അനന്തപുരി / ദ്വിജൻ
“തലേന്നു രാത്രിവരെ എന്നോടൊപ്പമെന്നു പറഞ്ഞ ചില എംഎല്‍എമാര്‍ പിറ്റേന്നു നേരം വെളുത്തപ്പോള്‍ എന്നെ തള്ളിപ്പറഞ്ഞു. ഞാന്‍ കൈപിടിച്ചു വളര്‍ത്തിയവര്‍ അക്കൂട്ടത്തിലുണ്ട്. ഞാന്‍ കണ്ണടച്ചു വിശ്വസിച്ചവരുണ്ട്. ചില ഘടകകക്ഷികളെപ്പോലും പിണക്കി സീറ്റ് നൽകിയവരുണ്ട്. ഒരു സുപ്രഭാതത്തില്‍ അവര്‍ എന്നെ തള്ളിപ്പറഞ്ഞപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല ...’’ കോണ്‍ഗ്രസില്‍ അടുത്ത കാലത്തു നടന്ന നേതൃത്വമാറ്റ പ്രക്രിയയെക്കുറിച്ച് രമേശ് ചെന്നിത്തല നടത്തിയ ഹൃദയം പിളര്‍ന്ന വാക്കുകളാണ് ഇവ. രമേശ് സംസാരിച്ചതു ഹൃദയത്തില്‍നിന്നാണെന്ന് അദ്ദേഹത്തെ അറിയുന്നവര്ക്കെങ്കിലും മനസിലാകും. ഉമ്മന്‍ ചാണ്ടിയുടെ ഗ്രൂപ്പിലും ചോര്‍ച്ച ഉണ്ടായതില്‍ അദ്ദേഹത്തിനു വിഷമമുണ്ട് എന്നു രമേശ് പറഞ്ഞു. ചോദ്യത്തിനുള്ള ഉത്തരമായാണ് രമേശ് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകാരെക്കുറിച്ചു പറഞ്ഞത് എങ്കിലും രണ്ടു ഗ്രൂപ്പിലെയും അവശിഷ്ടഭാഗങ്ങള്‍ ഒത്തുചേരുമോ എന്ന ചോദ്യം പ്രസക്തമായി വരുന്നുണ്ട്.
വിഷമം പ്രകടമാക്കുന്ന വിധത്തില്‍ വളരെ വ്യത്യാസമുള്ളവരാണ് രമേശും ഉമ്മന്‍ ചാണ്ടിയും. ഉമ്മന്‍ ചാണ്ടി ഒന്നും പരസ്യമായി പറയാറില്ല. ഒരിക്കല്‍ അദ്ദേഹത്തോടു ചോദിച്ചു ; അദ്ദേഹത്തിനെതിരേ കരുക്കള്‍ നീക്കുകയാണെന്ന് അറിയില്ലേ? മുഖത്തേക്കു നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം ഏതാണ്ട് ഇങ്ങനെ പറഞ്ഞു. എല്ലാവരും അധികാരം കിട്ടാന്‍ നോക്കുന്നു. പിടിക്കാന്‍ നോക്കുന്നു. അതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു. അതില്‍ എന്തു കുറ്റം പറയാന്‍? അതിനര്‍ഥം നമ്മള് മറുകളി കളിക്കണമെന്നല്ലേ? ഒസി ഒന്നും മിണ്ടിയില്ല. പുഞ്ചിരിച്ചു. രമേശ് അങ്ങനെയല്ല. കൂടെനിന്ന ശേഷം ചതിച്ചവരോട് അദ്ദേഹം പിന്നീടു മിണ്ടിയിട്ടേ ഇല്ലെന്നാണു വാര്‍ത്ത. നിയമസഭയില്‍ നേരിട്ടു കണ്ടാല്‍ പോലും ചിരിക്കുകയോ സംസാരിക്കുകയോ ഇല്ല. അതില്‍ ഒരു സത്യമുണ്ടെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് നല്ലതാണോ ആവോ?
