ഒരു വ്യവസായി ആയ തന്നെ ചവിട്ടിപ്പുറത്താക്കുകയാണ് കേരളസർക്കാർ എന്ന് ആരോപിച്ചുകൊണ്ടാണ് കിറ്റെക്സ് എംഡി സാബു ജേക്കബ് തെലുങ്കാനയ്ക്കു പുറപ്പെട്ടതും തന്റെ പുതിയ ആയിരം കോടിയുടെ പദ്ധതി അവിടെ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചതും. ഈ സംഭവം കേരളത്തിന്റെ വ്യവസായ വികസന സ്വപ്നങ്ങൾക്കും രണ്ടാം പിണറായി സർക്കാരിന്റെ നവകേരള നിർമിതിക്കും തിരിച്ചടി ആയിരിക്കുമോ?
ആക്രമണോത്സുകമായ ട്രേഡ് യൂണിയനിസം
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച് ആദ്യത്തെ 50 കൊല്ലക്കാലം കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അതിശക്തമായ പ്രചാരണങ്ങളായിരുന്നു സ്വകാര്യ സ്ഥാപനങ്ങൾക്കും സ്വകാര്യ മൂലധനത്തിന്റെ ചൂഷണാത്മകമായ നിലപാടുകൾക്കും എതിരായി നടത്തിയത്. ഇടയ്ക്കിടെ അധികാരം ആസ്വദിച്ച കോണ്ഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളും ഇടതുപക്ഷനയങ്ങളെ ഉയർത്തിക്കാട്ടിയില്ലെങ്കിൽ തങ്ങളെ പിന്തിരിപ്പന്മാരായി കേരളം മുദ്രകുത്തും എന്നു ഭയപ്പെട്ടു പ്രവർത്തിച്ചു. അങ്ങനെ ഇടതുപക്ഷത്തിന്റെ ആക്രമണോത്സുകമായ ട്രേഡ് യൂണിയനിസം (militant trade unionism) മേൽക്കോയ്മ നേടുകയായിരുന്നു. തൊഴിലാളി സമരങ്ങളിൽ അക്രമം നടന്നാൽപ്പോലും പോലീസിന്റെ സഹായവും ഇടപെടലും ഉണ്ടാകില്ല എന്ന് കണ്ടതോടെ ഇവിടുത്തെ മാനേജ്മെന്റുകളും മാനേജർമാരും മനോവീര്യം നഷ്ടപ്പെട്ട് അച്ചടക്കം നിലനിർത്തുന്നതിൽ താത്പര്യം കാണിച്ചില്ല. എങ്ങനെയെങ്കിലും സ്ഥാപനം നടന്നുപോകട്ടെ, സമരങ്ങൾ നടക്കാതിരിക്കട്ടെ എന്നു കരുതാൻ തുടങ്ങി. “വിട്ടുവീഴ്ചാ മനോഭാവം’’ കേരളത്തിലെ മാനേജ്മെന്റുകളുടെ മുഖമുദ്രയുമായിത്തീർന്നു.
ഈ സാഹചര്യത്തിൽ പണിമുടക്കുകളും ഘെരാവോകളും ബന്ദുകളും തുടരെ ഉണ്ടാകാൻ തുടങ്ങിയതോടെ കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല എന്ന ആശയം പ്രബലമായിത്തീരുകയായിരുന്നു. ലോകത്തിൽ മറ്റെങ്ങുമില്ലാത്ത “നോക്കുകൂലി’’ എന്ന സന്പ്രദായംകൂടി നിലവിൽ വന്നതോടെ പല വ്യവസായങ്ങളും രോഗശയ്യയിലായി; ഇതെല്ലാം കൂടിച്ചേർന്നപ്പോൾ വ്യവസായങ്ങൾക്കു വളരാൻ പറ്റാത്ത മണ്ണാണ് കേരളത്തിലേത് എന്നു ലോകം വിശ്വസിക്കാൻ തുടങ്ങി.
