പഠനവും അധ്യാപനവും വീടുകളിലേക്കു ചേക്കേറിയതും രാഷ്ട്രത്തിന്റെ പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിക്കപ്പെട്ടതും പുതിയ നൂറോളം കോഴ്സുകൾ കേരളത്തിലെ വിവിധ സർവകലാശാലകളിൽ ആരംഭിക്കാനായി പാകപ്പെടുത്തിയതുമൊക്കെ കഴിഞ്ഞ ഏഴെട്ടു മാസങ്ങൾക്കുള്ളിലാണ്. രാജ്യത്തെ അറിവിന്റെ സൂപ്പർ പവർ ആക്കി മാറ്റാനും നമ്മുടെ യുവജനങ്ങളെ ഭാവിയിലേക്കു സജ്ജരാക്കാനെന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചതുമായ പുതിയ വിദ്യാഭ്യാസനയത്തെക്കുറിച്ചുള്ള ചർച്ച മാധ്യമങ്ങളിൽ നിരന്തരമായി തുടരുന്നു.
വിദ്യാഭ്യാസനിലവാരത്തിന്റെ അപര്യാപ്തതയെക്കുറിച്ചുള്ള അവബോധത്തിൽ നിന്നുടലെടുത്തതാണ് ഈ നവ വിദ്യാഭ്യാസ നയം. ലോകമെമ്പാടും എല്ലാ രംഗങ്ങളിലും അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ കൊടുങ്കാറ്റിൽ യുവജനതയുടെ വിജയകരമായ അതിജീവനത്തിനും തൊഴിൽ ലഭിക്കാനുമുള്ള ഊർജസ്രോതസായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ രൂപാന്തരപ്പെടുത്താനുള്ള പദ്ധതികളാണ് ഈ നയത്തിൽ നിർദേശിച്ചിരിക്കുന്നത്. അതിന്റെ ഭവിഷ്യവാദ ദർശനത്തിലെങ്ങും പഠനവും പഠിപ്പിക്കലുമായി വിദ്യാർഥികളും അധ്യാപകരും വീടുകളിൽ പൂട്ടിയിടപ്പെട്ട ഒരവസ്ഥ സങ്കല്പിച്ചിരുന്നില്ല. ഇന്ന് നാമത് അനുഭവിക്കുകയാണ്. ആറു മണിക്കൂറെങ്കിലും വിദ്യാലയങ്ങളിലും കോളജുകളിലും പഠനം നിർവഹിച്ചിരുന്ന കുട്ടികൾ ഇന്ന് ആ സമയം കൂടി വീടുകളിലാണ് ചെലവഴിക്കുന്നത്. എവിടെയൊക്കെയോ നിന്നു ശബ്ദ, പ്രകാശ വീഥികളിലൂടെ അവരുടെ ധിഷണയിലേക്ക് വളരെ പരിമിതമായ സമയത്തിലെത്തുന്ന വിജ്ഞാനം അതിന്റെ ഉള്ളടക്കത്തിലും വിനിമയ രീതികളിലും എത്ര അവ്യക്തവും അതൃപ്തികരവുമാണെന്നു നമ്മൾ മനസിലാക്കിക്കഴിഞ്ഞു.
അനിവാര്യമായ ‘പകര വിദ്യാഭ്യാസ സംവിധാന’ത്തെ അടച്ചാക്ഷേപിക്കുകയല്ല. ചിലയിടങ്ങളിൽ അതു കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടാകാം. എങ്കിലും ഒരു വലിയ മാറ്റത്തിന്റെ ചുഴലിക്കാറ്റിലാണ് നമ്മുടെ വിദ്യാഭ്യാസ രംഗം, സ്കൂൾ തലത്തിലും സർവകലാശാലാതലത്തിലും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനവത്കൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രവർത്തനം പരിഷ്കരിക്കുന്നതും നവീകരിക്കുന്നതും മാത്രമേ കോവിഡ് വീട്ടിൽ ബന്ധിച്ചിടുന്നതുവരെ നമ്മുടെ ചിന്തയിൽ ഉണ്ടായിരുന്നുള്ളൂ. വീടുകൾ വിദ്യാഭ്യാസ പ്രക്രിയയെ പൂർണമായും ഉൾക്കൊള്ളാൻ നിർബന്ധിതമായ ഈ അന്തരീക്ഷത്തിൽ കുടുംബവും വിദ്യാഭ്യാസവും തമ്മിൽ ജൈവബന്ധം സ്ഥാപിതമായിരിക്കുന്നു. വീടുകൾ വിജ്ഞാനത്തിന്റെ പ്രക്ഷേപണ സങ്കേതവും സ്വീകർത്താക്കളുടെ ആസ്ഥാനവുമായി മാറി. വിദ്യയുടെ ദാതാക്കളും ഉപഭോക്താക്കളും സമാനമായ അന്തരീക്ഷത്തിൽ അകലങ്ങളിലിരുന്ന് വിദ്യാഭ്യാസം എന്ന മഹത് കർമത്തിൽ പങ്കാളികളാകുന്നു.
