ഔട്ട് ഓഫ് റേഞ്ച്/ ജോണ്സണ് പൂവന്തുരുത്ത്
വേഷം നന്നായാൽ ശേഷം എല്ലാം നന്നാകുമെന്നാണ് നമ്മിൽ ഏറെപ്പേരുടെയും ധാരണ. അതുകൊണ്ട് വേഷം നന്നാക്കാൻ എന്തു വേഷം കെട്ടാനും മലയാളിക്കു മടിയില്ല. വേഷത്തിലെ വിശേഷവും പരിവേഷവും പര്യവേക്ഷണങ്ങളുമാണ് കുറെ ആഴ്ചകളായി കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന ചർച്ചാവിഷയം. സ്കൂളിലെ ആശാട്ടിമാരുടെ വേഷത്തിൽ പിടിച്ചുതുടങ്ങിയതാണ് വേഷത്തിലെ ഇഷ്ടാനിഷ്ടങ്ങൾ.
ടീച്ചർമാരെല്ലാം സാരിയിൽ കയറി എത്തണമെന്നാണ് പൊതുവേ സ്കൂളുകാരുടെയൊക്കെ മനസിലിരിപ്പ്. എന്നാൽ, പുരുഷപ്രജകളുടെ കാര്യത്തിൽ വേഷമെന്തെങ്കിലും ഉണ്ടായിരിക്കണമെന്ന നിർബന്ധമേ അവർക്കുള്ളൂ. ആശാൻമാർക്ക് ആവശ്യമില്ലാത്ത വേഷനിബന്ധന ആശാട്ടിമാർക്കു മാത്രം നിർബന്ധമാക്കിയത് അശേഷം ശരിയല്ലെന്ന മട്ടിലായിരുന്നു പ്രമുഖ ഫെമിനിസ്റ്റുകളുടെ വക പ്രതിഷേധം.
ഇതോടെ ആരും വിവാദമുണ്ടാക്കാൻ സാധ്യതയില്ലാത്ത ഒരു ഉത്തരവിറക്കാൻ വിഷയം കിട്ടിയ സന്തോഷത്തിൽ സർക്കാർ ചാടിയിറങ്ങി. നാരിമാരെല്ലാം സാരി ചുറ്റിയെത്തണമെന്ന കലാപരിപാടി ഇനി വേണ്ടെന്നു മാനേജ്മെന്റുകളോടു കല്പിച്ചു. എന്നാൽ, ഈ ഉത്തരവ് കേട്ടിട്ടു കോരിത്തരിച്ച് എത്ര നാരിമാർ സാരി ഉപേക്ഷിച്ചു സ്കൂളിലെത്തുമെന്നു കണ്ടറിയണം. തങ്ങളുടെ മാനേജ്മെന്റുകളുടെ മനസിലിരിപ്പ് അറിയാവുന്ന ടീച്ചർമാർ അവരെ പിണക്കുമോ അതോ സർക്കാരിനെ സന്തോഷിപ്പിക്കുമോ?
വേഷത്തെക്കുറിച്ചു പറയുന്പോൾ ടീച്ചർമാരുടെ വേഷത്തിന്റെ വിശേഷങ്ങൾ മാത്രം പോരല്ലോ പിള്ളേർക്കുമുണ്ടല്ലോ വേഷങ്ങൾ. അവരുടെ വേഷത്തിൽ ജൻഡർ ന്യൂട്രാലിറ്റി പാലിക്കണമെന്നതാണ് പുതിയ പരിഷ്കാരം. അതായത് ആണ്‍കുട്ടികൾക്കൊരു വേഷം, പെണ്‍കുട്ടികൾക്കൊരു വേഷം എന്ന വേർതിരിവ് നിശേഷം അവസാനിപ്പിക്കണം പോലും.
ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഒരേ പോലുള്ള യൂണിഫോം വേണമെന്നുവരെ ചിലർ വാദിച്ചു എന്നു മാത്രമല്ല ആലപ്പുഴ ജില്ലയിൽ ഇതു നടപ്പാക്കാൻ ഒരു സംഘം രംഗത്തിറങ്ങുകയും ചെയ്തു.
എന്തായാലും വേഷത്തിലെ വേർതിരിവ് വേണ്ടെന്നു പറഞ്ഞപ്പോൾ പാവാടയിൽനിന്നു മുറിപാന്റ്സിലേക്കാണ് പരിഷ്കാരത്തിന്റെ പോക്ക് എന്നാണ് മനസിലാകുന്നത്. പാന്റ്സിൽനിന്നു പാവാടയിലേക്കാണ് പോകുന്നതെങ്കിൽ നമ്മുടെ ആണ്‍കുട്ടികളുടെ കാര്യം ഇത്തിരി കഷ്ടമായേനെ.
അധ്യാപകരുടെയും പിള്ളേരുടെയും മാത്രം വേഷം നന്നായാൽ പോരെന്നു തോന്നിയതു കൊണ്ടാവണം സർക്കാർ ഉദ്യോഗസ്ഥരെല്ലാം ആഴ്ചയിൽ ഒരു ദിവസം ഖാദി തന്നെ വേഷമാക്കണമെന്നു നിർദേശിച്ചിരിക്കുകയാണ് സർക്കാർ. ഖാദിയുടെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു വേഷത്തെക്കുറിച്ച് ഓർത്തത്.
ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്തേക്കു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇനി ഈ വേഷംകെട്ടലിനു എന്നെക്കിട്ടില്ല, ഇതുവരെ തന്ന വേഷങ്ങൾക്കു സന്തോഷം... എന്നു പറഞ്ഞു ചെറിയാൻ ഫിലിപ്പ് ഇടതു കുപ്പായവും അഴിച്ചുവച്ചിട്ടു സ്ഥലം വിട്ടത്.
ഇതിനിടെ, പരാതിയുമായി എത്തിയ പെണ്‍കുട്ടിയുടെ അടുത്തു വേഷംകെട്ട് ഇറക്കിയതിന്റെ പേരിൽ ഒരു സിഐ ഏമാന്റെ പോലീസ് വേഷം അഴിപ്പിച്ചിട്ടേയുള്ളൂ എന്ന മട്ടിൽ കോണ്‍ഗ്രസുകാർ വേഷം പോലും മാറാതെ പോലീസ് സ്റ്റേഷനു മുന്നിൽ ഫ്ളാഷ്മോബ് നടത്തി. സ്ഥിതിവിശേഷം മോശമാകുമെന്നു കണ്ടതോടെ ഏമാന്റെ വേഷം സർക്കാർ അഴിപ്പിച്ച് അലക്കാനിട്ടു.
ഒരു വേഷം ഇട്ടാൽ പിന്നെ സകലരുടെയും മാഷാണ് താനെന്നു കരുതുന്നവർക്കുള്ള ചെറിയൊരു ഡോസ്.
ഇത്രയും പറഞ്ഞപ്പോൾ മറ്റൊരു വേഷത്തെക്കുറിച്ചുകൂടി പറയാതെ നിർത്താൻ പറ്റില്ല. ഇതിനകം പല വേഷങ്ങളും കെട്ടി നമ്മളെ വേട്ടയാടിയ കോവിഡ് പുതിയൊരു വേഷം കെട്ടി ഇറങ്ങിയിരിക്കുന്നു, ഒമിക്രോണ്‍! ആശാനെ, ഇനി ഞങ്ങളെ അശേഷം തീർത്തിട്ടേ ഈ കത്തിവേഷം അഴിക്കുകയുള്ളൂ എന്നാണോ തീരുമാനം?
മിസ്ഡ് കോൾ
* സമരത്തിനിടെ കർഷകർ മരിച്ചോ? അറിയില്ലെന്നു കേന്ദ്രസർക്കാർ.
