനാവിൽനിന്നു ‘നിയമപരമായി’ വാങ്ങിയ എംഎൽഎമാരില്ലേ? മന്ത്രിസഭ പ്രത്യേക തീരുമാനമെടുത്ത് ലക്ഷങ്ങൾ കൊടുക്കുന്ന സംഭവങ്ങളില്ലേ? ഇനി പെൻഷനുകളുടെ കഥയോ. എംഎൽഎ പെൻഷനും അധ്യാപക പെൻഷനും വാങ്ങുന്ന എത്രയോ പേർ ഉണ്ടാവും. എം. വിജയകുമാർ കേരള നിയമസഭാ സ്പീക്കർ ആകുന്ന കാലംവരെ ഒരേസമയം എംഎൽഎയുടെ ശന്പളവും പെൻഷനും ഒന്നുപോലെ വാങ്ങുന്നവർ എത്രയായിരുന്നു?
ജോലി ചെയ്യാനാവാത്തവർക്കോ വയോധികർക്കോ ഉള്ള സഹായമാണ് സർക്കാർ പെൻഷൻ. ഈ പെൻഷൻ 20 വയസ് മുതൽ ലഭിക്കുന്ന ആരോഗദൃഢഗാത്രർ കേരളത്തിലുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായിരുന്ന ഭാഗ്യവാന്മാരാണത്. ഇക്കൂട്ടരിലും പല പെൻഷൻ വാങ്ങുന്നവരില്ലേ?
വിവാഹം പോലുള്ള ചടങ്ങുകൾക്ക് പ്രവൃത്തിദിവസങ്ങളിൽ സർക്കാർ വാഹനം ഉപയോഗിച്ച് പോകുന്നവർ എത്രയാണ്. ഇതൊന്നും പിണറായിയുടെ മാത്രം കാലത്തെ കഥയല്ല. ദുരിതാശ്വാസനിധിയിലെ തട്ടിപ്പുകൾ സംബന്ധിച്ച് വിജിലൻസുകാർ നടത്തുന്ന അന്വേണം രണ്ടു ദിവസം വാർത്തയാവും; പിന്നെ കെട്ടടങ്ങും. പിന്നെയും എല്ലാം പഴയപടി. ഇതു തടയാനാണ് നടപടി വേണ്ടത്. പിടിക്കപ്പെടുന്നവരിൽനിന്ന് എന്നതിനെക്കാൾ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തവരിൽനിന്ന് തുക ഈടാക്കണം.
പരാതിക്കു പരിഹാരമില്ല
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായം ലഭിക്കുന്നതിനുള്ള നിബന്ധനകൾക്കു പഴുതുകളുണ്ടാക്കി പണം തട്ടുന്നവരുടെ കഥകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. എന്നാൽ വ്യവസ്ഥകൾ ലംഘിച്ച് സർക്കാർ സഹായിച്ചതു സംബന്ധിച്ച ഒരു കേസ് നാലു വർഷമായി കേരള ലോകായുക്തയുടെ മുന്നിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ഇടതുമുന്നണി നേതാവായിരുന്ന, അന്തരിച്ച ഉഴവൂർ വിജയൻ, ചെങ്ങന്നൂരിലെ സിപിഎം എംഎൽഎ ആയിരുന്ന കെ.കെ. രാമചന്ദ്രൻ നായർ, കോടിയേരി ബാലകൃഷ്ണന്റെ ഗണ്മാനായിരുന്ന പ്രവീണ് എന്നവരുടെ കുടുംബങ്ങൾക്ക് നൽകിയ സഹായം സംബന്ധിച്ചാണ് കേസ്.
ദുരിതാശ്വാസനിധിയിൽനിന്ന് ഇങ്ങനെ സഹായം നൽകാനാവില്ലെന്നും അത് അഴിമതിയാണെന്നും അതുകൊണ്ട് മുഖ്യമന്ത്രിയെയും മന്ത്രിസഭയിലെ 17 അംഗങ്ങളെയും അയോഗ്യരാക്കണമെന്നും കാണിച്ച് 2019 ജനുവരി 19ന് ലോകായുക്തയിൽ ഒരു പരാതി ലഭിച്ചു. പരാതി സ്വീകരിക്കുന്നതു സംബന്ധിച്ച് ഉപലോകയുക്തമാരായ ജസ്റ്റീസ് ബാലചന്ദ്രൻ നായരും ജസ്റ്റീസ് എ.കെ. ബഷീറും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. പരാതി സ്വീകരിക്കണമെന്ന് ബാലചന്ദ്രൻ നായരും, ഇക്കാര്യത്തിൽ ലോകായുക്താ നിയമത്തിന് അതിന് അധികാരമില്ലെന്ന് ബഷീറും നിലപാടെടുത്തു. അതേത്തുടർന്ന് ലോകായുക്താ ജസ്റ്റീസ് പയസ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തി പരാതി സ്വീകരിക്കാൻ തീരുമാനിച്ചു; ബഷീർ വിയോജിപ്പ് പ്രകടിപ്പിച്ചു.
