വി.ആർ. ഹരിപ്രസാദ്
‘താങ്കൾ തീർച്ചയായും വാണിയുടെ സ്വരം കേൾക്കണം’- സംഗീതസംവിധായകൻ വസന്ത് ദേശായിയോട് പട്യാല ഘരാനയിലെ വിഖ്യാതനായ സംഗീതജ്ഞൻ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാൻ ഇങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ചരിത്രം ഒരുപക്ഷേ മറ്റൊന്നായേനേ.
1970-71 കാലം. ഹിന്ദി സിനിമാരംഗത്തെ നിത്യവിസ്മയമായ ഋഷികേശ് മുഖർജി അന്ന് ഗുഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. തന്റെ സിനിമയിൽ പുതുമുഖങ്ങൾമാത്രം മതിയെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. പൂന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ജയഭാദുരിയിലാണ് അദ്ദേഹം തന്റെ നായികയെ കണ്ടെത്തിയത്. ബംഗാളി നടൻ സമിത് ബാഞ്ജ നായകനും. ചിത്രത്തിലെ പാട്ടുകളും പുതുശബ്ദങ്ങളിൽ കേൾപ്പിക്കണമെന്നായിരുന്നു മുഖർജിയുടെ തീരുമാനം. സംഗീതസംവിധായകൻ വസന്ത് ദേശായിയോട് അദ്ദേഹം ആവശ്യപ്പെട്ടതും അതുതന്നെ- നോക്കൂ, എനിക്കൊരു പുതിയ ശബ്ദം വേണം. ഈ ചിത്രത്തിന്റെ കഥ അത്തരത്തിലൊന്നാണ്.
ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാന്റെ വാക്കുകേട്ട് മുന്പൊരു മറാത്തി ആൽബത്തിൽ പാടിച്ച വാണിയെ വസന്ത് ദാ വിളിച്ചു. ഹൃഷികേശ് മുഖർജിയുടേയും ഗാനരചയിതാവ് ഗുൽസാറിന്റെയും സാന്നിധ്യത്തിലായിരുന്നു ഓഡിഷൻ. വാണിയുടെ ശബ്ദംകേട്ട ഹൃഷികേശ് മുഖർജി പറഞ്ഞു- ‘ഗുഡ്ഡിയിലെ മൂന്നു പാട്ടുകളും വാണിതന്നെ പാടും’.
1970 ഡിസംബറിനും 71 ജൂലൈയ്ക്കും ഇടയിലായിരുന്നു മൂന്നു പാട്ടുകളുടെയും റിക്കാര്ഡിംഗ്. മറ്റു രണ്ടു പാട്ടുകൾക്കൊപ്പം ഹിന്ദിയിലെ എക്കാലത്തെയും സമ്മോഹന ഗാനമായ ‘ബോലേ രേ പപീഹരാ’ പിറന്നത് അങ്ങനെയാണ്. മിയാ മൽഹാർ രാഗത്തിൽ മഹാപ്രതിഭകൾ ശബ്ദം നൽകിയിട്ടുള്ള പാട്ടിന്റെ ജനപ്രിയ ചലച്ചിത്രഗാന രൂപമായിരുന്നു അത്.
റിക്കാര്ഡിംഗിനുശേഷം ഹൃഷി ദാ പറഞ്ഞത് ഇങ്ങനെയായിരുന്നത്രേ: ‘വാണിയോട് ഇപ്പോൾ ഒന്നും ചോദിക്കേണ്ട, അവളൊരു വിസ്മയലോകത്താണ്!’
അങ്ങനെ ലതാ മങ്കേഷ്കറും ആഷാ ഭോസ്ലേയും തിളങ്ങിനിന്ന ഹിന്ദി പിന്നണിഗാന ലോകത്തേക്ക് ഒരു പുതുശബ്ദം കടന്നുവന്നു. ലതാ മങ്കേഷ്കർക്ക് ഇതാ ഒരു എതിരാളി വന്നിരിക്കുന്നു എന്നുപോലും പ്രചാരമുണ്ടായി അന്ന്. ‘ബോലേ രേ പപീഹരാ’ ലതയ്ക്ക് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ചുവെന്നും വാണിയെ ചുവടുറപ്പിക്കാതെ രംഗത്തുനിന്നു പുറത്താക്കാൻ ചരടുവലിച്ചെന്നും വിശ്വസിക്കുന്നവരുണ്ട്. ഒട്ടേറെ പുരസ്കാരങ്ങൾ വാണിക്കു നേടിക്കൊടുത്തു ബോലേ രേ പപീഹരാ എന്ന പാട്ട്.