- വാർത്ത
* ശരിക്കും അറിഞ്ഞുവരുന്നതേയുള്ളൂ!
വേഷം നന്നായാൽ ശേഷം എല്ലാം നന്നാകുമെന്നാണ് നമ്മിൽ ഏറെപ്പേരുടെയും ധാരണ. അതുകൊണ്ട് വേഷം നന്നാക്കാൻ എന്തു വേഷം കെട്ടാനും മലയാളിക്കു മടിയില്ല. വേഷത്തിലെ വിശേഷവും പരിവേഷവും പര്യവേക്ഷണങ്ങളുമാണ് കുറെ ആഴ്ചകളായി കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന ചർച്ചാവിഷയം. സ്കൂളിലെ ആശാട്ടിമാരുടെ വേഷത്തിൽ പിടിച്ചുതുടങ്ങിയതാണ് വേഷത്തിലെ ഇഷ്ടാനിഷ്ടങ്ങൾ.
ടീച്ചർമാരെല്ലാം സാരിയിൽ കയറി എത്തണമെന്നാണ് പൊതുവേ സ്കൂളുകാരുടെയൊക്കെ മനസിലിരിപ്പ്. എന്നാൽ, പുരുഷപ്രജകളുടെ കാര്യത്തിൽ വേഷമെന്തെങ്കിലും ഉണ്ടായിരിക്കണമെന്ന നിർബന്ധമേ അവർക്കുള്ളൂ. ആശാൻമാർക്ക് ആവശ്യമില്ലാത്ത വേഷനിബന്ധന ആശാട്ടിമാർക്കു മാത്രം നിർബന്ധമാക്കിയത് അശേഷം ശരിയല്ലെന്ന മട്ടിലായിരുന്നു പ്രമുഖ ഫെമിനിസ്റ്റുകളുടെ വക പ്രതിഷേധം.
ഇതോടെ ആരും വിവാദമുണ്ടാക്കാൻ സാധ്യതയില്ലാത്ത ഒരു ഉത്തരവിറക്കാൻ വിഷയം കിട്ടിയ സന്തോഷത്തിൽ സർക്കാർ ചാടിയിറങ്ങി. നാരിമാരെല്ലാം സാരി ചുറ്റിയെത്തണമെന്ന കലാപരിപാടി ഇനി വേണ്ടെന്നു മാനേജ്മെന്റുകളോടു കല്പിച്ചു. എന്നാൽ, ഈ ഉത്തരവ് കേട്ടിട്ടു കോരിത്തരിച്ച് എത്ര നാരിമാർ സാരി ഉപേക്ഷിച്ചു സ്കൂളിലെത്തുമെന്നു കണ്ടറിയണം. തങ്ങളുടെ മാനേജ്മെന്റുകളുടെ മനസിലിരിപ്പ് അറിയാവുന്ന ടീച്ചർമാർ അവരെ പിണക്കുമോ അതോ സർക്കാരിനെ സന്തോഷിപ്പിക്കുമോ?
വേഷത്തെക്കുറിച്ചു പറയുന്പോൾ ടീച്ചർമാരുടെ വേഷത്തിന്റെ വിശേഷങ്ങൾ മാത്രം പോരല്ലോ പിള്ളേർക്കുമുണ്ടല്ലോ വേഷങ്ങൾ. അവരുടെ വേഷത്തിൽ ജൻഡർ ന്യൂട്രാലിറ്റി പാലിക്കണമെന്നതാണ് പുതിയ പരിഷ്കാരം. അതായത് ആണ്‍കുട്ടികൾക്കൊരു വേഷം, പെണ്‍കുട്ടികൾക്കൊരു വേഷം എന്ന വേർതിരിവ് നിശേഷം അവസാനിപ്പിക്കണം പോലും.
ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഒരേ പോലുള്ള യൂണിഫോം വേണമെന്നുവരെ ചിലർ വാദിച്ചു എന്നു മാത്രമല്ല ആലപ്പുഴ ജില്ലയിൽ ഇതു നടപ്പാക്കാൻ ഒരു സംഘം രംഗത്തിറങ്ങുകയും ചെയ്തു.
