ലോകം ഉറ്റുനോക്കിയ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എമ്മാനുവൽ മക്രോണിന് വിജയത്തുടർച്ച ലഭിച്ചതിൽ ആശ്വസിച്ച് യൂറോപ്യൻ യൂണിയനും അമേരിക്കയും. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പിൽ അധികാരത്തുടർച്ച ലഭിച്ചത് മക്രോണിന്റെ യുക്രെയ്നോടുള്ള നിലപാടിന്റെ അംഗീകാരം കൂടിയാണ്. യൂറോപ്പിലെ പ്രബല ശക്തിയായ ഫ്രാൻസിൽ മക്രോൺ വീണ്ടും അധികാരത്തിലെത്തേണ്ടത് യൂറോപ്യൻ യൂണിയനും സൈനികസഖ്യമായ നാറ്റോയ്ക്കും അനിവാര്യമായിരുന്നു. 20 വർഷത്തിനുശേഷം രാജ്യത്ത് അധികാരത്തുടർച്ച ലഭിക്കുന്ന പ്രസിഡന്റ് എന്നനിലയിൽ ചരിത്രത്തിലിടം നേടുകകൂടിയാണ് നാൽപ്പത്തിനാലുകാരനായ മക്രോൺ.
മധ്യ, മിതവാദി പാർട്ടിയായ ലാ റിപ്പബ്ലിക്കെ എൻ മാഷെ പാർട്ടി അധ്യക്ഷനായ എമ്മാനുവൽ മക്രോൺ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി പാർട്ടി അധ്യക്ഷ മരീൻ ലെ പെന്നിനെയാണ് പരാജയപ്പെടുത്തിയത്. മക്രോണിന് 58.54 ശതമാനം വോട്ട് ലഭിച്ചപ്പോൾ അന്പത്തിമൂന്നുകാരിയായ മരീൻ ലെ പെൻ 41.46 ശതമാനം വോട്ട് നേടി തൊട്ടടുത്തെത്തി. 2017ൽ 66.10 ശതമാനം വോട്ട് നേടിയാണ് മക്രോൺ ആദ്യമായി പ്രസിഡന്റായത്. അന്നും എതിർസ്ഥാനാർഥിയായിരുന്ന മരീൻ ലെ പെൻ 33.90 ശതമാനം വോട്ടാണു നേടിയത്.
ഇക്കുറി 28 ശതമാനം പേർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 1969നുശേഷം ഇതാദ്യമായാണ് പോളിംഗ് ശതമാനം കുറയുന്നത്. തീവ്ര വലതുപക്ഷ ആശയക്കാരും തീവ്ര ഇടതുപക്ഷ ആശയക്കാരും രാജ്യത്ത് വർധിച്ചുവരുന്നത് മധ്യ, മിതവാദിയായ മക്രോണിനെ സംബന്ധിച്ചിടത്തോളം ആശങ്ക നൽകുന്നതാണ്. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് എമ്മാനുവൽ മക്രോൺ. 39-ാമത്തെ വയസിലാണ് 2017ൽ അദ്ദേഹം പ്രസിഡന്റായത്.
ധനകാര്യ ഉദ്യോഗസ്ഥനിൽനിന്നും പ്രസിഡന്റ് പദത്തിലേക്ക്
തത്വശാസ്ത്രത്തിലും പൊതുജനകാര്യ വിഷയത്തിലും മാസ്റ്റേഴ്സ് ബിരുദമുള്ള മക്രോൺ ഇൻസ്പെക്ടറേറ്റ് ജനറൽ ഓഫ് ഫിനാൻസസിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് റോത്ഷീൽ ഡ് ആൻഡ് കന്പനിയിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായി.
