ഇന്ന് തൊഴിലാളിദിനം. സർവരാജ്യ തൊഴിലാളികളെ അംഗീകരിക്കാനും ആദരിക്കാനും വേണ്ടി ആണ്ടുവട്ടത്തിൽ ഒരു ദിനം. തൊഴിലാളികളുടെ അധ്വാനഭാരം എട്ടുമണിക്കൂർ ആക്കിയതിന്റെ അനുസ്മരണമാണ് തൊഴിലാളിദിനമായ മേയ് ഒന്ന്. എണ്പതോളം രാജ്യങ്ങളിൽ മേയ്ദിനം പൊതു അവധി നൽകി ആചരിക്കുന്നുണ്ട്. 1886ൽ അമേരിക്കയിലെ ഷിക്കാഗോയിൽ നടന്ന ഹേ മാർക്കറ്റ് കൂട്ടക്കൊലയുടെ അനുസ്മരണംകൂടിയാണിത്.
130 വർഷമായിട്ടും പ്രസക്തം
സഭയുടെ സിംഹനാദം എന്നാണ് ലെയോ പതിമൂന്നാമൻ മാർപാപ്പ അറിയപ്പെടുന്നത്. തൊഴിലാളിപ്രശ്നം അതിരൂക്ഷമായിരുന്ന കാലഘട്ടത്തിൽ 1891 മേയ് 15ന് പ്രസിദ്ധീകരിച്ച റേരും നൊവാരും എന്ന സാമൂഹ്യപ്രബോധനത്തിലൂടെ സഭയുടെ നിലപാടും തൊഴിലാളികളോടുള്ള സമീപനവും ലെയോ പതിമൂന്നാമൻ മാർപാപ്പ വ്യക്തമാക്കി. “സാമൂഹിക ക്രമത്തിന്റെ മാഗ്നാ കാർട്ട”എന്നാണ് പതിനൊന്നാം പീയൂസ് മാർപാപ്പ ഈ ചാക്രിയ ലേഖനത്തെ വിശേഷിപ്പിച്ചത്.
കമ്യൂണിസം അന്തർദേശീയമായും പ്രാദേശികമായും തകർന്നടിയുന്ന ഈ കാലഘട്ടത്തിൽ തൊഴിലും തൊഴിലാളിയും മുതലാളിയും വ്യവസായവും ചർച്ച ചെയ്യപ്പെടുന്പോൾ ‘റേരും നൊവാരു’മിന്റെ ഒരു പുനർവായനയ്ക്കു പ്രസക്തിയുണ്ട്. മുതലാളിത്തത്തിന്റെ ദുരുപയോഗവും കമ്യൂണിസ്റ്റ് സോഷ്യലിസത്തിന്റെ അപര്യാപ്തതയും റേരും നൊവാരും ചൂണ്ടിക്കാണിക്കുന്നു. ഭൗതികതലത്തിലും ധാർമിക തലത്തിലുമുള്ള സാമൂഹിക തിന്മകളെ ഉന്മൂലനം ചെയ്യാൻ പ്രബോധനവും പ്രവർത്തനവും വഴി നിരന്തരം പരിശ്രമിക്കേണ്ടതിനെക്കുറിച്ച് തൊഴിലാളികളെയും മുതലാളികമാരെയും പ്രചോദിപ്പിക്കുന്നു. ഇപ്രകാരമൊരു ശ്രമം നടന്നില്ലെങ്കിൽ അനിവാര്യമായ വിപത്തിലേക്ക് ഈ ലോകം കടക്കുമെന്ന് വർഷങ്ങൾക്കു മുന്പ് അദ്ദേഹം ദീർഘ ദർശനം ചെയ്തു.
റഷ്യയിൽ രക്തരൂക്ഷിത വിപ്ലവത്തിലൂടെ മതത്തെ നിഷേധിക്കുകയും സ്വാതന്ത്ര്യം എടുത്തുകളയുകയും ചെയ്ത സാന്പത്തിക രാഷ്ട്രീയ സംവിധാനം തകരുമെന്ന പ്രവചനം കമ്യൂണിസത്തിന്റെ തകർച്ചയോടെ പൂർത്തീകരിക്കപ്പെട്ടു. മതവും സ്വകാര്യസ്വത്തും വ്യക്തിസ്വാതന്ത്ര്യവും കുടുംബ സംവിധാനവും ഉന്മൂലനം ചെയ്തുകൊണ്ട് അക്രമത്തിലൂടെ സമത്വം സ്ഥാപിക്കാനുള്ള ത്വര നിലനിൽക്കുന്നതല്ലെന്നുള്ളത് അദ്ദേഹത്തിന്റെ മറ്റൊരു പ്രവചനമായിരുന്നു. കമ്യൂണിസത്തിന്റെ തകർച്ചയിൽ അതാണു സംഭവിച്ചത്.
