ഫാ. വർഗീസ് വള്ളിക്കാട്ട്
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയെത്തുടർന്ന് സംസ്ഥാനത്തു രൂപപ്പെട്ടുവരുന്ന വലിയ ജനരോഷത്തിന്റെയും കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ കേരളത്തിന്റെ മലയോര മേഖലയാകെ നീറിപ്പുകയുകയാണ്.
സുപ്രീംകോടതി വിധിയിലേക്കു നയിച്ച നടപടികൾ സംബന്ധിച്ചു ഭരണ-പ്രതിപക്ഷ മുന്നണികൾ പരസ്പരം പഴിചാരുകയും അടിയന്തരമായി ചെയ്യേണ്ട കർത്തവ്യങ്ങളിൽനിന്നു പിൻവലിയുകയുമാണോ എന്ന സംശയം ജനങ്ങൾക്കുണ്ട്. സുപ്രീംകോടതിവിധി പ്രതികൂലമായി ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഒരു പരിധിവരെ, നിസഹായരായി നിൽക്കുകയാണ്. കാലാകാലങ്ങളായി മാറിമാറി കേരളം ഭരിച്ച സർക്കാരുകളും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമായിത്തന്നെ ഉയർന്നു വരുന്നുണ്ട്.
പതിവുരീതികളുടെ തനിയാവർത്തനം
കാട്ടു മൃഗങ്ങളുടെ നിരന്തര ആക്രമണത്തിനും വനംവകുപ്പിന്റെ കാട്ടുനീതിക്കും ഏകാധിപത്യ ഭരണത്തിനും മലയോര മേഖലയിലെ ജനങ്ങളെയാകെ എറിഞ്ഞുകൊടുക്കുന്ന പതിവു രീതിയിലേക്കായിരിക്കുമോ ഈ പ്രതിസന്ധി ഘട്ടത്തിലും ഭരണ-പ്രതിപക്ഷ പാർട്ടികൾ എത്തിച്ചേരുക എന്ന ഉത്കണ്ഠ ജനങ്ങൾക്കുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, ഭരണ-പ്രതിപക്ഷ പാർട്ടികൾ ജനങ്ങളോടൊപ്പമാണ് എന്നു വരുത്തിത്തീർക്കാനുള്ള സമരപരിപാടികളും അനുബന്ധ അക്രമങ്ങളുമാണെന്ന സംശയമുരുന്നു. ഇതു തീർത്തും രാഷ്ട്രീയലക്ഷ്യത്തോടെ നടക്കുന്ന പരിപാടിയാണ് എന്നു പറയാതെ വയ്യ. ഇതുകൊണ്ടു സംസ്ഥാനത്തിനു നഷ്ടവും പേരുദോഷവുമല്ലാതെ, ജനങ്ങൾക്കു യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് തകർത്തുകൊണ്ടാണ് ഭരണകക്ഷിയുടെ വിദ്യാർഥിസംഘടന ജനങ്ങളോടുള്ള ‘പ്രതിബദ്ധത’ തെളിയിച്ചത്. ഇനിയും ഇതേ മാതൃകയിൽ പലതും ഉണ്ടായേക്കാം. പ്രധാന വിഷയത്തിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല ഇത്തരം അതിക്രമങ്ങൾ എന്നു പറയാൻ കഴിയില്ല.
കണ്ണുണ്ടായാൽ പോരാ, കാണണം
ദിവസവും കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടാം. കുമളി, രാമക്കൽമേട്, നെടുങ്കണ്ടം മേഖലയിലെ പ്രധാന കച്ചവടകേന്ദ്രങ്ങളായ, കുമളി, അണക്കര, കട്ടപ്പന, നെടുങ്കണ്ടം, തൂക്കുപാലം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും കപ്പ, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, തുടങ്ങിയവയും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ലോഡ് ഭക്ഷ്യവസ്തുക്കളാണ് സഹ്യപർവത നിരയുടെ കിഴക്കേ ചരിവിലുള്ള തമിഴ്നാട്ടിൽനിന്നു കുമളി , കമ്പംമെട്ട് ചെക്ക്പോസ്റ്റുകൾ കടന്നു ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാറിൽനിന്നു ലഭിക്കുന്ന വെള്ളം ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട്, താരതമ്യേന കേരളത്തെക്കാൾ കുറഞ്ഞ ഫലഭൂയിഷ്ടതയുള്ള തമിഴ്നാട്ടിലെ മണ്ണിൽ കൃഷിചെയ്തുണ്ടാക്കുന്നവയാണ് ദിനംപ്രതി കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുന്ന ഇത്തരം കാർഷിക വിഭവങ്ങൾ.
