ജനസംഖ്യാ നിയന്ത്രണങ്ങളെക്കുറിച്ച് ചാനൽ മുറികളിലിരുന്നു ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന അവതാരകർക്ക് അറിയില്ലല്ലോ വലിയ കുടുംബത്തിന്റെ മഹത്വം. ഒരു വലിയ കുടുംബത്തിന്റെ നന്മ നേരിട്ടു കണ്ടതിന്റെ അനുഭവമാണിത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് കരുണാപുരം (അട്ടേങ്ങാനം)എന്ന പള്ളിയുടെ വികാരിയായിരുന്ന കാലത്താണ് ഞാൻ ഈ കുടുംബത്തെ പരിചയപ്പെടുന്നത്.
മുറ്റത്തെ പേരമരത്തിന്റെ ഏറ്റവും മുകളിലാണ് മൂത്തവൻ. രണ്ടാമനും ഇളയവരും പേരമരത്തിന്റെ പകുതി വരെ കയറിയപ്പോഴാണ് ആ വീടിന്റെ മുറ്റത്തേക്ക് ഞാൻ എത്തിയത്. ഗറില്ലാ യുദ്ധത്തിലെ പടയാളിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ എന്റെ മുന്നിലേക്ക് ആദ്യം ചാടി വീണത് മൂത്തവനാണ്. തൊട്ടുപിറകെ ഇളയവരും. എല്ലാവരും ഒരുമിച്ച് പറഞ്ഞു, ‘ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ’. സ്തുതി ചൊല്ലുമ്പോഴും ഏറ്റവും ചെറിയവൻ പേരമരത്തിന്റെ താഴത്തെ ശിഖരത്തിൽ വിടാതെ മുറുക്കെ പിടിച്ചിരിക്കുകയാണ്. മുതിർന്നവൻ ചെന്ന് അവനെയും താഴെയിറക്കി. നിലം തൊട്ടപാടെ ശരംവിട്ടപോലെ ഓടിവന്ന് അവനും കൊഞ്ചിക്കൊണ്ട് സ്തുതി തന്നു.
വീടിനുള്ളിൽ കയറാൻ വിടാതെ, വാ തോരാതെ വിശേഷം പറയുകയാണ് ഒരു പെൺകുട്ടി. അവൾ പറഞ്ഞുനിർത്തിയിടത്തുനിന്ന് അടുത്തയാൾ ആരംഭിക്കുന്നു. അങ്ങനെ ഒരു തിരമാല പോലെ വിശേഷങ്ങളുടെ അവസാനിക്കാത്ത നിര നീളുകയാണ്.
വീട്ടിലെ പൂവൻകോഴി കൊത്താൻവേണ്ടി, തന്നെ വീടിനു ചുറ്റും ഓടിച്ചതിന്റെ കഥയാണ് ഒരാൾക്കു പറയാനുള്ളത്. ഇളയ കുഞ്ഞിനുവേണ്ടി കെട്ടിയുണ്ടാക്കിയ തൊട്ടിലിൽ ഇപ്പോഴും കിടക്കണം എന്നു വാശി പിടിക്കുന്നയാളുടെ കാര്യം പറഞ്ഞപ്പോൾ കൈയോടെ പിടിക്കപ്പെട്ടതിന്റെ ചമ്മലോടെ എന്റെ ളോഹയുടെ പിറകിൽ പതുങ്ങിയ മറ്റൊരുത്തൻ. ഒടുവിൽ അപ്പനും അമ്മയും തമ്മിൽ തലേന്ന് രാത്രി വഴക്കടിച്ച വിശേഷം വരെ പറഞ്ഞപ്പോഴും ഞാൻ ശ്രദ്ധിച്ചു, അവരുടെ സംസാരത്തെ വീട്ടിലാരും തടസപ്പെടുത്തുന്നില്ല. എന്നു മാത്രമല്ല, വിട്ടുപോയ ഭാഗം പൂരിപ്പിക്കുന്നയാളുടെ ചാരുതയോടെ കേട്ടുനിന്നവർ പലരും പലതും കൂട്ടിച്ചേർക്കുന്നു.
