നെയ്യശേരിയിൽ എന്റെ വീടിനു തൊട്ടടുത്ത ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായിരിക്കെ 1978-79ലാണ് അടുത്ത പഞ്ചായത്തായ കോടിക്കുളത്ത് സെന്റ് മേരീസ് ഹൈസ്കൂളിലേക്കു മാറേണ്ടിവന്നത്. അവിടെ സ്കൂളിൽ ചാർജെടുത്ത് ഏതാനും മാസങ്ങൾ കഴിഞ്ഞു.
ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് പതിവുപോലെ സ്കൂളിലൂടെ ചുറ്റിനടക്കുന്നതിനിടയിൽ ഏതാനും കുട്ടികൾ പ്രത്യേകിച്ചു പെൺകുട്ടികൾ എന്റെ കണ്ണിൽപ്പെടാതെ തൂണിനു പിന്നിൽ ഒളിക്കുന്നതു കാണുവാനിടയായി. മറ്റു കുട്ടികൾ ക്ലാസിലും പുറത്തുമായി ഭക്ഷണം കഴിക്കുന്നു. മറഞ്ഞിരുന്ന ഏതാനും കുട്ടികളെ വിളിച്ച് എന്തുകൊണ്ട് നിങ്ങൾ ഭക്ഷണം കഴിക്കാതിരിക്കുന്നു എന്ന് അന്വേഷിച്ചപ്പോൾ ഒരു ദുഃഖസത്യം വെളിപ്പെട്ടു. അവരെപ്പോലെ മറ്റു കുറെയധികം കുട്ടികൾ പതിവായി കോടിക്കുളം സ്കൂളിൽ ഉച്ചപ്പട്ടിണിക്കാരുണ്ടെന്ന വെളിപ്പെടുത്തൽ ഒരു നൊന്പരമായി.
അടുത്തുള്ള കാളിയാർ റബർ എസ്റ്റേറ്റിലും കോട്ട പുറന്പോക്കിലുമായി അനേകം നിർധന കുടുംബങ്ങളിൽനിന്നുള്ളവരാണ് ഇവരിൽ അധികവും എന്നും മനസിലായി. ദുഃഖകരമായ ഈ അവസ്ഥ മാറ്റിയെടുത്തേ മതിയാകൂ എന്നുള്ള ദൃഢനിശ്ചയം ഞങ്ങൾ സ്വീകരിച്ചു മുന്പോട്ടുപോയി. പരസ്യമായ ഒരു കണക്കെടുപ്പ് പ്രായോഗികമല്ലെന്നറിയാവുന്നതുകൊണ്ട് രഹസ്യമായി കുട്ടികളെ കണ്ടെത്തി ലിസ്റ്റ് തയാറാക്കുവാൻ ഞാൻ സിസ്റ്റേഴ്സിന്റെ സഹായം തേടി. ഒരാഴ്ച കഴിഞ്ഞതോടെ പതിവായി ഉച്ചപ്പട്ടിണിക്കാരായ മുപ്പതിലധികം കുട്ടികളുടെ ലിസ്റ്റ് റെഡി.
അക്കാലത്ത് എൽപി സ്കൂളിൽ മാത്രമാണ് ഉച്ചക്കഞ്ഞി നിലവിലുള്ളത്. എന്റെ യുപി, ഹൈസ്കൂളിലായി ആഴ്ചയിൽ നൂറ്റി അറുപതോളം ഭക്ഷണപ്പൊതി ആവശ്യമുണ്ട്. അവ വിവിധ ക്ലാസ് ഡിവിഷനുകളിൽ നിന്നുമായി ശേഖരിക്കുവാൻ ഹെഡ്മാസ്റ്റർ തന്നെ ഓരോ ക്ലാസിലും ചെന്നു കുട്ടികളോടു സംസാരിച്ചു. നമ്മുടെ സ്കൂളിൽ പതിവായി ഉച്ചഭക്ഷണം കഴിക്കാത്തവരായി മുപ്പതിലധികം കുട്ടികൾ ഉണ്ട്. നിങ്ങളുടെ സഹപാഠികളും സുഹൃത്തുക്കളുമായ ആ പാവങ്ങളെ സഹായിക്കുവാനുള്ള ബാധ്യത നമുക്കില്ലേ? ആഴ്ചയിൽ ഒരു ദിവസം ഒരു പൊതിച്ചോറ്, നിങ്ങളുടെ അമ്മ നിങ്ങൾക്കായി തയാറാക്കുന്നതുപോലെ മാത്രം. ഇതേ ചോദ്യം ഹൈസ്കൂളിലെ മാത്രം എല്ലാ ഡിവിഷനിലും ആവർത്തിച്ചു.