ഇവിടെ, ആരെയും അദ്ഭുതപ്പെടുത്തുന്ന കാര്യം, കേരള-തമിഴ്നാട് അതിർത്തിയിൽ കന്യാകുമാരിമുതൽ നീലഗിരി വരെ നീണ്ടു കിടക്കുന്ന സഹ്യപർവതത്തിലെ സംരക്ഷിത വന മേഖലയുടെ കിഴക്കേ ചരിവിൽ കപ്പയോ ചെമ്പോ കാച്ചിലോ മധുരകിഴങ്ങോ നട്ടാൽ, അതു പന്നിയോ കാട്ടുമൃഗങ്ങളോ നശിപ്പിക്കുന്നില്ല. സമൃദ്ധമായ വിളവ് ഉണ്ടാകുകയും അതു തമിഴ്നാടിനെ മാത്രമല്ല കേരളത്തെയും തീറ്റിപ്പോറ്റാൻ പര്യാപ്തമാവുകയും ചെയ്യുന്നു! അവിടെ കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ മേഞ്ഞുനടക്കുന്നില്ല, കാട്ടുപന്നികൾ കപ്പയും കാച്ചിലും വാഴയും ചേമ്പും കുത്തിമറിക്കുന്നില്ല. പന്നിയും പുലിയും കടുവയും മനുഷ്യരെ കൊന്നുതിന്നുന്ന വാർത്തകൾ കേൾക്കുന്നില്ല. അവിടെയുള്ള കാട്ടുപന്നികൾക്കും മറ്റു വന്യമൃഗങ്ങൾക്കും കേരളത്തിലെ പന്നികളേക്കാളും വന്യമൃഗങ്ങളേക്കാളും മനുഷ്യസ്നേഹവും വിവേകവും ഉള്ളതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? അതോ ജനപ്രതിനിധികളും സർക്കാരും ജനങ്ങൾക്കുവേണ്ടി നിലകൊള്ളുകയും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കും ക്ഷേമത്തിനുംവേണ്ടി നിയമനിർമാണം നടത്തുകയും ഭരണം നടത്തുകയും ചെയ്യുന്നതുകൊണ്ടാണോ? അവിടെയുള്ള വനംവകുപ്പ് എന്തുകൊണ്ട് ഒരു സമാന്തര ഭരണകൂടമുണ്ടാക്കി ജനങ്ങളെ പീഡിപ്പിക്കുന്നില്ല? ഇരുപതോ മുപ്പതോ വർഷം മുമ്പുവരെ ഭക്ഷ്യ വസ്തുക്കൾക്ക് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ആശ്രയിച്ചു കഴിഞ്ഞ തമിഴ്നാട് എങ്ങനെ ഭക്ഷ്യവസ് തുക്കളിൽ സ്വയംപര്യാപ്തമായി? മാത്രമല്ല, ഇന്നു കേരളത്തിനു ഭക്ഷണം കഴിക്കണമെങ്കിൽ തമിഴ്നാടിനെ ആശ്രയിക്കണം എന്ന അവസ്ഥയിലും എത്തിനിൽക്കുന്നു! മണ്ണിന്റെയോ കാലാവസ്ഥയുടെയോ ഏതു കാര്യത്തിലാണ് തമിഴ്നാട് കേരളത്തേക്കാൾ മെച്ചമാണ് എന്നു പറയാൻ കഴിയുന്നത്?
ഒരു കാര്യത്തിൽ മാത്രമാണ് അയൽസംസ്ഥാനങ്ങളായ ഈ രണ്ടു ജനവിഭാഗങ്ങൾ തമ്മിൽ വ്യത്യാസമുള്ളത്. തമിഴ്നാട്ടിൽ ഏതു പാർട്ടി ഭരിച്ചാലും ഒന്നാംസ്ഥാനം ജനക്ഷേമത്തിനും നാടിന്റെ പുരോഗതിക്കുമായിരിക്കും.
മലയോര മേഖലയിലെ പ്രതിസന്ധി ആരുടെ സൃഷ്ടി?
