ഇന്നു വായനദിനം
ഒരാൾ നിത്യേന ഇരുപതു മിനിറ്റുനേരം വായിക്കുകയാണെങ്കിൽ ഒരു വർഷംകൊണ്ട് രണ്ടു ദശലക്ഷം വാക്കുകൾ എന്ന ലക്ഷ്യം കണ്ടെത്താനാവുമെന്ന് ഒരു ഗവേഷകൻ പറഞ്ഞത് ഓർക്കുകയാണ്. ക്രമേണ ഇത് ഏറ്റവും കാമ്യമായ ബോധത്തിന്റെ ഉദയമായിത്തീരുകയും ചെയ്യും.
വായന ഒരു ശീലമാക്കണമെന്നു പറയുമ്പോൾ മുഴുവൻ സമയവും പുസ്തകവുമായിരിക്കണമെന്നല്ല അർഥം; വായന നമ്മുടെ സംസ്കാരമാകണം. നമ്മൾ കുളിക്കുകയും ശ്വസിക്കുകയും ചെയ്യുന്നപോലെ അനിവാര്യമാക്കേണ്ട പ്രവൃത്തിയാണിത്. രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് അഞ്ചു മിനിറ്റ് നേരം ഒരു പുസ്തകം വായിച്ചാലും ഫലപ്രദമാണ്. ഒരു വലിയ പുസ്തകം ടോൾസ്റ്റോയിയുടെ ’യുദ്ധവും സമാധാനവും’ അല്ലെങ്കിൽ തോമസ് മന്നിന്റെ ’ ദ് മാജിക് മൗണ്ടൻ’ ഒരാഴ്ചകൊണ്ട് വായിച്ചുതീർക്കണമെന്ന് ആരും പറയില്ല.
ചിലരുടെ ധാരണ ലൈബ്രറിയിൽ പോയി പുസ്തകം എടുത്തുകൊണ്ടുവന്ന് ഒരാഴ്ചക്കുള്ളിൽ വായിച്ചു തിരിച്ചേല്പിക്കേണ്ടതുകൊണ്ടു സമയം കിട്ടുന്നില്ലെന്നാണ്. എന്നാൽ, വായിക്കാൻ വേണ്ടി പ്രത്യേക സമയമില്ല. ഏറ്റവും നല്ല സമയം വായനയ്ക്കായി നല്കുന്നത് നല്ലതാണ്.
മറ്റേതു കാര്യവും പോലെയാണ് വായന. വായിക്കുന്നവന്റെ മുന്നിൽ സ്വർഗമാണുള്ളത്. പുസ്തകം ധൃതിയിൽ വായിക്കേണ്ടതില്ല. അഞ്ചോ ആറോ മാസമെടുത്തു വലിയ പുസ്തകങ്ങൾ വായിച്ചാൽ മതി. അമേരിക്കയിലെ മഹാപരിസ്ഥിതി സ്നേഹിയായ തോറോയുടെ ’വാൽഡൻ ’ എന്ന വനവിവരണ ഗ്രന്ഥം ഒരു വർഷമെടുത്തു വായിച്ചാൽ മതി. വായന നമുക്കു മാനസിക ഉന്നമനമാണ് തരുന്നത്.
വായന പ്രാർഥനപോലെയാണ്. പ്രാർഥിക്കുമ്പോൾ നമ്മെക്കാൾ വലിയ ശക്തിയുമായി നാം ഏകാന്ത സംഭാഷണത്തിനാണു മുതിരുന്നത്. അതുപോലെയാണു വായന. വായിക്കുമ്പോൾ ഒരു പുതിയ ഭാഷയുടെ സ്പന്ദനങ്ങൾ നാം കേട്ടു തുടങ്ങുന്നു. അത് ഒരു കാന്തിക മേഖലയാണ്; ആത്മീയസഞ്ചാരമാണ്; വൈകാരിക ഉച്ചകോടിയാണ്.
പക്ഷികൾക്കു പാടാനറിയുന്നതുപോലെ മനുഷ്യർക്കു വായിക്കാനുമറിയാം. മനുഷ്യൻ വായിക്കുന്നതു സംഗീതോപകരണത്തിൽ വിരലോടിക്കുന്നതുപോലെ പവിത്രമായാണ്. പുസ്തകവുമായി യാത്ര ചെയ്യുന്നവർ അതാണു സൂചിപ്പിക്കുന്നത്. തലയണയ്ക്കടിയിൽ പുസ്തകം സ്ഥിരമായി സൂക്ഷിക്കുന്നവരുണ്ട്. തലവച്ച് കിടക്കാനല്ല; ഉറങ്ങുന്നതിനു മുമ്പ് അത്യാവശ്യമായ ഔഷധം സേവിക്കുന്നതുപോലെ രണ്ടു വാചകമെങ്കിലും വായിക്കാൻ. അല്ലെങ്കിൽ ഉറക്കം മുറിയുമ്പോൾ എഴുന്നേറ്റു വന്നു വായിക്കാൻ.
