പതിവുപോലെ സിപിഎമ്മിന്റെ കെണിയിൽ കോൺഗ്രസ് വീണു. സിപിഎമ്മിന്റെ ഇംഗിതംപോലെതന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കപ്പെട്ടു. വികസനമാണ് രണ്ടാം പിണറായി സർക്കാരിന്റെ മുഖ്യവിഷയമെന്നും അതിനായി സിൽവർലൈൻ പദ്ധതിയാണു കേരളത്തിന്റെ രക്ഷാമാർഗമെന്നും പ്രഖ്യാപിച്ചുനടന്നവർ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും അതുതന്നെ വിഷയമെന്നാണു പറഞ്ഞിരുന്നത്.
എന്നാൽ പതിവ് ആലസ്യവും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുമില്ലാതെ കോൺഗ്രസ് ഉമ തോമസിനെ സ്ഥാനാർഥിയാക്കി പ്രചാരണം തുടങ്ങിയതോടെ സിപിഎം അവരുടെ തനിനിറം പുറത്തെടുത്തു. സ്ഥാനാർഥിയെ അവതരിപ്പിച്ചുകൊണ്ട് അവരത് ഭംഗിയായി നിറവേറ്റി. സിപിഎമ്മിന്റെ ചൂണ്ടയിൽ കൊത്തിയ കോൺഗ്രസ് തലതല്ലി കുളംകലക്കുകയാണ്. ഈ കലക്കവെള്ളത്തിൽ തൃക്കാക്കരയിൽ സെഞ്ച്വറിയടിക്കാമോയെന്നാണ് സിപിഎമ്മിന്റെ നോട്ടം.
നിർത്തിവച്ച കല്ലിടൽ
സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിന്റെ നാളുകളിൽ നിർത്തിവച്ചിരുന്ന കെ-റെയിൽ കല്ലിടൽ പിന്നീടു തുടർന്നപ്പോൾ കണ്ണൂരടക്കം സംഘർഷം മൂർച്ഛിച്ചു. അടിച്ചൊതുക്കുമെന്ന സിപിഎം ഭീഷണിക്കു മുന്നിൽ കൂസാതെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തടക്കം സ്ത്രീകളുടെ നേതൃത്വത്തിൽ കല്ലു പിഴുതെറിയുന്ന കാഴ്ചയാണു കണ്ടത്. സമരക്കാരെ ചവിട്ടിവീഴ്ത്തുന്ന പോലീസും സംവാദങ്ങൾപോലും തിരിച്ചടിയായ സാഹചര്യവും കെ-റെയിൽ സമരത്തിന് വലിയ ആവേശമായി മാറിയിരുന്നു. കല്ലിടലും കല്ലുപറിക്കലുമെല്ലാമായി കേരളം സംഘർഷഭൂമിയായി തിളച്ചുകൊണ്ടിരുന്നപ്പോഴാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. അതോടെ സർവേയും കല്ലിടലും നിർത്തി കെ-റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ വിശ്രമത്തിലാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് തൃക്കാക്കരയിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം സിൽവർലൈൻതന്നെയെന്ന് സിപിഎം ആവർത്തിച്ചുകൊണ്ടിരുന്നത്. കോൺഗ്രസ് വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ കെ-റെയിൽ വിഷയത്തിൽ വെട്ടിലാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ സിപിഎം എത്ര സമർഥമായാണ് പുതിയ അജണ്ട സെറ്റ്ചെയ്തത്. തൃക്കാക്കരയിൽ വിജയിക്കുക എളുപ്പമല്ലെന്ന് സിപിഎമ്മിന് നന്നായിത്തന്നെ അറിയാം.
കെ-റെയിൽ വിഷയത്തിൽ ഊന്നി നടക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കോടിയേരി പറഞ്ഞതുപോലെ സിപിഎമ്മുകാർ അടിച്ചൊതുക്കാൻ ഇറങ്ങേണ്ടി വന്നേക്കാം. അത് മറ്റൊരു നന്ദിഗ്രാം സൃഷ്ടിക്കുന്നതിലേക്കു നയിക്കാനും സാധ്യതയുണ്ട്. ഇതിൽനിന്നെല്ലാം ഒറ്റയടിക്ക് രക്ഷപ്പെടാനാണ് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനും മന്ത്രി പി. രാജീവും എം. സ്വരാജും ചേർന്നു പദ്ധതിയൊരുക്കിയത്.
