ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർന്നുവരുമ്പോൾ അതു കെഎസ്ആർടിസി യുടെ രക്ഷയ്ക്കായി ആണെന്ന തോന്നൽ ഉളവാകുകയും എന്നാൽ പിന്നീട് പഴയപടി തന്നെ ആകുന്നതുമാണു വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. മറ്റേതൊരു പൊതുമേഖലാ സ്ഥാപനത്തെയുംപോലെ അല്ലാതെ മാറിച്ചിന്തിക്കേണ്ട ചില കാര്യങ്ങൾ പൊതുജനത്തിന് കെഎസ്ആർടിസിയെപ്പറ്റിയുണ്ട്. അതുകൊണ്ടു മാനേജ്മെന്റ് വഴി പരിഹരിക്കേണ്ടതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കെഎസ്ആർടിസിക്കായി പൊതുജനത്തിനു ചെയ്യാൻ കഴിയും.
പണ്ടുമുതലേ കെഎസ്ആർടിസി ഒരു കുത്തഴിഞ്ഞ പുസ്തകമാണ്. ജീവനക്കാരുടെ ആത്മാർഥതയില്ലായ്മ, യൂണിയനുകളുടെ അനാവശ്യ ഇടപെടലുകൾ എന്നിങ്ങനെ പല കാരണങ്ങൾ അതിനുപിന്നിലുണ്ട്. എന്നിരുന്നാലും, പരിഹാരമില്ലാതെ ഒരു പ്രശ്നവും പിറക്കുന്നില്ല എന്ന ആപ്തവാക്യം ഉൾക്കൊള്ളുമ്പോൾ ഇവിടെ ആനവണ്ടിയുടെ കാര്യത്തിൽ അതെങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്.
തമിഴ്നാട്ടിൽ റോഡ് പൊതുഗതാഗതം ലാഭത്തിലാണ്. എന്നാൽ, കേരളത്തിൽ അത് വൻ നഷ്ടത്തിലും. പ്രധാന കാരണം കേരളത്തിലെ സ്വകാര്യവാഹനങ്ങളുടെ ബാഹുല്യം തന്നെയാണ്. ഇവിടെ ദീർഘദൂര യാത്രകൾക്ക് മാത്രമാണ് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. അതും കുടുംബത്തോടെയുള്ള യാത്രയാകുമ്പോൾ മിക്കവരും കാർ തന്നെയാകും ഉപയോഗിക്കുന്നത്. തമിഴ്നാട്ടിൽ അതല്ല സ്ഥിതി. അവിടെ സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവരാണ് അധികം. വാഹനം ഉള്ളവർ തന്നെ ഇന്നും സ്വന്തം വണ്ടികൾ ഒരു ആഡംബരമായി തന്നെയാണ് കാണുന്നത്. ഫലമോ, അവിടെ പൊതുഗതാഗതം ഒരു സംസ്കാരമായി നിലനിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടെ പൊതുഗതാഗതം ഉപയോഗിക്കുന്നത് അഭിമാനക്ഷതമായി കാണുന്നവരാണ് അധികവും.
ആത്മാർഥതയുള്ള ജീവനക്കാരുടെ സഹകരണമാണ് ഏതു സ്ഥാപനത്തിന്റെയും വിജയത്തിനാധാരം. ആ ആത്മാർഥത ഏറിയകൂറും ഉടലെടുക്കുന്നത് അവരുടെ പ്രയത്നങ്ങൾക്ക് അംഗീകാരവും തക്കതായ പ്രതിഫലവും ലഭിക്കുമ്പോഴാണ്. നല്ല ശമ്പളം കിട്ടിയിട്ട് ആത്മാർഥതയാകാം എന്ന ചിന്ത വിട്ട്, സ്ഥാപനത്തെ ലാഭകരമാക്കി മാറ്റിയതിനുശേഷം ശമ്പളപരിഷ്കരണം ആവശ്യപ്പെടാമെന്ന നിലപാടിലെത്താൻ ജീവനക്കാർക്ക് കഴിയാതെപോകുന്നതാണ് കെഎസ്ആർടിസിയുടെ ദുരവസ്ഥയുടെ മറ്റൊരുകാരണം.
