കെ.ആർ. പ്രമോദ്
സ്ഥലത്തെ പ്രധാന ദിവ്യനായ വർക്കിച്ചന്റെ മകളുടെ കല്യാണത്തിന്റെ ക്ഷണക്കത്തു കിട്ടിയവർ ഒന്നു ഞെട്ടി. സുഗന്ധം പരത്തുന്ന ഒരു സുവർണ കാർഡ്! കാർഡിനൊപ്പം വധൂവരന്മാരുടെ പേരുകളെഴുതിയ ചെറിയ പേനയും സമ്മാനം! ആയിരം കാർഡാണ് വർക്കിച്ചൻ അച്ചടിപ്പിച്ചത്. കാർഡിനും പേനയ്ക്കും നല്ലൊരു തുക ചെലവായി.
വിവാഹ ക്ഷണപത്രികയും പേനയും കിട്ടിയ ഭാഗ്യവാന്മാരിലൊരാൾ വർക്കിച്ചന്റെ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഗോപാൽജിയായിരുന്നു.വർക്കിച്ചന്റെ കാർ ഷെഡിന്റെ കോണിലുള്ള മുറിയിൽ കുടുംബസമേതം കഞ്ഞി വച്ചു കഴിഞ്ഞുകൂടുകയായിരുന്ന നേപ്പാളുകാരനായ ഗോപാൽജിക്കും കുട്ടികൾക്കും നല്ലൊരു സദ്യയുണ്ണാനുള്ള അവസരമാണ് ഒത്തുവന്നത്.
കല്യാണദിവസം ഗോപാൽജിയും രണ്ടു മക്കളും വൃത്തിയായി വേഷം ധരിച്ചു റെഡിയായി. “അവിടെച്ചെല്ലുമ്പോൾ വാരിവലിച്ചു കഴിക്കരുത്. ഒന്നും വെറുതെ കളയരുത്. ആവശ്യമുള്ളതു മാത്രം എടുക്കണം” - കുട്ടികളോടും ഗോപാൽജിയോടുമായി ഭാര്യ ഉപദേശിച്ചു. ഉച്ചയ്ക്കായിരുന്നു സദ്യ. മുൻകരുതലെന്ന നിലയിൽ കുട്ടികളും ഗോപാൽജിയും രാവിലത്തെ ഭക്ഷണം ഉപേക്ഷിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ പന്ത്രണ്ടു മണിയായപ്പോഴേക്കും അവർ കല്യാണം നടക്കുന്ന പഞ്ചനക്ഷത്ര ഹാളിലേയ്ക്ക് യാത്ര തിരിച്ചു.
ഇടുക്കിയിലെ വൈദ്യുതി ഫ്രീയാണോ?
സ്വപ്നങ്ങൾ അലങ്കരിക്കുന്ന വിവാഹവേദിയും പരിസരവും കണ്ടാൽ സ്വർഗം നാണിച്ചു പോകുമായിരുന്നു. ഹാളിനു ചുറ്റും പുൽമേടുകൾ. മേടുകളിൽ താമര വിരിയുന്ന പൊയ്കകളും പൂമരങ്ങളും നിറഞ്ഞ ഉദ്യാനം. നാനാവർണങ്ങളിലുള്ള തോരണങ്ങളും പൂമാലകളും ചാർത്തിയ സ്വീകരണപ്പന്തലിൽ പ്രഭ പരത്തുന്ന വൈദ്യുതദീപങ്ങൾ. വഴിയോരങ്ങളിൽ മുത്തുക്കുടകൾ. സ്വർണവർണ കമാനങ്ങൾ, മൂവി കാമറകൾ, ശൃംഗാരസുന്ദരികൾ, ശിങ്കാരി മേളങ്ങൾ, കമ്പിത്തിരി, പൂത്തിരി, ലാത്തിരി, മത്താപ്പുകൾ...
ഉദ്യാനവൃക്ഷങ്ങളുടെ തണലുകളിലേക്ക് വലിയ കാറുകൾ വന്നണഞ്ഞുകൊണ്ടിരുന്നു. മരച്ചില്ലകൾക്കിടയിലൂടെ മിന്നിമറയുന്ന വിളക്കുകളുടെ വെളിച്ചം വാഹനങ്ങളുടെമേൽ പതിക്കുന്നതു കണ്ടപ്പോൾ ഗോപാൽജിക്കു നേരിയ പേടി തോന്നി. ദാരിദ്ര്യരേഖയ്ക്കു താഴെ വസിക്കുന്ന തന്നെയും പിള്ളേരെയും ഹാളിനകത്തേക്ക് കയറ്റുമോയെന്നായി വിചാരം.