വൈകിയെത്തിയ സ്ഥാനാർഥി
തൃക്കാക്കരയിൽ കോൺഗ്രസ് ഉമയെ മത്സരിപ്പിക്കുമെന്ന് സിപിഎമ്മിന് മുൻകൂട്ടി അറിയാം. എന്നിട്ടും ഇടതു സ്ഥാനാർഥിയെ കണ്ടെത്താൻ സിപിഎം മൂന്നാം മണിക്കൂർവരെ കാത്തിരുന്നു എന്നു വിശ്വസിക്കുക പ്രയാസമാണ്. കെ-റെയിലിനെ അനുകൂലിച്ച് ചാനൽചർച്ചകൾക്കെത്തുന്ന അഭിഭാഷകന്റെ പേര് മാധ്യമങ്ങൾക്കു മുന്നിലെത്തുന്നതും ചുവരെഴുത്ത് നടത്തുന്നതും തീർത്തും യാദൃച്ഛികമായിരുന്നുവെന്നും കരുതുകവയ്യ. അജണ്ടമാറ്റം ഭംഗിയായി നിർവഹിക്കുന്നതിനുള്ള ഓരോ കളികളായിരുന്നു ഇതെല്ലാമെന്നു വ്യക്തമാക്കുന്നതാണ് പിന്നീടുണ്ടായ സംഭവവികാസങ്ങൾ. അഭിഭാഷകനെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല എന്നു പറഞ്ഞ ഇ.പിയുടെ ശരീരഭാഷതന്നെ ഈ കളികളിലെ അന്തർധാര വ്യക്തമാക്കുന്നതായിരുന്നു.
കേഡർ പാർട്ടിയായ സിപിഎമ്മിന് ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കാനും ആളുകളെക്കൂട്ടി തല്ലിക്കൊല്ലാനുമുള്ള കഴിവ് അപാരമാണ്. എല്ലാ നേതാക്കൾക്കും ഒരേസ്വരമാണ്. ഇല്ലാത്തകാര്യംപോലും പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമില്ല. ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ സോളാർകേസിൽ കാട്ടിക്കൂട്ടിയതത്രയും തെരഞ്ഞെടുപ്പിൽ വിജയിക്കാൻവേണ്ടി മാത്രമായിരുന്നു. അധികാരം കിട്ടിയതോടെ സോളാർ കേസിന്റെ കഥകഴിഞ്ഞു. എപ്പോൾ വേണമെങ്കിലും പൊടിതട്ടിയെടുക്കാൻ കഴിയുംവിധം കെടാതെ സൂക്ഷിക്കുന്നുമുണ്ട്. തുടർഭരണത്തിന് ആയുധം കിറ്റായിരുന്നു. സ്വർണക്കടത്തെല്ലാം എത്ര ഭംഗിയായാണ് മറികടന്നത്. സിപിഎമ്മിന്റെ ഇപ്പോഴത്തെ ശ്രദ്ധമുഴുവൻ സിൽവർലൈനിലാണ്. ജനകീയ പ്രതിരോധം പരിധിവിട്ടാൽ പദ്ധതി ഉപേക്ഷിക്കുകയോ മരവിപ്പിക്കുകയോ വേണ്ടിവരുമെന്നു പാർട്ടി കണക്കുകൂട്ടുന്നുണ്ട്.
സിൽവർലൈനിന് കേന്ദ്ര അനുമതി കിട്ടുമെന്നുതന്നെയാണ് സിപിഎം കണക്കുകൂട്ടുന്നത്. ബിജെപിയുടെ പ്രതിഷേധത്തിന്റെ സ്വരം നേർത്തുവരുന്നത് വ്യക്തവുമാണ്. അതിനിടെ തൃക്കാക്കരയിൽ കെ-റെയിൽ ചർച്ചചെയ്യപ്പെടുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ് പാർട്ടിയുടെ ആഗ്രഹം. സ്ഥാനാർഥിപ്രഖ്യാപനം മുതൽ ഇന്നലെവരെ ചർച്ച ഇടതുസ്ഥാനാർഥിയെക്കുറിച്ചു മാത്രമായതും പാർട്ടിയുടെ തന്ത്രങ്ങളുടെ ഫലമാണ്.
