മാത്യു ആന്റണി/സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 5
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാനമായൊരു സംഭവമാണു വൈക്കം സത്യഗ്രഹം. രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനു വേണ്ടിയുള്ള സമരമായിരുന്നില്ലെങ്കിലും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തിൽപ്പെടുന്നതായി മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നു. പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽ പ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാശ്രദ്ധയും പ്രാധാന്യവും നേടിയില്ല.
വൈക്കം സത്യഗ്രഹം
തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30നു തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യഗ്രഹം. വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽ അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാസാക്കുകയുണ്ടായി. ഇതേത്തുടർന്ന് കെപിസിസി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തു. സവർണരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹം.
ബാരിസ്റ്റർ ജോർജ് ജോസഫ്
എ.കെ. പിള്ളയുടെ അറസ്റ്റിനെ തുടർന്ന് 1924 ഏപ്രിൽ 10നു ബാരിസ്റ്റർ ജോർജ് ജോസഫ് സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അന്ന് വൈക്കം ബോട്ടുജെട്ടി മൈതാനത്ത് ജോർജ് ജോസഫിന്റെ പ്രസംഗം ഉണ്ടായിരുന്നു. ബാരിസ്റ്റർ ഇങ്ങനെ പ്രസംഗിച്ചു: “മാന്യന്മാരും ഹൃദയമുള്ളവരും ദേശാഭിമാനമൂർത്തികളും ധീരന്മാരും നിഷ്കളങ്കന്മാരുമായ യുവജനങ്ങളെയാണ് നമ്മുടെ അധികാരികൾ വെയിലത്തിട്ടു പഴുപ്പിച്ചു കൊല്ലാൻ തുടങ്ങുന്നത്. ഇതിനുത്തരവാദികൾ തീർച്ചയായും സവർണഹിന്ദുക്കൾ തന്നെ. ഈ ദയനീയ സ്ഥിതി അവരുടെ ഹൃദയത്തെപ്പോലും അലിയിക്കയില്ലയോ? അവരോടു പ്രത്യേകമായി ഞാൻ പിന്നെയും ഈ സമസൃഷ്ടികളുടെ ന്യായമായ അവകാശത്തെ തടയരുതെന്ന് അപേക്ഷിക്കുന്നു.’’ സമരത്തിന്റെ പുതിയ രീതികൾ വിശദീകരിച്ച് ജോർജ് ജോസഫ് ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ടിനു കത്തയച്ച ഏപ്രിൽ 11നു തന്നെ ജോർജ് ജോസഫ്, പി.ഡബ്ല്യു. സെബാസ്റ്റ്യൻ, കുരുവിള മാത്യു തുടങ്ങിയവർക്കെതിരേ വാറണ്ട് വന്നു. കുരുവിള ഒഴിച്ചുള്ള മറ്റുള്ളവരെയെല്ലാം ഓഫീസിൽവച്ച് അറസ്റ്റ് ചെയ്തു. ഏപ്രിൽ 12നു ജോർജ് ജോസഫ്, സെബാസ്റ്റ്യൻ എന്നിവരെ ആറു മാസത്തെ വെറും തടവിനു ശിക്ഷിച്ചു. അന്നേ ദിവസം മഹാത്മാഗാന്ധി ഒരു കത്ത് ജോർജ് ജോസഫിനെഴുതി: “പ്രാഥമികമായ സത്യഗ്രഹസമരം കൊണ്ടുതന്നെ പ്രശ്നത്തിലേക്ക് പൊതുജന ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞിരിക്കുന്നു. ക്ഷമകേടുകൊണ്ട് അത് ഇനി ഹിംസാപരമായിത്തീരാതെയും താനേ നശിച്ചുപോകാതെയും സൂക്ഷിക്കുക”. 1924 ഏപ്രിൽ 14നു ഗാന്ധിജി ’യങ്ങ് ഇന്ത്യ’യിൽ എഴുതി: “തീണ്ടിക്കൂടായ്മ എന്ന തിന്മയുടെ ആ ചെറിയ അംശം ദൂരീകരിച്ചാൽ സത്യഗ്രഹം നടത്തുന്ന ആ പ്രദേശത്തെങ്കിലും അതിനു മാരകമായ ഒരു പ്രഹരമേൽപ്പിക്കാൻ പറ്റും. സത്യഗ്രഹികളുടെ കൂട്ടത്തിൽ മലബാറിലെ ഏറ്റവും ഉറച്ച പ്രവർത്തകന്മാർ പലരും ഉൾപ്പെടുന്നു. കൂട്ടത്തിൽ എന്റെ മുൻഗാമിയായ ജോർജ് ജോസഫുമുണ്ട്.’’