തടിച്ച പുസ്തകങ്ങൾ കണ്ടു ഭയക്കുന്നവരുണ്ട്. വായിക്കാത്ത നമ്മൾ ആ പുസ്തകത്തെ ഭയന്നാൽ, അതെഴുതിയ ആളിനെ നാമെങ്ങനെ മനസിലാക്കും? ആയിരം പേജുള്ള നോവൽ ആരെങ്കിലും വായിക്കുമോ എന്നു ചോദിച്ചാൽ എവറസ്റ്റിൽ ആരെങ്കിലും കയറുമോ എന്നു ചോദിക്കുന്നതുപോലെ അസംബന്ധമാണത്. അതു വായിക്കേണ്ടവൻ അതിലേക്കു പ്രവേശിക്കാതിരിക്കില്ല. പുസ്തകം ആരെയും ബലമായി പിടിച്ചു വായിപ്പിക്കുകയില്ല. അത് എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ തയാറാണ്. ഒരു ദിവസംകൊണ്ടു വായിക്കേണ്ടതില്ല. എവറസ്റ്റിൽ കയറുന്നപോലെ സാവധാനം പരിശ്രമിക്കുക.
ഒരു പുതിയ ലോകത്തെക്കുറിച്ച്, മനുഷ്യാവസ്ഥയെക്കുറിച്ച് നമുക്ക് എങ്ങനെയാണ് ബോധമുണ്ടാകുന്നത്? പത്രപാരായണത്തിൽനിന്നു വാർത്തകളേ കിട്ടൂ; ആശയങ്ങൾ അധികം ലഭിക്കുകയില്ല. അതിനു പുസ്തകങ്ങൾ വായിക്കണം. ലോകത്തിന്റെ പുരോഗതിയും ആഴവും വായനയിലൂടെയാണ് ലഭിക്കുന്നത്. അങ്ങനെ നമ്മുടെ ചിന്താപരമായ ജീവിതത്തിന്റെ അതിർത്തികൾ മാറ്റിവയ്ക്കപ്പെടുകയാണ്.
വായിക്കുമ്പോൾ മറ്റുള്ളവരെക്കൂടി നമ്മുടെ ഭാഗമാക്കുകയാണ്, മറ്റുള്ളവർ സൃഷ്ടിച്ച ലോകങ്ങൾ, കണ്ടെത്തിയ ലോകങ്ങൾ. തകഴിയുടെ ’ചെമ്മീൻ’ വായിക്കുന്ന ഒരാൾക്ക് അതിലെ കറുത്തമ്മ എന്ന കഥാപാത്രം ഷീലയാണെന്നു തോന്നുകയില്ല; അങ്ങനെ തോന്നുന്നത് ’ചെമ്മീൻ’സിനിമ കണ്ടവരുടെ പ്രശ്നമാണ്. കറുത്തമ്മയെ ഓരോ വായനക്കാരനും സ്വന്തം നിലയിൽ സങ്കല്പിക്കും. കേശവദേവിന്റെ ’ഓടയിൽ നിന്ന് ’ വായിച്ചപ്പോൾ അതിൽ റിക്ഷ വലിക്കുന്ന പപ്പു എന്ന കഥാപാത്രം എന്റെ സങ്കല്പത്തിൽ വളരെ മെലിഞ്ഞ, നല്ല ഉയരമുള്ള ആളായിരുന്നു. സത്യൻ മനസിൽ വന്നതേയില്ല. ഇതാണ് വായന നല്കുന്ന സ്വാതന്ത്ര്യം.
നമ്മളോരോരുത്തരും ഓരോ സ്വാതന്ത്ര്യസമരപോരാളിയാണ്. എന്തിൽ നിന്നുള്ള സ്വാതന്ത്ര്യം? ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞല്ലോ, അവനവനിൽ നിന്നുള്ള സ്വാതന്ത്ര്യം. അനുനിമിഷം നമ്മെ വലയം ചെയ്യുന്ന അന്ധകാരത്തോടാണ് നമുക്ക് ഏറ്റുമുട്ടാനുള്ളത് .അന്ധകാരത്തിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്. ബോധത്തിന്റെ ഉദയം എന്ന മഹാസിദ്ധി ആർജിക്കാൻ വായനയാണ് ആശ്രയം.