കെപിസിസിയുടെ പുതിയ സാരഥിയായി കെ. സുധാകരന് ചുമതല ഏല്ക്കുമ്പോള് എല്ലാ വേദനയും ഉള്ളിലൊതുക്കിക്കൊണ്ട് രമേശ് പറഞ്ഞു; മുഖത്തുനോക്കി ചിരിക്കുന്നവരെല്ലാം സ്നേഹിതരാണെന്നു കരുതരുത്. മുന്നില്‍ വന്നു പുകഴ്ത്തുന്നവരെല്ലാം നമുക്കൊപ്പം ഉണ്ടാകില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് അപമാനകരമായി ഇറക്കിവിട്ടതിന്റെ സങ്കടം പ്രകടിപ്പിക്കുകയായിരുന്നു രമേശ്. അതിലൂടെ കോണ്‍ഗ്രസിലെ മാത്രമല്ല സമകാലീന ലോകത്തെ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് അദ്ദേഹം കൃത്യമായ സൂചന നല്‍കുകയായിരുന്നു. ഒരിക്കൽ കേരളത്തിലെ സിപിഎമ്മിന്റെ ആവേശമായിരുന്ന വി.എസിന് കാപ്പിറ്റല്‍ പണിഷ്മെന്റ് കൊടുക്കണം എന്ന് ഒരു യുവ കമ്യൂണിസ്റ്റുകാരൻ പറഞ്ഞതായി കേരളം വായിച്ചതല്ലേ? ഹൈക്കമാന്‍ഡ് നിയോഗിച്ചതനുസരിച്ച് ഒമ്പതു വര്‍ഷം കെപിസിസിയെ നയിച്ചവനാണ് രമേശ്. മൂന്നു വര്‍ഷത്തിലധികം ആഭ്യന്തര മന്ത്രിയായി. അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവും ആയി. അതുകൊണ്ട് ഏറെ അനുഭവസമ്പന്നനാണ് രമേശ് ചെന്നിത്തല. രമേശിന്റെ നിയമനങ്ങളെല്ലാം നടന്നതും സുധാകരനെയും സതീശനെയും നിയമിച്ചതുപോലെ ആയിരുന്നു എന്നതും കോണ്‍ഗ്രസിന്റെ ദുര്‍ഗതിയുടെ കാരണമായിട്ടുണ്ട്.
രമേശിന്റെ ദുര്യോഗം
തനിക്കുണ്ടായ ദുര്യോഗത്തിന്റെ കഥ രമേശ് സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ പദവി ഉപേക്ഷിക്കുവാന്‍ താന്‍ സന്നദ്ധനായതാണ്. എന്നാല്‍ പ്രതിപക്ഷനേതാവിന്റെ പ്രവര്ത്തനമികവില്ലായ്മ കൊണ്ടല്ലല്ലോ പാര്‍ട്ടി തോറ്റത് എന്ന മറുചോദ്യത്തിലൂടെ ഉമ്മന്‍ ചാണ്ടിയാണ് പദവിയില്‍ തുടരാന്‍ തന്നെ പ്രേരിപ്പിച്ചത്. ഉമ്മന്‍ ചാണ്ടി ആദ്യാവസാനം തനിക്ക് പിന്തുണയും നല്കി എന്നാണ് രമേശ് പറയാതെ പറഞ്ഞത്.