ബാരിസ്റ്റർ ജോർജ് ജോസഫിന്റെ നേതൃത്വം സത്യഗ്രഹത്തെ വലിയതോതിൽ ദേശീയശ്രദ്ധ ആകർഷിക്കുന്നതിനു കാരണമായി. ആളും അർഥവും വൈക്കത്തേക്കു പ്രവഹിച്ചു. സത്യഗ്രഹികൾക്കായി സൗജന്യ ഭോജനാലയം തുടങ്ങാനായി പഞ്ചാബിൽനിന്ന് ഒരു അകാലി സംഘം എത്തി. കേരളത്തിനു വെളിയിൽ നിന്നുള്ള പ്രശസ്തരായ പലരെയും ഈ സത്യഗ്രഹസമരം കേരളത്തിലേക്കാകർഷിച്ചു.
മിസിസ് ജോർജ് ജോസഫ് (സൂസന്ന)
സത്യഗ്രഹ പന്തലിൽ നിരാഹാരവ്രതം സ്വീകരിച്ചു മോഹാലസ്യപ്പെട്ടു വീണ വാളണ്ടിയർമാർക്കു ശുശ്രൂഷ നല്കിയത് ജോർജ് ജോസഫിന്റെ ഭാര്യ സൂസന്നയായിരുന്നു. നിയമം ലംഘിച്ചു സത്യഗ്രഹത്തിൽ പങ്കെടുത്തതിനു ചിറ്റേടത്ത് ശങ്കുപ്പിള്ളയെ അറസ്റ്റ് ചെയ്തപ്പോൾ കാരാഗൃഹത്തിലേക്ക് യാത്ര അയയ്ക്കുന്ന യോഗത്തിന്റെ അധ്യക്ഷയും സൂസന്നയായിരുന്നു.
ഗാന്ധിജിയുടെ നിലപാടുമാറ്റം
സത്യഗ്രഹത്തിന്റെ സംഘാടകനും നേതാവുമായി ക്രിസ്ത്യാനിയായ ജോർജ് ജോസഫ് പ്രവർത്തിക്കുന്നതിനെ അനുകൂലിച്ചും എതിർത്തും അനേകം കത്തുകൾ കേരളത്തിൽനിന്നു ഗാന്ധിജിക്കു കിട്ടി. ഗാന്ധിജി നിലപാട് മാറ്റി. ഹിന്ദു മതത്തിന്റെ ആഭ്യന്തര പ്രശ്നമായി അയിത്തത്തെ അവതരിപ്പിച്ചു. ഹിന്ദുക്കൾ അനുവർത്തിക്കുന്ന അയിത്തത്തിന്റെ കാര്യത്തിൽ ഓരോ ഹിന്ദുവും അനുഷ്ഠിക്കേണ്ടതു പോലുള്ള ഒരു പശ്ചാത്താപ കർമം ജോസഫ് അനുഷ്ഠിക്കേണ്ടതില്ലെന്നു ഗാന്ധിജി ‘യങ്ങ് ഇന്ത്യ’യിൽ എഴുതി. അയിത്തം ഹിന്ദുക്കളുടെ പാപമാണ്. അവർതന്നെ അതിനു സ്വയം ശുദ്ധീകരിക്കണമെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഗാന്ധിജിയുടെ വീപരീതനിലപാടിനെത്തുടർന്ന് ക്രൈസ്തവർക്ക് വൈക്കം സത്യഗ്രഹത്തിൽ നിന്നു പിന്മാറേണ്ടി വന്നു.