എം.കെ. ഹരികുമാർ
ഒരാൾ നിത്യേന ഇരുപതു മിനിറ്റുനേരം വായിക്കുകയാണെങ്കിൽ ഒരു വർഷംകൊണ്ട് രണ്ടു ദശലക്ഷം വാക്കുകൾ എന്ന ലക്ഷ്യം കണ്ടെത്താനാവുമെന്ന് ഒരു ഗവേഷകൻ പറഞ്ഞത് ഓർക്കുകയാണ്. ക്രമേണ ഇത് ഏറ്റവും കാമ്യമായ ബോധത്തിന്റെ ഉദയമായിത്തീരുകയും ചെയ്യും.
വായന ഒരു ശീലമാക്കണമെന്നു പറയുമ്പോൾ മുഴുവൻ സമയവും പുസ്തകവുമായിരിക്കണമെന്നല്ല അർഥം; വായന നമ്മുടെ സംസ്കാരമാകണം. നമ്മൾ കുളിക്കുകയും ശ്വസിക്കുകയും ചെയ്യുന്നപോലെ അനിവാര്യമാക്കേണ്ട പ്രവൃത്തിയാണിത്. രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് അഞ്ചു മിനിറ്റ് നേരം ഒരു പുസ്തകം വായിച്ചാലും ഫലപ്രദമാണ്. ഒരു വലിയ പുസ്തകം ടോൾസ്റ്റോയിയുടെ ’യുദ്ധവും സമാധാനവും’ അല്ലെങ്കിൽ തോമസ് മന്നിന്റെ ’ ദ് മാജിക് മൗണ്ടൻ’ ഒരാഴ്ചകൊണ്ട് വായിച്ചുതീർക്കണമെന്ന് ആരും പറയില്ല.
ചിലരുടെ ധാരണ ലൈബ്രറിയിൽ പോയി പുസ്തകം എടുത്തുകൊണ്ടുവന്ന് ഒരാഴ്ചക്കുള്ളിൽ വായിച്ചു തിരിച്ചേല്പിക്കേണ്ടതുകൊണ്ടു സമയം കിട്ടുന്നില്ലെന്നാണ്. എന്നാൽ, വായിക്കാൻ വേണ്ടി പ്രത്യേക സമയമില്ല. ഏറ്റവും നല്ല സമയം വായനയ്ക്കായി നല്കുന്നത് നല്ലതാണ്.
മറ്റേതു കാര്യവും പോലെയാണ് വായന. വായിക്കുന്നവന്റെ മുന്നിൽ സ്വർഗമാണുള്ളത്. പുസ്തകം ധൃതിയിൽ വായിക്കേണ്ടതില്ല. അഞ്ചോ ആറോ മാസമെടുത്തു വലിയ പുസ്തകങ്ങൾ വായിച്ചാൽ മതി. അമേരിക്കയിലെ മഹാപരിസ്ഥിതി സ്നേഹിയായ തോറോയുടെ ’വാൽഡൻ ’ എന്ന വനവിവരണ ഗ്രന്ഥം ഒരു വർഷമെടുത്തു വായിച്ചാൽ മതി. വായന നമുക്കു മാനസിക ഉന്നമനമാണ് തരുന്നത്.
വായന പ്രാർഥനപോലെയാണ്. പ്രാർഥിക്കുമ്പോൾ നമ്മെക്കാൾ വലിയ ശക്തിയുമായി നാം ഏകാന്ത സംഭാഷണത്തിനാണു മുതിരുന്നത്. അതുപോലെയാണു വായന. വായിക്കുമ്പോൾ ഒരു പുതിയ ഭാഷയുടെ സ്പന്ദനങ്ങൾ നാം കേട്ടു തുടങ്ങുന്നു. അത് ഒരു കാന്തിക മേഖലയാണ്; ആത്മീയസഞ്ചാരമാണ്; വൈകാരിക ഉച്ചകോടിയാണ്.
പക്ഷികൾക്കു പാടാനറിയുന്നതുപോലെ മനുഷ്യർക്കു വായിക്കാനുമറിയാം. മനുഷ്യൻ വായിക്കുന്നതു സംഗീതോപകരണത്തിൽ വിരലോടിക്കുന്നതുപോലെ പവിത്രമായാണ്. പുസ്തകവുമായി യാത്ര ചെയ്യുന്നവർ അതാണു സൂചിപ്പിക്കുന്നത്. തലയണയ്ക്കടിയിൽ പുസ്തകം സ്ഥിരമായി സൂക്ഷിക്കുന്നവരുണ്ട്. തലവച്ച് കിടക്കാനല്ല; ഉറങ്ങുന്നതിനു മുമ്പ് അത്യാവശ്യമായ ഔഷധം സേവിക്കുന്നതുപോലെ രണ്ടു വാചകമെങ്കിലും വായിക്കാൻ. അല്ലെങ്കിൽ ഉറക്കം മുറിയുമ്പോൾ എഴുന്നേറ്റു വന്നു വായിക്കാൻ.
