ലളിതമായ ജീവിതരീതിയിലൂടെ നൂറുവർഷം ജീവിച്ചാണ് ആയുർവേദ ആചാര്യൻ പത്മശ്രീ ഡോ. പി.കെ. വാരിയർ വിടപറഞ്ഞത്. ചികിത്സാ രംഗത്ത് അദ്ദേഹം മുന്നോട്ടുവച്ച മാതൃകപോലെതന്നെയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിജീവിതവും. മികച്ച ഭിഷഗ്വരൻ, സമർഥനായ മാനേജ്മെന്റ് വിദഗ്ധൻ, കലയുടെ മർമം അറിഞ്ഞ കലാസ്വാദകൻ, തികഞ്ഞ മതേതരവാദി, നിസ്വാർഥനായ മനുഷ്യസ്നേഹി തുടങ്ങി ഡോ. വാരിയർക്ക് നൽകാൻ വിശേഷണങ്ങൾ ഏറെയാണ്.
കൃത്യനിഷ്ഠയുള്ള ജീവിതമാണ് തന്റെ ആരോഗ്യത്തിന്റെ ബലമെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ആഹാരം, വ്യായാമം, ഉറക്കം, നിയന്ത്രിതമായ ലൈംഗിക ജീവിതം എന്നിവ മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനു പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വന്തം ശരീരം സൂക്ഷിക്കാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. രോഗകാരണങ്ങളെ അകറ്റിനിർത്തൽ പ്രധാനമാണ് -അദ്ദേഹം മറ്റുള്ളവർക്ക് നൽകിയ ഉപദേശം ഇതായിരുന്നു.
മോഹിച്ചത് എൻജിനിയറാകാൻ
കോട്ടയ്ക്കലിലെ വൈദ്യകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിനു സ്കൂൾ പഠനത്തിനു ശേഷം എൻജിനിയറിംഗിന് പോകണമെന്നായിരുന്നു മോഹം. എന്നാൽ അമ്മാവനും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകനുമായ ഡോ. പി.എസ്. വാരിയരുടെ താത്പര്യവും മുൻ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സ്നേഹത്തോടെയുള്ള നിർബന്ധവുമായപ്പോൾ കോട്ടയ്ക്കൽ ആയുർവേദ കോളജിൽ ചേർന്നു. രാജ്യത്തു സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന അക്കാലത്ത് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. ആയുർവേദ പഠനം ഇടയ്ക്കുവച്ച് ഉപേക്ഷിച്ച് പാർട്ടി പ്രവർത്തനത്തിനിറങ്ങി.
കോട്ടയ്ക്കലിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പ്രവർത്തകനായി. രണ്ടുവർഷത്തിനു ശേഷമാണ് വീണ്ടും കോഴ്സിനു ചേർന്നു പഠനം പൂർത്തിയാക്കിയത്. ഡോക്ടറായ ശേഷം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ സേവനം തുടങ്ങി. കുറഞ്ഞ കാലത്തെ രാഷ്ട്രീയ പ്രവർത്തനം മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾ മനസിലാക്കുന്നതിലും മാനവികതയുടെ മഹത്വത്തെ തിരിച്ചറിയുന്നതിലും വലിയ പങ്കുവഹിച്ചു.
വാക്കിലൂടെയും സ്പർശനത്തിലൂടെയും രോഗിയുടെ മനസിന്റെ ആകുലതകളെ അകറ്റിയ വൈദ്യനായിരുന്നു അദ്ദേഹം. നാട്ടുകാർ അദ്ദേഹത്തെ കുട്ടിമാമൻ എന്നാണ് സ്നേഹപൂർവം വിളിച്ചത്. എല്ലാവരോടും അദ്ദേഹം സ്നേഹത്തോടെ പെരുമാറി. ആരെയും അവഗണിക്കുകയോ ശകാരിക്കുകയോ ചെയ്തില്ല.