നിയമസഭാ പ്രമേയം
തിരുവിതാംകൂർ പ്രജാസഭാ മെമ്പറും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ എൻ. കുമാരൻ 1925 ഫെബ്രുവരി അഞ്ചിനു സഞ്ചാരസ്വാതന്ത്ര്യ പ്രമേയം പ്രജാസഭയിൽ അവതരിപ്പിച്ചു. “ 23, 24,25 തീയതികളിൽ പ്രമേയത്തേക്കുറിച്ചുള്ള ചർച്ച നടന്നു. ചർച്ചയുടെ രണ്ടാം ദിവസം പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ഫാ. സിറിയക്ക് വെട്ടിക്കാപ്പിള്ളി സംസാരിച്ചു. തിരുവിതാംകൂർ ജനതയുടെ പകുതി ഭാഗത്തിന്റെ ന്യായമായ അവകാശം സംബന്ധിച്ച കാര്യമായതിനാൽ താൻ ഈ പ്രമേയത്തെ പിൻതാങ്ങുന്നു എന്ന് ഫാ. വെട്ടിക്കാപ്പിള്ളി പറഞ്ഞു. തുടർന്ന് ക്രൈസ്തവ പ്രതിനിധികളായ പോൾ വി.ഡാനിയേൽ, തര്യതു കുഞ്ഞിത്തൊമ്മൻ, ജോൺ നിധീരി, കെ.സി. മാമ്മൻമാപ്പിള എന്നിവർ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.
പ്രമേയം വോട്ടിനിട്ടപ്പോൾ 21 പേർ അനുകൂലിച്ചും 22പേർ എതിർത്തും വോട്ടു ചെയ്തു. എസ്എൻഡിപി യോഗം സ്ഥാപകനേതാവായ ഡോ. പല്പുവിന്റെ ജ്യേഷ്ഠൻ പി. പരമേശ്വരൻ പ്രമേയത്തെ എതിർത്തു സംസാരിക്കുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. പരമേശ്വരൻ അനുകൂലിച്ചു വോട്ടുചെയ്തിരുന്നുവെങ്കിൽ പ്രമേയം പാസാകുമായിരുന്നു. ഈഴവനായ പരമേശ്വരന്റെ ഒരു വോട്ടിലാണ് സഞ്ചാരസ്വാതന്ത്ര്യ പ്രമേയം തള്ളപ്പെട്ടു എന്നത് എക്കാലത്തും ഓർമ്മിക്കേണ്ട ഒന്നാണ് എന്നു ടി.കെ. മാധവന്റെ ജീവചരിത്രത്തിൽ എം.കെ. പവിത്രൻ എഴുതിയിട്ടുണ്ട്” (പേജ് 266).
തേവർതുണ്ടിയിൽ ടൈറ്റസ്
ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത മൂന്നു മലയാളികളിൽ ഒരാളും ഏക ക്രിസ്ത്യാനിയും ആയിരുന്നു ടൈറ്റസ്. ഖാദി വിദ്യാർഥിയായ രാഘവനും ജാമിയ സർവകലാശാലയിലെ ബിരുദ വിദ്യാർഥിയായ കൃഷ്ണൻ നായരുമായിരുന്നു മറ്റു രണ്ടു മലയാളികൾ. മാരാമൺ ഗ്രാമത്തിലെ തേവർതുണ്ടിയിൽ ടൈറ്റസ് മെട്രിക്കുലേഷൻ വിദ്യാഭ്യാസത്തിനുശേഷം വടശ്ശേരിക്കരയിലെ ഒരു സ്കൂളിൽ കുറേക്കാലം 18 രൂപ ശമ്പളത്തിൽ അധ്യാപക ജോലി ചെയ്തു. തുടർന്ന് അലഹബാദ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഡയറി ഡിപ്ലോമ കരസ്ഥമാക്കി. സബർമതി ആശ്രമത്തിൽ ശാസ്ത്രീയമായും വൃത്തിയായും പശുക്കളെ പരിപാലിക്കുന്നതിനു വേണ്ടിയുള്ള ഒരു ക്ഷീരവിദഗ്ധനായി 1929ൽ ഗാന്ധിജിക്കൊപ്പം ചേർന്നു. ആശ്രമജീവിതം ടൈറ്റസിനെ ഗാന്ധിയൻ ആദർശത്തിലേക്ക് അടുപ്പിച്ചു. ഗാന്ധിജിയുടെ ജീവിതരീതിയും തത്വങ്ങളും ലാളിത്യവും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. ഖാദി വസ്ത്രം ധരിച്ചു തുടങ്ങി. സസ്യാഹാരം ശീലിച്ചു. ഗാന്ധിജിയോടൊപ്പമുള്ള ജീവിതം അദ്ദേഹത്തിനു സന്തോഷകരമായിരുന്നു.