ഫ്രാങ്കോ ഹൊളാന്ദെ 2012ൽ പ്രസിഡന്റായപ്പോൾ മക്രോണിനെ ഡപ്യൂട്ടി സെക്രട്ടറി ജനറലാക്കി. ഇതുവഴി പ്രസിഡന്റിന്റെ മുഖ്യ ഉപദേശകനായി അദ്ദേഹം മാറി. പിന്നീട് മന്ത്രിസഭയിൽ അംഗമായ മക്രോൺ ധന, വ്യവസായ, ഡിജിറ്റൽ വകുപ്പുകൾ കൈകാര്യം ചെയ്തു. വിവിധ വകുപ്പുകളിൽ മക്രോൺ കൊണ്ടുവന്ന നിരവധി പരിഷ്കാരങ്ങൾ അദ്ദേഹത്തെ ജനപ്രിയനാക്കി. 2016 ഓഗസ്റ്റിൽ മന്ത്രിസഭയിൽനിന്നു രാജിവച്ച മക്രോൺ ‘ലാ റിപ്പബ്ലിക്കെ എൻ മാഷെ’ എന്ന മധ്യ, മിതവാദി പാർട്ടി രൂപീകരിച്ച് പ്രചാരണമാരംഭിച്ചു. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ പരന്പരാഗത പാർട്ടി സ്ഥാനാർഥികളെയെല്ലാം നിഷ്പ്രഭരാക്കി പ്രസിഡന്റാകുകയും ചെയ്തു.
വെല്ലുവിളിയായി ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തുടർവിജയം കരസ്ഥമാക്കിയെങ്കിലും ജൂൺ 12നും 19നുമായി നടക്കുന്ന 577 അംഗ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിക്കുകയെന്നതാണ് എമ്മാനുവൽ മക്രോണിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്ന തീവ്ര വലതുപക്ഷ പാർട്ടികളും തീവ്ര ഇടതുപക്ഷ പാർട്ടികളും ചേർന്ന് 57 ശതമാനം വോട്ട് നേടിയതാണ് ഈ ആശങ്കയ്ക്കു കാരണം. ആദ്യഘട്ടത്തിൽ കേവലം 27.84 ശതമാനം മാത്രം വോട്ട് നേടിയാണ് മക്രോൺ മുന്നിലെത്തിയത്. എതിർസ്ഥാനാർഥി മരീൻ ലെ പെന്നിന് 23.15 ശതമാനം വോട്ടും ലഭിച്ചു. ആദ്യഘട്ടത്തിൽ മത്സരിച്ച പത്തു പാർട്ടികളും ഇതിനോടകം ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനായി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ തീവ്ര ഇടതുപക്ഷ പാർട്ടി സ്ഥാനാർഥിയായിരുന്ന ജീൻ ലക് മെലെങ്കണിന്റെ നേതൃത്വത്തിൽ സമാന ആശയക്കാരായ പാർട്ടികളെയെല്ലാം അണിനിരത്തി ദേശീയ അസംബ്ലിയിലേക്കു മൽസരിക്കാൻ നീക്കം നടക്കുന്നുണ്ട്. മക്രോണിനെ എതിർക്കുന്ന വലതുപക്ഷ പാർട്ടികളും സഖ്യമുണ്ടാക്കി മൽസരിക്കാനുള്ള നീക്കത്തിലാണ്. ഇപ്രകാരം സഖ്യമുണ്ടായാൽ മക്രോണിനത് ഭീഷണിയാകും. പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ വിവിധ പദ്ധതികൾ നടപ്പാക്കാനാകൂ. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഇതര കക്ഷികളുടെ പിന്തുണ തേടേണ്ടിവരികയും ഇതര പാർട്ടികളുടെ നോമിനിയെ പ്രധാനമന്ത്രിയാക്കാൻ നിർബന്ധിതനാകുകയും ചെയ്യും. എങ്കിലും യുക്രെയ്നിലെ റഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മക്രോണിന് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം ലഭിക്കാനാണു സാധ്യതയെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.