കേരളത്തിന്റെ മലയോര മേഖല നിർമാണനിരോധന നിയമത്തിനു കീഴിൽ ആയതിന്റെ ഉത്തരവാദിത്വം ആർക്കാണ്? കൃഷി ചെയ്യാനും വീടു വയ്ക്കാനും മാത്രം അനുമതിയുള്ള പട്ടയങ്ങൾ നൽകാൻ 1964ൽ നിയമമുണ്ടാക്കിയത് മലയോര മേഖലയിലെ ജനങ്ങൾ ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുത്തു നിയമനിർമാണ സഭയിലേക്ക് അയച്ച ജനപ്രതിനിധികളല്ലേ? അവർക്കും, പിന്നെ ഇന്നോളം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും അറിഞ്ഞുകൂടാത്തതാണോ ഈ മേഖലയിലെ ജനങ്ങൾ വികസനത്തിന്റെ വെള്ളിവെളിച്ചം ആഗ്രഹിക്കുന്നുണ്ട് എന്ന്? എന്തേ നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ മടിക്കുന്നു? മതികെട്ടാൻചോലയോടു ചേർന്ന കിഴക്കൻ പ്രദേശങ്ങളെ തമിഴ്നാട് സർക്കാർ സിറോ ബഫർ സോണിൽ പെടുത്തിയപ്പോൾ കേരളം എന്തേ കേരളത്തിൽ വരുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നു?
2005ൽ, 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ അഞ്ചാം വകുപ്പ് ഭേദഗതി ചെയ്ത്, ഒരു വ്യക്തിക്ക് നാലേക്കർ ഭൂമിക്കു പട്ടയം ലഭിക്കുമായിരുന്നത് ഒരേക്കർ എന്നാക്കിയതുവഴി, സ്വന്തം ഭൂമി കൃഷിക്കാരനിൽനിന്ന് അന്യാധീനപ്പടുത്തിയത് മനുഷ്യസ്നേഹംകൊണ്ടാണോ? ഉടുമ്പൻചോല കൺസർവേഷൻ പ്രോജക്ട്, ചിന്നാർ-പെരിയാർ വന്യജീവി ഇടനാഴി പദ്ധതി തുടങ്ങി നിരവധി തന്ത്രപരവും നിഗൂഢവുമായ ഇടപെടലുകളിലൂടെ ജനവാസമേഖലകളെ വനഭൂമിയാക്കി മാറ്റാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവർ, പെട്ടെന്നൊരുനാൾ സുപ്രീംകോടതി വിധിയുണ്ടായപ്പോൾ ഹർത്താലും വഴിതടയലുമായി പ്രത്യക്ഷപ്പെടുന്നതിൽ എന്തുമാത്രം ആത്മാർഥതയുണ്ടാവും എന്നു ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവുമോ?
മാധവ് ഗാഡ്ഗിൽ മുതൽ ബഫർ സോൺ വിധി വരെ
മാധവ് ഗാഡ്ഗിൽ കമ്മീഷന്റെ 2011 ലെ റിപ്പോർട്ടിനോട് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച നിലപാട്, ഇന്നും മലയോര മേഖലയെ നീറ്റിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ്. പശ്ചിമഘട്ട മലനിരകൾ ഉപ്പെടുന്ന പ്രദേശം മുഴുവൻ പരിസ്ഥിതി ദുർബല പ്രദേശമായിക്കണ്ടു സംരക്ഷിക്കുക എന്നതായിരുന്നല്ലോ പ്രസ്തുത റിപ്പോർട്ടിന്റെ രത്നച്ചുരുക്കം. അങ്ങനെ, കേരളത്തിന്റെ കിഴക്കൻ മലനിരകൾ ഉപ്പെടുന്ന പ്രദേശങ്ങൾ ഒറ്റയടിക്ക് പരിസ്ഥിതി ദുർബലമായി! അതിന്റെ പരിണതഫലമാണ് തുടർന്നു വന്ന കമ്മിറ്റികളിലൂടെയും സർക്കാർ നിലപാടുകളിലൂടെയും ഇന്നും മലയോര ജനതയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതേ മാനദണ്ഡം വച്ചുനോക്കിയാൽ, കേരളത്തിന്റെ ഏതു മേഖലയാണ് പരിസ്ഥിതി ദുർബലമല്ലാത്തത്? തീരദേശം ദുർബലമല്ലേ? നെൽപ്പാടങ്ങളും കുന്നുകളും താഴ്വരകളുമുള്ള ഇടനാട്ടിലെ നീർമറി പ്രദേശങ്ങൾ പരിസ്ഥിതി ദുർബലമല്ലേ? ഏറ്റവും ദരിദ്രരും ദുർബലരുമായവർ വസിക്കുന്ന ഇടങ്ങളിലെ മനുഷ്യരെ ഏറ്റവുമധികം ദ്രോഹിക്കുക എന്ന നിലപാട് ആരുടെ ബുദ്ധിയാണ്? ഇത്, എന്തുതരം കാട്ടുനീതിയാണ്!