തടിച്ച പുസ്തകങ്ങൾ കണ്ടു ഭയക്കുന്നവരുണ്ട്. വായിക്കാത്ത നമ്മൾ ആ പുസ്തകത്തെ ഭയന്നാൽ, അതെഴുതിയ ആളിനെ നാമെങ്ങനെ മനസിലാക്കും? ആയിരം പേജുള്ള നോവൽ ആരെങ്കിലും വായിക്കുമോ എന്നു ചോദിച്ചാൽ എവറസ്റ്റിൽ ആരെങ്കിലും കയറുമോ എന്നു ചോദിക്കുന്നതുപോലെ അസംബന്ധമാണത്. അതു വായിക്കേണ്ടവൻ അതിലേക്കു പ്രവേശിക്കാതിരിക്കില്ല. പുസ്തകം ആരെയും ബലമായി പിടിച്ചു വായിപ്പിക്കുകയില്ല. അത് എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ തയാറാണ്. ഒരു ദിവസംകൊണ്ടു വായിക്കേണ്ടതില്ല. എവറസ്റ്റിൽ കയറുന്നപോലെ സാവധാനം പരിശ്രമിക്കുക.
ഒരു പുതിയ ലോകത്തെക്കുറിച്ച്, മനുഷ്യാവസ്ഥയെക്കുറിച്ച് നമുക്ക് എങ്ങനെയാണ് ബോധമുണ്ടാകുന്നത്? പത്രപാരായണത്തിൽനിന്നു വാർത്തകളേ കിട്ടൂ; ആശയങ്ങൾ അധികം ലഭിക്കുകയില്ല. അതിനു പുസ്തകങ്ങൾ വായിക്കണം. ലോകത്തിന്റെ പുരോഗതിയും ആഴവും വായനയിലൂടെയാണ് ലഭിക്കുന്നത്. അങ്ങനെ നമ്മുടെ ചിന്താപരമായ ജീവിതത്തിന്റെ അതിർത്തികൾ മാറ്റിവയ്ക്കപ്പെടുകയാണ്.
വായിക്കുമ്പോൾ മറ്റുള്ളവരെക്കൂടി നമ്മുടെ ഭാഗമാക്കുകയാണ്, മറ്റുള്ളവർ സൃഷ്ടിച്ച ലോകങ്ങൾ, കണ്ടെത്തിയ ലോകങ്ങൾ. തകഴിയുടെ ’ചെമ്മീൻ’ വായിക്കുന്ന ഒരാൾക്ക് അതിലെ കറുത്തമ്മ എന്ന കഥാപാത്രം ഷീലയാണെന്നു തോന്നുകയില്ല; അങ്ങനെ തോന്നുന്നത് ’ചെമ്മീൻ’സിനിമ കണ്ടവരുടെ പ്രശ്നമാണ്. കറുത്തമ്മയെ ഓരോ വായനക്കാരനും സ്വന്തം നിലയിൽ സങ്കല്പിക്കും. കേശവദേവിന്റെ ’ഓടയിൽ നിന്ന് ’ വായിച്ചപ്പോൾ അതിൽ റിക്ഷ വലിക്കുന്ന പപ്പു എന്ന കഥാപാത്രം എന്റെ സങ്കല്പത്തിൽ വളരെ മെലിഞ്ഞ, നല്ല ഉയരമുള്ള ആളായിരുന്നു. സത്യൻ മനസിൽ വന്നതേയില്ല. ഇതാണ് വായന നല്കുന്ന സ്വാതന്ത്ര്യം.
നമ്മളോരോരുത്തരും ഓരോ സ്വാതന്ത്ര്യസമരപോരാളിയാണ്. എന്തിൽ നിന്നുള്ള സ്വാതന്ത്ര്യം? ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞല്ലോ, അവനവനിൽ നിന്നുള്ള സ്വാതന്ത്ര്യം. അനുനിമിഷം നമ്മെ വലയം ചെയ്യുന്ന അന്ധകാരത്തോടാണ് നമുക്ക് ഏറ്റുമുട്ടാനുള്ളത് .അന്ധകാരത്തിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്. ബോധത്തിന്റെ ഉദയം എന്ന മഹാസിദ്ധി ആർജിക്കാൻ വായനയാണ് ആശ്രയം.
എം.കെ. ഹരികുമാർ