കുട്ടികൾ ഉദ്യാനത്തിലെ ആനന്ദക്കാഴ്ചകൾ വിസ്മയത്തോടെ നോക്കിക്കാണുകയായിരുന്നു. പൂച്ചെടികളും ജലധാരകളും ചേർന്നൊരുക്കിയ മായാലോകത്തെത്തിയപ്പോൾ അവരുടെ വിശപ്പും ദാഹവും പമ്പകടന്നു.
ഹാളിനു ചുറ്റും ഇത്രമാത്രം വിളക്കുകൾ നട്ടുച്ചയ്ക്ക് തെളിച്ചുവച്ചിരിക്കുന്നത് എന്തിനാണെന്ന് ഗോപാൽജി അദ്ഭുതപ്പെട്ടു. ഈ വൈദ്യുതിയെന്നത് ഇടുക്കി അണക്കെട്ടിൽനിന്നു വെറുതെ കിട്ടുന്ന സാധനമാണോ? തന്റെ നാട്ടിലെ ചെറ്റപ്പുരയിൽ ഒന്നോ രണ്ടോ മണ്ണെണ്ണവിളക്കു മാത്രമാണുള്ളത്. അതിനു മണ്ണെണ്ണ വാങ്ങാൻ ആഴ്ചയിലൊരിക്കൽ മലകൾ കയറിയിറങ്ങിപ്പോകണം. നല്ല വിലകൊടുത്താലും ചിലപ്പോൾ കിട്ടുകയുമില്ല- നേപ്പാളിലെ മലമടക്കുകളിലൊന്നിലുള്ള കുടിലിൽ കഴിയുന്ന തന്റെ അമ്മയെ ഗോപാൽജി ഒരു നിമിഷം ഓർത്തുപോയി.
പണത്തിന്റെ പനിനീർമഴ!
ഉദ്യാനകവാടത്തിൽ കോട്ടും ഷർട്ടും ടൈയും കെട്ടി സെക്യൂരിറ്റിക്കാർ പട്ടാളച്ചിട്ടയിൽ നിലയുറപ്പിച്ചിരുന്നു. അവരുടെ സമീപം തിളങ്ങുന്ന പട്ടുസാരി ധരിച്ചു വിളങ്ങിയ മൂന്നു സുന്ദരിമാർ അതിഥികളെ പനിനീരു തളിച്ചു സ്വീകരിക്കുന്നു. ഒരു പുരുഷാരംതന്നെ വന്നുചേർന്നിട്ടുണ്ട്. മൂക്കുത്തിയും കാതോലയും കമ്മലും ലോക്കറ്റും താമരപ്പൊൻമാലകളും വർണവസ്ത്രങ്ങൾ ചാർത്തിയ സ്ത്രീരത്നങ്ങളും പവൻമാലയും വജ്രമോതിരങ്ങളും വെള്ളവസ്ത്രം ധരിച്ച പുരുഷകേസരികളും കണ്ണിന് ഇമ്പം പകരുന്ന പൂരക്കാഴ്ചയായി. ഇക്കൂട്ടർക്കിടയിലൂടെ ഗോപാൽജിയും കുട്ടികളും പനിനീർമഴയിൽ നനഞ്ഞ് ധൈര്യം സംഭരിച്ച് മുമ്പോട്ടു നീങ്ങി.
സ്റ്റാർട്ടാകാൻ വെൽക്കം ഡ്രിങ്ക്!