ആരെയും കുടിയിറക്കുകയില്ല എന്നു പറയുകയും, പട്ടണങ്ങളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സർക്കാർ ഓഫീസുകളും കൃഷിഭൂമിയുമുൾപ്പെടെയുള്ള പ്രദേശങ്ങളെ പരിസ്ഥിതി ലോലമെന്നും ബഫർ സോണെന്നും കമ്യൂണിറ്റി റിസെർവെന്നും വന്യജീവി ഇടനാഴിയെന്നുമൊക്കെ മുദ്രകുത്തി വനമേഖലയാക്കി, ജനങ്ങളെ സ്വന്തം ഭൂമിയിൽ അഭയാർഥികളാക്കി മാറ്റുന്ന നിയമങ്ങൾ ഉണ്ടാക്കുകയും നയങ്ങൾ പിന്തുടരുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്കും ജനപ്രതിനിധികൾക്കും സുപ്രീംകോടതിയെയോ മറ്റു കോടതികളെയോ കുറ്റപ്പെടുത്തി കൈകഴുകാൻ കഴിയുമോ?
ഇടതുപക്ഷം ജനങ്ങൾക്കൊപ്പമുണ്ടോ?
2019ൽ ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭതന്നെ, സംരക്ഷിത വനമേഖലയ്ക്കു ചുറ്റും പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിസ്ഥിതിലോല മേഖല എന്ന നിലയിൽ അംഗീകരിച്ചുകൊണ്ട്, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിർദേശം സമർപ്പിച്ചിട്ടുള്ളതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇത് നിലവിലുള്ള ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ജനജീവിതത്തെയും എങ്ങനെ ബാധിക്കും എന്നതു സംബന്ധിച്ച് അന്നത്തെ സർക്കാരിനോ നമ്മുടെ ജനപ്രതിനിധികൾക്കോ യാതൊരു ആശങ്കയും ഇല്ലാതെ പോയോ? എന്തേ ആരും അതിനെതിരേ നിലപാടെടുത്തില്ല?
കേരളത്തിലെ ജനകീയ ഭരണകൂടങ്ങൾ കാലാകാലങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ജനവിരുദ്ധ നിയമങ്ങളും നയങ്ങളും പരിപാടികളും ഗൗരവതരമായ പഠനത്തിനും ഗവേഷണത്തിനും അന്വേഷണങ്ങൾക്കും വിധേയമാകേണ്ടതല്ലേ? പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കാർഷിക വൃത്തിയെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കാത്ത വനം-വന്യജീവി-പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, എന്തുകൊണ്ട് ഏറ്റവും തെക്കുപടിഞ്ഞാറു ഭാഗത്തുള്ള കേരളത്തിലെ ജനങ്ങളുടെ സ്വൈര ജീവിതവും കാർഷികവൃത്തിയും ഉപജീവനോപാധികളും സംസ്ഥാനത്തിന്റെ വികസനവും താറുമാറാക്കുന്നു എന്നതും, കേരള രാഷ്ട്രീയം ഇന്ന് എത്തിനിൽക്കുന്ന ദുർഭഗാവസ്ഥയും കൂട്ടിവായിക്കേണ്ടതല്ലേ?
നിയമ നിർമാതാക്കൾ ജനങ്ങളെ പരിഗണിക്കണം
രാഷ്ട്രീയവും അല്ലാത്തതുമായ ലാഭേച്ഛകൾ ഒരുവേള മാറ്റിവച്ച് ജനങ്ങളുടെ വിഷമസ്ഥിതി മനസിലാക്കി, ജനവാസ മേഖലകളെ പൂർണമായും പരിസ്ഥിതിദുർബല മേഖലയിൽനിന്ന് ഒഴിവാക്കിയും, നിലവിലുള്ള സംരക്ഷിത വനാതിർത്തികൾക്കുള്ളിൽ ബഫർ സോണുകളുണ്ടാക്കിയും, വനവും പരിസ്ഥിതിയും ജനജീവിതവും സംരക്ഷിക്കുന്ന നടപടികളാണ് രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാ പാർട്ടികളിൽനിന്നും ജനപ്രതിനിധികളിൽനിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനു വേണ്ട നേതൃത്വം കൊടുക്കാൻ ഭരിക്കുന്ന സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും കഴിയണം. ഇക്കാര്യത്തിൽ, നാളിതുവരെ ഉണ്ടായിട്ടുള്ള നയപരമായ പിഴവുകളും പ്രത്യയശാസ്ത്ര പിടിവാശികളും നിക്ഷിപ്ത താത്പര്യങ്ങളും വിലങ്ങുതടിയാകരുത്. ജനപ്രതിനിധികളിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസം തകർന്നുപോകാൻ ഇടവരരുത്. അതു ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തെത്തന്നെ തകർക്കുന്നതാണ്. ഭരണാധികാരികൾ വിവേകം വെടിയരുത്. ഇത്, ബഫർ സോൺ വിധിയിൽ പുകയുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അപേക്ഷയും പ്രാർഥനയുമാണ്.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയെത്തുടർന്ന് സംസ്ഥാനത്തു രൂപപ്പെട്ടുവരുന്ന വലിയ ജനരോഷത്തിന്റെയും കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ കേരളത്തിന്റെ മലയോര മേഖലയാകെ നീറിപ്പുകയുകയാണ്.
