റീസർവേയിൽ അധികമായി കാണുന്ന ഭൂമി കൈവശക്കാരനു ക്രമപ്പെടുത്തി നൽകാനുള്ള നിയമത്തിനു വെല്ലുവിളികൾ നിരവധിയാണ്. ഈ നിയമം അതീവ ശ്രദ്ധയോടെ നടപ്പാക്കിയില്ലെങ്കിൽ ഏറെ സങ്കീർണതകൾ സൃഷ്ടിക്കാൻ ഇടയാക്കും.
കേരളത്തിൽ 1966 സെപ്റ്റംബറോടെയാണ് റീസർവേയുടെ തുടക്കം. ഒറിജിനൽ സർവേയ്ക്കും സെറ്റിൽമെന്റിനും ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞതിനാൽ സർവേ രേഖകളും സെറ്റിൽമെന്റ് രജിസ്റ്ററും മറ്റും കാലാനുസൃതമല്ലാതായി. തിരുവിതാംകൂറിൽ പ്രത്യേകിച്ചും. ലാൻഡ് റിക്കാർഡ്സ് മെയിന്റനൻസ് (എൽആർഎം) ഫലപ്രദമാകാഞ്ഞതാണ് അതിനു കാരണമായത്. ഈ പോരായ്മ പരിഹരിച്ച് ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിനാണ് റീസർവേ ആരംഭിച്ചത്.
കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് 1961-ാം അതിന്റെ നിയമങ്ങൾ ആസ്പദമാക്കിയുള്ള റീസർവേ നിയമാവലിയുമാണ് റീസർവേയുടെ സർക്കാർ നിശ്ചയിച്ച അടിസ്ഥാനപ്രമാണം. ഒപ്പംതന്നെ റവന്യൂ ഭരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ ഭൂനിയമങ്ങളും റീസർവേയ്ക്കു വഴികാട്ടിയായി.
ഭൂമിയുടെ വിസ്തീർണമെന്നുള്ളത് അതിന്റെ അതിർത്തിക്കുള്ളിലെ വ്യാപ്തമാണ്. ഓരോ വസ്തുവിന്റെയും വിവരണവും വിസ്തീർണവും അതിന്റെ ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അതിന്റെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ വിവരിക്കുന്ന എലുകയ്ക്കുള്ളിലാണ്. വസ്തുവിന്റെ കൈവശാതിർത്തിക്കു പുറത്തുള്ള അയൽവസ്തുക്കളുടെ പേരാണ്, അല്ലെങ്കിൽ ഇന്നയാളുടെ വസ്തു എലുകയായി ചേർക്കുക. ഈ എലുകയ്ക്കുള്ളിലെ ഭൂമിക്ക് റീസർവേയിൽ വിസ്തീർണം കൂടിയാലും കുറഞ്ഞാലും അത് ആ വസ്തുഉടമയ്ക്കു മാത്രമാണ് അനുഭവം. അയൽവസ്തു ഉടമകൾക്കോ സർക്കാരിനോ അതിനുള്ളിലേക്ക് കടക്കാൻ നിയമേന അവകാശമില്ല.
വിസ്തീർണത്തിലെ മാറ്റം
സർവേ ആൻഡ് ബൗണ്ടറീസ് ആക്ടനുസരിച്ച് അന്തിമമെന്നു പ്രഖ്യാപിച്ചിട്ടുള്ള അതിർത്തിക്കുള്ളിലെ ഭൂമിയുടെ വിസ്തീർണം, നിലവിലുള്ള റവന്യു കണക്കുമായോ പ്രമാണവുമായോ യോജിക്കാതിരിക്കാൻ പല കാരണങ്ങളുമുണ്ട്.
