തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ ഫാ. സ്റ്റാൻ സ്വാമിയുടെ കർമമണ്ഡലം ജാർഖണ്ഡിലെ ആദിവാസി മേഖലയായിരുന്നു. ഭൂമി, വനം, തൊഴിൽ അവകാശങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം പതിറ്റാണ്ടുകളായി ജാർഖണ്ഡിൽ പ്രവർത്തിച്ചിരുന്നത്. ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണവും ക്ഷേമവും വികസനവും ഉറപ്പാക്കാൻ അവരുൾപ്പെടുന്ന ഗോത്ര ഉപദേശക സമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതിനെ നിരന്തരം ചോദ്യം ചെയ്തിരുന്നു. ലാൻഡ് ബാങ്കുകൾ സ്ഥാപിക്കാനുള്ള ജാർഖണ്ഡ് സർക്കാരിന്റെ തീരുമാനത്തെ, ആദിവാസികളെ അവരുടെ ഭൂമിയിൽനിന്ന് പുറന്തള്ളും എന്നാരോപിച്ച് അദ്ദേഹം ശക്തമായി എതിർത്തിരുന്നു.
ജാർഖണ്ഡിലെ ആദിവാസി അവകാശപ്പോരാട്ടങ്ങളുടെ മുൻനിരക്കാരനായ ഫാ. സ്റ്റാൻ സാമി 1996ൽ യുറേനിയം കോർപറേഷൻ ഇന്ത്യ ലിമിറ്റഡിനെതിരായുള്ള ജാർഖണ്ഡ് ഓർഗനൈസേഷൻ എഗൻസ്റ്റ് യുറേനിയം റേഡിയേഷൻ എന്ന സംഘടനയുമായും ചേർന്നു പ്രവർത്തിച്ചിരുന്നു. ബോക്കാറോ, സന്താൾ പർഗാനാ, കോഡെർമ എന്നിവിടങ്ങളിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിലും അദ്ദേഹം ഉറച്ചുനിന്നു.
ഗുരുതരമായ കേസുകളിൽ ഉൾപ്പെടുത്തി പാവപ്പെട്ട നിരപരാധികളായ ആദിവാസികൾക്കു നീതി ലഭ്യമാക്കുന്നതിനുള്ള ജുഡീഷൽ നടപടിക്രമങ്ങൾ തടസപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. സിപിഐ മാവോയിസ്റ്റ് സംഘടനയിൽനിന്ന് അദ്ദേഹം ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നാണ് എൻഐഎ ആരോപിക്കുന്നത്. പെർസിക്യൂട്ടഡ് പ്രിസണേഴ്സ് സോളിഡാരിറ്റി കമ്മിറ്റി (പിപിഎസ്സി) എന്ന സംഘടനയുടെ കണ്വീനറായിരുന്നു ഫാ. സ്റ്റാൻ സ്വാമി എന്നും ഈ സംഘടനയ്ക്ക് സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നുമായിരുന്നു എൻഐഎയുടെ ആരോപണം. എന്നാൽ, 2018ൽ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പിപിഎസ്സി മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയല്ലെന്ന് ഫാ. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണിതെന്നാണ് അന്നു കോടതിയിൽ വ്യക്തമാക്കിയത്.
അന്വേഷണത്തിന്റെ ഭാഗമായി രണ്ടു തവണ എൻഐഎ പതിനഞ്ച് മണിക്കൂറോളം തന്നെ ചോദ്യം ചെയ്തതാണെന്നും അറസ്റ്റിന്റെ സമയത്ത് തന്റെ കംപ്യൂട്ടറിൽ നിന്നു ലഭിച്ചു എന്നു പറയുന്ന മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം താൻ ഒരിക്കൽ പോലും ഭീമ കൊറേഗാവിൽ പോയിട്ടില്ലെന്നാണ് പറഞ്ഞത്. നക്സലുകൾ എന്ന് ചാപ്പകുത്തി ആയിരക്കണക്കിന് ആദിവാസി യുവാക്കളെ അന്വേഷണ ഏജൻസികൾ വിവേചനരഹിതമായി അറസ്റ്റ് ചെയ്തതിനെ താൻ ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹം അറസ്റ്റിന് മുൻപ് രണ്ടു തവണയായി ഇറക്കിയ പ്രസ്താവനകളിൽ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരേ ഉണ്ടെന്ന് എൻഐഎ പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിന് മുൻപായി ഫാ. സ്റ്റാൻ സ്വാമി പ്രതികരിച്ചിരുന്നു. വ്യാജ തെളിവുകൾ ഉദ്യോഗസ്ഥർ തന്റെ കംപ്യൂട്ടറിലടക്കം നിക്ഷേപിച്ചു. കേസുമായി ബന്ധപ്പെട്ട് 2018ൽ പൂനെ പോലീസും അക്കാലം മുതൽ പലതവണ എൻഐഎയും ചോദ്യം ചെയ്തതാണ്. അറസ്റ്റിന് തൊട്ടു മുൻപായി പുറത്തിറക്കിയ പ്രസ്താവനയിൽ താൻ താമസിക്കുന്ന ബഗൈച കാംപസിന് തീവ്ര ഇടതു സംഘടനകളുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബഗൈച ജസ്യൂട്ട് മേൽനോട്ടത്തിൽ നടത്തുന്ന ഒരു സാമൂഹിക സ്ഥാപനമാണെന്നാണ് അദ്ദേഹം അന്നു വ്യക്തമാക്കിയത്.