മുഖം മിനുക്കാനുള്ള ശ്രമങ്ങൾ
ഇന്ത്യൻ സാന്പത്തിക ഉദാരവത്കരണ നയങ്ങൾ വന്നതോടെ വ്യവസായ നിക്ഷേപങ്ങളെ ആകർഷിക്കാനായി ഇന്ത്യൻ സംസ്ഥാനങ്ങൾ തമ്മിൽ മത്സരമായി. അപ്പോഴാണ് പ്രതിച്ഛായ നന്നാക്കിയെടുക്കുന്നതിന്റെ പ്രാധാന്യം കേരളം മനസിലാക്കാൻ തുടങ്ങിയത്. 2001-ൽ അധികാരത്തിലെത്തിയ എ.കെ. ആന്റണി സർക്കാർ തുടങ്ങി കേരളം ഭരിച്ച സർക്കാരുകളെല്ലാം കേരളത്തിന്റെ മുഖം മിനുക്കാനുള്ള ശ്രമങ്ങൾ നടത്താൻ പാടുപെട്ടു.
നോക്കുകൂലി നിയമവിരുദ്ധമാണെന്നു പിണറായി വിജയൻ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർ ഉറപ്പിച്ചുപറഞ്ഞു. ബിസിനസ് നടത്തിപ്പ് എളുപ്പമാക്കിത്തീർക്കാൻ വേണ്ടതെല്ലാം ചെയ്യാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഈയിടെ ആവർത്തിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഈ യജ്ഞം വിജയിക്കണമെങ്കിൽ കേരളത്തിൽ മൂലധനം നിക്ഷേപിക്കാൻ സ്വകാര്യ മേഖല തയാറാകണം. സർക്കാരിന്റെ കൈയിൽ പണമില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ മിക്കവയും നഷ്ടത്തിൽ. അപ്പോൾ അത്യാവശ്യമായ അടിസ്ഥാന സൗകര്യപദ്ധതികളും ടൂറിസം, ഐടി, ഇലക്ട്രോണിക്സ്, ഹാർഡ്വെയർ, സോഫ്റ്റ്വെയർ പദ്ധതികളും നടപ്പാക്കണമെങ്കിൽ കേരളം വ്യവസായ സൗഹൃദമായി മാറിക്കഴിഞ്ഞു എന്നു സ്വകാര്യമേഖലയെ ബോധ്യപ്പെടുത്തണം. തകർന്നുകിടക്കുന്ന കാർഷികമേഖലയെ രക്ഷിക്കാൻ മൂല്യവർധിത ഉത്പനങ്ങൾ നിർമിക്കാനുള്ള വ്യവസായ സംരംഭങ്ങൾ വരണം. ഈ മൂലധനത്തെ ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് കിറ്റെക്സിന്റെ തെലുങ്കാനയിലേക്കുള്ള ചുവടുമാറ്റം പ്രതിബന്ധമാകുമോ?