കേസ് ആ ലോകായുക്തയുടെ കാലത്തു പൂർത്തിയായില്ല. പുതുതായി വന്ന ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റീസ് ഹറൂണ് അൽ റഷീദും ചേർന്നാണ് പരാതി പരിശോധിച്ചത്. 2022 മാർച്ച് 19ന് വാദം പൂർത്തിയായ കേസിൽ ഒരുവർഷമായിട്ടും വിധിയായിട്ടില്ല. മുഖ്യമന്ത്രി അഴിമതി നടത്തി എന്നു വിധി വന്നാൽ പിണറായിക്കു രാജി വയ്ക്കേണ്ടിവരും. അത്രയും പ്രാധാന്യമുള്ള കേസാണ് വിധി വരാതെ കാത്തിരിക്കുന്നത്, ഉഴവൂർ വിജയനും കെ.കെ. രാമചന്ദ്രൻ നായരും പ്രവീണും പോലെ കുടുംബത്തെ അനാഥമാക്കി അകാലത്തിൽ കടന്നുപോകുന്ന വേറെ എത്രയോ പേർ കേരളത്തിലുണ്ട്. അവർക്കാർക്കും കിട്ടാത്ത സഹായം പൊതുഖജനവിൽനിന്നു കൊടുക്കുന്നത് സാങ്കേതികമായി തെറ്റല്ലേ? ഇത്തരക്കാരെ സർക്കാരിനു പകരം അവരുടെ പാർട്ടിക്കു സഹായിക്കരുതോ? പി.ടി. ചാക്കോ മുതൽ പി.ടി. തോമസ് വരെയുള്ളവർക്ക് കോണ്ഗ്രസ് ഇത്തരം സഹായം നല്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ സിപിഎം പിരിച്ചത് എത്ര കോടിയാണ്? അതിൽ എത്ര രൂപ ആ കുടുംബത്തിനു ലഭിച്ചു? അത്തരത്തിലുള്ള സഹായത്തിനു പകരം പ്രകൃതിദുരന്തങ്ങളിൽ പെടുന്നവരെ സഹായിക്കുന്നതിന് പാവപ്പെട്ടവർ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന പണം വിനിയോഗിക്കുന്നത് തെറ്റല്ലേ എന്ന കേസിന്റെ വിചാരണവേളയിൽ ലോകായുക്ത സിറിയക് ജോസഫ് സംശയം ചോദിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നടക്കുന്ന തട്ടിപ്പുകൾ പൊതുഖജനാവ് കൊള്ളയടിക്കുന്നതിന്റെ ചെറിയ ഭാഗം മാത്രമാണെന്ന് ആർക്കാണറിയാത്തത്? നായനാർ സർക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ ‘ഓഫ് ദി റിക്കാർഡാ’യി പങ്കുവച്ച ഒരു സത്യം ഓർക്കുന്നു. കേരളത്തിൽ പാൽ ക്ഷാമം ഉണ്ടായ ഒരു കാലമായിരുന്നു അത്. പത്രലേഖകരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു “ജനകീയാസൂത്രണ പദ്ധതി പ്രകാരം കേരളത്തിൽ വിതരണം ചെയ്ത പശുക്കളുടെ സംഖ്യ നോക്കിയാൽ ഇവിടെ പാൽ ഒഴുകേണ്ടതുണ്ട്. പക്ഷേ സംഭവിക്കുന്നതോ ക്ഷാമം. എന്താന്നുവച്ചാൽ ഉദ്യോഗസ്ഥരും ജനനേതാക്കളും ചേർന്നു നടത്തുന്ന ഒരു കളിയുണ്ട്. പശുവിനെ വളർത്തിക്കൊണ്ടിരിക്കുന്ന ഒരു കർഷകനെ കണ്ട് അവർ പാട്ടിലാക്കുന്നു. അയാളുടെ കൂട്ടിലുള്ള പശുവിനെ അയാൾ വാങ്ങിയതായി രേഖയുണ്ടാക്കുന്നു. സർക്കാർ അനുവദിച്ചിരിക്കുന്നതിൽ പകുതി പണം കൊടുക്കുന്നു. മുഴുവൻ തുകയ്ക്കും ഒപ്പിട്ടു വാങ്ങുന്നു. ബാക്കി പകുതി രണ്ടുപേരുംകൂടി വീതിക്കുന്നു. ഇതിലും ഭീകരമായ ഒന്നുണ്ട്; ആ പശുവിനെത്തന്നെ കാണിച്ച് നാലു വീട്ടിൽകൂടി സഹായം കൊടുക്കുന്നു!’’
