ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തും നവജ്യോത് സിംഗ് സിദ്ദു ഇങ്ങനെതന്നെയായിരുന്നു. അപ്രതീക്ഷിത പന്തിൽ സിക്സറടിക്കും. അനാവശ്യമായി റണ്ണൗട്ടാകും. ഒരു കളിയിൽ സെഞ്ചുറിയടിക്കും. അടുത്തതിൽ ഡക്കൗട്ടാകും. തോന്നിയതു വിളിച്ചുപറയും. വിശ്വസിക്കാൻ വയ്യ. ടീം മാനേജ്മെന്റിന് എന്നും തലവേദന.
ഏതു വശത്തേക്കും പന്ത് സ്വിംഗ് ചെയ്യുന്ന പഞ്ചാബ് രാഷ്ട്രീയത്തിന്റെ കുഴപ്പം പിടിച്ച പിച്ചിലെത്തിയപ്പോഴും സിദ്ദു മാറിയില്ല. കോൺഗ്രസ് നേതൃത്വത്തിനു സ്വസ്ഥതയില്ല. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുറത്തായി ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായി ക്രീസിലെത്തിയപ്പോൾ എല്ലാം സുഗമമായി എന്നു കരുതിയതാണ്. അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം വരെ ചന്നിയും സിദ്ദുവും ചേർന്ന് കോൺഗ്രസിനെ കൊണ്ടുപോകുമെന്നായിരുന്നു ഹൈക്കമാൻഡിന്റെ പ്രതീക്ഷ.
ഒറ്റയും ഇരട്ടയുമായി വിജയത്തിലേക്കു മുന്നേറേണ്ടതിനു പകരം സിദ്ദു കാണികളെയും ഡ്രസിംഗ് റൂമിനെയും അങ്കലാപ്പിലാക്കി അനാവശ്യപന്തിൽ പടുകൂറ്റൻ സിക്സറിനു ശ്രമിച്ചിരിക്കുകയാണ്. പന്തിപ്പോഴും വായുവിലാണ്. സിക്സറാവുമോ ബൗണ്ടറി ലൈനിൽ ക്യാച്ചാവുമോ എന്നറിയാനുള്ള കാത്തിരിപ്പാണിനി.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നുള്ള സിദ്ദുവിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. ജൂലൈ 18ന് സ്ഥാനമേറ്റതിനു ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ (റിട്ട.) അമരീന്ദർ സിംഗുമായി എന്നും ഗുസ്തിയായിരുന്നു.
ഗുസ്തിയിലും പഞ്ചാബികൾ ലോകനിലവാരത്തിലാണല്ലോ. ഗുസ്തിയിലെ നിയമങ്ങളൊക്കെ തെറ്റിത്തുടങ്ങിയപ്പോഴാണ് ഹൈക്കമാൻഡ് ഇടപെട്ടത്. ക്യാപ്റ്റനെ മാറ്റി. സിദ്ദുവിന്റെ ആളെന്നു കരുതുന്ന ചരൺജിത് സിംഗ് ചന്നി വന്നു. പരസ്പരം റണ്ണൗട്ടാക്കില്ലെന്നു വിശ്വസിച്ച് ആശ്വസിച്ചിരുന്ന നേതൃത്വത്തിന് ഇരുട്ടടിയായി രാജി.
"ഞാനന്നേ പറഞ്ഞതല്ലേ'
കേട്ടതേ അമരീന്ദർ സിംഗ് പ്രതികരിച്ചത് "ഞാനന്നേ പറഞ്ഞതല്ലേ' എന്നാണ്. സിദ്ദു സ്ഥിരതയില്ലാത്ത ആളാണെന്നും അപകടകാരിയാണെന്നും അതിർത്തിസംസ്ഥാനമായ പഞ്ചാബിനെ നയിക്കാൻ പറ്റിയ ആളല്ലെന്നും അമരീന്ദർ മുന്പു പറഞ്ഞിരുന്നു. അദ്ദേഹമാവട്ടെ എതിർടീമായ ബിജെപിയിലേക്കു ചേക്കാറാനുള്ള ഒരുക്കത്തിലും.
