നിയമസഭാ തെരഞ്ഞെടുപ്പ് പതിനഞ്ചു ദിവസം അടുത്തെത്തി. പരസ്യപ്രചാരണത്തിനു പതിമൂന്നു ദിവസംകൂടി മാത്രം. പത്രിക പിൻവലിക്കാനുള്ള സമയവും കഴിഞ്ഞതോടെ മത്സരചിത്രം തെളിഞ്ഞു. ഇനിയുള്ള രണ്ടാഴ്ച കേരളം തെരഞ്ഞെടുപ്പുചൂടിൽ വെന്തുരുകും. ഫലം അനുകൂലമാക്കാൻ മുന്നണികൾ സകല ആയുധങ്ങളും പുറത്തെടുക്കുന്ന ദിവസങ്ങളാണിനി വരുന്നത്. ഭരണത്തുടർച്ചയ്ക്ക് ഇടതുപക്ഷവും, ഭരണം പിടിക്കാൻ യുഡിഎഫും ആഞ്ഞുപയറ്റുമ്പോൾ സംസ്ഥാന രാഷ്ട്രീയം ശബ്ദമുഖരിതമാകുന്നതു സ്വാഭാവികം. വലിയ സ്വപ്നങ്ങൾ കാണുന്ന ബിജെപിക്കു താരസാന്നിധ്യവും വിഭവശേഷിയും വേണ്ടുവോളമുണ്ട്.
ഇത്തവണ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം വോട്ടെടുപ്പിലേക്കു 38 ദിവസം മാത്രമാണുണ്ടായിരുന്നത്. സ്ഥാനാർഥിനിർണയം പൂർത്തിയാക്കി മുന്നണികൾ സജീവമായി പ്രചാരണത്തിലേക്കു നീങ്ങുന്നത് ഈ ദിവസങ്ങളിൽ മാത്രം. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാനദിവസം വരെ സ്ഥാനാർഥിയെ സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നു. രണ്ടു മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് സ്ഥാനാർഥികളില്ലാത്ത സ്ഥിതിയുമുണ്ടായി.
താരനിര പ്രചാരണവേദികളിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖരിൽ തുടങ്ങി കേന്ദ്ര മന്ത്രിമാരുടെയും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും നീണ്ട നിരയാണ് എൻഡിഎയ്ക്കുവേണ്ടി ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലെത്തുക. ബിജെപി വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളിൽ വോട്ടർമാരെ ഇളക്കി മറിക്കാനായി ഇവർ എത്തും. ഇപ്പോൾ തന്നെ കേന്ദ്രമന്ത്രിമാരുൾപ്പെടുന്ന ധാരാളം നേതാക്കൾ സംസ്ഥാനത്തു ക്യാമ്പ് ചെയ്തു പ്രവർത്തിച്ചുവരികയാണ്.
യുഡിഎഫിന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നെ താരങ്ങൾ. രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപനത്തിനു കേരളത്തിലെത്തിയ രാഹുൽ ഗാന്ധി തിരുവനന്തപുരത്തും കൊല്ലത്തും സാന്നിധ്യമറിയിച്ചിരുന്നു. ഇന്നലെ വീണ്ടും എത്തിയ രാഹുൽ മധ്യകേരളത്തിലാണ് രണ്ടു ദിവസത്തെ പ്രചാരണം നടത്തുക. മലബാറിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാഹുൽ ഗാന്ധിയെ എത്തിച്ച് പ്രചാരണത്തിൽ മേൽക്കൈ നേടാമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. പ്രിയങ്കയുടെ സാന്നിധ്യംകൂടിയാകുമ്പോൾ യുഡിഎഫിനു മുന്നേറാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
എൽഡിഎഫിന് താരപ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. സ്വന്തം മണ്ഡലമായ ധർമടത്തു തുടങ്ങി തിരുവനന്തപുരം വരെ നീളുന്ന അദ്ദേഹത്തിന്റെ പര്യടനം മധ്യകേരളത്തിലെത്തിക്കഴിഞ്ഞു. സിപിഎമ്മിന്റെയും സിപിഐയുടെയും ദേശീയ നേതാക്കളുൾപ്പെടെയുള്ളവർ വരുംദിവസങ്ങളിൽ കേരളത്തിലെത്തും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള തുടങ്ങിയവരും പ്രചാരണരംഗത്തു സജീവമാണ്.