1. തിരുവിതാംകൂറിൽ നൂറ്റാണ്ടുകൾക്കു മുന്പ് നടന്ന ഒറിജിനൽ സെറ്റിൽമെന്റ് സമയത്ത് ഭൂമിയിൽ സർവേയിൽ ഉൾപ്പെടാത്തതായി കണ്ട കൈവശഭൂമികൾ സർവേ കൂടാതെ എ, ബി, സി എന്നിങ്ങനെ തിരിച്ച് സ്ഥാനം രേഖപ്പെടുത്തി ഡിവൈഡ് സ്കെച്ച് തയാറാക്കി ഉടമ നൽകിയ വിസ്തീർണം സെറ്റിൽമെന്റ് രജിസ്റ്ററിൽ ചേർത്തിട്ടുണ്ട്. അതുപോലെതന്നെ ചേരിക്കൽ ഭൂമികൾക്ക് ചേരിക്കൽ ഡിവൈഡ് സ്കെച്ചനുസരിച്ചായിരുന്നു വിസ്തീർണം സ്വീകരിച്ചത്. ഇതു ചിലയിടങ്ങളിൽ പ്രാചീനമായ കന്പളവ് (കോലളവ്) രീതിയിലും നിശ്ചയിച്ചിരുന്നു. ഈ രണ്ടുതരം ഡിവൈഡ് സ്കെച്ചുകളിലും സബ്ഡിവിഷനുകളുടെ വിസ്തീർണം ഭൂമിയിലെ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടുകാണാറില്ല. ഇത്തരം പ്രദേശങ്ങളിലെ റീസർവേയിലും ആകയാൽ കൈവശ വിസ്തീർണം പ്രമാണവുമായോ റവന്യു കണക്കുമായോ യോജിക്കുകയുമില്ല.
2. ദശാബ്ദങ്ങൾക്കു മുന്പ് പുരാതനമായ കുടുംബസ്വത്തുക്കൾ ഭാഗം നടത്തിയപ്പോൾ പലേടത്തും ഭൂമിയളവ് കന്പളവിലായിരുന്നു. അങ്ങനെയുണ്ടായ വിസ്തീർണത്തിന്റെ കണക്ക് റീസർവേയിലെ വിസ്തീർണത്തോടു യോജിക്കാറില്ല.
3. ഇക്കാലത്തും ഭൂമി അളന്നുവാങ്ങുന്നതും വിൽക്കുന്നതും പ്രൈവറ്റായി സർവേ നടത്തിയാണ്. ഇതിനു സർക്കാർ സംവിധാനമില്ല. അതിനാൽ ഈ സർവേയിലെ വിസ്തീർണക്കൂടുതലും കുറവും റീസർവേയിലും ഉണ്ടാകും. അതു വിലയാധാരവുമായി ഒത്തുപോകണമെന്നില്ല.
4. റീസർവേയിൽ നാളിതുവഴിയായി സർവേ നടത്തിയിട്ടുള്ളവയെല്ലാംതന്നെ ഏതെങ്കിലും പട്ടയഭൂമിയുടെ ഭാഗമായിരിക്കും. ആകയാൽ വഴിക്കു നഷ്ടമായ ഭൂമിയുടെ വിസ്തീർണം പട്ടയഭൂമിയിൽനിന്നു കുറഞ്ഞുപോയിരിക്കും.
5. പൂർവരേഖയിൽ പണ്ടാരപട്ടയമായ ഒരു വസ്തുവിൽ വിസ്തീർണക്കൂടുതൽ കാണുന്നതിനെ വിരിവ് (അളവുവാശി) എന്ന പേരിൽ പ്രമാണങ്ങളിൽ ചേർത്തുകാണാറുണ്ട്. അളന്നു ഭൂമി വാങ്ങുന്പോൾ ഈ വിരിവിനും വില നൽകുന്നു. വിസ്തീർണം കുറവാണെങ്കിൽ കുറഞ്ഞുപോയതിനു വില കുറയുകയും ചെയ്യുന്നതു പതിവാണ്. ഇതിന്റെ പ്രതിഫലനം റീസർവേയിലും കാണുന്നു. ഇത്തരം വിരിവ് വിസ്തീർണത്തിനു പരിധി നിശ്ചയിക്കുന്നതും അത് പതിച്ചു വാങ്ങണമെന്നു നിർദേശിക്കുന്നതും അനീതിയാണ്.
6. സിവിൽ നടപടിക്രമങ്ങളിൽ അഡ്വേർസ് പൊസഷന് തീർപ്പവകാശം ഉള്ളതാണ്. പട്ടയഭൂമിക്ക് 12 വർഷവും പുറന്പോക്കിന് 60 വർഷവും കൈവശാവകാശം ഉണ്ടെങ്കിൽ ഉടമാവകാശവും ലഭിക്കുന്നു. അതിനു കാലഹരണ നിയമവും പ്രസക്തം. അത്തരം സ്ഥലങ്ങളിൽ വിസ്തീർണ വ്യത്യാസം സ്വാഭാവികമാകുന്നു.
