ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ശക്തിതെളിയിച്ച ചരിത്രസംഭവമായിരുന്നു ബംഗ്ലാദേശ് വിമോചന യുദ്ധം. 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ 11 എയർബേസുകളെ പാക്കിസ്ഥാൻ വ്യോമസേന ആക്രമിച്ചതോടെയാണു യുദ്ധത്തിന്റെ തുടക്കം. 1971 ഡിസംബർ മൂന്നു മുതൽ 16ന് ധാക്ക കീഴടങ്ങുന്നതുവരെ ഇന്ത്യ മാരകമായ പ്രഹരമാണു പാക്കിസ്ഥാനു നൽകിയത്. വെറും 13 ദിവസം നീണ്ടുനിന്ന, ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നാണിത്.
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ചരിത്രത്തിൽ നിർണായകമായ യുദ്ധമാണു 1971 ഡിസംബറിൽ നടന്നത്. യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യക്കു മുന്നിൽ ദയനീയമായി കീഴടങ്ങേണ്ടിവന്ന പാക്കിസ്ഥാനു സ്വന്തം രാജ്യത്തിന്റെ പകുതിയും നഷ്ടപ്പെട്ടു എന്നതാണു ചരിത്രം.
പാക്കിസ്ഥാൻ ലഫ്. ജനറൽ ആമിർ അബ്ദുള്ള ഖാൻ നിയാസിയുടെ നേതൃത്വത്തിൽ 93,000 പാക്കിസ്ഥാൻ ഭടന്മാർ ഇന്ത്യയുടെ ലഫ്. ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ കീഴടങ്ങിയതിനെ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ സൈനിക കീഴടങ്ങലായി കണക്കാക്കപ്പെടുന്നു.
യുദ്ധത്തിന്റെ പശ്ചാത്തലം
ഇന്ത്യക്കു കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന രണ്ടു പാക്കിസ്ഥാൻ പ്രദേശങ്ങൾ തമ്മിൽ സാംസ്കാരികമോ ഭൂമിശാസ്ത്രപരമായോ ആയ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഏഴരക്കോടി ആളുകൾ കിഴക്കൻ പാക്കിസ്ഥാനിൽ ഉണ്ടായിരുന്നെങ്കിലും അധികാരം മുഴുവൻ കേന്ദ്രീകരിച്ചിരുന്നത് അഞ്ചരക്കോടി ജനസംഖ്യ വരുന്ന പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ആയിരുന്നു.
പാക്കിസ്ഥാന്റെ ഭരണ- സൈനിക അധികാരങ്ങൾ മുഴുവൻ കൈയാളിയിരുന്നത് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലുള്ള ആളുകളായിരുന്നു. പട്ടാള ജനറൽമാരായിരുന്ന അയൂബ് ഖാൻ, യാഹ്യാ ഖാൻ തുടങ്ങിയവരുടെ സ്വേച്ഛാധിപത്യഭരണം ബംഗ്ലാ ജനതയുടെ ജനാധിപത്യാവകാശങ്ങളെല്ലാം പൂർണമായും തന്നെ തകർത്തെറിഞ്ഞിരുന്നു.
ബംഗ്ലാ ജനതയുടെ സ്വയംഭരണ സ്വാതന്ത്ര്യ സ്വപ്നങ്ങൾക്ക് നിറം പകർന്നത് ഷെയ്ഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് എന്ന പ്രസ്ഥാനമായിരുന്നു. സ്വയംഭരണ ആവശ്യവുമായി കിഴക്കൻ പാക്കിസ്ഥാനിൽ പ്രക്ഷോഭം ശക്തമായതോടെ പൊതുതെരഞ്ഞെടുപ്പ് നടത്താമെന്നു പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന യാഹ്യാ ഖാൻ വാഗ്ദാനം ചെയ്തു.