സ്ഥാനാർഥിനിർണയവും തർക്കങ്ങളുമെല്ലാം പരിഹരിച്ച് യുഡിഎഫിന്റെ പ്രമുഖർ തെരഞ്ഞെടുപ്പിലേക്കു സജീവമായി ഇറങ്ങിയതു രണ്ടു ദിവസം മുമ്പു മാത്രമാണ്. ഐശ്വര്യകേരള യാത്രയുമായി വടക്കുനിന്നു തെക്കു വരെ സഞ്ചരിച്ച രമേശ് ചെന്നിത്തല അടുത്ത പര്യടനം ആരംഭിച്ചുകഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരമാവധി മണ്ഡലങ്ങളിലെത്താനുള്ള ശ്രമത്തിലാണ്. വലിയ പൊതുയോഗങ്ങൾക്കു പകരം ചെറിയ കണ്വൻഷനുകളിലാണ് ഉമ്മൻ ചാണ്ടി കേന്ദ്രീകരിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാനത്തെമ്പാടും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
ഭരണനേട്ടമെന്ന് ഇടതുപക്ഷം, ശബരിമല പിടിച്ചു പ്രതിപക്ഷം
ഭക്ഷ്യകിറ്റും ക്ഷേമപെൻഷനുകളുമുൾപ്പെടെയുള്ള ഭരണനേട്ടങ്ങളിൽ ഉൗന്നിയാണ് ഇടതുപക്ഷത്തിന്റെ താഴേത്തട്ടിലെ പ്രചാരണം. ബിജെപിക്കെതിരേ യഥാർഥ പോരാട്ടം നടത്തുന്നത് തങ്ങളാണെന്നു വോട്ടർമാർക്കു മുന്നിൽ സ്ഥാപിച്ചെടുക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു. ബിജെപി - യുഡിഎഫ് ബന്ധം എന്ന ആരോപണം എല്ലാ വേദികളിലും അദ്ദേഹം ആവർത്തിക്കുന്നു.
ശബരിമല വിവാദം കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിൽ യുഡിഎഫും ബിജെപിയും മത്സരിക്കുകയാണ്. ശബരിമലയിൽ തൊടാതെ മുന്നോട്ടു പോയ ഇടതുപക്ഷത്തിന് ഒടുവിൽ നിലപാടു പറയാതിരിക്കാൻ സാധിക്കാത്ത നില വന്നു. ശബരിലയിൽ നടന്ന കാര്യങ്ങളിൽ ഖേദപ്രകടനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈ വിഷയത്തിൽ യഥാർഥത്തിൽ ഇടതുമുന്നണിയെ കുടുക്കിലാക്കുകയായിരുന്നു. കടകംപള്ളി മത്സരിക്കുന്ന കഴക്കൂട്ടത്ത് ശബരിമല ആളിക്കത്തുന്ന വിഷയമായി മാറിക്കഴിഞ്ഞു. ഇടതുപക്ഷം എത്ര ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും ശബരിമല ഇത്തവണയും തെരഞ്ഞെടുപ്പിൽ വിഷയം തന്നെ.
ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ സിപിഎം - ബിജെപി ഡീൽ പ്രയോഗം ഇരുപാർട്ടികളെയും വല്ലാതെ വെട്ടിലാക്കി. പഴയ കോലീബി സഖ്യം പൊടിതട്ടിയെടുത്ത് ഇതിനു പ്രതിരോധം തീർക്കുകയാണ് ഇടതുപക്ഷം.
ഇരട്ടവോട്ടും വ്യാജവോട്ടും കണ്ടെത്തി പുറത്തു കൊണ്ടുവന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങൾ ഒടുവിൽ തെരഞ്ഞെടുപ്പു കമ്മീഷനും ശരിവച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനമായി ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് നടത്തിയ ഇടപെടലും ഫലം കണ്ടിരുന്നു. ഒരുപക്ഷേ പല മണ്ഡലങ്ങളിലും ഫലം മാറിമറിയാൻ വരെ ഇതു കാരണമാകാം.