തൊഴിലാളികൾക്കെതിരേയുള്ള അനീതിയും ചൂഷണവും തകർക്കുന്നതിനു വേണ്ടി മുഴങ്ങിയ സിംഹനാദം ഇന്നും റേരും നോവാരുമിന്റെ താളുകളിൽ തങ്ങിനിൽക്കുന്നു. സമൂഹം സൗഖ്യം പ്രാപിക്കണമെങ്കിൽ സ്നേഹജീവിതത്തിലേക്കും തിരിച്ചുവരണം. വിഘടിച്ചുനിൽക്കുന്ന പ്രസ്ഥാനങ്ങൾ ക്രിയാത്മകമായ സൗഹൃദത്തിലേക്കു തിരിച്ചുവരികയല്ലാതെ വേറെ മാർഗമില്ലെന്ന് അദ്ദേഹത്തിന്റെ വിധിതീർപ്പ് കാലപൂർണിമയിൽ അംഗീകരിക്കേണ്ടിവന്നു.
വ്യക്തമായ നിലപാടുകൾ
വർഗങ്ങൾ പരസ്പരം (തൊഴിലാളികളും മുതലാളിമാരും) കലഹത്തിൽ കഴിയണം എന്നതാണ് പ്രകൃതിയുടെ നിശ്ചയമെന്ന തെറ്റായ ധാരണാ സിദ്ധാന്തം ആവിഷ്കരിക്കാൻ കമ്യൂണിസം പരിശ്രമിക്കുന്നു. ഈ ധാരണ യുക്തി ഹീനവും അബദ്ധജടിലവുമാണ്. നേരേ മറിച്ചുള്ളതാണ് സത്യം. തൊഴിൽ കൂടാതെ മൂലധനത്തിനോ മൂലധനം കൂടാതെ തൊഴിലിനോ നിലനിൽപ്പില്ല. ഒരു വർഗത്തിന് മറ്റേ വർഗത്തെ ആവശ്യമുണ്ട്. അവയുടെ പരസ്പര യോജിപ്പിൽ നിന്നാണ് നല്ല സംവിധാനത്തിന്റെ സൗന്ദര്യം ഉളവാകുന്നത്. മറിച്ച്, അനുസ്യൂതമായ സംഘട്ടനം തീർച്ചയായും കിരാതത്വവും രക്തച്ചൊരിച്ചിലും സൃഷ്ടിക്കും. അത്തരം സംഘട്ടനത്തെ തടുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും പ്രബോധനത്തിലും പ്രവൃത്തിയിലും വിശ്വസിക്കുന്ന ക്രൈസ്തവ കാര്യക്ഷമതയ്ക്കേ കഴിയൂ എന്ന് റേരും നൊവാരും വ്യക്തമാക്കുന്നു.
ലേബർ കോഡ്
തൊഴിലാളികളുടെ ഒരുദിവസത്തെ ജോലിസമയം ഒൻപതു മണിക്കൂർവരെയാകാം എന്ന് ഇന്ത്യയിൽ നടപ്പാക്കുന്ന പുതിയ തൊഴിൽചട്ടങ്ങളിൽ പറയുന്നു. ജോലിക്കിടയിൽ ഇടവേളകൾ നൽകികൊണ്ട് ദിവസജോലി സമയത്തിന്റെ ദൈർഘ്യം പന്ത്രണ്ടുമണിക്കൂർ വരെയാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. സാർവദേശീയമായി തൊഴിലാളികളുടെ ജോലി ഒരുദിവസം എട്ടു മണിക്കൂറെന്ന തത്വത്തെ കാറ്റിൽ പറത്തുന്നതാണിത്. ഇന്ന് ചില രാജ്യങ്ങളിൽ ജോലിസമയം ഏഴു മണിക്കൂറും ആറു മണിക്കൂറുമായി കുറച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ലേബർ കോഡുകളിൽ വരുത്തിയ മാറ്റം ഏകപക്ഷീയമായ തീരുമാനങ്ങളാണ്.