1970 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കിഴക്കൻ പാക്കിസ്ഥാന്റെ പ്രവിശ്യാ അസംബ്ലിയിലെ 300 സീറ്റുകളിൽ 298 എണ്ണവും പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിലെ 313ൽ 167 സീറ്റുകളും നേടി അവാമി ലീഗ് വമ്പിച്ച വിജയം നേടി. അവാമി ലീഗ് കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാനുള്ള ആവശ്യമുന്നയിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്നു മാസമായിട്ടും ദേശീയ അസംബ്ലി വിളിച്ചുകൂട്ടിയില്ല. ഇതിനെതിരേ അവാമി ലീഗിന്റെ നേതൃത്വത്തിൽ കിഴക്കൻ പാക്കിസ്ഥാനിലാകമാനം വലിയ പ്രതിഷേധ റാലികൾ സംഘടിപ്പിക്കപ്പെട്ടു. പ്രക്ഷോഭം രൂക്ഷമായതോടെ കിഴക്കൻ പാക്കിസ്ഥാനിൽ പട്ടാളഭരണം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ഷെയ്ഖ് മുജീബുർ റഹ്മാൻ 1971 മാർച്ച് 26ന് കിഴക്കൻ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
കിഴക്കൻ പാക്കിസ്ഥാനെ ബംഗ്ലാദേശ് എന്നു വിളിച്ചു. ഈ സ്വാതന്ത്ര്യ പ്രഖ്യാപനം റേഡിയോയിലൂടെ നടത്തുന്നതിനു മുമ്പേ തന്നെ മുജീബ് റഹ്മാൻ അറസ്റ്റിലായി. സ്വതന്ത്ര ബംഗ്ലാദേശിനോട് ആഭിമുഖ്യം പുലർത്തുന്ന സൈനികരും അവാമി ലീഗ് പോരാളികളും ചേർന്ന് മുക്തി ബാഹിനി സേന രൂപീകരിച്ചതോടെ പാക്കിസ്ഥാൻ സൈന്യത്തിനെതിരേ കനത്ത ചെറുത്തുനിൽപ്പുകളുണ്ടായി.
ഇന്ത്യ ഇടപെടുന്നു
മുക്തി ബാഹിനി സേനയ്ക്ക് ആളും അർഥവും നൽകി ഇന്ത്യ സഹായിച്ചു എന്നത് പരസ്യമായ രഹസ്യമാണ്. പോരാട്ടം കനത്തതോടെ ഇന്ത്യയിലേക്ക് അഭയാർഥികൾ ഒഴുകിയെത്തി. ദശലക്ഷക്കണക്കിന് അഭയാർഥികൾ ഇന്ത്യയിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയതോടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിഷയം പരിഹരിക്കാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർഥിച്ചുവെങ്കിലും ആരും മുന്നോട്ടുവന്നില്ല.
പാക്കിസ്ഥാനുമേൽ സ്വാധീനം ചെലുത്താൻ കഴിയുമായിരുന്ന അമേരിക്കയും ചൈനയും ഈ അവസരം ഇന്ത്യക്കെതിരേ ഉപയോഗിക്കാനാണ് ശ്രമിച്ചത്. അമേരിക്ക 270 പാറ്റൻ ടാങ്കുകൾ പാക്കിസ്ഥാനു നൽകി.
അഭയാർഥി പ്രവാഹവും കിഴക്കൻ ബംഗാളികൾക്കെതിരേ പാക്കിസ്ഥാൻ സൈന്യം നടത്തിയ വംശഹത്യയും യുദ്ധമുഖത്ത് ഇറങ്ങാൻ ഇന്ത്യയെ പ്രേരിപ്പിച്ചു. 1971 ഡിസംബറിൽ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ യഥാർഥ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുദ്ധത്തിന് തയാറാകണമെന്ന് കരസേനാ മേധാവി ജനറൽ സാം മനേക് ഷായോട് ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയെ ഞെട്ടിച്ച ഇന്ത്യ
കിഴക്കൻ പാക്കിസ്ഥാനിൽ ഇന്ത്യയുടെ പിന്തുണയോടെ പോരാടിയ മുക്തി ബാഹിനിയിൽനിന്നേറ്റ തിരിച്ചടികൾക്ക് പ്രതികാരമായി 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ 11 എയർബേസുകളെ പാക്കിസ്ഥാൻ ആക്രമിച്ചതോടെ യുദ്ധത്തിന് തുടക്കമായി. പടിഞ്ഞാറ് രാജസ്ഥാൻ അതിർത്തിയിലെ ലോംഗിവാലയിലൂടെ തള്ളിക്കയറാനുള്ള പാക്കിസ്ഥാൻ സൈന്യത്തിന്റെ ശ്രമത്തെ ചെറുത്ത നമ്മുടെ ഭടന്മാർ ആദ്യം തന്നെ യുദ്ധരംഗത്ത് ഇന്ത്യക്കു മുൻതൂക്കം നൽകി.