പ്രകടനപത്രികകൾ വോട്ടാകുമോ?
ക്ഷേമപദ്ധതികൾ വാരിക്കോരി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനപത്രികകളാണ് ഇടതു-വലതു മുന്നണികൾ പുറത്തിറക്കിയത്. തൊഴിൽരഹിതരെയും പാവപ്പെട്ടവരെയും സ്ത്രീവോട്ടർമാരെയും ഉന്നംവച്ചുകൊണ്ടുള്ള പ്രകടനപത്രിക വോട്ടായി മാറുമോ എന്നാണ് അറിയേണ്ടത്. ന്യായ് പദ്ധതി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ വോട്ടർമാരെ നന്നായി സ്വാധീനിക്കുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനെ ആശ്രയിച്ചുകൂടിയായിരിക്കും അതിന്റെ ഫലപ്രാപ്തി.
സ്ഥാനാർഥിനിർണയത്തിലെ കല്ലുകടികൾ
ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയത് എൽഡിഎഫ് ആണ്. എല്ലാക്കാലത്തും അത് അങ്ങനെയാണ്. എന്നാൽ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്കെതിരേ പരസ്യപ്രതിഷേധമുണ്ടായത് ഇടതുപക്ഷത്തു പതിവില്ലാത്ത കാഴ്ചയായിരുന്നു. കേരള കോണ്ഗ്രസ്- എമ്മിനു കുറ്റ്യാടി മണ്ഡലം സിപിഎമ്മിനു വിട്ടുകൊടുക്കേണ്ടിയും വന്നു. എന്നാൽ പ്രതിഷേധക്കാരെ ഒതുക്കി പ്രചാരണ ട്രാക്കിലേക്കു കടക്കാൻ ഇടതുമുന്നണിക്ക് താരതമ്യേന വേഗത്തിൽ സാധിച്ചു.
യുഡിഎഫിൽ ആറു മണ്ഡലങ്ങളിലേക്കു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടിവന്നു. അതിനു ശേഷവും ധർമടത്തും എലത്തൂരുമൊക്കെ തർക്കം തുടർന്നു. ഇരിക്കൂർ ഉൾപ്പെടെ സ്ഥാനാർഥികളെ സംബന്ധിച്ച തർക്കം അവസാനിക്കുന്നതേയുള്ളൂ. സ്ഥാനാർഥികൾക്കായി അവസാനനിമിഷം വരെ കാത്തിരിക്കേണ്ടിവന്നത് ചില മണ്ഡലങ്ങളിലെങ്കിലും യുഡിഎഫിന്റെ സാധ്യതകളെ തകിടംമറിച്ചേക്കാം.
എൻഡിഎയിലും ബിജെപിയും ബിഡിജെഎസും തമ്മിലുമുള്ള തർക്കങ്ങളും അവസാനനിമിഷം വരെ തുടർന്നു. കഴക്കൂട്ടത്തു സ്ഥാനാർഥിയാകാൻ ശോഭ സുരേന്ദ്രനു സ്വന്തം പാർട്ടി നേതൃത്വത്തോടുതന്നെ പടവെട്ടേണ്ടി വന്നു. അവിടെയും കാര്യങ്ങൾ പന്തിയല്ലെന്ന സന്ദേശമാണ് ഇതിലൂടെ പുറത്തേക്കു വന്നത്. പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതും അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ യാത്രകളും വിമർശനത്തിനിടയാക്കി.
ആദ്യഘട്ടത്തിൽ പ്രചാരണരംഗത്ത് ഇടതുമുന്നണിക്കു മേൽക്കൈ നേടാനായി. എന്നാൽ, ഇനിയുള്ള ദിവസങ്ങളിലെ കാടിളക്കിയുള്ള പ്രചാരണത്തിൽ മറ്റുള്ളവരും മുന്നേറുമ്പോൾ ഒട്ടുമിക്ക മണ്ഡലങ്ങളിലും വമ്പൻ പോരാട്ടത്തിനുള്ള സാധ്യതയാണു തെളിയുന്നത്. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണവും വർധിക്കും.