വെല്ലുവിളികളെ അതിജീവിച്ച വിജയം
കോവിഡും യുക്രെയ്നിലെ റഷ്യൻ യുദ്ധവും തീർത്ത സാന്പത്തിക പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചത് എമ്മാനുവൽ മക്രോണിന് വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു. ഇതിനുപുറമേ രാജ്യത്ത് വർധിച്ചുവരുന്ന ഗാർഹികപീഡന സംഭവങ്ങൾ വനിതാവോട്ടർമാരെ മക്രോണിൽനിന്ന് അകറ്റുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. ഇന്ധന വിലക്കയറ്റവും വർധിച്ചുവരുന്ന ജീവിതച്ചെലവുകളുമാണ് മക്രോൺ നേരിട്ട മറ്റൊരു ഭീഷണി. തൊഴിലില്ലായ്മ, വർധിച്ചുവരുന്ന കുടിയേറ്റം, ഭീകരവാദം, വലതുപക്ഷ ശക്തികളുടെ വളർച്ച എന്നിവയെല്ലാം മക്രോൺ നേരിടുന്ന ഭീഷണികളാണ്.
ഇത്തരത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെങ്കിലും യുക്രെയ്നിലെ റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ മക്രോൺ പലവട്ടം നടത്തിയ നയതന്ത്ര ശ്രമങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കൊപ്പം യുക്രെയ്നിലെ നിസഹായരായ ജനത്തിന് അഭയം നൽകിയതും റഷ്യൻ സൈന്യം യുക്രെയ്നിൽ നടത്തിയ ക്രൂരതകളുമെല്ലാം അദ്ദേഹത്തിന് അനുകൂലമായി മാറുകയായിരുന്നു.
ജനകീയ വിഷയങ്ങളെല്ലാം മാറ്റിവച്ച് യുക്രെയ്നിലെ റഷ്യൻ നടപടിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും പ്രചാരണവിഷയമായത്. റഷ്യൻ ക്രൂരതയുടെ കഥകൾ ഒന്നൊന്നായി പുറത്തുവന്നതോടെ രണ്ടാംഘട്ടത്തിലെ പ്രചാരണ ഡിബേറ്റുകളിൽ ഈ വിഷയം നിലനിർത്തുന്നതിൽ മക്രോൺ വിജയിച്ചു. എതിരാളിയായ മരീൻ ലെപെന്നിന്റെ റഷ്യൻ ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു മക്രോണിന്റെ സംവാദങ്ങൾ. 2017ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലെ പെന്നിന്റെ പ്രചാരണ ചെലവിനായി അവരുടെ പാർട്ടി റഷ്യൻ ബാങ്കിൽനിന്ന് വായ്പയെടുത്തതും വായ്പാഗഡു ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുന്ന കാര്യവും 2017ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മരീൻ ലെപെന്നിനെ വ്ലാഡിമിർ പുടിൻ പരസ്യമായി പിന്തുണച്ചതും പുടിനോടുള്ള ആരാധന മുന്പൊരിക്കൽ ലെ പെൻ പരസ്യമാക്കിയ സംഭവവുമെല്ലാം മക്രോൺ വോട്ടർമാരുടെ മുന്പിൽ സമർത്ഥമായി അവതരിപ്പിച്ചു. യുക്രെയ്നിൽ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രൂര കുറ്റകൃത്യങ്ങളെ അപലപിക്കാൻ ലെ പെൻ ഒടുവിൽ നിർബന്ധിതയാകുകയായിരുന്നു. എങ്കിലും റഷ്യക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങൾ ഫ്രഞ്ച് സന്പദ് വ്യവസ്ഥയെ തകർക്കുമെന്ന ആശങ്ക അവർ പ്രചാരണവേദികളിൽ പങ്കുവച്ചിരുന്നു.