ഡിസംബർ നാല് അർധരാത്രിയിൽ രണ്ടായിരത്തോളം പട്ടാളക്കാരും 45 യുദ്ധ ടാങ്കുകളുമായി പാക്കിസ്ഥാൻ സൈന്യം നടത്തിയ കടന്നുകയറ്റത്തെ ധീരന്മാരായ 120 ഇന്ത്യൻ പടയാളികൾ വ്യോമസേനയുടെ സഹായത്തോടെ ആറു മണിക്കൂർ ചെറുത്തുനിൽക്കുകയും അവരെ തുരത്തിയോടിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ഇരുനൂറോളം പട്ടാളക്കാർ കൊല്ലപ്പെടുകയും 43 ടാങ്കുകൾ തകർക്കപ്പെടുകയും ചെയ്തു.
ഡിസംബർ നാല്, അഞ്ച് തീയതികളിൽ തന്നെ ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖത്തു മിന്നലാക്രമണം നടത്തി പാക്കിസ്ഥാൻ യുദ്ധക്കപ്പലുകളായ പിഎൻഎസ് ഖൈബറിനെയും പിഎൻഎസ് മുഹാഫിസിനെയും പിഎൻഎസ് ഷാജഹാനെയും തകർത്തു. യുദ്ധമുഖത്ത് ഇന്ത്യ ഏകപക്ഷീയമായ വിജയങ്ങൾ നേടുന്നത് പാക്കിസ്ഥാനെ പിന്തുണച്ചിരുന്ന അമേരിക്കയെ അത്ഭുതപ്പെടുത്തുക മാത്രമല്ല ഞെട്ടിക്കുകയും ചെയ്തു.
അമേരിക്ക പരസ്യമായിതന്നെ പാക്കിസ്ഥാന് സഹായകരമായി യുദ്ധത്തിൽ ഇടപെടുവാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയുടെ ഏഴാം കപ്പൽപ്പട തങ്ങളുടെ ടാസ്ക് ഫോഴ്സ് 74നെ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു.
ഇച്ഛാശക്തിയുടെ വിജയം
1972 ജൂലൈ രണ്ടിനു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവച്ച സിംല കരാറോടെ യുദ്ധത്തിന് ഔദ്യോഗിക പരിസമാപ്തിയായി.
ഈ കരാറിന്റെ അടിസ്ഥാനത്തിൽ, യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാക്കിസ്ഥാൻ സൈനികരെ മോചിപ്പിക്കുകയും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ നിയന്ത്രണരേഖ ഇരുരാജ്യങ്ങളും അംഗീകരിക്കുകയും ചെയ്തു. യുദ്ധത്തിലും കരാറിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉപാധിരഹിതമായ കീഴടങ്ങലാണ് ഉണ്ടായത്.
ഇന്ത്യയുടെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങൾ പ്രകടിപ്പിച്ച ഇച്ഛാശക്തിയുടെയും പോരാട്ടവീര്യത്തിന്റെയും ആകെത്തുകയായിരുന്നു ഇന്ത്യയുടെ വിജയം. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പുലർത്തിയ ധീരത എടുത്തുപറയേണ്ടതുണ്ട്. ലോകശക്തിയായിരുന്ന അമേരിക്കയുടെ പ്രസിഡന്റ് റിച്ചാർഡ് നിക്സനെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ദിരാഗാന്ധി ഇന്ത്യക്ക് ചരിത്രവിജയം നേടിത്തന്നത്.
സോവിയറ്റ് റഷ്യയെ വിശ്വാസത്തിലെടുത്തുകൊണ്ട് ഇന്ദിരാഗാന്ധി നടത്തിയ നയതന്ത്ര നീക്കങ്ങൾ ഇന്ത്യാ വിരുദ്ധ ശക്തികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു. യുദ്ധത്തിൽ ഇന്ത്യ നേടിയ ആധികാരിക വിജയം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്ക് കൂടുതൽ അംഗീകാരം നേടുന്നതിനു കാരണമായി.
ഇന്ദിരയുടെ ധീരത
ഇന്ത്യൻ തീരത്തേക്ക് അടുക്കുന്ന അമേരിക്കയുടെ ഒരു കപ്പലുപോലും മടങ്ങിപ്പോകാൻ ബാക്കിയുണ്ടാവില്ല എന്ന് ഇന്ദിരാഗാന്ധി അമേരിക്കൻ പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചതോടെ ഇന്ത്യൻ ഉപഭൂഖണ്ഡം ആശങ്കയുടെ മുൾമുനയിലായി. അമേരിക്ക ഇന്ത്യയെ ആക്രമിച്ചാൽ അതു മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമായിരിക്കുമെന്ന് സോവിയറ്റ് റഷ്യ കൂടി നിലപാട് എടുത്തതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇവിടേക്കു കേന്ദ്രീകരിച്ചു.
