ജൈവകൃഷിയും ഓർഗാനിക് ലൈഫ് സ്റ്റൈലുമാണ് ഇപ്പോൾ ഏറ്റവും ട്രെൻഡിംഗ് ആയ വിഷയങ്ങളിലൊന്ന്. ഏതു സാമൂഹിക മാധ്യമം തുറന്നാലും ഇക്കാര്യം പെരുപ്പിച്ചു പറയുന്നതു കാണാം. മാത്രമല്ല, വിപണിയിൽ ഹെർബൽ, ഓർഗാനിക് ഉത്പന്നങ്ങൾ ചൂടപ്പംപോലെ വിറ്റഴിയുന്നു. എന്നാൽ, ജൈവ കൃഷിരീതികളെ മാത്രം അവലംബിച്ചാൽ ദുരന്തമായിരിക്കും ഫലം. ശ്രീലങ്കൻ അനുഭവപാഠങ്ങൾ ഇതിന് അടിവരയിടുന്നു.
1960കളിലെ ഹരിത വിപ്ലവത്തിലൂടെ അരി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടിയ രാജ്യമാണു ശ്രീലങ്ക. കാർഷിക ഉത്പാദനം വർധിപ്പിക്കാനായി ശ്രീലങ്കൻ സർക്കാർ സബ്സിഡി നിരക്കിൽ രാസവളങ്ങൾ നൽകിപ്പോന്നു. ഇതിനെയാണ് സന്പൂർണ ജൈവകൃഷി എന്ന ഉട്ടോപ്യൻ ആശയത്തിലൂടെ രാജപക്സെ സർക്കാർ അട്ടിമറിച്ചത്. ഇതു നടപ്പാക്കാനായി 2021 ഏപ്രിൽ 26-ന് രാസവളങ്ങൾ പൂർണമായി നിരോധിച്ചു.
20 ലക്ഷം അടുക്കളത്തോട്ടങ്ങൾ വഴി പച്ചക്കറി ഉത്പാദിപ്പിക്കും. രാജ്യത്തിന്റെ വനങ്ങളിൽനിന്നും തണ്ണീർത്തടങ്ങളിൽനിന്നും രാസവളത്തിനു പകരമായി ജൈവവളം നിർമിക്കും തുടങ്ങിയവ ആയിരുന്നു സർക്കാരിന്റെ അവകാശവാദം. മാത്രമല്ല, രാജ്യത്തു പെരുകിവരുന്ന കിഡ്നിരോഗങ്ങളിൽനിന്ന് ഇതുവഴി മുക്തിനേടാനാകും എന്നും കൊട്ടിഘോഷിച്ചു.
രാജപക്സെ സർക്കാരിന്റെ ഈ ഭ്രാന്തൻ നടപടികൾക്ക് ഒരു വർഷം തികയുംമുന്പേ ശ്രീലങ്കയെ പരിതാപകരമായ സ്ഥിതിയിലെത്തിച്ചു. ആദ്യ ആറുമാസത്തിൽതന്നെ അരി ഉത്പാദനം 20 ശതമാനം കുറഞ്ഞു. മാത്രമല്ല 450 ഡോളർ മില്യൺ മൂല്യമുള്ള അരി ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് ഇപ്പോൾ ശ്രീലങ്ക.
ഇതിന്റെയെല്ലാം ഏറ്റവും ദുരിതഫലം അനുഭവിച്ചത് ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിക്കൊടുക്കുന്ന തേയിലക്കൃഷിയാണ്. തേയില ഉത്പാദനം 50 ശതമാനത്തിലധികം കൂപ്പുകുത്തി. ചുരുക്കിപ്പറഞ്ഞാൽ ദക്ഷിണേഷ്യയിലെ ഉപരി മധ്യവർഗ രാജ്യങ്ങളിലൊന്നായ ശ്രീലങ്ക ഇപ്പോൾ ദാരിദ്ര്യത്തിന്റെയും വിലക്കയറ്റത്തിന്റെയും നടുവിൽ നട്ടംതിരിയുകയാണ്. ജീവൻ നിലനിർത്താൻ രാജ്യം വിടേണ്ട ഗതികേടിലാണ് ശ്രീലങ്കൻ ജനത. ശ്രീലങ്കയിലെ രാസവള നിരോധനത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച ഫുഡ് ടാങ്ക് (റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ധനസഹായം നൽകുന്നത്)പോലെയുള്ള പ്രസ്ഥാനങ്ങൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല.