സെബി മാത്യു
ജാർഖണ്ഡിലെ ആദിവാസി അവകാശപ്പോരാട്ടങ്ങളുടെ മുൻനിരക്കാരനായ ഫാ. സ്റ്റാൻ സാമി 1996ൽ യുറേനിയം കോർപറേഷൻ ഇന്ത്യ ലിമിറ്റഡിനെതിരായുള്ള ജാർഖണ്ഡ് ഓർഗനൈസേഷൻ എഗൻസ്റ്റ് യുറേനിയം റേഡിയേഷൻ എന്ന സംഘടനയുമായും ചേർന്നു പ്രവർത്തിച്ചിരുന്നു. ബോക്കാറോ, സന്താൾ പർഗാനാ, കോഡെർമ എന്നിവിടങ്ങളിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിലും അദ്ദേഹം ഉറച്ചുനിന്നു.
ഗുരുതരമായ കേസുകളിൽ ഉൾപ്പെടുത്തി പാവപ്പെട്ട നിരപരാധികളായ ആദിവാസികൾക്കു നീതി ലഭ്യമാക്കുന്നതിനുള്ള ജുഡീഷൽ നടപടിക്രമങ്ങൾ തടസപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. സിപിഐ മാവോയിസ്റ്റ് സംഘടനയിൽനിന്ന് അദ്ദേഹം ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നാണ് എൻഐഎ ആരോപിക്കുന്നത്. പെർസിക്യൂട്ടഡ് പ്രിസണേഴ്സ് സോളിഡാരിറ്റി കമ്മിറ്റി (പിപിഎസ്സി) എന്ന സംഘടനയുടെ കണ്വീനറായിരുന്നു ഫാ. സ്റ്റാൻ സ്വാമി എന്നും ഈ സംഘടനയ്ക്ക് സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നുമായിരുന്നു എൻഐഎയുടെ ആരോപണം. എന്നാൽ, 2018ൽ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പിപിഎസ്സി മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയല്ലെന്ന് ഫാ. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണിതെന്നാണ് അന്നു കോടതിയിൽ വ്യക്തമാക്കിയത്.
അന്വേഷണത്തിന്റെ ഭാഗമായി രണ്ടു തവണ എൻഐഎ പതിനഞ്ച് മണിക്കൂറോളം തന്നെ ചോദ്യം ചെയ്തതാണെന്നും അറസ്റ്റിന്റെ സമയത്ത് തന്റെ കംപ്യൂട്ടറിൽ നിന്നു ലഭിച്ചു എന്നു പറയുന്ന മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം താൻ ഒരിക്കൽ പോലും ഭീമ കൊറേഗാവിൽ പോയിട്ടില്ലെന്നാണ് പറഞ്ഞത്. നക്സലുകൾ എന്ന് ചാപ്പകുത്തി ആയിരക്കണക്കിന് ആദിവാസി യുവാക്കളെ അന്വേഷണ ഏജൻസികൾ വിവേചനരഹിതമായി അറസ്റ്റ് ചെയ്തതിനെ താൻ ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹം അറസ്റ്റിന് മുൻപ് രണ്ടു തവണയായി ഇറക്കിയ പ്രസ്താവനകളിൽ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരേ ഉണ്ടെന്ന് എൻഐഎ പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിന് മുൻപായി ഫാ. സ്റ്റാൻ സ്വാമി പ്രതികരിച്ചിരുന്നു. വ്യാജ തെളിവുകൾ ഉദ്യോഗസ്ഥർ തന്റെ കംപ്യൂട്ടറിലടക്കം നിക്ഷേപിച്ചു. കേസുമായി ബന്ധപ്പെട്ട് 2018ൽ പൂനെ പോലീസും അക്കാലം മുതൽ പലതവണ എൻഐഎയും ചോദ്യം ചെയ്തതാണ്. അറസ്റ്റിന് തൊട്ടു മുൻപായി പുറത്തിറക്കിയ പ്രസ്താവനയിൽ താൻ താമസിക്കുന്ന ബഗൈച കാംപസിന് തീവ്ര ഇടതു സംഘടനകളുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബഗൈച ജസ്യൂട്ട് മേൽനോട്ടത്തിൽ നടത്തുന്ന ഒരു സാമൂഹിക സ്ഥാപനമാണെന്നാണ് അദ്ദേഹം അന്നു വ്യക്തമാക്കിയത്.
സെബി മാത്യു