അമേരിക്കയുടെ ഏഴാം കപ്പൽപ്പടയെ നേരിടാൻ സോവിയറ്റ് പടക്കപ്പലുകളുടെ അകമ്പടിയോടെ ഇന്ത്യയുടെ ഐഎൻഎസ് വിക്രാന്തും അണിനിരന്നു. ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയായി. ഒടുവിൽ ഇന്ത്യയുടെ പ്രതിരോധത്തിന്റെ ശക്തി മനസിലായ അമേരിക്ക ഒരു വെടിപോലും ഉതിർക്കാതെ ബംഗാൾ ഉൾക്കടലിൽനിന്നു മടങ്ങുകയാണുണ്ടായത്.
പാക്കിസ്ഥാൻ യുദ്ധടാങ്കുകളെ പൂർണമായുംതന്നെ കത്തിയെരിച്ച ബസന്തർ യുദ്ധത്തോടെ ഇന്ത്യ യുദ്ധമുഖത്തു വളരെ മുന്നേറി. അമേരിക്കയുടെ പാറ്റൻ ടാങ്കുകളെ ചുട്ടുകരിക്കുകയും ആ ടാങ്കിന്റെ അവശിഷ്ടങ്ങൾ ഇന്ത്യയിൽ കൊണ്ടുവന്ന് പ്രധാന നഗരങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
പടിഞ്ഞാറൻ പാക്കിസ്ഥാനിലെ 15,010 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇന്ത്യൻ സൈന്യം പിടിച്ചെടുത്തത്. യുദ്ധത്തിൽ ഓരോ ദിവസവും 500ലധികം പാക് സൈനികർ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ വധിക്കപ്പെട്ടു.
1971 ഡിസംബർ16 ന് ധാക്ക കീഴടങ്ങുന്നതുവരെ ഇന്ത്യൻ പടയാളികൾ ധീരമായി യുദ്ധം ചെയ്തു. ലഫ്. ജനറൽ നിയാസിയുടെ നേതൃത്വത്തിൽ 93,000 പാക്കിസ്ഥാൻ ഭടന്മാർ ഇന്ത്യയുടെ ലഫ്. ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചു.
പ്രഫ. റോണി കെ. ബേബി
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ചരിത്രത്തിൽ നിർണായകമായ യുദ്ധമാണു 1971 ഡിസംബറിൽ നടന്നത്. യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യക്കു മുന്നിൽ ദയനീയമായി കീഴടങ്ങേണ്ടിവന്ന പാക്കിസ്ഥാനു സ്വന്തം രാജ്യത്തിന്റെ പകുതിയും നഷ്ടപ്പെട്ടു എന്നതാണു ചരിത്രം.
പാക്കിസ്ഥാൻ ലഫ്. ജനറൽ ആമിർ അബ്ദുള്ള ഖാൻ നിയാസിയുടെ നേതൃത്വത്തിൽ 93,000 പാക്കിസ്ഥാൻ ഭടന്മാർ ഇന്ത്യയുടെ ലഫ്. ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ കീഴടങ്ങിയതിനെ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ സൈനിക കീഴടങ്ങലായി കണക്കാക്കപ്പെടുന്നു.
യുദ്ധത്തിന്റെ പശ്ചാത്തലം
ഇന്ത്യക്കു കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന രണ്ടു പാക്കിസ്ഥാൻ പ്രദേശങ്ങൾ തമ്മിൽ സാംസ്കാരികമോ ഭൂമിശാസ്ത്രപരമായോ ആയ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഏഴരക്കോടി ആളുകൾ കിഴക്കൻ പാക്കിസ്ഥാനിൽ ഉണ്ടായിരുന്നെങ്കിലും അധികാരം മുഴുവൻ കേന്ദ്രീകരിച്ചിരുന്നത് അഞ്ചരക്കോടി ജനസംഖ്യ വരുന്ന പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ആയിരുന്നു.