തുടർന്ന് ചിത്രഗുപ്ത, നൗഷാദ്, മദൻ മോഹൻ, ആർ.ഡി. ബർമൻ, കല്യാണ്ജി- ആനന്ദ്ജി, ഒ.പി. നയ്യാർ, ലക്ഷ്മികാന്ത്- പ്യാരേലാൽ, ജയ്ദേവ്, പണ്ഡിറ്റ് രവിശങ്കർ തുടങ്ങി ഹിന്ദിയിലെ വിഖ്യാതരായ എല്ലാ സംഗീതസംവിധായകരുടെയും ഈണങ്ങൾക്ക് പിന്നീട് വാണി സ്വരം നൽകി. റഫിയും കിഷോർ കുമാറും മുകേഷും അടക്കം പ്രമുഖ ഗായകർക്കെല്ലാം ഒപ്പം യുഗ്മഗാനങ്ങൾ പാടുകയും ചെയ്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി എന്നിവയടക്കം ഭാഷകളിൽ വാണി ജയറാമിന്റെ സൂപ്പർ ഹിറ്റുകൾ പിറന്നു. 1974ൽ ബോംബെയിൽനിന്നു ചെന്നൈയിലേക്കു തിരികെവന്നതോടെ ദക്ഷിണേന്ത്യൻ ഭാഷകളിൽ കൂടുതൽ സജീവമാവുകയും ചെയ്തു. തമിഴ്, തെലുങ്ക് ഗാനങ്ങളിലൂടെയാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വാണിക്കു ലഭിച്ചത്.
പാട്ടുകളുടെ വസന്തോത്സവത്തിലും വാണി ജയറാമിന്റെ മനസിൽ മുള്ളുകൾ കോരിയിട്ടിരുന്ന ഒരു സംഭവമുണ്ട്- സിനിമയിലേക്കു കൈപിടിച്ചു നടത്തിയ സംഗീത സംവിധായകൻ വസന്ത് ദേശായിയുടെ വിയോഗം. 1975ലായിരുന്നു അത്. എച്ച്എംവി സ്റ്റുഡിയോസിൽ ഒരു റിക്കാര്ഡിംഗിനുശേഷം താമസ സ്ഥലത്തേക്കു മടങ്ങിയതാണ് അദ്ദേഹം. കെട്ടിടത്തിലെ ലിഫ്റ്റ് ശരിയായി പ്രവർത്തിച്ചിരുന്നില്ല. പടികൾ കയറാമെന്ന് ഒപ്പമുണ്ടായിരുന്നയാൾ പറഞ്ഞെങ്കിലും താൻ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണ്, ലിഫ്റ്റിൽ കയറാം എന്നായിരുന്നു വസന്ത് ദേശായിയുടെ മറുപടി. ഗ്രിൽ തുറന്ന് അദ്ദേഹം കാലെടുത്തുവച്ചതും അത് പാഞ്ഞുയർന്നു. അതിനകത്ത് ഞെരിഞ്ഞമർന്നായിരുന്നു വസന്ത് ദായുടെ മരണം.
ലിഫ്റ്റിലേക്കു കയറുംമുമ്പ് അദ്ദേഹം പറഞ്ഞതും വാണിയെക്കുറിച്ചായിരുന്നു- വാണിയെ നോക്കൂ. ദക്ഷിണേന്ത്യൻ സിനിമകളിൽ അവർക്കു വലിയ തിരക്കാണ്. എന്നിരുന്നാലും ഡൽഹിയിൽ ഒരു പ്രോഗ്രാമുണ്ട്, വരാമോ എന്നു ചോദിച്ച് കത്തെഴുതിയാൽ വാണിയുടെ മറുപടി ഇങ്ങനെയാകുമെന്ന് ഉറപ്പാണ്- ദാദാ, അങ്ങു വിളിച്ചാൽ എവിടെയും എപ്പോഴും ഏതു ജോലിയും മറ്റിവച്ച് ഞാൻ എത്തും...
പക്ഷേ പിന്നീടൊരിക്കലും അവർ കണ്ടുമുട്ടിയില്ല. ഇനിയാ കൂടിക്കാഴ്ച പാട്ടുകളുടെ സൗരയൂഥത്തിൽ നടക്കുമെന്നുറപ്പ്...