ദണ്ഡി യാത്ര
1930 മാർച്ച് 20നു സബർമതി ആശ്രമത്തിൽ നിന്ന് 79 അനുയായികളോടൊപ്പം ഉപ്പ് നിയമം ലംഘിക്കുന്നതിനായി മഹാത്മാ ഗാന്ധി നടത്തിയ പ്രശസ്തമായ ദണ്ഡി യാത്രയിൽ സബർമതി അന്തേവാസിയായ ടൈറ്റസിനെയും ഉൾപ്പെടുത്തി. അന്ന് അദ്ദേഹത്തിന്റെ പ്രായം25 ആയിരുന്നു. പഴയ 500 രൂപ നോട്ടിൽ ചിത്രീകരിച്ചിരുന്ന ദണ്ഡിയാത്രയിൽ ടൈറ്റസ്ജിയും ഉൾപ്പെട്ടിരുന്നു.
1934ൽ ടൈറ്റസ് കോഴഞ്ചേരി ഐക്കരേത്ത് വീട്ടിൽ അന്നമ്മയെ വിവാഹം ചെയ്തു. വിവാഹ ശേഷം അന്നമ്മയെയുംകൂട്ടി സബർമതിയിലേക്ക് യാത്ര തിരിച്ചു. വിവാഹാഭരണങ്ങൾ ഗാന്ധിജിക്കു സംഭാവന നല്കി. അന്നമ്മ ഭർത്താവിനൊടൊപ്പം ആശ്രമത്തിലെയും ഗോശാലയിലെയും പ്രവർത്തനങ്ങളിൽ ശ്രദ്ധയോടെ വ്യാപരിച്ചു.
മഹാത്മാഗാന്ധി 1934ൽ ആറന്മുള ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ മാരാമണ്ണിലെ ടൈറ്റസിന്റെ ഭവനം സന്ദർശിച്ചു. വാർദ്ധയിൽ ഡയറി ഫാം സ്ഥാപിക്കുന്നതു സംബന്ധിച്ച് ഗാന്ധിജിയുമായി ടൈറ്റസ്ജിക്ക് അഭിപ്രായവ്യത്യാസമുണ്ടായി. തുടർന്ന് അദ്ദേഹം സബർമതി വിട്ടു. 1970ൽ അദ്ദേഹം ‘ദ ഭാരത് ഓഫ് മൈ ഡ്രീംസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
(അവസാനിച്ചു)
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാനമായൊരു സംഭവമാണു വൈക്കം സത്യഗ്രഹം. രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനു വേണ്ടിയുള്ള സമരമായിരുന്നില്ലെങ്കിലും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തിൽപ്പെടുന്നതായി മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നു. പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽ പ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാശ്രദ്ധയും പ്രാധാന്യവും നേടിയില്ല.
വൈക്കം സത്യഗ്രഹം
തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30നു തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യഗ്രഹം. വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽ അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാസാക്കുകയുണ്ടായി. ഇതേത്തുടർന്ന് കെപിസിസി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തു. സവർണരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹം.
ബാരിസ്റ്റർ ജോർജ് ജോസഫ്
