അധികാരമുണ്ട്, അനങ്ങാതെ സർക്കാർ -03 / ജെയിംസ് വടക്കൻ
1977 ജനുവരി ഒന്നിനുമുന്പ് ഭൂമിയിൽ താമസമാക്കിയവരും കൈവശക്കാരും പിൻതുടർച്ചയായി ഭൂമി കൈമാറികിട്ടിയവരുമായ കർഷകർക്ക് പട്ടയം നൽകാൻ നടത്തിയ പല ശ്രമങ്ങളും കോടതി കയറി. കോടതി കയറ്റി എന്നു പറയുന്നതാവും ശരി. അതിൽ ഏറ്റവും ഭീകരവും ഭയാനകവും കർഷകവിരുദ്ധവും 1993ലെ പ്രത്യേക ചട്ടമനുസരിച്ച് പട്ടയം നൽകിയ ഭൂമിയുടെ സ്റ്റാറ്റസ്, റിസർവ് വനത്തിന്റേതാണെന്ന തരത്തിൽ കേരള ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമായിരുന്നു.
പരിഹാരം ലളിതം
മന്ത്രിസഭപോലും തീരുമാനം എടുക്കേണ്ടതില്ലാത്ത വിഷയത്തിൽ വകുപ്പു മന്ത്രി സെക്രട്ടറിയോടു പറഞ്ഞ് ആവശ്യമായ ഭേദഗതി വരുത്തേണ്ട ലളിതമായ കാര്യമാണ് ഭൂപതിവുചട്ടങ്ങളിലെ ഉപാധികൾ ഒഴിവാക്കാനുള്ള നടപടികൾ. ഈ ലളിതപ്രശ്നത്തെ സങ്കീർണമാക്കിയത് ഉദ്യോഗസ്ഥർ തന്നെയാണ്. അതിന് കാരണക്കാർ ഉദ്യോഗസ്ഥരുടെ കർഷകവിരുദ്ധത നിയന്ത്രിക്കാൻ കഴിയാതെപോയ ചില മന്ത്രിമാരാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കൽ.
രവീന്ദ്രൻ പട്ടയത്തിൽ എന്തു കുഴപ്പം?
ഇടുക്കിയിലെയടക്കം പശ്ചിമഘട്ടത്തിലെ ഭൂമി സംബന്ധിച്ച സംസ്ഥാന സർക്കാർ തീരുമാനങ്ങളൊക്കെ നിയമാനുസൃതമോ നീതിപരമോ ആയിരുന്നില്ല. മറിച്ച് ജനങ്ങളുടെ മുൻപിൽ ‘പരിസ്ഥിതിപ്രേമം’ കാണിക്കാനും ജനക്കൂട്ടത്തിനു മുന്പിൽ കൈയടി നേടാനും മാത്രമായിരുന്നു. ‘രവീന്ദ്രൻ പട്ടയം’എന്ന പേരിൽ മാധ്യമങ്ങൾ കുപ്രസിദ്ധി നേടിക്കൊടുത്ത നിയമാനുസൃത പട്ടയം നൽകൽ നിയമവിരുദ്ധമോ വ്യാജമോ വനം കൈയേറ്റമോ ആയിരുന്നില്ല. കൈവശഭൂമിക്ക് പട്ടയം കൊടുക്കുക എന്ന 1999ലെ ഇടതുപക്ഷ സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേവികുളം താലൂക്കിൽ ഒൻപതു വില്ലേജുകളിൽ പട്ടയം കൊടുക്കാൻ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മറ്റിയുടെ ശിപാർശ അന്നത്തെ ഇടുക്കി കളക്ടർ അംഗീകരിച്ചിരുന്നതാണ്. അങ്ങനെ നൽകിയ പട്ടയങ്ങളാണ് 2017 കാലഘട്ടത്തിൽ ‘രവീന്ദ്രൻ പട്ടയങ്ങൾ’ എന്ന പേരിൽ വിവാദമാക്കിയത്. 530 പട്ടയങ്ങളാണ് അനാവശ്യ വിവാദങ്ങളുടെ പേരിൽ 2022 ജനുവരിയിൽ റദ്ദാക്കിയത്.