ചിട്ടയായ ജീവിതം
ചിട്ടയായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. രാവിലെ എട്ടുമണിയോടെ പ്രാതൽ കഴിച്ച് ആര്യവൈദ്യശാലാ ഓഫീസിലെത്തി രോഗികളെ പരിശോധിക്കും. പത്തുമണി കഴിഞ്ഞാൽ എവിഎസ് സ്ക്വയറിലെ ഒപിയിലെത്തി പരിശോധന തുടരും. ഉച്ചയ്ക്കു വീട്ടിൽ തിരിച്ചെത്തി ഭക്ഷണത്തിനും അൽപ്പനേരത്തെ വിശ്രമത്തിനും ശേഷം വീണ്ടും പ്രധാന ഓഫീസിലെത്തി ഭരണകാര്യങ്ങളിൽ മുഴുകും. അടുത്ത കാലം വരെ ഇതായിരുന്നു അദ്ദേഹത്തിന്റെ ദിനചര്യ.
നിറപുഞ്ചിരിയോടെയാണ് ഡോ. പി.കെ. വാരിയർ എല്ലാവരെയും എതിരേറ്റത്. വിനയവും എളിമയും ആ മുഖത്ത് നിറഞ്ഞുനിന്നു. വീട്ടിൽ വാത്സല്യനിധിയായ കാരണവരായി. ആര്യവൈദ്യശാലയിലെ കലാകൂട്ടായ്മകളിൽ മികച്ച ആസ്വാദകനായി. ആയുർവേദത്തിന്റെ വിശ്വവേദികളിൽ നിറഞ്ഞുനിന്നപ്പോഴും കോട്ടയ്ക്കൽ നിവാസികൾക്ക് സ്നേഹം നിറഞ്ഞ കുട്ടിമാമനായാണ് അദ്ദേഹം വിടവാങ്ങിയത്.
കോട്ടയ്ക്കലിനു പേരും പെരുമയും
ഇന്ത്യയിൽ തന്നെ ആയുർവേദത്തിന്റെ മുഖമുദ്രകളിലൊന്നായ കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ ഏറ്റവും കൂടുതൽ കാലം നയിച്ചത് പത്മശ്രീ ഡോ. പി.കെ. വാരിയരാണ്. വൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാരിയർ 42 വർഷമാണ് ആ മഹദ്സ്ഥാപത്തിന് നേതൃത്വം നൽകിയതെങ്കിൽ ഡോ. പി.കെ. വാരിയർ അതിലേറെക്കാലം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങളിൽനിന്നു വ്യതിചലിക്കാതെ ചികിത്സാ രീതികൾക്ക് ആധുനികതയുടെ മുഖം നൽകിയാണ് ഡോ.പി.കെ. വാരിയരും കാലയവനികയ്ക്കുള്ളിൽ മറയുന്നത്.
ആര്യവൈദ്യശാല പിറവിയെടുത്ത ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽനിന്നു തികച്ചും വിഭിന്നമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. ശാസ്ത്രത്തിന്റെ ശക്തിയും വൈദ്യത്തിന്റെ തനിമയും സംരക്ഷിക്കാൻ നന്നേ പാടുപാട്ടു ഡോ. പി.കെ. വാരിയർ. ആയുർവേദത്തിനു പി.കെ. വാരിയരുടെ ഏറ്റവും വലിയ സംഭാവനയും അതുതന്നെയാണ്. മാനേജ്മെന്റ് സംബന്ധിച്ചു പി.കെ. വാരിയർ പഠിച്ചതെല്ലാം അനുഭവങ്ങളിൽനിന്നാണ്. ബാല്യത്തിൽ തന്നെ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെടാനും നാടിന്റെ നായകന്മാരായ ജയപ്രകാശ് നാരായണൻ, കെ. കേളപ്പൻ, എകെജി, ഇഎംഎസ്, പി. കൃഷ്ണപിള്ള എന്നിവരുമായി പരിചയപ്പെടാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ഒപ്പം, സാധാരണക്കാരുടെ ജീവിതത്തെയും അദ്ദേഹം അടുത്തറിഞ്ഞു. തൊഴിലാളികളുടെ ജീവിതം, അവരുടെ പ്രശ്നങ്ങൾ എല്ലാം നേരിട്ട് മനസിലാക്കിയാണ് അദ്ദേഹം ആര്യവൈദ്യശാലയെ മുന്നോട്ടു നയിച്ചത്.