കിറ്റെക്സിൽ സംഭവിച്ചത്
ഈ ചോദ്യത്തിനുത്തരം കണ്ടെത്തണമെങ്കിൽ എന്താണ് കിറ്റെക്സിന്റെ കാര്യത്തിൽ സംഭവിച്ചത് എന്നു നാം അറിയണം. കിറ്റെക്സ് ഫാക്ടറി കിഴക്കന്പലത്ത് പതിറ്റാണ്ടുകളായി വിജയകരമായി പ്രവർത്തിക്കുന്നു. കേരളത്തിലെ ഉയർന്ന കൂലി കൊടുത്ത് വസ്ത്രനിർമാണ മേഖലയിൽ, കുറഞ്ഞ കൂലി മാത്രമുള്ള ബംഗ്ലാദേശിനോടും വിയറ്റ്നാമിനോടും മത്സരിച്ചു കയറ്റുമതി മാർക്കറ്റുകളിൽ പിടിച്ചുനിൽക്കാനാവില്ലെന്നു നമുക്കറിയാം. ഇവിടെ കിറ്റെക്സ് വടക്കു- കിഴക്കു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പ്രായപൂർത്തിയായ പെണ്കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി ഭക്ഷണവും താമസസൗകര്യവും ഒരുക്കി ന്യായമായ വേതനവും നൽകി ഉത്പാദനക്ഷമത ഉറപ്പുവരുത്തുകയാണ് എന്നു തോന്നുന്നു. ഈ വിഷയത്തിലോ മലിനജല സംസ്കരണത്തിന്റെ കാര്യത്തിലോ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവയെല്ലാം പരിഹരിച്ചെടുക്കാവുന്നവയാണല്ലോ. ഈ സാഹചര്യത്തിൽ, യാതൊരു സൗകര്യങ്ങളും മലിനജല സംസ്കരണവുമില്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുള്ള ജില്ലയിലെ ഉദ്യോഗസ്ഥർ, കിറ്റെക്സിൽ മാത്രം നിരവധി പ്രാവശ്യം പരിശോധന നടത്തി അവരെ ബുദ്ധിമുട്ടിക്കുന്നത് ന്യായീകരിക്കാനാവില്ല. ഒരു ഭരണകക്ഷി എംഎൽഎയുടെ നിർദേശാനുസരണമാണ് തുടർച്ചയായ ഈ പരിശോധനകൾ എന്നു കേൾക്കുന്പോൾ ഒരു ജനപ്രതിനിധിയെ ഭയന്നു കഴിയുന്നവരാണോ ഈ സംസ്ഥാനത്തെ സർക്കാരുദ്യോഗസ്ഥർ എന്നു ചോദിച്ചുപോകുന്നു. കിറ്റെക്സിൽ നടന്നത് ഒഴിവാക്കാവുന്ന ഒരു കൈകടത്തൽ എന്നു കരുതിയാൽപ്പോലും കേരളം നിക്ഷേപ സൗഹൃദമല്ലാത്ത നാട് എന്ന മുദ്ര പതിഞ്ഞത് ഈ ഒരു സംഭവംകൊണ്ടു മാത്രമല്ല.
കയറ്റിറക്ക് കുത്തകാവകാശം
നോക്കുകൂലിയെ നിയമംമൂലം നിരോധിച്ചിരിക്കുന്നു എന്നു മുഖ്യമന്ത്രി പ്രഖ്യാപിക്കുന്പോൾതന്നെ ഈ കൊടും ചൂഷണം എല്ലാ മേഖലകളിലും തുടർന്നു നടക്കുന്നു എന്നതാണു സത്യം. ഈ തിന്മയെ പിഴുതു മാറ്റണമെങ്കിൽ സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന മേഖലയിൽ ചുമട്ടു തൊഴിലാളി യൂണിയനുകൾക്ക് ഇന്ന് അനുവദിച്ചിട്ടുള്ള കുത്തകാവകാശം എടുത്തുകളഞ്ഞേ പറ്റൂ. മറ്റൊരു മേഖലയിലും കാണാനില്ലാത്ത ഒരു കുത്തകാവകാശം കേരളത്തിലെ ചുമട്ടു തൊഴിലാളികൾക്കു മാത്രം അനുവദിച്ചുകൊടുത്തിരിക്കുന്നു. ലോകത്തിൽ മറ്റൊരിടത്തുമില്ലാത്ത ഈ കുത്തകാവകാശം റദ്ദുചെയ്യുക. അപ്പോൾ മാത്രമേ സാധാരണക്കാരായ ജനങ്ങൾ ഭയം നീങ്ങി ഈ ചൂഷകരെ എതിർക്കാൻ ധൈര്യപ്പെടുകയുള്ളു. ഈ കുത്തകാവകാശം നീക്കിക്കൊണ്ടു നോക്കുകൂലി സന്പ്രദായത്തെ നിരോധിക്കുന്നു എന്നു മുഖ്യമന്ത്രി പ്രഖ്യാപിക്കട്ടെ; അപ്പോൾ മാത്രമേ കേരളത്തിന്റെ പ്രതിച്ഛായ നന്നാകൂ. അതോടൊപ്പം ബിസിനസ് എളുപ്പമാക്കാനുള്ള നടപടികൾകൂടി തുടർന്നാൽ നമ്മുടെ ശ്രമം വിജയകരമാകും.
