നിർണായക ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബംഗാളിൽ ആധിപത്യം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് മമത ബാനർജി. ബിജെപിയുടെ തന്ത്രങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ഭബാനിപുരിൽനിന്നുള്ള മമതയുടെ തിളക്കമാർന്ന വിജയം. അറുപത്താറുകാരിയായ മമത ബിജെപിയിലെ പ്രമുഖ വനിതാനേതാവും അഭിഭാഷകയുമായ പ്രിയങ്ക ടിബ്രെവാളിനെ 58,832 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ആറുമാസം മുന്പു നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ എക്കാലത്തെയും മികച്ച വിജയത്തോടെ മൂന്നാംതവണയും തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറിയെങ്കിലും കാർ ഫാക്ടറിക്കായി കൃഷിഭൂമി ഏറ്റെടുക്കലിനെതിരായ സമരംകൊണ്ട് പ്രസിദ്ധമായ നന്ദിഗ്രാമിൽ മമത ബാനർജി നേരിയ മാർജിന് പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ ക്ഷീണമായിരുന്നു. ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്നശേഷം പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയാണ് 1956 വോട്ടിന്റെ വ്യത്യാസത്തിന് മമതയെ തോൽപ്പിച്ചത്.
എങ്കിലും മുഖ്യമന്ത്രിയായി അധികാരത്തിലേറിയ മമതയ്ക്ക് ആറുമാസത്തിനുള്ളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ സ്ഥാനമൊഴിയേണ്ടിവരുമായിരുന്നു. പാർട്ടിനേതാവും കൃഷിമന്ത്രിയുമായ സൊബാൻദേവ് ചാതോപാദ്ധ്യായ മേയ് മാസംതന്നെ തന്റെ സീറ്റായ സൗത്ത് കോൽക്കത്തയിലെ ഭബാനിപുരിൽനിന്നു രാജിവച്ച് മമതയ്ക്ക് മൽസരിക്കുന്നതിനായി വേദിയൊരുക്കിയിരുന്നു.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 294 അംഗ നിയമസഭയിൽ 292 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റുമായി മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി ഏവരെയും അന്പരപ്പിക്കുകയായിരുന്നു. അട്ടിമറി പ്രതീക്ഷിച്ച് ആറുമാസത്തോളം ഭരണസംവിധാനം മുഴുവൻ ഉപയോഗപ്പെടുത്തിയും വൻതോതിൽ പണമിറക്കിയും പാർട്ടിയുടെ ചാണക്യന്മാരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും നിരന്തരം റാലികൾ നടത്തിയും കേന്ദ്രമന്ത്രിമാരെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും അണിനിരത്തിയും ഇതുവരെ കണ്ടിട്ടില്ലാത്ത പ്രചാരണമാണ് ബിജെപി നടത്തിയത്.
ഒട്ടുമിക്ക മാധ്യമങ്ങളും ബിജെപിഭരണം പ്രവചിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് തൃണമൂൽ ബിജെപിയുടെ ബംഗാളിലേക്കുള്ള കടന്നുവരവിനെ തടയിട്ടത്. 77 സീറ്റിലാണ് ബിജെപി വിജയിച്ചത്. ഇടത്-കോൺഗ്രസ് സഖ്യം കേവലം ഒരു സീറ്റിൽ ഒതുങ്ങുകയും ചെയ്തു.
ഇന്നലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മുർഷിദാബാദ് ജില്ലയിലെ സാംസർഗംജ്, ജാംഗിപുർ മണ്ഡലങ്ങളിലും തൃണമൂലിനാണ് വിജയം. ഈ വിജയത്തോടെ 294 അംഗ നിയമസഭയിൽ തൃണമൂലിന്റെ അംഗബലം 216 ആയി.
തൃണമൂലിന്റെ സ്വന്തം ഭബാനിപുർ
സൗത്ത് കോൽക്കൊത്തയിലെ ഭബാനിപുർ നിയമസഭാമണ്ഡലം കഴിഞ്ഞ പത്തുവർഷമായി തൃണമൂലിന്റെ കോട്ടയാണ്. 2011ലും 2016ലും മമതയാണ് ഇവിടെ മത്സരിച്ചു വിജയിച്ചത്. 2011ൽ 54,000 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച മമതയുടെ ഭൂരിപക്ഷം 2016ൽ 25,301 ആയി കുറഞ്ഞിരുന്നു.