ആരുടെയും പ്രശ്നങ്ങൾ പഠിക്കാൻ എളുപ്പത്തിൽ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പരാതിയുമായി എത്തുന്നവരുടെ പ്രശ്നങ്ങൾ സാകൂതം കേട്ട് അവരിലൊരാളായിട്ടാണ് അദ്ദേഹം ഇടപെട്ടിരുന്നത്.
തികച്ചും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലാണ് 32-ാമത്തെ വയസിൽ ഡോ. പി.കെ. വാരിയർ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായത്. മുതിർന്ന ട്രസ്റ്റ് ബോർഡ് അംഗങ്ങൾക്കിടയിൽനിന്ന് ഏറ്റവും പ്രായം കുറഞ്ഞ അദ്ദേഹത്തെയാണ് മാനേജിംഗ് ട്രസ്റ്റിയായി തെരഞ്ഞെടുത്തത്. പരിചയസമ്പന്നരായ അംഗങ്ങളുടെ അനുഭവങ്ങളിൽനിന്നു കേട്ടുപഠിച്ചും സ്വന്തം കഴിവുകളെ പ്രയോജനപ്പെടുത്തിയും അദ്ദേഹം ആര്യവൈദ്യശാലയ്ക്ക് വളർച്ചയുടെ പുതിയ പാത വെട്ടിത്തുറന്നു.
തൊഴിലാളികളുടെ സമരം ഒരിക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്ന നില വന്നപ്പോൾ കർശനമായ നിലപാടാണ് പി.കെ. വാരിയർ സ്വീകരിച്ചത്. രാഷ്ട്രീയക്കാരുടെയും ഭരണകർത്താക്കളുടെയും മുന്നിൽ പോലും അണുവിട വിട്ടുകൊടുക്കാൻ അദ്ദേഹം തയാറിയിരുന്നില്ല. എല്ലാ കാര്യങ്ങളും സുതാര്യമായതു കൊണ്ടാണ് ഉറച്ച നിലപാടെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നത്. ഗാന്ധിജിയുടെ ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന്റെ ഒന്നാന്തരം മാതൃകയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയെന്നു കേളപ്പജി അഭിപ്രായപ്പെട്ടിരുന്നു.
ആയുർവേദത്തിനു ജനകീയത
അവഗണിക്കപ്പെട്ടു കിടന്നിരുന്ന ആയുർവേദത്തെ ജനകീയമാക്കുന്നതിൽ ഡോ. പി.കെ. വാരിയർ വലിയ പങ്കാണു വഹിച്ചത്. കേരളത്തിന്റെ നവോത്ഥാനത്തിനും ഈ സ്ഥാപനം നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്. മതാതീതമായ മാനവികതയിലൂടെയാണ് ആര്യവൈദ്യശാലയെ ഡോ. പി.കെ. വാരിയർ വളർത്തിയത്. കലകളുടെ പുനരുത്ഥാനത്തിനും ഒട്ടേറെ സംഭാവനകൾ നൽകി. നാടകത്തിനും കഥകളിക്കും ഏറെ പ്രോത്സാഹനം നൽകിയ സ്ഥാപനംകൂടിയാണിത്.
മറ്റു ചികിത്സാ സമ്പ്രദായങ്ങളെ അവഗണിക്കാത്ത സമീപനമാണ് ഡോ. പി.കെ. വാരിയർ സ്വീകരിച്ചിരുന്നത്. അലോപ്പതിയിലെ ഗവേഷണരംഗത്തെ ആധുനിക അറിവുകൾ മനസിലാക്കാൻ അദ്ദേഹവും ആര്യവൈദ്യശാലയിലെ ഡോക്ടർമാരും ശ്രദ്ധിച്ചിരുന്നു. ചികിത്സാ രംഗത്ത് പുത്തൻ സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള രോഗനിർണയ മാർഗങ്ങളെ അദ്ദേഹം അംഗീകരിച്ചു.