അമരീന്ദർ സിംഗിന്റെ കടുത്ത എതിർപ്പു മറികടന്നാണ് സിദ്ദു പിസിസി അധ്യക്ഷനായത്. അന്നു തുടങ്ങിയതാണ് പഞ്ചാബ് കോൺഗ്രസിലെ കുഴപ്പങ്ങൾ. രണ്ടുപേരും കൊണ്ടും കൊടുത്തും മുന്നേറി. സോണിയയും രാഹുലും സിദ്ദുവിനെ വിശ്വസിച്ചപ്പോൾ പത്തു ദിവസം മുന്പ് അമരീന്ദർ പുറത്തായി. മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ദുവിനു കണ്ണുണ്ടായിരുന്നു. പക്ഷേ നറുക്കു വീണത് ചന്നിക്ക്. അതോടെ മനസിൽ വീണ കനലാണ് ഇപ്പോൾ ആളിക്കത്തിയിരിക്കുന്നത്.
മന്ത്രിസഭയിലെയും ഉദ്യോഗസ്ഥതലത്തിലെയും ചില നിയമനങ്ങളാണ് രാജിയുടെ പ്രത്യക്ഷ പ്രകോപനം. സിദ്ദുവിന്റെ ചില നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. കപൂർത്തലയിൽ നിന്നുള്ള എംഎൽഎയായ റാണ ഗുർജിത് സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ് പ്രധാന അമർഷം. മണൽ ഖനനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്ന് 2018ൽ മന്ത്രിസഭയിൽനിന്നു പുറത്തുപോയ ആളാണ് ഗുർജിത് സിംഗ്.
റാണയുടെ നിയമനം സിദ്ദുവിന്റെ പിന്തുണയോടെയാണെന്നു വരുത്തിത്തീർക്കാനും നേതൃത്വം ശ്രമിച്ചു. എന്നാൽ, മുഖ്യമന്ത്രിക്കു മുന്നിലും കേന്ദ്ര നേതൃത്വത്തിനു മുന്നിലും ഇതിനെതിരേ പല്ലും നഖവുമുപയോഗിച്ച് എതിർത്തയാളാണ് സിദ്ദു.
ഇതിനു പുറമെയാണ് അരുണ ചൗധരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിലുള്ള നീരസം. ചന്നിയുടെ സമ്മർദമാണ് ഇവരെ തുണച്ചത്.
പഞ്ചാബിലെ പട്ടികവിഭാഗത്തിലെ പ്രമുഖരായ മഝാബി സമുദായത്തിനു മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് സിദ്ദു ആഗ്രഹിച്ചിരുന്നു. എന്നാൽ രാംദാസിയ സമുദായത്തിൽപ്പെട്ട മുഖ്യമന്ത്രിക്ക് ഇതു സ്വീകാര്യമായിരുന്നില്ല. സിദ്ദു തീർത്തും പുതിയ കാബിനറ്റാണ് ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചില പേരുകൾ സ്വീകരിച്ചു. എന്നാൽ മോശം പ്രകടനത്തിന്റെയും അഴിമതിയുടെയും നിഴലിലുള്ളവരെ മാറ്റാൻ പാർട്ടി തയാറായില്ല.
അഡ്വക്കറ്റ് ജനറലിന്റെ നിയമനമാണ് മറ്റൊന്ന്. സീനിയർ അഭിഭാഷകനായ എ.പി.എസ്. ഡിയോൾ ആണ് പുതിയ അഡ്വക്കറ്റ് ജനറൽ. അദ്ദേഹം മുൻ ഡിജിപി സുമേധ് സിംഗ് സെയ്നിയുടെ വക്കീലായിരുന്നു. സെയ്നി 2015-ലെ ബെഹ്ബാൽ കലൻ പോലീസ് വെടിവയ്പു കേസിലെ പ്രതിയാണ്. ഇതാകട്ടെ പഞ്ചാബ് രാഷ്ട്രീയത്തിലെ തൊട്ടാൽ പൊള്ളുന്ന വിഷയമായ 2015ലെ ബർഗാരി സാക്രിലേജ് കേസുമായി ബന്ധപ്പെട്ടതും.