7. ഭൂമിപതിവ് നിയമപ്രകാരം തരിശും പുതുവലും പുറന്പോക്കും മറ്റും കൈവശക്കാരന് പതിച്ചുകൊടുത്തിട്ടുള്ളത് അതിന്റെ സ്കെച്ച് മഹസറിലെ വിസ്തീർണം സ്വീകരിച്ചാണ്. ഇത് സർവേയ്ക്കു വിധേയമായിരിക്കുമെന്ന് നിയമത്തിലും പട്ടയത്തിലും വ്യവസ്ഥയുണ്ട്. അതിനുശേഷം പലേടത്തും റീസർവേ മാത്രമേ നടന്നിട്ടുള്ളൂ. കൈവശത്തിന്റെ യഥാർഥ വിസ്തീർണം അതിലൂടെ ലഭിക്കുന്നു. എന്നാലിത് പലപ്പോഴും റവന്യുകണക്കുമായി യോജിക്കണമെന്നില്ല. റവന്യുകണക്കും തിരുത്തണമെന്നാണ് പതിവു നിയമത്തിലുള്ളത്. പട്ടയക്കാരന്റെ ഈ മൗലികാവകാശം ഹനിക്കപ്പെടരുത്.
വെല്ലുവിളികൾ
ഇപ്പോൾ ഉയർന്നുകേൾക്കുന്ന നിർദിഷ്ട റീസർവേ അധിക വിസ്തീർണ നിയമനിർമാണം മേൽവിവരിച്ച യാഥാർഥ്യങ്ങളെ പരിഗണിക്കാതെയാകരുത്. ഭൂനിയമങ്ങളുടെ ആണിക്കല്ലായ സർവേ ആൻഡ് ബൗണ്ടറീസ് ആക്ടിനെ അത് നിർവീര്യമാക്കാനുംപാടില്ല. നിലവിലുള്ള അവകാശരേഖ നിയമത്തെയും ഭൂമി പതിവ് ചട്ടങ്ങളെയും പാടേ വിസ്മരിക്കുകയുമരുത്.
നിരന്തരം കൈവശഭൂമിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഭജനങ്ങളും വ്യതിയാനങ്ങളും അധികമായി കാണുന്ന വിസ്തീർണത്തെ ശിഥിലമാക്കി അവ്യക്തമാക്കുന്നുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിർദിഷ്ട നിയമം പ്രായോഗികവുമല്ല. അവനവന്റെ അനിഷേധ്യമായ അതിർത്തിക്കുള്ളിലെ വായുവിനും വെള്ളത്തിനും കാറ്റിനും അവകാശമുള്ളതുപോലെതന്നെയാണു ഭൂമിക്കും. അതിന്റെ ഉടമസ്ഥാവകാശം അയൽക്കാരന്റെ സമ്മതപ്രകാരം ആർജിക്കേണ്ടതാണെന്നു നിശ്ചയിക്കുന്ന നിയമനിർമാണം നിലവിലുള്ള വ്യവസ്ഥിതിയെ ആകമാനം താറുമാറാക്കുന്നതാണ്. ഇതൊരു ആദായമാർഗമായി സർക്കാർ കരുതുന്നത് അനുചിതവും.
സർവേ പരിമിതികൾ അപ്പോഴപ്പോൾ പരിഹരിക്കാനാകാതെ അപേക്ഷകൾ പലേടത്തും കുമിഞ്ഞുകൂടിയതിനു കാരണം ഒരു നിയമനിർമാണത്തിന്റെ അഭാവമല്ല. ആവശ്യമായ ജീവനക്കാരോ സജ്ജീകരണങ്ങളോ ബജറ്റ് വിഹിതമോ ഇല്ലാതായ സാഹചര്യമാണ് അതിനു കാരണമായത്. സർവേ, റവന്യു വകുപ്പുകൾ തമ്മിലുള്ള മൂപ്പിളമതർക്കവും ഇതിനു വളമായിട്ടുണ്ട്.
