അനന്തപുരി / ദ്വിജൻ
ഇടതുചേരിയെ ഇനിയും ശക്തമാക്കുന്നതിന് ഭാവനാസന്പന്നമായ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നതിന്റെ സൂചനകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുന്നണികളുടെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത നീക്കങ്ങൾക്കാണ് അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നത് എന്നാണു സൂചനകൾ. പുതിയ സർക്കാരിന്റെ അത്ര മികച്ചത് എന്നു പറയാനാവത്ത ആദ്യബജറ്റിൽ റബർ കുടിശികയ്ക്കായി 50 കോടി നീക്കിവച്ചതും കാർഷിക മേഖലയോടു കാണിച്ച ആഭിമുഖ്യവും എല്ലാം ഈ നീക്കങ്ങളോടു ചേർത്തു വായിക്കാവുന്നതാണ്. പുതുതായി അധികാരമേറ്റ പിണറായി സർക്കാർ പതിവ് കമ്യൂണിസ്റ്റ് സർക്കാരിൽനിന്നു വ്യത്യസ്തമാകും എന്നും എല്ലാ വിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്നതാവും എന്നും കൃത്യമായ സൂചനകൾ നൽകുന്നതും ഈ ലക്ഷ്യത്തോടെ ആണെന്നു കരുതാവുന്നതാണ്.
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ച് എല്ലാവർക്കും സ്വീകാര്യമായ തീരുമാനത്തിൽ എത്തുവാൻ സർവകക്ഷി യോഗം വിളിച്ചതും അതിനുള്ള ശിപാർശകൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുവാൻ തീരുമാനിച്ചതും എല്ലാം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്വീകാര്യത ആർജിക്കാൻ കൂടിയാണ്. ഹൈക്കോടതി വിധി സംബന്ധിച്ച് വളരെ കരുതലോടെ മുഖ്യമന്ത്രി പ്രതികരിച്ചതും ശ്രദ്ധേയമായി.
ഇടതുമുന്നണിയിലെ ജനാധിപത്യ പാർട്ടികളായ കേരള കോണ്‍ഗ്രസിനെയും എൻസിപിയെയും ഉപയോഗിച്ച് ജനാധിപത്യമുന്നണിയോട് ഒപ്പം നിൽക്കുന്ന ജനവിഭാഗത്തെ ഇടതുമുന്നണിയിൽ എത്തിക്കുന്നതിനുള്ള ചൂണ്ടകളാണ് മുഖ്യമന്ത്രി തന്നെ ഒരുക്കുന്നതായി വാർത്തകൾ പടരുന്നത്. കോണ്‍ഗ്രസിൽനിന്നും കേരള കോണ്‍ഗ്രസിൽനിന്നും നിരവധി നേതാക്കൾ തങ്ങളോടൊപ്പം വരാൻ സന്നദ്ധത പ്രകടിപ്പിച്ചതായി ജോസ് കെ. മാണി അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒഴുക്കുകൾക്കു സാധ്യതകളുണ്ടെന്ന് ജനാധിപത്യമുന്നണിയിലെയും ചില നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്. ഭരണത്തിന്റെ ശീതളഛായയിൽനിന്ന് അഞ്ചു വർഷത്തോളമായി മാറിനിൽക്കുന്ന ജനാധിപത്യചേരിയിലെ നിരവധി നേതാക്കൾക്ക് ഇത്തരത്തിലുള്ള മോഹം ജനിക്കാവുന്നതാണ്. നേതാക്കളേക്കാൾ അണികളെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ നടത്താനാണ് മുഖ്യമന്ത്രിയുടെ ആലോചന എന്നാണു സൂചനകൾ. കേരള കോണ്‍ഗ്രസിൽ ഇപ്പോഴുള്ള നേതാക്കളിൽ പലർക്കും പുതുതായി ആൾക്കാർ വരുന്പോൾ തങ്ങൾ അപ്രസക്തരാകുമോ എന്ന ഭീതിയും ഉണ്ടാകുന്നുണ്ട്. അത്തരക്കാരും പല നീക്കങ്ങൾക്കും ചരടു വലിക്കുന്നുണ്ട്.
എൻസിപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് പി.സി. ചാക്കോ എത്തിയതോടെ കോണ്‍ഗ്രസിൽ കലഹിച്ചു നിന്നിരുന്ന പലരും ചാക്കോയോടൊപ്പം ചേരുകയായി. സുരേഷ് ബാബുവും ലതിക സുഭാഷും മാത്രമല്ല കൂടുതൽ നേതാക്കളും പ്രവർത്തകരും അടിവേരിളകി നിൽക്കുന്നുണ്ട്. നെഹ്റു കുടുംബത്തിന്റെ ഇളമുറക്കാരിൽ ഉണ്ടായിരുന്ന പ്രതീക്ഷ നഷ്ടമാകുന്ന കോണ്‍ഗ്രസുകാർ പുതിയ താവളം തേടുന്നതിന്റെ അടയാളങ്ങളുമുണ്ട്. അവർ ബിജെപിയിൽ എത്താതെ അവരുടെ രാഷ്ട്രീയ സംസ്കാരം സൂക്ഷിച്ചുകൊണ്ടുതന്നെ ഇടതുമുന്നണിയിൽ എത്തുന്നതിനുള്ള വഴിയെക്കുറിച്ചാണു പിണറായി ആലോചിക്കുന്നത് എന്നാണു വാർത്തകൾ. കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള നീക്കങ്ങൾ പല മാറ്റങ്ങളും ഉണ്ടാക്കിയേക്കാം.