സിക്കുകാരുടെ പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിലെ ചില ഭാഗങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ഫരീദ്കോട്ട് ജില്ലയിലുണ്ടായ ചില സംഭവങ്ങളാണ് ഈ കേസ്. ചികഞ്ഞു ചെന്നാൽ ഈ കേസിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.
സത്യപ്രതിജ്ഞയ്ക്കു ശേഷം മന്ത്രിമാർ ചുമതലയേൽക്കുന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ പങ്കെടുത്തിരുന്നില്ല. ഈ ചടങ്ങിൽ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനും പങ്കെടുക്കുന്നത് പഞ്ചാബിലെ പതിവാണ്. മുഖ്യമന്ത്രി നിരവധി തവണ ആവശ്യപ്പെട്ടിട്ടും സിദ്ദു ചടങ്ങിനു പോയില്ല.
സിദ്ദുവിന്റെ താമസസ്ഥലമായ പട്യാലയിലേക്കു മുഖ്യമന്ത്രി ഹെലികോപ്റ്റർ അയച്ചുകൊടുക്കുക വരെ ചെയ്തതാണ്.
സിദ്ദുവുമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നു മുഖ്യമന്ത്രി ചന്നി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പാർട്ടി അധ്യക്ഷനാണ്, വലിയ നേതാവാണ്, ആവശ്യമെങ്കിൽ എത്ര വേണമെങ്കിലും അദ്ദേഹവുമായി സംസാരിക്കാമെന്നും ചന്നി പറഞ്ഞിട്ടുണ്ട്.
പകച്ച് കോൺഗ്രസ്
എന്തായാലും സിദ്ദുവിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡിനു നാണക്കേടായിരിക്കുകയാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സിദ്ദു നയിക്കുമെന്നു വ്യക്തമാക്കിയാണ് നേതൃത്വം അമരീന്ദർ സിംഗിനെ പുറത്താക്കിയതും.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വ്യക്തിപരമായും തിരിച്ചടിയാണിത്. രാഹുലും പ്രിയങ്കയുമാണ് സിദ്ദുവിനെ പിന്തുണച്ചതെന്നത് ശരിതന്നെ. എങ്കിലും മുഖ്യമന്ത്രിയാകാൻ പറ്റാതെ വന്നപ്പോൾ കൂടുതലായി തന്റെ ആളുകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിദ്ദു സമ്മർദം ചെലുത്തി. അതോടെ അവരും സിദ്ദുവിൽനിന്നകന്നു.
സിദ്ദുവിനെ പിന്തുണച്ചു മന്ത്രിസഭയിൽനിന്നും പാർട്ടി സ്ഥാനങ്ങളിൽനിന്നും രാജിയുണ്ടായെങ്കിലും വരാൻ പോകുന്ന അപകടം തിരിച്ചറിഞ്ഞ ചില നേതാക്കളെങ്കിലും വ്യത്യസ്തമായി പ്രതികരിക്കുന്നുണ്ട്. എംഎൽഎയായ സുഖ്പാൽ ഖെയ്റ സിദ്ദുവിനോടു രാജി പിൻവലിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. നാലഞ്ചു മാസത്തിനിടെ തെരഞ്ഞെടുപ്പു വരികയാണ്. പ്രശ്നപരിഹാരം എത്രയും പെട്ടെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
സിദ്ദു സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്ന ധാരണ പുതിയ മന്ത്രിസഭ അധികാരമേറ്റതുമുതലുണ്ടായിരുന്നു. നിർണായക തീരുമാനങ്ങൾ സിദ്ദുവിന്റേതാണെന്ന ആരോപണവും പലരും ഉന്നയിച്ചു. എതിരാളിയായ എസ്.എസ്. രൺധാവയെ ഉപമുഖ്യമന്ത്രിയാക്കിയത് സിദ്ദുവിന്റെ താത്പര്യത്തിനെതിരായാണ്.