ഉമ്മന്‍ ചാണ്ടി കൂടി പിന്തുണ കൊടുത്തതോടെ രമേശും ചാണ്ടിയും ചേര്‍ന്നു മത്സരിപ്പിച്ചു ജയിച്ചവരുടെ ഏകകണ്ഠമായ പിന്തുണ രമേശ് പ്രതീക്ഷിച്ചു. അടുത്തത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നേതൃമാറ്റം എന്ന ആഗ്രഹം ഉണ്ടോ എന്നതായിരുന്നു. ഇതേക്കുറിച്ച് രമേശും ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡ് പ്രതിനിധികളോട് അന്വേഷിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ മനസറിയാന്‍ എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയോട് ഉമ്മന്‍ ചാണ്ടിയും രമേശും നേരിട്ടുതന്നെ ഇക്കാര്യം ചോദിച്ചു. അങ്ങനെ ഒരു ആഗ്രഹം ഹൈക്കമാന്‍ഡിന് ഇല്ലെന്നായിരുന്നു അദ്ദേഹം രണ്ടുപേരോടും പറഞ്ഞത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഇപ്പോള്‍ ഏറെ സ്വാധീനമുള്ള പഴയ ഐ ഗ്രൂപ്പുകാരന് കെ.സി. വേണുഗോപാലിനോടും തെരക്കി. ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അന്വേഷിച്ചത്. രമേശും വേണുവും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്തതാവണം അതിനു കാരണം. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇന്നുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടി വേണുഗോപാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയാണ് അന്വേഷിച്ചത് എന്നും രമേശ് പറയുന്നു. അങ്ങനെ ഒരു ചിന്ത ഹൈക്കമാന്‍ഡിന് ഇല്ലെന്നാണ് വേണുഗോപാലും പറഞ്ഞത്. അതുകൊണ്ടാണു താന്‍ പദവി ഒഴിയാതിരുന്നത് എന്നു രമേശ് വ്യക്തമാക്കി.
രമേശ് പറയുന്ന ചതിയന്മാര് സമാകാലീന കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകതയല്ല. എക്കാലത്തും കോണ്‍ഗ്രസിലെ നേതാക്കന്മാര്ക്ക് ഇത്തരം ചതിയന്മാരുടെ വല്ലാത്ത ചതി അനുഭവിക്കേണ്ടി വന്നതിന്റെ കഥകള്‍ ചരിത്രത്തിലുണ്ട്. പക്ഷേ ചതി എന്നു ചതിക്കപ്പെടുന്നവര്‍ ചിത്രീകരിക്കുന്ന ഈ സംഭവങ്ങള്‍ ചതിച്ചെന്നു പറയുന്നവരുടെ അതിജീവന തന്ത്രങ്ങളായിരുന്നു എന്നതും സത്യം. ഇത്തരം ചതികളിലൂടെയല്ലേ പലരും ഉയര്‍ന്നുവന്നത്. വലിയ ശാപം പേറിയ പലരും ഒന്നും അല്ലാതായിപ്പോയതും?
പുതിയ ഗ്രൂപ്പോ?
സങ്കടപ്പെട്ടിരുന്ന രമേശിനെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്കു വിളിപ്പിച്ചു സംസാരിച്ചു. അദ്ദേഹം എന്തെല്ലാമാണ് വാഗ്ദാനം ചെയ്തത് എന്ന് അറിയാനിരിക്കുന്നതേ ഉള്ളൂ. കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് തനിക്കിഷ്ടം. എങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണം എന്നു പറഞ്ഞത് രാജീവ് ഗാന്ധിയായിരുന്നു എന്നു രമേശ് അനുസ്മരിക്കുന്നതു വെറുതെ ആവില്ല. ഇവിടെക്കിടന്ന് ഓടുന്നതിനു പകരം ഹൈക്കമാന്‍ഡിലെ പിടിയുമായി ഡല്‍ഹിയില്‍ തങ്ങിയാല്‍ മുഖ്യമന്ത്രി പദത്തിലേക്കു നൂലില്‍ കെട്ടി ഇറങ്ങിവരാനാകും. രാഹുലുമായുള്ള സംസാരത്തിനു ശേഷം ഉമ്മന്‍ ചാണ്ടിയെ കൂട്ടി “ഞങ്ങള്‍’’ എന്ന് രമേശ് പറഞ്ഞതില്‍ പലര്‍ക്കും ഒരു കൗതുകം വന്നിട്ടുണ്ട്. രമേശിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ഗ്രൂപ്പുകളില്‍ ബാക്കിയുള്ള വിശ്വസ്തര്‍ ചേരുന്ന ഒരു ഗ്രൂപ്പ്. നല്ല ചിന്തയാണ്.