കൂടെ കളിക്കാനും ഇത്ര നൈസർഗികമായി സംസാരിക്കാനും ഇടപെടാനും വീട്ടിൽ തന്നെ സമപ്രായക്കാർ ഉള്ളപ്പോൾ അവർക്കെന്ത് ലോക്ഡൗൺ! അവരുടെ ആഘോഷങ്ങൾക്ക് ഇരട്ടപ്പൂട്ടിടാൻ ഏത് കോവിഡ് മാനദണ്ഡങ്ങൾക്കാണു കഴിയുക. ചേട്ടൻ സാറ്റ് എണ്ണിത്തുടങ്ങുകയാണ്. ഒളിക്കാൻ ഇടം അന്വേഷിച്ച് കോഴിക്കൂട്ടിലും കട്ടിലിനടിയിലും മുതൽ പത്താമൻ ഒളിക്കാൻ തെരഞ്ഞെടുക്കുന്ന വീട്ടിലെ വാതിലിന്റെ പിന്നിലും വരെ ചെന്നെത്തുന്ന ഒത്തു കൂടലിന്റെ ആഘോഷമാണ് ആ വീടിന്റെ അന്തരീക്ഷം നിറയെ. അവിടെ ചെല്ലുമ്പോൾ ഉണ്ടാകുന്ന സന്തോഷം അണുകുടുംബങ്ങള്ക്ക് അന്യമാണ് എന്നു തോന്നിയിട്ടുണ്ട്.
ലോക്ഡൗൺ കാലത്ത് വീടുകളിൽ ഒറ്റയ്ക്കായിപ്പോയ കുഞ്ഞുങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കുന്നതായി കേട്ടിട്ടില്ല. ആളുകളെ കാണുമ്പോൾ ഉത്സാഹത്തോടെ ഇടപെടുന്ന, നന്നായി സംസാരിക്കുന്ന എത്ര കുട്ടികൾ ഈ കാലത്ത് ഉണ്ടെന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും. ഒന്നും ഒറ്റയുമായി തീരുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന ഏകാന്തത ഒരുതരം അനാഥത്വത്തിലേക്ക് അവരെ തള്ളി വിടുന്നുണ്ട്. ഈ അനാഥത്വത്തിന്റെ തോത് അളക്കാൻ നാട്ടിലെ മനഃശാസ്ത്രജ്ഞന്മാർക്കോ തെറാപ്പിസ്റ്റുകൾക്കോ പോലും കഴിയുന്നുണ്ടാവില്ല.
ഞാൻ കണ്ട വലിയ കുടുംബങ്ങൾ പങ്കുവയ്ക്കലിന്റെയും സൗഹൃദങ്ങളുടെയും തിരുത്തലുകളുടെയും വലിയ പഠനക്കളരിയായിരുന്നു. ആ സ്കൂളുകൾക്ക് ലോക്ഡൗൺ കാലത്തും അവധിയില്ല. അവിടുത്തെ അധ്യാപകർ ഗൂഗിൾ ക്ലാസ് റൂമിലെപ്പോലെ, കുട്ടികളുടെ ഓഡിയോ മ്യൂട്ട് ചെയ്ത് റേഡിയോ പോലെ പാഠങ്ങൾ ചൊല്ലിക്കൊടുക്കുന്നവരല്ല. മൂത്തവർ ഇളയവർക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നു. അത് പുസ്തകത്താളുകളിലെ അച്ചടിച്ച വാക്കുകളേക്കാൾ അവരെ ആഴത്തിൽ സ്പർശിക്കുന്നതും സമൂഹത്തിൽ അനിവാര്യമായ പങ്കുവയ്ക്കലിന്റെയും പാഠങ്ങളാണ്. അതുകൊണ്ട് പാലാ രൂപത മാത്രമല്ല, എല്ലാ രൂപതകളും വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായി ഇടപെടലുകൾ നടത്തേണ്ട കാലം കഴിഞ്ഞു എന്നു തോന്നുന്നു.
വാൽക്കഷണം: കുടുംബങ്ങളിൽ അന്യംനിന്നു പോകുന്ന നന്മകളെക്കുറിച്ചാണ് ഞാൻ എഴുതിയത്. ഇതു വായിച്ചിട്ട് കുന്തിരിക്കം പുകയ്ക്കുന്ന പാതിരിക്കെന്താണ് നാട്ടുകാരുടെ കുടുംബകാര്യത്തിൽ കാര്യം എന്നു ചോദിച്ചാൽ ഒരു മറുപടിയെ എനിക്കവരോട് പറയാനുള്ളൂ- ‘ഞാനും കുടുംബത്തിൽ പിറന്നവനാണ്’.
