തദ്ദേശ സ്വയംഭരണ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നടുവിലാണു കേരളം. ആരാകും ജനപ്രതിനിധികളായി അധികാരത്തിലെത്തുക എന്ന ചർച്ച നാട്ടിൽ സജീവമാണ്. എന്നാൽ, ജനപ്രതിനിധി എങ്ങനെയായിരിക്കണം, എങ്ങനെ ആയിരിക്കരുത് എന്ന കാര്യത്തിൽ വോട്ടർമാർക്കു വ്യക്തമായ കാഴ്ചപ്പാടില്ലതാനും. പഞ്ചായത്തു മെംബർക്കു ദിവസവും വോട്ടർമാരെ കണ്ടുമുട്ടേണ്ടതായി വരും.
നമുക്ക് അറിഞ്ഞുകൂടാത്തതു ജനപ്രതിനിധികളുടെ പുറകിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. അവർ ഭാവിയിൽ നടപ്പാക്കാൻ പോകുന്ന വികസനപ്രവർത്തനങ്ങൾ എന്തായിരിക്കുമെന്നോ അവ രൂപീകരിക്കുന്നതിൽ നമ്മോട് വോട്ട് അഭ്യർഥിക്കുന്ന സ്ഥാനാർഥിക്ക് എന്തെങ്കിലും പങ്കുണ്ടാവുമോ എന്നും പറയാനാകില്ല. കാരണം രാഷ്ട്രീയ പാർട്ടികളുടെ സംഘടനാ സംവിധാനം അത്രമേൽ കേന്ദ്രീകൃതമാണ്. ജനപ്രതിനിധികളുടെ സ്വേച്ഛാഭരണമോ ജനങ്ങളുടെ സ്വയംഭരണമോ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രശ്നം തെരഞ്ഞെടുപ്പ് നമ്മുടെ മുന്നിൽ ഉയർത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നു നടത്തുന്ന ഭരണമാണു പഞ്ചായത്തിൽ നടക്കുന്നതെന്ന് ആക്ഷേപമുണ്ടല്ലോ.
വികേന്ദ്രീകൃത ജനാധിപത്യം
തങ്ങളുടെ പ്രദേശത്ത് എന്തു നടക്കണം, എന്തു നടക്കരുത് എന്നു തീരുമാനിക്കാൻ തദ്ദേശീയർക്കുള്ള അധികാരമാണു വികേന്ദ്രീകൃത ജനാധിപത്യം. ഗ്രാമസഭകളിലൂടെയാണ് ജനങ്ങൾ അതു രേഖപ്പെടുത്തുന്നത്. പങ്കാളിത്ത ജനാധിപത്യമെന്ന സ്വയംഭരണ സമീപനത്തിലാണ് അതിന്റെ വേരുകൾ ചെന്നുനിൽക്കുന്നത്. അധികാരമെന്നതിന് ആധുനിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ രണ്ടു തലങ്ങളുണ്ട്. രാഷ്ട്രീയ അധികാരവും സാന്പത്തിക ജനാധിപത്യവത്കരണവുമെന്നതിനെ വിശേഷിപ്പിക്കാവുന്നതാണ്.
ജനപ്രതിനിധി സഭകളിലൂടെയാണു ജനാധിപത്യം പ്രവർത്തിക്കുന്നതെന്ന ചിന്ത വളർത്തിയെടുക്കാൻ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ഈ വാദത്തിന്റെ ദൗർബല്യം ചൂണ്ടിക്കാട്ടാൻ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രധാനമായും പ്ലാച്ചിമടയും അതിരപ്പള്ളിയും. ഉയർന്നുവന്ന ജനരോഷമാണ് രണ്ടിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സർക്കാരിനെയും മാറിച്ചിന്തിക്കാൻ നിർബന്ധിതരാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കേണ്ടത് ജനങ്ങളുടെ സമരവീര്യമാണ്.