ഇന്ത്യയുടെ കാര്യമെടുത്താൽ, ഹരിതവിപ്ലവത്തിന് തൊട്ടുമുൻപുവരെ രാജ്യത്തു നിലനിന്നിരുന്നത് ഒരു തരത്തിൽ പരന്പരാഗത ജൈവകൃഷിതന്നെയാണ്. ആ കാലയളവിൽ രാജ്യത്തെ കർഷകർക്ക് രാസവളങ്ങളോ യന്ത്രവത്കരണമോ പരിചിതമല്ലായിരുന്നു. അത്തരം പരന്പരാഗത കൃഷിരീതികളിൽ കാർഷിക ഉത്പാദനക്ഷമത വളരെ കുറവായിരുന്നു. അതിന്റെ ഫലമോ പട്ടിണിമരണങ്ങളും ഭക്ഷ്യക്ഷാമങ്ങളുമാണ്.
ഭക്ഷ്യദൗർലഭ്യത്തിന്റെ ആ അവസരത്തിൽ പിഎൽ 480 കരാർ പ്രകാരം അമേരിക്കൻ ഗോതന്പിനുവേണ്ടി ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേടിലായിരുന്നു ഇന്ത്യ. ഈ കരാർ പലപ്പോഴും ഇന്ത്യയെ വരുതിക്കു നിർത്താൻ അമേരിക്ക ഉപയോഗപ്പെടുത്തി. 1970കളിൽ പ്രമുഖ കാർഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തിൽ നടന്ന ഹരിതവിപ്ലവമാണ് ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കു നയിച്ചത്.
ഉയർന്ന പ്രത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ, കാർഷിക യന്ത്രവത്കരണം, ജലസേചനം, രാസവളങ്ങൾ എന്നിവയിലൂടെ കാർഷിക ഉത്പാദനത്തിൽ വൻ കുതിച്ചുചാട്ടം നടത്താൻ കഴിഞ്ഞു. പ്രത്യേകിച്ച് അരി, ഗോതന്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വിളവ് ഗണ്യമായി വർധിച്ചു. ഹരിതവിപ്ലവത്തിന്റെ വിജയവും 1971 ബംഗ്ലാദേശ് യുദ്ധസമയത്ത് അമേരിക്കൻ ഇടപെടലുകൾ അസഹ്യവുമായപ്പോൾ 1971 ഡിസംബർ 29ന് അന്നത്തെ കൃഷിമന്ത്രി അന്നാസാഹിബ് ഷിൻഡേ പിഎൽ 480 കരാറിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഹരിതവിപ്ലവം രാജ്യത്തിനു ഭക്ഷ്യസുരക്ഷ മാത്രമല്ല, ആത്മാഭിമാനവും നേടിക്കൊടുത്തു.
ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളെ വിലകുറച്ചു കാണിച്ച് ജൈവകൃഷി മാത്രം മതി എന്ന ചില പരിസ്ഥിതിവാദികളുടെ നിലപാട് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ദോഷകരമാണ്. ശ്രീലങ്കൻ അനുഭവം ഈ നഗ്നസത്യത്തിലേക്കു വിരൽചൂണ്ടുന്നു. കൃത്രിമ കൃഷിമാർഗങ്ങളെയും രാസവളങ്ങളെയും അതിരുവിട്ടു പഴിചാരുന്നത് നിർത്തേണ്ടിയിരിക്കുന്നു. രണ്ടു നൂറ്റാണ്ടു മുൻപുവരെ ലോകജനസംഖ്യയുടെ 90 ശതമാനവും ഭക്ഷ്യവസ്തുക്കൾ സ്വയം ഉത്പാദിപ്പിക്കുകയായിരുന്നു. വ്യവസായ വിപ്ലവത്തോടെ ഉയർന്നുവന്ന കൃത്രിമ കൃഷിമാർഗങ്ങളാണ് ഭൂരിഭാഗ ജനവിഭാഗത്തെ സ്വയ ഭക്ഷ്യ ഉത്പാദനത്തിൽനിന്നു മോചിപ്പിച്ച് മറ്റു മേഖലകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചത്. ഇവ കൂടാതെ, ഇന്നത്തെ നഗരവത്കരണവും ആധുനിക ജീവിതരീതിയും എല്ലാവർക്കും കൃഷി സാധ്യമല്ല എന്ന അവസ്ഥയിലെത്തിച്ചു.