ആരു ഭരിച്ചാലും ഇതു തന്നെയാണ് സ്ഥിതി. അതുകൊണ്ട് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ആരംഭിക്കുന്ന ഈ ശുദ്ധികലശത്തിന് ഇടതുപക്ഷത്തിന്റെ മാത്രം എന്നല്ല, വലതുപക്ഷത്തിന്റെയും പിന്തുണ കിട്ടുമോ എന്നു കണ്ടറിയണം. സർക്കാരിന്റെ ഓരോ പദ്ധതിയുമായി ബന്ധപ്പെട്ടു ഇത്തരത്തിലുള്ള എത്രയോ ആയിരം വെട്ടിപ്പുകളാണ് കേരളത്തിൽ നടക്കുന്നത്. നാണം കെട്ടും പണമുണ്ടാക്കിയാൽ പണം ആ നാണക്കേടു മാറ്റുമെന്നും തട്ടിപ്പുകാർ വിലസുന്ന സമൂഹത്തിൽ തട്ടിപ്പു നടത്താത്തതാണ് തെറ്റെന്നുമൊക്കെ സാധാരണക്കാർപോലും ചിന്തിക്കേണ്ടിവരുന്ന തലത്തിലേക്ക് തട്ടിപ്പുകാരുടെ സാമ്രാജ്യം വ്യാപിച്ചിരിക്കുന്നു.
കാരുണ്യ പദ്ധതി
കെ.എം. മാണി ധനകാര്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചു നടപ്പാക്കിയ വലിയ ആശ്വാസ സംരംഭമായിരുന്നു കാരുണ്യ പദ്ധതി. സർക്കാർ ഖജനാവിനു ഭാരം വരാതെയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെയംു ആ പദ്ധതി വരുമാനമുണ്ടാക്കുന്നതിനും ഭാവനാസന്പന്നമായ ഒരു പദ്ധതി അദ്ദേഹം കണ്ടുപിടിച്ചു; കാരുണ്യ ലോട്ടറി. ജനം സഹകരിച്ചു. ഒരിക്കലും ലോട്ടറി എടുക്കാത്തവർ പോലും ‘കാരുണ്യ’എടുത്തു. അതോടെ പാവപ്പെട്ട രോഗികൾക്കുള്ള സർക്കാർ സഹായം വലിയ സർക്കാർ തടസങ്ങളില്ലാതെ ജനങ്ങൾക്കു കിട്ടിത്തുടങ്ങി.
ആ പദ്ധതിയുടെ പഴുതുകളിലൂടെയും വ്യാജന്മാർ പണം തട്ടിയതായി പിന്നീട് കണ്ടെത്തപ്പെട്ടു. ഇല്ലാത്ത രോഗത്തിന് ചികിത്സിച്ചതായി സർട്ടിഫിക്കറ്റ് കൊടുത്ത് വല്ലാതെ പണം തട്ടുന്ന ഡോക്ടർമാർ നിരവധിയുണ്ടായി. സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ആരോഗ്യസഹായ പദ്ധതിയിലും നടക്കുന്നില്ലേ ഇത്തരം വെട്ടിപ്പുകൾ? പണ്ട് മരുന്നുകൾക്ക് പണം കൊടുക്കുന്ന കാലത്ത് മരുന്നുകടകളും ഡോക്ടർമാരും രോഗികളും ചേർന്ന് നടത്തിക്കൊണ്ടിരുന്ന തട്ടിപ്പുകൾ എത്രയായിരുന്നു. തട്ടിപ്പിനു കൂട്ടുനിൽക്കാൻ വിസമ്മതിക്കുന്ന ഡോക്ടർമാരെ വരുതിയിലാക്കാനും പിടിക്കപ്പെട്ടുപോകുന്നവർക്കു സഹായമേകാനും വരുന്ന സംഘടനാ നേതാക്കളും നിരവധിയായിരുന്നു.
മോന്തായം വളഞ്ഞാൽ...