തദ്ദേശ സ്വയംഭരണത്തിന്റെ പരിണാമത്തിൽ ഏറെ പ്രതീക്ഷ അർപ്പിച്ചവരാണു നാം. എന്നാൽ ജനങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഗ്രാമസഭകളെ വെറും നോക്കുകുത്തികളാക്കി മാറ്റിയ നിരവധി ഇടപെടലുകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 234 പ്രകാരം മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കാനുള്ള അധികാരം സർക്കാർ സ്വയം ഏറ്റെടുത്തു. മദ്യത്തിനെതിരെയുള്ള ജനകീയ സമരങ്ങളെ അവഗണിക്കുകയും അടിച്ചമർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
വികേന്ദ്രീകരിക്കപ്പെടുന്ന അധികാരവും ആസൂത്രണവും വാചകമടിയിൽ മാത്രമൊതുങ്ങുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. സ്വയംഭരണമെന്നത് ഏറെ ഉത്തരവാദിത്വമുള്ളതാണ്. ജനാധിപത്യത്തിൽ പൗരന്മാർ വെറും കാണികളല്ല. കളത്തിൽ ഇറങ്ങി കളിക്കേണ്ടവരാണ്. കളിയുടെ നിയമങ്ങൾ നിശ്ചയിക്കേണ്ടത് പ്രഫഷണൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥപ്രമാണിമാരുമല്ല. ജനങ്ങളുടെ മുൻകൈയിലാണ് ഗ്രാമസ്വരാജിലേക്കും സ്വയംഭരണത്തിലേക്കും നടന്നുകയറേണ്ടതെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
അയൽക്കൂട്ടങ്ങളുടെ കൂട്ടായ്മയിലൂടെ ഓരോ ഗ്രാമവും പരമാധികാരമുള്ള പഞ്ചായത്തുകളായി പരിണമിക്കണമെന്ന് ഗാന്ധിജി നിർദേശിച്ചിരുന്നു. ഗ്രാമത്തിലെ എല്ലാ കാര്യങ്ങളുടെയും നിർവഹണവും നേതൃത്വവും പഞ്ചായത്തിൽ അധിഷ്ഠിതമായിരിക്കുന്ന ഗ്രാമകേന്ദ്രീകൃതമായ പഞ്ചായത്ത് സങ്കൽപമാണ് ഗാന്ധിജി മുന്നോട്ടുവച്ചത്.
അഴിച്ചുപണി അനിവാര്യം
കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകളും ഉദ്യോഗസ്ഥ മേധാവിത്വവും കൊടികുത്തി വാഴുന്ന നമ്മുടെ രാജ്യത്ത് ഭരണസംവിധാനങ്ങളിൽ അടിമുടി അഴിച്ചുപണി അനിവാര്യമാണ്. അല്ലാതെയുള്ള നവകേരളത്തെക്കുറിച്ചും ആത്മനിർഭർ ഭാരതത്തെക്കുറിച്ചുമുള്ള പ്രചാരണം വാചകക്കസർത്തുകളായി അവശേഷിക്കുകയേ ഉള്ളു. ജീവിതത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും ജനങ്ങൾക്ക് പുതിയ ഒരു ദിശാബോധം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ജീവിതം അസാധ്യമാക്കുന്ന വിനാശകരമായ വികസനഭ്രമത്തെ പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കണം. സകലരുടെയും ക്ഷേമപൂർണമായ സ്വൈരജീവിതം ഉറപ്പുവരുത്തുന്ന സാമൂഹികക്രമമാണു ഗാന്ധിജി വിഭാവനചെയ്ത പഞ്ചായത്ത് രാജിലുള്ളത്. സകലരുടെയും സുസ്ഥിതി സകലരുടെയും ലക്ഷ്യവും ഉത്തരവാദിത്വമാണെന്ന ആദർശ സമൂഹത്തിലെ പ്രസ്തുത സ്വപ്നം സഫലമാകുകയുള്ളു.
അധികാരം ജനങ്ങൾക്ക്
അധികാരം ജനങ്ങളുടെ കൈയെത്തും ദൂരത്ത് എന്ന ഉദ്ദേശ്യത്തോടെ പാസാക്കിയ പഞ്ചായത്ത്-നഗരപാലികാ നിയമങ്ങൾ നിലവിൽ വന്നിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും വിഭവങ്ങളും ആരുടെയും ഔദാര്യം കൂടാതെ ലഭിക്കുന്ന വ്യവസ്ഥ 92-ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഉറപ്പാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരുകളുടെ താത്പര്യമനുസരിച്ച് തെരഞ്ഞെടുപ്പുകൾ നടത്തിയിരുന്ന രീതി മാറി അഞ്ചു വർഷത്തിൽ ഒരിക്കൽ തെരഞ്ഞെടുപ്പ് യാഥാർഥ്യമായി. കേന്ദ്ര ധനകാര്യകമ്മീഷന്റെ മാതൃകയിൽ പഞ്ചായത്തിലേക്ക് വിഭവങ്ങൾ കൈമാറാൻ സംസ്ഥാന ധനകാര്യ കമ്മീഷനുകളും തെരഞ്ഞെടുപ്പ് കമ്മീഷനുകളുമുണ്ട്.