ഹാളിനോടു ചേർന്ന് മറ്റൊരു പൂപ്പന്തലിലായിരുന്നു സ്റ്റാർട്ടേഴ്സ് കൗണ്ടറും ഹെർബൽ ടീ കൗണ്ടറും. കിന്നരി തലപ്പാവു വച്ച വിളമ്പുകാർ ഈ സ്ഥലങ്ങളിൽ യുദ്ധത്തിനു റെഡിയായി നിലയുറപ്പിച്ചിരിക്കുന്നു. വെൽക്കം ഡ്രിങ്ക് എന്ന പേരിൽ പൈനാപ്പിൾ, കാരറ്റ്, ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി എന്നിവയുടെ ജ്യൂസുകൾ മൂന്നാലു മേശകളിലേക്ക് ഒരുപറ്റം നളന്മാർ നിർമിച്ചു നൽകുന്നുമുണ്ടായിരുന്നു. നാരങ്ങയുടെ നനാതരം പാനീയങ്ങളും പേരയ്ക്കയുടെ പലതരം ചാറുകളും വേറെ! ഒരു മനുഷ്യന് ഒരേസമയം എന്തൊക്കെ പാനം ചെയ്യാമെന്നോർത്ത് ഗോപാൽജി അദ്ഭുതം കൂറി. നാരങ്ങാവെള്ളം മാത്രം കുടിച്ച ശേഷം അയാളും കുട്ടികളും പ്രധാന ഹാളിലേക്കു നടന്നു.
സംഗീതം പൊഴിക്കുന്ന ഊട്ടുപുരയിലെ അലങ്കരിച്ച മേശകളിൽ പലതരം വിഭവങ്ങളുടെ അഴിഞ്ഞാട്ടമായിരുന്നു. ആദ്യത്തെ ടേബിളിൽ വൈൻ നിറച്ച ഗ്ലാസുകൾ. അതു കൂടാതെ ചോക്ലേറ്റ് കാൻഡി, പോപ്പ്കോൺ, ഫിഷ് ഫിംഗർ, ഉഴുന്നു വട, പരിപ്പുവട എന്നിവയും!
പൊരിഞ്ഞ ആടും കരിഞ്ഞ മുയലും
ഹാളിന്റെ നടുവിൽ, നടുവിലാലിനു കീഴിൽ സ്വർണനിറമാർന്ന വലിയ ഉരുളിയിൽ ഒരു ആടിനെ വരട്ടിയെടുത്ത് അതേപടി നിർത്തിയിരിക്കുന്നു. മുന്തിരിങ്ങ ഫിറ്റു ചെയ്താണ് കണ്ണുകൾ സൃഷ്ടിച്ചിരിക്കുന്നത്. മറ്റൊരു സ്ഥലത്ത് ഒരു മുയലിനെ അതേരൂപത്തിൽ തൊലി കളഞ്ഞ് മസാല പൊതിഞ്ഞു വറ്റിച്ചു വച്ചിരുന്നു. നിർത്തിപ്പൊരിച്ച പൂവൻകോഴിയായിരുന്നു മറ്റൊരു കാഴ്ച. ഒരു വെള്ളിത്തളികയിൽ പൊള്ളി വീർത്ത ഒരു കരിമീൻ നിർവികാരതയോടെ വാ പിളർന്നു ശയിച്ചു.
ഗോപാൽജിയുടെ കുട്ടികൾ ആടിനെയും മുയലിനെയും കൗതുകത്തോടെ നോക്കി നിന്നെങ്കിലും അവയ്ക്കു ജീവനില്ലെന്നറിഞ്ഞപ്പോൾ അവർ ഭയന്നു പിന്നോട്ടു മാറി. കരിഞ്ഞു വീർത്ത ആടിന്റെ മുന്തിരിക്കണ്ണുകളിലേക്കു നോക്കാൻ ഗോപാൽജിക്കും മടി തോന്നി. ജന്മനാട്ടിൽ അയാളുടെ സഹോദരിമാർ ആട്ടിൻപാൽ വിറ്റാണ് കഴിഞ്ഞുകൂടുന്നത്. അയാൾക്ക് ചെറുപ്പത്തിൽ ഒരു ആട്ടിൻകുട്ടി സ്വന്തമായുണ്ടായിരുന്നു.
മന്തിയുടെ ലഗ് പീസും ചട്നിയും
ഹാളിന്റെ മറ്റൊരു ഭാഗത്ത് ഭേൽ പൂരി, സമൂസ, മസാല പൂരി, ലമൺ റൈസ്, ബട്ടർ ചിക്കൻ എന്നിവയും റെഡിയായിരുന്നു. ചിക്കൻ ദോശ, ബീഫ് ദോശ, ഓംലറ്റ് എന്നിവ കൂടാതെ മന്തിയുടെ ലഗ്പീസും ചട്നിയും പ്ലേറ്റുകളിൽ ചിരി പൊഴിച്ചു. സ്പാനിഷ് സൂപ്പ്, തന്തൂരി റൊട്ടി, ചിക്കൻ സൂപ്പ്, ബീഫ് കട്ലറ്റ്, പാലപ്പം, മട്ടൺ സ്റ്റൂ, ഫിഷ് മോളി എന്നിവയ്ക്കൊപ്പം കിഴിബിരിയാണിയായിരുന്നു മറ്റൊരു ഹൈലൈറ്റ് ഡിഷ്.