എ.കെ. പിള്ളയുടെ അറസ്റ്റിനെ തുടർന്ന് 1924 ഏപ്രിൽ 10നു ബാരിസ്റ്റർ ജോർജ് ജോസഫ് സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അന്ന് വൈക്കം ബോട്ടുജെട്ടി മൈതാനത്ത് ജോർജ് ജോസഫിന്റെ പ്രസംഗം ഉണ്ടായിരുന്നു. ബാരിസ്റ്റർ ഇങ്ങനെ പ്രസംഗിച്ചു: “മാന്യന്മാരും ഹൃദയമുള്ളവരും ദേശാഭിമാനമൂർത്തികളും ധീരന്മാരും നിഷ്കളങ്കന്മാരുമായ യുവജനങ്ങളെയാണ് നമ്മുടെ അധികാരികൾ വെയിലത്തിട്ടു പഴുപ്പിച്ചു കൊല്ലാൻ തുടങ്ങുന്നത്. ഇതിനുത്തരവാദികൾ തീർച്ചയായും സവർണഹിന്ദുക്കൾ തന്നെ. ഈ ദയനീയ സ്ഥിതി അവരുടെ ഹൃദയത്തെപ്പോലും അലിയിക്കയില്ലയോ? അവരോടു പ്രത്യേകമായി ഞാൻ പിന്നെയും ഈ സമസൃഷ്ടികളുടെ ന്യായമായ അവകാശത്തെ തടയരുതെന്ന് അപേക്ഷിക്കുന്നു.’’ സമരത്തിന്റെ പുതിയ രീതികൾ വിശദീകരിച്ച് ജോർജ് ജോസഫ് ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ടിനു കത്തയച്ച ഏപ്രിൽ 11നു തന്നെ ജോർജ് ജോസഫ്, പി.ഡബ്ല്യു. സെബാസ്റ്റ്യൻ, കുരുവിള മാത്യു തുടങ്ങിയവർക്കെതിരേ വാറണ്ട് വന്നു. കുരുവിള ഒഴിച്ചുള്ള മറ്റുള്ളവരെയെല്ലാം ഓഫീസിൽവച്ച് അറസ്റ്റ് ചെയ്തു. ഏപ്രിൽ 12നു ജോർജ് ജോസഫ്, സെബാസ്റ്റ്യൻ എന്നിവരെ ആറു മാസത്തെ വെറും തടവിനു ശിക്ഷിച്ചു. അന്നേ ദിവസം മഹാത്മാഗാന്ധി ഒരു കത്ത് ജോർജ് ജോസഫിനെഴുതി: “പ്രാഥമികമായ സത്യഗ്രഹസമരം കൊണ്ടുതന്നെ പ്രശ്നത്തിലേക്ക് പൊതുജന ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞിരിക്കുന്നു. ക്ഷമകേടുകൊണ്ട് അത് ഇനി ഹിംസാപരമായിത്തീരാതെയും താനേ നശിച്ചുപോകാതെയും സൂക്ഷിക്കുക”. 1924 ഏപ്രിൽ 14നു ഗാന്ധിജി ’യങ്ങ് ഇന്ത്യ’യിൽ എഴുതി: “തീണ്ടിക്കൂടായ്മ എന്ന തിന്മയുടെ ആ ചെറിയ അംശം ദൂരീകരിച്ചാൽ സത്യഗ്രഹം നടത്തുന്ന ആ പ്രദേശത്തെങ്കിലും അതിനു മാരകമായ ഒരു പ്രഹരമേൽപ്പിക്കാൻ പറ്റും. സത്യഗ്രഹികളുടെ കൂട്ടത്തിൽ മലബാറിലെ ഏറ്റവും ഉറച്ച പ്രവർത്തകന്മാർ പലരും ഉൾപ്പെടുന്നു. കൂട്ടത്തിൽ എന്റെ മുൻഗാമിയായ ജോർജ് ജോസഫുമുണ്ട്.’’
ബാരിസ്റ്റർ ജോർജ് ജോസഫിന്റെ നേതൃത്വം സത്യഗ്രഹത്തെ വലിയതോതിൽ ദേശീയശ്രദ്ധ ആകർഷിക്കുന്നതിനു കാരണമായി. ആളും അർഥവും വൈക്കത്തേക്കു പ്രവഹിച്ചു. സത്യഗ്രഹികൾക്കായി സൗജന്യ ഭോജനാലയം തുടങ്ങാനായി പഞ്ചാബിൽനിന്ന് ഒരു അകാലി സംഘം എത്തി. കേരളത്തിനു വെളിയിൽ നിന്നുള്ള പ്രശസ്തരായ പലരെയും ഈ സത്യഗ്രഹസമരം കേരളത്തിലേക്കാകർഷിച്ചു.
മിസിസ് ജോർജ് ജോസഫ് (സൂസന്ന)
സത്യഗ്രഹ പന്തലിൽ നിരാഹാരവ്രതം സ്വീകരിച്ചു മോഹാലസ്യപ്പെട്ടു വീണ വാളണ്ടിയർമാർക്കു ശുശ്രൂഷ നല്കിയത് ജോർജ് ജോസഫിന്റെ ഭാര്യ സൂസന്നയായിരുന്നു. നിയമം ലംഘിച്ചു സത്യഗ്രഹത്തിൽ പങ്കെടുത്തതിനു ചിറ്റേടത്ത് ശങ്കുപ്പിള്ളയെ അറസ്റ്റ് ചെയ്തപ്പോൾ കാരാഗൃഹത്തിലേക്ക് യാത്ര അയയ്ക്കുന്ന യോഗത്തിന്റെ അധ്യക്ഷയും സൂസന്നയായിരുന്നു.