അടിയിളക്കങ്ങൾ
ഈ നീക്കങ്ങളെക്കുറിച്ചുള്ള സൂചനകൾ എൻസിപിയിൽ കാര്യമായ ആശങ്കകൾ ഉയർത്തുന്നില്ലെങ്കിലും കേരള കോണ്‍ഗ്രസിൽ പലർക്കും സന്ദേഹം ഉണ്ടാക്കുന്നുണ്ട്. 2005ൽ മാണിസാർ നടത്തിയ ഇത്തരം നീക്കമാണ് പി.സി. ജോർജുമായുള്ള ലയനത്തിൽ എത്തിച്ചത്. 2010ൽ അതു ജോസഫുമായുള്ള ലയനത്തിലും കലാശിച്ചു. പിന്നീട് ഇവരെല്ലാം പിളർന്നു പോവുകയും ചെയ്തു. അത്തരത്തിലുള്ള ദുരന്തത്തിലേക്കാവുമോ പുതിയ നീക്കങ്ങൾ എത്തിക്കുക എന്ന സന്ദേഹം പലർക്കും ഉണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിലൂടെ ഭരണത്തിൽ പങ്കാളിത്തം ലഭിച്ച കേരള കോണ്‍ഗ്രസിലേക്ക് സ്ഥാനമോഹികൾ കൂട്ടത്തോടെ അടുക്കുന്നതായി ദുരിതകാലത്ത് കൂടെ നിന്നവരിൽ സന്ദേഹം ഉണ്ടാകുന്നുണ്ട്. വ്യക്തിബന്ധങ്ങളുടെ ദൃഢതയിൽ ശക്തമായി നിൽക്കുന്ന കേരള കോണ്‍ഗ്രസിൽ എന്നെ പരിഗണിക്കുന്നില്ല, ചെയർമാൻ വിളിക്കുന്നില്ല, മന്ത്രിയുടെ ശബ്ദവും കേട്ടിട്ടില്ല, ആലോചിക്കുന്നില്ല എന്നെല്ലാം അടക്കംപറച്ചിൽ ഉയരുന്നുണ്ട്. ഇതെല്ലാം കണ്ടില്ലെന്നു നടിച്ചോ അവഗണിച്ചോ പുത്തൻകൂറ്റുകാർക്കായി നടത്തുന്ന നീക്കങ്ങൾ ആത്യന്തികമായി ആപത്താകും ഉണ്ടാക്കുക എന്നു കരുതുന്നവർ പാർട്ടിയിൽ നിരവധിയുണ്ട്. പ്രത്യേകിച്ചും പാർട്ടി പിന്നിട്ട അഗ്നിപരീക്ഷയുടെ കാലത്ത് ഉറച്ചുനിന്നവരിൽ ആനുകൂല്യങ്ങളൊന്നും ആഗ്രഹിക്കാത്തവർ പോലും തങ്ങളെക്കാൾ അനർഹരായവർ പദവികളുമായി പോകുന്നതു കാണുന്പോൾ അരിശത്തോടെ മനസു മടുത്തു നിശബ്ദരാകും.
തലയില്ലാത്ത കോണ്‍ഗ്രസ്
കേരളത്തിലെ കോണ്‍ഗ്രസിനും തലയില്ലാതായിട്ടു ദിവസങ്ങളായി. കേന്ദ്രത്തിലും കഴിഞ്ഞ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അതായിരുന്നു സ്ഥിതി. രാഹുൽ എല്ലാ പദവികളും ഇട്ടിട്ടു പോയി. “അയ്യോ, രാഹുൽ പോകല്ലേ” എന്നു പറഞ്ഞു കുറെക്കാലം നടന്നു. പിന്നെ സോണിയാ തിരിച്ചു വന്നു. കേരളത്തിൽ അധ്യക്ഷപദവി രാജിവച്ച മുല്ലപ്പള്ളിയോട് തിരിച്ചുവരണേ എന്ന് ആരു പറയുന്നില്ല.
പുതിയ പ്രസിഡന്റിനെ നിയോഗിക്കുംവരെ ചുമതല വഹിക്കണമെന്നാണ് അങ്ങനെ ചുമതല വഹിക്കുന്ന സോണിയ കൊടുത്ത നിർദേശം. മുല്ലപ്പള്ളി ഓഫീസിൽ പോലും കയറാതെ ഭരണം നടത്തുന്നു. കേരളത്തിലെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ അവസ്ഥയാണിത്. അവർ തളർന്നാൽ ജനാധിപത്യമുന്നണി എങ്ങനെ ശക്തമാകും. തലയില്ലാത്ത കോണ്‍ഗ്രസ് എങ്ങനെ ജീവനോടെ പ്രവർത്തിക്കും? അവിടുത്തെ മനംമടുപ്പുകൾ മറനീക്കി പുറത്തുവന്നു തുടങ്ങി. ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ചു വന്ന ഹൈക്കോടതി വിധിയെക്കുറിച്ച് മുന്നണിയിലെ രണ്ടു പ്രമുഖ കക്ഷികൾ വ്യത്യസ്ത നിലപാട് പറഞ്ഞുകഴിഞ്ഞു. കോണ്‍ഗ്രസ് ഒന്നും പറയാതെ മൗനമായിക്കഴിയുകയായിരുന്നു. അപ്പോഴാണ് മുഖ്യമന്ത്രിയുടെ സർവകക്ഷി സമ്മേളനം വന്നത്. കാര്യങ്ങൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യപ്പെടുന്നില്ലെങ്കിൽ കോണ്‍ഗ്രസിൽ സ്ഥിതിഗതികൾ ഏറെ മോശമാകാനിടയുണ്ട്.