യാഥാർഥ്യം ഇതാണെന്നിരിക്കെ, ജൈവകൃഷി എന്ന മാസ്മരികസ്വപ്നം ഉയർത്തിക്കാട്ടി കൃത്രിമ കൃഷിമാർഗങ്ങളെ ഇടിച്ചുതാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഓർഗാനിക് ഉത്പന്നങ്ങളും മറ്റും നിലവിൽ സന്പന്ന ഉപരിമധ്യ വർഗത്തിന്റെ കീശയിൽ മാത്രമേ ഒതുങ്ങുകയുള്ളു. ലോകത്ത് വിശപ്പ് അനുഭവിക്കുന്ന ദരിദ്രജനവിഭാഗത്തിനുവേണ്ടത് ഭക്ഷ്യ സ്വയംപര്യാപ്തതയാണ്. ഇതു നൽകാൻ ജൈവകൃഷിക്കു സാധിക്കില്ല. നിലവിലെ കൃഷിമാർഗങ്ങളിലെ പിഴവുകളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികവുറ്റതാക്കി മാറ്റണം. മറിച്ച്, ജൈവം മാത്രം സത്യം, ബാക്കിയെല്ലാം മായം എന്ന പല്ലവി തുടർന്നാൽ ശ്രീലങ്കൻ ദുരന്തംപോലൊന്ന് നമ്മുടെ രാജ്യത്തും സംഭവിക്കാം.
ഡോ. ഹിമ സുബിൻ മാത്യു കൂനംതടത്തിൽ
(കർണാൽ ഐസിഎആർ-നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറി എൻജിനിയറിംഗ് ഡിവിഷനിൽ സയന്റിസ്റ്റാണ് ലേഖിക)
1960കളിലെ ഹരിത വിപ്ലവത്തിലൂടെ അരി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടിയ രാജ്യമാണു ശ്രീലങ്ക. കാർഷിക ഉത്പാദനം വർധിപ്പിക്കാനായി ശ്രീലങ്കൻ സർക്കാർ സബ്സിഡി നിരക്കിൽ രാസവളങ്ങൾ നൽകിപ്പോന്നു. ഇതിനെയാണ് സന്പൂർണ ജൈവകൃഷി എന്ന ഉട്ടോപ്യൻ ആശയത്തിലൂടെ രാജപക്സെ സർക്കാർ അട്ടിമറിച്ചത്. ഇതു നടപ്പാക്കാനായി 2021 ഏപ്രിൽ 26-ന് രാസവളങ്ങൾ പൂർണമായി നിരോധിച്ചു.
20 ലക്ഷം അടുക്കളത്തോട്ടങ്ങൾ വഴി പച്ചക്കറി ഉത്പാദിപ്പിക്കും. രാജ്യത്തിന്റെ വനങ്ങളിൽനിന്നും തണ്ണീർത്തടങ്ങളിൽനിന്നും രാസവളത്തിനു പകരമായി ജൈവവളം നിർമിക്കും തുടങ്ങിയവ ആയിരുന്നു സർക്കാരിന്റെ അവകാശവാദം. മാത്രമല്ല, രാജ്യത്തു പെരുകിവരുന്ന കിഡ്നിരോഗങ്ങളിൽനിന്ന് ഇതുവഴി മുക്തിനേടാനാകും എന്നും കൊട്ടിഘോഷിച്ചു.