ഫാ. ജോബിൻ വലിയപറമ്പിൽ
മുറ്റത്തെ പേരമരത്തിന്റെ ഏറ്റവും മുകളിലാണ് മൂത്തവൻ. രണ്ടാമനും ഇളയവരും പേരമരത്തിന്റെ പകുതി വരെ കയറിയപ്പോഴാണ് ആ വീടിന്റെ മുറ്റത്തേക്ക് ഞാൻ എത്തിയത്. ഗറില്ലാ യുദ്ധത്തിലെ പടയാളിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ എന്റെ മുന്നിലേക്ക് ആദ്യം ചാടി വീണത് മൂത്തവനാണ്. തൊട്ടുപിറകെ ഇളയവരും. എല്ലാവരും ഒരുമിച്ച് പറഞ്ഞു, ‘ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ’. സ്തുതി ചൊല്ലുമ്പോഴും ഏറ്റവും ചെറിയവൻ പേരമരത്തിന്റെ താഴത്തെ ശിഖരത്തിൽ വിടാതെ മുറുക്കെ പിടിച്ചിരിക്കുകയാണ്. മുതിർന്നവൻ ചെന്ന് അവനെയും താഴെയിറക്കി. നിലം തൊട്ടപാടെ ശരംവിട്ടപോലെ ഓടിവന്ന് അവനും കൊഞ്ചിക്കൊണ്ട് സ്തുതി തന്നു.
വീടിനുള്ളിൽ കയറാൻ വിടാതെ, വാ തോരാതെ വിശേഷം പറയുകയാണ് ഒരു പെൺകുട്ടി. അവൾ പറഞ്ഞുനിർത്തിയിടത്തുനിന്ന് അടുത്തയാൾ ആരംഭിക്കുന്നു. അങ്ങനെ ഒരു തിരമാല പോലെ വിശേഷങ്ങളുടെ അവസാനിക്കാത്ത നിര നീളുകയാണ്.
വീട്ടിലെ പൂവൻകോഴി കൊത്താൻവേണ്ടി, തന്നെ വീടിനു ചുറ്റും ഓടിച്ചതിന്റെ കഥയാണ് ഒരാൾക്കു പറയാനുള്ളത്. ഇളയ കുഞ്ഞിനുവേണ്ടി കെട്ടിയുണ്ടാക്കിയ തൊട്ടിലിൽ ഇപ്പോഴും കിടക്കണം എന്നു വാശി പിടിക്കുന്നയാളുടെ കാര്യം പറഞ്ഞപ്പോൾ കൈയോടെ പിടിക്കപ്പെട്ടതിന്റെ ചമ്മലോടെ എന്റെ ളോഹയുടെ പിറകിൽ പതുങ്ങിയ മറ്റൊരുത്തൻ. ഒടുവിൽ അപ്പനും അമ്മയും തമ്മിൽ തലേന്ന് രാത്രി വഴക്കടിച്ച വിശേഷം വരെ പറഞ്ഞപ്പോഴും ഞാൻ ശ്രദ്ധിച്ചു, അവരുടെ സംസാരത്തെ വീട്ടിലാരും തടസപ്പെടുത്തുന്നില്ല. എന്നു മാത്രമല്ല, വിട്ടുപോയ ഭാഗം പൂരിപ്പിക്കുന്നയാളുടെ ചാരുതയോടെ കേട്ടുനിന്നവർ പലരും പലതും കൂട്ടിച്ചേർക്കുന്നു.