അന്പതു കോടിയിലേറെ തൊഴിലാളികളെ നേരിട്ടു ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണ് ലേബർ കോഡ്. ഇത്രയധികം പ്രധാനപ്പെട്ട ബില്ല് പാസാക്കിയത് പാർലമെന്റിൽ കാര്യമായ ചർച്ച നടത്താതെയും തൊഴിലാളി സംഘടനകളുമായി ആശയവിനിമയം നടത്താതെയുമാണ്. ഈ തൊഴിൽ കോഡുകൾ തൊഴിലാളികളുടെയും വ്യാവസായികരംഗത്തിന്റെയും ഉന്നമനത്തെ ലക്ഷ്യം വച്ചു കൊണ്ടുള്ളതല്ല. തൊഴിലാളി ക്ഷേമത്തിന് തുരങ്കംവയ്ക്കുന്ന ഇത്തരം നിയമങ്ങൾ നിയമമാക്കുന്നതിനോട് തൊഴിലാളികൾ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.
“പിതൃഹൃദയത്തോടെ’’
കോവിഡ് കാലത്ത് തൊഴിലാളികളുടെ സേവനത്തെ അനുസ്മരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ “പിതൃഹൃദയത്തോടെ’’ എന്ന എഴുത്ത് ഏറെ ഹൃദയസ്പർശിയാണ്. വാർത്താ മാധ്യമങ്ങളിൽ പോലും കടന്നുകയറാൻ സാധിക്കാത്ത ശുചീകരണ തൊഴിലാളികളെയാണ് അദ്ദേഹം കേന്ദ്രബിന്ദുവാക്കുന്നത്. ലോകതൊഴിലാളികളുടെ കൂട്ടത്തിൽ മരപ്പണിക്കാരനായ യൗസേപ്പ് എന്ന തച്ചനെയും മാർപാപ്പ അനുസ്മരിക്കുന്നു. തന്റെ മുൻഗാമിയായ പന്ത്രണ്ടാം പീയൂസ് പാപ്പാ 1955 മേയ് ഒന്നിന് തൊഴിലാളികളുടെ മധ്യസ്ഥനായി യൗസേപ്പിനെ പ്രഖ്യാപിച്ചു. ആഗോള കത്തോലിക്കാ സഭയും തൊഴിലാളിദിനമായി എല്ലാ വർഷവും മേയ് ഒന്ന് ആഘോഷിക്കുന്നു. തച്ചനും തച്ചന്റെ മകൻ യേശുവും ഒരടയാളമായി തൊഴിൽരംഗത്ത് ചരിത്രാതീതമായി നിലനില്ക്കും.
അഡ്വ. ഫാ. ഫ്രാൻസിസ് വള്ളപ്പുര
130 വർഷമായിട്ടും പ്രസക്തം
സഭയുടെ സിംഹനാദം എന്നാണ് ലെയോ പതിമൂന്നാമൻ മാർപാപ്പ അറിയപ്പെടുന്നത്. തൊഴിലാളിപ്രശ്നം അതിരൂക്ഷമായിരുന്ന കാലഘട്ടത്തിൽ 1891 മേയ് 15ന് പ്രസിദ്ധീകരിച്ച റേരും നൊവാരും എന്ന സാമൂഹ്യപ്രബോധനത്തിലൂടെ സഭയുടെ നിലപാടും തൊഴിലാളികളോടുള്ള സമീപനവും ലെയോ പതിമൂന്നാമൻ മാർപാപ്പ വ്യക്തമാക്കി. “സാമൂഹിക ക്രമത്തിന്റെ മാഗ്നാ കാർട്ട”എന്നാണ് പതിനൊന്നാം പീയൂസ് മാർപാപ്പ ഈ ചാക്രിയ ലേഖനത്തെ വിശേഷിപ്പിച്ചത്.