കുത്തരിച്ചോറ്, നെയ്മീൻ പൊരിച്ചത്, ഇളം മഞ്ഞ അവിയൽ, പൊള്ളിവീർത്ത പപ്പടം, മെഴുക്കുപുരട്ടി, പ്രോൺസ് ഫ്രൈ, താറാവുകറി, കാട ഫ്രൈഡ് റൈസ്, ഹൈദ്രബാദ് ചില്ലി ചിക്കൻ, ചിക്കൻ കൊണ്ടാട്ടം, ജിഞ്ചർ ചിക്കൻ, ഗാർലിക്ക് ചിക്കൻ, മസാല ബീഫ് ഫ്രൈ തുടങ്ങിയ സാധനങ്ങളും ഒരേ വയറ്റിലേക്ക് പോകാൻ റെഡിയായി പാത്രങ്ങളിൽ നിരന്നു.
അവസാന മേശയിൽ മധുരത്തിന്റെ മാമാങ്കമായിരുന്നു. പഴം വരട്ടിയത്, കരിക്കിന്റെ ഐസ് ക്രീം, ചോക്ലേറ്റ്, കാഡ്ബറി, കരിക്ക് പുഡ്ഡിംഗ്! എല്ലാം മധുരം! അധരം മധുരം! വദനം മധുരം! നയനം മധുരം! ഹസിതം മധുരം! അഖിലം മധുരം!
കഥ ഇതു വരെ
ഗോപാൽജിയും കുട്ടികളും നാനാതരം വിഭവങ്ങൾ കഴിച്ച് ആനന്ദത്തോടെ മടങ്ങി എന്നു പറഞ്ഞാൽ കഥ തീർന്നു. എന്നാൽ, നേപ്പാളിൽ ജനിച്ചുവളർന്ന അവറ്റകൾ നിർഭാഗ്യവശാൽ സസ്യഭോജികളായിരുന്നു എന്നതായിരുന്നു സത്യം! ബീഫും പോർക്കും ചിക്കനുമൊന്നും അവരുടെ നാവിനു വഴങ്ങിയില്ല. പല മാംസവിഭവങ്ങളും കഴിച്ചു നോക്കിയെങ്കിലും അതൊക്കെ റബർക്കഷണങ്ങൾ പോലെ കുട്ടികളുടെ തൊണ്ടയിൽ കുടുങ്ങി. അവർ അവിടെയുമിവിടെയും നടന്ന് എന്തൊക്കെയോ വായിലേക്കു തള്ളി.
ഒടുവിൽ, പഴം വരട്ടിയതു കഴിച്ച്, കുപ്പി വെള്ളവും കുടിച്ച് പുറത്തുകടന്നു. അകത്ത് ആരവങ്ങളുയർന്നു.വധൂവരന്മാർ കമനീയ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് സ്റ്റേജിലേക്കു പ്രവേശിച്ചു. പടക്കങ്ങൾ പൊട്ടിയമർന്നു.ലേസർ ദീപങ്ങൾ മാനത്ത് പൂക്കളമെഴുതി.
കലത്തിൽ കഞ്ഞിയുണ്ട്!
ഗോപാൽജിയും കുട്ടികളും റോഡിലിറങ്ങി വീട്ടിലേക്കു മെല്ലെ നടന്നു. പാവം കുട്ടികൾ! അവരുടെ വിശപ്പു മാറ്റാൻ എന്താണു മാർഗം? -അയാൾ സ്വയം ചോദിച്ചു.
ഒരു വിധം താമസസ്ഥലത്തെത്തിയ ഗോപാൽജിയെയും കുട്ടികളയും കണ്ടപ്പോൾ അയാളുടെ ഭാര്യ ചിരിച്ചു കൊണ്ടു പറഞ്ഞു: “പേടിക്കേണ്ട! കലത്തിൽ കഞ്ഞി തിളയ്ക്കുന്നുണ്ട്!”