അടുത്ത രണ്ടാഴ്ച നിർണായകമാണ്. പ്രചാരണത്തിലെ ഓരോ പടിയും ജയപരാജയങ്ങളെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ പഴുതടച്ചുള്ള പ്രചാരണത്തിനും എതിരാളികളെ നിലംപരിശാക്കാനുള്ള തന്ത്രങ്ങൾക്കുമാകും മുന്നണി നേതൃത്വങ്ങൾ രൂപം നൽകുക.
സാബു ജോണ്
ഇത്തവണ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം വോട്ടെടുപ്പിലേക്കു 38 ദിവസം മാത്രമാണുണ്ടായിരുന്നത്. സ്ഥാനാർഥിനിർണയം പൂർത്തിയാക്കി മുന്നണികൾ സജീവമായി പ്രചാരണത്തിലേക്കു നീങ്ങുന്നത് ഈ ദിവസങ്ങളിൽ മാത്രം. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാനദിവസം വരെ സ്ഥാനാർഥിയെ സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നു. രണ്ടു മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് സ്ഥാനാർഥികളില്ലാത്ത സ്ഥിതിയുമുണ്ടായി.
താരനിര പ്രചാരണവേദികളിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖരിൽ തുടങ്ങി കേന്ദ്ര മന്ത്രിമാരുടെയും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും നീണ്ട നിരയാണ് എൻഡിഎയ്ക്കുവേണ്ടി ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലെത്തുക. ബിജെപി വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളിൽ വോട്ടർമാരെ ഇളക്കി മറിക്കാനായി ഇവർ എത്തും. ഇപ്പോൾ തന്നെ കേന്ദ്രമന്ത്രിമാരുൾപ്പെടുന്ന ധാരാളം നേതാക്കൾ സംസ്ഥാനത്തു ക്യാമ്പ് ചെയ്തു പ്രവർത്തിച്ചുവരികയാണ്.
യുഡിഎഫിന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നെ താരങ്ങൾ. രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപനത്തിനു കേരളത്തിലെത്തിയ രാഹുൽ ഗാന്ധി തിരുവനന്തപുരത്തും കൊല്ലത്തും സാന്നിധ്യമറിയിച്ചിരുന്നു. ഇന്നലെ വീണ്ടും എത്തിയ രാഹുൽ മധ്യകേരളത്തിലാണ് രണ്ടു ദിവസത്തെ പ്രചാരണം നടത്തുക. മലബാറിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാഹുൽ ഗാന്ധിയെ എത്തിച്ച് പ്രചാരണത്തിൽ മേൽക്കൈ നേടാമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. പ്രിയങ്കയുടെ സാന്നിധ്യംകൂടിയാകുമ്പോൾ യുഡിഎഫിനു മുന്നേറാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
എൽഡിഎഫിന് താരപ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. സ്വന്തം മണ്ഡലമായ ധർമടത്തു തുടങ്ങി തിരുവനന്തപുരം വരെ നീളുന്ന അദ്ദേഹത്തിന്റെ പര്യടനം മധ്യകേരളത്തിലെത്തിക്കഴിഞ്ഞു. സിപിഎമ്മിന്റെയും സിപിഐയുടെയും ദേശീയ നേതാക്കളുൾപ്പെടെയുള്ളവർ വരുംദിവസങ്ങളിൽ കേരളത്തിലെത്തും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള തുടങ്ങിയവരും പ്രചാരണരംഗത്തു സജീവമാണ്.