കമ്യൂണിസം അന്തർദേശീയമായും പ്രാദേശികമായും തകർന്നടിയുന്ന ഈ കാലഘട്ടത്തിൽ തൊഴിലും തൊഴിലാളിയും മുതലാളിയും വ്യവസായവും ചർച്ച ചെയ്യപ്പെടുന്പോൾ ‘റേരും നൊവാരു’മിന്റെ ഒരു പുനർവായനയ്ക്കു പ്രസക്തിയുണ്ട്. മുതലാളിത്തത്തിന്റെ ദുരുപയോഗവും കമ്യൂണിസ്റ്റ് സോഷ്യലിസത്തിന്റെ അപര്യാപ്തതയും റേരും നൊവാരും ചൂണ്ടിക്കാണിക്കുന്നു. ഭൗതികതലത്തിലും ധാർമിക തലത്തിലുമുള്ള സാമൂഹിക തിന്മകളെ ഉന്മൂലനം ചെയ്യാൻ പ്രബോധനവും പ്രവർത്തനവും വഴി നിരന്തരം പരിശ്രമിക്കേണ്ടതിനെക്കുറിച്ച് തൊഴിലാളികളെയും മുതലാളികമാരെയും പ്രചോദിപ്പിക്കുന്നു. ഇപ്രകാരമൊരു ശ്രമം നടന്നില്ലെങ്കിൽ അനിവാര്യമായ വിപത്തിലേക്ക് ഈ ലോകം കടക്കുമെന്ന് വർഷങ്ങൾക്കു മുന്പ് അദ്ദേഹം ദീർഘ ദർശനം ചെയ്തു.
റഷ്യയിൽ രക്തരൂക്ഷിത വിപ്ലവത്തിലൂടെ മതത്തെ നിഷേധിക്കുകയും സ്വാതന്ത്ര്യം എടുത്തുകളയുകയും ചെയ്ത സാന്പത്തിക രാഷ്ട്രീയ സംവിധാനം തകരുമെന്ന പ്രവചനം കമ്യൂണിസത്തിന്റെ തകർച്ചയോടെ പൂർത്തീകരിക്കപ്പെട്ടു. മതവും സ്വകാര്യസ്വത്തും വ്യക്തിസ്വാതന്ത്ര്യവും കുടുംബ സംവിധാനവും ഉന്മൂലനം ചെയ്തുകൊണ്ട് അക്രമത്തിലൂടെ സമത്വം സ്ഥാപിക്കാനുള്ള ത്വര നിലനിൽക്കുന്നതല്ലെന്നുള്ളത് അദ്ദേഹത്തിന്റെ മറ്റൊരു പ്രവചനമായിരുന്നു. കമ്യൂണിസത്തിന്റെ തകർച്ചയിൽ അതാണു സംഭവിച്ചത്.
തൊഴിലാളികൾക്കെതിരേയുള്ള അനീതിയും ചൂഷണവും തകർക്കുന്നതിനു വേണ്ടി മുഴങ്ങിയ സിംഹനാദം ഇന്നും റേരും നോവാരുമിന്റെ താളുകളിൽ തങ്ങിനിൽക്കുന്നു. സമൂഹം സൗഖ്യം പ്രാപിക്കണമെങ്കിൽ സ്നേഹജീവിതത്തിലേക്കും തിരിച്ചുവരണം. വിഘടിച്ചുനിൽക്കുന്ന പ്രസ്ഥാനങ്ങൾ ക്രിയാത്മകമായ സൗഹൃദത്തിലേക്കു തിരിച്ചുവരികയല്ലാതെ വേറെ മാർഗമില്ലെന്ന് അദ്ദേഹത്തിന്റെ വിധിതീർപ്പ് കാലപൂർണിമയിൽ അംഗീകരിക്കേണ്ടിവന്നു.
വ്യക്തമായ നിലപാടുകൾ
വർഗങ്ങൾ പരസ്പരം (തൊഴിലാളികളും മുതലാളിമാരും) കലഹത്തിൽ കഴിയണം എന്നതാണ് പ്രകൃതിയുടെ നിശ്ചയമെന്ന തെറ്റായ ധാരണാ സിദ്ധാന്തം ആവിഷ്കരിക്കാൻ കമ്യൂണിസം പരിശ്രമിക്കുന്നു. ഈ ധാരണ യുക്തി ഹീനവും അബദ്ധജടിലവുമാണ്. നേരേ മറിച്ചുള്ളതാണ് സത്യം. തൊഴിൽ കൂടാതെ മൂലധനത്തിനോ മൂലധനം കൂടാതെ തൊഴിലിനോ നിലനിൽപ്പില്ല. ഒരു വർഗത്തിന് മറ്റേ വർഗത്തെ ആവശ്യമുണ്ട്. അവയുടെ പരസ്പര യോജിപ്പിൽ നിന്നാണ് നല്ല സംവിധാനത്തിന്റെ സൗന്ദര്യം ഉളവാകുന്നത്. മറിച്ച്, അനുസ്യൂതമായ സംഘട്ടനം തീർച്ചയായും കിരാതത്വവും രക്തച്ചൊരിച്ചിലും സൃഷ്ടിക്കും. അത്തരം സംഘട്ടനത്തെ തടുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും പ്രബോധനത്തിലും പ്രവൃത്തിയിലും വിശ്വസിക്കുന്ന ക്രൈസ്തവ കാര്യക്ഷമതയ്ക്കേ കഴിയൂ എന്ന് റേരും നൊവാരും വ്യക്തമാക്കുന്നു.