സുപ്രീംകോടതി വിധിയിലേക്കു നയിച്ച നടപടികൾ സംബന്ധിച്ചു ഭരണ-പ്രതിപക്ഷ മുന്നണികൾ പരസ്പരം പഴിചാരുകയും അടിയന്തരമായി ചെയ്യേണ്ട കർത്തവ്യങ്ങളിൽനിന്നു പിൻവലിയുകയുമാണോ എന്ന സംശയം ജനങ്ങൾക്കുണ്ട്. സുപ്രീംകോടതിവിധി പ്രതികൂലമായി ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഒരു പരിധിവരെ, നിസഹായരായി നിൽക്കുകയാണ്. കാലാകാലങ്ങളായി മാറിമാറി കേരളം ഭരിച്ച സർക്കാരുകളും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമായിത്തന്നെ ഉയർന്നു വരുന്നുണ്ട്.
പതിവുരീതികളുടെ തനിയാവർത്തനം
കാട്ടു മൃഗങ്ങളുടെ നിരന്തര ആക്രമണത്തിനും വനംവകുപ്പിന്റെ കാട്ടുനീതിക്കും ഏകാധിപത്യ ഭരണത്തിനും മലയോര മേഖലയിലെ ജനങ്ങളെയാകെ എറിഞ്ഞുകൊടുക്കുന്ന പതിവു രീതിയിലേക്കായിരിക്കുമോ ഈ പ്രതിസന്ധി ഘട്ടത്തിലും ഭരണ-പ്രതിപക്ഷ പാർട്ടികൾ എത്തിച്ചേരുക എന്ന ഉത്കണ്ഠ ജനങ്ങൾക്കുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, ഭരണ-പ്രതിപക്ഷ പാർട്ടികൾ ജനങ്ങളോടൊപ്പമാണ് എന്നു വരുത്തിത്തീർക്കാനുള്ള സമരപരിപാടികളും അനുബന്ധ അക്രമങ്ങളുമാണെന്ന സംശയമുരുന്നു. ഇതു തീർത്തും രാഷ്ട്രീയലക്ഷ്യത്തോടെ നടക്കുന്ന പരിപാടിയാണ് എന്നു പറയാതെ വയ്യ. ഇതുകൊണ്ടു സംസ്ഥാനത്തിനു നഷ്ടവും പേരുദോഷവുമല്ലാതെ, ജനങ്ങൾക്കു യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് തകർത്തുകൊണ്ടാണ് ഭരണകക്ഷിയുടെ വിദ്യാർഥിസംഘടന ജനങ്ങളോടുള്ള ‘പ്രതിബദ്ധത’ തെളിയിച്ചത്. ഇനിയും ഇതേ മാതൃകയിൽ പലതും ഉണ്ടായേക്കാം. പ്രധാന വിഷയത്തിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല ഇത്തരം അതിക്രമങ്ങൾ എന്നു പറയാൻ കഴിയില്ല.
കണ്ണുണ്ടായാൽ പോരാ, കാണണം
ദിവസവും കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടാം. കുമളി, രാമക്കൽമേട്, നെടുങ്കണ്ടം മേഖലയിലെ പ്രധാന കച്ചവടകേന്ദ്രങ്ങളായ, കുമളി, അണക്കര, കട്ടപ്പന, നെടുങ്കണ്ടം, തൂക്കുപാലം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും കപ്പ, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, തുടങ്ങിയവയും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ലോഡ് ഭക്ഷ്യവസ്തുക്കളാണ് സഹ്യപർവത നിരയുടെ കിഴക്കേ ചരിവിലുള്ള തമിഴ്നാട്ടിൽനിന്നു കുമളി , കമ്പംമെട്ട് ചെക്ക്പോസ്റ്റുകൾ കടന്നു ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാറിൽനിന്നു ലഭിക്കുന്ന വെള്ളം ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട്, താരതമ്യേന കേരളത്തെക്കാൾ കുറഞ്ഞ ഫലഭൂയിഷ്ടതയുള്ള തമിഴ്നാട്ടിലെ മണ്ണിൽ കൃഷിചെയ്തുണ്ടാക്കുന്നവയാണ് ദിനംപ്രതി കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുന്ന ഇത്തരം കാർഷിക വിഭവങ്ങൾ.