ഉത്തരവും സഹകരണവും പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. തിങ്കൾ മുതൽ വെള്ളിവരെ അഞ്ചു ദിവസങ്ങൾ, ഓരോ ദിവസവും രണ്ടു ഡിവിഷനിലെ 35 കുട്ടികൾ ഓരോ പൊതിച്ചോറ് ഓഫീസിൽ എത്തിക്കുന്നു. അർഹരായ കുട്ടികൾ ഉച്ചസമയം അവ എടുത്തു ഭക്ഷിക്കുന്നു. പൊതി ആരു കൊണ്ടു വന്നു എന്നോ, അത് ആരു ഭക്ഷിച്ചു എന്നോ മറ്റാരും അറിയുന്നുമില്ല. ഈ പ്രക്രിയ ഏഴു വർഷക്കാലവും വലിയ അപാകതകളില്ലാതെ തുടർന്നുപോന്നു.
നാല്പത്തഞ്ചു വർഷങ്ങൾക്കു മുന്പു നടപ്പാക്കിയ ഒരു പൊതിച്ചോറ് പദ്ധതിയെപ്പറ്റിയുള്ള മങ്ങിയ ഓർമകളാണിത്. തങ്ങളുടെ സഹപാഠികളുടെ വേദനയിൽ സാന്ത്വനമരുളുവാൻ താത്പര്യപൂർവം മുന്നോട്ടുവന്ന എന്റെ കുട്ടികളാണ് എന്റെ നേട്ടം. ഒരു വർഷത്തെ സേവനത്തിനായി കോടിക്കുളത്തെത്തിയ ഞാൻ ഏഴു വർഷം കഴിഞ്ഞ് അധ്യാപക അവാർഡുമായാണ് കരിമണ്ണൂരിലേക്കു പോയത്.
പി.എ. ഉതുപ്പ് പാടത്തിൽ
ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് പതിവുപോലെ സ്കൂളിലൂടെ ചുറ്റിനടക്കുന്നതിനിടയിൽ ഏതാനും കുട്ടികൾ പ്രത്യേകിച്ചു പെൺകുട്ടികൾ എന്റെ കണ്ണിൽപ്പെടാതെ തൂണിനു പിന്നിൽ ഒളിക്കുന്നതു കാണുവാനിടയായി. മറ്റു കുട്ടികൾ ക്ലാസിലും പുറത്തുമായി ഭക്ഷണം കഴിക്കുന്നു. മറഞ്ഞിരുന്ന ഏതാനും കുട്ടികളെ വിളിച്ച് എന്തുകൊണ്ട് നിങ്ങൾ ഭക്ഷണം കഴിക്കാതിരിക്കുന്നു എന്ന് അന്വേഷിച്ചപ്പോൾ ഒരു ദുഃഖസത്യം വെളിപ്പെട്ടു. അവരെപ്പോലെ മറ്റു കുറെയധികം കുട്ടികൾ പതിവായി കോടിക്കുളം സ്കൂളിൽ ഉച്ചപ്പട്ടിണിക്കാരുണ്ടെന്ന വെളിപ്പെടുത്തൽ ഒരു നൊന്പരമായി.