ആർഎസ്പിയുടെ മനസ്
ജനാധിപത്യമുന്നണിയിലെ നാലാമത്തെ കക്ഷിയായ ആർഎസ്പി വെടിപൊട്ടിച്ചു കഴിഞ്ഞു. അവർ വല്ലാത്ത ആശയക്കുഴപ്പത്തിലാണ്. ഇടതുമുന്നണിയാണ് തങ്ങളുടെ സ്വാഭാവിക ചേരി എന്ന് അവർക്കു തോന്നിത്തുടങ്ങുന്നു. അക്കാര്യം പാർട്ടിയുടെ സംസ്ഥന സെക്രട്ടേറിയറ്റ് കൂടി ആലോചിക്കുകയും ചെയ്തു. ഈ മനംമാറ്റത്തിനു പ്രധാന കാരണം ഷിബു ബേബി ജോണിന്റെ ചവറയിലെ തുടർച്ചയായ രണ്ടാം തോൽവിയാണ്.
മന്ത്രിയായിരുന്ന ബേബി ജോണിന്റെ പ്രതാപം കണ്ട് രാഷ്ട്രീയത്തിൽ വന്ന ഷിബുവിന് പിതാവ് ബേബി ജോണിനെപ്പോലെ സാധാരണക്കാരുമായി ഇടപഴകാനാവുന്നില്ല. സഖാവ് ബേബി ജോണ്‍ അടുത്തുനിർത്തി സഹപ്രവർത്തകന്റെ കഴുത്തിൽ കിടക്കുന്ന തുവർത്തെടുത്ത് വീണ്ടും കഴുത്തിലണിയിക്കുന്പോൾ കിട്ടുന്ന ആവേശത്തെക്കുറിച്ച് അവർ ഇന്നും അനുസ്മരിക്കാറുണ്ട്. അവർക്ക് ബേബി ജോണിനെയും ബേബിസാറിന് അവരെയും അറിയാം.
തലമുറമാറ്റത്തിലൂടെ വരുന്നത് അണികളെ മനസിലാവാത്ത പുതിയ തലമുറയാണ്. പുതുതലമുറയിലെ മിക്കവാറും മന്ത്രിപുത്രന്മാരുടെ രീതി ഇങ്ങനെയാണ് എന്ന് പല പഴമക്കാരും സങ്കടം പറയാറുണ്ട്.
പുതിയ തലമുറ
തലമുറമാറ്റത്തിന്റെ പല അടയാളങ്ങളും നിയമസഭയിൽ പ്രകടമാകുന്നുണ്ട്. പുതിയ പ്രതിപക്ഷ നേതാവ് നിയമസഭയിലെ ഇറങ്ങിപ്പോക്ക് പതിവു പരിപാടിയാക്കാതെ കാണിക്കുന്ന മിതത്വം നല്ല മാതൃകയാണ്. അതായിരുന്നു പഴയകാല പാരന്പര്യം. അങ്ങനെ ഇറങ്ങിപ്പോക്ക് പതിവല്ലാതാകുന്പോൾ വല്ലപ്പോഴും നടത്തുന്ന ഇറങ്ങിപ്പോക്ക് വലിയ സംഭവമാകും. ശൈലജ ടീച്ചറിനു പകരം വന്ന വീണാ ജോർജിനു ടീച്ചറിന്റെ പക്വതയോടെ പ്രതിപക്ഷത്തെ നേരാടാനാവുന്നില്ല എന്നത് തലമുറമാറ്റത്തിലെ സവിശേഷതയായി. മുതിർന്നവർ എഴുന്നേറ്റാൽ പഴയകാല മന്ത്രിമാർ കാണിക്കുന്ന ആദരവ് പുതിയ മന്ത്രി കാണിക്കാത്തതിൽ കുഞ്ഞാലിക്കുട്ടി തന്നെ പരിഭവം പറഞ്ഞു.
ബിജെപി വെട്ടിൽ
തെരഞ്ഞെടുപ്പിലെ ദയനീയമായ തോൽവിയും തെരഞ്ഞെടുപ്പുഫണ്ട് സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളും ബിജെപിയെ വല്ലാതെ ശ്വാസം മുട്ടിക്കുകയാണ്. കൊടകര കുഴൽപ്പണ കേസന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തുകയാണ്. പി.പി. മുകുന്ദനെപ്പോലുള്ള പഴയകാല നേതാക്കൾ ബിജെപി നേതൃത്വത്തിനെതിരേ രംഗത്തു വന്നുകഴിഞ്ഞു. അവരുടെ കാലത്തെപ്പോലെ ത്യാഗനിർഭരമല്ല ഇപ്പോൾ കാര്യങ്ങൾ എന്ന് ആർക്കാണറിയാത്തത്? തെരഞ്ഞെടുപ്പു കാലത്ത് ഒഴുകുന്നതിൽ ഏറെയും കള്ളപ്പണമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ പിടിക്കപ്പെടുന്നിടത്താണ് അപകടം.
