അനന്തപുരി/ദ്വിജന്
വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലും അനുബന്ധമായി ഉണ്ടായ തീരശോഷണംകൊണ്ടും ഭവനരഹിതരായവർക്കു വീടൊരുക്കുന്നതിന് പ്രതിമാസം 5500 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗം കടലിന്റെ മക്കളെയും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം സമരം ചെയ്യുന്നവരെയും വല്ലാതെ നിന്ദിക്കുന്നതും മനസില്‍ മുറിവുണ്ടാക്കുന്നതുമായി. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെപ്പറ്റി സംശയിക്കുന്നവരോട് ഈ സ്ഥാനത്തിരുന്നു താന്‍ മറുപടി പറയുന്നില്ലെന്ന് അങ്ങു പറഞ്ഞത് എന്തര്‍ഥത്തിലാണ്?
സംസ്ഥാനത്തെ മിക്കവാറും വിഷയങ്ങളിൽ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കാര്യങ്ങളെക്കുറിച്ച് പത്രക്കാരോ നിയമസഭാംഗങ്ങള്‍ പോലുമോ ചോദിക്കുമ്പോള്‍ ശ്രദ്ധയില്‍ പെട്ടില്ലെന്നു പറയാറുള്ള വല്ലാത്ത ധീരനായ അങ്ങ് ഈ സ്ഥാനത്തിരുന്ന് ഞാനൊന്നും പറയുന്നില്ല എന്നു പറഞ്ഞതുതന്നെ സമരക്കാരുടെ വിജയമാണെന്നു വിലയിരുത്തും. അല്ലെങ്കില്‍ അവരോടുള്ള ഭയം. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന്റെ പേരില്‍ കടലും തീരവും വീടും ജീവനോപാധികളും നഷ്ടപ്പെടുന്നവര്‍ എന്തും കേള്‍ക്കാൻ വിധിക്കപ്പെട്ടവരാണോ? കേരളത്തിലെ 33 നിയോജകമണ്ഡലങ്ങളിലായി അധിവസിക്കുന്ന അവരെ ഒക്കത്ത് വച്ചതുകൊണ്ട് അങ്ങേക്കും പാര്‍ട്ടിക്കും വലിയ കാര്യമില്ലായിരിക്കാം.
സഹായംതന്നെ പക്ഷേ...
നാലുവര്‍ഷമായി ആരും നോക്കാനില്ലാതെ സിമന്റ് ഗോഡൗണില്‍ കഴിയുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ കൊടുക്കാന്‍ സര്‍ക്കാര്‍ തിരുമനസായത് ഈ സമരം ആരംഭിച്ചതുകൊണ്ടല്ലേ? 5500 രൂപ കൊടുത്താല്‍ തലസ്ഥാനത്ത് വീട് വാടകയ്ക്കു കിട്ടുമോ? വാടകവീടു കിട്ടുന്നതിന് അഡ്വാന്‍സ് നല്‍കേണ്ടേ? വിഴിഞ്ഞത് ഒരു ജനത നടത്തുന്ന കേവലം രാഷ്ട്രീയസമരമല്ല. അവര്‍ തിരുവോണത്തിന് ശൂന്യമായ ഇലയില്‍ ഗ്ലാസ് കമഴ്ത്തിവച്ചു സമരം നടത്തിയത് ആരെയും തോല്‍പ്പിക്കാനല്ല, അവരുടെ ജീവിതാവസ്ഥയാണ് പ്രതിഫലിക്കുന്നത്.