അടുത്തുള്ള കാളിയാർ റബർ എസ്റ്റേറ്റിലും കോട്ട പുറന്പോക്കിലുമായി അനേകം നിർധന കുടുംബങ്ങളിൽനിന്നുള്ളവരാണ് ഇവരിൽ അധികവും എന്നും മനസിലായി. ദുഃഖകരമായ ഈ അവസ്ഥ മാറ്റിയെടുത്തേ മതിയാകൂ എന്നുള്ള ദൃഢനിശ്ചയം ഞങ്ങൾ സ്വീകരിച്ചു മുന്പോട്ടുപോയി. പരസ്യമായ ഒരു കണക്കെടുപ്പ് പ്രായോഗികമല്ലെന്നറിയാവുന്നതുകൊണ്ട് രഹസ്യമായി കുട്ടികളെ കണ്ടെത്തി ലിസ്റ്റ് തയാറാക്കുവാൻ ഞാൻ സിസ്റ്റേഴ്സിന്റെ സഹായം തേടി. ഒരാഴ്ച കഴിഞ്ഞതോടെ പതിവായി ഉച്ചപ്പട്ടിണിക്കാരായ മുപ്പതിലധികം കുട്ടികളുടെ ലിസ്റ്റ് റെഡി.
അക്കാലത്ത് എൽപി സ്കൂളിൽ മാത്രമാണ് ഉച്ചക്കഞ്ഞി നിലവിലുള്ളത്. എന്റെ യുപി, ഹൈസ്കൂളിലായി ആഴ്ചയിൽ നൂറ്റി അറുപതോളം ഭക്ഷണപ്പൊതി ആവശ്യമുണ്ട്. അവ വിവിധ ക്ലാസ് ഡിവിഷനുകളിൽ നിന്നുമായി ശേഖരിക്കുവാൻ ഹെഡ്മാസ്റ്റർ തന്നെ ഓരോ ക്ലാസിലും ചെന്നു കുട്ടികളോടു സംസാരിച്ചു. നമ്മുടെ സ്കൂളിൽ പതിവായി ഉച്ചഭക്ഷണം കഴിക്കാത്തവരായി മുപ്പതിലധികം കുട്ടികൾ ഉണ്ട്. നിങ്ങളുടെ സഹപാഠികളും സുഹൃത്തുക്കളുമായ ആ പാവങ്ങളെ സഹായിക്കുവാനുള്ള ബാധ്യത നമുക്കില്ലേ? ആഴ്ചയിൽ ഒരു ദിവസം ഒരു പൊതിച്ചോറ്, നിങ്ങളുടെ അമ്മ നിങ്ങൾക്കായി തയാറാക്കുന്നതുപോലെ മാത്രം. ഇതേ ചോദ്യം ഹൈസ്കൂളിലെ മാത്രം എല്ലാ ഡിവിഷനിലും ആവർത്തിച്ചു.
ഉത്തരവും സഹകരണവും പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. തിങ്കൾ മുതൽ വെള്ളിവരെ അഞ്ചു ദിവസങ്ങൾ, ഓരോ ദിവസവും രണ്ടു ഡിവിഷനിലെ 35 കുട്ടികൾ ഓരോ പൊതിച്ചോറ് ഓഫീസിൽ എത്തിക്കുന്നു. അർഹരായ കുട്ടികൾ ഉച്ചസമയം അവ എടുത്തു ഭക്ഷിക്കുന്നു. പൊതി ആരു കൊണ്ടു വന്നു എന്നോ, അത് ആരു ഭക്ഷിച്ചു എന്നോ മറ്റാരും അറിയുന്നുമില്ല. ഈ പ്രക്രിയ ഏഴു വർഷക്കാലവും വലിയ അപാകതകളില്ലാതെ തുടർന്നുപോന്നു.
നാല്പത്തഞ്ചു വർഷങ്ങൾക്കു മുന്പു നടപ്പാക്കിയ ഒരു പൊതിച്ചോറ് പദ്ധതിയെപ്പറ്റിയുള്ള മങ്ങിയ ഓർമകളാണിത്. തങ്ങളുടെ സഹപാഠികളുടെ വേദനയിൽ സാന്ത്വനമരുളുവാൻ താത്പര്യപൂർവം മുന്നോട്ടുവന്ന എന്റെ കുട്ടികളാണ് എന്റെ നേട്ടം. ഒരു വർഷത്തെ സേവനത്തിനായി കോടിക്കുളത്തെത്തിയ ഞാൻ ഏഴു വർഷം കഴിഞ്ഞ് അധ്യാപക അവാർഡുമായാണ് കരിമണ്ണൂരിലേക്കു പോയത്.
പി.എ. ഉതുപ്പ് പാടത്തിൽ