കെണിയിൽ വീണ കോൺഗ്രസ്
കോൺഗ്രസ് എന്തിനാണ് സിപിഎം സ്ഥാനാർഥിയുടെ ബന്ധങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത്? സ്വന്തം സ്ഥാനാർഥിയെ അല്ലേ അവർ ചർച്ചയാക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ നയവൈകല്യങ്ങൾ, കെ-റെയിൽ പദ്ധതി, കടക്കെണിയിലേക്കു നീങ്ങുന്ന സാമ്പത്തിക രംഗം, വിലക്കയറ്റം, തൊഴിലില്ലായ്മ, വികസന മുരടിപ്പ് തുടങ്ങി എത്രമാത്രം ജീവൽപ്രശ്നങ്ങളാണ് പ്രതിപക്ഷത്തിന് ചർച്ചയാക്കാവുന്നത്. നഗരജനത എന്ന നിലയിൽ തൃക്കാക്കരക്കാർക്ക് ജനകീയവിഷയങ്ങളിലായിരിക്കും കൂടുതൽ താത്പര്യം. അതിനുപകരം സ്ഥാനാർഥിയുടെ സഭാബന്ധത്തിൽ ചുറ്റിപ്പറ്റി ചർച്ചകൾ നടക്കണമെന്ന സിപിഎം തന്ത്രത്തിൽ കോൺഗ്രസ് പെട്ടുപോയിരിക്കുന്നു എന്നതാണ് നിലവിലെ അവസ്ഥ.
തൃക്കാക്കരയിൽ അടിയൊഴുക്കുകൾക്കു സാധ്യത തുറന്നിട്ടുകൊണ്ടാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാർട്ടിയും മത്സരിക്കുന്നില്ലെന്ന നിലപാടെടുത്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർഥി ഡോ. ടെറി തോമസ് പിടിച്ചത് 13,897 വോട്ടുകളാണ്. പി.ടി. തോമസിനെ എങ്ങിനെയും തോൽപ്പിക്കുക എന്നതായിരുന്നു സാബു ജേക്കബിന്റെ ലക്ഷ്യം. സാബു ജേക്കബിന്റെയും ട്വന്റി ട്വന്റിയുടെയും ശക്തനായ എതിരാളിയായിരുന്നു പി.ടി. തോമസ്. പിടിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉമയെ തോൽപ്പിച്ച് സായൂജ്യമടയാൻ സാബു തീരുമാനിച്ചിട്ടുണ്ടോ എന്ന് വോട്ടെടുപ്പിനു മുമ്പുതന്നെ വ്യക്തമാകും. സാബുവിന് സിപിഎമ്മിനോടും പി.ടി. തോമസിനോടും എതിർപ്പുണ്ട്. എന്നാൽ ആരാണ് മുഖ്യശത്രു എന്ന് ഈ തെരഞ്ഞെടുപ്പിൽ അറിയാം.
ആരെയും വരുതിയിലാക്കാൻ സിപിഎമ്മിനുള്ളത്ര മെയ്വഴക്കം കോൺഗ്രസിനില്ല. ഇ.പി. ജയരാജനും രാജീവും കളത്തലിറങ്ങിക്കളിച്ചാൽ സാബുവും ട്വന്റി ട്വന്റിയും മയപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി ഉമയ്ക്കൊപ്പമുണ്ട് എന്നു പറയുമ്പോഴും പിന്നിൽനിന്നു കുത്തൽ ശീലമാക്കിയവർ അവസരം മുതലെടുക്കാതിരിക്കുമോ. ഇപ്പോൾ ഉമയെ തോൽപ്പിച്ചാൽ അടുത്തതവണ തൃക്കാക്കരയിൽ മത്സരിക്കാമെന്നു കണക്കുകൂട്ടുന്നവരും കോൺഗ്രസിൽ ഉണ്ട് എന്നത് പരസ്യമായ രഹസ്യമല്ലേ.
ഇടതു സ്ഥാനാർഥിയുടെ സഭാബന്ധം ചർച്ചയിൽ നിലനിർത്താൻ അവരും ശ്രമിച്ചുകൊണ്ടിരിക്കും. അതിനാൽ കോൺഗ്രസ് അടിയന്തരമായി ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് ചർച്ചകൾ ജനകീയ വിഷയങ്ങളിലേക്കു തിരിച്ചുവിടുകയാണ്. അല്ലാതെ സിപിഎമ്മിന്റെ തന്ത്രങ്ങളിൽ കുരുങ്ങി കളിയറിയാതെ ആട്ടംകാണുന്നവരാകരുത്. പ്രതിപക്ഷമെന്ന നിലയിലുള്ള ഉത്തരവാദിത്വം മറക്കരുത്.