‘താങ്കൾ തീർച്ചയായും വാണിയുടെ സ്വരം കേൾക്കണം’- സംഗീതസംവിധായകൻ വസന്ത് ദേശായിയോട് പട്യാല ഘരാനയിലെ വിഖ്യാതനായ സംഗീതജ്ഞൻ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാൻ ഇങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ചരിത്രം ഒരുപക്ഷേ മറ്റൊന്നായേനേ.
1970-71 കാലം. ഹിന്ദി സിനിമാരംഗത്തെ നിത്യവിസ്മയമായ ഋഷികേശ് മുഖർജി അന്ന് ഗുഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. തന്റെ സിനിമയിൽ പുതുമുഖങ്ങൾമാത്രം മതിയെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. പൂന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ജയഭാദുരിയിലാണ് അദ്ദേഹം തന്റെ നായികയെ കണ്ടെത്തിയത്. ബംഗാളി നടൻ സമിത് ബാഞ്ജ നായകനും. ചിത്രത്തിലെ പാട്ടുകളും പുതുശബ്ദങ്ങളിൽ കേൾപ്പിക്കണമെന്നായിരുന്നു മുഖർജിയുടെ തീരുമാനം. സംഗീതസംവിധായകൻ വസന്ത് ദേശായിയോട് അദ്ദേഹം ആവശ്യപ്പെട്ടതും അതുതന്നെ- നോക്കൂ, എനിക്കൊരു പുതിയ ശബ്ദം വേണം. ഈ ചിത്രത്തിന്റെ കഥ അത്തരത്തിലൊന്നാണ്.
ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാന്റെ വാക്കുകേട്ട് മുന്പൊരു മറാത്തി ആൽബത്തിൽ പാടിച്ച വാണിയെ വസന്ത് ദാ വിളിച്ചു. ഹൃഷികേശ് മുഖർജിയുടേയും ഗാനരചയിതാവ് ഗുൽസാറിന്റെയും സാന്നിധ്യത്തിലായിരുന്നു ഓഡിഷൻ. വാണിയുടെ ശബ്ദംകേട്ട ഹൃഷികേശ് മുഖർജി പറഞ്ഞു- ‘ഗുഡ്ഡിയിലെ മൂന്നു പാട്ടുകളും വാണിതന്നെ പാടും’.
1970 ഡിസംബറിനും 71 ജൂലൈയ്ക്കും ഇടയിലായിരുന്നു മൂന്നു പാട്ടുകളുടെയും റിക്കാര്ഡിംഗ്. മറ്റു രണ്ടു പാട്ടുകൾക്കൊപ്പം ഹിന്ദിയിലെ എക്കാലത്തെയും സമ്മോഹന ഗാനമായ ‘ബോലേ രേ പപീഹരാ’ പിറന്നത് അങ്ങനെയാണ്. മിയാ മൽഹാർ രാഗത്തിൽ മഹാപ്രതിഭകൾ ശബ്ദം നൽകിയിട്ടുള്ള പാട്ടിന്റെ ജനപ്രിയ ചലച്ചിത്രഗാന രൂപമായിരുന്നു അത്.
റിക്കാര്ഡിംഗിനുശേഷം ഹൃഷി ദാ പറഞ്ഞത് ഇങ്ങനെയായിരുന്നത്രേ: ‘വാണിയോട് ഇപ്പോൾ ഒന്നും ചോദിക്കേണ്ട, അവളൊരു വിസ്മയലോകത്താണ്!’
അങ്ങനെ ലതാ മങ്കേഷ്കറും ആഷാ ഭോസ്ലേയും തിളങ്ങിനിന്ന ഹിന്ദി പിന്നണിഗാന ലോകത്തേക്ക് ഒരു പുതുശബ്ദം കടന്നുവന്നു. ലതാ മങ്കേഷ്കർക്ക് ഇതാ ഒരു എതിരാളി വന്നിരിക്കുന്നു എന്നുപോലും പ്രചാരമുണ്ടായി അന്ന്. ‘ബോലേ രേ പപീഹരാ’ ലതയ്ക്ക് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ചുവെന്നും വാണിയെ ചുവടുറപ്പിക്കാതെ രംഗത്തുനിന്നു പുറത്താക്കാൻ ചരടുവലിച്ചെന്നും വിശ്വസിക്കുന്നവരുണ്ട്. ഒട്ടേറെ പുരസ്കാരങ്ങൾ വാണിക്കു നേടിക്കൊടുത്തു ബോലേ രേ പപീഹരാ എന്ന പാട്ട്.