പി.സി. സിറിയക്
ആക്രമണോത്സുകമായ ട്രേഡ് യൂണിയനിസം
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച് ആദ്യത്തെ 50 കൊല്ലക്കാലം കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അതിശക്തമായ പ്രചാരണങ്ങളായിരുന്നു സ്വകാര്യ സ്ഥാപനങ്ങൾക്കും സ്വകാര്യ മൂലധനത്തിന്റെ ചൂഷണാത്മകമായ നിലപാടുകൾക്കും എതിരായി നടത്തിയത്. ഇടയ്ക്കിടെ അധികാരം ആസ്വദിച്ച കോണ്ഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളും ഇടതുപക്ഷനയങ്ങളെ ഉയർത്തിക്കാട്ടിയില്ലെങ്കിൽ തങ്ങളെ പിന്തിരിപ്പന്മാരായി കേരളം മുദ്രകുത്തും എന്നു ഭയപ്പെട്ടു പ്രവർത്തിച്ചു. അങ്ങനെ ഇടതുപക്ഷത്തിന്റെ ആക്രമണോത്സുകമായ ട്രേഡ് യൂണിയനിസം (militant trade unionism) മേൽക്കോയ്മ നേടുകയായിരുന്നു. തൊഴിലാളി സമരങ്ങളിൽ അക്രമം നടന്നാൽപ്പോലും പോലീസിന്റെ സഹായവും ഇടപെടലും ഉണ്ടാകില്ല എന്ന് കണ്ടതോടെ ഇവിടുത്തെ മാനേജ്മെന്റുകളും മാനേജർമാരും മനോവീര്യം നഷ്ടപ്പെട്ട് അച്ചടക്കം നിലനിർത്തുന്നതിൽ താത്പര്യം കാണിച്ചില്ല. എങ്ങനെയെങ്കിലും സ്ഥാപനം നടന്നുപോകട്ടെ, സമരങ്ങൾ നടക്കാതിരിക്കട്ടെ എന്നു കരുതാൻ തുടങ്ങി. “വിട്ടുവീഴ്ചാ മനോഭാവം’’ കേരളത്തിലെ മാനേജ്മെന്റുകളുടെ മുഖമുദ്രയുമായിത്തീർന്നു.
ഈ സാഹചര്യത്തിൽ പണിമുടക്കുകളും ഘെരാവോകളും ബന്ദുകളും തുടരെ ഉണ്ടാകാൻ തുടങ്ങിയതോടെ കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല എന്ന ആശയം പ്രബലമായിത്തീരുകയായിരുന്നു. ലോകത്തിൽ മറ്റെങ്ങുമില്ലാത്ത “നോക്കുകൂലി’’ എന്ന സന്പ്രദായംകൂടി നിലവിൽ വന്നതോടെ പല വ്യവസായങ്ങളും രോഗശയ്യയിലായി; ഇതെല്ലാം കൂടിച്ചേർന്നപ്പോൾ വ്യവസായങ്ങൾക്കു വളരാൻ പറ്റാത്ത മണ്ണാണ് കേരളത്തിലേത് എന്നു ലോകം വിശ്വസിക്കാൻ തുടങ്ങി.