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും വിഭവങ്ങളും നൽകി ശക്തിപ്പെടുത്തിയതു ഭരണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കി സ്വരാജിലേക്കും സ്വയം നിർണയാവകാശത്തിലേക്കും ഓരോ പ്രദേശത്തെയും മാറ്റിത്തീർക്കുന്നതിനുവേണ്ടിയാണ്. പുതിയ പഞ്ചായത്ത്, നഗരപാലികാ സംവിധാനങ്ങൾക്ക് എത്രമാത്രം ആ മേഖലയിൽ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു പഠിക്കേണ്ടിയിരിക്കുന്നു. 92-ലെ 73-74 ഭരണഘടനാ ഭേദഗതികളിലൂടെ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കു ലഭിച്ച പുതിയ അധികാരങ്ങളുടെയും പദവികളുടെയും പിൻബലത്തിലാണ് 94-ലെ കേരള പഞ്ചായത്ത്രാജ് നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തിൽ വന്നത്.
എന്നാൽ, രണ്ടര പതിറ്റാണ്ടുകാലത്തെ ജനപങ്കാളിത്ത തദ്ദേശ സ്വയംഭരണം കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കി എന്നു പറയാനാവില്ല. ഒട്ടുമിക്ക ഇടങ്ങളിലും അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്നു. പദ്ധതി നടത്തിപ്പുവഴി അഴിമതി ജനകീയവത്കരിക്കപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനം ആദായകരമായ തൊഴിലായി പരിണമിച്ചു. ഈ മാറ്റത്തോടെയാണു കേരളീയ സമൂഹം അഴിമതിക്കെതിരെ രോഷം പുകയാത്ത ഒരു മരുസ്ഥലിയായി മാറിത്തീർന്നത്.
കക്ഷിരാഷ്ട്രീയത്തിന്റെ ജീർണത ഏറ്റവും കൂടുതൽ ബാധിച്ചതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ്. ദിശാബോധവും ഉൾക്കാഴ്ചയും ആർജവവുമില്ലാത്ത ഭരണസമിതികൾ ജനങ്ങളുടെ പ്രതീക്ഷയുടെ നിറം കെടുത്തി. സ്ഥാനമാനങ്ങളും അഴിമതിപ്പണവും പങ്കുവയ്ക്കുന്ന ഇടങ്ങളായി ഒട്ടുമിക്ക ഭരണസമിതികളും അധഃപതിച്ചു.
ഡോ. ജോസ് മാത്യു
(സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റാണു ലേഖകൻ)
നമുക്ക് അറിഞ്ഞുകൂടാത്തതു ജനപ്രതിനിധികളുടെ പുറകിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. അവർ ഭാവിയിൽ നടപ്പാക്കാൻ പോകുന്ന വികസനപ്രവർത്തനങ്ങൾ എന്തായിരിക്കുമെന്നോ അവ രൂപീകരിക്കുന്നതിൽ നമ്മോട് വോട്ട് അഭ്യർഥിക്കുന്ന സ്ഥാനാർഥിക്ക് എന്തെങ്കിലും പങ്കുണ്ടാവുമോ എന്നും പറയാനാകില്ല. കാരണം രാഷ്ട്രീയ പാർട്ടികളുടെ സംഘടനാ സംവിധാനം അത്രമേൽ കേന്ദ്രീകൃതമാണ്. ജനപ്രതിനിധികളുടെ സ്വേച്ഛാഭരണമോ ജനങ്ങളുടെ സ്വയംഭരണമോ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രശ്നം തെരഞ്ഞെടുപ്പ് നമ്മുടെ മുന്നിൽ ഉയർത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നു നടത്തുന്ന ഭരണമാണു പഞ്ചായത്തിൽ നടക്കുന്നതെന്ന് ആക്ഷേപമുണ്ടല്ലോ.
വികേന്ദ്രീകൃത ജനാധിപത്യം
തങ്ങളുടെ പ്രദേശത്ത് എന്തു നടക്കണം, എന്തു നടക്കരുത് എന്നു തീരുമാനിക്കാൻ തദ്ദേശീയർക്കുള്ള അധികാരമാണു വികേന്ദ്രീകൃത ജനാധിപത്യം. ഗ്രാമസഭകളിലൂടെയാണ് ജനങ്ങൾ അതു രേഖപ്പെടുത്തുന്നത്. പങ്കാളിത്ത ജനാധിപത്യമെന്ന സ്വയംഭരണ സമീപനത്തിലാണ് അതിന്റെ വേരുകൾ ചെന്നുനിൽക്കുന്നത്. അധികാരമെന്നതിന് ആധുനിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ രണ്ടു തലങ്ങളുണ്ട്. രാഷ്ട്രീയ അധികാരവും സാന്പത്തിക ജനാധിപത്യവത്കരണവുമെന്നതിനെ വിശേഷിപ്പിക്കാവുന്നതാണ്.