സ്ഥലത്തെ പ്രധാന ദിവ്യനായ വർക്കിച്ചന്റെ മകളുടെ കല്യാണത്തിന്റെ ക്ഷണക്കത്തു കിട്ടിയവർ ഒന്നു ഞെട്ടി. സുഗന്ധം പരത്തുന്ന ഒരു സുവർണ കാർഡ്! കാർഡിനൊപ്പം വധൂവരന്മാരുടെ പേരുകളെഴുതിയ ചെറിയ പേനയും സമ്മാനം! ആയിരം കാർഡാണ് വർക്കിച്ചൻ അച്ചടിപ്പിച്ചത്. കാർഡിനും പേനയ്ക്കും നല്ലൊരു തുക ചെലവായി.
വിവാഹ ക്ഷണപത്രികയും പേനയും കിട്ടിയ ഭാഗ്യവാന്മാരിലൊരാൾ വർക്കിച്ചന്റെ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഗോപാൽജിയായിരുന്നു.വർക്കിച്ചന്റെ കാർ ഷെഡിന്റെ കോണിലുള്ള മുറിയിൽ കുടുംബസമേതം കഞ്ഞി വച്ചു കഴിഞ്ഞുകൂടുകയായിരുന്ന നേപ്പാളുകാരനായ ഗോപാൽജിക്കും കുട്ടികൾക്കും നല്ലൊരു സദ്യയുണ്ണാനുള്ള അവസരമാണ് ഒത്തുവന്നത്.
കല്യാണദിവസം ഗോപാൽജിയും രണ്ടു മക്കളും വൃത്തിയായി വേഷം ധരിച്ചു റെഡിയായി. “അവിടെച്ചെല്ലുമ്പോൾ വാരിവലിച്ചു കഴിക്കരുത്. ഒന്നും വെറുതെ കളയരുത്. ആവശ്യമുള്ളതു മാത്രം എടുക്കണം” - കുട്ടികളോടും ഗോപാൽജിയോടുമായി ഭാര്യ ഉപദേശിച്ചു. ഉച്ചയ്ക്കായിരുന്നു സദ്യ. മുൻകരുതലെന്ന നിലയിൽ കുട്ടികളും ഗോപാൽജിയും രാവിലത്തെ ഭക്ഷണം ഉപേക്ഷിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ പന്ത്രണ്ടു മണിയായപ്പോഴേക്കും അവർ കല്യാണം നടക്കുന്ന പഞ്ചനക്ഷത്ര ഹാളിലേയ്ക്ക് യാത്ര തിരിച്ചു.
ഇടുക്കിയിലെ വൈദ്യുതി ഫ്രീയാണോ?
സ്വപ്നങ്ങൾ അലങ്കരിക്കുന്ന വിവാഹവേദിയും പരിസരവും കണ്ടാൽ സ്വർഗം നാണിച്ചു പോകുമായിരുന്നു. ഹാളിനു ചുറ്റും പുൽമേടുകൾ. മേടുകളിൽ താമര വിരിയുന്ന പൊയ്കകളും പൂമരങ്ങളും നിറഞ്ഞ ഉദ്യാനം. നാനാവർണങ്ങളിലുള്ള തോരണങ്ങളും പൂമാലകളും ചാർത്തിയ സ്വീകരണപ്പന്തലിൽ പ്രഭ പരത്തുന്ന വൈദ്യുതദീപങ്ങൾ. വഴിയോരങ്ങളിൽ മുത്തുക്കുടകൾ. സ്വർണവർണ കമാനങ്ങൾ, മൂവി കാമറകൾ, ശൃംഗാരസുന്ദരികൾ, ശിങ്കാരി മേളങ്ങൾ, കമ്പിത്തിരി, പൂത്തിരി, ലാത്തിരി, മത്താപ്പുകൾ...
ഉദ്യാനവൃക്ഷങ്ങളുടെ തണലുകളിലേക്ക് വലിയ കാറുകൾ വന്നണഞ്ഞുകൊണ്ടിരുന്നു. മരച്ചില്ലകൾക്കിടയിലൂടെ മിന്നിമറയുന്ന വിളക്കുകളുടെ വെളിച്ചം വാഹനങ്ങളുടെമേൽ പതിക്കുന്നതു കണ്ടപ്പോൾ ഗോപാൽജിക്കു നേരിയ പേടി തോന്നി. ദാരിദ്ര്യരേഖയ്ക്കു താഴെ വസിക്കുന്ന തന്നെയും പിള്ളേരെയും ഹാളിനകത്തേക്ക് കയറ്റുമോയെന്നായി വിചാരം.