അങ്ങ് ഭയപ്പെടുന്ന മറ്റു പലരുടെയും സമരങ്ങളെപ്പോലെ ഒരു കളക്ടറെ മാറ്റാനോ, ജെന്‍ഡർ ന്യുട്രല്‍ ഡ്രസ് കോഡിന് എതിരെയോ, ഏതെങ്കിലും നിയമനം പിഎസ്സിക്കു വിട്ടതിനെതിരെയോ അല്ല അവരുടെ സമരം. ജീവിക്കാനുള്ള അവകാശത്തിനായാണ് അവര്‍ സമരം ചെയ്യുന്നത്. അവരുടെ ജീവിതവും, അവര്‍ക്കു ജീവിതം കൊടുക്കുന്ന കേരളത്തിന്റെ തീരവും കടലും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. പട്ടിണിക്കിട്ടോ, പട്ടിണിയുടെ വേദന പേറുന്നവര്‍ക്ക് ഏതാനും പിച്ചക്കാശു സഹായം കൊടുത്തോ അവരെ നിശബ്ദരാക്കാമെന്നു കരുതുന്നത് മൗഢ്യമാകും. പിണറായി വിജയനെ പാര്‍ട്ടിക്കാരും മുന്നണിക്കാരും ഭയപ്പെടുന്നതുപോലെ ഈ ജനം എന്തിന് ഭയപ്പെടണം. അങ്ങ് പറയുന്നതുപോലെ മടിയില്‍ കനമുള്ളവനല്ലേ ഭയപ്പെടേണ്ടതുള്ളൂ?
എന്തുകൊണ്ട് സമരം
നാലു വര്‍ഷമായി സിമന്റ് ഗോഡൗണില്‍ കഴിയുന്നവരെ എല്ലാവരും മറന്നപ്പോഴാണ് അവര്‍ സമരത്തിന്റെ നേതൃത്വത്തിലേക്കു വന്നത്. 2016 ൽ അധികാരത്തില്‍ വന്ന അങ്ങയുടെ സര്‍ക്കാര്‍ ഇത്രയും കാലം എവിടെയായിരുന്നു? സമരക്കാരുമായി എത്തിച്ചേര്‍ന്ന ധാരണയനുസരിച്ച് 5500 രൂപയ്ക്കപ്പുറമുള്ള ചില പാക്കേജുകള്‍കൂടി ഉണ്ടായിരുന്നു. തിരുവോണത്തിന് മുമ്പ് അവയെല്ലാം ഒന്നിച്ചു നടപ്പാക്കാം എന്ന് ധാരണയായതുമാണ്. അതെല്ലാം മരവിപ്പിച്ച് പെട്ടെന്ന് പണം മാത്രം വിതരണം ചെയ്യാന്‍ വന്നപ്പോള്‍ സംശയം തോന്നുക സ്വാഭാവികമല്ലേ?
നാടിന്റെ വികസനത്തിനുവേണ്ടി കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജ് നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്താണ് 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി തുറമുഖ കരാര്‍ ഒപ്പിട്ടത്. തുറമുഖം നിര്‍മാണം ആരംഭിക്കുന്നതു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഉണ്ടാകാവുന്ന പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടങ്ങള്‍ നികത്തുന്നതിനായി സര്‍ക്കാര്‍ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കലിനും വീടുനിര്‍മാണത്തിനായി 350 കോടിയും ജീവനോപാധിക്കായി 59 കോടിയുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നീക്കിവച്ചത്. എന്നിട്ടും പദ്ധതിക്കായി കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ 2018 മുതല്‍ വലിയതുറയിലെ സിമന്റ് ഗോഡൗണിലാണ്. എന്തുകൊണ്ട്? എവിടെപ്പോയി 471 കോടിയുടെ പദ്ധതി.
കരാറനുസരിച്ച് 2015ല്‍ ആരംഭിച്ച പദ്ധതി 2019 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടതാണ്. പൂര്‍ത്തിയായില്ലെങ്കില്‍ സര്‍ക്കാരിലേക്ക് പിഴയൊടുക്കണം. ഇപ്പോള്‍ പറയുന്നത് ഒന്നാം ഘട്ടം പോലും 2024ൽ മാത്രമേ പൂര്‍ത്തിയാവൂ എന്നാണ്്. എങ്കില്‍ ഈ പാവം മനുഷ്യരുടെ ഭീതി അകറ്റുന്ന പഠനത്തിനുവേണ്ടി മൂന്നോ നാലോ മാസം പണി നിര്‍ത്തിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?
