ആദ്യം നല്ല വാർത്ത: 2021-ൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളർച്ച റിക്കാർഡാകും. 11 മുതൽ 12 വരെ ശതമാനം വളർച്ച പ്രതീക്ഷിക്കാം. ഇനി മോശം വാർത്ത: അപ്പോഴും 2019-ലെ വലുപ്പം നമ്മുടെ ജിഡിപിക്ക് ഉണ്ടാവില്ല. 2021 കഴിയുമ്പോൾ ശരാശരി ഇന്ത്യക്കാരന്റെ ജീവിതനിലവാരം രണ്ടു വർഷം മുമ്പുണ്ടായിരുന്നതിലും താഴെയാകും എന്നർഥം. നല്ല വാർത്ത ഉണ്ടാകുന്നതു കടന്നു പോയ വർഷം രാജ്യം സാമ്പത്തിക തകർച്ച നേരിട്ടതുകൊണ്ടാണ്. ജനുവരി-മാർച്ചിൽ വെറും 3.1 ശതമാനം വളർച്ച. ഏപ്രിൽ - ജൂണിൽ 23.9 ശതമാനം താഴ്ച. ജൂലൈ - സെപ്റ്റംബറിൽ 7.5 ശതമാനം താഴ്ച. ഒക്ടോബർ - ഡിസംബറിൽ 0.1 മുതൽ 0.3 വരെ ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. ആകെക്കൂടി പത്തു ശതമാനത്തോളം ഇടിവ് 2020-ലെ ജിഡിപി യിൽ ഉണ്ടാകും.
രണ്ടു വർഷം പിന്നോട്ട്
അവിടെ നിന്ന് പത്തോ പതിനൊന്നോ ശതമാനം വളർന്നാലും 2019-ലെ വരുമാന നിലവാരത്തിൽ എത്തണമെങ്കിൽ 2021 കഴിയണം. ഈ വർഷം ശരാശരി വളർച്ച മാത്രം ഉണ്ടായാലും വളരെ താഴെ നിന്നായതുകൊണ്ട് കണക്കിൽ വളർച്ചത്തോതു വലുതായിരിക്കും എന്നേ ഉള്ളൂ.2020-ന്റെ പ്രശ്നങ്ങളുടെ ഫലമിതാണ്: വളർച്ചയുടെ വഴിയിൽ രാജ്യം രണ്ടു വർഷം പിന്നിലായി. തൊഴിലും വരുമാനവും അത്ര കണ്ടു കുറഞ്ഞു. സാമ്പത്തിക മുരടിപ്പ് 2016 മുതൽ ഉണ്ടായിരുന്നു. 8.3 ശതമാനം വളർച്ചയിൽ നിന്ന് ഏഴു ശതമാനം, രണ്ടു ശതമാനം, 4.2 ശതമാനം എന്നിങ്ങനെ ക്രമമായി താണു. കണക്കെഴുത്തിൽ പല അഭ്യാസങ്ങളും കൃത്രിമങ്ങളും തിരുത്തലുകളും വരുത്തിയിട്ടും ഇടിവിന്റെ കഥ മറച്ചുവയ്ക്കാനായില്ല. ഇടിവിന്റെ തോതു കുറച്ചു കാണിക്കാൻ പറ്റിയെന്നു മാത്രം.
രസിപ്പിക്കാത്ത ബജറ്റ്
ആരെയും രസിപ്പിക്കാത്ത ഒരു ബജറ്റാണു കഴിഞ്ഞ ഫെബ്രുവരി ഒന്നിനു നിർമല സീതാരാമൻ അവതരിപ്പിച്ചത്. 16.36 ലക്ഷം കോടി രൂപ നികുതി വരുമാനം കേന്ദ്രത്തിന്; 30.42 ലക്ഷം കോടി രൂപ ചെലവ്; 7.96 ലക്ഷം കോടി രൂപ ധനകമ്മി; 4.12 ലക്ഷം കോടി രൂപ മൂലധനച്ചെലവ് - ഇങ്ങനെ പോയി ബജറ്റ് കണക്ക്. ആർക്കും നേട്ടമില്ലാത്ത ചില നികുതി പരിഷ്കാരങ്ങളും പ്രഖ്യാപിച്ചു.