ഗാന്ധിജിയുടെ നിലപാടുമാറ്റം
സത്യഗ്രഹത്തിന്റെ സംഘാടകനും നേതാവുമായി ക്രിസ്ത്യാനിയായ ജോർജ് ജോസഫ് പ്രവർത്തിക്കുന്നതിനെ അനുകൂലിച്ചും എതിർത്തും അനേകം കത്തുകൾ കേരളത്തിൽനിന്നു ഗാന്ധിജിക്കു കിട്ടി. ഗാന്ധിജി നിലപാട് മാറ്റി. ഹിന്ദു മതത്തിന്റെ ആഭ്യന്തര പ്രശ്നമായി അയിത്തത്തെ അവതരിപ്പിച്ചു. ഹിന്ദുക്കൾ അനുവർത്തിക്കുന്ന അയിത്തത്തിന്റെ കാര്യത്തിൽ ഓരോ ഹിന്ദുവും അനുഷ്ഠിക്കേണ്ടതു പോലുള്ള ഒരു പശ്ചാത്താപ കർമം ജോസഫ് അനുഷ്ഠിക്കേണ്ടതില്ലെന്നു ഗാന്ധിജി ‘യങ്ങ് ഇന്ത്യ’യിൽ എഴുതി. അയിത്തം ഹിന്ദുക്കളുടെ പാപമാണ്. അവർതന്നെ അതിനു സ്വയം ശുദ്ധീകരിക്കണമെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഗാന്ധിജിയുടെ വീപരീതനിലപാടിനെത്തുടർന്ന് ക്രൈസ്തവർക്ക് വൈക്കം സത്യഗ്രഹത്തിൽ നിന്നു പിന്മാറേണ്ടി വന്നു.
നിയമസഭാ പ്രമേയം
തിരുവിതാംകൂർ പ്രജാസഭാ മെമ്പറും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ എൻ. കുമാരൻ 1925 ഫെബ്രുവരി അഞ്ചിനു സഞ്ചാരസ്വാതന്ത്ര്യ പ്രമേയം പ്രജാസഭയിൽ അവതരിപ്പിച്ചു. “ 23, 24,25 തീയതികളിൽ പ്രമേയത്തേക്കുറിച്ചുള്ള ചർച്ച നടന്നു. ചർച്ചയുടെ രണ്ടാം ദിവസം പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ഫാ. സിറിയക്ക് വെട്ടിക്കാപ്പിള്ളി സംസാരിച്ചു. തിരുവിതാംകൂർ ജനതയുടെ പകുതി ഭാഗത്തിന്റെ ന്യായമായ അവകാശം സംബന്ധിച്ച കാര്യമായതിനാൽ താൻ ഈ പ്രമേയത്തെ പിൻതാങ്ങുന്നു എന്ന് ഫാ. വെട്ടിക്കാപ്പിള്ളി പറഞ്ഞു. തുടർന്ന് ക്രൈസ്തവ പ്രതിനിധികളായ പോൾ വി.ഡാനിയേൽ, തര്യതു കുഞ്ഞിത്തൊമ്മൻ, ജോൺ നിധീരി, കെ.സി. മാമ്മൻമാപ്പിള എന്നിവർ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.
പ്രമേയം വോട്ടിനിട്ടപ്പോൾ 21 പേർ അനുകൂലിച്ചും 22പേർ എതിർത്തും വോട്ടു ചെയ്തു. എസ്എൻഡിപി യോഗം സ്ഥാപകനേതാവായ ഡോ. പല്പുവിന്റെ ജ്യേഷ്ഠൻ പി. പരമേശ്വരൻ പ്രമേയത്തെ എതിർത്തു സംസാരിക്കുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. പരമേശ്വരൻ അനുകൂലിച്ചു വോട്ടുചെയ്തിരുന്നുവെങ്കിൽ പ്രമേയം പാസാകുമായിരുന്നു. ഈഴവനായ പരമേശ്വരന്റെ ഒരു വോട്ടിലാണ് സഞ്ചാരസ്വാതന്ത്ര്യ പ്രമേയം തള്ളപ്പെട്ടു എന്നത് എക്കാലത്തും ഓർമ്മിക്കേണ്ട ഒന്നാണ് എന്നു ടി.കെ. മാധവന്റെ ജീവചരിത്രത്തിൽ എം.കെ. പവിത്രൻ എഴുതിയിട്ടുണ്ട്” (പേജ് 266).