രാജപക്സെ സർക്കാരിന്റെ ഈ ഭ്രാന്തൻ നടപടികൾക്ക് ഒരു വർഷം തികയുംമുന്പേ ശ്രീലങ്കയെ പരിതാപകരമായ സ്ഥിതിയിലെത്തിച്ചു. ആദ്യ ആറുമാസത്തിൽതന്നെ അരി ഉത്പാദനം 20 ശതമാനം കുറഞ്ഞു. മാത്രമല്ല 450 ഡോളർ മില്യൺ മൂല്യമുള്ള അരി ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് ഇപ്പോൾ ശ്രീലങ്ക.
ഇതിന്റെയെല്ലാം ഏറ്റവും ദുരിതഫലം അനുഭവിച്ചത് ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിക്കൊടുക്കുന്ന തേയിലക്കൃഷിയാണ്. തേയില ഉത്പാദനം 50 ശതമാനത്തിലധികം കൂപ്പുകുത്തി. ചുരുക്കിപ്പറഞ്ഞാൽ ദക്ഷിണേഷ്യയിലെ ഉപരി മധ്യവർഗ രാജ്യങ്ങളിലൊന്നായ ശ്രീലങ്ക ഇപ്പോൾ ദാരിദ്ര്യത്തിന്റെയും വിലക്കയറ്റത്തിന്റെയും നടുവിൽ നട്ടംതിരിയുകയാണ്. ജീവൻ നിലനിർത്താൻ രാജ്യം വിടേണ്ട ഗതികേടിലാണ് ശ്രീലങ്കൻ ജനത. ശ്രീലങ്കയിലെ രാസവള നിരോധനത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച ഫുഡ് ടാങ്ക് (റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ധനസഹായം നൽകുന്നത്)പോലെയുള്ള പ്രസ്ഥാനങ്ങൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല.
ഇന്ത്യയുടെ കാര്യമെടുത്താൽ, ഹരിതവിപ്ലവത്തിന് തൊട്ടുമുൻപുവരെ രാജ്യത്തു നിലനിന്നിരുന്നത് ഒരു തരത്തിൽ പരന്പരാഗത ജൈവകൃഷിതന്നെയാണ്. ആ കാലയളവിൽ രാജ്യത്തെ കർഷകർക്ക് രാസവളങ്ങളോ യന്ത്രവത്കരണമോ പരിചിതമല്ലായിരുന്നു. അത്തരം പരന്പരാഗത കൃഷിരീതികളിൽ കാർഷിക ഉത്പാദനക്ഷമത വളരെ കുറവായിരുന്നു. അതിന്റെ ഫലമോ പട്ടിണിമരണങ്ങളും ഭക്ഷ്യക്ഷാമങ്ങളുമാണ്.
ഭക്ഷ്യദൗർലഭ്യത്തിന്റെ ആ അവസരത്തിൽ പിഎൽ 480 കരാർ പ്രകാരം അമേരിക്കൻ ഗോതന്പിനുവേണ്ടി ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേടിലായിരുന്നു ഇന്ത്യ. ഈ കരാർ പലപ്പോഴും ഇന്ത്യയെ വരുതിക്കു നിർത്താൻ അമേരിക്ക ഉപയോഗപ്പെടുത്തി. 1970കളിൽ പ്രമുഖ കാർഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തിൽ നടന്ന ഹരിതവിപ്ലവമാണ് ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കു നയിച്ചത്.