കേസന്വേഷണം ഏതു തലം വരെ എത്തും എന്നു തീർച്ചയില്ല. ബിജെപിക്കു വേണ്ടി അന്വേഷണങ്ങൾ നടത്തുന്ന ഇഡി രംഗത്തു വന്നതും അന്വേഷണം എവിടേക്ക് എന്നതിന്റെ സൂചനയാവാം. ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് മുഖ്യമന്ത്രിയെക്കൊണ്ട് അന്വേഷണം മരവിപ്പിച്ചാലും അദ്ഭുതമില്ല. അല്ല സുരേന്ദ്രനെ പുറത്താക്കാനാണ് ആലോചന എങ്കിൽ കേസ് കൊഴുക്കാനും മതി. ഇതൊക്കെ തെരഞ്ഞെടുപ്പുകാലത്ത് എല്ലാ വലിയ പാർട്ടിക്കാരും ചെയ്യുന്നതാണെന്നു പറഞ്ഞാലും നിയമം സമ്മതിക്കില്ലല്ലോ?
ആദിവാസികളുടെ നേതാവായി സമൂഹത്തിന്റെ അംഗീകാരം നേടിയ സി.കെ. ജാനുവിനെതിരേ ഉയർന്നിരിക്കുന്ന ആക്ഷേപവും ബിജെപിയെ വെള്ളം കുടിപ്പിക്കുകയാണ്. അതിനിടെയാണ് മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് അപരനായിരുന്ന കെ. സുന്ദരയെ പിൻവലിപ്പിക്കാൻ രണ്ടര ലക്ഷം രൂപയും ഫോണും നൽകിയെന്ന വാർത്തയും എത്തുന്നത്.
ശ്രീജിത്ത്
സമൂഹത്തെ സുഗന്ധപൂരിതമാക്കാൻ ഇനിയും ഏറെ ചെയ്യാനാകുമായിരുന്നു എന്ന് ഒപ്പം ജീവിച്ചിരുന്നവർക്ക് ബോധ്യം പകർന്ന മാധ്യമപ്രവർത്തകനാണ് അകാലത്തിൽ പൊലിഞ്ഞ, ദീപികയുടെ റിപ്പോർട്ടറായിരുന്ന എം.ജെ ശ്രീജിത്ത്. ശ്രീജിത്ത് കടന്നുപോയത് 36-ാം വയസിലാണ്.
വാർത്തകളുടെ ലോകം ഹരമാക്കി കഠിനാധ്വാനം ചെയ്ത യുവമാധ്യമപ്രവർത്തകനായിരുന്നു ശ്രീജിത്ത്. അതുകൊണ്ടുതന്നെ അദ്ദേഹം കുറച്ചുകാലം കൊണ്ട് ഏറെ വാർത്തകൾ ദീപികയിലൂടെ ബ്രേക്ക് ചെയ്തു. രാഷ്ട്രദീപികയുടെ തലക്കെട്ടുകളിൽ ശ്രീജിത്തിന്റെ കൈയൊപ്പുകൾ പതിഞ്ഞ ദിനങ്ങൾ നിരവധിയായിരുന്നു. കേരളം കാത്തിരുന്ന എത്രയോ പ്രതികരണങ്ങൾ ജനം രാഷ്ട്രദീപികയിലൂടെ ആദ്യമായി വായിച്ചു.
അടുത്തകാലത്ത് വാർത്തകളിൽ വല്ലാതെ ശ്വാസം മുട്ടിയ മന്ത്രി കെ.ടി. ജലീലും സ്പിക്കർ ശ്രീരാമകൃഷ്ണനും ആദ്യമായി വായ്തുറന്നത് ശ്രീജിത്തിനോടായിരുന്നു. അച്ചടിമാധ്യമത്തിലെ പരിമിതികൾ മൂലം തനിക്കു പുറത്തറിയിക്കാൻ സാധിക്കാതെപോയ പല വാർത്തകളും അദ്ദേഹം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ആദ്യകാലം മുതലേ തിളക്കമാർന്ന വാർത്തകൾക്കുവേണ്ടി വല്ലാതെ പരതുന്നവനായിരുന്നു ആ യുവാവ്. വാർത്താശേഖരണവും വിന്യാസവും ശ്രീജിത്തിന് ഭാരപ്പെടുത്തുന്ന തൊഴിലായിരുന്നില്ല; ഹരമായിരുന്നു. വാർത്താസ്രോതസുകൾ വളർത്തിയെടുക്കുന്നതിൽ ശ്രീജിത്ത് മികച്ച വൈഭവവും പുലർത്തിയിരുന്നു.
മാരകമായ രോഗത്തിന്റെ കരാളഹസ്തങ്ങളിലാണ് ശ്രീജിത്തെന്നറിഞ്ഞത് 2016ലാണ്. സാഹസികനായ പോരാളിയെപ്പോലെ രോഗവുമായി പടവെട്ടി. രണ്ടു ശസ്ത്രക്രിയകൾ. തളരാതെ അദ്ദേഹം വാർത്തകളുടെ ലോകത്തേക്കു തിരിച്ചെത്തി.
ഒത്തിരി വാർത്തകൾ ലോകത്തെ ആദ്യമായി അറിയിച്ച, ഇനിയും എത്രയോ വാർത്തകൾകൂടി അറിയിക്കുമായിരുന്ന അനുജാ, നിന്റെ ഓർമയ്ക്കു മുന്നിൽ ഒരുപിടി കണ്ണീർപ്പൂക്കൾ.