തേവർതുണ്ടിയിൽ ടൈറ്റസ്
ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത മൂന്നു മലയാളികളിൽ ഒരാളും ഏക ക്രിസ്ത്യാനിയും ആയിരുന്നു ടൈറ്റസ്. ഖാദി വിദ്യാർഥിയായ രാഘവനും ജാമിയ സർവകലാശാലയിലെ ബിരുദ വിദ്യാർഥിയായ കൃഷ്ണൻ നായരുമായിരുന്നു മറ്റു രണ്ടു മലയാളികൾ. മാരാമൺ ഗ്രാമത്തിലെ തേവർതുണ്ടിയിൽ ടൈറ്റസ് മെട്രിക്കുലേഷൻ വിദ്യാഭ്യാസത്തിനുശേഷം വടശ്ശേരിക്കരയിലെ ഒരു സ്കൂളിൽ കുറേക്കാലം 18 രൂപ ശമ്പളത്തിൽ അധ്യാപക ജോലി ചെയ്തു. തുടർന്ന് അലഹബാദ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഡയറി ഡിപ്ലോമ കരസ്ഥമാക്കി. സബർമതി ആശ്രമത്തിൽ ശാസ്ത്രീയമായും വൃത്തിയായും പശുക്കളെ പരിപാലിക്കുന്നതിനു വേണ്ടിയുള്ള ഒരു ക്ഷീരവിദഗ്ധനായി 1929ൽ ഗാന്ധിജിക്കൊപ്പം ചേർന്നു. ആശ്രമജീവിതം ടൈറ്റസിനെ ഗാന്ധിയൻ ആദർശത്തിലേക്ക് അടുപ്പിച്ചു. ഗാന്ധിജിയുടെ ജീവിതരീതിയും തത്വങ്ങളും ലാളിത്യവും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. ഖാദി വസ്ത്രം ധരിച്ചു തുടങ്ങി. സസ്യാഹാരം ശീലിച്ചു. ഗാന്ധിജിയോടൊപ്പമുള്ള ജീവിതം അദ്ദേഹത്തിനു സന്തോഷകരമായിരുന്നു.
ദണ്ഡി യാത്ര
1930 മാർച്ച് 20നു സബർമതി ആശ്രമത്തിൽ നിന്ന് 79 അനുയായികളോടൊപ്പം ഉപ്പ് നിയമം ലംഘിക്കുന്നതിനായി മഹാത്മാ ഗാന്ധി നടത്തിയ പ്രശസ്തമായ ദണ്ഡി യാത്രയിൽ സബർമതി അന്തേവാസിയായ ടൈറ്റസിനെയും ഉൾപ്പെടുത്തി. അന്ന് അദ്ദേഹത്തിന്റെ പ്രായം25 ആയിരുന്നു. പഴയ 500 രൂപ നോട്ടിൽ ചിത്രീകരിച്ചിരുന്ന ദണ്ഡിയാത്രയിൽ ടൈറ്റസ്ജിയും ഉൾപ്പെട്ടിരുന്നു.
1934ൽ ടൈറ്റസ് കോഴഞ്ചേരി ഐക്കരേത്ത് വീട്ടിൽ അന്നമ്മയെ വിവാഹം ചെയ്തു. വിവാഹ ശേഷം അന്നമ്മയെയുംകൂട്ടി സബർമതിയിലേക്ക് യാത്ര തിരിച്ചു. വിവാഹാഭരണങ്ങൾ ഗാന്ധിജിക്കു സംഭാവന നല്കി. അന്നമ്മ ഭർത്താവിനൊടൊപ്പം ആശ്രമത്തിലെയും ഗോശാലയിലെയും പ്രവർത്തനങ്ങളിൽ ശ്രദ്ധയോടെ വ്യാപരിച്ചു.
മഹാത്മാഗാന്ധി 1934ൽ ആറന്മുള ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ മാരാമണ്ണിലെ ടൈറ്റസിന്റെ ഭവനം സന്ദർശിച്ചു. വാർദ്ധയിൽ ഡയറി ഫാം സ്ഥാപിക്കുന്നതു സംബന്ധിച്ച് ഗാന്ധിജിയുമായി ടൈറ്റസ്ജിക്ക് അഭിപ്രായവ്യത്യാസമുണ്ടായി. തുടർന്ന് അദ്ദേഹം സബർമതി വിട്ടു. 1970ൽ അദ്ദേഹം ‘ദ ഭാരത് ഓഫ് മൈ ഡ്രീംസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
(അവസാനിച്ചു)