ഉദ്യോഗസ്ഥരുടെ ഉടക്കുകൾ
1960നു ശേഷം വിവിധ ചട്ടങ്ങളുടെ പിൻബലത്തിൽ സംസ്ഥാനത്ത് പതിച്ചുനൽകിയ ഭൂമിയുടെ ഉപയോഗത്തെ സംബന്ധിച്ച് 1960കളിൽ കൊണ്ടുവന്ന നിബന്ധനകളും ഉപാധികളും കാലോചിതമായി പരിഷ്കരിക്കാൻ സർക്കാരിനാണ് അധികാരം. അങ്ങനെ വന്നാൽ കാലാകാലങ്ങളായി ജനങ്ങളെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥമാഫിയയ്ക്ക് കൈക്കൂലിക്കുള്ള അവസരമില്ലാതാകും. അതിനവർ ആദ്യം ഉയർത്തിയത് ചട്ടഭേദഗതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി വേണം, വിഷയം കണ്കറന്റ് ലിസ്റ്റിൽ പെട്ടതാണ് എന്നൊക്കെയായിരുന്നു. മുഖ്യമന്ത്രിയുടെ കൃത്യമായ ചോദ്യങ്ങൾക്കു മുന്പിൽ കേന്ദ്രതടസം ആവിയായി. സംസ്ഥാന മന്ത്രിസഭയ്ക്ക് ചെയ്യാവുന്ന കാര്യമാണ് ചട്ട ഭേദഗതി എന്നു വ്യക്തമായി.
കറുത്ത കരങ്ങൾ
1964ലെ ഭൂപതിവ് ചട്ടത്തിലൂടെ നൽകിയ എല്ലാ പട്ടയഭൂമികളിലും വാണിജ്യ ആവശ്യത്തിനുള്ള നിർമാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വാദിച്ചത് ഇന്നത്തെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനായിരുന്നു. ഹർജി നൽകിയത് ബൈസണ്വാലി സ്വദേശി ലാലി ജോർജ്. ഈ കേസിലാണ് ഹൈക്കോടതി പട്ടയഭൂമിയിൽ കെട്ടിടനിർമാണം തടഞ്ഞത്.
മൂന്നാറിലെ കയേറ്റങ്ങളും അനധികൃത നിർമാണങ്ങളും തടയാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ വീണ്ടുവിചാരമോ ആവശ്യമായ കൂടിയാലോചനയോ നടത്താതെ ഇറക്കിയ നിർമാണ നിരോധന ഉത്തരവാണ് കെട്ടിടനിർമാണ നിരോധനം വഷളാക്കിയത്. മൂന്നാറുമായി ഒരു ബന്ധവുമില്ലാത്ത ശാന്തൻപാറ, ആനവിലാസം, വെള്ളത്തൂവൽ തുടങ്ങി എട്ടു വില്ലേജുകൾ കൂട്ടിയിണക്കി നിർമാണനിരോധനം നടപ്പിലാക്കാൻ ചില ഉന്നത ഉദ്യോഗസ്ഥർ തിടുക്കം കാട്ടിയെന്നും കർഷകർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.
ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ കെട്ടിടനിർമാണത്തിന് റവന്യു വകുപ്പിന്റെ എൻഒസി നിർബന്ധമാക്കി 2019 സെപ്റ്റംബർ 25ന് ഹൈക്കോടതി നിർദേശാനുസരണം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
വി.എസിന്റെ തീരുമാനം നീതിയുക്തം
ആർക്കും വഴങ്ങാത്ത വി.എസ്. അച്യുതാനന്ദൻ പോലും ഇടുക്കിയിലെ മലയോര കർഷകരുടെ സങ്കടാവസ്ഥ കണ്ട് കനിഞ്ഞു. വി.എസ്. മുഖ്യമന്ത്രിയായിരുന്ന 2010 ഓഗസ്റ്റ്-സെപ്റ്റംബർ കാലഘട്ടത്തിലായിരുന്നു കേരള ലാൻഡ് അസൈൻമെന്റ് ആക്ടിന് കീഴിലെ പ്രത്യേക ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. 1993ൽ റവന്യു-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കണ്ടെത്തി സർവകക്ഷിയോഗം അംഗീകരിച്ച 25,883 ഹെക്ടർ സ്ഥലത്തെ കർഷകർക്കാണ് സ്ഥലം നൽകാൻ അന്നത്തെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
2005ൽ അന്നത്തെ യുഡിഎഫ് സർക്കാർ വരുത്തിയ ഒരേക്കർ പട്ടയമെന്ന നിബന്ധനയും ഒഴിവാക്കാൻ വി.എസ് സർക്കാർ തീരുമാനിച്ചിരുന്നു. ഒരാൾക്ക് പരമാവധി നാലേക്കർ വരെ പട്ടയത്തിന് അർഹത നൽകാനും തീരുമാനിച്ചിരുന്നു. പട്ടയഭൂമി 25 വർഷത്തിനകം കൈമാറ്റം ചെയ്യരുതെന്ന നിബന്ധനയും 2010ൽ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. 1993ലെ റൂൾ അനുസരിച്ച് നൽകുന്ന/നൽകിയ പട്ടയങ്ങൾക്കും ക്രയവിക്രയ സ്വാതന്ത്ര്യം നൽകാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങൾക്കൊക്കെ മുൻകാല പ്രാബല്യം നൽകണമെങ്കിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനു മുന്പ് നിയമംതന്നെ ഭേദഗതി ചെയ്യണം. അതിനായി നിയമസഭ കൂടണമായിരുന്നു. പിന്നീടതിനു തുടർച്ചയുണ്ടായില്ല.
ചട്ടഭേദഗതി താമസിപ്പിക്കാനാവില്ല
കൃഷിക്കും താമസത്തിനുമായി 1960കൾക്ക് ശേഷം പട്ടയഭൂമികളിൽ ഉപാധികൾ ലംഘിച്ച് മറ്റാവശ്യങ്ങൾക്കുപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ ക്വാറി ഉടമകൾ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം കോടതിയെ ഏതാനും നാൾ മുന്പ് അറിയിച്ചിരുന്നു. സർക്കാർ നിലപാട് സത്യവാങ്മൂലമായി അറിയിക്കാൻ സുപ്രീംകോടതി, നിർദേശം നൽകിയിരുന്നു. 18-11-2022 ൽ കേസ് പരിഗണിച്ച സുപ്രീംകോടതി സത്യവാങ്മൂലം ഫയൽ ചെയ്യുന്നത് വൈകിയാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകി.
വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ വിവിധ വിഭാഗങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയിൽ നിർദേശിച്ച ഉപാധികൾ പിൻവലിക്കുന്നതിനും റദ്ദാക്കുന്നതിനും സർക്കാരിനുതന്നെയാണധികാരം. അത്തരം നിബന്ധനകൾ പിൻവലിക്കുന്നതിൽ പരിസ്ഥിതിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗാഡ്ഗിൽ, കസ്തൂരിരംഗൻ പരിസ്ഥിതി വിദഗ്ധ സമിതികൾതന്നെ കണ്ടെത്തിയിരുന്നു. വികസനത്തിന്റെ ആനുകൂല്യങ്ങൾ ആവോളം ആസ്വദിക്കുന്ന നഗരങ്ങളിൽ താമസിച്ച് സ്വന്തം സുഖസൗകര്യങ്ങൾക്കായി പരിസ്ഥിതിയെ ഏതറ്റം വരെയും ദുരുപയോഗിക്കുന്ന ആധുനിക കപട പരിസ്ഥിതിവാദികളുടെ ബാലിശ വാദമുഖങ്ങളല്ല സംസ്ഥാന സർക്കാർ കണക്കിലെടുക്കേണ്ടത്.