മാറിമാറിവന്ന ഉന്നത ഉദ്യോഗസ്ഥരുടെ ദീർഘവീക്ഷണത്തിന്റെ അഭാവവും കെഎസ്ആർടിസിയുടെ തകർച്ചയ്ക്കു കാരണമായിട്ടുണ്ട്. ജീവനക്കാരെ കൃത്യമായും കാര്യക്ഷമമായും ഉപയോഗിക്കേണ്ട സമയത്തു രാഷ്ട്രീയം കളിക്കാനും മറ്റും പോകുന്നതാണ് അവിടെ പലപ്പോഴും സംഭവിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ താഴേത്തട്ടിലുള്ള അധികാരകേന്ദ്രങ്ങളിലും പ്രതിഫലിക്കും. അങ്ങനെയുള്ള പ്രതിഫലനങ്ങൾ ആകമാനം പ്രകടമാകുമ്പോൾ സ്ഥാപനം ലാഭകരമാക്കുന്നതിനുള്ള ചിന്തകൾ അന്യമാകുകയും നഷ്ടത്തിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്നു.
സേവനസന്നദ്ധരായ തൊഴിലാളികൾ എന്നതിനു പകരം സർക്കാർ ശമ്പളം പറ്റുന്നവർ എന്ന ചിന്തയാണ് ഒട്ടുമിക്ക തൊഴിലാളികൾക്കുമുള്ളത്. ഡ്യൂട്ടിക്കനുസരിച്ചു സർവീസ് നടത്തി, വണ്ടി ഡിപ്പോയിൽ കയറ്റിയിട്ടു വീട്ടിൽപോകുക എന്നതിൽക്കവിഞ്ഞു ഡ്രൈവറും കണ്ടക്ടറും തങ്ങൾക്ക് അന്നം തരുന്ന വണ്ടിയുടെ സീറ്റിൽ പൊടി കണ്ടാൽ തുടച്ചു വൃത്തിയാക്കാനൊന്നും മെനക്കെടാറില്ല എന്നതാണ് അവർക്ക് ജോലിയോടുള്ള സമീപനം.
സ്വന്തം കാറിന്റെ ഗിയറുകൾ രണ്ടുവിരലുകൾ കൊണ്ടു മാറ്റുന്നവർ, ബസ് കയറിയാൽ ഗിയറിനോടും ആക്സിലറേറ്ററിനോടും പെരുമാറുന്നത് ആരോടോ പകതീർക്കുന്നപോലെയാണ്. സ്ഥിരമായിവരുന്ന യാത്രക്കാരോട് കുശലം പറയാനോ പുതിയ യാത്രക്കാരെ പരിചയപ്പെടാനോ കുറച്ചു നല്ലവർത്തമാനം പറയാനോ ഒന്നും മെനക്കെടാതെ കണ്ടക്ടർമാർ മുതിർന്ന യാത്രക്കാരോടുപോലും മുഖം കറുപ്പിച്ച് ഇടപെടുന്നു. ഇനിയൊരിക്കലും ആ നശിച്ച ബസിൽ കയറാൻ ഇടവരുത്തരുതെന്ന ചിന്തയിൽ യാത്രക്കാരെ എത്തിക്കുകയാണ് ഏറെ ജീവനക്കാരും ചെയ്യുന്നത്. യാത്രക്കാരോടു സ്നേഹത്തോടെ പെരുമാറിയാൽ പൊതുജനത്തിന്റെ മനോഭാവവും മാറും.
ജീവനക്കാരിൽ അഞ്ചു ശതമാനവും ഇഞ്ചികൃഷിയാണെന്ന എം.ഡി. ബിജു പ്രഭാകർ പറഞ്ഞിരുന്നല്ലോ. എന്നാൽ ഇഞ്ചികൃഷിക്കാരെ കൃത്യമായി കണ്ടെത്തി പുറത്താക്കാൻ എംഡിക്കുപോലും കഴിയുന്നില്ല. കാരണം ഇഞ്ചികൃഷിക്കു പോകുന്നവർ തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ലെന്നും നടപടിക്കു വിധേയരാകില്ലെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് അതിനുപോകുന്നത്. അവരെ സംരക്ഷിക്കാൻ സ്ഥാപനത്തിനകത്തുതന്നെ സംവിധാനങ്ങളുമുണ്ട്.
കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനാവുമോ? ചെറിയൊരു ശതമാനം ആളുകൾ തങ്ങളുടെ ഇംഗിതം നടത്തിയെടുക്കാൻ സ്ഥാപനത്തെ ഉപയോഗിക്കുന്നത് തടയാൻ സംവിധാനം ഏർപ്പെടുത്തണം. അടിമുടി ബാധിച്ച അഴിമതി അത്രയെളുപ്പം തുടച്ചുമാറ്റാനാവില്ല. അതിനു സാവകാശവും സർക്കാർ സംവിധാനത്തിന്റെ കൃത്യമായ ഇടപെടലും ആവശ്യമാണ്.
സ്വകാര്യവത്കരണമാണ് മറ്റൊരു പോംവഴി. ആ വാക്കുകേൾക്കുമ്പോൾ പൊതുജനത്തിനു ഹാലിളകുന്നത് സ്വാഭാവികം. എന്നാൽ ചില രംഗങ്ങളിൽ സ്വകാര്യവത്കരണം തന്നെയാണ് ഉത്തമം.
മലയാളിയുടെ സ്വകാര്യവാഹനപ്രിയം അൽപ്പമൊന്ന് കുറയ്ക്കേണ്ടതുണ്ട്. അല്പം നടന്ന് ബസ്സ്റ്റോപ്പിൽ പോയി അൽപ്പസമയം വണ്ടി കാത്തിരുന്ന്, ബസിൽക്കയറി യാത്ര ചെയ്യുന്ന സംസ്കാരത്തിലേക്കെത്താൻ വലിയ കഷ്ടപ്പാടൊന്നുമില്ല. ശീലങ്ങൾ അൽപ്പമൊന്ന് മാറ്റിപ്പിടിച്ചാൽ മാത്രം മതി. ആനവണ്ടി ജനങ്ങൾ ഏറ്റെടുക്കുന്നതിനൊപ്പം സ്ഥാപനത്തിന്റെ ഭരണം സുതാര്യമാവുകയും വേണം.
ഡോ. അബേഷ് രഘുവരൻ
(ലേഖകൻ കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസിസ്റ്റന്റ് പ്രഫസറാണ്)
പണ്ടുമുതലേ കെഎസ്ആർടിസി ഒരു കുത്തഴിഞ്ഞ പുസ്തകമാണ്. ജീവനക്കാരുടെ ആത്മാർഥതയില്ലായ്മ, യൂണിയനുകളുടെ അനാവശ്യ ഇടപെടലുകൾ എന്നിങ്ങനെ പല കാരണങ്ങൾ അതിനുപിന്നിലുണ്ട്. എന്നിരുന്നാലും, പരിഹാരമില്ലാതെ ഒരു പ്രശ്നവും പിറക്കുന്നില്ല എന്ന ആപ്തവാക്യം ഉൾക്കൊള്ളുമ്പോൾ ഇവിടെ ആനവണ്ടിയുടെ കാര്യത്തിൽ അതെങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്.
തമിഴ്നാട്ടിൽ റോഡ് പൊതുഗതാഗതം ലാഭത്തിലാണ്. എന്നാൽ, കേരളത്തിൽ അത് വൻ നഷ്ടത്തിലും. പ്രധാന കാരണം കേരളത്തിലെ സ്വകാര്യവാഹനങ്ങളുടെ ബാഹുല്യം തന്നെയാണ്. ഇവിടെ ദീർഘദൂര യാത്രകൾക്ക് മാത്രമാണ് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. അതും കുടുംബത്തോടെയുള്ള യാത്രയാകുമ്പോൾ മിക്കവരും കാർ തന്നെയാകും ഉപയോഗിക്കുന്നത്. തമിഴ്നാട്ടിൽ അതല്ല സ്ഥിതി. അവിടെ സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവരാണ് അധികം. വാഹനം ഉള്ളവർ തന്നെ ഇന്നും സ്വന്തം വണ്ടികൾ ഒരു ആഡംബരമായി തന്നെയാണ് കാണുന്നത്. ഫലമോ, അവിടെ പൊതുഗതാഗതം ഒരു സംസ്കാരമായി നിലനിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടെ പൊതുഗതാഗതം ഉപയോഗിക്കുന്നത് അഭിമാനക്ഷതമായി കാണുന്നവരാണ് അധികവും.