പഴയ പ്രയോഗങ്ങള്‍ മറന്നിട്ടില്ല
അങ്ങ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ പ്രയോഗങ്ങളെ ഓര്‍മിപ്പിക്കാനാണ് ഈ സ്ഥാനത്തിരുന്ന് താന്‍ മറുപടി പറയുന്നില്ല എന്ന് പറഞ്ഞതെങ്കില്‍ അത്തരം വാക്കുകള്‍ ഇപ്പോഴും അങ്ങിലുണ്ടെന്ന് ഉറപ്പായി. തിരിച്ചു പറയില്ലെന്ന് ഉറപ്പുള്ളവരോട് ആ വാക്കുകളോ അതിലും ഹീനമായവയോ പറയാന്‍ അങ്ങേക്കു കഴിയുമെന്ന് ഉറപ്പ്.
തിരുവമ്പാടിയിലും കൊല്ലത്തും അങ്ങ് ഉപയോഗിച്ച വാക്കുകളൊക്കെ ആര്‍ക്കാണ് മറക്കാനാവുക? ആ സംസ്കാരം അങ്ങയുടെതാണ്. പുള്ളിപ്പുലിയുടെ പുള്ളികള്‍ മായില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? മുഖ്യമന്ത്രി ആയിരുന്നുകൊണ്ട് അവ പറയാന്‍ അങ്ങു മടിക്കുന്നത് പ്രതിച്ഛായാ ഉപദേശകർ നിർദേശിക്കുന്നതുകൊണ്ടാകുമെങ്കിൽ നല്ല കാര്യം.
തെരുവുനായ ശല്യം
കേരളത്തില്‍ നായശല്യം രൂക്ഷമായിരിക്കുന്നു. ഏതായാലും ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിരത്തുകളിലാകെ നായകള്‍ വിഹരിക്കുകയാണ്. കേരളത്തില്‍ 2.89 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണു കണക്ക്. ജനങ്ങള്‍ക്കു ഭയംകൊണ്ട് പുറത്തിറങ്ങാനാവാതായി. 2022 ഓഗസ്റ്റ് ഒന്നുവരെ കേരളത്തില്‍ 1,83,931 പേര്‍ക്ക് നായയുടെ കടി ഏറ്റതായാണു കണക്ക്. 21 പേരാണ് ഈ വര്‍ഷം മരിച്ചത്. അവരില്‍ ആറു പേര് പേയ്വിഷബാധയ്ക്ക് സര്‍ക്കാര്‍ കൊടുത്ത വാക്സിൻ കുത്തിവച്ചവരാണ്. 2017ല്‍ പേവിഷബാധ മൂലം വെറും മൂന്നുപേര്‍ മരിച്ച സംസ്ഥാനത്താണ് 2022 ല്‍ ഇതുവരെ 21 പേര് മരിച്ചത്. പേവിഷബാധയുടെ ചികിത്സകള്‍ക്കായി സര്‍ക്കാര്‍ ഒരു വര്‍ഷം 20 കോടി രൂപയാണ് ചെലവാക്കുന്നത്.
പേപ്പട്ടിയുടെ കടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകര്‍ എത്തുന്നത് എങ്ങനെ? ജനങ്ങളെ കടിച്ചുകൊല്ലുന്ന നായകള്‍ക്കെതിരേ ഉണ്ടാകുന്ന നടപടികള്‍ കോടതിയില്‍ എത്തിക്കുന്നതില്‍ വാശി കാണിക്കുന്നവര്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍? വാക്സിൻ എടുത്തവർ പോലും മരണപ്പെട്ടത് ഗുണനിലവാരം കുറഞ്ഞ മരുന്ന് വാങ്ങിയതുകൊണ്ടാണോ? ആരോഗ്യമന്ത്രിയെ നിയമസഭയില്‍ അങ്ങേക്ക് തിരുത്തേണ്ടിവന്നത് എന്തു കൊണ്ട്? മന്ത്രി എന്തേ അങ്ങനെ സഭയില്‍ പറഞ്ഞു? അവര്‍ക്ക് ഒന്നും മനസിലാകുന്നില്ലെന്നോ?