തുടർന്ന് ചിത്രഗുപ്ത, നൗഷാദ്, മദൻ മോഹൻ, ആർ.ഡി. ബർമൻ, കല്യാണ്ജി- ആനന്ദ്ജി, ഒ.പി. നയ്യാർ, ലക്ഷ്മികാന്ത്- പ്യാരേലാൽ, ജയ്ദേവ്, പണ്ഡിറ്റ് രവിശങ്കർ തുടങ്ങി ഹിന്ദിയിലെ വിഖ്യാതരായ എല്ലാ സംഗീതസംവിധായകരുടെയും ഈണങ്ങൾക്ക് പിന്നീട് വാണി സ്വരം നൽകി. റഫിയും കിഷോർ കുമാറും മുകേഷും അടക്കം പ്രമുഖ ഗായകർക്കെല്ലാം ഒപ്പം യുഗ്മഗാനങ്ങൾ പാടുകയും ചെയ്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി എന്നിവയടക്കം ഭാഷകളിൽ വാണി ജയറാമിന്റെ സൂപ്പർ ഹിറ്റുകൾ പിറന്നു. 1974ൽ ബോംബെയിൽനിന്നു ചെന്നൈയിലേക്കു തിരികെവന്നതോടെ ദക്ഷിണേന്ത്യൻ ഭാഷകളിൽ കൂടുതൽ സജീവമാവുകയും ചെയ്തു. തമിഴ്, തെലുങ്ക് ഗാനങ്ങളിലൂടെയാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വാണിക്കു ലഭിച്ചത്.
പാട്ടുകളുടെ വസന്തോത്സവത്തിലും വാണി ജയറാമിന്റെ മനസിൽ മുള്ളുകൾ കോരിയിട്ടിരുന്ന ഒരു സംഭവമുണ്ട്- സിനിമയിലേക്കു കൈപിടിച്ചു നടത്തിയ സംഗീത സംവിധായകൻ വസന്ത് ദേശായിയുടെ വിയോഗം. 1975ലായിരുന്നു അത്. എച്ച്എംവി സ്റ്റുഡിയോസിൽ ഒരു റിക്കാര്ഡിംഗിനുശേഷം താമസ സ്ഥലത്തേക്കു മടങ്ങിയതാണ് അദ്ദേഹം. കെട്ടിടത്തിലെ ലിഫ്റ്റ് ശരിയായി പ്രവർത്തിച്ചിരുന്നില്ല. പടികൾ കയറാമെന്ന് ഒപ്പമുണ്ടായിരുന്നയാൾ പറഞ്ഞെങ്കിലും താൻ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണ്, ലിഫ്റ്റിൽ കയറാം എന്നായിരുന്നു വസന്ത് ദേശായിയുടെ മറുപടി. ഗ്രിൽ തുറന്ന് അദ്ദേഹം കാലെടുത്തുവച്ചതും അത് പാഞ്ഞുയർന്നു. അതിനകത്ത് ഞെരിഞ്ഞമർന്നായിരുന്നു വസന്ത് ദായുടെ മരണം.
ലിഫ്റ്റിലേക്കു കയറുംമുമ്പ് അദ്ദേഹം പറഞ്ഞതും വാണിയെക്കുറിച്ചായിരുന്നു- വാണിയെ നോക്കൂ. ദക്ഷിണേന്ത്യൻ സിനിമകളിൽ അവർക്കു വലിയ തിരക്കാണ്. എന്നിരുന്നാലും ഡൽഹിയിൽ ഒരു പ്രോഗ്രാമുണ്ട്, വരാമോ എന്നു ചോദിച്ച് കത്തെഴുതിയാൽ വാണിയുടെ മറുപടി ഇങ്ങനെയാകുമെന്ന് ഉറപ്പാണ്- ദാദാ, അങ്ങു വിളിച്ചാൽ എവിടെയും എപ്പോഴും ഏതു ജോലിയും മറ്റിവച്ച് ഞാൻ എത്തും...
പക്ഷേ പിന്നീടൊരിക്കലും അവർ കണ്ടുമുട്ടിയില്ല. ഇനിയാ കൂടിക്കാഴ്ച പാട്ടുകളുടെ സൗരയൂഥത്തിൽ നടക്കുമെന്നുറപ്പ്...