വീട്ടകം മാറണം
ഈ സന്ദർഭത്തിൽ കുടുംബാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾക്കു മാതാപിതാക്കളും രക്ഷിതാക്കളും സ്വയം വിധേയരായാൽ മാത്രമേ ഈ ഗൃഹവിദ്യാഭ്യാസം കുട്ടികൾക്കു പ്രയോജനകരമായി നൽകാൻ സാധിക്കുകയുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ അയയ് ക്കുന്നത് അധ്യയനത്തിന് അനുയോജ്യമായ അന്തരീക്ഷം സൗകര്യപ്പെടുത്തിക്കൊടുക്കാനാണല്ലോ. അതിനു സമാനമായ ഒരു അന്തരീക്ഷം വീടുകളിൽ ഭൗതികമായും ബുദ്ധിപരമായും സൃഷ്ടിച്ചേ പറ്റൂ. മണിമുഴക്കങ്ങൾ ഇല്ലാതെ, ഇരിപ്പും നടപ്പും വസ്ത്രധാരണവും ഒക്കെ ചട്ടങ്ങളിൽ നിന്നും സ്ഥാപനങ്ങളുടെ നിഷ്കർഷകളിൽ നിന്നും വിമുക്തമായി, പഠനത്തിൽ ഏർപ്പെടുന്ന കുട്ടികളുടെ മനസ് ഒരു ഉന്നതവും ബൃഹത്തുമായ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന ഗൗരവ ബോധം വീട്ടിലുള്ളവർക്കില്ലെങ്കിൽ ഈ പുതിയ പഠന സമ്പ്രദായത്തെ നാം പരാജയപ്പെടുത്തുമെന്നു തീർച്ചയാണ്.
കുട്ടികൾ ഓൺലൈനിൽ പഠനം ആരംഭിക്കുന്നതിനു മുമ്പു വീട്ടിലുള്ള മറ്റുള്ളവരും വിദ്യ അഭ്യസിക്കുമ്പോൾ ആവശ്യമായ ഔപചാരികതയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. അവർ പഠനത്തിൽ ഏർപ്പെടുന്ന സമയം ഗൗരവവും ഏകാഗ്രതയുമുള്ള അന്തരീക്ഷം അവരുടെ ഇരിപ്പിടത്തിനു ചുറ്റുമെങ്കിലും നിലനിർത്തണം. പ്രഷർകുക്കറിന്റെയും ടിവിയുടെയും വാചകമേളകളുടെയും ‘സ്വിച്ച്’ ഓഫ് ചെയ്തേ പറ്റൂ. ഏതാനും മണിക്കൂറുകളെങ്കിലും വീട്ടിലുള്ളവരുടെ മനസും മനോഭാവവും ശീലങ്ങളും ഒരു വിദ്യാഭ്യാസസ്ഥാപനത്തിലേതിനോട് സമാനമാക്കാൻ തയാറാകണം.