റസിയ സുൽത്താന
മലേർകോട്ല എംഎൽഎയായ റസിയ സുൽത്താനയാണ് സിദ്ദുവിനെ പിന്തുണച്ച് മന്ത്രിസഭയിൽനിന്നു രാജിവച്ചത്. സിദ്ദുസാഹിബ് ആദർശവാനാണെന്നും പഞ്ചാബിനു വേണ്ടി പൊരുതുന്നയാളാണെന്നും പറഞ്ഞുകൊണ്ടായിരുന്നു സുൽത്താനയുടെ രാജി.
റസിയയുടെ ഭർത്താവ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുസ്തഫ സിദ്ദുവിന്റെ പ്രധാന ഉപദേശകനാണ്. പോരാത്തതിനു വകുപ്പു വിഭജനത്തിലും അവർ തൃപ്തയായിരുന്നില്ല. പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി യോഗീന്ദർ ദിൻഗ്ര, ട്രഷറർ ഗുൽസാർ ഇന്ദർ ചാഹൽ എന്നിവരാണ് രാജിവച്ച പാർട്ടി ഭാരവാഹികൾ.
പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി പർഗത് സിംഗാണ് പ്രശ്നപരിഹാരത്തിനായി ഓടിനടക്കുന്നത്. സിദ്ദുവിനെ തണുപ്പിക്കാൻ പാർട്ടി നിയോഗിച്ച അദ്ദേഹം കാര്യങ്ങൾ രമ്യമായി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ്. എല്ലാം ശരിയാകുമെന്നാണ് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിന്റെയും പ്രതീക്ഷ.
അമരീന്ദർ സിംഗുമായി വ്യക്തിപരമായ യാതൊരു വിദ്വേഷവും സിദ്ദുവിനില്ലെന്നാണ് അദ്ദേഹത്തിന്റ ഉപദേശകവൃന്ദത്തിൽപ്പെട്ട സുരീന്ദർ ഡല്ല പറയുന്നത്. പുതിയ സർക്കാർ ശ്രദ്ധാപൂർവം തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു. മന്ത്രിസഭ പാർട്ടിലൈനാണ് പിന്തുടരേണ്ടതെന്നും ഡല്ല വ്യക്തമാക്കി.
നേരത്തെ, പ്രിയങ്ക ഗാന്ധി സിദ്ദുവിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. അമരീന്ദർ സിംഗിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്നു കോൺഗ്രസ് നേതൃത്വം ഗൗരവമായി ആലോചിച്ചുകൊണ്ടിരുന്നപ്പോൾ സിദ്ദുവിനെ രാഹുൽ ഗാന്ധിക്കു മുന്നിലെത്തിച്ചത് പ്രിയങ്കയാണ്.
സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാഞ്ഞതാണ് കോൺഗ്രസിന്റെ മണ്ടത്തരമെന്നു ചില നിരീക്ഷകർ കരുതുന്നുണ്ട്. അമരീന്ദർ സിംഗിനെതിരേ പൊരുതി അദ്ദേഹത്തെ പുറത്താക്കിയ സാഹചര്യത്തിൽ അതായിരുന്നു ഉത്തമതീരുമാനമെന്ന് അവർ കരുതുന്നു. സിദ്ദുവിനും താത്പര്യമുണ്ടായിരുന്നു. പക്ഷേ പാർട്ടി ദളിത് കാർഡ് കളിക്കാനാണ് തീരുമാനിച്ചത്. അകാലിദൾ-ബിഎസ്പി സഖ്യം നിർണായക ദളിത് വോട്ടുകൾ കയ്യടക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നേതൃത്വത്തിന്റെ ഉദ്ദേശ്യം.
ആം ആദ്മി
കോൺഗ്രസിൽ നിലവിലുള്ള പ്രതിസന്ധി പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടി. സിദ്ദുവിന്റെ രാജി ദളിത് മുഖ്യമന്ത്രിയെ സഹിക്കാനാവാഞ്ഞിട്ടാണെന്നു പറഞ്ഞുകൊണ്ട് അവർ ആദ്യവെടി പൊട്ടിക്കുകയും ചെയ്തു.