ഈ ഫെബ്രുവരി ഒന്നിനു നിർമല സീതാരാമൻ അടുത്ത ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ കണക്കുകളൊന്നും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നു കാണാം. കടമെടുപ്പ് ഡിസംബർ പകുതിയോടെ 10 ലക്ഷം കോടി കവിഞ്ഞു. ഇനിയും രണ്ടു രണ്ടര ലക്ഷം കോടി കടമെടുക്കേണ്ടി വരും. ബാങ്കുകളിൽ നിന്നു വായ്പ എടുക്കാൻ ആളില്ലാത്തതിനാൽ സർക്കാർ കടപ്പത്രത്തിൽ നിക്ഷേപിക്കാൻ മത്സരമാണ്. കടപ്പത്ര പലിശ 5.5 ശതമാനമായതും ഇതുകൊണ്ടു തന്നെ.
ഇന്ത്യ എന്ന വിസ്മയം
എ.എൽ. ബാഷാം എഴുതിയ വിഖ്യാത പുസ്തകമാണ് ഇന്ത്യ എന്ന വിസ്മയം (The wonder that was India). 2020-ലെ ഇന്ത്യൻ സമ്പദ്ഘടനയുടെ ഉയർച്ചതാഴ്ചകളും അതുപോലൊരു വിസ്മയമാണ്. (സർക്കാർ പുറത്തു വിടുന്ന കണക്കുകൾ ശരിയാണെങ്കിൽ). കോവിഡ് മഹാമാരിയെ തുടർന്നു മാർച്ചിൽ രാജ്യത്തു സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും നിശ്ചലമായി. ടൂറിസം, വിദ്യാഭ്യാസം, ഉല്ലാസം, ഹോട്ടൽ, പൊതുഗതാഗതം, വ്യോമയാനം, ചില്ലറ വ്യാപാരം തുടങ്ങിയ മേഖലകളിലെ തകർച്ച പുതുവർഷത്തിലും തുടരുകയാണ്. എന്നിട്ടും ഡിസംബർ പാദത്തിൽ രാജ്യം വളർന്നെന്നു സർക്കാരും റിസർവ് ബാങ്കും വിലയിരുത്തുന്നു. അതാണു വിസ്മയം.
വേറെയും വിസ്മയങ്ങൾ ഉണ്ട്. സംഘടിത മേഖലയിലും അസംഘടിതമേഖലയിലും കോടിക്കണക്കിനു പേർക്കു പണികൾ നഷ്ടമായി. ആ തൊഴിലുകൾ ഇനിയും തിരിച്ചു വന്നിട്ടില്ല. വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിച്ചിട്ടുമില്ല. എന്നിട്ടും ജിഡിപി വളരുന്നു എന്നു കണക്ക്. അതു വിസ്മയമല്ലെങ്കിൽ പിന്നെന്താണ്? നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) ജിഡിപി കണക്കുകൾ പുറത്തുവിട്ടപ്പോൾ ഒരു മുൻകൂർ ജാമ്യം എടുത്തു. കോവിഡ് മൂലം കൃത്യമായ കണക്കുകൾ മിക്ക മേഖലയിൽ നിന്നും കിട്ടിയിട്ടില്ല. അതിനാൽ പിന്നീടു തിരുത്തൽ വേണ്ടി വരും. അതു വലിയ തിരുത്തലാകും എന്നു മനസിലാക്കാൻ വലിയ വൈദഗ്ധ്യമൊന്നും വേണ്ട. ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങളെ നിരീക്ഷിച്ചാൽ മതി. വ്യാപാരം ഇടിഞ്ഞു. ചെറുകിട-ഇടത്തരം വ്യവസാങ്ങളിൽ ഏറെയും ഊർധ്വശ്വാസം വലിക്കുന്നു.