രണ്ടു കൂട്ടര്‍ക്കും ഇപ്പോള്‍ ശത്രുപക്ഷത്തുള്ള ഒരു ഹൈക്കമാന്ഡുണ്ട്. കെ.സി. വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടിയെ കാണാന്‍ അദ്ദേഹത്തിനടുത്തേക്കു ചെല്ലാതെ തന്റെ വീട്ടിലേക്കു വരാന്‍ ആവശ്യപ്പെട്ടുവോ എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. രാഹുലിന്റെ അടുത്തള്ള ബന്ധം ഉപയോഗിച്ച് ഗുലാം നബി ആസാദിനെപ്പോലുള്ളവരോടു പോലും വേണു അങ്ങനെയാണ് പെരുമാറുക എന്നു പ്രചാരണമുണ്ട്. ആന്റണിയെപ്പോലും ഒന്നിലും അടുപ്പിക്കുന്നില്ല എന്നു പരിഭവിക്കുന്നവരുമുണ്ട്.
പി.ടി. ചാക്കോയോടു മുതൽ
കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായ പി.ടി. ചാക്കോ മുതല്‍ എത്ര പേര് അനുഭവിച്ച സത്യമാണ് ഇന്നും തുടരുന്നത്. 1964 ഓഗസ്റ്റ് ഒന്നിന് ചാക്കോ അന്തരിച്ചു. 1964 സെപ്റ്റംബര്‍ മൂന്നിനു ചേര്‍ന്ന കേരള നിയമസഭ ചാക്കോയെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ നെഹ്റു അനുസ്മരണം മാത്രം നടത്തി പിരിഞ്ഞതിനെ കമ്യൂണിസ്റ്റുകാരാണ് ആദ്യം ചോദ്യംചെയ്തത്.
പിന്നീട് കെ. കരുണാകരനും എ.കെ. ആന്റണിയുമെല്ലാം പാർട്ടിക്കാരുടെ ചതിയില്‍ പെട്ടല്ലേ മുഖ്യമന്ത്രിക്കേസര വിടേണ്ടിവന്നത്? ആന്റണിയോട് നിര്‍വ്യാജമായ കൂറുണ്ടെന്ന് ഉമ്മന്‍ ചാണ്ടി എപ്പോഴും പ്രഖ്യാപിക്കാറുണ്ടെങ്കിലും നിരീക്ഷകര്‍ വിശ്വസിക്കുന്നില്ല. അവസാനം ഉമ്മന്‍ ചാണ്ടിയും ചതിയുടെ ഇരയായി. 2016ലെ തെരഞ്ഞെടുപ്പുഫലം ഇടതിന് അനുകൂലമായതില്‍ രമേശും വലിയ പങ്കു വഹിച്ചതായി വിശ്വസിക്കുന്ന കോണ്‍ഗ്രസുകാര്‍ ഏറെയുണ്ട്.
ഇടതുപിന്തുണയോടെ കെ.എം. മാണി മുഖ്യമന്ത്രി ആയേക്കും എന്നു കേട്ടപ്പോള്‍ വളര്‍ത്തിയെടുത്ത ചതിയായിരുന്നില്ലേ ബാര്‍കോഴ.
ഈ ചതികളില്‍ പലതും അതിജീവന തന്ത്രങ്ങളായും മനസിലാക്കാനാവും. എനിക്കു ജയിക്കുവാന്‍ അഥവാ നേടുവാന്‍ ആരെയും ഉപയോഗപ്പെടുത്തുക. സ്വന്തം ഗ്രൂപ്പ് ബലപ്പെടുത്തുവാന്‍ ജോണി നെല്ലൂരിനെ പെരുവഴിയിലാക്കി അങ്കമാലി പിടിച്ചെടുത്ത് റോജിക്കു കൊടുത്തതില്‍ ഇപ്പോള്‍ രമേശ് സങ്കടപ്പെടുന്നുണ്ടാവും. ജോണിയുടെ സങ്കടം മാത്രമാവും ഇനി രമേശിനു ബാക്കി. റോജി പുതിയ ചക്രവാളങ്ങളിലേക്കു പറക്കുകയാണ്.