ഇടതുചേരിയെ ഇനിയും ശക്തമാക്കുന്നതിന് ഭാവനാസന്പന്നമായ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നതിന്റെ സൂചനകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുന്നണികളുടെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത നീക്കങ്ങൾക്കാണ് അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നത് എന്നാണു സൂചനകൾ. പുതിയ സർക്കാരിന്റെ അത്ര മികച്ചത് എന്നു പറയാനാവത്ത ആദ്യബജറ്റിൽ റബർ കുടിശികയ്ക്കായി 50 കോടി നീക്കിവച്ചതും കാർഷിക മേഖലയോടു കാണിച്ച ആഭിമുഖ്യവും എല്ലാം ഈ നീക്കങ്ങളോടു ചേർത്തു വായിക്കാവുന്നതാണ്. പുതുതായി അധികാരമേറ്റ പിണറായി സർക്കാർ പതിവ് കമ്യൂണിസ്റ്റ് സർക്കാരിൽനിന്നു വ്യത്യസ്തമാകും എന്നും എല്ലാ വിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്നതാവും എന്നും കൃത്യമായ സൂചനകൾ നൽകുന്നതും ഈ ലക്ഷ്യത്തോടെ ആണെന്നു കരുതാവുന്നതാണ്.
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ച് എല്ലാവർക്കും സ്വീകാര്യമായ തീരുമാനത്തിൽ എത്തുവാൻ സർവകക്ഷി യോഗം വിളിച്ചതും അതിനുള്ള ശിപാർശകൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുവാൻ തീരുമാനിച്ചതും എല്ലാം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്വീകാര്യത ആർജിക്കാൻ കൂടിയാണ്. ഹൈക്കോടതി വിധി സംബന്ധിച്ച് വളരെ കരുതലോടെ മുഖ്യമന്ത്രി പ്രതികരിച്ചതും ശ്രദ്ധേയമായി.
ഇടതുമുന്നണിയിലെ ജനാധിപത്യ പാർട്ടികളായ കേരള കോണ്‍ഗ്രസിനെയും എൻസിപിയെയും ഉപയോഗിച്ച് ജനാധിപത്യമുന്നണിയോട് ഒപ്പം നിൽക്കുന്ന ജനവിഭാഗത്തെ ഇടതുമുന്നണിയിൽ എത്തിക്കുന്നതിനുള്ള ചൂണ്ടകളാണ് മുഖ്യമന്ത്രി തന്നെ ഒരുക്കുന്നതായി വാർത്തകൾ പടരുന്നത്. കോണ്‍ഗ്രസിൽനിന്നും കേരള കോണ്‍ഗ്രസിൽനിന്നും നിരവധി നേതാക്കൾ തങ്ങളോടൊപ്പം വരാൻ സന്നദ്ധത പ്രകടിപ്പിച്ചതായി ജോസ് കെ. മാണി അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒഴുക്കുകൾക്കു സാധ്യതകളുണ്ടെന്ന് ജനാധിപത്യമുന്നണിയിലെയും ചില നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്. ഭരണത്തിന്റെ ശീതളഛായയിൽനിന്ന് അഞ്ചു വർഷത്തോളമായി മാറിനിൽക്കുന്ന ജനാധിപത്യചേരിയിലെ നിരവധി നേതാക്കൾക്ക് ഇത്തരത്തിലുള്ള മോഹം ജനിക്കാവുന്നതാണ്. നേതാക്കളേക്കാൾ അണികളെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ നടത്താനാണ് മുഖ്യമന്ത്രിയുടെ ആലോചന എന്നാണു സൂചനകൾ. കേരള കോണ്‍ഗ്രസിൽ ഇപ്പോഴുള്ള നേതാക്കളിൽ പലർക്കും പുതുതായി ആൾക്കാർ വരുന്പോൾ തങ്ങൾ അപ്രസക്തരാകുമോ എന്ന ഭീതിയും ഉണ്ടാകുന്നുണ്ട്. അത്തരക്കാരും പല നീക്കങ്ങൾക്കും ചരടു വലിക്കുന്നുണ്ട്.
എൻസിപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് പി.സി. ചാക്കോ എത്തിയതോടെ കോണ്‍ഗ്രസിൽ കലഹിച്ചു നിന്നിരുന്ന പലരും ചാക്കോയോടൊപ്പം ചേരുകയായി. സുരേഷ് ബാബുവും ലതിക സുഭാഷും മാത്രമല്ല കൂടുതൽ നേതാക്കളും പ്രവർത്തകരും അടിവേരിളകി നിൽക്കുന്നുണ്ട്. നെഹ്റു കുടുംബത്തിന്റെ ഇളമുറക്കാരിൽ ഉണ്ടായിരുന്ന പ്രതീക്ഷ നഷ്ടമാകുന്ന കോണ്‍ഗ്രസുകാർ പുതിയ താവളം തേടുന്നതിന്റെ അടയാളങ്ങളുമുണ്ട്. അവർ ബിജെപിയിൽ എത്താതെ അവരുടെ രാഷ്ട്രീയ സംസ്കാരം സൂക്ഷിച്ചുകൊണ്ടുതന്നെ ഇടതുമുന്നണിയിൽ എത്തുന്നതിനുള്ള വഴിയെക്കുറിച്ചാണു പിണറായി ആലോചിക്കുന്നത് എന്നാണു വാർത്തകൾ. കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള നീക്കങ്ങൾ പല മാറ്റങ്ങളും ഉണ്ടാക്കിയേക്കാം.