(അവസാനിച്ചു)
1977 ജനുവരി ഒന്നിനുമുന്പ് ഭൂമിയിൽ താമസമാക്കിയവരും കൈവശക്കാരും പിൻതുടർച്ചയായി ഭൂമി കൈമാറികിട്ടിയവരുമായ കർഷകർക്ക് പട്ടയം നൽകാൻ നടത്തിയ പല ശ്രമങ്ങളും കോടതി കയറി. കോടതി കയറ്റി എന്നു പറയുന്നതാവും ശരി. അതിൽ ഏറ്റവും ഭീകരവും ഭയാനകവും കർഷകവിരുദ്ധവും 1993ലെ പ്രത്യേക ചട്ടമനുസരിച്ച് പട്ടയം നൽകിയ ഭൂമിയുടെ സ്റ്റാറ്റസ്, റിസർവ് വനത്തിന്റേതാണെന്ന തരത്തിൽ കേരള ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമായിരുന്നു.
പരിഹാരം ലളിതം
മന്ത്രിസഭപോലും തീരുമാനം എടുക്കേണ്ടതില്ലാത്ത വിഷയത്തിൽ വകുപ്പു മന്ത്രി സെക്രട്ടറിയോടു പറഞ്ഞ് ആവശ്യമായ ഭേദഗതി വരുത്തേണ്ട ലളിതമായ കാര്യമാണ് ഭൂപതിവുചട്ടങ്ങളിലെ ഉപാധികൾ ഒഴിവാക്കാനുള്ള നടപടികൾ. ഈ ലളിതപ്രശ്നത്തെ സങ്കീർണമാക്കിയത് ഉദ്യോഗസ്ഥർ തന്നെയാണ്. അതിന് കാരണക്കാർ ഉദ്യോഗസ്ഥരുടെ കർഷകവിരുദ്ധത നിയന്ത്രിക്കാൻ കഴിയാതെപോയ ചില മന്ത്രിമാരാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കൽ.
രവീന്ദ്രൻ പട്ടയത്തിൽ എന്തു കുഴപ്പം?
ഇടുക്കിയിലെയടക്കം പശ്ചിമഘട്ടത്തിലെ ഭൂമി സംബന്ധിച്ച സംസ്ഥാന സർക്കാർ തീരുമാനങ്ങളൊക്കെ നിയമാനുസൃതമോ നീതിപരമോ ആയിരുന്നില്ല. മറിച്ച് ജനങ്ങളുടെ മുൻപിൽ ‘പരിസ്ഥിതിപ്രേമം’ കാണിക്കാനും ജനക്കൂട്ടത്തിനു മുന്പിൽ കൈയടി നേടാനും മാത്രമായിരുന്നു. ‘രവീന്ദ്രൻ പട്ടയം’എന്ന പേരിൽ മാധ്യമങ്ങൾ കുപ്രസിദ്ധി നേടിക്കൊടുത്ത നിയമാനുസൃത പട്ടയം നൽകൽ നിയമവിരുദ്ധമോ വ്യാജമോ വനം കൈയേറ്റമോ ആയിരുന്നില്ല. കൈവശഭൂമിക്ക് പട്ടയം കൊടുക്കുക എന്ന 1999ലെ ഇടതുപക്ഷ സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേവികുളം താലൂക്കിൽ ഒൻപതു വില്ലേജുകളിൽ പട്ടയം കൊടുക്കാൻ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മറ്റിയുടെ ശിപാർശ അന്നത്തെ ഇടുക്കി കളക്ടർ അംഗീകരിച്ചിരുന്നതാണ്. അങ്ങനെ നൽകിയ പട്ടയങ്ങളാണ് 2017 കാലഘട്ടത്തിൽ ‘രവീന്ദ്രൻ പട്ടയങ്ങൾ’ എന്ന പേരിൽ വിവാദമാക്കിയത്. 530 പട്ടയങ്ങളാണ് അനാവശ്യ വിവാദങ്ങളുടെ പേരിൽ 2022 ജനുവരിയിൽ റദ്ദാക്കിയത്.