കുട്ടികൾ ഉദ്യാനത്തിലെ ആനന്ദക്കാഴ്ചകൾ വിസ്മയത്തോടെ നോക്കിക്കാണുകയായിരുന്നു. പൂച്ചെടികളും ജലധാരകളും ചേർന്നൊരുക്കിയ മായാലോകത്തെത്തിയപ്പോൾ അവരുടെ വിശപ്പും ദാഹവും പമ്പകടന്നു.
ഹാളിനു ചുറ്റും ഇത്രമാത്രം വിളക്കുകൾ നട്ടുച്ചയ്ക്ക് തെളിച്ചുവച്ചിരിക്കുന്നത് എന്തിനാണെന്ന് ഗോപാൽജി അദ്ഭുതപ്പെട്ടു. ഈ വൈദ്യുതിയെന്നത് ഇടുക്കി അണക്കെട്ടിൽനിന്നു വെറുതെ കിട്ടുന്ന സാധനമാണോ? തന്റെ നാട്ടിലെ ചെറ്റപ്പുരയിൽ ഒന്നോ രണ്ടോ മണ്ണെണ്ണവിളക്കു മാത്രമാണുള്ളത്. അതിനു മണ്ണെണ്ണ വാങ്ങാൻ ആഴ്ചയിലൊരിക്കൽ മലകൾ കയറിയിറങ്ങിപ്പോകണം. നല്ല വിലകൊടുത്താലും ചിലപ്പോൾ കിട്ടുകയുമില്ല- നേപ്പാളിലെ മലമടക്കുകളിലൊന്നിലുള്ള കുടിലിൽ കഴിയുന്ന തന്റെ അമ്മയെ ഗോപാൽജി ഒരു നിമിഷം ഓർത്തുപോയി.
പണത്തിന്റെ പനിനീർമഴ!
ഉദ്യാനകവാടത്തിൽ കോട്ടും ഷർട്ടും ടൈയും കെട്ടി സെക്യൂരിറ്റിക്കാർ പട്ടാളച്ചിട്ടയിൽ നിലയുറപ്പിച്ചിരുന്നു. അവരുടെ സമീപം തിളങ്ങുന്ന പട്ടുസാരി ധരിച്ചു വിളങ്ങിയ മൂന്നു സുന്ദരിമാർ അതിഥികളെ പനിനീരു തളിച്ചു സ്വീകരിക്കുന്നു. ഒരു പുരുഷാരംതന്നെ വന്നുചേർന്നിട്ടുണ്ട്. മൂക്കുത്തിയും കാതോലയും കമ്മലും ലോക്കറ്റും താമരപ്പൊൻമാലകളും വർണവസ്ത്രങ്ങൾ ചാർത്തിയ സ്ത്രീരത്നങ്ങളും പവൻമാലയും വജ്രമോതിരങ്ങളും വെള്ളവസ്ത്രം ധരിച്ച പുരുഷകേസരികളും കണ്ണിന് ഇമ്പം പകരുന്ന പൂരക്കാഴ്ചയായി. ഇക്കൂട്ടർക്കിടയിലൂടെ ഗോപാൽജിയും കുട്ടികളും പനിനീർമഴയിൽ നനഞ്ഞ് ധൈര്യം സംഭരിച്ച് മുമ്പോട്ടു നീങ്ങി.
സ്റ്റാർട്ടാകാൻ വെൽക്കം ഡ്രിങ്ക്!