പാക്കിസ്ഥാന്റെ ഭരണ- സൈനിക അധികാരങ്ങൾ മുഴുവൻ കൈയാളിയിരുന്നത് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലുള്ള ആളുകളായിരുന്നു. പട്ടാള ജനറൽമാരായിരുന്ന അയൂബ് ഖാൻ, യാഹ്യാ ഖാൻ തുടങ്ങിയവരുടെ സ്വേച്ഛാധിപത്യഭരണം ബംഗ്ലാ ജനതയുടെ ജനാധിപത്യാവകാശങ്ങളെല്ലാം പൂർണമായും തന്നെ തകർത്തെറിഞ്ഞിരുന്നു.
ബംഗ്ലാ ജനതയുടെ സ്വയംഭരണ സ്വാതന്ത്ര്യ സ്വപ്നങ്ങൾക്ക് നിറം പകർന്നത് ഷെയ്ഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് എന്ന പ്രസ്ഥാനമായിരുന്നു. സ്വയംഭരണ ആവശ്യവുമായി കിഴക്കൻ പാക്കിസ്ഥാനിൽ പ്രക്ഷോഭം ശക്തമായതോടെ പൊതുതെരഞ്ഞെടുപ്പ് നടത്താമെന്നു പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന യാഹ്യാ ഖാൻ വാഗ്ദാനം ചെയ്തു.
1970 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കിഴക്കൻ പാക്കിസ്ഥാന്റെ പ്രവിശ്യാ അസംബ്ലിയിലെ 300 സീറ്റുകളിൽ 298 എണ്ണവും പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിലെ 313ൽ 167 സീറ്റുകളും നേടി അവാമി ലീഗ് വമ്പിച്ച വിജയം നേടി. അവാമി ലീഗ് കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാനുള്ള ആവശ്യമുന്നയിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്നു മാസമായിട്ടും ദേശീയ അസംബ്ലി വിളിച്ചുകൂട്ടിയില്ല. ഇതിനെതിരേ അവാമി ലീഗിന്റെ നേതൃത്വത്തിൽ കിഴക്കൻ പാക്കിസ്ഥാനിലാകമാനം വലിയ പ്രതിഷേധ റാലികൾ സംഘടിപ്പിക്കപ്പെട്ടു. പ്രക്ഷോഭം രൂക്ഷമായതോടെ കിഴക്കൻ പാക്കിസ്ഥാനിൽ പട്ടാളഭരണം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ഷെയ്ഖ് മുജീബുർ റഹ്മാൻ 1971 മാർച്ച് 26ന് കിഴക്കൻ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
കിഴക്കൻ പാക്കിസ്ഥാനെ ബംഗ്ലാദേശ് എന്നു വിളിച്ചു. ഈ സ്വാതന്ത്ര്യ പ്രഖ്യാപനം റേഡിയോയിലൂടെ നടത്തുന്നതിനു മുമ്പേ തന്നെ മുജീബ് റഹ്മാൻ അറസ്റ്റിലായി. സ്വതന്ത്ര ബംഗ്ലാദേശിനോട് ആഭിമുഖ്യം പുലർത്തുന്ന സൈനികരും അവാമി ലീഗ് പോരാളികളും ചേർന്ന് മുക്തി ബാഹിനി സേന രൂപീകരിച്ചതോടെ പാക്കിസ്ഥാൻ സൈന്യത്തിനെതിരേ കനത്ത ചെറുത്തുനിൽപ്പുകളുണ്ടായി.
ഇന്ത്യ ഇടപെടുന്നു
മുക്തി ബാഹിനി സേനയ്ക്ക് ആളും അർഥവും നൽകി ഇന്ത്യ സഹായിച്ചു എന്നത് പരസ്യമായ രഹസ്യമാണ്. പോരാട്ടം കനത്തതോടെ ഇന്ത്യയിലേക്ക് അഭയാർഥികൾ ഒഴുകിയെത്തി. ദശലക്ഷക്കണക്കിന് അഭയാർഥികൾ ഇന്ത്യയിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയതോടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിഷയം പരിഹരിക്കാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർഥിച്ചുവെങ്കിലും ആരും മുന്നോട്ടുവന്നില്ല.
പാക്കിസ്ഥാനുമേൽ സ്വാധീനം ചെലുത്താൻ കഴിയുമായിരുന്ന അമേരിക്കയും ചൈനയും ഈ അവസരം ഇന്ത്യക്കെതിരേ ഉപയോഗിക്കാനാണ് ശ്രമിച്ചത്. അമേരിക്ക 270 പാറ്റൻ ടാങ്കുകൾ പാക്കിസ്ഥാനു നൽകി.