ജനപ്രതിനിധി സഭകളിലൂടെയാണു ജനാധിപത്യം പ്രവർത്തിക്കുന്നതെന്ന ചിന്ത വളർത്തിയെടുക്കാൻ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ഈ വാദത്തിന്റെ ദൗർബല്യം ചൂണ്ടിക്കാട്ടാൻ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രധാനമായും പ്ലാച്ചിമടയും അതിരപ്പള്ളിയും. ഉയർന്നുവന്ന ജനരോഷമാണ് രണ്ടിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സർക്കാരിനെയും മാറിച്ചിന്തിക്കാൻ നിർബന്ധിതരാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കേണ്ടത് ജനങ്ങളുടെ സമരവീര്യമാണ്.
തദ്ദേശ സ്വയംഭരണത്തിന്റെ പരിണാമത്തിൽ ഏറെ പ്രതീക്ഷ അർപ്പിച്ചവരാണു നാം. എന്നാൽ ജനങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഗ്രാമസഭകളെ വെറും നോക്കുകുത്തികളാക്കി മാറ്റിയ നിരവധി ഇടപെടലുകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 234 പ്രകാരം മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കാനുള്ള അധികാരം സർക്കാർ സ്വയം ഏറ്റെടുത്തു. മദ്യത്തിനെതിരെയുള്ള ജനകീയ സമരങ്ങളെ അവഗണിക്കുകയും അടിച്ചമർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
വികേന്ദ്രീകരിക്കപ്പെടുന്ന അധികാരവും ആസൂത്രണവും വാചകമടിയിൽ മാത്രമൊതുങ്ങുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. സ്വയംഭരണമെന്നത് ഏറെ ഉത്തരവാദിത്വമുള്ളതാണ്. ജനാധിപത്യത്തിൽ പൗരന്മാർ വെറും കാണികളല്ല. കളത്തിൽ ഇറങ്ങി കളിക്കേണ്ടവരാണ്. കളിയുടെ നിയമങ്ങൾ നിശ്ചയിക്കേണ്ടത് പ്രഫഷണൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥപ്രമാണിമാരുമല്ല. ജനങ്ങളുടെ മുൻകൈയിലാണ് ഗ്രാമസ്വരാജിലേക്കും സ്വയംഭരണത്തിലേക്കും നടന്നുകയറേണ്ടതെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
അയൽക്കൂട്ടങ്ങളുടെ കൂട്ടായ്മയിലൂടെ ഓരോ ഗ്രാമവും പരമാധികാരമുള്ള പഞ്ചായത്തുകളായി പരിണമിക്കണമെന്ന് ഗാന്ധിജി നിർദേശിച്ചിരുന്നു. ഗ്രാമത്തിലെ എല്ലാ കാര്യങ്ങളുടെയും നിർവഹണവും നേതൃത്വവും പഞ്ചായത്തിൽ അധിഷ്ഠിതമായിരിക്കുന്ന ഗ്രാമകേന്ദ്രീകൃതമായ പഞ്ചായത്ത് സങ്കൽപമാണ് ഗാന്ധിജി മുന്നോട്ടുവച്ചത്.
അഴിച്ചുപണി അനിവാര്യം
കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകളും ഉദ്യോഗസ്ഥ മേധാവിത്വവും കൊടികുത്തി വാഴുന്ന നമ്മുടെ രാജ്യത്ത് ഭരണസംവിധാനങ്ങളിൽ അടിമുടി അഴിച്ചുപണി അനിവാര്യമാണ്. അല്ലാതെയുള്ള നവകേരളത്തെക്കുറിച്ചും ആത്മനിർഭർ ഭാരതത്തെക്കുറിച്ചുമുള്ള പ്രചാരണം വാചകക്കസർത്തുകളായി അവശേഷിക്കുകയേ ഉള്ളു. ജീവിതത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും ജനങ്ങൾക്ക് പുതിയ ഒരു ദിശാബോധം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ജീവിതം അസാധ്യമാക്കുന്ന വിനാശകരമായ വികസനഭ്രമത്തെ പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കണം. സകലരുടെയും ക്ഷേമപൂർണമായ സ്വൈരജീവിതം ഉറപ്പുവരുത്തുന്ന സാമൂഹികക്രമമാണു ഗാന്ധിജി വിഭാവനചെയ്ത പഞ്ചായത്ത് രാജിലുള്ളത്. സകലരുടെയും സുസ്ഥിതി സകലരുടെയും ലക്ഷ്യവും ഉത്തരവാദിത്വമാണെന്ന ആദർശ സമൂഹത്തിലെ പ്രസ്തുത സ്വപ്നം സഫലമാകുകയുള്ളു.