അടിയിളക്കങ്ങൾ
ഈ നീക്കങ്ങളെക്കുറിച്ചുള്ള സൂചനകൾ എൻസിപിയിൽ കാര്യമായ ആശങ്കകൾ ഉയർത്തുന്നില്ലെങ്കിലും കേരള കോണ്‍ഗ്രസിൽ പലർക്കും സന്ദേഹം ഉണ്ടാക്കുന്നുണ്ട്. 2005ൽ മാണിസാർ നടത്തിയ ഇത്തരം നീക്കമാണ് പി.സി. ജോർജുമായുള്ള ലയനത്തിൽ എത്തിച്ചത്. 2010ൽ അതു ജോസഫുമായുള്ള ലയനത്തിലും കലാശിച്ചു. പിന്നീട് ഇവരെല്ലാം പിളർന്നു പോവുകയും ചെയ്തു. അത്തരത്തിലുള്ള ദുരന്തത്തിലേക്കാവുമോ പുതിയ നീക്കങ്ങൾ എത്തിക്കുക എന്ന സന്ദേഹം പലർക്കും ഉണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിലൂടെ ഭരണത്തിൽ പങ്കാളിത്തം ലഭിച്ച കേരള കോണ്‍ഗ്രസിലേക്ക് സ്ഥാനമോഹികൾ കൂട്ടത്തോടെ അടുക്കുന്നതായി ദുരിതകാലത്ത് കൂടെ നിന്നവരിൽ സന്ദേഹം ഉണ്ടാകുന്നുണ്ട്. വ്യക്തിബന്ധങ്ങളുടെ ദൃഢതയിൽ ശക്തമായി നിൽക്കുന്ന കേരള കോണ്‍ഗ്രസിൽ എന്നെ പരിഗണിക്കുന്നില്ല, ചെയർമാൻ വിളിക്കുന്നില്ല, മന്ത്രിയുടെ ശബ്ദവും കേട്ടിട്ടില്ല, ആലോചിക്കുന്നില്ല എന്നെല്ലാം അടക്കംപറച്ചിൽ ഉയരുന്നുണ്ട്. ഇതെല്ലാം കണ്ടില്ലെന്നു നടിച്ചോ അവഗണിച്ചോ പുത്തൻകൂറ്റുകാർക്കായി നടത്തുന്ന നീക്കങ്ങൾ ആത്യന്തികമായി ആപത്താകും ഉണ്ടാക്കുക എന്നു കരുതുന്നവർ പാർട്ടിയിൽ നിരവധിയുണ്ട്. പ്രത്യേകിച്ചും പാർട്ടി പിന്നിട്ട അഗ്നിപരീക്ഷയുടെ കാലത്ത് ഉറച്ചുനിന്നവരിൽ ആനുകൂല്യങ്ങളൊന്നും ആഗ്രഹിക്കാത്തവർ പോലും തങ്ങളെക്കാൾ അനർഹരായവർ പദവികളുമായി പോകുന്നതു കാണുന്പോൾ അരിശത്തോടെ മനസു മടുത്തു നിശബ്ദരാകും.
തലയില്ലാത്ത കോണ്‍ഗ്രസ്
കേരളത്തിലെ കോണ്‍ഗ്രസിനും തലയില്ലാതായിട്ടു ദിവസങ്ങളായി. കേന്ദ്രത്തിലും കഴിഞ്ഞ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അതായിരുന്നു സ്ഥിതി. രാഹുൽ എല്ലാ പദവികളും ഇട്ടിട്ടു പോയി. “അയ്യോ, രാഹുൽ പോകല്ലേ” എന്നു പറഞ്ഞു കുറെക്കാലം നടന്നു. പിന്നെ സോണിയാ തിരിച്ചു വന്നു. കേരളത്തിൽ അധ്യക്ഷപദവി രാജിവച്ച മുല്ലപ്പള്ളിയോട് തിരിച്ചുവരണേ എന്ന് ആരു പറയുന്നില്ല.
പുതിയ പ്രസിഡന്റിനെ നിയോഗിക്കുംവരെ ചുമതല വഹിക്കണമെന്നാണ് അങ്ങനെ ചുമതല വഹിക്കുന്ന സോണിയ കൊടുത്ത നിർദേശം. മുല്ലപ്പള്ളി ഓഫീസിൽ പോലും കയറാതെ ഭരണം നടത്തുന്നു. കേരളത്തിലെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ അവസ്ഥയാണിത്. അവർ തളർന്നാൽ ജനാധിപത്യമുന്നണി എങ്ങനെ ശക്തമാകും. തലയില്ലാത്ത കോണ്‍ഗ്രസ് എങ്ങനെ ജീവനോടെ പ്രവർത്തിക്കും? അവിടുത്തെ മനംമടുപ്പുകൾ മറനീക്കി പുറത്തുവന്നു തുടങ്ങി. ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ചു വന്ന ഹൈക്കോടതി വിധിയെക്കുറിച്ച് മുന്നണിയിലെ രണ്ടു പ്രമുഖ കക്ഷികൾ വ്യത്യസ്ത നിലപാട് പറഞ്ഞുകഴിഞ്ഞു. കോണ്‍ഗ്രസ് ഒന്നും പറയാതെ മൗനമായിക്കഴിയുകയായിരുന്നു. അപ്പോഴാണ് മുഖ്യമന്ത്രിയുടെ സർവകക്ഷി സമ്മേളനം വന്നത്. കാര്യങ്ങൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യപ്പെടുന്നില്ലെങ്കിൽ കോണ്‍ഗ്രസിൽ സ്ഥിതിഗതികൾ ഏറെ മോശമാകാനിടയുണ്ട്.