അരനൂറ്റാണ്ടു മുന്പേ റീസർവേ പൂർത്തിയാക്കുകയും അതുപയോഗിച്ചു ദശാബ്ദങ്ങളായി റവന്യുഭരണം സുഗമമായി നടക്കുകയും ചെയ്യുന്ന താലൂക്കുകളും കേരളത്തിലുണ്ട്. ആ താലൂക്കുകളിൽ പോലും നിർദിഷ്ട നിയമം വിവാദങ്ങൾ സൃഷ്ടിക്കുമെന്നുള്ളത് വസ്തുഉടമകളെ ആശങ്കാകുലരാക്കുന്നു. പൂർവികമായ ഉടമാവകാശങ്ങളെ ഉടച്ചുവാർക്കുന്ന ഈ നിയമം, അനാവശ്യമായ വ്യവഹാരങ്ങളിലേക്കും ഓഫീസ് വരാന്തകളിലേക്കും അഴിമതിയുടെ കൂത്തരങ്ങിലേക്കും തങ്ങളെ വലിച്ചിഴയ്ക്കുമെന്ന് അവർ ഭയപ്പെടുന്നു.
ഏതാനും വർഷങ്ങൾക്കുമുന്പ് ഇതേപോലെ രൂപംകൊണ്ട പരിഷ്കാരമായിരുന്നു പട്ടയം പാസ്ബുക്കും റവന്യൂകാർഡും. പ്രായോഗികമല്ലാത്തതിനാൽ ഈ രണ്ടു പദ്ധതികളും പൊടുന്നനെ പൊലിഞ്ഞുപോയതും ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്. അന്നത്തെപ്പോലെ റവന്യു ഓഫീസുകളിലെ അന്തരീക്ഷം കലുഷമാക്കാനേ അറിഞ്ഞിടത്തോളം നിർദിഷ്ട നിയമത്തിനും കഴിയൂ.
ഈ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് റീസർവേ വിസ്തീർണത്തിന്റെ ഉടമാവകാശം പുനർനിർണയിക്കുന്നതിനു പകരം അത് കൈവശക്കാരനിൽ നിരാക്ഷേപമായും നിക്ഷിപ്തമാണെന്നു നിലവിലുള്ള ഭൂനിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിഷ്ഠമായിട്ടുള്ളത്. അതാകുന്നു നിർദോഷമായതും.
പി.സി. എറികാട്
(സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് റിട്ട. ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
കേരളത്തിൽ 1966 സെപ്റ്റംബറോടെയാണ് റീസർവേയുടെ തുടക്കം. ഒറിജിനൽ സർവേയ്ക്കും സെറ്റിൽമെന്റിനും ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞതിനാൽ സർവേ രേഖകളും സെറ്റിൽമെന്റ് രജിസ്റ്ററും മറ്റും കാലാനുസൃതമല്ലാതായി. തിരുവിതാംകൂറിൽ പ്രത്യേകിച്ചും. ലാൻഡ് റിക്കാർഡ്സ് മെയിന്റനൻസ് (എൽആർഎം) ഫലപ്രദമാകാഞ്ഞതാണ് അതിനു കാരണമായത്. ഈ പോരായ്മ പരിഹരിച്ച് ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിനാണ് റീസർവേ ആരംഭിച്ചത്.
കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് 1961-ാം അതിന്റെ നിയമങ്ങൾ ആസ്പദമാക്കിയുള്ള റീസർവേ നിയമാവലിയുമാണ് റീസർവേയുടെ സർക്കാർ നിശ്ചയിച്ച അടിസ്ഥാനപ്രമാണം. ഒപ്പംതന്നെ റവന്യൂ ഭരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ ഭൂനിയമങ്ങളും റീസർവേയ്ക്കു വഴികാട്ടിയായി.