മുഖം മിനുക്കാനുള്ള ശ്രമങ്ങൾ
ഇന്ത്യൻ സാന്പത്തിക ഉദാരവത്കരണ നയങ്ങൾ വന്നതോടെ വ്യവസായ നിക്ഷേപങ്ങളെ ആകർഷിക്കാനായി ഇന്ത്യൻ സംസ്ഥാനങ്ങൾ തമ്മിൽ മത്സരമായി. അപ്പോഴാണ് പ്രതിച്ഛായ നന്നാക്കിയെടുക്കുന്നതിന്റെ പ്രാധാന്യം കേരളം മനസിലാക്കാൻ തുടങ്ങിയത്. 2001-ൽ അധികാരത്തിലെത്തിയ എ.കെ. ആന്റണി സർക്കാർ തുടങ്ങി കേരളം ഭരിച്ച സർക്കാരുകളെല്ലാം കേരളത്തിന്റെ മുഖം മിനുക്കാനുള്ള ശ്രമങ്ങൾ നടത്താൻ പാടുപെട്ടു.
നോക്കുകൂലി നിയമവിരുദ്ധമാണെന്നു പിണറായി വിജയൻ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർ ഉറപ്പിച്ചുപറഞ്ഞു. ബിസിനസ് നടത്തിപ്പ് എളുപ്പമാക്കിത്തീർക്കാൻ വേണ്ടതെല്ലാം ചെയ്യാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഈയിടെ ആവർത്തിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഈ യജ്ഞം വിജയിക്കണമെങ്കിൽ കേരളത്തിൽ മൂലധനം നിക്ഷേപിക്കാൻ സ്വകാര്യ മേഖല തയാറാകണം. സർക്കാരിന്റെ കൈയിൽ പണമില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ മിക്കവയും നഷ്ടത്തിൽ. അപ്പോൾ അത്യാവശ്യമായ അടിസ്ഥാന സൗകര്യപദ്ധതികളും ടൂറിസം, ഐടി, ഇലക്ട്രോണിക്സ്, ഹാർഡ്വെയർ, സോഫ്റ്റ്വെയർ പദ്ധതികളും നടപ്പാക്കണമെങ്കിൽ കേരളം വ്യവസായ സൗഹൃദമായി മാറിക്കഴിഞ്ഞു എന്നു സ്വകാര്യമേഖലയെ ബോധ്യപ്പെടുത്തണം. തകർന്നുകിടക്കുന്ന കാർഷികമേഖലയെ രക്ഷിക്കാൻ മൂല്യവർധിത ഉത്പനങ്ങൾ നിർമിക്കാനുള്ള വ്യവസായ സംരംഭങ്ങൾ വരണം. ഈ മൂലധനത്തെ ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് കിറ്റെക്സിന്റെ തെലുങ്കാനയിലേക്കുള്ള ചുവടുമാറ്റം പ്രതിബന്ധമാകുമോ?
കിറ്റെക്സിൽ സംഭവിച്ചത്
ഈ ചോദ്യത്തിനുത്തരം കണ്ടെത്തണമെങ്കിൽ എന്താണ് കിറ്റെക്സിന്റെ കാര്യത്തിൽ സംഭവിച്ചത് എന്നു നാം അറിയണം. കിറ്റെക്സ് ഫാക്ടറി കിഴക്കന്പലത്ത് പതിറ്റാണ്ടുകളായി വിജയകരമായി പ്രവർത്തിക്കുന്നു. കേരളത്തിലെ ഉയർന്ന കൂലി കൊടുത്ത് വസ്ത്രനിർമാണ മേഖലയിൽ, കുറഞ്ഞ കൂലി മാത്രമുള്ള ബംഗ്ലാദേശിനോടും വിയറ്റ്നാമിനോടും മത്സരിച്ചു കയറ്റുമതി മാർക്കറ്റുകളിൽ പിടിച്ചുനിൽക്കാനാവില്ലെന്നു നമുക്കറിയാം. ഇവിടെ കിറ്റെക്സ് വടക്കു- കിഴക്കു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പ്രായപൂർത്തിയായ പെണ്കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി ഭക്ഷണവും താമസസൗകര്യവും ഒരുക്കി ന്യായമായ വേതനവും നൽകി ഉത്പാദനക്ഷമത ഉറപ്പുവരുത്തുകയാണ് എന്നു തോന്നുന്നു. ഈ വിഷയത്തിലോ മലിനജല സംസ്കരണത്തിന്റെ കാര്യത്തിലോ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവയെല്ലാം പരിഹരിച്ചെടുക്കാവുന്നവയാണല്ലോ. ഈ സാഹചര്യത്തിൽ, യാതൊരു സൗകര്യങ്ങളും മലിനജല സംസ്കരണവുമില്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുള്ള ജില്ലയിലെ ഉദ്യോഗസ്ഥർ, കിറ്റെക്സിൽ മാത്രം നിരവധി പ്രാവശ്യം പരിശോധന നടത്തി അവരെ ബുദ്ധിമുട്ടിക്കുന്നത് ന്യായീകരിക്കാനാവില്ല. ഒരു ഭരണകക്ഷി എംഎൽഎയുടെ നിർദേശാനുസരണമാണ് തുടർച്ചയായ ഈ പരിശോധനകൾ എന്നു കേൾക്കുന്പോൾ ഒരു ജനപ്രതിനിധിയെ ഭയന്നു കഴിയുന്നവരാണോ ഈ സംസ്ഥാനത്തെ സർക്കാരുദ്യോഗസ്ഥർ എന്നു ചോദിച്ചുപോകുന്നു. കിറ്റെക്സിൽ നടന്നത് ഒഴിവാക്കാവുന്ന ഒരു കൈകടത്തൽ എന്നു കരുതിയാൽപ്പോലും കേരളം നിക്ഷേപ സൗഹൃദമല്ലാത്ത നാട് എന്ന മുദ്ര പതിഞ്ഞത് ഈ ഒരു സംഭവംകൊണ്ടു മാത്രമല്ല.
കയറ്റിറക്ക് കുത്തകാവകാശം
നോക്കുകൂലിയെ നിയമംമൂലം നിരോധിച്ചിരിക്കുന്നു എന്നു മുഖ്യമന്ത്രി പ്രഖ്യാപിക്കുന്പോൾതന്നെ ഈ കൊടും ചൂഷണം എല്ലാ മേഖലകളിലും തുടർന്നു നടക്കുന്നു എന്നതാണു സത്യം. ഈ തിന്മയെ പിഴുതു മാറ്റണമെങ്കിൽ സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന മേഖലയിൽ ചുമട്ടു തൊഴിലാളി യൂണിയനുകൾക്ക് ഇന്ന് അനുവദിച്ചിട്ടുള്ള കുത്തകാവകാശം എടുത്തുകളഞ്ഞേ പറ്റൂ. മറ്റൊരു മേഖലയിലും കാണാനില്ലാത്ത ഒരു കുത്തകാവകാശം കേരളത്തിലെ ചുമട്ടു തൊഴിലാളികൾക്കു മാത്രം അനുവദിച്ചുകൊടുത്തിരിക്കുന്നു. ലോകത്തിൽ മറ്റൊരിടത്തുമില്ലാത്ത ഈ കുത്തകാവകാശം റദ്ദുചെയ്യുക. അപ്പോൾ മാത്രമേ സാധാരണക്കാരായ ജനങ്ങൾ ഭയം നീങ്ങി ഈ ചൂഷകരെ എതിർക്കാൻ ധൈര്യപ്പെടുകയുള്ളു. ഈ കുത്തകാവകാശം നീക്കിക്കൊണ്ടു നോക്കുകൂലി സന്പ്രദായത്തെ നിരോധിക്കുന്നു എന്നു മുഖ്യമന്ത്രി പ്രഖ്യാപിക്കട്ടെ; അപ്പോൾ മാത്രമേ കേരളത്തിന്റെ പ്രതിച്ഛായ നന്നാകൂ. അതോടൊപ്പം ബിസിനസ് എളുപ്പമാക്കാനുള്ള നടപടികൾകൂടി തുടർന്നാൽ നമ്മുടെ ശ്രമം വിജയകരമാകും.
പി.സി. സിറിയക്