ഉദ്യോഗസ്ഥരുടെ ഉടക്കുകൾ
1960നു ശേഷം വിവിധ ചട്ടങ്ങളുടെ പിൻബലത്തിൽ സംസ്ഥാനത്ത് പതിച്ചുനൽകിയ ഭൂമിയുടെ ഉപയോഗത്തെ സംബന്ധിച്ച് 1960കളിൽ കൊണ്ടുവന്ന നിബന്ധനകളും ഉപാധികളും കാലോചിതമായി പരിഷ്കരിക്കാൻ സർക്കാരിനാണ് അധികാരം. അങ്ങനെ വന്നാൽ കാലാകാലങ്ങളായി ജനങ്ങളെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥമാഫിയയ്ക്ക് കൈക്കൂലിക്കുള്ള അവസരമില്ലാതാകും. അതിനവർ ആദ്യം ഉയർത്തിയത് ചട്ടഭേദഗതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി വേണം, വിഷയം കണ്കറന്റ് ലിസ്റ്റിൽ പെട്ടതാണ് എന്നൊക്കെയായിരുന്നു. മുഖ്യമന്ത്രിയുടെ കൃത്യമായ ചോദ്യങ്ങൾക്കു മുന്പിൽ കേന്ദ്രതടസം ആവിയായി. സംസ്ഥാന മന്ത്രിസഭയ്ക്ക് ചെയ്യാവുന്ന കാര്യമാണ് ചട്ട ഭേദഗതി എന്നു വ്യക്തമായി.
കറുത്ത കരങ്ങൾ
1964ലെ ഭൂപതിവ് ചട്ടത്തിലൂടെ നൽകിയ എല്ലാ പട്ടയഭൂമികളിലും വാണിജ്യ ആവശ്യത്തിനുള്ള നിർമാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വാദിച്ചത് ഇന്നത്തെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനായിരുന്നു. ഹർജി നൽകിയത് ബൈസണ്വാലി സ്വദേശി ലാലി ജോർജ്. ഈ കേസിലാണ് ഹൈക്കോടതി പട്ടയഭൂമിയിൽ കെട്ടിടനിർമാണം തടഞ്ഞത്.
മൂന്നാറിലെ കയേറ്റങ്ങളും അനധികൃത നിർമാണങ്ങളും തടയാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ വീണ്ടുവിചാരമോ ആവശ്യമായ കൂടിയാലോചനയോ നടത്താതെ ഇറക്കിയ നിർമാണ നിരോധന ഉത്തരവാണ് കെട്ടിടനിർമാണ നിരോധനം വഷളാക്കിയത്. മൂന്നാറുമായി ഒരു ബന്ധവുമില്ലാത്ത ശാന്തൻപാറ, ആനവിലാസം, വെള്ളത്തൂവൽ തുടങ്ങി എട്ടു വില്ലേജുകൾ കൂട്ടിയിണക്കി നിർമാണനിരോധനം നടപ്പിലാക്കാൻ ചില ഉന്നത ഉദ്യോഗസ്ഥർ തിടുക്കം കാട്ടിയെന്നും കർഷകർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.
ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ കെട്ടിടനിർമാണത്തിന് റവന്യു വകുപ്പിന്റെ എൻഒസി നിർബന്ധമാക്കി 2019 സെപ്റ്റംബർ 25ന് ഹൈക്കോടതി നിർദേശാനുസരണം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
വി.എസിന്റെ തീരുമാനം നീതിയുക്തം
ആർക്കും വഴങ്ങാത്ത വി.എസ്. അച്യുതാനന്ദൻ പോലും ഇടുക്കിയിലെ മലയോര കർഷകരുടെ സങ്കടാവസ്ഥ കണ്ട് കനിഞ്ഞു. വി.എസ്. മുഖ്യമന്ത്രിയായിരുന്ന 2010 ഓഗസ്റ്റ്-സെപ്റ്റംബർ കാലഘട്ടത്തിലായിരുന്നു കേരള ലാൻഡ് അസൈൻമെന്റ് ആക്ടിന് കീഴിലെ പ്രത്യേക ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. 1993ൽ റവന്യു-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കണ്ടെത്തി സർവകക്ഷിയോഗം അംഗീകരിച്ച 25,883 ഹെക്ടർ സ്ഥലത്തെ കർഷകർക്കാണ് സ്ഥലം നൽകാൻ അന്നത്തെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
2005ൽ അന്നത്തെ യുഡിഎഫ് സർക്കാർ വരുത്തിയ ഒരേക്കർ പട്ടയമെന്ന നിബന്ധനയും ഒഴിവാക്കാൻ വി.എസ് സർക്കാർ തീരുമാനിച്ചിരുന്നു. ഒരാൾക്ക് പരമാവധി നാലേക്കർ വരെ പട്ടയത്തിന് അർഹത നൽകാനും തീരുമാനിച്ചിരുന്നു. പട്ടയഭൂമി 25 വർഷത്തിനകം കൈമാറ്റം ചെയ്യരുതെന്ന നിബന്ധനയും 2010ൽ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. 1993ലെ റൂൾ അനുസരിച്ച് നൽകുന്ന/നൽകിയ പട്ടയങ്ങൾക്കും ക്രയവിക്രയ സ്വാതന്ത്ര്യം നൽകാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങൾക്കൊക്കെ മുൻകാല പ്രാബല്യം നൽകണമെങ്കിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനു മുന്പ് നിയമംതന്നെ ഭേദഗതി ചെയ്യണം. അതിനായി നിയമസഭ കൂടണമായിരുന്നു. പിന്നീടതിനു തുടർച്ചയുണ്ടായില്ല.
ചട്ടഭേദഗതി താമസിപ്പിക്കാനാവില്ല
കൃഷിക്കും താമസത്തിനുമായി 1960കൾക്ക് ശേഷം പട്ടയഭൂമികളിൽ ഉപാധികൾ ലംഘിച്ച് മറ്റാവശ്യങ്ങൾക്കുപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ ക്വാറി ഉടമകൾ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം കോടതിയെ ഏതാനും നാൾ മുന്പ് അറിയിച്ചിരുന്നു. സർക്കാർ നിലപാട് സത്യവാങ്മൂലമായി അറിയിക്കാൻ സുപ്രീംകോടതി, നിർദേശം നൽകിയിരുന്നു. 18-11-2022 ൽ കേസ് പരിഗണിച്ച സുപ്രീംകോടതി സത്യവാങ്മൂലം ഫയൽ ചെയ്യുന്നത് വൈകിയാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകി.
വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ വിവിധ വിഭാഗങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയിൽ നിർദേശിച്ച ഉപാധികൾ പിൻവലിക്കുന്നതിനും റദ്ദാക്കുന്നതിനും സർക്കാരിനുതന്നെയാണധികാരം. അത്തരം നിബന്ധനകൾ പിൻവലിക്കുന്നതിൽ പരിസ്ഥിതിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗാഡ്ഗിൽ, കസ്തൂരിരംഗൻ പരിസ്ഥിതി വിദഗ്ധ സമിതികൾതന്നെ കണ്ടെത്തിയിരുന്നു. വികസനത്തിന്റെ ആനുകൂല്യങ്ങൾ ആവോളം ആസ്വദിക്കുന്ന നഗരങ്ങളിൽ താമസിച്ച് സ്വന്തം സുഖസൗകര്യങ്ങൾക്കായി പരിസ്ഥിതിയെ ഏതറ്റം വരെയും ദുരുപയോഗിക്കുന്ന ആധുനിക കപട പരിസ്ഥിതിവാദികളുടെ ബാലിശ വാദമുഖങ്ങളല്ല സംസ്ഥാന സർക്കാർ കണക്കിലെടുക്കേണ്ടത്.
(അവസാനിച്ചു)