ഭൂമിയുടെ വിസ്തീർണമെന്നുള്ളത് അതിന്റെ അതിർത്തിക്കുള്ളിലെ വ്യാപ്തമാണ്. ഓരോ വസ്തുവിന്റെയും വിവരണവും വിസ്തീർണവും അതിന്റെ ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അതിന്റെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ വിവരിക്കുന്ന എലുകയ്ക്കുള്ളിലാണ്. വസ്തുവിന്റെ കൈവശാതിർത്തിക്കു പുറത്തുള്ള അയൽവസ്തുക്കളുടെ പേരാണ്, അല്ലെങ്കിൽ ഇന്നയാളുടെ വസ്തു എലുകയായി ചേർക്കുക. ഈ എലുകയ്ക്കുള്ളിലെ ഭൂമിക്ക് റീസർവേയിൽ വിസ്തീർണം കൂടിയാലും കുറഞ്ഞാലും അത് ആ വസ്തുഉടമയ്ക്കു മാത്രമാണ് അനുഭവം. അയൽവസ്തു ഉടമകൾക്കോ സർക്കാരിനോ അതിനുള്ളിലേക്ക് കടക്കാൻ നിയമേന അവകാശമില്ല.
വിസ്തീർണത്തിലെ മാറ്റം
സർവേ ആൻഡ് ബൗണ്ടറീസ് ആക്ടനുസരിച്ച് അന്തിമമെന്നു പ്രഖ്യാപിച്ചിട്ടുള്ള അതിർത്തിക്കുള്ളിലെ ഭൂമിയുടെ വിസ്തീർണം, നിലവിലുള്ള റവന്യു കണക്കുമായോ പ്രമാണവുമായോ യോജിക്കാതിരിക്കാൻ പല കാരണങ്ങളുമുണ്ട്.
1. തിരുവിതാംകൂറിൽ നൂറ്റാണ്ടുകൾക്കു മുന്പ് നടന്ന ഒറിജിനൽ സെറ്റിൽമെന്റ് സമയത്ത് ഭൂമിയിൽ സർവേയിൽ ഉൾപ്പെടാത്തതായി കണ്ട കൈവശഭൂമികൾ സർവേ കൂടാതെ എ, ബി, സി എന്നിങ്ങനെ തിരിച്ച് സ്ഥാനം രേഖപ്പെടുത്തി ഡിവൈഡ് സ്കെച്ച് തയാറാക്കി ഉടമ നൽകിയ വിസ്തീർണം സെറ്റിൽമെന്റ് രജിസ്റ്ററിൽ ചേർത്തിട്ടുണ്ട്. അതുപോലെതന്നെ ചേരിക്കൽ ഭൂമികൾക്ക് ചേരിക്കൽ ഡിവൈഡ് സ്കെച്ചനുസരിച്ചായിരുന്നു വിസ്തീർണം സ്വീകരിച്ചത്. ഇതു ചിലയിടങ്ങളിൽ പ്രാചീനമായ കന്പളവ് (കോലളവ്) രീതിയിലും നിശ്ചയിച്ചിരുന്നു. ഈ രണ്ടുതരം ഡിവൈഡ് സ്കെച്ചുകളിലും സബ്ഡിവിഷനുകളുടെ വിസ്തീർണം ഭൂമിയിലെ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടുകാണാറില്ല. ഇത്തരം പ്രദേശങ്ങളിലെ റീസർവേയിലും ആകയാൽ കൈവശ വിസ്തീർണം പ്രമാണവുമായോ റവന്യു കണക്കുമായോ യോജിക്കുകയുമില്ല.
2. ദശാബ്ദങ്ങൾക്കു മുന്പ് പുരാതനമായ കുടുംബസ്വത്തുക്കൾ ഭാഗം നടത്തിയപ്പോൾ പലേടത്തും ഭൂമിയളവ് കന്പളവിലായിരുന്നു. അങ്ങനെയുണ്ടായ വിസ്തീർണത്തിന്റെ കണക്ക് റീസർവേയിലെ വിസ്തീർണത്തോടു യോജിക്കാറില്ല.
3. ഇക്കാലത്തും ഭൂമി അളന്നുവാങ്ങുന്നതും വിൽക്കുന്നതും പ്രൈവറ്റായി സർവേ നടത്തിയാണ്. ഇതിനു സർക്കാർ സംവിധാനമില്ല. അതിനാൽ ഈ സർവേയിലെ വിസ്തീർണക്കൂടുതലും കുറവും റീസർവേയിലും ഉണ്ടാകും. അതു വിലയാധാരവുമായി ഒത്തുപോകണമെന്നില്ല.