ആയുർവേദ ചികിത്സാ ശാഖയ്ക്കു മാന്യതയും സ്വീകാര്യതയും നേടിക്കൊടുക്കാൻ കഴിഞ്ഞത് ഡോ. പി.കെ. വാരിയരുടെ ദീർഘവീക്ഷണഫലമായിട്ടാണ്. ആയുർവേദം പലരും ദുരുപയോഗപ്പെടുത്തുമ്പോൾ അതിന്റെ വിശ്വാസ്യത തകരാതിരിക്കാൻ അദ്ദേഹം ഏറെ പ്രയത്നിച്ചു. കാൻസർ ചികിത്സയിൽ നിരവധി പഠനങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്.
വി. മനോജ്
കൃത്യനിഷ്ഠയുള്ള ജീവിതമാണ് തന്റെ ആരോഗ്യത്തിന്റെ ബലമെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ആഹാരം, വ്യായാമം, ഉറക്കം, നിയന്ത്രിതമായ ലൈംഗിക ജീവിതം എന്നിവ മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനു പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വന്തം ശരീരം സൂക്ഷിക്കാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. രോഗകാരണങ്ങളെ അകറ്റിനിർത്തൽ പ്രധാനമാണ് -അദ്ദേഹം മറ്റുള്ളവർക്ക് നൽകിയ ഉപദേശം ഇതായിരുന്നു.
മോഹിച്ചത് എൻജിനിയറാകാൻ
കോട്ടയ്ക്കലിലെ വൈദ്യകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിനു സ്കൂൾ പഠനത്തിനു ശേഷം എൻജിനിയറിംഗിന് പോകണമെന്നായിരുന്നു മോഹം. എന്നാൽ അമ്മാവനും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകനുമായ ഡോ. പി.എസ്. വാരിയരുടെ താത്പര്യവും മുൻ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സ്നേഹത്തോടെയുള്ള നിർബന്ധവുമായപ്പോൾ കോട്ടയ്ക്കൽ ആയുർവേദ കോളജിൽ ചേർന്നു. രാജ്യത്തു സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന അക്കാലത്ത് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. ആയുർവേദ പഠനം ഇടയ്ക്കുവച്ച് ഉപേക്ഷിച്ച് പാർട്ടി പ്രവർത്തനത്തിനിറങ്ങി.
കോട്ടയ്ക്കലിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പ്രവർത്തകനായി. രണ്ടുവർഷത്തിനു ശേഷമാണ് വീണ്ടും കോഴ്സിനു ചേർന്നു പഠനം പൂർത്തിയാക്കിയത്. ഡോക്ടറായ ശേഷം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ സേവനം തുടങ്ങി. കുറഞ്ഞ കാലത്തെ രാഷ്ട്രീയ പ്രവർത്തനം മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾ മനസിലാക്കുന്നതിലും മാനവികതയുടെ മഹത്വത്തെ തിരിച്ചറിയുന്നതിലും വലിയ പങ്കുവഹിച്ചു.
വാക്കിലൂടെയും സ്പർശനത്തിലൂടെയും രോഗിയുടെ മനസിന്റെ ആകുലതകളെ അകറ്റിയ വൈദ്യനായിരുന്നു അദ്ദേഹം. നാട്ടുകാർ അദ്ദേഹത്തെ കുട്ടിമാമൻ എന്നാണ് സ്നേഹപൂർവം വിളിച്ചത്. എല്ലാവരോടും അദ്ദേഹം സ്നേഹത്തോടെ പെരുമാറി. ആരെയും അവഗണിക്കുകയോ ശകാരിക്കുകയോ ചെയ്തില്ല.
ചിട്ടയായ ജീവിതം
ചിട്ടയായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. രാവിലെ എട്ടുമണിയോടെ പ്രാതൽ കഴിച്ച് ആര്യവൈദ്യശാലാ ഓഫീസിലെത്തി രോഗികളെ പരിശോധിക്കും. പത്തുമണി കഴിഞ്ഞാൽ എവിഎസ് സ്ക്വയറിലെ ഒപിയിലെത്തി പരിശോധന തുടരും. ഉച്ചയ്ക്കു വീട്ടിൽ തിരിച്ചെത്തി ഭക്ഷണത്തിനും അൽപ്പനേരത്തെ വിശ്രമത്തിനും ശേഷം വീണ്ടും പ്രധാന ഓഫീസിലെത്തി ഭരണകാര്യങ്ങളിൽ മുഴുകും. അടുത്ത കാലം വരെ ഇതായിരുന്നു അദ്ദേഹത്തിന്റെ ദിനചര്യ.