“തലേന്നു രാത്രിവരെ എന്നോടൊപ്പമെന്നു പറഞ്ഞ ചില എംഎല്‍എമാര്‍ പിറ്റേന്നു നേരം വെളുത്തപ്പോള്‍ എന്നെ തള്ളിപ്പറഞ്ഞു. ഞാന്‍ കൈപിടിച്ചു വളര്‍ത്തിയവര്‍ അക്കൂട്ടത്തിലുണ്ട്. ഞാന്‍ കണ്ണടച്ചു വിശ്വസിച്ചവരുണ്ട്. ചില ഘടകകക്ഷികളെപ്പോലും പിണക്കി സീറ്റ് നൽകിയവരുണ്ട്. ഒരു സുപ്രഭാതത്തില്‍ അവര്‍ എന്നെ തള്ളിപ്പറഞ്ഞപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല ...’’ കോണ്‍ഗ്രസില്‍ അടുത്ത കാലത്തു നടന്ന നേതൃത്വമാറ്റ പ്രക്രിയയെക്കുറിച്ച് രമേശ് ചെന്നിത്തല നടത്തിയ ഹൃദയം പിളര്‍ന്ന വാക്കുകളാണ് ഇവ. രമേശ് സംസാരിച്ചതു ഹൃദയത്തില്‍നിന്നാണെന്ന് അദ്ദേഹത്തെ അറിയുന്നവര്ക്കെങ്കിലും മനസിലാകും. ഉമ്മന്‍ ചാണ്ടിയുടെ ഗ്രൂപ്പിലും ചോര്‍ച്ച ഉണ്ടായതില്‍ അദ്ദേഹത്തിനു വിഷമമുണ്ട് എന്നു രമേശ് പറഞ്ഞു. ചോദ്യത്തിനുള്ള ഉത്തരമായാണ് രമേശ് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകാരെക്കുറിച്ചു പറഞ്ഞത് എങ്കിലും രണ്ടു ഗ്രൂപ്പിലെയും അവശിഷ്ടഭാഗങ്ങള്‍ ഒത്തുചേരുമോ എന്ന ചോദ്യം പ്രസക്തമായി വരുന്നുണ്ട്.
വിഷമം പ്രകടമാക്കുന്ന വിധത്തില്‍ വളരെ വ്യത്യാസമുള്ളവരാണ് രമേശും ഉമ്മന്‍ ചാണ്ടിയും. ഉമ്മന്‍ ചാണ്ടി ഒന്നും പരസ്യമായി പറയാറില്ല. ഒരിക്കല്‍ അദ്ദേഹത്തോടു ചോദിച്ചു ; അദ്ദേഹത്തിനെതിരേ കരുക്കള്‍ നീക്കുകയാണെന്ന് അറിയില്ലേ? മുഖത്തേക്കു നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം ഏതാണ്ട് ഇങ്ങനെ പറഞ്ഞു. എല്ലാവരും അധികാരം കിട്ടാന്‍ നോക്കുന്നു. പിടിക്കാന്‍ നോക്കുന്നു. അതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു. അതില്‍ എന്തു കുറ്റം പറയാന്‍? അതിനര്‍ഥം നമ്മള് മറുകളി കളിക്കണമെന്നല്ലേ? ഒസി ഒന്നും മിണ്ടിയില്ല. പുഞ്ചിരിച്ചു. രമേശ് അങ്ങനെയല്ല. കൂടെനിന്ന ശേഷം ചതിച്ചവരോട് അദ്ദേഹം പിന്നീടു മിണ്ടിയിട്ടേ ഇല്ലെന്നാണു വാര്‍ത്ത. നിയമസഭയില്‍ നേരിട്ടു കണ്ടാല്‍ പോലും ചിരിക്കുകയോ സംസാരിക്കുകയോ ഇല്ല. അതില്‍ ഒരു സത്യമുണ്ടെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് നല്ലതാണോ ആവോ?