സുഖലോലുപമായി വരുന്ന സംസ്കാരവും അത്തരം ജീവിതത്തിനു പണം കണ്ടെത്തുന്നതിനുള്ള കുബുദ്ധിയും ചേരുന്പോൾ ഇത്തരം തട്ടിപ്പുകൾക്ക് ഏറെ ന്യായങ്ങൾ വരുന്നു. മോന്തായം വളഞ്ഞാൽ 64ഉം വളയും എന്ന സത്യമല്ലേ സമൂഹത്തിൽ യഥാർഥ്യമാകുന്നത്. മാതൃക കാണിക്കേണ്ടവർത്തന്നെ തട്ടിപ്പു നടത്തുന്നു. സർക്കാർ ചെലവിൽ സൗജന്യ യാത്ര ചെയ്ത ശേഷം ടിഎയും ഡിഎയും വാങ്ങുന്ന ജനപ്രതിനിധിക്ക് എങ്ങനെ തട്ടിപ്പിനെതിരേ പറയാനാവും? ഉദ്യോഗസ്ഥന്മാരും ഈ ഇനത്തിൽ തട്ടുന്നത് എത്ര രൂപയാണ്?
സർക്കാർ പെൻഷനുകളുടെ തന്നെ കഥയെടുക്കുക. പല പെൻഷനുകൾ വാങ്ങുന്നവർ എത്രയുണ്ടാവും. 1600 രൂപ പ്രതിമാസം കിട്ടുന്ന കർഷകന് 1250 രൂപ വെറേതെങ്കിലും പെൻഷൻ കിട്ടുന്നുണ്ടെങ്കിൽ അതു കണ്ടുപിടിച്ചു വാർത്തയാക്കി കൊട്ടിഘോഷിക്കുന്നവർ പല പെൻഷനുകളായി ആയിരങ്ങൾ നേടുന്നവരെ അറിയുന്നില്ല.
ചികിത്സയ്ക്കായി കോടികൾ പൊതുഖജനാവിൽനിന്നു ‘നിയമപരമായി’ വാങ്ങിയ എംഎൽഎമാരില്ലേ? മന്ത്രിസഭ പ്രത്യേക തീരുമാനമെടുത്ത് ലക്ഷങ്ങൾ കൊടുക്കുന്ന സംഭവങ്ങളില്ലേ? ഇനി പെൻഷനുകളുടെ കഥയോ. എംഎൽഎ പെൻഷനും അധ്യാപക പെൻഷനും വാങ്ങുന്ന എത്രയോ പേർ ഉണ്ടാവും. എം. വിജയകുമാർ കേരള നിയമസഭാ സ്പീക്കർ ആകുന്ന കാലംവരെ ഒരേസമയം എംഎൽഎയുടെ ശന്പളവും പെൻഷനും ഒന്നുപോലെ വാങ്ങുന്നവർ എത്രയായിരുന്നു?
ജോലി ചെയ്യാനാവാത്തവർക്കോ വയോധികർക്കോ ഉള്ള സഹായമാണ് സർക്കാർ പെൻഷൻ. ഈ പെൻഷൻ 20 വയസ് മുതൽ ലഭിക്കുന്ന ആരോഗദൃഢഗാത്രർ കേരളത്തിലുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായിരുന്ന ഭാഗ്യവാന്മാരാണത്. ഇക്കൂട്ടരിലും പല പെൻഷൻ വാങ്ങുന്നവരില്ലേ?
വിവാഹം പോലുള്ള ചടങ്ങുകൾക്ക് പ്രവൃത്തിദിവസങ്ങളിൽ സർക്കാർ വാഹനം ഉപയോഗിച്ച് പോകുന്നവർ എത്രയാണ്. ഇതൊന്നും പിണറായിയുടെ മാത്രം കാലത്തെ കഥയല്ല. ദുരിതാശ്വാസനിധിയിലെ തട്ടിപ്പുകൾ സംബന്ധിച്ച് വിജിലൻസുകാർ നടത്തുന്ന അന്വേണം രണ്ടു ദിവസം വാർത്തയാവും; പിന്നെ കെട്ടടങ്ങും. പിന്നെയും എല്ലാം പഴയപടി. ഇതു തടയാനാണ് നടപടി വേണ്ടത്. പിടിക്കപ്പെടുന്നവരിൽനിന്ന് എന്നതിനെക്കാൾ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തവരിൽനിന്ന് തുക ഈടാക്കണം.