നിറപുഞ്ചിരിയോടെയാണ് ഡോ. പി.കെ. വാരിയർ എല്ലാവരെയും എതിരേറ്റത്. വിനയവും എളിമയും ആ മുഖത്ത് നിറഞ്ഞുനിന്നു. വീട്ടിൽ വാത്സല്യനിധിയായ കാരണവരായി. ആര്യവൈദ്യശാലയിലെ കലാകൂട്ടായ്മകളിൽ മികച്ച ആസ്വാദകനായി. ആയുർവേദത്തിന്റെ വിശ്വവേദികളിൽ നിറഞ്ഞുനിന്നപ്പോഴും കോട്ടയ്ക്കൽ നിവാസികൾക്ക് സ്നേഹം നിറഞ്ഞ കുട്ടിമാമനായാണ് അദ്ദേഹം വിടവാങ്ങിയത്.
കോട്ടയ്ക്കലിനു പേരും പെരുമയും
ഇന്ത്യയിൽ തന്നെ ആയുർവേദത്തിന്റെ മുഖമുദ്രകളിലൊന്നായ കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ ഏറ്റവും കൂടുതൽ കാലം നയിച്ചത് പത്മശ്രീ ഡോ. പി.കെ. വാരിയരാണ്. വൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാരിയർ 42 വർഷമാണ് ആ മഹദ്സ്ഥാപത്തിന് നേതൃത്വം നൽകിയതെങ്കിൽ ഡോ. പി.കെ. വാരിയർ അതിലേറെക്കാലം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങളിൽനിന്നു വ്യതിചലിക്കാതെ ചികിത്സാ രീതികൾക്ക് ആധുനികതയുടെ മുഖം നൽകിയാണ് ഡോ.പി.കെ. വാരിയരും കാലയവനികയ്ക്കുള്ളിൽ മറയുന്നത്.
ആര്യവൈദ്യശാല പിറവിയെടുത്ത ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽനിന്നു തികച്ചും വിഭിന്നമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. ശാസ്ത്രത്തിന്റെ ശക്തിയും വൈദ്യത്തിന്റെ തനിമയും സംരക്ഷിക്കാൻ നന്നേ പാടുപാട്ടു ഡോ. പി.കെ. വാരിയർ. ആയുർവേദത്തിനു പി.കെ. വാരിയരുടെ ഏറ്റവും വലിയ സംഭാവനയും അതുതന്നെയാണ്. മാനേജ്മെന്റ് സംബന്ധിച്ചു പി.കെ. വാരിയർ പഠിച്ചതെല്ലാം അനുഭവങ്ങളിൽനിന്നാണ്. ബാല്യത്തിൽ തന്നെ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെടാനും നാടിന്റെ നായകന്മാരായ ജയപ്രകാശ് നാരായണൻ, കെ. കേളപ്പൻ, എകെജി, ഇഎംഎസ്, പി. കൃഷ്ണപിള്ള എന്നിവരുമായി പരിചയപ്പെടാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ഒപ്പം, സാധാരണക്കാരുടെ ജീവിതത്തെയും അദ്ദേഹം അടുത്തറിഞ്ഞു. തൊഴിലാളികളുടെ ജീവിതം, അവരുടെ പ്രശ്നങ്ങൾ എല്ലാം നേരിട്ട് മനസിലാക്കിയാണ് അദ്ദേഹം ആര്യവൈദ്യശാലയെ മുന്നോട്ടു നയിച്ചത്.
ആരുടെയും പ്രശ്നങ്ങൾ പഠിക്കാൻ എളുപ്പത്തിൽ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പരാതിയുമായി എത്തുന്നവരുടെ പ്രശ്നങ്ങൾ സാകൂതം കേട്ട് അവരിലൊരാളായിട്ടാണ് അദ്ദേഹം ഇടപെട്ടിരുന്നത്.