ആത്മാർഥതയുള്ള ജീവനക്കാരുടെ സഹകരണമാണ് ഏതു സ്ഥാപനത്തിന്റെയും വിജയത്തിനാധാരം. ആ ആത്മാർഥത ഏറിയകൂറും ഉടലെടുക്കുന്നത് അവരുടെ പ്രയത്നങ്ങൾക്ക് അംഗീകാരവും തക്കതായ പ്രതിഫലവും ലഭിക്കുമ്പോഴാണ്. നല്ല ശമ്പളം കിട്ടിയിട്ട് ആത്മാർഥതയാകാം എന്ന ചിന്ത വിട്ട്, സ്ഥാപനത്തെ ലാഭകരമാക്കി മാറ്റിയതിനുശേഷം ശമ്പളപരിഷ്കരണം ആവശ്യപ്പെടാമെന്ന നിലപാടിലെത്താൻ ജീവനക്കാർക്ക് കഴിയാതെപോകുന്നതാണ് കെഎസ്ആർടിസിയുടെ ദുരവസ്ഥയുടെ മറ്റൊരുകാരണം.
മാറിമാറിവന്ന ഉന്നത ഉദ്യോഗസ്ഥരുടെ ദീർഘവീക്ഷണത്തിന്റെ അഭാവവും കെഎസ്ആർടിസിയുടെ തകർച്ചയ്ക്കു കാരണമായിട്ടുണ്ട്. ജീവനക്കാരെ കൃത്യമായും കാര്യക്ഷമമായും ഉപയോഗിക്കേണ്ട സമയത്തു രാഷ്ട്രീയം കളിക്കാനും മറ്റും പോകുന്നതാണ് അവിടെ പലപ്പോഴും സംഭവിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ താഴേത്തട്ടിലുള്ള അധികാരകേന്ദ്രങ്ങളിലും പ്രതിഫലിക്കും. അങ്ങനെയുള്ള പ്രതിഫലനങ്ങൾ ആകമാനം പ്രകടമാകുമ്പോൾ സ്ഥാപനം ലാഭകരമാക്കുന്നതിനുള്ള ചിന്തകൾ അന്യമാകുകയും നഷ്ടത്തിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്നു.
സേവനസന്നദ്ധരായ തൊഴിലാളികൾ എന്നതിനു പകരം സർക്കാർ ശമ്പളം പറ്റുന്നവർ എന്ന ചിന്തയാണ് ഒട്ടുമിക്ക തൊഴിലാളികൾക്കുമുള്ളത്. ഡ്യൂട്ടിക്കനുസരിച്ചു സർവീസ് നടത്തി, വണ്ടി ഡിപ്പോയിൽ കയറ്റിയിട്ടു വീട്ടിൽപോകുക എന്നതിൽക്കവിഞ്ഞു ഡ്രൈവറും കണ്ടക്ടറും തങ്ങൾക്ക് അന്നം തരുന്ന വണ്ടിയുടെ സീറ്റിൽ പൊടി കണ്ടാൽ തുടച്ചു വൃത്തിയാക്കാനൊന്നും മെനക്കെടാറില്ല എന്നതാണ് അവർക്ക് ജോലിയോടുള്ള സമീപനം.