ആറുമാസം മുന്പ് നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകം വിട്ട് ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് സുവേന്ദു അധികാരിയെ നേരിടുന്നതിനായി നന്ദിഗ്രാം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമതൊരു സുരക്ഷിത മണ്ഡലത്തിൽക്കൂടി മത്സരിക്കണമെന്ന പാർട്ടി നേതാക്കളുടെ ആവശ്യം മമത തള്ളുകയും ചെയ്തു.
28,790 വോട്ടിനാണ് സൊവാൻദേവ് ബിജെപിയുടെ രുദ്രാനിൽ ഘോഷിനെ പരാജയപ്പെടുത്തിയത്.
അടുത്ത ലക്ഷ്യം ത്രിപുര
കോൺഗ്രസിനെ തൂത്തെറിഞ്ഞ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം സ്ഥാപിച്ച ബിജെപിയെ അവിടെനിന്ന് പുറത്തുചാടിക്കുകയെന്നതാണ് തൃണമൂൽ കോൺഗ്രസ് അടുത്ത ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ തുടക്കം ത്രിപുരയിൽനിന്നായിരിക്കുമെന്നും പാർട്ടി വ്യക്തമാക്കിക്കഴിഞ്ഞു. 2023ൽ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞമാസം 23ന് പാർട്ടി അവിടെ പ്രചാരണങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. അഭിഷേക് ബാനർജിയാണ് അവിടത്തെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ത്രിപുരയിലെ ബംഗാളികളായ വോട്ടർമാർക്കിടയിൽ തൃണമൂലിന് നല്ല സ്വാധീനമുണ്ട്.
തൃണമൂലിന്റെ കടന്നുവരവിൽ ബിജെപിക്ക് ആശങ്കയുണ്ട്. ഇതിനാൽത്തന്നെയാണ് രണ്ടുതവണ തൃണമൂൽ നടത്താനിരുന്ന സംസ്ഥാന പദയാത്രയ്ക്ക് മുഖ്യമന്ത്രി ബിപ്ലവ് ദേവ് അനുമതി നിഷേധിച്ചത്. 25 വർഷം നീണ്ടുനിന്ന ഇടതുഭരണത്തിന് അന്ത്യംകുറിച്ച് 2018 മാർച്ചിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ 59 സീറ്റിൽ 36 സീറ്റ് നേടിയായിരുന്നു ചെങ്കോട്ടയിലേക്കുള്ള ബിജെപിയുടെ കടന്നുവരവ്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പോയി അവർക്കെതിരേ മൽസരിക്കുമെന്നും ആസാമിലും ത്രിപുരയിലും ഗെയിം തുടങ്ങിക്കഴിഞ്ഞെന്നും അഭിഷേക് ബാനർജി പറയുന്നു.
ബിജെപിയിൽനിന്നു കൊഴിഞ്ഞുപോക്ക്
ബംഗാളിൽ ബിജെപിയിൽനിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഇതിനോടകം ഒരു എംപിയും നാല് എംഎൽഎമാരുമാണ് ബിജെപിയിൽനിന്ന് തൃണമൂലിലേക്ക് ചേക്കേറിയത്. ഏറ്റവുമൊടുവിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ബാബുൽ സുപ്രിയോയും തൃണമൂലിൽ ചേർന്നു.
തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന് ദേശീയ വൈസ് പ്രസിഡന്റാകുകയും കഴിഞ്ഞ ജൂണിൽ തിരികെ തൃണമൂലിലേക്ക് വരികയും ചെയ്ത മുകുൾ റോയ് പറയുന്നത് 24 ബിജെപി എംഎൽഎമാർ കൂടി ഉടൻ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ്.
ഡൽഹി
ബംഗാളിൽ ആധിപത്യം ഉറപ്പിച്ച മമതയുടെ അടുത്ത ലക്ഷ്യം ദേശീയരാഷ്ട്രീയമാണ്. അനന്തരവൻ അഭിഷേക് ബാനർജിയെ ബംഗാൾ ഏൽപ്പിച്ച് പ്രതിപക്ഷനിരയ്ക്ക് നേതൃത്വം നൽകി കേന്ദ്രഭരണം പിടിക്കണമെന്നാണ് മമതയുടെ ഉള്ളിലിരുപ്പ്. ഇതിന്റെ തുടക്കമെന്നോണം മൂന്നു മാസം മുന്പ് ഡൽഹിയിലെത്തി പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അടുത്ത ലോക്സഭാതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിയെ മുട്ടുകുത്തിക്കാനാകുമെന്ന സന്ദേശവുമായി സോണിയഗാന്ധിയുടെ വീട്ടിലെത്തിയ മമത സോണിയയുമായും രാഹുലുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ പ്രതിപക്ഷത്തെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം മമത നൽകുന്നില്ല.
അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടാക്കാനായാൽ ഐക്യപ്രതിപക്ഷ നേതൃത്വത്തിന് കോൺഗ്രസ് അവകാശവാദമുന്നയിച്ചേക്കാം. പ്രധാനമന്ത്രിസ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് ഉയർത്തിക്കാട്ടുകയും ചെയ്യും.
എന്നാൽ, ഫലം മറിച്ചാണെങ്കിൽ മമത ബാനർജി, ശരത് പവാർ എന്നിവരെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികളിൽനിന്ന് ഉയർന്നേക്കാം. കോൺഗ്രസുമായി അകന്നുനിൽക്കുന്ന പാർട്ടികളെ അണിനിരത്താൻ സാധിക്കുമെന്നത് മമതയുടെ പ്രസക്തി വർധിപ്പിക്കുന്നു.
അഭിഷേക് ബാനർജി
തൃണമൂൽ കോൺഗ്രസിൽ മമത കഴിഞ്ഞാൽ അനന്തരവൻ അഭിഷേക് ബാനർജിയാണ് എല്ലാമെല്ലാം.മമത ഉപതെരഞ്ഞെടുപ്പ് നേരിട്ട ഭബാനിപുരിലും അഭിഷേകിന്റെ നേതൃത്വത്തിലായിരുന്നു പ്രചാരണം. മൂന്നുവർഷത്തിനുള്ളിൽ ബിജെപിയെ രാജ്യത്തുനിന്ന് തൂത്തെറിയുമെന്നാണ് അഭിഷേക് ബാനർജിയുടെ പ്രഖ്യാപനം.
പാർട്ടിക്കു വലിയ ഭീഷണി ഉയർത്തുന്ന അഭിഷേകിനെ തളയ്ക്കാൻ ബിജെപി നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സർക്കാരിന്റെ കൽക്കരി പാടങ്ങളിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ ഇഡി അന്വേഷണം നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് അഭിഷേകിനെയും ഭാര്യ രുചിര ബാനർജിയെയും ഇഡി ചോദ്യംചെയ്തിരുന്നു.
ടി.എ.ജോർജ്
ആറുമാസം മുന്പു നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ എക്കാലത്തെയും മികച്ച വിജയത്തോടെ മൂന്നാംതവണയും തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറിയെങ്കിലും കാർ ഫാക്ടറിക്കായി കൃഷിഭൂമി ഏറ്റെടുക്കലിനെതിരായ സമരംകൊണ്ട് പ്രസിദ്ധമായ നന്ദിഗ്രാമിൽ മമത ബാനർജി നേരിയ മാർജിന് പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ ക്ഷീണമായിരുന്നു. ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്നശേഷം പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയാണ് 1956 വോട്ടിന്റെ വ്യത്യാസത്തിന് മമതയെ തോൽപ്പിച്ചത്.
എങ്കിലും മുഖ്യമന്ത്രിയായി അധികാരത്തിലേറിയ മമതയ്ക്ക് ആറുമാസത്തിനുള്ളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ സ്ഥാനമൊഴിയേണ്ടിവരുമായിരുന്നു. പാർട്ടിനേതാവും കൃഷിമന്ത്രിയുമായ സൊബാൻദേവ് ചാതോപാദ്ധ്യായ മേയ് മാസംതന്നെ തന്റെ സീറ്റായ സൗത്ത് കോൽക്കത്തയിലെ ഭബാനിപുരിൽനിന്നു രാജിവച്ച് മമതയ്ക്ക് മൽസരിക്കുന്നതിനായി വേദിയൊരുക്കിയിരുന്നു.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 294 അംഗ നിയമസഭയിൽ 292 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റുമായി മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി ഏവരെയും അന്പരപ്പിക്കുകയായിരുന്നു. അട്ടിമറി പ്രതീക്ഷിച്ച് ആറുമാസത്തോളം ഭരണസംവിധാനം മുഴുവൻ ഉപയോഗപ്പെടുത്തിയും വൻതോതിൽ പണമിറക്കിയും പാർട്ടിയുടെ ചാണക്യന്മാരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും നിരന്തരം റാലികൾ നടത്തിയും കേന്ദ്രമന്ത്രിമാരെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും അണിനിരത്തിയും ഇതുവരെ കണ്ടിട്ടില്ലാത്ത പ്രചാരണമാണ് ബിജെപി നടത്തിയത്.