എന്തായാലും വേഷത്തിലെ വേർതിരിവ് വേണ്ടെന്നു പറഞ്ഞപ്പോൾ പാവാടയിൽനിന്നു മുറിപാന്റ്സിലേക്കാണ് പരിഷ്കാരത്തിന്റെ പോക്ക് എന്നാണ് മനസിലാകുന്നത്. പാന്റ്സിൽനിന്നു പാവാടയിലേക്കാണ് പോകുന്നതെങ്കിൽ നമ്മുടെ ആണ്‍കുട്ടികളുടെ കാര്യം ഇത്തിരി കഷ്ടമായേനെ.
അധ്യാപകരുടെയും പിള്ളേരുടെയും മാത്രം വേഷം നന്നായാൽ പോരെന്നു തോന്നിയതു കൊണ്ടാവണം സർക്കാർ ഉദ്യോഗസ്ഥരെല്ലാം ആഴ്ചയിൽ ഒരു ദിവസം ഖാദി തന്നെ വേഷമാക്കണമെന്നു നിർദേശിച്ചിരിക്കുകയാണ് സർക്കാർ. ഖാദിയുടെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു വേഷത്തെക്കുറിച്ച് ഓർത്തത്.
ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്തേക്കു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇനി ഈ വേഷംകെട്ടലിനു എന്നെക്കിട്ടില്ല, ഇതുവരെ തന്ന വേഷങ്ങൾക്കു സന്തോഷം... എന്നു പറഞ്ഞു ചെറിയാൻ ഫിലിപ്പ് ഇടതു കുപ്പായവും അഴിച്ചുവച്ചിട്ടു സ്ഥലം വിട്ടത്.
ഇതിനിടെ, പരാതിയുമായി എത്തിയ പെണ്‍കുട്ടിയുടെ അടുത്തു വേഷംകെട്ട് ഇറക്കിയതിന്റെ പേരിൽ ഒരു സിഐ ഏമാന്റെ പോലീസ് വേഷം അഴിപ്പിച്ചിട്ടേയുള്ളൂ എന്ന മട്ടിൽ കോണ്‍ഗ്രസുകാർ വേഷം പോലും മാറാതെ പോലീസ് സ്റ്റേഷനു മുന്നിൽ ഫ്ളാഷ്മോബ് നടത്തി. സ്ഥിതിവിശേഷം മോശമാകുമെന്നു കണ്ടതോടെ ഏമാന്റെ വേഷം സർക്കാർ അഴിപ്പിച്ച് അലക്കാനിട്ടു.
ഒരു വേഷം ഇട്ടാൽ പിന്നെ സകലരുടെയും മാഷാണ് താനെന്നു കരുതുന്നവർക്കുള്ള ചെറിയൊരു ഡോസ്.
ഇത്രയും പറഞ്ഞപ്പോൾ മറ്റൊരു വേഷത്തെക്കുറിച്ചുകൂടി പറയാതെ നിർത്താൻ പറ്റില്ല. ഇതിനകം പല വേഷങ്ങളും കെട്ടി നമ്മളെ വേട്ടയാടിയ കോവിഡ് പുതിയൊരു വേഷം കെട്ടി ഇറങ്ങിയിരിക്കുന്നു, ഒമിക്രോണ്‍! ആശാനെ, ഇനി ഞങ്ങളെ അശേഷം തീർത്തിട്ടേ ഈ കത്തിവേഷം അഴിക്കുകയുള്ളൂ എന്നാണോ തീരുമാനം?
മിസ്ഡ് കോൾ
* സമരത്തിനിടെ കർഷകർ മരിച്ചോ? അറിയില്ലെന്നു കേന്ദ്രസർക്കാർ.
- വാർത്ത
* ശരിക്കും അറിഞ്ഞുവരുന്നതേയുള്ളൂ!