ഹാളിനോടു ചേർന്ന് മറ്റൊരു പൂപ്പന്തലിലായിരുന്നു സ്റ്റാർട്ടേഴ്സ് കൗണ്ടറും ഹെർബൽ ടീ കൗണ്ടറും. കിന്നരി തലപ്പാവു വച്ച വിളമ്പുകാർ ഈ സ്ഥലങ്ങളിൽ യുദ്ധത്തിനു റെഡിയായി നിലയുറപ്പിച്ചിരിക്കുന്നു. വെൽക്കം ഡ്രിങ്ക് എന്ന പേരിൽ പൈനാപ്പിൾ, കാരറ്റ്, ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി എന്നിവയുടെ ജ്യൂസുകൾ മൂന്നാലു മേശകളിലേക്ക് ഒരുപറ്റം നളന്മാർ നിർമിച്ചു നൽകുന്നുമുണ്ടായിരുന്നു. നാരങ്ങയുടെ നനാതരം പാനീയങ്ങളും പേരയ്ക്കയുടെ പലതരം ചാറുകളും വേറെ! ഒരു മനുഷ്യന് ഒരേസമയം എന്തൊക്കെ പാനം ചെയ്യാമെന്നോർത്ത് ഗോപാൽജി അദ്ഭുതം കൂറി. നാരങ്ങാവെള്ളം മാത്രം കുടിച്ച ശേഷം അയാളും കുട്ടികളും പ്രധാന ഹാളിലേക്കു നടന്നു.
സംഗീതം പൊഴിക്കുന്ന ഊട്ടുപുരയിലെ അലങ്കരിച്ച മേശകളിൽ പലതരം വിഭവങ്ങളുടെ അഴിഞ്ഞാട്ടമായിരുന്നു. ആദ്യത്തെ ടേബിളിൽ വൈൻ നിറച്ച ഗ്ലാസുകൾ. അതു കൂടാതെ ചോക്ലേറ്റ് കാൻഡി, പോപ്പ്കോൺ, ഫിഷ് ഫിംഗർ, ഉഴുന്നു വട, പരിപ്പുവട എന്നിവയും!
പൊരിഞ്ഞ ആടും കരിഞ്ഞ മുയലും
ഹാളിന്റെ നടുവിൽ, നടുവിലാലിനു കീഴിൽ സ്വർണനിറമാർന്ന വലിയ ഉരുളിയിൽ ഒരു ആടിനെ വരട്ടിയെടുത്ത് അതേപടി നിർത്തിയിരിക്കുന്നു. മുന്തിരിങ്ങ ഫിറ്റു ചെയ്താണ് കണ്ണുകൾ സൃഷ്ടിച്ചിരിക്കുന്നത്. മറ്റൊരു സ്ഥലത്ത് ഒരു മുയലിനെ അതേരൂപത്തിൽ തൊലി കളഞ്ഞ് മസാല പൊതിഞ്ഞു വറ്റിച്ചു വച്ചിരുന്നു. നിർത്തിപ്പൊരിച്ച പൂവൻകോഴിയായിരുന്നു മറ്റൊരു കാഴ്ച. ഒരു വെള്ളിത്തളികയിൽ പൊള്ളി വീർത്ത ഒരു കരിമീൻ നിർവികാരതയോടെ വാ പിളർന്നു ശയിച്ചു.
ഗോപാൽജിയുടെ കുട്ടികൾ ആടിനെയും മുയലിനെയും കൗതുകത്തോടെ നോക്കി നിന്നെങ്കിലും അവയ്ക്കു ജീവനില്ലെന്നറിഞ്ഞപ്പോൾ അവർ ഭയന്നു പിന്നോട്ടു മാറി. കരിഞ്ഞു വീർത്ത ആടിന്റെ മുന്തിരിക്കണ്ണുകളിലേക്കു നോക്കാൻ ഗോപാൽജിക്കും മടി തോന്നി. ജന്മനാട്ടിൽ അയാളുടെ സഹോദരിമാർ ആട്ടിൻപാൽ വിറ്റാണ് കഴിഞ്ഞുകൂടുന്നത്. അയാൾക്ക് ചെറുപ്പത്തിൽ ഒരു ആട്ടിൻകുട്ടി സ്വന്തമായുണ്ടായിരുന്നു.
മന്തിയുടെ ലഗ് പീസും ചട്നിയും
ഹാളിന്റെ മറ്റൊരു ഭാഗത്ത് ഭേൽ പൂരി, സമൂസ, മസാല പൂരി, ലമൺ റൈസ്, ബട്ടർ ചിക്കൻ എന്നിവയും റെഡിയായിരുന്നു. ചിക്കൻ ദോശ, ബീഫ് ദോശ, ഓംലറ്റ് എന്നിവ കൂടാതെ മന്തിയുടെ ലഗ്പീസും ചട്നിയും പ്ലേറ്റുകളിൽ ചിരി പൊഴിച്ചു. സ്പാനിഷ് സൂപ്പ്, തന്തൂരി റൊട്ടി, ചിക്കൻ സൂപ്പ്, ബീഫ് കട്ലറ്റ്, പാലപ്പം, മട്ടൺ സ്റ്റൂ, ഫിഷ് മോളി എന്നിവയ്ക്കൊപ്പം കിഴിബിരിയാണിയായിരുന്നു മറ്റൊരു ഹൈലൈറ്റ് ഡിഷ്.