തന്റെ ആദ്യഘട്ടത്തിന്റെ തുടർച്ചയായിരിക്കില്ല രണ്ടാംഘട്ടമെന്നും എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകുമെന്നും ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നുമുള്ള മക്രോണിന്റെ വിജയാഹ്ലാദ പ്രസംഗത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് ജനം. തനിക്ക് വോട്ട് നൽകാതിരുന്നവരെയും വോട്ടെടുപ്പ് ബഹിഷ്കരിച്ചവരെയും അതിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്പിന് ആശ്വാസം
നാഷണൽ റാലി പാർട്ടി അധ്യക്ഷ മരീൻ ലെ പെൻ സൃഷ്ടിച്ച വലിയ വെല്ലുവിളിയെ അതിജീവിച്ച് എമ്മാനുവൽ മക്രോൺ തുടർവിജയം നേടിയത് യൂറോപ്പിന് വലിയ ആശ്വാസമായിരിക്കുകയാണ്. കടുത്ത യൂറോപ്യൻ യൂണിയൻ വിരുദ്ധയും നാറ്റോ വിരുദ്ധയും റഷ്യൻ അനുകൂലിയുമായ മരീൻ വിജയിച്ചിരുന്നെങ്കിൽ യൂറോപ്യൻ യൂണിയനത് വലിയ ആഘാതമാകുമായിരുന്നു. കാരണം യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യം ഫ്രാൻസ് ആണെന്നതുതന്നെ. 67 ദശലക്ഷം ജനസംഖ്യയുള്ള ഫ്രാൻസ് ലോകത്തിലെ ഏഴാമത്തെ വലിയ സാന്പത്തിക ശക്തിയാണ്.
ആണവ രാജ്യം, യുഎൻ സുരക്ഷാസമിതിയിലെ അഞ്ചംഗ സ്ഥിരം അംഗങ്ങളിലൊന്ന്, യൂറോപ്യൻ യൂണിയൻ സ്ഥാപക അംഗം, യൂറോപ്യൻ യൂണിയൻ നയരൂപീകരണത്തിന് നേതൃത്വം നൽകുന്ന രാജ്യം..ഫ്രാൻസിനുള്ള പ്രാധാന്യം നിരവധിയാണ്. മരീൻ ലെ പെൻ വിജയം നേടിയിരുന്നെങ്കിൽ സെർബിയയ്ക്കും ഹംഗറിക്കും പിന്നാലെ യൂറോപ്പിലെ പ്രബലശക്തിയായ ഫ്രാൻസും പുടിൻ പക്ഷത്തേക്കു തിരിയുമായിരുന്നു. ഇതു വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുമായിരുന്നു.
ടി.എ. ജോർജ്
മധ്യ, മിതവാദി പാർട്ടിയായ ലാ റിപ്പബ്ലിക്കെ എൻ മാഷെ പാർട്ടി അധ്യക്ഷനായ എമ്മാനുവൽ മക്രോൺ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി പാർട്ടി അധ്യക്ഷ മരീൻ ലെ പെന്നിനെയാണ് പരാജയപ്പെടുത്തിയത്. മക്രോണിന് 58.54 ശതമാനം വോട്ട് ലഭിച്ചപ്പോൾ അന്പത്തിമൂന്നുകാരിയായ മരീൻ ലെ പെൻ 41.46 ശതമാനം വോട്ട് നേടി തൊട്ടടുത്തെത്തി. 2017ൽ 66.10 ശതമാനം വോട്ട് നേടിയാണ് മക്രോൺ ആദ്യമായി പ്രസിഡന്റായത്. അന്നും എതിർസ്ഥാനാർഥിയായിരുന്ന മരീൻ ലെ പെൻ 33.90 ശതമാനം വോട്ടാണു നേടിയത്.