ഇവിടെ, ആരെയും അദ്ഭുതപ്പെടുത്തുന്ന കാര്യം, കേരള-തമിഴ്നാട് അതിർത്തിയിൽ കന്യാകുമാരിമുതൽ നീലഗിരി വരെ നീണ്ടു കിടക്കുന്ന സഹ്യപർവതത്തിലെ സംരക്ഷിത വന മേഖലയുടെ കിഴക്കേ ചരിവിൽ കപ്പയോ ചെമ്പോ കാച്ചിലോ മധുരകിഴങ്ങോ നട്ടാൽ, അതു പന്നിയോ കാട്ടുമൃഗങ്ങളോ നശിപ്പിക്കുന്നില്ല. സമൃദ്ധമായ വിളവ് ഉണ്ടാകുകയും അതു തമിഴ്നാടിനെ മാത്രമല്ല കേരളത്തെയും തീറ്റിപ്പോറ്റാൻ പര്യാപ്തമാവുകയും ചെയ്യുന്നു! അവിടെ കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ മേഞ്ഞുനടക്കുന്നില്ല, കാട്ടുപന്നികൾ കപ്പയും കാച്ചിലും വാഴയും ചേമ്പും കുത്തിമറിക്കുന്നില്ല. പന്നിയും പുലിയും കടുവയും മനുഷ്യരെ കൊന്നുതിന്നുന്ന വാർത്തകൾ കേൾക്കുന്നില്ല. അവിടെയുള്ള കാട്ടുപന്നികൾക്കും മറ്റു വന്യമൃഗങ്ങൾക്കും കേരളത്തിലെ പന്നികളേക്കാളും വന്യമൃഗങ്ങളേക്കാളും മനുഷ്യസ്നേഹവും വിവേകവും ഉള്ളതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? അതോ ജനപ്രതിനിധികളും സർക്കാരും ജനങ്ങൾക്കുവേണ്ടി നിലകൊള്ളുകയും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കും ക്ഷേമത്തിനുംവേണ്ടി നിയമനിർമാണം നടത്തുകയും ഭരണം നടത്തുകയും ചെയ്യുന്നതുകൊണ്ടാണോ? അവിടെയുള്ള വനംവകുപ്പ് എന്തുകൊണ്ട് ഒരു സമാന്തര ഭരണകൂടമുണ്ടാക്കി ജനങ്ങളെ പീഡിപ്പിക്കുന്നില്ല? ഇരുപതോ മുപ്പതോ വർഷം മുമ്പുവരെ ഭക്ഷ്യ വസ്തുക്കൾക്ക് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ആശ്രയിച്ചു കഴിഞ്ഞ തമിഴ്നാട് എങ്ങനെ ഭക്ഷ്യവസ് തുക്കളിൽ സ്വയംപര്യാപ്തമായി? മാത്രമല്ല, ഇന്നു കേരളത്തിനു ഭക്ഷണം കഴിക്കണമെങ്കിൽ തമിഴ്നാടിനെ ആശ്രയിക്കണം എന്ന അവസ്ഥയിലും എത്തിനിൽക്കുന്നു! മണ്ണിന്റെയോ കാലാവസ്ഥയുടെയോ ഏതു കാര്യത്തിലാണ് തമിഴ്നാട് കേരളത്തേക്കാൾ മെച്ചമാണ് എന്നു പറയാൻ കഴിയുന്നത്?
ഒരു കാര്യത്തിൽ മാത്രമാണ് അയൽസംസ്ഥാനങ്ങളായ ഈ രണ്ടു ജനവിഭാഗങ്ങൾ തമ്മിൽ വ്യത്യാസമുള്ളത്. തമിഴ്നാട്ടിൽ ഏതു പാർട്ടി ഭരിച്ചാലും ഒന്നാംസ്ഥാനം ജനക്ഷേമത്തിനും നാടിന്റെ പുരോഗതിക്കുമായിരിക്കും.
മലയോര മേഖലയിലെ പ്രതിസന്ധി ആരുടെ സൃഷ്ടി?
കേരളത്തിന്റെ മലയോര മേഖല നിർമാണനിരോധന നിയമത്തിനു കീഴിൽ ആയതിന്റെ ഉത്തരവാദിത്വം ആർക്കാണ്? കൃഷി ചെയ്യാനും വീടു വയ്ക്കാനും മാത്രം അനുമതിയുള്ള പട്ടയങ്ങൾ നൽകാൻ 1964ൽ നിയമമുണ്ടാക്കിയത് മലയോര മേഖലയിലെ ജനങ്ങൾ ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുത്തു നിയമനിർമാണ സഭയിലേക്ക് അയച്ച ജനപ്രതിനിധികളല്ലേ? അവർക്കും, പിന്നെ ഇന്നോളം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും അറിഞ്ഞുകൂടാത്തതാണോ ഈ മേഖലയിലെ ജനങ്ങൾ വികസനത്തിന്റെ വെള്ളിവെളിച്ചം ആഗ്രഹിക്കുന്നുണ്ട് എന്ന്? എന്തേ നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ മടിക്കുന്നു? മതികെട്ടാൻചോലയോടു ചേർന്ന കിഴക്കൻ പ്രദേശങ്ങളെ തമിഴ്നാട് സർക്കാർ സിറോ ബഫർ സോണിൽ പെടുത്തിയപ്പോൾ കേരളം എന്തേ കേരളത്തിൽ വരുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നു?