ഇടതു മതേതരത്വം
ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡി ലിറ്റ് നൽകണം എന്ന ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശിപാര്‍ശ നിരസിച്ച് വിപ്ലവം കാണിച്ച കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സിന്‍ഡിക്കറ്റും യുഎഇ ഭരണാധികാരിക്കെന്നല്ല കാന്തപുരം എ.പി. അബുബേക്കര്‍ മുസലിയാര്‍ക്കും കൂടെ വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാന് നീക്കം നടത്തുന്നു. എന്തേ മുഖ്യമന്ത്രീ ഇങ്ങനെയൊക്കെ? കേരളത്തിലെ ഇടതുപക്ഷ മതേതരത്വത്തിന്റെ മുഖം വ്യക്തമാക്കുന്ന തലത്തിലേക്ക് ഡിലിറ്റ് ദാനവും കടക്കുന്നുവോ? സംഗതി വിവാദമായതോടെ കാന്തപുരവും വെള്ളാപ്പള്ളിയും ഡിലിറ്റ് വേണ്ടെന്ന് പറഞ്ഞു. അതാണ് ഇടതു മതേതരത്വം.
മാഗ്സസെ അവാര്‍ഡ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കേരളത്തില്‍ മികച്ച നേതൃത്വം കൊടുത്തു എന്ന പേരില്‍ കെ.കെ. ഷൈലജ ടീച്ചര്‍ക്ക് ലഭിച്ച മാഗ്സസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്നും സിപിഎം അവരെ വിലക്കി. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി തന്നെ തെരഞ്ഞെടുക്കുകയും താന്‍ സമ്മതം കൊടുക്കുകയും ചെയ്തതാണ് എന്ന് ഷൈലജ സമ്മതിച്ചു. തന്റെ പ്രൊഫൈലും അതുപോലുള്ള വിവരങ്ങളും അവര്‍ക്കു കൊടുക്കുകയും ചെയ്തത്രേ. അതിനു ശേഷമാണ് പാര്‍ട്ടി ഇടപെട്ടതും അവാര്‍ഡ് സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചതും - അവര്‍ വെളിപ്പെടുത്തി.
കോവിഡ് കാലത്തെ പ്രവര്‍ത്തനമികവ് ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ലെന്നും കൂട്ടായ്മയുടെ വിജയമായതുകൊണ്ട് ഒരു വ്യക്തി അതിനുള്ള അവാര്‍ഡ് വാങ്ങുന്നത് ശരിയല്ലെന്ന് കരുതിയതുകൊണ്ടുമാണ് അവാര്‍ഡ് വാങ്ങുന്നതില്‍നിന്നും പാര്‍ട്ടി ഷൈലജയെ വിലക്കിയത് എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയുടെ ന്യായം. എങ്കില്‍ ഇനി ഏതെങ്കിലും മന്ത്രിക്ക് തന്റെ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് അവാര്‍ഡ് വാങ്ങാനാവുമോ? കേരളത്തില്‍ ക്രമസമാധാന പാലനത്തിന് അവാര്‍ഡ് കിട്ടിയാല്‍ ആഭ്യന്തരമന്ത്രിക്ക് വാങ്ങാനാകുമോ? രമോണ്‍ മാഗ്സസെ വലിയ കമ്യുണിസ്റ്റ് വിരുദ്ധനായിരുന്നെന്നും ധാരാളം കമ്യൂണിസ്റ്റുകാരെ കൊന്നിട്ടുള്ള അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ലെന്നുള്ളതുകൊണ്ടാണ് ഷൈലജയെ തടഞ്ഞതെന്നും യെച്ചൂരി ന്യായീകരിച്ചു.
ഈ പദവിയില്‍ ഇരുന്ന് ഞാന്‍ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞാല്‍ പോരാ മുഖ്യമന്ത്രീ, അങ്ങ് പറയണം. ജനങ്ങളുടെ മനസിലെ സന്ദേഹങ്ങള്‍ അകറ്റും വിധം പറയണം.
വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലും അനുബന്ധമായി ഉണ്ടായ തീരശോഷണംകൊണ്ടും ഭവനരഹിതരായവർക്കു വീടൊരുക്കുന്നതിന് പ്രതിമാസം 5500 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗം കടലിന്റെ മക്കളെയും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം സമരം ചെയ്യുന്നവരെയും വല്ലാതെ നിന്ദിക്കുന്നതും മനസില്‍ മുറിവുണ്ടാക്കുന്നതുമായി. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെപ്പറ്റി സംശയിക്കുന്നവരോട് ഈ സ്ഥാനത്തിരുന്നു താന്‍ മറുപടി പറയുന്നില്ലെന്ന് അങ്ങു പറഞ്ഞത് എന്തര്‍ഥത്തിലാണ്?
സംസ്ഥാനത്തെ മിക്കവാറും വിഷയങ്ങളിൽ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കാര്യങ്ങളെക്കുറിച്ച് പത്രക്കാരോ നിയമസഭാംഗങ്ങള്‍ പോലുമോ ചോദിക്കുമ്പോള്‍ ശ്രദ്ധയില്‍ പെട്ടില്ലെന്നു പറയാറുള്ള വല്ലാത്ത ധീരനായ അങ്ങ് ഈ സ്ഥാനത്തിരുന്ന് ഞാനൊന്നും പറയുന്നില്ല എന്നു പറഞ്ഞതുതന്നെ സമരക്കാരുടെ വിജയമാണെന്നു വിലയിരുത്തും. അല്ലെങ്കില്‍ അവരോടുള്ള ഭയം. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന്റെ പേരില്‍ കടലും തീരവും വീടും ജീവനോപാധികളും നഷ്ടപ്പെടുന്നവര്‍ എന്തും കേള്‍ക്കാൻ വിധിക്കപ്പെട്ടവരാണോ? കേരളത്തിലെ 33 നിയോജകമണ്ഡലങ്ങളിലായി അധിവസിക്കുന്ന അവരെ ഒക്കത്ത് വച്ചതുകൊണ്ട് അങ്ങേക്കും പാര്‍ട്ടിക്കും വലിയ കാര്യമില്ലായിരിക്കാം.
സഹായംതന്നെ പക്ഷേ...
നാലുവര്‍ഷമായി ആരും നോക്കാനില്ലാതെ സിമന്റ് ഗോഡൗണില്‍ കഴിയുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ കൊടുക്കാന്‍ സര്‍ക്കാര്‍ തിരുമനസായത് ഈ സമരം ആരംഭിച്ചതുകൊണ്ടല്ലേ? 5500 രൂപ കൊടുത്താല്‍ തലസ്ഥാനത്ത് വീട് വാടകയ്ക്കു കിട്ടുമോ? വാടകവീടു കിട്ടുന്നതിന് അഡ്വാന്‍സ് നല്‍കേണ്ടേ? വിഴിഞ്ഞത് ഒരു ജനത നടത്തുന്ന കേവലം രാഷ്ട്രീയസമരമല്ല. അവര്‍ തിരുവോണത്തിന് ശൂന്യമായ ഇലയില്‍ ഗ്ലാസ് കമഴ്ത്തിവച്ചു സമരം നടത്തിയത് ആരെയും തോല്‍പ്പിക്കാനല്ല, അവരുടെ ജീവിതാവസ്ഥയാണ് പ്രതിഫലിക്കുന്നത്.