ഇക്കുറി 28 ശതമാനം പേർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 1969നുശേഷം ഇതാദ്യമായാണ് പോളിംഗ് ശതമാനം കുറയുന്നത്. തീവ്ര വലതുപക്ഷ ആശയക്കാരും തീവ്ര ഇടതുപക്ഷ ആശയക്കാരും രാജ്യത്ത് വർധിച്ചുവരുന്നത് മധ്യ, മിതവാദിയായ മക്രോണിനെ സംബന്ധിച്ചിടത്തോളം ആശങ്ക നൽകുന്നതാണ്. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് എമ്മാനുവൽ മക്രോൺ. 39-ാമത്തെ വയസിലാണ് 2017ൽ അദ്ദേഹം പ്രസിഡന്റായത്.
ധനകാര്യ ഉദ്യോഗസ്ഥനിൽനിന്നും പ്രസിഡന്റ് പദത്തിലേക്ക്
തത്വശാസ്ത്രത്തിലും പൊതുജനകാര്യ വിഷയത്തിലും മാസ്റ്റേഴ്സ് ബിരുദമുള്ള മക്രോൺ ഇൻസ്പെക്ടറേറ്റ് ജനറൽ ഓഫ് ഫിനാൻസസിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് റോത്ഷീൽ ഡ് ആൻഡ് കന്പനിയിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായി.
ഫ്രാങ്കോ ഹൊളാന്ദെ 2012ൽ പ്രസിഡന്റായപ്പോൾ മക്രോണിനെ ഡപ്യൂട്ടി സെക്രട്ടറി ജനറലാക്കി. ഇതുവഴി പ്രസിഡന്റിന്റെ മുഖ്യ ഉപദേശകനായി അദ്ദേഹം മാറി. പിന്നീട് മന്ത്രിസഭയിൽ അംഗമായ മക്രോൺ ധന, വ്യവസായ, ഡിജിറ്റൽ വകുപ്പുകൾ കൈകാര്യം ചെയ്തു. വിവിധ വകുപ്പുകളിൽ മക്രോൺ കൊണ്ടുവന്ന നിരവധി പരിഷ്കാരങ്ങൾ അദ്ദേഹത്തെ ജനപ്രിയനാക്കി. 2016 ഓഗസ്റ്റിൽ മന്ത്രിസഭയിൽനിന്നു രാജിവച്ച മക്രോൺ ‘ലാ റിപ്പബ്ലിക്കെ എൻ മാഷെ’ എന്ന മധ്യ, മിതവാദി പാർട്ടി രൂപീകരിച്ച് പ്രചാരണമാരംഭിച്ചു. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ പരന്പരാഗത പാർട്ടി സ്ഥാനാർഥികളെയെല്ലാം നിഷ്പ്രഭരാക്കി പ്രസിഡന്റാകുകയും ചെയ്തു.
വെല്ലുവിളിയായി ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തുടർവിജയം കരസ്ഥമാക്കിയെങ്കിലും ജൂൺ 12നും 19നുമായി നടക്കുന്ന 577 അംഗ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിക്കുകയെന്നതാണ് എമ്മാനുവൽ മക്രോണിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്ന തീവ്ര വലതുപക്ഷ പാർട്ടികളും തീവ്ര ഇടതുപക്ഷ പാർട്ടികളും ചേർന്ന് 57 ശതമാനം വോട്ട് നേടിയതാണ് ഈ ആശങ്കയ്ക്കു കാരണം. ആദ്യഘട്ടത്തിൽ കേവലം 27.84 ശതമാനം മാത്രം വോട്ട് നേടിയാണ് മക്രോൺ മുന്നിലെത്തിയത്. എതിർസ്ഥാനാർഥി മരീൻ ലെ പെന്നിന് 23.15 ശതമാനം വോട്ടും ലഭിച്ചു. ആദ്യഘട്ടത്തിൽ മത്സരിച്ച പത്തു പാർട്ടികളും ഇതിനോടകം ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനായി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ തീവ്ര ഇടതുപക്ഷ പാർട്ടി സ്ഥാനാർഥിയായിരുന്ന ജീൻ ലക് മെലെങ്കണിന്റെ നേതൃത്വത്തിൽ സമാന ആശയക്കാരായ പാർട്ടികളെയെല്ലാം അണിനിരത്തി ദേശീയ അസംബ്ലിയിലേക്കു മൽസരിക്കാൻ നീക്കം നടക്കുന്നുണ്ട്. മക്രോണിനെ എതിർക്കുന്ന വലതുപക്ഷ പാർട്ടികളും സഖ്യമുണ്ടാക്കി മൽസരിക്കാനുള്ള നീക്കത്തിലാണ്. ഇപ്രകാരം സഖ്യമുണ്ടായാൽ മക്രോണിനത് ഭീഷണിയാകും. പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ വിവിധ പദ്ധതികൾ നടപ്പാക്കാനാകൂ. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഇതര കക്ഷികളുടെ പിന്തുണ തേടേണ്ടിവരികയും ഇതര പാർട്ടികളുടെ നോമിനിയെ പ്രധാനമന്ത്രിയാക്കാൻ നിർബന്ധിതനാകുകയും ചെയ്യും. എങ്കിലും യുക്രെയ്നിലെ റഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മക്രോണിന് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം ലഭിക്കാനാണു സാധ്യതയെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.
വെല്ലുവിളികളെ അതിജീവിച്ച വിജയം
കോവിഡും യുക്രെയ്നിലെ റഷ്യൻ യുദ്ധവും തീർത്ത സാന്പത്തിക പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചത് എമ്മാനുവൽ മക്രോണിന് വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു. ഇതിനുപുറമേ രാജ്യത്ത് വർധിച്ചുവരുന്ന ഗാർഹികപീഡന സംഭവങ്ങൾ വനിതാവോട്ടർമാരെ മക്രോണിൽനിന്ന് അകറ്റുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. ഇന്ധന വിലക്കയറ്റവും വർധിച്ചുവരുന്ന ജീവിതച്ചെലവുകളുമാണ് മക്രോൺ നേരിട്ട മറ്റൊരു ഭീഷണി. തൊഴിലില്ലായ്മ, വർധിച്ചുവരുന്ന കുടിയേറ്റം, ഭീകരവാദം, വലതുപക്ഷ ശക്തികളുടെ വളർച്ച എന്നിവയെല്ലാം മക്രോൺ നേരിടുന്ന ഭീഷണികളാണ്.
ഇത്തരത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെങ്കിലും യുക്രെയ്നിലെ റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ മക്രോൺ പലവട്ടം നടത്തിയ നയതന്ത്ര ശ്രമങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കൊപ്പം യുക്രെയ്നിലെ നിസഹായരായ ജനത്തിന് അഭയം നൽകിയതും റഷ്യൻ സൈന്യം യുക്രെയ്നിൽ നടത്തിയ ക്രൂരതകളുമെല്ലാം അദ്ദേഹത്തിന് അനുകൂലമായി മാറുകയായിരുന്നു.