അധികാരം ജനങ്ങൾക്ക്
അധികാരം ജനങ്ങളുടെ കൈയെത്തും ദൂരത്ത് എന്ന ഉദ്ദേശ്യത്തോടെ പാസാക്കിയ പഞ്ചായത്ത്-നഗരപാലികാ നിയമങ്ങൾ നിലവിൽ വന്നിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും വിഭവങ്ങളും ആരുടെയും ഔദാര്യം കൂടാതെ ലഭിക്കുന്ന വ്യവസ്ഥ 92-ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഉറപ്പാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരുകളുടെ താത്പര്യമനുസരിച്ച് തെരഞ്ഞെടുപ്പുകൾ നടത്തിയിരുന്ന രീതി മാറി അഞ്ചു വർഷത്തിൽ ഒരിക്കൽ തെരഞ്ഞെടുപ്പ് യാഥാർഥ്യമായി. കേന്ദ്ര ധനകാര്യകമ്മീഷന്റെ മാതൃകയിൽ പഞ്ചായത്തിലേക്ക് വിഭവങ്ങൾ കൈമാറാൻ സംസ്ഥാന ധനകാര്യ കമ്മീഷനുകളും തെരഞ്ഞെടുപ്പ് കമ്മീഷനുകളുമുണ്ട്.
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും വിഭവങ്ങളും നൽകി ശക്തിപ്പെടുത്തിയതു ഭരണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കി സ്വരാജിലേക്കും സ്വയം നിർണയാവകാശത്തിലേക്കും ഓരോ പ്രദേശത്തെയും മാറ്റിത്തീർക്കുന്നതിനുവേണ്ടിയാണ്. പുതിയ പഞ്ചായത്ത്, നഗരപാലികാ സംവിധാനങ്ങൾക്ക് എത്രമാത്രം ആ മേഖലയിൽ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു പഠിക്കേണ്ടിയിരിക്കുന്നു. 92-ലെ 73-74 ഭരണഘടനാ ഭേദഗതികളിലൂടെ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കു ലഭിച്ച പുതിയ അധികാരങ്ങളുടെയും പദവികളുടെയും പിൻബലത്തിലാണ് 94-ലെ കേരള പഞ്ചായത്ത്രാജ് നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തിൽ വന്നത്.
എന്നാൽ, രണ്ടര പതിറ്റാണ്ടുകാലത്തെ ജനപങ്കാളിത്ത തദ്ദേശ സ്വയംഭരണം കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കി എന്നു പറയാനാവില്ല. ഒട്ടുമിക്ക ഇടങ്ങളിലും അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്നു. പദ്ധതി നടത്തിപ്പുവഴി അഴിമതി ജനകീയവത്കരിക്കപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനം ആദായകരമായ തൊഴിലായി പരിണമിച്ചു. ഈ മാറ്റത്തോടെയാണു കേരളീയ സമൂഹം അഴിമതിക്കെതിരെ രോഷം പുകയാത്ത ഒരു മരുസ്ഥലിയായി മാറിത്തീർന്നത്.
കക്ഷിരാഷ്ട്രീയത്തിന്റെ ജീർണത ഏറ്റവും കൂടുതൽ ബാധിച്ചതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ്. ദിശാബോധവും ഉൾക്കാഴ്ചയും ആർജവവുമില്ലാത്ത ഭരണസമിതികൾ ജനങ്ങളുടെ പ്രതീക്ഷയുടെ നിറം കെടുത്തി. സ്ഥാനമാനങ്ങളും അഴിമതിപ്പണവും പങ്കുവയ്ക്കുന്ന ഇടങ്ങളായി ഒട്ടുമിക്ക ഭരണസമിതികളും അധഃപതിച്ചു.
ഡോ. ജോസ് മാത്യു
(സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റാണു ലേഖകൻ)