സിദ്ദു ദളിത് വിരുദ്ധനാണെന്നതിന്റെ തെളിവാണിതെന്നും സങ്കടകരമായ കാര്യമെന്നും എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ അടിത്തറ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ വോട്ടർമാരിൽ മുപ്പതു ശതമാനത്തോളം ദളിതരാണ്.
എസ്. ജയകൃഷ്ണൻ
ഏതു വശത്തേക്കും പന്ത് സ്വിംഗ് ചെയ്യുന്ന പഞ്ചാബ് രാഷ്ട്രീയത്തിന്റെ കുഴപ്പം പിടിച്ച പിച്ചിലെത്തിയപ്പോഴും സിദ്ദു മാറിയില്ല. കോൺഗ്രസ് നേതൃത്വത്തിനു സ്വസ്ഥതയില്ല. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുറത്തായി ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായി ക്രീസിലെത്തിയപ്പോൾ എല്ലാം സുഗമമായി എന്നു കരുതിയതാണ്. അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം വരെ ചന്നിയും സിദ്ദുവും ചേർന്ന് കോൺഗ്രസിനെ കൊണ്ടുപോകുമെന്നായിരുന്നു ഹൈക്കമാൻഡിന്റെ പ്രതീക്ഷ.
ഒറ്റയും ഇരട്ടയുമായി വിജയത്തിലേക്കു മുന്നേറേണ്ടതിനു പകരം സിദ്ദു കാണികളെയും ഡ്രസിംഗ് റൂമിനെയും അങ്കലാപ്പിലാക്കി അനാവശ്യപന്തിൽ പടുകൂറ്റൻ സിക്സറിനു ശ്രമിച്ചിരിക്കുകയാണ്. പന്തിപ്പോഴും വായുവിലാണ്. സിക്സറാവുമോ ബൗണ്ടറി ലൈനിൽ ക്യാച്ചാവുമോ എന്നറിയാനുള്ള കാത്തിരിപ്പാണിനി.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നുള്ള സിദ്ദുവിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. ജൂലൈ 18ന് സ്ഥാനമേറ്റതിനു ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ (റിട്ട.) അമരീന്ദർ സിംഗുമായി എന്നും ഗുസ്തിയായിരുന്നു.
ഗുസ്തിയിലും പഞ്ചാബികൾ ലോകനിലവാരത്തിലാണല്ലോ. ഗുസ്തിയിലെ നിയമങ്ങളൊക്കെ തെറ്റിത്തുടങ്ങിയപ്പോഴാണ് ഹൈക്കമാൻഡ് ഇടപെട്ടത്. ക്യാപ്റ്റനെ മാറ്റി. സിദ്ദുവിന്റെ ആളെന്നു കരുതുന്ന ചരൺജിത് സിംഗ് ചന്നി വന്നു. പരസ്പരം റണ്ണൗട്ടാക്കില്ലെന്നു വിശ്വസിച്ച് ആശ്വസിച്ചിരുന്ന നേതൃത്വത്തിന് ഇരുട്ടടിയായി രാജി.
"ഞാനന്നേ പറഞ്ഞതല്ലേ'
കേട്ടതേ അമരീന്ദർ സിംഗ് പ്രതികരിച്ചത് "ഞാനന്നേ പറഞ്ഞതല്ലേ' എന്നാണ്. സിദ്ദു സ്ഥിരതയില്ലാത്ത ആളാണെന്നും അപകടകാരിയാണെന്നും അതിർത്തിസംസ്ഥാനമായ പഞ്ചാബിനെ നയിക്കാൻ പറ്റിയ ആളല്ലെന്നും അമരീന്ദർ മുന്പു പറഞ്ഞിരുന്നു. അദ്ദേഹമാവട്ടെ എതിർടീമായ ബിജെപിയിലേക്കു ചേക്കാറാനുള്ള ഒരുക്കത്തിലും.