ജനകീയ വിഷയങ്ങളെല്ലാം മാറ്റിവച്ച് യുക്രെയ്നിലെ റഷ്യൻ നടപടിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും പ്രചാരണവിഷയമായത്. റഷ്യൻ ക്രൂരതയുടെ കഥകൾ ഒന്നൊന്നായി പുറത്തുവന്നതോടെ രണ്ടാംഘട്ടത്തിലെ പ്രചാരണ ഡിബേറ്റുകളിൽ ഈ വിഷയം നിലനിർത്തുന്നതിൽ മക്രോൺ വിജയിച്ചു. എതിരാളിയായ മരീൻ ലെപെന്നിന്റെ റഷ്യൻ ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു മക്രോണിന്റെ സംവാദങ്ങൾ. 2017ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലെ പെന്നിന്റെ പ്രചാരണ ചെലവിനായി അവരുടെ പാർട്ടി റഷ്യൻ ബാങ്കിൽനിന്ന് വായ്പയെടുത്തതും വായ്പാഗഡു ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുന്ന കാര്യവും 2017ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മരീൻ ലെപെന്നിനെ വ്ലാഡിമിർ പുടിൻ പരസ്യമായി പിന്തുണച്ചതും പുടിനോടുള്ള ആരാധന മുന്പൊരിക്കൽ ലെ പെൻ പരസ്യമാക്കിയ സംഭവവുമെല്ലാം മക്രോൺ വോട്ടർമാരുടെ മുന്പിൽ സമർത്ഥമായി അവതരിപ്പിച്ചു. യുക്രെയ്നിൽ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രൂര കുറ്റകൃത്യങ്ങളെ അപലപിക്കാൻ ലെ പെൻ ഒടുവിൽ നിർബന്ധിതയാകുകയായിരുന്നു. എങ്കിലും റഷ്യക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങൾ ഫ്രഞ്ച് സന്പദ് വ്യവസ്ഥയെ തകർക്കുമെന്ന ആശങ്ക അവർ പ്രചാരണവേദികളിൽ പങ്കുവച്ചിരുന്നു.
തന്റെ ആദ്യഘട്ടത്തിന്റെ തുടർച്ചയായിരിക്കില്ല രണ്ടാംഘട്ടമെന്നും എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകുമെന്നും ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നുമുള്ള മക്രോണിന്റെ വിജയാഹ്ലാദ പ്രസംഗത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് ജനം. തനിക്ക് വോട്ട് നൽകാതിരുന്നവരെയും വോട്ടെടുപ്പ് ബഹിഷ്കരിച്ചവരെയും അതിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്പിന് ആശ്വാസം
നാഷണൽ റാലി പാർട്ടി അധ്യക്ഷ മരീൻ ലെ പെൻ സൃഷ്ടിച്ച വലിയ വെല്ലുവിളിയെ അതിജീവിച്ച് എമ്മാനുവൽ മക്രോൺ തുടർവിജയം നേടിയത് യൂറോപ്പിന് വലിയ ആശ്വാസമായിരിക്കുകയാണ്. കടുത്ത യൂറോപ്യൻ യൂണിയൻ വിരുദ്ധയും നാറ്റോ വിരുദ്ധയും റഷ്യൻ അനുകൂലിയുമായ മരീൻ വിജയിച്ചിരുന്നെങ്കിൽ യൂറോപ്യൻ യൂണിയനത് വലിയ ആഘാതമാകുമായിരുന്നു. കാരണം യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യം ഫ്രാൻസ് ആണെന്നതുതന്നെ. 67 ദശലക്ഷം ജനസംഖ്യയുള്ള ഫ്രാൻസ് ലോകത്തിലെ ഏഴാമത്തെ വലിയ സാന്പത്തിക ശക്തിയാണ്.
ആണവ രാജ്യം, യുഎൻ സുരക്ഷാസമിതിയിലെ അഞ്ചംഗ സ്ഥിരം അംഗങ്ങളിലൊന്ന്, യൂറോപ്യൻ യൂണിയൻ സ്ഥാപക അംഗം, യൂറോപ്യൻ യൂണിയൻ നയരൂപീകരണത്തിന് നേതൃത്വം നൽകുന്ന രാജ്യം..ഫ്രാൻസിനുള്ള പ്രാധാന്യം നിരവധിയാണ്. മരീൻ ലെ പെൻ വിജയം നേടിയിരുന്നെങ്കിൽ സെർബിയയ്ക്കും ഹംഗറിക്കും പിന്നാലെ യൂറോപ്പിലെ പ്രബലശക്തിയായ ഫ്രാൻസും പുടിൻ പക്ഷത്തേക്കു തിരിയുമായിരുന്നു. ഇതു വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുമായിരുന്നു.
ടി.എ. ജോർജ്