ആർഎസ്പിയുടെ മനസ്
ജനാധിപത്യമുന്നണിയിലെ നാലാമത്തെ കക്ഷിയായ ആർഎസ്പി വെടിപൊട്ടിച്ചു കഴിഞ്ഞു. അവർ വല്ലാത്ത ആശയക്കുഴപ്പത്തിലാണ്. ഇടതുമുന്നണിയാണ് തങ്ങളുടെ സ്വാഭാവിക ചേരി എന്ന് അവർക്കു തോന്നിത്തുടങ്ങുന്നു. അക്കാര്യം പാർട്ടിയുടെ സംസ്ഥന സെക്രട്ടേറിയറ്റ് കൂടി ആലോചിക്കുകയും ചെയ്തു. ഈ മനംമാറ്റത്തിനു പ്രധാന കാരണം ഷിബു ബേബി ജോണിന്റെ ചവറയിലെ തുടർച്ചയായ രണ്ടാം തോൽവിയാണ്.
മന്ത്രിയായിരുന്ന ബേബി ജോണിന്റെ പ്രതാപം കണ്ട് രാഷ്ട്രീയത്തിൽ വന്ന ഷിബുവിന് പിതാവ് ബേബി ജോണിനെപ്പോലെ സാധാരണക്കാരുമായി ഇടപഴകാനാവുന്നില്ല. സഖാവ് ബേബി ജോണ്‍ അടുത്തുനിർത്തി സഹപ്രവർത്തകന്റെ കഴുത്തിൽ കിടക്കുന്ന തുവർത്തെടുത്ത് വീണ്ടും കഴുത്തിലണിയിക്കുന്പോൾ കിട്ടുന്ന ആവേശത്തെക്കുറിച്ച് അവർ ഇന്നും അനുസ്മരിക്കാറുണ്ട്. അവർക്ക് ബേബി ജോണിനെയും ബേബിസാറിന് അവരെയും അറിയാം.
തലമുറമാറ്റത്തിലൂടെ വരുന്നത് അണികളെ മനസിലാവാത്ത പുതിയ തലമുറയാണ്. പുതുതലമുറയിലെ മിക്കവാറും മന്ത്രിപുത്രന്മാരുടെ രീതി ഇങ്ങനെയാണ് എന്ന് പല പഴമക്കാരും സങ്കടം പറയാറുണ്ട്.
പുതിയ തലമുറ
തലമുറമാറ്റത്തിന്റെ പല അടയാളങ്ങളും നിയമസഭയിൽ പ്രകടമാകുന്നുണ്ട്. പുതിയ പ്രതിപക്ഷ നേതാവ് നിയമസഭയിലെ ഇറങ്ങിപ്പോക്ക് പതിവു പരിപാടിയാക്കാതെ കാണിക്കുന്ന മിതത്വം നല്ല മാതൃകയാണ്. അതായിരുന്നു പഴയകാല പാരന്പര്യം. അങ്ങനെ ഇറങ്ങിപ്പോക്ക് പതിവല്ലാതാകുന്പോൾ വല്ലപ്പോഴും നടത്തുന്ന ഇറങ്ങിപ്പോക്ക് വലിയ സംഭവമാകും. ശൈലജ ടീച്ചറിനു പകരം വന്ന വീണാ ജോർജിനു ടീച്ചറിന്റെ പക്വതയോടെ പ്രതിപക്ഷത്തെ നേരാടാനാവുന്നില്ല എന്നത് തലമുറമാറ്റത്തിലെ സവിശേഷതയായി. മുതിർന്നവർ എഴുന്നേറ്റാൽ പഴയകാല മന്ത്രിമാർ കാണിക്കുന്ന ആദരവ് പുതിയ മന്ത്രി കാണിക്കാത്തതിൽ കുഞ്ഞാലിക്കുട്ടി തന്നെ പരിഭവം പറഞ്ഞു.
ബിജെപി വെട്ടിൽ
തെരഞ്ഞെടുപ്പിലെ ദയനീയമായ തോൽവിയും തെരഞ്ഞെടുപ്പുഫണ്ട് സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളും ബിജെപിയെ വല്ലാതെ ശ്വാസം മുട്ടിക്കുകയാണ്. കൊടകര കുഴൽപ്പണ കേസന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തുകയാണ്. പി.പി. മുകുന്ദനെപ്പോലുള്ള പഴയകാല നേതാക്കൾ ബിജെപി നേതൃത്വത്തിനെതിരേ രംഗത്തു വന്നുകഴിഞ്ഞു. അവരുടെ കാലത്തെപ്പോലെ ത്യാഗനിർഭരമല്ല ഇപ്പോൾ കാര്യങ്ങൾ എന്ന് ആർക്കാണറിയാത്തത്? തെരഞ്ഞെടുപ്പു കാലത്ത് ഒഴുകുന്നതിൽ ഏറെയും കള്ളപ്പണമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ പിടിക്കപ്പെടുന്നിടത്താണ് അപകടം.