അങ്ങ് ഭയപ്പെടുന്ന മറ്റു പലരുടെയും സമരങ്ങളെപ്പോലെ ഒരു കളക്ടറെ മാറ്റാനോ, ജെന്‍ഡർ ന്യുട്രല്‍ ഡ്രസ് കോഡിന് എതിരെയോ, ഏതെങ്കിലും നിയമനം പിഎസ്സിക്കു വിട്ടതിനെതിരെയോ അല്ല അവരുടെ സമരം. ജീവിക്കാനുള്ള അവകാശത്തിനായാണ് അവര്‍ സമരം ചെയ്യുന്നത്. അവരുടെ ജീവിതവും, അവര്‍ക്കു ജീവിതം കൊടുക്കുന്ന കേരളത്തിന്റെ തീരവും കടലും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. പട്ടിണിക്കിട്ടോ, പട്ടിണിയുടെ വേദന പേറുന്നവര്‍ക്ക് ഏതാനും പിച്ചക്കാശു സഹായം കൊടുത്തോ അവരെ നിശബ്ദരാക്കാമെന്നു കരുതുന്നത് മൗഢ്യമാകും. പിണറായി വിജയനെ പാര്‍ട്ടിക്കാരും മുന്നണിക്കാരും ഭയപ്പെടുന്നതുപോലെ ഈ ജനം എന്തിന് ഭയപ്പെടണം. അങ്ങ് പറയുന്നതുപോലെ മടിയില്‍ കനമുള്ളവനല്ലേ ഭയപ്പെടേണ്ടതുള്ളൂ?
എന്തുകൊണ്ട് സമരം
നാലു വര്‍ഷമായി സിമന്റ് ഗോഡൗണില്‍ കഴിയുന്നവരെ എല്ലാവരും മറന്നപ്പോഴാണ് അവര്‍ സമരത്തിന്റെ നേതൃത്വത്തിലേക്കു വന്നത്. 2016 ൽ അധികാരത്തില്‍ വന്ന അങ്ങയുടെ സര്‍ക്കാര്‍ ഇത്രയും കാലം എവിടെയായിരുന്നു? സമരക്കാരുമായി എത്തിച്ചേര്‍ന്ന ധാരണയനുസരിച്ച് 5500 രൂപയ്ക്കപ്പുറമുള്ള ചില പാക്കേജുകള്‍കൂടി ഉണ്ടായിരുന്നു. തിരുവോണത്തിന് മുമ്പ് അവയെല്ലാം ഒന്നിച്ചു നടപ്പാക്കാം എന്ന് ധാരണയായതുമാണ്. അതെല്ലാം മരവിപ്പിച്ച് പെട്ടെന്ന് പണം മാത്രം വിതരണം ചെയ്യാന്‍ വന്നപ്പോള്‍ സംശയം തോന്നുക സ്വാഭാവികമല്ലേ?
നാടിന്റെ വികസനത്തിനുവേണ്ടി കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജ് നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്താണ് 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി തുറമുഖ കരാര്‍ ഒപ്പിട്ടത്. തുറമുഖം നിര്‍മാണം ആരംഭിക്കുന്നതു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഉണ്ടാകാവുന്ന പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടങ്ങള്‍ നികത്തുന്നതിനായി സര്‍ക്കാര്‍ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കലിനും വീടുനിര്‍മാണത്തിനായി 350 കോടിയും ജീവനോപാധിക്കായി 59 കോടിയുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നീക്കിവച്ചത്. എന്നിട്ടും പദ്ധതിക്കായി കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ 2018 മുതല്‍ വലിയതുറയിലെ സിമന്റ് ഗോഡൗണിലാണ്. എന്തുകൊണ്ട്? എവിടെപ്പോയി 471 കോടിയുടെ പദ്ധതി.
കരാറനുസരിച്ച് 2015ല്‍ ആരംഭിച്ച പദ്ധതി 2019 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടതാണ്. പൂര്‍ത്തിയായില്ലെങ്കില്‍ സര്‍ക്കാരിലേക്ക് പിഴയൊടുക്കണം. ഇപ്പോള്‍ പറയുന്നത് ഒന്നാം ഘട്ടം പോലും 2024ൽ മാത്രമേ പൂര്‍ത്തിയാവൂ എന്നാണ്്. എങ്കില്‍ ഈ പാവം മനുഷ്യരുടെ ഭീതി അകറ്റുന്ന പഠനത്തിനുവേണ്ടി മൂന്നോ നാലോ മാസം പണി നിര്‍ത്തിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?