സ്ഥാനാർഥിനിർണയവും തർക്കങ്ങളുമെല്ലാം പരിഹരിച്ച് യുഡിഎഫിന്റെ പ്രമുഖർ തെരഞ്ഞെടുപ്പിലേക്കു സജീവമായി ഇറങ്ങിയതു രണ്ടു ദിവസം മുമ്പു മാത്രമാണ്. ഐശ്വര്യകേരള യാത്രയുമായി വടക്കുനിന്നു തെക്കു വരെ സഞ്ചരിച്ച രമേശ് ചെന്നിത്തല അടുത്ത പര്യടനം ആരംഭിച്ചുകഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരമാവധി മണ്ഡലങ്ങളിലെത്താനുള്ള ശ്രമത്തിലാണ്. വലിയ പൊതുയോഗങ്ങൾക്കു പകരം ചെറിയ കണ്വൻഷനുകളിലാണ് ഉമ്മൻ ചാണ്ടി കേന്ദ്രീകരിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാനത്തെമ്പാടും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
ഭരണനേട്ടമെന്ന് ഇടതുപക്ഷം, ശബരിമല പിടിച്ചു പ്രതിപക്ഷം
ഭക്ഷ്യകിറ്റും ക്ഷേമപെൻഷനുകളുമുൾപ്പെടെയുള്ള ഭരണനേട്ടങ്ങളിൽ ഉൗന്നിയാണ് ഇടതുപക്ഷത്തിന്റെ താഴേത്തട്ടിലെ പ്രചാരണം. ബിജെപിക്കെതിരേ യഥാർഥ പോരാട്ടം നടത്തുന്നത് തങ്ങളാണെന്നു വോട്ടർമാർക്കു മുന്നിൽ സ്ഥാപിച്ചെടുക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു. ബിജെപി - യുഡിഎഫ് ബന്ധം എന്ന ആരോപണം എല്ലാ വേദികളിലും അദ്ദേഹം ആവർത്തിക്കുന്നു.
ശബരിമല വിവാദം കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിൽ യുഡിഎഫും ബിജെപിയും മത്സരിക്കുകയാണ്. ശബരിമലയിൽ തൊടാതെ മുന്നോട്ടു പോയ ഇടതുപക്ഷത്തിന് ഒടുവിൽ നിലപാടു പറയാതിരിക്കാൻ സാധിക്കാത്ത നില വന്നു. ശബരിലയിൽ നടന്ന കാര്യങ്ങളിൽ ഖേദപ്രകടനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈ വിഷയത്തിൽ യഥാർഥത്തിൽ ഇടതുമുന്നണിയെ കുടുക്കിലാക്കുകയായിരുന്നു. കടകംപള്ളി മത്സരിക്കുന്ന കഴക്കൂട്ടത്ത് ശബരിമല ആളിക്കത്തുന്ന വിഷയമായി മാറിക്കഴിഞ്ഞു. ഇടതുപക്ഷം എത്ര ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും ശബരിമല ഇത്തവണയും തെരഞ്ഞെടുപ്പിൽ വിഷയം തന്നെ.
ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ സിപിഎം - ബിജെപി ഡീൽ പ്രയോഗം ഇരുപാർട്ടികളെയും വല്ലാതെ വെട്ടിലാക്കി. പഴയ കോലീബി സഖ്യം പൊടിതട്ടിയെടുത്ത് ഇതിനു പ്രതിരോധം തീർക്കുകയാണ് ഇടതുപക്ഷം.
ഇരട്ടവോട്ടും വ്യാജവോട്ടും കണ്ടെത്തി പുറത്തു കൊണ്ടുവന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങൾ ഒടുവിൽ തെരഞ്ഞെടുപ്പു കമ്മീഷനും ശരിവച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനമായി ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് നടത്തിയ ഇടപെടലും ഫലം കണ്ടിരുന്നു. ഒരുപക്ഷേ പല മണ്ഡലങ്ങളിലും ഫലം മാറിമറിയാൻ വരെ ഇതു കാരണമാകാം.
പ്രകടനപത്രികകൾ വോട്ടാകുമോ?
ക്ഷേമപദ്ധതികൾ വാരിക്കോരി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനപത്രികകളാണ് ഇടതു-വലതു മുന്നണികൾ പുറത്തിറക്കിയത്. തൊഴിൽരഹിതരെയും പാവപ്പെട്ടവരെയും സ്ത്രീവോട്ടർമാരെയും ഉന്നംവച്ചുകൊണ്ടുള്ള പ്രകടനപത്രിക വോട്ടായി മാറുമോ എന്നാണ് അറിയേണ്ടത്. ന്യായ് പദ്ധതി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ വോട്ടർമാരെ നന്നായി സ്വാധീനിക്കുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനെ ആശ്രയിച്ചുകൂടിയായിരിക്കും അതിന്റെ ഫലപ്രാപ്തി.