ഉയർന്ന പ്രത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ, കാർഷിക യന്ത്രവത്കരണം, ജലസേചനം, രാസവളങ്ങൾ എന്നിവയിലൂടെ കാർഷിക ഉത്പാദനത്തിൽ വൻ കുതിച്ചുചാട്ടം നടത്താൻ കഴിഞ്ഞു. പ്രത്യേകിച്ച് അരി, ഗോതന്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വിളവ് ഗണ്യമായി വർധിച്ചു. ഹരിതവിപ്ലവത്തിന്റെ വിജയവും 1971 ബംഗ്ലാദേശ് യുദ്ധസമയത്ത് അമേരിക്കൻ ഇടപെടലുകൾ അസഹ്യവുമായപ്പോൾ 1971 ഡിസംബർ 29ന് അന്നത്തെ കൃഷിമന്ത്രി അന്നാസാഹിബ് ഷിൻഡേ പിഎൽ 480 കരാറിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഹരിതവിപ്ലവം രാജ്യത്തിനു ഭക്ഷ്യസുരക്ഷ മാത്രമല്ല, ആത്മാഭിമാനവും നേടിക്കൊടുത്തു.
ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളെ വിലകുറച്ചു കാണിച്ച് ജൈവകൃഷി മാത്രം മതി എന്ന ചില പരിസ്ഥിതിവാദികളുടെ നിലപാട് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ദോഷകരമാണ്. ശ്രീലങ്കൻ അനുഭവം ഈ നഗ്നസത്യത്തിലേക്കു വിരൽചൂണ്ടുന്നു. കൃത്രിമ കൃഷിമാർഗങ്ങളെയും രാസവളങ്ങളെയും അതിരുവിട്ടു പഴിചാരുന്നത് നിർത്തേണ്ടിയിരിക്കുന്നു. രണ്ടു നൂറ്റാണ്ടു മുൻപുവരെ ലോകജനസംഖ്യയുടെ 90 ശതമാനവും ഭക്ഷ്യവസ്തുക്കൾ സ്വയം ഉത്പാദിപ്പിക്കുകയായിരുന്നു. വ്യവസായ വിപ്ലവത്തോടെ ഉയർന്നുവന്ന കൃത്രിമ കൃഷിമാർഗങ്ങളാണ് ഭൂരിഭാഗ ജനവിഭാഗത്തെ സ്വയ ഭക്ഷ്യ ഉത്പാദനത്തിൽനിന്നു മോചിപ്പിച്ച് മറ്റു മേഖലകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചത്. ഇവ കൂടാതെ, ഇന്നത്തെ നഗരവത്കരണവും ആധുനിക ജീവിതരീതിയും എല്ലാവർക്കും കൃഷി സാധ്യമല്ല എന്ന അവസ്ഥയിലെത്തിച്ചു.
യാഥാർഥ്യം ഇതാണെന്നിരിക്കെ, ജൈവകൃഷി എന്ന മാസ്മരികസ്വപ്നം ഉയർത്തിക്കാട്ടി കൃത്രിമ കൃഷിമാർഗങ്ങളെ ഇടിച്ചുതാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഓർഗാനിക് ഉത്പന്നങ്ങളും മറ്റും നിലവിൽ സന്പന്ന ഉപരിമധ്യ വർഗത്തിന്റെ കീശയിൽ മാത്രമേ ഒതുങ്ങുകയുള്ളു. ലോകത്ത് വിശപ്പ് അനുഭവിക്കുന്ന ദരിദ്രജനവിഭാഗത്തിനുവേണ്ടത് ഭക്ഷ്യ സ്വയംപര്യാപ്തതയാണ്. ഇതു നൽകാൻ ജൈവകൃഷിക്കു സാധിക്കില്ല. നിലവിലെ കൃഷിമാർഗങ്ങളിലെ പിഴവുകളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികവുറ്റതാക്കി മാറ്റണം. മറിച്ച്, ജൈവം മാത്രം സത്യം, ബാക്കിയെല്ലാം മായം എന്ന പല്ലവി തുടർന്നാൽ ശ്രീലങ്കൻ ദുരന്തംപോലൊന്ന് നമ്മുടെ രാജ്യത്തും സംഭവിക്കാം.
ഡോ. ഹിമ സുബിൻ മാത്യു കൂനംതടത്തിൽ
(കർണാൽ ഐസിഎആർ-നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറി എൻജിനിയറിംഗ് ഡിവിഷനിൽ സയന്റിസ്റ്റാണ് ലേഖിക)