അമരീന്ദർ സിംഗിന്റെ കടുത്ത എതിർപ്പു മറികടന്നാണ് സിദ്ദു പിസിസി അധ്യക്ഷനായത്. അന്നു തുടങ്ങിയതാണ് പഞ്ചാബ് കോൺഗ്രസിലെ കുഴപ്പങ്ങൾ. രണ്ടുപേരും കൊണ്ടും കൊടുത്തും മുന്നേറി. സോണിയയും രാഹുലും സിദ്ദുവിനെ വിശ്വസിച്ചപ്പോൾ പത്തു ദിവസം മുന്പ് അമരീന്ദർ പുറത്തായി. മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ദുവിനു കണ്ണുണ്ടായിരുന്നു. പക്ഷേ നറുക്കു വീണത് ചന്നിക്ക്. അതോടെ മനസിൽ വീണ കനലാണ് ഇപ്പോൾ ആളിക്കത്തിയിരിക്കുന്നത്.
മന്ത്രിസഭയിലെയും ഉദ്യോഗസ്ഥതലത്തിലെയും ചില നിയമനങ്ങളാണ് രാജിയുടെ പ്രത്യക്ഷ പ്രകോപനം. സിദ്ദുവിന്റെ ചില നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. കപൂർത്തലയിൽ നിന്നുള്ള എംഎൽഎയായ റാണ ഗുർജിത് സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ് പ്രധാന അമർഷം. മണൽ ഖനനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്ന് 2018ൽ മന്ത്രിസഭയിൽനിന്നു പുറത്തുപോയ ആളാണ് ഗുർജിത് സിംഗ്.
റാണയുടെ നിയമനം സിദ്ദുവിന്റെ പിന്തുണയോടെയാണെന്നു വരുത്തിത്തീർക്കാനും നേതൃത്വം ശ്രമിച്ചു. എന്നാൽ, മുഖ്യമന്ത്രിക്കു മുന്നിലും കേന്ദ്ര നേതൃത്വത്തിനു മുന്നിലും ഇതിനെതിരേ പല്ലും നഖവുമുപയോഗിച്ച് എതിർത്തയാളാണ് സിദ്ദു.
ഇതിനു പുറമെയാണ് അരുണ ചൗധരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിലുള്ള നീരസം. ചന്നിയുടെ സമ്മർദമാണ് ഇവരെ തുണച്ചത്.
പഞ്ചാബിലെ പട്ടികവിഭാഗത്തിലെ പ്രമുഖരായ മഝാബി സമുദായത്തിനു മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് സിദ്ദു ആഗ്രഹിച്ചിരുന്നു. എന്നാൽ രാംദാസിയ സമുദായത്തിൽപ്പെട്ട മുഖ്യമന്ത്രിക്ക് ഇതു സ്വീകാര്യമായിരുന്നില്ല. സിദ്ദു തീർത്തും പുതിയ കാബിനറ്റാണ് ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചില പേരുകൾ സ്വീകരിച്ചു. എന്നാൽ മോശം പ്രകടനത്തിന്റെയും അഴിമതിയുടെയും നിഴലിലുള്ളവരെ മാറ്റാൻ പാർട്ടി തയാറായില്ല.
അഡ്വക്കറ്റ് ജനറലിന്റെ നിയമനമാണ് മറ്റൊന്ന്. സീനിയർ അഭിഭാഷകനായ എ.പി.എസ്. ഡിയോൾ ആണ് പുതിയ അഡ്വക്കറ്റ് ജനറൽ. അദ്ദേഹം മുൻ ഡിജിപി സുമേധ് സിംഗ് സെയ്നിയുടെ വക്കീലായിരുന്നു. സെയ്നി 2015-ലെ ബെഹ്ബാൽ കലൻ പോലീസ് വെടിവയ്പു കേസിലെ പ്രതിയാണ്. ഇതാകട്ടെ പഞ്ചാബ് രാഷ്ട്രീയത്തിലെ തൊട്ടാൽ പൊള്ളുന്ന വിഷയമായ 2015ലെ ബർഗാരി സാക്രിലേജ് കേസുമായി ബന്ധപ്പെട്ടതും.
സിക്കുകാരുടെ പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിലെ ചില ഭാഗങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ഫരീദ്കോട്ട് ജില്ലയിലുണ്ടായ ചില സംഭവങ്ങളാണ് ഈ കേസ്. ചികഞ്ഞു ചെന്നാൽ ഈ കേസിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.