2005ൽ, 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ അഞ്ചാം വകുപ്പ് ഭേദഗതി ചെയ്ത്, ഒരു വ്യക്തിക്ക് നാലേക്കർ ഭൂമിക്കു പട്ടയം ലഭിക്കുമായിരുന്നത് ഒരേക്കർ എന്നാക്കിയതുവഴി, സ്വന്തം ഭൂമി കൃഷിക്കാരനിൽനിന്ന് അന്യാധീനപ്പടുത്തിയത് മനുഷ്യസ്നേഹംകൊണ്ടാണോ? ഉടുമ്പൻചോല കൺസർവേഷൻ പ്രോജക്ട്, ചിന്നാർ-പെരിയാർ വന്യജീവി ഇടനാഴി പദ്ധതി തുടങ്ങി നിരവധി തന്ത്രപരവും നിഗൂഢവുമായ ഇടപെടലുകളിലൂടെ ജനവാസമേഖലകളെ വനഭൂമിയാക്കി മാറ്റാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവർ, പെട്ടെന്നൊരുനാൾ സുപ്രീംകോടതി വിധിയുണ്ടായപ്പോൾ ഹർത്താലും വഴിതടയലുമായി പ്രത്യക്ഷപ്പെടുന്നതിൽ എന്തുമാത്രം ആത്മാർഥതയുണ്ടാവും എന്നു ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവുമോ?
മാധവ് ഗാഡ്ഗിൽ മുതൽ ബഫർ സോൺ വിധി വരെ
മാധവ് ഗാഡ്ഗിൽ കമ്മീഷന്റെ 2011 ലെ റിപ്പോർട്ടിനോട് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച നിലപാട്, ഇന്നും മലയോര മേഖലയെ നീറ്റിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ്. പശ്ചിമഘട്ട മലനിരകൾ ഉപ്പെടുന്ന പ്രദേശം മുഴുവൻ പരിസ്ഥിതി ദുർബല പ്രദേശമായിക്കണ്ടു സംരക്ഷിക്കുക എന്നതായിരുന്നല്ലോ പ്രസ്തുത റിപ്പോർട്ടിന്റെ രത്നച്ചുരുക്കം. അങ്ങനെ, കേരളത്തിന്റെ കിഴക്കൻ മലനിരകൾ ഉപ്പെടുന്ന പ്രദേശങ്ങൾ ഒറ്റയടിക്ക് പരിസ്ഥിതി ദുർബലമായി! അതിന്റെ പരിണതഫലമാണ് തുടർന്നു വന്ന കമ്മിറ്റികളിലൂടെയും സർക്കാർ നിലപാടുകളിലൂടെയും ഇന്നും മലയോര ജനതയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതേ മാനദണ്ഡം വച്ചുനോക്കിയാൽ, കേരളത്തിന്റെ ഏതു മേഖലയാണ് പരിസ്ഥിതി ദുർബലമല്ലാത്തത്? തീരദേശം ദുർബലമല്ലേ? നെൽപ്പാടങ്ങളും കുന്നുകളും താഴ്വരകളുമുള്ള ഇടനാട്ടിലെ നീർമറി പ്രദേശങ്ങൾ പരിസ്ഥിതി ദുർബലമല്ലേ? ഏറ്റവും ദരിദ്രരും ദുർബലരുമായവർ വസിക്കുന്ന ഇടങ്ങളിലെ മനുഷ്യരെ ഏറ്റവുമധികം ദ്രോഹിക്കുക എന്ന നിലപാട് ആരുടെ ബുദ്ധിയാണ്? ഇത്, എന്തുതരം കാട്ടുനീതിയാണ്!