4. റീസർവേയിൽ നാളിതുവഴിയായി സർവേ നടത്തിയിട്ടുള്ളവയെല്ലാംതന്നെ ഏതെങ്കിലും പട്ടയഭൂമിയുടെ ഭാഗമായിരിക്കും. ആകയാൽ വഴിക്കു നഷ്ടമായ ഭൂമിയുടെ വിസ്തീർണം പട്ടയഭൂമിയിൽനിന്നു കുറഞ്ഞുപോയിരിക്കും.
5. പൂർവരേഖയിൽ പണ്ടാരപട്ടയമായ ഒരു വസ്തുവിൽ വിസ്തീർണക്കൂടുതൽ കാണുന്നതിനെ വിരിവ് (അളവുവാശി) എന്ന പേരിൽ പ്രമാണങ്ങളിൽ ചേർത്തുകാണാറുണ്ട്. അളന്നു ഭൂമി വാങ്ങുന്പോൾ ഈ വിരിവിനും വില നൽകുന്നു. വിസ്തീർണം കുറവാണെങ്കിൽ കുറഞ്ഞുപോയതിനു വില കുറയുകയും ചെയ്യുന്നതു പതിവാണ്. ഇതിന്റെ പ്രതിഫലനം റീസർവേയിലും കാണുന്നു. ഇത്തരം വിരിവ് വിസ്തീർണത്തിനു പരിധി നിശ്ചയിക്കുന്നതും അത് പതിച്ചു വാങ്ങണമെന്നു നിർദേശിക്കുന്നതും അനീതിയാണ്.
6. സിവിൽ നടപടിക്രമങ്ങളിൽ അഡ്വേർസ് പൊസഷന് തീർപ്പവകാശം ഉള്ളതാണ്. പട്ടയഭൂമിക്ക് 12 വർഷവും പുറന്പോക്കിന് 60 വർഷവും കൈവശാവകാശം ഉണ്ടെങ്കിൽ ഉടമാവകാശവും ലഭിക്കുന്നു. അതിനു കാലഹരണ നിയമവും പ്രസക്തം. അത്തരം സ്ഥലങ്ങളിൽ വിസ്തീർണ വ്യത്യാസം സ്വാഭാവികമാകുന്നു.
7. ഭൂമിപതിവ് നിയമപ്രകാരം തരിശും പുതുവലും പുറന്പോക്കും മറ്റും കൈവശക്കാരന് പതിച്ചുകൊടുത്തിട്ടുള്ളത് അതിന്റെ സ്കെച്ച് മഹസറിലെ വിസ്തീർണം സ്വീകരിച്ചാണ്. ഇത് സർവേയ്ക്കു വിധേയമായിരിക്കുമെന്ന് നിയമത്തിലും പട്ടയത്തിലും വ്യവസ്ഥയുണ്ട്. അതിനുശേഷം പലേടത്തും റീസർവേ മാത്രമേ നടന്നിട്ടുള്ളൂ. കൈവശത്തിന്റെ യഥാർഥ വിസ്തീർണം അതിലൂടെ ലഭിക്കുന്നു. എന്നാലിത് പലപ്പോഴും റവന്യുകണക്കുമായി യോജിക്കണമെന്നില്ല. റവന്യുകണക്കും തിരുത്തണമെന്നാണ് പതിവു നിയമത്തിലുള്ളത്. പട്ടയക്കാരന്റെ ഈ മൗലികാവകാശം ഹനിക്കപ്പെടരുത്.
വെല്ലുവിളികൾ
ഇപ്പോൾ ഉയർന്നുകേൾക്കുന്ന നിർദിഷ്ട റീസർവേ അധിക വിസ്തീർണ നിയമനിർമാണം മേൽവിവരിച്ച യാഥാർഥ്യങ്ങളെ പരിഗണിക്കാതെയാകരുത്. ഭൂനിയമങ്ങളുടെ ആണിക്കല്ലായ സർവേ ആൻഡ് ബൗണ്ടറീസ് ആക്ടിനെ അത് നിർവീര്യമാക്കാനുംപാടില്ല. നിലവിലുള്ള അവകാശരേഖ നിയമത്തെയും ഭൂമി പതിവ് ചട്ടങ്ങളെയും പാടേ വിസ്മരിക്കുകയുമരുത്.