തികച്ചും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലാണ് 32-ാമത്തെ വയസിൽ ഡോ. പി.കെ. വാരിയർ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായത്. മുതിർന്ന ട്രസ്റ്റ് ബോർഡ് അംഗങ്ങൾക്കിടയിൽനിന്ന് ഏറ്റവും പ്രായം കുറഞ്ഞ അദ്ദേഹത്തെയാണ് മാനേജിംഗ് ട്രസ്റ്റിയായി തെരഞ്ഞെടുത്തത്. പരിചയസമ്പന്നരായ അംഗങ്ങളുടെ അനുഭവങ്ങളിൽനിന്നു കേട്ടുപഠിച്ചും സ്വന്തം കഴിവുകളെ പ്രയോജനപ്പെടുത്തിയും അദ്ദേഹം ആര്യവൈദ്യശാലയ്ക്ക് വളർച്ചയുടെ പുതിയ പാത വെട്ടിത്തുറന്നു.
തൊഴിലാളികളുടെ സമരം ഒരിക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്ന നില വന്നപ്പോൾ കർശനമായ നിലപാടാണ് പി.കെ. വാരിയർ സ്വീകരിച്ചത്. രാഷ്ട്രീയക്കാരുടെയും ഭരണകർത്താക്കളുടെയും മുന്നിൽ പോലും അണുവിട വിട്ടുകൊടുക്കാൻ അദ്ദേഹം തയാറിയിരുന്നില്ല. എല്ലാ കാര്യങ്ങളും സുതാര്യമായതു കൊണ്ടാണ് ഉറച്ച നിലപാടെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നത്. ഗാന്ധിജിയുടെ ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന്റെ ഒന്നാന്തരം മാതൃകയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയെന്നു കേളപ്പജി അഭിപ്രായപ്പെട്ടിരുന്നു.
ആയുർവേദത്തിനു ജനകീയത
അവഗണിക്കപ്പെട്ടു കിടന്നിരുന്ന ആയുർവേദത്തെ ജനകീയമാക്കുന്നതിൽ ഡോ. പി.കെ. വാരിയർ വലിയ പങ്കാണു വഹിച്ചത്. കേരളത്തിന്റെ നവോത്ഥാനത്തിനും ഈ സ്ഥാപനം നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്. മതാതീതമായ മാനവികതയിലൂടെയാണ് ആര്യവൈദ്യശാലയെ ഡോ. പി.കെ. വാരിയർ വളർത്തിയത്. കലകളുടെ പുനരുത്ഥാനത്തിനും ഒട്ടേറെ സംഭാവനകൾ നൽകി. നാടകത്തിനും കഥകളിക്കും ഏറെ പ്രോത്സാഹനം നൽകിയ സ്ഥാപനംകൂടിയാണിത്.
മറ്റു ചികിത്സാ സമ്പ്രദായങ്ങളെ അവഗണിക്കാത്ത സമീപനമാണ് ഡോ. പി.കെ. വാരിയർ സ്വീകരിച്ചിരുന്നത്. അലോപ്പതിയിലെ ഗവേഷണരംഗത്തെ ആധുനിക അറിവുകൾ മനസിലാക്കാൻ അദ്ദേഹവും ആര്യവൈദ്യശാലയിലെ ഡോക്ടർമാരും ശ്രദ്ധിച്ചിരുന്നു. ചികിത്സാ രംഗത്ത് പുത്തൻ സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള രോഗനിർണയ മാർഗങ്ങളെ അദ്ദേഹം അംഗീകരിച്ചു.
ആയുർവേദ ചികിത്സാ ശാഖയ്ക്കു മാന്യതയും സ്വീകാര്യതയും നേടിക്കൊടുക്കാൻ കഴിഞ്ഞത് ഡോ. പി.കെ. വാരിയരുടെ ദീർഘവീക്ഷണഫലമായിട്ടാണ്. ആയുർവേദം പലരും ദുരുപയോഗപ്പെടുത്തുമ്പോൾ അതിന്റെ വിശ്വാസ്യത തകരാതിരിക്കാൻ അദ്ദേഹം ഏറെ പ്രയത്നിച്ചു. കാൻസർ ചികിത്സയിൽ നിരവധി പഠനങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്.
വി. മനോജ്