ചെയ്യേണ്ടതു ചെയ്തില്ല
കണക്കുകൾ പ്രകാരം തന്നെ ഇന്ത്യ രണ്ടു വർഷം പിന്നോട്ടു പോയി. യഥാർഥ ഇടിവ് അതിലുമപ്പുറമാകും. അത് ഒഴിവാക്കാൻ പലതും ചെയ്യാമായിരുന്നു. അതൊന്നും ചെയ്തില്ല. സമ്പൂർണ ലോക്ക് ഡൗൺ എല്ലാ മേഖലയിലും തൊഴിൽ നഷ്ടപ്പെടുത്തി. അതൊന്നും ഇനിയും തിരിച്ചു വന്നിട്ടില്ല. ജനങ്ങൾക്കു വരുമാനം കുത്തനെ ഇടിഞ്ഞു. ഇതു മൂലം വ്യാപാരം കുറഞ്ഞു. അപ്പോൾ ഉത്പാദനം കുറച്ചു. ഈ ദൂഷിത വലയത്തിലാണു രാജ്യം. ഈ ദൂഷിത വലയത്തിൽ നിന്ന് കരകയറാൻ വേണ്ടതു ധനസഹായമാണ്. നേരിട്ടുള്ള ധനസഹായം. ഒട്ടുമിക്ക രാജ്യങ്ങളും അതു ചെയ്തു. അങ്ങനെ ചെയ്ത രാജ്യങ്ങൾ വേഗം തിരിച്ചുകയറുന്നുണ്ട്.
ലക്ഷം കോടികളുടെ ധാരാളം പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രിയും നടത്തി. പക്ഷേ സാമ്പത്തിക ഉത്തേജനത്തിനുള്ള ഒന്നും അവയിൽ ഇല്ലായിരുന്നു. ചെയ്ത ആശ്വാസ നടപടി സൗജന്യ ധാന്യ വിതരണമാണ്. തൊഴിലുറപ്പു പദ്ധതി വിപുലമാക്കുമെന്നു പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. 20 ലക്ഷം കോടി എന്നൊക്കെ പറഞ്ഞത് ബാങ്കു വായ്പകളും ഗാരന്റികളും ചില്ലറ സബ്സിഡികളും മാത്രം. നികുതി വരവ് കുറഞ്ഞതുകൊണ്ട് ചെലവ് കുറച്ചു. ചെലവിൽ കാണുന്ന വർധന അതിർത്തി പ്രശ്നം മൂലം വേണ്ടി വന്ന പ്രതിരോധ ചെലവുകളിലാണ്.
അവസരം മുതലാക്കി
കോവിഡ് സാഹചര്യം മുതലാക്കി കേന്ദ്രസർക്കാർ പല നയം മാറ്റങ്ങളും നടപ്പാക്കി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ പുതിയ കീഴ്വഴക്കങ്ങൾ തുടങ്ങി. കേന്ദ്രം നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾ കടപ്പത്രമിറക്കി വാങ്ങാൻ നിർബന്ധിച്ചു. മറ്റു മാർഗമില്ലാതെ സംസ്ഥാനങ്ങൾ വഴങ്ങി. സംസ്ഥാനങ്ങൾ നിശ്ചിത കാര്യങ്ങൾ ചെയ്താലേ ചിലയിനം തുകകൾ നൽകൂ എന്നതു കർശനമാക്കി. ഇനി നികുതി വിഹിതത്തിനും ഈ രീതി വരുമോ എന്നേ അറിയാനുള്ളൂ.
ബാങ്കിംഗിൽ വലിയ നയംമാറ്റം
ബാങ്കിംഗിൽ ഒരു വലിയ മാറ്റം വരുത്തി. മറ്റൊന്നു വരുന്നു. വിദേശ ബാങ്കുകൾക്ക് ഇന്ത്യയിൽ യൂണിറ്റ് തുടങ്ങി ഇന്ത്യൻ ബാങ്കുകളെ ഏറ്റെടുക്കാം എന്നതു നയമായി. കുഴപ്പത്തിലായ ലക്ഷ്മി വിലാസ് ബാങ്കിനെ സിംഗപ്പുരിലെ ഡിബിഎസ് എന്ന ബാങ്കിനു 2500 കോടി രൂപയ്ക്കു കൊടുത്തത് ഇതിന്റെ ആദ്യ പ്രയോഗം. കോർപറേറ്റുകൾക്കു ബാങ്ക് ലൈസൻസ് നൽകാൻ റിസർവ് ബാങ്കിന്റെ ഒരു കമ്മിറ്റി ശിപാർശ ചെയ്തു. ഇപ്പോൾ അടഞ്ഞുകിടക്കുന്ന പിഎംസി (പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപറേറ്റീവ്) ബാങ്കിനെ ഏറ്റെടുക്കാൻ ഒന്നിലേറെ കോർപറേറ്റ് ഗ്രൂപ്പുകൾ ശ്രമിക്കുകയാണ്. ജനുവരിയിൽ ആ നയംമാറ്റവും നടപ്പാക്കിയെന്നു വരും.
സങ്കടകരം
ഔദ്യോഗിക കണക്ക് പ്രകാരമുള്ള തൊഴിലില്ലായ്മ ആറു ശതമാനത്തിലധികമായി. സ്വതന്ത്ര സ്ഥാപനങ്ങളുടെ കണക്കിൽ ഒൻപതു ശതമാനത്തിലധികമാണത്. വേറൊരു കണക്കുണ്ട്. തൊഴിൽസേനാ പങ്കാളിത്തം. തൊഴിൽ ചെയ്യാവുന്ന പ്രായത്തിലുള്ളവരിൽ എത്ര പേർ വരുമാനമുള്ള തൊഴിൽ ചെയ്യുന്നു എന്നു കാണിക്കുന്നതാണ് ഈ കണക്ക്. 2016-ൽ ഇത് 50 ശതമാനമായിരുന്നു. 2019 -20 ൽ ഇതു 43 ശതമാനമായി. കോവിഡ് കാലത്തു 39 ശതമാനത്തിലേക്കു താണു. തൊഴിൽ ചെയ്യാവുന്നവരിൽ 61 ശതമാനത്തിനു തൊഴിൽ ഇല്ല. സങ്കടകരമായ ഈ യാഥാർഥ്യം ഉൾക്കൊള്ളാനും പരിഹാരമുണ്ടാക്കാനും ആരും ശ്രമിച്ചു കാണുന്നില്ല.
ബംഗ്ലാദേശിലെ ആളോഹരി വരുമാനം ഇന്ത്യയുടേതിലും അധികമായത് അവിടെ ഈ പ്രശ്നം തീർക്കാൻ ശ്രമം നടന്നതുകൊണ്ടാണ്. അതിന്റെ ഫലമായി അര ലക്ഷവും മുക്കാൽ ലക്ഷവുമൊക്കെ ജോലിക്കാർ ഉള്ള പല ഫാക്ടറികൾ ആ രാജ്യത്ത് തുടങ്ങി. ഇന്ത്യൻ മുതലാളിമാരും അവിടെ മൂലധനമിറക്കി. ഇന്ത്യയിൽ മൂലധനമിറക്കാൻ ഇപ്പോഴും മത്സരമൊന്നുമില്ല. കോവിഡ് മത്സരമില്ലായ്മ എല്ലാ മേഖലകളിലും വ്യാപിപ്പിച്ചു. അതു മാറ്റാൻ 2021-ൽ സാധിച്ചാൽ ഇക്കൊല്ലം പഠനം മുടങ്ങിയവർക്കു നാളെ തൊഴിൽ പ്രതീക്ഷ ഉണ്ടാകും.
റ്റി.സി. മാത്യു
രണ്ടു വർഷം പിന്നോട്ട്
അവിടെ നിന്ന് പത്തോ പതിനൊന്നോ ശതമാനം വളർന്നാലും 2019-ലെ വരുമാന നിലവാരത്തിൽ എത്തണമെങ്കിൽ 2021 കഴിയണം. ഈ വർഷം ശരാശരി വളർച്ച മാത്രം ഉണ്ടായാലും വളരെ താഴെ നിന്നായതുകൊണ്ട് കണക്കിൽ വളർച്ചത്തോതു വലുതായിരിക്കും എന്നേ ഉള്ളൂ.2020-ന്റെ പ്രശ്നങ്ങളുടെ ഫലമിതാണ്: വളർച്ചയുടെ വഴിയിൽ രാജ്യം രണ്ടു വർഷം പിന്നിലായി. തൊഴിലും വരുമാനവും അത്ര കണ്ടു കുറഞ്ഞു. സാമ്പത്തിക മുരടിപ്പ് 2016 മുതൽ ഉണ്ടായിരുന്നു. 8.3 ശതമാനം വളർച്ചയിൽ നിന്ന് ഏഴു ശതമാനം, രണ്ടു ശതമാനം, 4.2 ശതമാനം എന്നിങ്ങനെ ക്രമമായി താണു. കണക്കെഴുത്തിൽ പല അഭ്യാസങ്ങളും കൃത്രിമങ്ങളും തിരുത്തലുകളും വരുത്തിയിട്ടും ഇടിവിന്റെ കഥ മറച്ചുവയ്ക്കാനായില്ല. ഇടിവിന്റെ തോതു കുറച്ചു കാണിക്കാൻ പറ്റിയെന്നു മാത്രം.