സത്യപ്രതിജ്ഞയ്ക്കു ശേഷം മന്ത്രിമാർ ചുമതലയേൽക്കുന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ പങ്കെടുത്തിരുന്നില്ല. ഈ ചടങ്ങിൽ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനും പങ്കെടുക്കുന്നത് പഞ്ചാബിലെ പതിവാണ്. മുഖ്യമന്ത്രി നിരവധി തവണ ആവശ്യപ്പെട്ടിട്ടും സിദ്ദു ചടങ്ങിനു പോയില്ല.
സിദ്ദുവിന്റെ താമസസ്ഥലമായ പട്യാലയിലേക്കു മുഖ്യമന്ത്രി ഹെലികോപ്റ്റർ അയച്ചുകൊടുക്കുക വരെ ചെയ്തതാണ്.
സിദ്ദുവുമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നു മുഖ്യമന്ത്രി ചന്നി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പാർട്ടി അധ്യക്ഷനാണ്, വലിയ നേതാവാണ്, ആവശ്യമെങ്കിൽ എത്ര വേണമെങ്കിലും അദ്ദേഹവുമായി സംസാരിക്കാമെന്നും ചന്നി പറഞ്ഞിട്ടുണ്ട്.
പകച്ച് കോൺഗ്രസ്
എന്തായാലും സിദ്ദുവിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡിനു നാണക്കേടായിരിക്കുകയാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സിദ്ദു നയിക്കുമെന്നു വ്യക്തമാക്കിയാണ് നേതൃത്വം അമരീന്ദർ സിംഗിനെ പുറത്താക്കിയതും.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വ്യക്തിപരമായും തിരിച്ചടിയാണിത്. രാഹുലും പ്രിയങ്കയുമാണ് സിദ്ദുവിനെ പിന്തുണച്ചതെന്നത് ശരിതന്നെ. എങ്കിലും മുഖ്യമന്ത്രിയാകാൻ പറ്റാതെ വന്നപ്പോൾ കൂടുതലായി തന്റെ ആളുകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിദ്ദു സമ്മർദം ചെലുത്തി. അതോടെ അവരും സിദ്ദുവിൽനിന്നകന്നു.
സിദ്ദുവിനെ പിന്തുണച്ചു മന്ത്രിസഭയിൽനിന്നും പാർട്ടി സ്ഥാനങ്ങളിൽനിന്നും രാജിയുണ്ടായെങ്കിലും വരാൻ പോകുന്ന അപകടം തിരിച്ചറിഞ്ഞ ചില നേതാക്കളെങ്കിലും വ്യത്യസ്തമായി പ്രതികരിക്കുന്നുണ്ട്. എംഎൽഎയായ സുഖ്പാൽ ഖെയ്റ സിദ്ദുവിനോടു രാജി പിൻവലിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. നാലഞ്ചു മാസത്തിനിടെ തെരഞ്ഞെടുപ്പു വരികയാണ്. പ്രശ്നപരിഹാരം എത്രയും പെട്ടെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
സിദ്ദു സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്ന ധാരണ പുതിയ മന്ത്രിസഭ അധികാരമേറ്റതുമുതലുണ്ടായിരുന്നു. നിർണായക തീരുമാനങ്ങൾ സിദ്ദുവിന്റേതാണെന്ന ആരോപണവും പലരും ഉന്നയിച്ചു. എതിരാളിയായ എസ്.എസ്. രൺധാവയെ ഉപമുഖ്യമന്ത്രിയാക്കിയത് സിദ്ദുവിന്റെ താത്പര്യത്തിനെതിരായാണ്.
റസിയ സുൽത്താന
മലേർകോട്ല എംഎൽഎയായ റസിയ സുൽത്താനയാണ് സിദ്ദുവിനെ പിന്തുണച്ച് മന്ത്രിസഭയിൽനിന്നു രാജിവച്ചത്. സിദ്ദുസാഹിബ് ആദർശവാനാണെന്നും പഞ്ചാബിനു വേണ്ടി പൊരുതുന്നയാളാണെന്നും പറഞ്ഞുകൊണ്ടായിരുന്നു സുൽത്താനയുടെ രാജി.