വാർത്താ വീക്ഷണം / സി.കെ. കുര്യാച്ചൻ
എന്നാൽ പതിവ് ആലസ്യവും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുമില്ലാതെ കോൺഗ്രസ് ഉമ തോമസിനെ സ്ഥാനാർഥിയാക്കി പ്രചാരണം തുടങ്ങിയതോടെ സിപിഎം അവരുടെ തനിനിറം പുറത്തെടുത്തു. സ്ഥാനാർഥിയെ അവതരിപ്പിച്ചുകൊണ്ട് അവരത് ഭംഗിയായി നിറവേറ്റി. സിപിഎമ്മിന്റെ ചൂണ്ടയിൽ കൊത്തിയ കോൺഗ്രസ് തലതല്ലി കുളംകലക്കുകയാണ്. ഈ കലക്കവെള്ളത്തിൽ തൃക്കാക്കരയിൽ സെഞ്ച്വറിയടിക്കാമോയെന്നാണ് സിപിഎമ്മിന്റെ നോട്ടം.
നിർത്തിവച്ച കല്ലിടൽ
സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിന്റെ നാളുകളിൽ നിർത്തിവച്ചിരുന്ന കെ-റെയിൽ കല്ലിടൽ പിന്നീടു തുടർന്നപ്പോൾ കണ്ണൂരടക്കം സംഘർഷം മൂർച്ഛിച്ചു. അടിച്ചൊതുക്കുമെന്ന സിപിഎം ഭീഷണിക്കു മുന്നിൽ കൂസാതെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തടക്കം സ്ത്രീകളുടെ നേതൃത്വത്തിൽ കല്ലു പിഴുതെറിയുന്ന കാഴ്ചയാണു കണ്ടത്. സമരക്കാരെ ചവിട്ടിവീഴ്ത്തുന്ന പോലീസും സംവാദങ്ങൾപോലും തിരിച്ചടിയായ സാഹചര്യവും കെ-റെയിൽ സമരത്തിന് വലിയ ആവേശമായി മാറിയിരുന്നു. കല്ലിടലും കല്ലുപറിക്കലുമെല്ലാമായി കേരളം സംഘർഷഭൂമിയായി തിളച്ചുകൊണ്ടിരുന്നപ്പോഴാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. അതോടെ സർവേയും കല്ലിടലും നിർത്തി കെ-റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ വിശ്രമത്തിലാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് തൃക്കാക്കരയിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം സിൽവർലൈൻതന്നെയെന്ന് സിപിഎം ആവർത്തിച്ചുകൊണ്ടിരുന്നത്. കോൺഗ്രസ് വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ കെ-റെയിൽ വിഷയത്തിൽ വെട്ടിലാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ സിപിഎം എത്ര സമർഥമായാണ് പുതിയ അജണ്ട സെറ്റ്ചെയ്തത്. തൃക്കാക്കരയിൽ വിജയിക്കുക എളുപ്പമല്ലെന്ന് സിപിഎമ്മിന് നന്നായിത്തന്നെ അറിയാം.
കെ-റെയിൽ വിഷയത്തിൽ ഊന്നി നടക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കോടിയേരി പറഞ്ഞതുപോലെ സിപിഎമ്മുകാർ അടിച്ചൊതുക്കാൻ ഇറങ്ങേണ്ടി വന്നേക്കാം. അത് മറ്റൊരു നന്ദിഗ്രാം സൃഷ്ടിക്കുന്നതിലേക്കു നയിക്കാനും സാധ്യതയുണ്ട്. ഇതിൽനിന്നെല്ലാം ഒറ്റയടിക്ക് രക്ഷപ്പെടാനാണ് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനും മന്ത്രി പി. രാജീവും എം. സ്വരാജും ചേർന്നു പദ്ധതിയൊരുക്കിയത്.