പഴയ പ്രയോഗങ്ങള്‍ മറന്നിട്ടില്ല
അങ്ങ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ പ്രയോഗങ്ങളെ ഓര്‍മിപ്പിക്കാനാണ് ഈ സ്ഥാനത്തിരുന്ന് താന്‍ മറുപടി പറയുന്നില്ല എന്ന് പറഞ്ഞതെങ്കില്‍ അത്തരം വാക്കുകള്‍ ഇപ്പോഴും അങ്ങിലുണ്ടെന്ന് ഉറപ്പായി. തിരിച്ചു പറയില്ലെന്ന് ഉറപ്പുള്ളവരോട് ആ വാക്കുകളോ അതിലും ഹീനമായവയോ പറയാന്‍ അങ്ങേക്കു കഴിയുമെന്ന് ഉറപ്പ്.
തിരുവമ്പാടിയിലും കൊല്ലത്തും അങ്ങ് ഉപയോഗിച്ച വാക്കുകളൊക്കെ ആര്‍ക്കാണ് മറക്കാനാവുക? ആ സംസ്കാരം അങ്ങയുടെതാണ്. പുള്ളിപ്പുലിയുടെ പുള്ളികള്‍ മായില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? മുഖ്യമന്ത്രി ആയിരുന്നുകൊണ്ട് അവ പറയാന്‍ അങ്ങു മടിക്കുന്നത് പ്രതിച്ഛായാ ഉപദേശകർ നിർദേശിക്കുന്നതുകൊണ്ടാകുമെങ്കിൽ നല്ല കാര്യം.
തെരുവുനായ ശല്യം
കേരളത്തില്‍ നായശല്യം രൂക്ഷമായിരിക്കുന്നു. ഏതായാലും ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിരത്തുകളിലാകെ നായകള്‍ വിഹരിക്കുകയാണ്. കേരളത്തില്‍ 2.89 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണു കണക്ക്. ജനങ്ങള്‍ക്കു ഭയംകൊണ്ട് പുറത്തിറങ്ങാനാവാതായി. 2022 ഓഗസ്റ്റ് ഒന്നുവരെ കേരളത്തില്‍ 1,83,931 പേര്‍ക്ക് നായയുടെ കടി ഏറ്റതായാണു കണക്ക്. 21 പേരാണ് ഈ വര്‍ഷം മരിച്ചത്. അവരില്‍ ആറു പേര് പേയ്വിഷബാധയ്ക്ക് സര്‍ക്കാര്‍ കൊടുത്ത വാക്സിൻ കുത്തിവച്ചവരാണ്. 2017ല്‍ പേവിഷബാധ മൂലം വെറും മൂന്നുപേര്‍ മരിച്ച സംസ്ഥാനത്താണ് 2022 ല്‍ ഇതുവരെ 21 പേര് മരിച്ചത്. പേവിഷബാധയുടെ ചികിത്സകള്‍ക്കായി സര്‍ക്കാര്‍ ഒരു വര്‍ഷം 20 കോടി രൂപയാണ് ചെലവാക്കുന്നത്.
പേപ്പട്ടിയുടെ കടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകര്‍ എത്തുന്നത് എങ്ങനെ? ജനങ്ങളെ കടിച്ചുകൊല്ലുന്ന നായകള്‍ക്കെതിരേ ഉണ്ടാകുന്ന നടപടികള്‍ കോടതിയില്‍ എത്തിക്കുന്നതില്‍ വാശി കാണിക്കുന്നവര്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍? വാക്സിൻ എടുത്തവർ പോലും മരണപ്പെട്ടത് ഗുണനിലവാരം കുറഞ്ഞ മരുന്ന് വാങ്ങിയതുകൊണ്ടാണോ? ആരോഗ്യമന്ത്രിയെ നിയമസഭയില്‍ അങ്ങേക്ക് തിരുത്തേണ്ടിവന്നത് എന്തു കൊണ്ട്? മന്ത്രി എന്തേ അങ്ങനെ സഭയില്‍ പറഞ്ഞു? അവര്‍ക്ക് ഒന്നും മനസിലാകുന്നില്ലെന്നോ?