ലേബർ കോഡ്
തൊഴിലാളികളുടെ ഒരുദിവസത്തെ ജോലിസമയം ഒൻപതു മണിക്കൂർവരെയാകാം എന്ന് ഇന്ത്യയിൽ നടപ്പാക്കുന്ന പുതിയ തൊഴിൽചട്ടങ്ങളിൽ പറയുന്നു. ജോലിക്കിടയിൽ ഇടവേളകൾ നൽകികൊണ്ട് ദിവസജോലി സമയത്തിന്റെ ദൈർഘ്യം പന്ത്രണ്ടുമണിക്കൂർ വരെയാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. സാർവദേശീയമായി തൊഴിലാളികളുടെ ജോലി ഒരുദിവസം എട്ടു മണിക്കൂറെന്ന തത്വത്തെ കാറ്റിൽ പറത്തുന്നതാണിത്. ഇന്ന് ചില രാജ്യങ്ങളിൽ ജോലിസമയം ഏഴു മണിക്കൂറും ആറു മണിക്കൂറുമായി കുറച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ലേബർ കോഡുകളിൽ വരുത്തിയ മാറ്റം ഏകപക്ഷീയമായ തീരുമാനങ്ങളാണ്.
അന്പതു കോടിയിലേറെ തൊഴിലാളികളെ നേരിട്ടു ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണ് ലേബർ കോഡ്. ഇത്രയധികം പ്രധാനപ്പെട്ട ബില്ല് പാസാക്കിയത് പാർലമെന്റിൽ കാര്യമായ ചർച്ച നടത്താതെയും തൊഴിലാളി സംഘടനകളുമായി ആശയവിനിമയം നടത്താതെയുമാണ്. ഈ തൊഴിൽ കോഡുകൾ തൊഴിലാളികളുടെയും വ്യാവസായികരംഗത്തിന്റെയും ഉന്നമനത്തെ ലക്ഷ്യം വച്ചു കൊണ്ടുള്ളതല്ല. തൊഴിലാളി ക്ഷേമത്തിന് തുരങ്കംവയ്ക്കുന്ന ഇത്തരം നിയമങ്ങൾ നിയമമാക്കുന്നതിനോട് തൊഴിലാളികൾ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.
“പിതൃഹൃദയത്തോടെ’’
കോവിഡ് കാലത്ത് തൊഴിലാളികളുടെ സേവനത്തെ അനുസ്മരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ “പിതൃഹൃദയത്തോടെ’’ എന്ന എഴുത്ത് ഏറെ ഹൃദയസ്പർശിയാണ്. വാർത്താ മാധ്യമങ്ങളിൽ പോലും കടന്നുകയറാൻ സാധിക്കാത്ത ശുചീകരണ തൊഴിലാളികളെയാണ് അദ്ദേഹം കേന്ദ്രബിന്ദുവാക്കുന്നത്. ലോകതൊഴിലാളികളുടെ കൂട്ടത്തിൽ മരപ്പണിക്കാരനായ യൗസേപ്പ് എന്ന തച്ചനെയും മാർപാപ്പ അനുസ്മരിക്കുന്നു. തന്റെ മുൻഗാമിയായ പന്ത്രണ്ടാം പീയൂസ് പാപ്പാ 1955 മേയ് ഒന്നിന് തൊഴിലാളികളുടെ മധ്യസ്ഥനായി യൗസേപ്പിനെ പ്രഖ്യാപിച്ചു. ആഗോള കത്തോലിക്കാ സഭയും തൊഴിലാളിദിനമായി എല്ലാ വർഷവും മേയ് ഒന്ന് ആഘോഷിക്കുന്നു. തച്ചനും തച്ചന്റെ മകൻ യേശുവും ഒരടയാളമായി തൊഴിൽരംഗത്ത് ചരിത്രാതീതമായി നിലനില്ക്കും.
അഡ്വ. ഫാ. ഫ്രാൻസിസ് വള്ളപ്പുര