സ്വന്തം കാറിന്റെ ഗിയറുകൾ രണ്ടുവിരലുകൾ കൊണ്ടു മാറ്റുന്നവർ, ബസ് കയറിയാൽ ഗിയറിനോടും ആക്സിലറേറ്ററിനോടും പെരുമാറുന്നത് ആരോടോ പകതീർക്കുന്നപോലെയാണ്. സ്ഥിരമായിവരുന്ന യാത്രക്കാരോട് കുശലം പറയാനോ പുതിയ യാത്രക്കാരെ പരിചയപ്പെടാനോ കുറച്ചു നല്ലവർത്തമാനം പറയാനോ ഒന്നും മെനക്കെടാതെ കണ്ടക്ടർമാർ മുതിർന്ന യാത്രക്കാരോടുപോലും മുഖം കറുപ്പിച്ച് ഇടപെടുന്നു. ഇനിയൊരിക്കലും ആ നശിച്ച ബസിൽ കയറാൻ ഇടവരുത്തരുതെന്ന ചിന്തയിൽ യാത്രക്കാരെ എത്തിക്കുകയാണ് ഏറെ ജീവനക്കാരും ചെയ്യുന്നത്. യാത്രക്കാരോടു സ്നേഹത്തോടെ പെരുമാറിയാൽ പൊതുജനത്തിന്റെ മനോഭാവവും മാറും.
ജീവനക്കാരിൽ അഞ്ചു ശതമാനവും ഇഞ്ചികൃഷിയാണെന്ന എം.ഡി. ബിജു പ്രഭാകർ പറഞ്ഞിരുന്നല്ലോ. എന്നാൽ ഇഞ്ചികൃഷിക്കാരെ കൃത്യമായി കണ്ടെത്തി പുറത്താക്കാൻ എംഡിക്കുപോലും കഴിയുന്നില്ല. കാരണം ഇഞ്ചികൃഷിക്കു പോകുന്നവർ തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ലെന്നും നടപടിക്കു വിധേയരാകില്ലെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് അതിനുപോകുന്നത്. അവരെ സംരക്ഷിക്കാൻ സ്ഥാപനത്തിനകത്തുതന്നെ സംവിധാനങ്ങളുമുണ്ട്.
കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനാവുമോ? ചെറിയൊരു ശതമാനം ആളുകൾ തങ്ങളുടെ ഇംഗിതം നടത്തിയെടുക്കാൻ സ്ഥാപനത്തെ ഉപയോഗിക്കുന്നത് തടയാൻ സംവിധാനം ഏർപ്പെടുത്തണം. അടിമുടി ബാധിച്ച അഴിമതി അത്രയെളുപ്പം തുടച്ചുമാറ്റാനാവില്ല. അതിനു സാവകാശവും സർക്കാർ സംവിധാനത്തിന്റെ കൃത്യമായ ഇടപെടലും ആവശ്യമാണ്.
സ്വകാര്യവത്കരണമാണ് മറ്റൊരു പോംവഴി. ആ വാക്കുകേൾക്കുമ്പോൾ പൊതുജനത്തിനു ഹാലിളകുന്നത് സ്വാഭാവികം. എന്നാൽ ചില രംഗങ്ങളിൽ സ്വകാര്യവത്കരണം തന്നെയാണ് ഉത്തമം.
മലയാളിയുടെ സ്വകാര്യവാഹനപ്രിയം അൽപ്പമൊന്ന് കുറയ്ക്കേണ്ടതുണ്ട്. അല്പം നടന്ന് ബസ്സ്റ്റോപ്പിൽ പോയി അൽപ്പസമയം വണ്ടി കാത്തിരുന്ന്, ബസിൽക്കയറി യാത്ര ചെയ്യുന്ന സംസ്കാരത്തിലേക്കെത്താൻ വലിയ കഷ്ടപ്പാടൊന്നുമില്ല. ശീലങ്ങൾ അൽപ്പമൊന്ന് മാറ്റിപ്പിടിച്ചാൽ മാത്രം മതി. ആനവണ്ടി ജനങ്ങൾ ഏറ്റെടുക്കുന്നതിനൊപ്പം സ്ഥാപനത്തിന്റെ ഭരണം സുതാര്യമാവുകയും വേണം.
ഡോ. അബേഷ് രഘുവരൻ
(ലേഖകൻ കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസിസ്റ്റന്റ് പ്രഫസറാണ്)