കൂടെ കളിക്കാനും ഇത്ര നൈസർഗികമായി സംസാരിക്കാനും ഇടപെടാനും വീട്ടിൽ തന്നെ സമപ്രായക്കാർ ഉള്ളപ്പോൾ അവർക്കെന്ത് ലോക്ഡൗൺ! അവരുടെ ആഘോഷങ്ങൾക്ക് ഇരട്ടപ്പൂട്ടിടാൻ ഏത് കോവിഡ് മാനദണ്ഡങ്ങൾക്കാണു കഴിയുക. ചേട്ടൻ സാറ്റ് എണ്ണിത്തുടങ്ങുകയാണ്. ഒളിക്കാൻ ഇടം അന്വേഷിച്ച് കോഴിക്കൂട്ടിലും കട്ടിലിനടിയിലും മുതൽ പത്താമൻ ഒളിക്കാൻ തെരഞ്ഞെടുക്കുന്ന വീട്ടിലെ വാതിലിന്റെ പിന്നിലും വരെ ചെന്നെത്തുന്ന ഒത്തു കൂടലിന്റെ ആഘോഷമാണ് ആ വീടിന്റെ അന്തരീക്ഷം നിറയെ. അവിടെ ചെല്ലുമ്പോൾ ഉണ്ടാകുന്ന സന്തോഷം അണുകുടുംബങ്ങള്ക്ക് അന്യമാണ് എന്നു തോന്നിയിട്ടുണ്ട്.
ലോക്ഡൗൺ കാലത്ത് വീടുകളിൽ ഒറ്റയ്ക്കായിപ്പോയ കുഞ്ഞുങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കുന്നതായി കേട്ടിട്ടില്ല. ആളുകളെ കാണുമ്പോൾ ഉത്സാഹത്തോടെ ഇടപെടുന്ന, നന്നായി സംസാരിക്കുന്ന എത്ര കുട്ടികൾ ഈ കാലത്ത് ഉണ്ടെന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും. ഒന്നും ഒറ്റയുമായി തീരുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന ഏകാന്തത ഒരുതരം അനാഥത്വത്തിലേക്ക് അവരെ തള്ളി വിടുന്നുണ്ട്. ഈ അനാഥത്വത്തിന്റെ തോത് അളക്കാൻ നാട്ടിലെ മനഃശാസ്ത്രജ്ഞന്മാർക്കോ തെറാപ്പിസ്റ്റുകൾക്കോ പോലും കഴിയുന്നുണ്ടാവില്ല.
ഞാൻ കണ്ട വലിയ കുടുംബങ്ങൾ പങ്കുവയ്ക്കലിന്റെയും സൗഹൃദങ്ങളുടെയും തിരുത്തലുകളുടെയും വലിയ പഠനക്കളരിയായിരുന്നു. ആ സ്കൂളുകൾക്ക് ലോക്ഡൗൺ കാലത്തും അവധിയില്ല. അവിടുത്തെ അധ്യാപകർ ഗൂഗിൾ ക്ലാസ് റൂമിലെപ്പോലെ, കുട്ടികളുടെ ഓഡിയോ മ്യൂട്ട് ചെയ്ത് റേഡിയോ പോലെ പാഠങ്ങൾ ചൊല്ലിക്കൊടുക്കുന്നവരല്ല. മൂത്തവർ ഇളയവർക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നു. അത് പുസ്തകത്താളുകളിലെ അച്ചടിച്ച വാക്കുകളേക്കാൾ അവരെ ആഴത്തിൽ സ്പർശിക്കുന്നതും സമൂഹത്തിൽ അനിവാര്യമായ പങ്കുവയ്ക്കലിന്റെയും പാഠങ്ങളാണ്. അതുകൊണ്ട് പാലാ രൂപത മാത്രമല്ല, എല്ലാ രൂപതകളും വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായി ഇടപെടലുകൾ നടത്തേണ്ട കാലം കഴിഞ്ഞു എന്നു തോന്നുന്നു.
വാൽക്കഷണം: കുടുംബങ്ങളിൽ അന്യംനിന്നു പോകുന്ന നന്മകളെക്കുറിച്ചാണ് ഞാൻ എഴുതിയത്. ഇതു വായിച്ചിട്ട് കുന്തിരിക്കം പുകയ്ക്കുന്ന പാതിരിക്കെന്താണ് നാട്ടുകാരുടെ കുടുംബകാര്യത്തിൽ കാര്യം എന്നു ചോദിച്ചാൽ ഒരു മറുപടിയെ എനിക്കവരോട് പറയാനുള്ളൂ- ‘ഞാനും കുടുംബത്തിൽ പിറന്നവനാണ്’.
ഫാ. ജോബിൻ വലിയപറമ്പിൽ