ഇടതു മതേതരത്വം
ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡി ലിറ്റ് നൽകണം എന്ന ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശിപാര്‍ശ നിരസിച്ച് വിപ്ലവം കാണിച്ച കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സിന്‍ഡിക്കറ്റും യുഎഇ ഭരണാധികാരിക്കെന്നല്ല കാന്തപുരം എ.പി. അബുബേക്കര്‍ മുസലിയാര്‍ക്കും കൂടെ വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാന് നീക്കം നടത്തുന്നു. എന്തേ മുഖ്യമന്ത്രീ ഇങ്ങനെയൊക്കെ? കേരളത്തിലെ ഇടതുപക്ഷ മതേതരത്വത്തിന്റെ മുഖം വ്യക്തമാക്കുന്ന തലത്തിലേക്ക് ഡിലിറ്റ് ദാനവും കടക്കുന്നുവോ? സംഗതി വിവാദമായതോടെ കാന്തപുരവും വെള്ളാപ്പള്ളിയും ഡിലിറ്റ് വേണ്ടെന്ന് പറഞ്ഞു. അതാണ് ഇടതു മതേതരത്വം.
മാഗ്സസെ അവാര്‍ഡ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കേരളത്തില്‍ മികച്ച നേതൃത്വം കൊടുത്തു എന്ന പേരില്‍ കെ.കെ. ഷൈലജ ടീച്ചര്‍ക്ക് ലഭിച്ച മാഗ്സസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്നും സിപിഎം അവരെ വിലക്കി. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി തന്നെ തെരഞ്ഞെടുക്കുകയും താന്‍ സമ്മതം കൊടുക്കുകയും ചെയ്തതാണ് എന്ന് ഷൈലജ സമ്മതിച്ചു. തന്റെ പ്രൊഫൈലും അതുപോലുള്ള വിവരങ്ങളും അവര്‍ക്കു കൊടുക്കുകയും ചെയ്തത്രേ. അതിനു ശേഷമാണ് പാര്‍ട്ടി ഇടപെട്ടതും അവാര്‍ഡ് സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചതും - അവര്‍ വെളിപ്പെടുത്തി.
കോവിഡ് കാലത്തെ പ്രവര്‍ത്തനമികവ് ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ലെന്നും കൂട്ടായ്മയുടെ വിജയമായതുകൊണ്ട് ഒരു വ്യക്തി അതിനുള്ള അവാര്‍ഡ് വാങ്ങുന്നത് ശരിയല്ലെന്ന് കരുതിയതുകൊണ്ടുമാണ് അവാര്‍ഡ് വാങ്ങുന്നതില്‍നിന്നും പാര്‍ട്ടി ഷൈലജയെ വിലക്കിയത് എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയുടെ ന്യായം. എങ്കില്‍ ഇനി ഏതെങ്കിലും മന്ത്രിക്ക് തന്റെ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് അവാര്‍ഡ് വാങ്ങാനാവുമോ? കേരളത്തില്‍ ക്രമസമാധാന പാലനത്തിന് അവാര്‍ഡ് കിട്ടിയാല്‍ ആഭ്യന്തരമന്ത്രിക്ക് വാങ്ങാനാകുമോ? രമോണ്‍ മാഗ്സസെ വലിയ കമ്യുണിസ്റ്റ് വിരുദ്ധനായിരുന്നെന്നും ധാരാളം കമ്യൂണിസ്റ്റുകാരെ കൊന്നിട്ടുള്ള അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ലെന്നുള്ളതുകൊണ്ടാണ് ഷൈലജയെ തടഞ്ഞതെന്നും യെച്ചൂരി ന്യായീകരിച്ചു.
ഈ പദവിയില്‍ ഇരുന്ന് ഞാന്‍ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞാല്‍ പോരാ മുഖ്യമന്ത്രീ, അങ്ങ് പറയണം. ജനങ്ങളുടെ മനസിലെ സന്ദേഹങ്ങള്‍ അകറ്റും വിധം പറയണം.