ആരെയും കുടിയിറക്കുകയില്ല എന്നു പറയുകയും, പട്ടണങ്ങളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സർക്കാർ ഓഫീസുകളും കൃഷിഭൂമിയുമുൾപ്പെടെയുള്ള പ്രദേശങ്ങളെ പരിസ്ഥിതി ലോലമെന്നും ബഫർ സോണെന്നും കമ്യൂണിറ്റി റിസെർവെന്നും വന്യജീവി ഇടനാഴിയെന്നുമൊക്കെ മുദ്രകുത്തി വനമേഖലയാക്കി, ജനങ്ങളെ സ്വന്തം ഭൂമിയിൽ അഭയാർഥികളാക്കി മാറ്റുന്ന നിയമങ്ങൾ ഉണ്ടാക്കുകയും നയങ്ങൾ പിന്തുടരുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്കും ജനപ്രതിനിധികൾക്കും സുപ്രീംകോടതിയെയോ മറ്റു കോടതികളെയോ കുറ്റപ്പെടുത്തി കൈകഴുകാൻ കഴിയുമോ?
ഇടതുപക്ഷം ജനങ്ങൾക്കൊപ്പമുണ്ടോ?
2019ൽ ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭതന്നെ, സംരക്ഷിത വനമേഖലയ്ക്കു ചുറ്റും പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിസ്ഥിതിലോല മേഖല എന്ന നിലയിൽ അംഗീകരിച്ചുകൊണ്ട്, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിർദേശം സമർപ്പിച്ചിട്ടുള്ളതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇത് നിലവിലുള്ള ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ജനജീവിതത്തെയും എങ്ങനെ ബാധിക്കും എന്നതു സംബന്ധിച്ച് അന്നത്തെ സർക്കാരിനോ നമ്മുടെ ജനപ്രതിനിധികൾക്കോ യാതൊരു ആശങ്കയും ഇല്ലാതെ പോയോ? എന്തേ ആരും അതിനെതിരേ നിലപാടെടുത്തില്ല?
കേരളത്തിലെ ജനകീയ ഭരണകൂടങ്ങൾ കാലാകാലങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ജനവിരുദ്ധ നിയമങ്ങളും നയങ്ങളും പരിപാടികളും ഗൗരവതരമായ പഠനത്തിനും ഗവേഷണത്തിനും അന്വേഷണങ്ങൾക്കും വിധേയമാകേണ്ടതല്ലേ? പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കാർഷിക വൃത്തിയെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കാത്ത വനം-വന്യജീവി-പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, എന്തുകൊണ്ട് ഏറ്റവും തെക്കുപടിഞ്ഞാറു ഭാഗത്തുള്ള കേരളത്തിലെ ജനങ്ങളുടെ സ്വൈര ജീവിതവും കാർഷികവൃത്തിയും ഉപജീവനോപാധികളും സംസ്ഥാനത്തിന്റെ വികസനവും താറുമാറാക്കുന്നു എന്നതും, കേരള രാഷ്ട്രീയം ഇന്ന് എത്തിനിൽക്കുന്ന ദുർഭഗാവസ്ഥയും കൂട്ടിവായിക്കേണ്ടതല്ലേ?
നിയമ നിർമാതാക്കൾ ജനങ്ങളെ പരിഗണിക്കണം
രാഷ്ട്രീയവും അല്ലാത്തതുമായ ലാഭേച്ഛകൾ ഒരുവേള മാറ്റിവച്ച് ജനങ്ങളുടെ വിഷമസ്ഥിതി മനസിലാക്കി, ജനവാസ മേഖലകളെ പൂർണമായും പരിസ്ഥിതിദുർബല മേഖലയിൽനിന്ന് ഒഴിവാക്കിയും, നിലവിലുള്ള സംരക്ഷിത വനാതിർത്തികൾക്കുള്ളിൽ ബഫർ സോണുകളുണ്ടാക്കിയും, വനവും പരിസ്ഥിതിയും ജനജീവിതവും സംരക്ഷിക്കുന്ന നടപടികളാണ് രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാ പാർട്ടികളിൽനിന്നും ജനപ്രതിനിധികളിൽനിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനു വേണ്ട നേതൃത്വം കൊടുക്കാൻ ഭരിക്കുന്ന സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും കഴിയണം. ഇക്കാര്യത്തിൽ, നാളിതുവരെ ഉണ്ടായിട്ടുള്ള നയപരമായ പിഴവുകളും പ്രത്യയശാസ്ത്ര പിടിവാശികളും നിക്ഷിപ്ത താത്പര്യങ്ങളും വിലങ്ങുതടിയാകരുത്. ജനപ്രതിനിധികളിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസം തകർന്നുപോകാൻ ഇടവരരുത്. അതു ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തെത്തന്നെ തകർക്കുന്നതാണ്. ഭരണാധികാരികൾ വിവേകം വെടിയരുത്. ഇത്, ബഫർ സോൺ വിധിയിൽ പുകയുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അപേക്ഷയും പ്രാർഥനയുമാണ്.