രസിപ്പിക്കാത്ത ബജറ്റ്
ആരെയും രസിപ്പിക്കാത്ത ഒരു ബജറ്റാണു കഴിഞ്ഞ ഫെബ്രുവരി ഒന്നിനു നിർമല സീതാരാമൻ അവതരിപ്പിച്ചത്. 16.36 ലക്ഷം കോടി രൂപ നികുതി വരുമാനം കേന്ദ്രത്തിന്; 30.42 ലക്ഷം കോടി രൂപ ചെലവ്; 7.96 ലക്ഷം കോടി രൂപ ധനകമ്മി; 4.12 ലക്ഷം കോടി രൂപ മൂലധനച്ചെലവ് - ഇങ്ങനെ പോയി ബജറ്റ് കണക്ക്. ആർക്കും നേട്ടമില്ലാത്ത ചില നികുതി പരിഷ്കാരങ്ങളും പ്രഖ്യാപിച്ചു.
ഈ ഫെബ്രുവരി ഒന്നിനു നിർമല സീതാരാമൻ അടുത്ത ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ കണക്കുകളൊന്നും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നു കാണാം. കടമെടുപ്പ് ഡിസംബർ പകുതിയോടെ 10 ലക്ഷം കോടി കവിഞ്ഞു. ഇനിയും രണ്ടു രണ്ടര ലക്ഷം കോടി കടമെടുക്കേണ്ടി വരും. ബാങ്കുകളിൽ നിന്നു വായ്പ എടുക്കാൻ ആളില്ലാത്തതിനാൽ സർക്കാർ കടപ്പത്രത്തിൽ നിക്ഷേപിക്കാൻ മത്സരമാണ്. കടപ്പത്ര പലിശ 5.5 ശതമാനമായതും ഇതുകൊണ്ടു തന്നെ.
ഇന്ത്യ എന്ന വിസ്മയം
എ.എൽ. ബാഷാം എഴുതിയ വിഖ്യാത പുസ്തകമാണ് ഇന്ത്യ എന്ന വിസ്മയം (The wonder that was India). 2020-ലെ ഇന്ത്യൻ സമ്പദ്ഘടനയുടെ ഉയർച്ചതാഴ്ചകളും അതുപോലൊരു വിസ്മയമാണ്. (സർക്കാർ പുറത്തു വിടുന്ന കണക്കുകൾ ശരിയാണെങ്കിൽ). കോവിഡ് മഹാമാരിയെ തുടർന്നു മാർച്ചിൽ രാജ്യത്തു സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും നിശ്ചലമായി. ടൂറിസം, വിദ്യാഭ്യാസം, ഉല്ലാസം, ഹോട്ടൽ, പൊതുഗതാഗതം, വ്യോമയാനം, ചില്ലറ വ്യാപാരം തുടങ്ങിയ മേഖലകളിലെ തകർച്ച പുതുവർഷത്തിലും തുടരുകയാണ്. എന്നിട്ടും ഡിസംബർ പാദത്തിൽ രാജ്യം വളർന്നെന്നു സർക്കാരും റിസർവ് ബാങ്കും വിലയിരുത്തുന്നു. അതാണു വിസ്മയം.