ഒട്ടുമിക്ക മാധ്യമങ്ങളും ബിജെപിഭരണം പ്രവചിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് തൃണമൂൽ ബിജെപിയുടെ ബംഗാളിലേക്കുള്ള കടന്നുവരവിനെ തടയിട്ടത്. 77 സീറ്റിലാണ് ബിജെപി വിജയിച്ചത്. ഇടത്-കോൺഗ്രസ് സഖ്യം കേവലം ഒരു സീറ്റിൽ ഒതുങ്ങുകയും ചെയ്തു.
ഇന്നലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മുർഷിദാബാദ് ജില്ലയിലെ സാംസർഗംജ്, ജാംഗിപുർ മണ്ഡലങ്ങളിലും തൃണമൂലിനാണ് വിജയം. ഈ വിജയത്തോടെ 294 അംഗ നിയമസഭയിൽ തൃണമൂലിന്റെ അംഗബലം 216 ആയി.
തൃണമൂലിന്റെ സ്വന്തം ഭബാനിപുർ
സൗത്ത് കോൽക്കൊത്തയിലെ ഭബാനിപുർ നിയമസഭാമണ്ഡലം കഴിഞ്ഞ പത്തുവർഷമായി തൃണമൂലിന്റെ കോട്ടയാണ്. 2011ലും 2016ലും മമതയാണ് ഇവിടെ മത്സരിച്ചു വിജയിച്ചത്. 2011ൽ 54,000 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച മമതയുടെ ഭൂരിപക്ഷം 2016ൽ 25,301 ആയി കുറഞ്ഞിരുന്നു.
ആറുമാസം മുന്പ് നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകം വിട്ട് ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് സുവേന്ദു അധികാരിയെ നേരിടുന്നതിനായി നന്ദിഗ്രാം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമതൊരു സുരക്ഷിത മണ്ഡലത്തിൽക്കൂടി മത്സരിക്കണമെന്ന പാർട്ടി നേതാക്കളുടെ ആവശ്യം മമത തള്ളുകയും ചെയ്തു.
28,790 വോട്ടിനാണ് സൊവാൻദേവ് ബിജെപിയുടെ രുദ്രാനിൽ ഘോഷിനെ പരാജയപ്പെടുത്തിയത്.
അടുത്ത ലക്ഷ്യം ത്രിപുര
കോൺഗ്രസിനെ തൂത്തെറിഞ്ഞ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം സ്ഥാപിച്ച ബിജെപിയെ അവിടെനിന്ന് പുറത്തുചാടിക്കുകയെന്നതാണ് തൃണമൂൽ കോൺഗ്രസ് അടുത്ത ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ തുടക്കം ത്രിപുരയിൽനിന്നായിരിക്കുമെന്നും പാർട്ടി വ്യക്തമാക്കിക്കഴിഞ്ഞു. 2023ൽ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞമാസം 23ന് പാർട്ടി അവിടെ പ്രചാരണങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. അഭിഷേക് ബാനർജിയാണ് അവിടത്തെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ത്രിപുരയിലെ ബംഗാളികളായ വോട്ടർമാർക്കിടയിൽ തൃണമൂലിന് നല്ല സ്വാധീനമുണ്ട്.
തൃണമൂലിന്റെ കടന്നുവരവിൽ ബിജെപിക്ക് ആശങ്കയുണ്ട്. ഇതിനാൽത്തന്നെയാണ് രണ്ടുതവണ തൃണമൂൽ നടത്താനിരുന്ന സംസ്ഥാന പദയാത്രയ്ക്ക് മുഖ്യമന്ത്രി ബിപ്ലവ് ദേവ് അനുമതി നിഷേധിച്ചത്. 25 വർഷം നീണ്ടുനിന്ന ഇടതുഭരണത്തിന് അന്ത്യംകുറിച്ച് 2018 മാർച്ചിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ 59 സീറ്റിൽ 36 സീറ്റ് നേടിയായിരുന്നു ചെങ്കോട്ടയിലേക്കുള്ള ബിജെപിയുടെ കടന്നുവരവ്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പോയി അവർക്കെതിരേ മൽസരിക്കുമെന്നും ആസാമിലും ത്രിപുരയിലും ഗെയിം തുടങ്ങിക്കഴിഞ്ഞെന്നും അഭിഷേക് ബാനർജി പറയുന്നു.