കേസന്വേഷണം ഏതു തലം വരെ എത്തും എന്നു തീർച്ചയില്ല. ബിജെപിക്കു വേണ്ടി അന്വേഷണങ്ങൾ നടത്തുന്ന ഇഡി രംഗത്തു വന്നതും അന്വേഷണം എവിടേക്ക് എന്നതിന്റെ സൂചനയാവാം. ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് മുഖ്യമന്ത്രിയെക്കൊണ്ട് അന്വേഷണം മരവിപ്പിച്ചാലും അദ്ഭുതമില്ല. അല്ല സുരേന്ദ്രനെ പുറത്താക്കാനാണ് ആലോചന എങ്കിൽ കേസ് കൊഴുക്കാനും മതി. ഇതൊക്കെ തെരഞ്ഞെടുപ്പുകാലത്ത് എല്ലാ വലിയ പാർട്ടിക്കാരും ചെയ്യുന്നതാണെന്നു പറഞ്ഞാലും നിയമം സമ്മതിക്കില്ലല്ലോ?
ആദിവാസികളുടെ നേതാവായി സമൂഹത്തിന്റെ അംഗീകാരം നേടിയ സി.കെ. ജാനുവിനെതിരേ ഉയർന്നിരിക്കുന്ന ആക്ഷേപവും ബിജെപിയെ വെള്ളം കുടിപ്പിക്കുകയാണ്. അതിനിടെയാണ് മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് അപരനായിരുന്ന കെ. സുന്ദരയെ പിൻവലിപ്പിക്കാൻ രണ്ടര ലക്ഷം രൂപയും ഫോണും നൽകിയെന്ന വാർത്തയും എത്തുന്നത്.
ശ്രീജിത്ത്
സമൂഹത്തെ സുഗന്ധപൂരിതമാക്കാൻ ഇനിയും ഏറെ ചെയ്യാനാകുമായിരുന്നു എന്ന് ഒപ്പം ജീവിച്ചിരുന്നവർക്ക് ബോധ്യം പകർന്ന മാധ്യമപ്രവർത്തകനാണ് അകാലത്തിൽ പൊലിഞ്ഞ, ദീപികയുടെ റിപ്പോർട്ടറായിരുന്ന എം.ജെ ശ്രീജിത്ത്. ശ്രീജിത്ത് കടന്നുപോയത് 36-ാം വയസിലാണ്.
വാർത്തകളുടെ ലോകം ഹരമാക്കി കഠിനാധ്വാനം ചെയ്ത യുവമാധ്യമപ്രവർത്തകനായിരുന്നു ശ്രീജിത്ത്. അതുകൊണ്ടുതന്നെ അദ്ദേഹം കുറച്ചുകാലം കൊണ്ട് ഏറെ വാർത്തകൾ ദീപികയിലൂടെ ബ്രേക്ക് ചെയ്തു. രാഷ്ട്രദീപികയുടെ തലക്കെട്ടുകളിൽ ശ്രീജിത്തിന്റെ കൈയൊപ്പുകൾ പതിഞ്ഞ ദിനങ്ങൾ നിരവധിയായിരുന്നു. കേരളം കാത്തിരുന്ന എത്രയോ പ്രതികരണങ്ങൾ ജനം രാഷ്ട്രദീപികയിലൂടെ ആദ്യമായി വായിച്ചു.
അടുത്തകാലത്ത് വാർത്തകളിൽ വല്ലാതെ ശ്വാസം മുട്ടിയ മന്ത്രി കെ.ടി. ജലീലും സ്പിക്കർ ശ്രീരാമകൃഷ്ണനും ആദ്യമായി വായ്തുറന്നത് ശ്രീജിത്തിനോടായിരുന്നു. അച്ചടിമാധ്യമത്തിലെ പരിമിതികൾ മൂലം തനിക്കു പുറത്തറിയിക്കാൻ സാധിക്കാതെപോയ പല വാർത്തകളും അദ്ദേഹം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ആദ്യകാലം മുതലേ തിളക്കമാർന്ന വാർത്തകൾക്കുവേണ്ടി വല്ലാതെ പരതുന്നവനായിരുന്നു ആ യുവാവ്. വാർത്താശേഖരണവും വിന്യാസവും ശ്രീജിത്തിന് ഭാരപ്പെടുത്തുന്ന തൊഴിലായിരുന്നില്ല; ഹരമായിരുന്നു. വാർത്താസ്രോതസുകൾ വളർത്തിയെടുക്കുന്നതിൽ ശ്രീജിത്ത് മികച്ച വൈഭവവും പുലർത്തിയിരുന്നു.
മാരകമായ രോഗത്തിന്റെ കരാളഹസ്തങ്ങളിലാണ് ശ്രീജിത്തെന്നറിഞ്ഞത് 2016ലാണ്. സാഹസികനായ പോരാളിയെപ്പോലെ രോഗവുമായി പടവെട്ടി. രണ്ടു ശസ്ത്രക്രിയകൾ. തളരാതെ അദ്ദേഹം വാർത്തകളുടെ ലോകത്തേക്കു തിരിച്ചെത്തി.
ഒത്തിരി വാർത്തകൾ ലോകത്തെ ആദ്യമായി അറിയിച്ച, ഇനിയും എത്രയോ വാർത്തകൾകൂടി അറിയിക്കുമായിരുന്ന അനുജാ, നിന്റെ ഓർമയ്ക്കു മുന്നിൽ ഒരുപിടി കണ്ണീർപ്പൂക്കൾ.