വേറെയും വിസ്മയങ്ങൾ ഉണ്ട്. സംഘടിത മേഖലയിലും അസംഘടിതമേഖലയിലും കോടിക്കണക്കിനു പേർക്കു പണികൾ നഷ്ടമായി. ആ തൊഴിലുകൾ ഇനിയും തിരിച്ചു വന്നിട്ടില്ല. വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിച്ചിട്ടുമില്ല. എന്നിട്ടും ജിഡിപി വളരുന്നു എന്നു കണക്ക്. അതു വിസ്മയമല്ലെങ്കിൽ പിന്നെന്താണ്? നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) ജിഡിപി കണക്കുകൾ പുറത്തുവിട്ടപ്പോൾ ഒരു മുൻകൂർ ജാമ്യം എടുത്തു. കോവിഡ് മൂലം കൃത്യമായ കണക്കുകൾ മിക്ക മേഖലയിൽ നിന്നും കിട്ടിയിട്ടില്ല. അതിനാൽ പിന്നീടു തിരുത്തൽ വേണ്ടി വരും. അതു വലിയ തിരുത്തലാകും എന്നു മനസിലാക്കാൻ വലിയ വൈദഗ്ധ്യമൊന്നും വേണ്ട. ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങളെ നിരീക്ഷിച്ചാൽ മതി. വ്യാപാരം ഇടിഞ്ഞു. ചെറുകിട-ഇടത്തരം വ്യവസാങ്ങളിൽ ഏറെയും ഊർധ്വശ്വാസം വലിക്കുന്നു.
ചെയ്യേണ്ടതു ചെയ്തില്ല
കണക്കുകൾ പ്രകാരം തന്നെ ഇന്ത്യ രണ്ടു വർഷം പിന്നോട്ടു പോയി. യഥാർഥ ഇടിവ് അതിലുമപ്പുറമാകും. അത് ഒഴിവാക്കാൻ പലതും ചെയ്യാമായിരുന്നു. അതൊന്നും ചെയ്തില്ല. സമ്പൂർണ ലോക്ക് ഡൗൺ എല്ലാ മേഖലയിലും തൊഴിൽ നഷ്ടപ്പെടുത്തി. അതൊന്നും ഇനിയും തിരിച്ചു വന്നിട്ടില്ല. ജനങ്ങൾക്കു വരുമാനം കുത്തനെ ഇടിഞ്ഞു. ഇതു മൂലം വ്യാപാരം കുറഞ്ഞു. അപ്പോൾ ഉത്പാദനം കുറച്ചു. ഈ ദൂഷിത വലയത്തിലാണു രാജ്യം. ഈ ദൂഷിത വലയത്തിൽ നിന്ന് കരകയറാൻ വേണ്ടതു ധനസഹായമാണ്. നേരിട്ടുള്ള ധനസഹായം. ഒട്ടുമിക്ക രാജ്യങ്ങളും അതു ചെയ്തു. അങ്ങനെ ചെയ്ത രാജ്യങ്ങൾ വേഗം തിരിച്ചുകയറുന്നുണ്ട്.
ലക്ഷം കോടികളുടെ ധാരാളം പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രിയും നടത്തി. പക്ഷേ സാമ്പത്തിക ഉത്തേജനത്തിനുള്ള ഒന്നും അവയിൽ ഇല്ലായിരുന്നു. ചെയ്ത ആശ്വാസ നടപടി സൗജന്യ ധാന്യ വിതരണമാണ്. തൊഴിലുറപ്പു പദ്ധതി വിപുലമാക്കുമെന്നു പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. 20 ലക്ഷം കോടി എന്നൊക്കെ പറഞ്ഞത് ബാങ്കു വായ്പകളും ഗാരന്റികളും ചില്ലറ സബ്സിഡികളും മാത്രം. നികുതി വരവ് കുറഞ്ഞതുകൊണ്ട് ചെലവ് കുറച്ചു. ചെലവിൽ കാണുന്ന വർധന അതിർത്തി പ്രശ്നം മൂലം വേണ്ടി വന്ന പ്രതിരോധ ചെലവുകളിലാണ്.
അവസരം മുതലാക്കി
കോവിഡ് സാഹചര്യം മുതലാക്കി കേന്ദ്രസർക്കാർ പല നയം മാറ്റങ്ങളും നടപ്പാക്കി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ പുതിയ കീഴ്വഴക്കങ്ങൾ തുടങ്ങി. കേന്ദ്രം നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾ കടപ്പത്രമിറക്കി വാങ്ങാൻ നിർബന്ധിച്ചു. മറ്റു മാർഗമില്ലാതെ സംസ്ഥാനങ്ങൾ വഴങ്ങി. സംസ്ഥാനങ്ങൾ നിശ്ചിത കാര്യങ്ങൾ ചെയ്താലേ ചിലയിനം തുകകൾ നൽകൂ എന്നതു കർശനമാക്കി. ഇനി നികുതി വിഹിതത്തിനും ഈ രീതി വരുമോ എന്നേ അറിയാനുള്ളൂ.