വൈകിയെത്തിയ സ്ഥാനാർഥി
തൃക്കാക്കരയിൽ കോൺഗ്രസ് ഉമയെ മത്സരിപ്പിക്കുമെന്ന് സിപിഎമ്മിന് മുൻകൂട്ടി അറിയാം. എന്നിട്ടും ഇടതു സ്ഥാനാർഥിയെ കണ്ടെത്താൻ സിപിഎം മൂന്നാം മണിക്കൂർവരെ കാത്തിരുന്നു എന്നു വിശ്വസിക്കുക പ്രയാസമാണ്. കെ-റെയിലിനെ അനുകൂലിച്ച് ചാനൽചർച്ചകൾക്കെത്തുന്ന അഭിഭാഷകന്റെ പേര് മാധ്യമങ്ങൾക്കു മുന്നിലെത്തുന്നതും ചുവരെഴുത്ത് നടത്തുന്നതും തീർത്തും യാദൃച്ഛികമായിരുന്നുവെന്നും കരുതുകവയ്യ. അജണ്ടമാറ്റം ഭംഗിയായി നിർവഹിക്കുന്നതിനുള്ള ഓരോ കളികളായിരുന്നു ഇതെല്ലാമെന്നു വ്യക്തമാക്കുന്നതാണ് പിന്നീടുണ്ടായ സംഭവവികാസങ്ങൾ. അഭിഭാഷകനെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല എന്നു പറഞ്ഞ ഇ.പിയുടെ ശരീരഭാഷതന്നെ ഈ കളികളിലെ അന്തർധാര വ്യക്തമാക്കുന്നതായിരുന്നു.
കേഡർ പാർട്ടിയായ സിപിഎമ്മിന് ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കാനും ആളുകളെക്കൂട്ടി തല്ലിക്കൊല്ലാനുമുള്ള കഴിവ് അപാരമാണ്. എല്ലാ നേതാക്കൾക്കും ഒരേസ്വരമാണ്. ഇല്ലാത്തകാര്യംപോലും പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമില്ല. ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ സോളാർകേസിൽ കാട്ടിക്കൂട്ടിയതത്രയും തെരഞ്ഞെടുപ്പിൽ വിജയിക്കാൻവേണ്ടി മാത്രമായിരുന്നു. അധികാരം കിട്ടിയതോടെ സോളാർ കേസിന്റെ കഥകഴിഞ്ഞു. എപ്പോൾ വേണമെങ്കിലും പൊടിതട്ടിയെടുക്കാൻ കഴിയുംവിധം കെടാതെ സൂക്ഷിക്കുന്നുമുണ്ട്. തുടർഭരണത്തിന് ആയുധം കിറ്റായിരുന്നു. സ്വർണക്കടത്തെല്ലാം എത്ര ഭംഗിയായാണ് മറികടന്നത്. സിപിഎമ്മിന്റെ ഇപ്പോഴത്തെ ശ്രദ്ധമുഴുവൻ സിൽവർലൈനിലാണ്. ജനകീയ പ്രതിരോധം പരിധിവിട്ടാൽ പദ്ധതി ഉപേക്ഷിക്കുകയോ മരവിപ്പിക്കുകയോ വേണ്ടിവരുമെന്നു പാർട്ടി കണക്കുകൂട്ടുന്നുണ്ട്.
സിൽവർലൈനിന് കേന്ദ്ര അനുമതി കിട്ടുമെന്നുതന്നെയാണ് സിപിഎം കണക്കുകൂട്ടുന്നത്. ബിജെപിയുടെ പ്രതിഷേധത്തിന്റെ സ്വരം നേർത്തുവരുന്നത് വ്യക്തവുമാണ്. അതിനിടെ തൃക്കാക്കരയിൽ കെ-റെയിൽ ചർച്ചചെയ്യപ്പെടുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ് പാർട്ടിയുടെ ആഗ്രഹം. സ്ഥാനാർഥിപ്രഖ്യാപനം മുതൽ ഇന്നലെവരെ ചർച്ച ഇടതുസ്ഥാനാർഥിയെക്കുറിച്ചു മാത്രമായതും പാർട്ടിയുടെ തന്ത്രങ്ങളുടെ ഫലമാണ്.