കുത്തരിച്ചോറ്, നെയ്മീൻ പൊരിച്ചത്, ഇളം മഞ്ഞ അവിയൽ, പൊള്ളിവീർത്ത പപ്പടം, മെഴുക്കുപുരട്ടി, പ്രോൺസ് ഫ്രൈ, താറാവുകറി, കാട ഫ്രൈഡ് റൈസ്, ഹൈദ്രബാദ് ചില്ലി ചിക്കൻ, ചിക്കൻ കൊണ്ടാട്ടം, ജിഞ്ചർ ചിക്കൻ, ഗാർലിക്ക് ചിക്കൻ, മസാല ബീഫ് ഫ്രൈ തുടങ്ങിയ സാധനങ്ങളും ഒരേ വയറ്റിലേക്ക് പോകാൻ റെഡിയായി പാത്രങ്ങളിൽ നിരന്നു.
അവസാന മേശയിൽ മധുരത്തിന്റെ മാമാങ്കമായിരുന്നു. പഴം വരട്ടിയത്, കരിക്കിന്റെ ഐസ് ക്രീം, ചോക്ലേറ്റ്, കാഡ്ബറി, കരിക്ക് പുഡ്ഡിംഗ്! എല്ലാം മധുരം! അധരം മധുരം! വദനം മധുരം! നയനം മധുരം! ഹസിതം മധുരം! അഖിലം മധുരം!
കഥ ഇതു വരെ
ഗോപാൽജിയും കുട്ടികളും നാനാതരം വിഭവങ്ങൾ കഴിച്ച് ആനന്ദത്തോടെ മടങ്ങി എന്നു പറഞ്ഞാൽ കഥ തീർന്നു. എന്നാൽ, നേപ്പാളിൽ ജനിച്ചുവളർന്ന അവറ്റകൾ നിർഭാഗ്യവശാൽ സസ്യഭോജികളായിരുന്നു എന്നതായിരുന്നു സത്യം! ബീഫും പോർക്കും ചിക്കനുമൊന്നും അവരുടെ നാവിനു വഴങ്ങിയില്ല. പല മാംസവിഭവങ്ങളും കഴിച്ചു നോക്കിയെങ്കിലും അതൊക്കെ റബർക്കഷണങ്ങൾ പോലെ കുട്ടികളുടെ തൊണ്ടയിൽ കുടുങ്ങി. അവർ അവിടെയുമിവിടെയും നടന്ന് എന്തൊക്കെയോ വായിലേക്കു തള്ളി.
ഒടുവിൽ, പഴം വരട്ടിയതു കഴിച്ച്, കുപ്പി വെള്ളവും കുടിച്ച് പുറത്തുകടന്നു. അകത്ത് ആരവങ്ങളുയർന്നു.വധൂവരന്മാർ കമനീയ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് സ്റ്റേജിലേക്കു പ്രവേശിച്ചു. പടക്കങ്ങൾ പൊട്ടിയമർന്നു.ലേസർ ദീപങ്ങൾ മാനത്ത് പൂക്കളമെഴുതി.
കലത്തിൽ കഞ്ഞിയുണ്ട്!
ഗോപാൽജിയും കുട്ടികളും റോഡിലിറങ്ങി വീട്ടിലേക്കു മെല്ലെ നടന്നു. പാവം കുട്ടികൾ! അവരുടെ വിശപ്പു മാറ്റാൻ എന്താണു മാർഗം? -അയാൾ സ്വയം ചോദിച്ചു.
ഒരു വിധം താമസസ്ഥലത്തെത്തിയ ഗോപാൽജിയെയും കുട്ടികളയും കണ്ടപ്പോൾ അയാളുടെ ഭാര്യ ചിരിച്ചു കൊണ്ടു പറഞ്ഞു: “പേടിക്കേണ്ട! കലത്തിൽ കഞ്ഞി തിളയ്ക്കുന്നുണ്ട്!”