അഭയാർഥി പ്രവാഹവും കിഴക്കൻ ബംഗാളികൾക്കെതിരേ പാക്കിസ്ഥാൻ സൈന്യം നടത്തിയ വംശഹത്യയും യുദ്ധമുഖത്ത് ഇറങ്ങാൻ ഇന്ത്യയെ പ്രേരിപ്പിച്ചു. 1971 ഡിസംബറിൽ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ യഥാർഥ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുദ്ധത്തിന് തയാറാകണമെന്ന് കരസേനാ മേധാവി ജനറൽ സാം മനേക് ഷായോട് ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയെ ഞെട്ടിച്ച ഇന്ത്യ
കിഴക്കൻ പാക്കിസ്ഥാനിൽ ഇന്ത്യയുടെ പിന്തുണയോടെ പോരാടിയ മുക്തി ബാഹിനിയിൽനിന്നേറ്റ തിരിച്ചടികൾക്ക് പ്രതികാരമായി 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ 11 എയർബേസുകളെ പാക്കിസ്ഥാൻ ആക്രമിച്ചതോടെ യുദ്ധത്തിന് തുടക്കമായി. പടിഞ്ഞാറ് രാജസ്ഥാൻ അതിർത്തിയിലെ ലോംഗിവാലയിലൂടെ തള്ളിക്കയറാനുള്ള പാക്കിസ്ഥാൻ സൈന്യത്തിന്റെ ശ്രമത്തെ ചെറുത്ത നമ്മുടെ ഭടന്മാർ ആദ്യം തന്നെ യുദ്ധരംഗത്ത് ഇന്ത്യക്കു മുൻതൂക്കം നൽകി.
ഡിസംബർ നാല് അർധരാത്രിയിൽ രണ്ടായിരത്തോളം പട്ടാളക്കാരും 45 യുദ്ധ ടാങ്കുകളുമായി പാക്കിസ്ഥാൻ സൈന്യം നടത്തിയ കടന്നുകയറ്റത്തെ ധീരന്മാരായ 120 ഇന്ത്യൻ പടയാളികൾ വ്യോമസേനയുടെ സഹായത്തോടെ ആറു മണിക്കൂർ ചെറുത്തുനിൽക്കുകയും അവരെ തുരത്തിയോടിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ഇരുനൂറോളം പട്ടാളക്കാർ കൊല്ലപ്പെടുകയും 43 ടാങ്കുകൾ തകർക്കപ്പെടുകയും ചെയ്തു.
ഡിസംബർ നാല്, അഞ്ച് തീയതികളിൽ തന്നെ ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖത്തു മിന്നലാക്രമണം നടത്തി പാക്കിസ്ഥാൻ യുദ്ധക്കപ്പലുകളായ പിഎൻഎസ് ഖൈബറിനെയും പിഎൻഎസ് മുഹാഫിസിനെയും പിഎൻഎസ് ഷാജഹാനെയും തകർത്തു. യുദ്ധമുഖത്ത് ഇന്ത്യ ഏകപക്ഷീയമായ വിജയങ്ങൾ നേടുന്നത് പാക്കിസ്ഥാനെ പിന്തുണച്ചിരുന്ന അമേരിക്കയെ അത്ഭുതപ്പെടുത്തുക മാത്രമല്ല ഞെട്ടിക്കുകയും ചെയ്തു.
അമേരിക്ക പരസ്യമായിതന്നെ പാക്കിസ്ഥാന് സഹായകരമായി യുദ്ധത്തിൽ ഇടപെടുവാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയുടെ ഏഴാം കപ്പൽപ്പട തങ്ങളുടെ ടാസ്ക് ഫോഴ്സ് 74നെ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു.
ഇച്ഛാശക്തിയുടെ വിജയം
1972 ജൂലൈ രണ്ടിനു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവച്ച സിംല കരാറോടെ യുദ്ധത്തിന് ഔദ്യോഗിക പരിസമാപ്തിയായി.
ഈ കരാറിന്റെ അടിസ്ഥാനത്തിൽ, യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാക്കിസ്ഥാൻ സൈനികരെ മോചിപ്പിക്കുകയും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ നിയന്ത്രണരേഖ ഇരുരാജ്യങ്ങളും അംഗീകരിക്കുകയും ചെയ്തു. യുദ്ധത്തിലും കരാറിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉപാധിരഹിതമായ കീഴടങ്ങലാണ് ഉണ്ടായത്.