പരാതിക്കു പരിഹാരമില്ല
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായം ലഭിക്കുന്നതിനുള്ള നിബന്ധനകൾക്കു പഴുതുകളുണ്ടാക്കി പണം തട്ടുന്നവരുടെ കഥകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. എന്നാൽ വ്യവസ്ഥകൾ ലംഘിച്ച് സർക്കാർ സഹായിച്ചതു സംബന്ധിച്ച ഒരു കേസ് നാലു വർഷമായി കേരള ലോകായുക്തയുടെ മുന്നിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ഇടതുമുന്നണി നേതാവായിരുന്ന, അന്തരിച്ച ഉഴവൂർ വിജയൻ, ചെങ്ങന്നൂരിലെ സിപിഎം എംഎൽഎ ആയിരുന്ന കെ.കെ. രാമചന്ദ്രൻ നായർ, കോടിയേരി ബാലകൃഷ്ണന്റെ ഗണ്മാനായിരുന്ന പ്രവീണ് എന്നവരുടെ കുടുംബങ്ങൾക്ക് നൽകിയ സഹായം സംബന്ധിച്ചാണ് കേസ്.
ദുരിതാശ്വാസനിധിയിൽനിന്ന് ഇങ്ങനെ സഹായം നൽകാനാവില്ലെന്നും അത് അഴിമതിയാണെന്നും അതുകൊണ്ട് മുഖ്യമന്ത്രിയെയും മന്ത്രിസഭയിലെ 17 അംഗങ്ങളെയും അയോഗ്യരാക്കണമെന്നും കാണിച്ച് 2019 ജനുവരി 19ന് ലോകായുക്തയിൽ ഒരു പരാതി ലഭിച്ചു. പരാതി സ്വീകരിക്കുന്നതു സംബന്ധിച്ച് ഉപലോകയുക്തമാരായ ജസ്റ്റീസ് ബാലചന്ദ്രൻ നായരും ജസ്റ്റീസ് എ.കെ. ബഷീറും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. പരാതി സ്വീകരിക്കണമെന്ന് ബാലചന്ദ്രൻ നായരും, ഇക്കാര്യത്തിൽ ലോകായുക്താ നിയമത്തിന് അതിന് അധികാരമില്ലെന്ന് ബഷീറും നിലപാടെടുത്തു. അതേത്തുടർന്ന് ലോകായുക്താ ജസ്റ്റീസ് പയസ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തി പരാതി സ്വീകരിക്കാൻ തീരുമാനിച്ചു; ബഷീർ വിയോജിപ്പ് പ്രകടിപ്പിച്ചു.
കേസ് ആ ലോകായുക്തയുടെ കാലത്തു പൂർത്തിയായില്ല. പുതുതായി വന്ന ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റീസ് ഹറൂണ് അൽ റഷീദും ചേർന്നാണ് പരാതി പരിശോധിച്ചത്. 2022 മാർച്ച് 19ന് വാദം പൂർത്തിയായ കേസിൽ ഒരുവർഷമായിട്ടും വിധിയായിട്ടില്ല. മുഖ്യമന്ത്രി അഴിമതി നടത്തി എന്നു വിധി വന്നാൽ പിണറായിക്കു രാജി വയ്ക്കേണ്ടിവരും. അത്രയും പ്രാധാന്യമുള്ള കേസാണ് വിധി വരാതെ കാത്തിരിക്കുന്നത്, ഉഴവൂർ വിജയനും കെ.കെ. രാമചന്ദ്രൻ നായരും പ്രവീണും പോലെ കുടുംബത്തെ അനാഥമാക്കി അകാലത്തിൽ കടന്നുപോകുന്ന വേറെ എത്രയോ പേർ കേരളത്തിലുണ്ട്. അവർക്കാർക്കും കിട്ടാത്ത സഹായം പൊതുഖജനവിൽനിന്നു കൊടുക്കുന്നത് സാങ്കേതികമായി തെറ്റല്ലേ? ഇത്തരക്കാരെ സർക്കാരിനു പകരം അവരുടെ പാർട്ടിക്കു സഹായിക്കരുതോ? പി.ടി. ചാക്കോ മുതൽ പി.ടി. തോമസ് വരെയുള്ളവർക്ക് കോണ്ഗ്രസ് ഇത്തരം സഹായം നല്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ സിപിഎം പിരിച്ചത് എത്ര കോടിയാണ്? അതിൽ എത്ര രൂപ ആ കുടുംബത്തിനു ലഭിച്ചു? അത്തരത്തിലുള്ള സഹായത്തിനു പകരം പ്രകൃതിദുരന്തങ്ങളിൽ പെടുന്നവരെ സഹായിക്കുന്നതിന് പാവപ്പെട്ടവർ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന പണം വിനിയോഗിക്കുന്നത് തെറ്റല്ലേ എന്ന കേസിന്റെ വിചാരണവേളയിൽ ലോകായുക്ത സിറിയക് ജോസഫ് സംശയം ചോദിച്ചിരുന്നു.