കെപിസിസിയുടെ പുതിയ സാരഥിയായി കെ. സുധാകരന് ചുമതല ഏല്ക്കുമ്പോള് എല്ലാ വേദനയും ഉള്ളിലൊതുക്കിക്കൊണ്ട് രമേശ് പറഞ്ഞു; മുഖത്തുനോക്കി ചിരിക്കുന്നവരെല്ലാം സ്നേഹിതരാണെന്നു കരുതരുത്. മുന്നില്‍ വന്നു പുകഴ്ത്തുന്നവരെല്ലാം നമുക്കൊപ്പം ഉണ്ടാകില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് അപമാനകരമായി ഇറക്കിവിട്ടതിന്റെ സങ്കടം പ്രകടിപ്പിക്കുകയായിരുന്നു രമേശ്. അതിലൂടെ കോണ്‍ഗ്രസിലെ മാത്രമല്ല സമകാലീന ലോകത്തെ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് അദ്ദേഹം കൃത്യമായ സൂചന നല്‍കുകയായിരുന്നു. ഒരിക്കൽ കേരളത്തിലെ സിപിഎമ്മിന്റെ ആവേശമായിരുന്ന വി.എസിന് കാപ്പിറ്റല്‍ പണിഷ്മെന്റ് കൊടുക്കണം എന്ന് ഒരു യുവ കമ്യൂണിസ്റ്റുകാരൻ പറഞ്ഞതായി കേരളം വായിച്ചതല്ലേ? ഹൈക്കമാന്‍ഡ് നിയോഗിച്ചതനുസരിച്ച് ഒമ്പതു വര്‍ഷം കെപിസിസിയെ നയിച്ചവനാണ് രമേശ്. മൂന്നു വര്‍ഷത്തിലധികം ആഭ്യന്തര മന്ത്രിയായി. അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവും ആയി. അതുകൊണ്ട് ഏറെ അനുഭവസമ്പന്നനാണ് രമേശ് ചെന്നിത്തല. രമേശിന്റെ നിയമനങ്ങളെല്ലാം നടന്നതും സുധാകരനെയും സതീശനെയും നിയമിച്ചതുപോലെ ആയിരുന്നു എന്നതും കോണ്‍ഗ്രസിന്റെ ദുര്‍ഗതിയുടെ കാരണമായിട്ടുണ്ട്.
രമേശിന്റെ ദുര്യോഗം
തനിക്കുണ്ടായ ദുര്യോഗത്തിന്റെ കഥ രമേശ് സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ പദവി ഉപേക്ഷിക്കുവാന്‍ താന്‍ സന്നദ്ധനായതാണ്. എന്നാല്‍ പ്രതിപക്ഷനേതാവിന്റെ പ്രവര്ത്തനമികവില്ലായ്മ കൊണ്ടല്ലല്ലോ പാര്‍ട്ടി തോറ്റത് എന്ന മറുചോദ്യത്തിലൂടെ ഉമ്മന്‍ ചാണ്ടിയാണ് പദവിയില്‍ തുടരാന്‍ തന്നെ പ്രേരിപ്പിച്ചത്. ഉമ്മന്‍ ചാണ്ടി ആദ്യാവസാനം തനിക്ക് പിന്തുണയും നല്കി എന്നാണ് രമേശ് പറയാതെ പറഞ്ഞത്.