കെണിയിൽ വീണ കോൺഗ്രസ്
കോൺഗ്രസ് എന്തിനാണ് സിപിഎം സ്ഥാനാർഥിയുടെ ബന്ധങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത്? സ്വന്തം സ്ഥാനാർഥിയെ അല്ലേ അവർ ചർച്ചയാക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ നയവൈകല്യങ്ങൾ, കെ-റെയിൽ പദ്ധതി, കടക്കെണിയിലേക്കു നീങ്ങുന്ന സാമ്പത്തിക രംഗം, വിലക്കയറ്റം, തൊഴിലില്ലായ്മ, വികസന മുരടിപ്പ് തുടങ്ങി എത്രമാത്രം ജീവൽപ്രശ്നങ്ങളാണ് പ്രതിപക്ഷത്തിന് ചർച്ചയാക്കാവുന്നത്. നഗരജനത എന്ന നിലയിൽ തൃക്കാക്കരക്കാർക്ക് ജനകീയവിഷയങ്ങളിലായിരിക്കും കൂടുതൽ താത്പര്യം. അതിനുപകരം സ്ഥാനാർഥിയുടെ സഭാബന്ധത്തിൽ ചുറ്റിപ്പറ്റി ചർച്ചകൾ നടക്കണമെന്ന സിപിഎം തന്ത്രത്തിൽ കോൺഗ്രസ് പെട്ടുപോയിരിക്കുന്നു എന്നതാണ് നിലവിലെ അവസ്ഥ.
തൃക്കാക്കരയിൽ അടിയൊഴുക്കുകൾക്കു സാധ്യത തുറന്നിട്ടുകൊണ്ടാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാർട്ടിയും മത്സരിക്കുന്നില്ലെന്ന നിലപാടെടുത്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർഥി ഡോ. ടെറി തോമസ് പിടിച്ചത് 13,897 വോട്ടുകളാണ്. പി.ടി. തോമസിനെ എങ്ങിനെയും തോൽപ്പിക്കുക എന്നതായിരുന്നു സാബു ജേക്കബിന്റെ ലക്ഷ്യം. സാബു ജേക്കബിന്റെയും ട്വന്റി ട്വന്റിയുടെയും ശക്തനായ എതിരാളിയായിരുന്നു പി.ടി. തോമസ്. പിടിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉമയെ തോൽപ്പിച്ച് സായൂജ്യമടയാൻ സാബു തീരുമാനിച്ചിട്ടുണ്ടോ എന്ന് വോട്ടെടുപ്പിനു മുമ്പുതന്നെ വ്യക്തമാകും. സാബുവിന് സിപിഎമ്മിനോടും പി.ടി. തോമസിനോടും എതിർപ്പുണ്ട്. എന്നാൽ ആരാണ് മുഖ്യശത്രു എന്ന് ഈ തെരഞ്ഞെടുപ്പിൽ അറിയാം.
ആരെയും വരുതിയിലാക്കാൻ സിപിഎമ്മിനുള്ളത്ര മെയ്വഴക്കം കോൺഗ്രസിനില്ല. ഇ.പി. ജയരാജനും രാജീവും കളത്തലിറങ്ങിക്കളിച്ചാൽ സാബുവും ട്വന്റി ട്വന്റിയും മയപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി ഉമയ്ക്കൊപ്പമുണ്ട് എന്നു പറയുമ്പോഴും പിന്നിൽനിന്നു കുത്തൽ ശീലമാക്കിയവർ അവസരം മുതലെടുക്കാതിരിക്കുമോ. ഇപ്പോൾ ഉമയെ തോൽപ്പിച്ചാൽ അടുത്തതവണ തൃക്കാക്കരയിൽ മത്സരിക്കാമെന്നു കണക്കുകൂട്ടുന്നവരും കോൺഗ്രസിൽ ഉണ്ട് എന്നത് പരസ്യമായ രഹസ്യമല്ലേ.
ഇടതു സ്ഥാനാർഥിയുടെ സഭാബന്ധം ചർച്ചയിൽ നിലനിർത്താൻ അവരും ശ്രമിച്ചുകൊണ്ടിരിക്കും. അതിനാൽ കോൺഗ്രസ് അടിയന്തരമായി ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് ചർച്ചകൾ ജനകീയ വിഷയങ്ങളിലേക്കു തിരിച്ചുവിടുകയാണ്. അല്ലാതെ സിപിഎമ്മിന്റെ തന്ത്രങ്ങളിൽ കുരുങ്ങി കളിയറിയാതെ ആട്ടംകാണുന്നവരാകരുത്. പ്രതിപക്ഷമെന്ന നിലയിലുള്ള ഉത്തരവാദിത്വം മറക്കരുത്.
വാർത്താ വീക്ഷണം / സി.കെ. കുര്യാച്ചൻ