നിരന്തരം കൈവശഭൂമിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഭജനങ്ങളും വ്യതിയാനങ്ങളും അധികമായി കാണുന്ന വിസ്തീർണത്തെ ശിഥിലമാക്കി അവ്യക്തമാക്കുന്നുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിർദിഷ്ട നിയമം പ്രായോഗികവുമല്ല. അവനവന്റെ അനിഷേധ്യമായ അതിർത്തിക്കുള്ളിലെ വായുവിനും വെള്ളത്തിനും കാറ്റിനും അവകാശമുള്ളതുപോലെതന്നെയാണു ഭൂമിക്കും. അതിന്റെ ഉടമസ്ഥാവകാശം അയൽക്കാരന്റെ സമ്മതപ്രകാരം ആർജിക്കേണ്ടതാണെന്നു നിശ്ചയിക്കുന്ന നിയമനിർമാണം നിലവിലുള്ള വ്യവസ്ഥിതിയെ ആകമാനം താറുമാറാക്കുന്നതാണ്. ഇതൊരു ആദായമാർഗമായി സർക്കാർ കരുതുന്നത് അനുചിതവും.
സർവേ പരിമിതികൾ അപ്പോഴപ്പോൾ പരിഹരിക്കാനാകാതെ അപേക്ഷകൾ പലേടത്തും കുമിഞ്ഞുകൂടിയതിനു കാരണം ഒരു നിയമനിർമാണത്തിന്റെ അഭാവമല്ല. ആവശ്യമായ ജീവനക്കാരോ സജ്ജീകരണങ്ങളോ ബജറ്റ് വിഹിതമോ ഇല്ലാതായ സാഹചര്യമാണ് അതിനു കാരണമായത്. സർവേ, റവന്യു വകുപ്പുകൾ തമ്മിലുള്ള മൂപ്പിളമതർക്കവും ഇതിനു വളമായിട്ടുണ്ട്.
അരനൂറ്റാണ്ടു മുന്പേ റീസർവേ പൂർത്തിയാക്കുകയും അതുപയോഗിച്ചു ദശാബ്ദങ്ങളായി റവന്യുഭരണം സുഗമമായി നടക്കുകയും ചെയ്യുന്ന താലൂക്കുകളും കേരളത്തിലുണ്ട്. ആ താലൂക്കുകളിൽ പോലും നിർദിഷ്ട നിയമം വിവാദങ്ങൾ സൃഷ്ടിക്കുമെന്നുള്ളത് വസ്തുഉടമകളെ ആശങ്കാകുലരാക്കുന്നു. പൂർവികമായ ഉടമാവകാശങ്ങളെ ഉടച്ചുവാർക്കുന്ന ഈ നിയമം, അനാവശ്യമായ വ്യവഹാരങ്ങളിലേക്കും ഓഫീസ് വരാന്തകളിലേക്കും അഴിമതിയുടെ കൂത്തരങ്ങിലേക്കും തങ്ങളെ വലിച്ചിഴയ്ക്കുമെന്ന് അവർ ഭയപ്പെടുന്നു.
ഏതാനും വർഷങ്ങൾക്കുമുന്പ് ഇതേപോലെ രൂപംകൊണ്ട പരിഷ്കാരമായിരുന്നു പട്ടയം പാസ്ബുക്കും റവന്യൂകാർഡും. പ്രായോഗികമല്ലാത്തതിനാൽ ഈ രണ്ടു പദ്ധതികളും പൊടുന്നനെ പൊലിഞ്ഞുപോയതും ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്. അന്നത്തെപ്പോലെ റവന്യു ഓഫീസുകളിലെ അന്തരീക്ഷം കലുഷമാക്കാനേ അറിഞ്ഞിടത്തോളം നിർദിഷ്ട നിയമത്തിനും കഴിയൂ.
ഈ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് റീസർവേ വിസ്തീർണത്തിന്റെ ഉടമാവകാശം പുനർനിർണയിക്കുന്നതിനു പകരം അത് കൈവശക്കാരനിൽ നിരാക്ഷേപമായും നിക്ഷിപ്തമാണെന്നു നിലവിലുള്ള ഭൂനിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിഷ്ഠമായിട്ടുള്ളത്. അതാകുന്നു നിർദോഷമായതും.
പി.സി. എറികാട്
(സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് റിട്ട. ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)