ഉമ്മന്‍ ചാണ്ടി കൂടി പിന്തുണ കൊടുത്തതോടെ രമേശും ചാണ്ടിയും ചേര്‍ന്നു മത്സരിപ്പിച്ചു ജയിച്ചവരുടെ ഏകകണ്ഠമായ പിന്തുണ രമേശ് പ്രതീക്ഷിച്ചു. അടുത്തത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നേതൃമാറ്റം എന്ന ആഗ്രഹം ഉണ്ടോ എന്നതായിരുന്നു. ഇതേക്കുറിച്ച് രമേശും ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡ് പ്രതിനിധികളോട് അന്വേഷിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ മനസറിയാന്‍ എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയോട് ഉമ്മന്‍ ചാണ്ടിയും രമേശും നേരിട്ടുതന്നെ ഇക്കാര്യം ചോദിച്ചു. അങ്ങനെ ഒരു ആഗ്രഹം ഹൈക്കമാന്‍ഡിന് ഇല്ലെന്നായിരുന്നു അദ്ദേഹം രണ്ടുപേരോടും പറഞ്ഞത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഇപ്പോള്‍ ഏറെ സ്വാധീനമുള്ള പഴയ ഐ ഗ്രൂപ്പുകാരന് കെ.സി. വേണുഗോപാലിനോടും തെരക്കി. ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അന്വേഷിച്ചത്. രമേശും വേണുവും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്തതാവണം അതിനു കാരണം. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇന്നുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടി വേണുഗോപാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയാണ് അന്വേഷിച്ചത് എന്നും രമേശ് പറയുന്നു. അങ്ങനെ ഒരു ചിന്ത ഹൈക്കമാന്‍ഡിന് ഇല്ലെന്നാണ് വേണുഗോപാലും പറഞ്ഞത്. അതുകൊണ്ടാണു താന്‍ പദവി ഒഴിയാതിരുന്നത് എന്നു രമേശ് വ്യക്തമാക്കി.
രമേശ് പറയുന്ന ചതിയന്മാര് സമാകാലീന കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകതയല്ല. എക്കാലത്തും കോണ്‍ഗ്രസിലെ നേതാക്കന്മാര്ക്ക് ഇത്തരം ചതിയന്മാരുടെ വല്ലാത്ത ചതി അനുഭവിക്കേണ്ടി വന്നതിന്റെ കഥകള്‍ ചരിത്രത്തിലുണ്ട്. പക്ഷേ ചതി എന്നു ചതിക്കപ്പെടുന്നവര്‍ ചിത്രീകരിക്കുന്ന ഈ സംഭവങ്ങള്‍ ചതിച്ചെന്നു പറയുന്നവരുടെ അതിജീവന തന്ത്രങ്ങളായിരുന്നു എന്നതും സത്യം. ഇത്തരം ചതികളിലൂടെയല്ലേ പലരും ഉയര്‍ന്നുവന്നത്. വലിയ ശാപം പേറിയ പലരും ഒന്നും അല്ലാതായിപ്പോയതും?
പുതിയ ഗ്രൂപ്പോ?
സങ്കടപ്പെട്ടിരുന്ന രമേശിനെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്കു വിളിപ്പിച്ചു സംസാരിച്ചു. അദ്ദേഹം എന്തെല്ലാമാണ് വാഗ്ദാനം ചെയ്തത് എന്ന് അറിയാനിരിക്കുന്നതേ ഉള്ളൂ. കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് തനിക്കിഷ്ടം. എങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണം എന്നു പറഞ്ഞത് രാജീവ് ഗാന്ധിയായിരുന്നു എന്നു രമേശ് അനുസ്മരിക്കുന്നതു വെറുതെ ആവില്ല. ഇവിടെക്കിടന്ന് ഓടുന്നതിനു പകരം ഹൈക്കമാന്‍ഡിലെ പിടിയുമായി ഡല്‍ഹിയില്‍ തങ്ങിയാല്‍ മുഖ്യമന്ത്രി പദത്തിലേക്കു നൂലില്‍ കെട്ടി ഇറങ്ങിവരാനാകും. രാഹുലുമായുള്ള സംസാരത്തിനു ശേഷം ഉമ്മന്‍ ചാണ്ടിയെ കൂട്ടി “ഞങ്ങള്‍’’ എന്ന് രമേശ് പറഞ്ഞതില്‍ പലര്‍ക്കും ഒരു കൗതുകം വന്നിട്ടുണ്ട്. രമേശിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ഗ്രൂപ്പുകളില്‍ ബാക്കിയുള്ള വിശ്വസ്തര്‍ ചേരുന്ന ഒരു ഗ്രൂപ്പ്. നല്ല ചിന്തയാണ്.