ബാങ്കിംഗിൽ വലിയ നയംമാറ്റം
ബാങ്കിംഗിൽ ഒരു വലിയ മാറ്റം വരുത്തി. മറ്റൊന്നു വരുന്നു. വിദേശ ബാങ്കുകൾക്ക് ഇന്ത്യയിൽ യൂണിറ്റ് തുടങ്ങി ഇന്ത്യൻ ബാങ്കുകളെ ഏറ്റെടുക്കാം എന്നതു നയമായി. കുഴപ്പത്തിലായ ലക്ഷ്മി വിലാസ് ബാങ്കിനെ സിംഗപ്പുരിലെ ഡിബിഎസ് എന്ന ബാങ്കിനു 2500 കോടി രൂപയ്ക്കു കൊടുത്തത് ഇതിന്റെ ആദ്യ പ്രയോഗം. കോർപറേറ്റുകൾക്കു ബാങ്ക് ലൈസൻസ് നൽകാൻ റിസർവ് ബാങ്കിന്റെ ഒരു കമ്മിറ്റി ശിപാർശ ചെയ്തു. ഇപ്പോൾ അടഞ്ഞുകിടക്കുന്ന പിഎംസി (പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപറേറ്റീവ്) ബാങ്കിനെ ഏറ്റെടുക്കാൻ ഒന്നിലേറെ കോർപറേറ്റ് ഗ്രൂപ്പുകൾ ശ്രമിക്കുകയാണ്. ജനുവരിയിൽ ആ നയംമാറ്റവും നടപ്പാക്കിയെന്നു വരും.
സങ്കടകരം
ഔദ്യോഗിക കണക്ക് പ്രകാരമുള്ള തൊഴിലില്ലായ്മ ആറു ശതമാനത്തിലധികമായി. സ്വതന്ത്ര സ്ഥാപനങ്ങളുടെ കണക്കിൽ ഒൻപതു ശതമാനത്തിലധികമാണത്. വേറൊരു കണക്കുണ്ട്. തൊഴിൽസേനാ പങ്കാളിത്തം. തൊഴിൽ ചെയ്യാവുന്ന പ്രായത്തിലുള്ളവരിൽ എത്ര പേർ വരുമാനമുള്ള തൊഴിൽ ചെയ്യുന്നു എന്നു കാണിക്കുന്നതാണ് ഈ കണക്ക്. 2016-ൽ ഇത് 50 ശതമാനമായിരുന്നു. 2019 -20 ൽ ഇതു 43 ശതമാനമായി. കോവിഡ് കാലത്തു 39 ശതമാനത്തിലേക്കു താണു. തൊഴിൽ ചെയ്യാവുന്നവരിൽ 61 ശതമാനത്തിനു തൊഴിൽ ഇല്ല. സങ്കടകരമായ ഈ യാഥാർഥ്യം ഉൾക്കൊള്ളാനും പരിഹാരമുണ്ടാക്കാനും ആരും ശ്രമിച്ചു കാണുന്നില്ല.
ബംഗ്ലാദേശിലെ ആളോഹരി വരുമാനം ഇന്ത്യയുടേതിലും അധികമായത് അവിടെ ഈ പ്രശ്നം തീർക്കാൻ ശ്രമം നടന്നതുകൊണ്ടാണ്. അതിന്റെ ഫലമായി അര ലക്ഷവും മുക്കാൽ ലക്ഷവുമൊക്കെ ജോലിക്കാർ ഉള്ള പല ഫാക്ടറികൾ ആ രാജ്യത്ത് തുടങ്ങി. ഇന്ത്യൻ മുതലാളിമാരും അവിടെ മൂലധനമിറക്കി. ഇന്ത്യയിൽ മൂലധനമിറക്കാൻ ഇപ്പോഴും മത്സരമൊന്നുമില്ല. കോവിഡ് മത്സരമില്ലായ്മ എല്ലാ മേഖലകളിലും വ്യാപിപ്പിച്ചു. അതു മാറ്റാൻ 2021-ൽ സാധിച്ചാൽ ഇക്കൊല്ലം പഠനം മുടങ്ങിയവർക്കു നാളെ തൊഴിൽ പ്രതീക്ഷ ഉണ്ടാകും.
റ്റി.സി. മാത്യു