ബിജെപിയിൽനിന്നു കൊഴിഞ്ഞുപോക്ക്
ബംഗാളിൽ ബിജെപിയിൽനിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഇതിനോടകം ഒരു എംപിയും നാല് എംഎൽഎമാരുമാണ് ബിജെപിയിൽനിന്ന് തൃണമൂലിലേക്ക് ചേക്കേറിയത്. ഏറ്റവുമൊടുവിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ബാബുൽ സുപ്രിയോയും തൃണമൂലിൽ ചേർന്നു.
തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന് ദേശീയ വൈസ് പ്രസിഡന്റാകുകയും കഴിഞ്ഞ ജൂണിൽ തിരികെ തൃണമൂലിലേക്ക് വരികയും ചെയ്ത മുകുൾ റോയ് പറയുന്നത് 24 ബിജെപി എംഎൽഎമാർ കൂടി ഉടൻ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ്.
ഡൽഹി
ബംഗാളിൽ ആധിപത്യം ഉറപ്പിച്ച മമതയുടെ അടുത്ത ലക്ഷ്യം ദേശീയരാഷ്ട്രീയമാണ്. അനന്തരവൻ അഭിഷേക് ബാനർജിയെ ബംഗാൾ ഏൽപ്പിച്ച് പ്രതിപക്ഷനിരയ്ക്ക് നേതൃത്വം നൽകി കേന്ദ്രഭരണം പിടിക്കണമെന്നാണ് മമതയുടെ ഉള്ളിലിരുപ്പ്. ഇതിന്റെ തുടക്കമെന്നോണം മൂന്നു മാസം മുന്പ് ഡൽഹിയിലെത്തി പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അടുത്ത ലോക്സഭാതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിയെ മുട്ടുകുത്തിക്കാനാകുമെന്ന സന്ദേശവുമായി സോണിയഗാന്ധിയുടെ വീട്ടിലെത്തിയ മമത സോണിയയുമായും രാഹുലുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ പ്രതിപക്ഷത്തെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം മമത നൽകുന്നില്ല.
അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടാക്കാനായാൽ ഐക്യപ്രതിപക്ഷ നേതൃത്വത്തിന് കോൺഗ്രസ് അവകാശവാദമുന്നയിച്ചേക്കാം. പ്രധാനമന്ത്രിസ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് ഉയർത്തിക്കാട്ടുകയും ചെയ്യും.
എന്നാൽ, ഫലം മറിച്ചാണെങ്കിൽ മമത ബാനർജി, ശരത് പവാർ എന്നിവരെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികളിൽനിന്ന് ഉയർന്നേക്കാം. കോൺഗ്രസുമായി അകന്നുനിൽക്കുന്ന പാർട്ടികളെ അണിനിരത്താൻ സാധിക്കുമെന്നത് മമതയുടെ പ്രസക്തി വർധിപ്പിക്കുന്നു.
അഭിഷേക് ബാനർജി
തൃണമൂൽ കോൺഗ്രസിൽ മമത കഴിഞ്ഞാൽ അനന്തരവൻ അഭിഷേക് ബാനർജിയാണ് എല്ലാമെല്ലാം.മമത ഉപതെരഞ്ഞെടുപ്പ് നേരിട്ട ഭബാനിപുരിലും അഭിഷേകിന്റെ നേതൃത്വത്തിലായിരുന്നു പ്രചാരണം. മൂന്നുവർഷത്തിനുള്ളിൽ ബിജെപിയെ രാജ്യത്തുനിന്ന് തൂത്തെറിയുമെന്നാണ് അഭിഷേക് ബാനർജിയുടെ പ്രഖ്യാപനം.
പാർട്ടിക്കു വലിയ ഭീഷണി ഉയർത്തുന്ന അഭിഷേകിനെ തളയ്ക്കാൻ ബിജെപി നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സർക്കാരിന്റെ കൽക്കരി പാടങ്ങളിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ ഇഡി അന്വേഷണം നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് അഭിഷേകിനെയും ഭാര്യ രുചിര ബാനർജിയെയും ഇഡി ചോദ്യംചെയ്തിരുന്നു.
ടി.എ.ജോർജ്