രണ്ടു കൂട്ടര്‍ക്കും ഇപ്പോള്‍ ശത്രുപക്ഷത്തുള്ള ഒരു ഹൈക്കമാന്ഡുണ്ട്. കെ.സി. വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടിയെ കാണാന്‍ അദ്ദേഹത്തിനടുത്തേക്കു ചെല്ലാതെ തന്റെ വീട്ടിലേക്കു വരാന്‍ ആവശ്യപ്പെട്ടുവോ എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. രാഹുലിന്റെ അടുത്തള്ള ബന്ധം ഉപയോഗിച്ച് ഗുലാം നബി ആസാദിനെപ്പോലുള്ളവരോടു പോലും വേണു അങ്ങനെയാണ് പെരുമാറുക എന്നു പ്രചാരണമുണ്ട്. ആന്റണിയെപ്പോലും ഒന്നിലും അടുപ്പിക്കുന്നില്ല എന്നു പരിഭവിക്കുന്നവരുമുണ്ട്.
പി.ടി. ചാക്കോയോടു മുതൽ
കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായ പി.ടി. ചാക്കോ മുതല്‍ എത്ര പേര് അനുഭവിച്ച സത്യമാണ് ഇന്നും തുടരുന്നത്. 1964 ഓഗസ്റ്റ് ഒന്നിന് ചാക്കോ അന്തരിച്ചു. 1964 സെപ്റ്റംബര്‍ മൂന്നിനു ചേര്‍ന്ന കേരള നിയമസഭ ചാക്കോയെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ നെഹ്റു അനുസ്മരണം മാത്രം നടത്തി പിരിഞ്ഞതിനെ കമ്യൂണിസ്റ്റുകാരാണ് ആദ്യം ചോദ്യംചെയ്തത്.
പിന്നീട് കെ. കരുണാകരനും എ.കെ. ആന്റണിയുമെല്ലാം പാർട്ടിക്കാരുടെ ചതിയില്‍ പെട്ടല്ലേ മുഖ്യമന്ത്രിക്കേസര വിടേണ്ടിവന്നത്? ആന്റണിയോട് നിര്‍വ്യാജമായ കൂറുണ്ടെന്ന് ഉമ്മന്‍ ചാണ്ടി എപ്പോഴും പ്രഖ്യാപിക്കാറുണ്ടെങ്കിലും നിരീക്ഷകര്‍ വിശ്വസിക്കുന്നില്ല. അവസാനം ഉമ്മന്‍ ചാണ്ടിയും ചതിയുടെ ഇരയായി. 2016ലെ തെരഞ്ഞെടുപ്പുഫലം ഇടതിന് അനുകൂലമായതില്‍ രമേശും വലിയ പങ്കു വഹിച്ചതായി വിശ്വസിക്കുന്ന കോണ്‍ഗ്രസുകാര്‍ ഏറെയുണ്ട്.
ഇടതുപിന്തുണയോടെ കെ.എം. മാണി മുഖ്യമന്ത്രി ആയേക്കും എന്നു കേട്ടപ്പോള്‍ വളര്‍ത്തിയെടുത്ത ചതിയായിരുന്നില്ലേ ബാര്‍കോഴ.
ഈ ചതികളില്‍ പലതും അതിജീവന തന്ത്രങ്ങളായും മനസിലാക്കാനാവും. എനിക്കു ജയിക്കുവാന്‍ അഥവാ നേടുവാന്‍ ആരെയും ഉപയോഗപ്പെടുത്തുക. സ്വന്തം ഗ്രൂപ്പ് ബലപ്പെടുത്തുവാന്‍ ജോണി നെല്ലൂരിനെ പെരുവഴിയിലാക്കി അങ്കമാലി പിടിച്ചെടുത്ത് റോജിക്കു കൊടുത്തതില്‍ ഇപ്പോള്‍ രമേശ് സങ്കടപ്പെടുന്നുണ്ടാവും. ജോണിയുടെ സങ്കടം മാത്രമാവും ഇനി രമേശിനു ബാക്കി. റോജി പുതിയ ചക്രവാളങ്ങളിലേക്കു പറക്കുകയാണ്.