സ്ഥാനാർഥിനിർണയത്തിലെ കല്ലുകടികൾ
ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയത് എൽഡിഎഫ് ആണ്. എല്ലാക്കാലത്തും അത് അങ്ങനെയാണ്. എന്നാൽ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്കെതിരേ പരസ്യപ്രതിഷേധമുണ്ടായത് ഇടതുപക്ഷത്തു പതിവില്ലാത്ത കാഴ്ചയായിരുന്നു. കേരള കോണ്ഗ്രസ്- എമ്മിനു കുറ്റ്യാടി മണ്ഡലം സിപിഎമ്മിനു വിട്ടുകൊടുക്കേണ്ടിയും വന്നു. എന്നാൽ പ്രതിഷേധക്കാരെ ഒതുക്കി പ്രചാരണ ട്രാക്കിലേക്കു കടക്കാൻ ഇടതുമുന്നണിക്ക് താരതമ്യേന വേഗത്തിൽ സാധിച്ചു.
യുഡിഎഫിൽ ആറു മണ്ഡലങ്ങളിലേക്കു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടിവന്നു. അതിനു ശേഷവും ധർമടത്തും എലത്തൂരുമൊക്കെ തർക്കം തുടർന്നു. ഇരിക്കൂർ ഉൾപ്പെടെ സ്ഥാനാർഥികളെ സംബന്ധിച്ച തർക്കം അവസാനിക്കുന്നതേയുള്ളൂ. സ്ഥാനാർഥികൾക്കായി അവസാനനിമിഷം വരെ കാത്തിരിക്കേണ്ടിവന്നത് ചില മണ്ഡലങ്ങളിലെങ്കിലും യുഡിഎഫിന്റെ സാധ്യതകളെ തകിടംമറിച്ചേക്കാം.
എൻഡിഎയിലും ബിജെപിയും ബിഡിജെഎസും തമ്മിലുമുള്ള തർക്കങ്ങളും അവസാനനിമിഷം വരെ തുടർന്നു. കഴക്കൂട്ടത്തു സ്ഥാനാർഥിയാകാൻ ശോഭ സുരേന്ദ്രനു സ്വന്തം പാർട്ടി നേതൃത്വത്തോടുതന്നെ പടവെട്ടേണ്ടി വന്നു. അവിടെയും കാര്യങ്ങൾ പന്തിയല്ലെന്ന സന്ദേശമാണ് ഇതിലൂടെ പുറത്തേക്കു വന്നത്. പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതും അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ യാത്രകളും വിമർശനത്തിനിടയാക്കി.
ആദ്യഘട്ടത്തിൽ പ്രചാരണരംഗത്ത് ഇടതുമുന്നണിക്കു മേൽക്കൈ നേടാനായി. എന്നാൽ, ഇനിയുള്ള ദിവസങ്ങളിലെ കാടിളക്കിയുള്ള പ്രചാരണത്തിൽ മറ്റുള്ളവരും മുന്നേറുമ്പോൾ ഒട്ടുമിക്ക മണ്ഡലങ്ങളിലും വമ്പൻ പോരാട്ടത്തിനുള്ള സാധ്യതയാണു തെളിയുന്നത്. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണവും വർധിക്കും.
അടുത്ത രണ്ടാഴ്ച നിർണായകമാണ്. പ്രചാരണത്തിലെ ഓരോ പടിയും ജയപരാജയങ്ങളെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ പഴുതടച്ചുള്ള പ്രചാരണത്തിനും എതിരാളികളെ നിലംപരിശാക്കാനുള്ള തന്ത്രങ്ങൾക്കുമാകും മുന്നണി നേതൃത്വങ്ങൾ രൂപം നൽകുക.
സാബു ജോണ്