റസിയയുടെ ഭർത്താവ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുസ്തഫ സിദ്ദുവിന്റെ പ്രധാന ഉപദേശകനാണ്. പോരാത്തതിനു വകുപ്പു വിഭജനത്തിലും അവർ തൃപ്തയായിരുന്നില്ല. പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി യോഗീന്ദർ ദിൻഗ്ര, ട്രഷറർ ഗുൽസാർ ഇന്ദർ ചാഹൽ എന്നിവരാണ് രാജിവച്ച പാർട്ടി ഭാരവാഹികൾ.
പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി പർഗത് സിംഗാണ് പ്രശ്നപരിഹാരത്തിനായി ഓടിനടക്കുന്നത്. സിദ്ദുവിനെ തണുപ്പിക്കാൻ പാർട്ടി നിയോഗിച്ച അദ്ദേഹം കാര്യങ്ങൾ രമ്യമായി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ്. എല്ലാം ശരിയാകുമെന്നാണ് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിന്റെയും പ്രതീക്ഷ.
അമരീന്ദർ സിംഗുമായി വ്യക്തിപരമായ യാതൊരു വിദ്വേഷവും സിദ്ദുവിനില്ലെന്നാണ് അദ്ദേഹത്തിന്റ ഉപദേശകവൃന്ദത്തിൽപ്പെട്ട സുരീന്ദർ ഡല്ല പറയുന്നത്. പുതിയ സർക്കാർ ശ്രദ്ധാപൂർവം തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു. മന്ത്രിസഭ പാർട്ടിലൈനാണ് പിന്തുടരേണ്ടതെന്നും ഡല്ല വ്യക്തമാക്കി.
നേരത്തെ, പ്രിയങ്ക ഗാന്ധി സിദ്ദുവിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. അമരീന്ദർ സിംഗിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്നു കോൺഗ്രസ് നേതൃത്വം ഗൗരവമായി ആലോചിച്ചുകൊണ്ടിരുന്നപ്പോൾ സിദ്ദുവിനെ രാഹുൽ ഗാന്ധിക്കു മുന്നിലെത്തിച്ചത് പ്രിയങ്കയാണ്.
സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാഞ്ഞതാണ് കോൺഗ്രസിന്റെ മണ്ടത്തരമെന്നു ചില നിരീക്ഷകർ കരുതുന്നുണ്ട്. അമരീന്ദർ സിംഗിനെതിരേ പൊരുതി അദ്ദേഹത്തെ പുറത്താക്കിയ സാഹചര്യത്തിൽ അതായിരുന്നു ഉത്തമതീരുമാനമെന്ന് അവർ കരുതുന്നു. സിദ്ദുവിനും താത്പര്യമുണ്ടായിരുന്നു. പക്ഷേ പാർട്ടി ദളിത് കാർഡ് കളിക്കാനാണ് തീരുമാനിച്ചത്. അകാലിദൾ-ബിഎസ്പി സഖ്യം നിർണായക ദളിത് വോട്ടുകൾ കയ്യടക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നേതൃത്വത്തിന്റെ ഉദ്ദേശ്യം.
ആം ആദ്മി
കോൺഗ്രസിൽ നിലവിലുള്ള പ്രതിസന്ധി പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടി. സിദ്ദുവിന്റെ രാജി ദളിത് മുഖ്യമന്ത്രിയെ സഹിക്കാനാവാഞ്ഞിട്ടാണെന്നു പറഞ്ഞുകൊണ്ട് അവർ ആദ്യവെടി പൊട്ടിക്കുകയും ചെയ്തു.
സിദ്ദു ദളിത് വിരുദ്ധനാണെന്നതിന്റെ തെളിവാണിതെന്നും സങ്കടകരമായ കാര്യമെന്നും എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ അടിത്തറ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ വോട്ടർമാരിൽ മുപ്പതു ശതമാനത്തോളം ദളിതരാണ്.
എസ്. ജയകൃഷ്ണൻ