ഇന്ത്യയുടെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങൾ പ്രകടിപ്പിച്ച ഇച്ഛാശക്തിയുടെയും പോരാട്ടവീര്യത്തിന്റെയും ആകെത്തുകയായിരുന്നു ഇന്ത്യയുടെ വിജയം. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പുലർത്തിയ ധീരത എടുത്തുപറയേണ്ടതുണ്ട്. ലോകശക്തിയായിരുന്ന അമേരിക്കയുടെ പ്രസിഡന്റ് റിച്ചാർഡ് നിക്സനെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ദിരാഗാന്ധി ഇന്ത്യക്ക് ചരിത്രവിജയം നേടിത്തന്നത്.
സോവിയറ്റ് റഷ്യയെ വിശ്വാസത്തിലെടുത്തുകൊണ്ട് ഇന്ദിരാഗാന്ധി നടത്തിയ നയതന്ത്ര നീക്കങ്ങൾ ഇന്ത്യാ വിരുദ്ധ ശക്തികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു. യുദ്ധത്തിൽ ഇന്ത്യ നേടിയ ആധികാരിക വിജയം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്ക് കൂടുതൽ അംഗീകാരം നേടുന്നതിനു കാരണമായി.
ഇന്ദിരയുടെ ധീരത
ഇന്ത്യൻ തീരത്തേക്ക് അടുക്കുന്ന അമേരിക്കയുടെ ഒരു കപ്പലുപോലും മടങ്ങിപ്പോകാൻ ബാക്കിയുണ്ടാവില്ല എന്ന് ഇന്ദിരാഗാന്ധി അമേരിക്കൻ പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചതോടെ ഇന്ത്യൻ ഉപഭൂഖണ്ഡം ആശങ്കയുടെ മുൾമുനയിലായി. അമേരിക്ക ഇന്ത്യയെ ആക്രമിച്ചാൽ അതു മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമായിരിക്കുമെന്ന് സോവിയറ്റ് റഷ്യ കൂടി നിലപാട് എടുത്തതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇവിടേക്കു കേന്ദ്രീകരിച്ചു.
അമേരിക്കയുടെ ഏഴാം കപ്പൽപ്പടയെ നേരിടാൻ സോവിയറ്റ് പടക്കപ്പലുകളുടെ അകമ്പടിയോടെ ഇന്ത്യയുടെ ഐഎൻഎസ് വിക്രാന്തും അണിനിരന്നു. ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയായി. ഒടുവിൽ ഇന്ത്യയുടെ പ്രതിരോധത്തിന്റെ ശക്തി മനസിലായ അമേരിക്ക ഒരു വെടിപോലും ഉതിർക്കാതെ ബംഗാൾ ഉൾക്കടലിൽനിന്നു മടങ്ങുകയാണുണ്ടായത്.
പാക്കിസ്ഥാൻ യുദ്ധടാങ്കുകളെ പൂർണമായുംതന്നെ കത്തിയെരിച്ച ബസന്തർ യുദ്ധത്തോടെ ഇന്ത്യ യുദ്ധമുഖത്തു വളരെ മുന്നേറി. അമേരിക്കയുടെ പാറ്റൻ ടാങ്കുകളെ ചുട്ടുകരിക്കുകയും ആ ടാങ്കിന്റെ അവശിഷ്ടങ്ങൾ ഇന്ത്യയിൽ കൊണ്ടുവന്ന് പ്രധാന നഗരങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
പടിഞ്ഞാറൻ പാക്കിസ്ഥാനിലെ 15,010 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇന്ത്യൻ സൈന്യം പിടിച്ചെടുത്തത്. യുദ്ധത്തിൽ ഓരോ ദിവസവും 500ലധികം പാക് സൈനികർ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ വധിക്കപ്പെട്ടു.
1971 ഡിസംബർ16 ന് ധാക്ക കീഴടങ്ങുന്നതുവരെ ഇന്ത്യൻ പടയാളികൾ ധീരമായി യുദ്ധം ചെയ്തു. ലഫ്. ജനറൽ നിയാസിയുടെ നേതൃത്വത്തിൽ 93,000 പാക്കിസ്ഥാൻ ഭടന്മാർ ഇന്ത്യയുടെ ലഫ്. ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചു.
പ്രഫ. റോണി കെ. ബേബി