കരുണയും പ്രോത്സാഹനവും നല്കുക
മക്കൾക്കു കൂടുതൽ കരുണയും പ്രോത്സാഹനവും നൽകേണ്ട കാലമാണിത്. സഹപാഠികളുടെ സൗഹൃദവും സമപ്രായക്കാരുമായുള്ള ആശയ, വിചാര കൈമാറ്റങ്ങളും ഒക്കെ വെർച്വൽ വീഥികളിലൂടെയായി ചുരുങ്ങിയ ഈ അണുബാധക്കാലം അവരുടെ മനസും ബുദ്ധിയും ഹൃദയവും ആരോഗ്യകരമായും ആനന്ദകരമായും ആശാപൂർണമായും നിലനിർത്താൻ പ്രത്യേക ശ്രദ്ധയും നടപടികളും വീടുകളിൽ ഉറപ്പാക്കണം. പഠിക്കാനുള്ള ഉത്തേജനവും സൗകര്യവും കുട്ടികൾക്ക് നൽകുക എന്നതിനാവണം ഗാർഹിക ജീവിതത്തിൽ മുൻഗണന.
മനഃശാസ്ത്രപരമായും ശാരീരിക ശാസ്ത്രപരമായും പഠനത്തിന് അനുയോജ്യമായ ചില വ്യവസ്ഥകളും അവസ്ഥകളുമുണ്ട്. ശുചിത്വവും ഭക്ഷണവും കുട്ടികൾക്ക് ഇണങ്ങുന്ന ഇടവും ഒക്കെ സജ്ജമാക്കുന്നതോടൊപ്പം അവരുടെ പഠന ജീവിതത്തിൽ വിവേകപൂർവം പങ്കാളികളാകാൻ മാതാപിതാക്കൾക്ക് കഴിയണം. ഇത് അഭ്യസ്തവിദ്യരായ മാതാപിതാക്കൾക്കു മാത്രമേ കഴിയൂ എന്നത് പൂർണമായും ശരിയല്ല. വിദ്യാഭ്യാസവും ധനസ്ഥിതിയും ബാഹ്യസൗകര്യങ്ങളുമൊക്കെ വളരെ പരിമിതങ്ങളായ കുടുംബങ്ങളിൽനിന്ന് എത്രയോ കുട്ടികൾ ഇവയുടെയൊക്കെ ധാരാളിത്തത്തിൽ വളരുന്നവരെക്കാൾ മിടുക്കരായി പഠിച്ചു വലിയവരായിത്തീരുന്നത് നാം കണ്ടുകൊണ്ടേയിരിക്കുന്നു. കുട്ടികൾക്ക് നാം നൽകേണ്ടത് പഠിക്കാൻ യോഗ്യമായ, താത്പര്യം തോന്നുന്ന മാനസികാന്തരീക്ഷം ആണ്; കൃത്യനിഷ്ഠയാണ്; ക്ഷമയോടെയുള്ള നിരന്തരമായ പ്രോത്സാഹനമാണ്.
സന്ധ്യകളിൽ സീരിയലുകളിലെ ശീൽക്കാരങ്ങൾ മുഴങ്ങുന്ന ഗൃഹങ്ങൾ പഠനാന്തരീക്ഷത്തെ തകർക്കും എന്നതിൽ സംശയമില്ല. അമ്മമാർ ജോലി നേരത്തെ തീർത്ത് വാതിലടച്ച്, ജീവിതത്തെക്കുറിച്ചുള്ള സകല ശുഭ ചിന്തകളും നന്മയിൽ ഉള്ള വിശ്വാസവും തകർക്കുന്ന, അമാന്യമായ സംഭാഷണങ്ങൾ കുത്തിനിറച്ച, സാമാന്യബുദ്ധിയെ അവഹേളിക്കുന്ന സീരിയലുകളുടെ മുന്നിൽ മണിക്കൂറുകൾ സ്വയം നഷ്ടപ്പെട്ട് കഴിയുമ്പോൾ മക്കളുടെ മനസുകളെ അനാഥമാക്കി വിടുകയാണെന്ന് ഓർക്കണം. ആ അനാഥത്വത്തിൽ അവർ നീന്തി എത്തുന്നത് അപകടകരമായ തുരുത്തുകളിലാവാം.
ഡിജിറ്റൽ കാല മാറ്റങ്ങൾ
അറിവു നൽകുന്ന ആഹ്ലാദത്തോടെയും ഔന്നത്യത്തോടെയും പ്രത്യാശയോടെയും വീടുകളിൽ വിദ്യാർഥി ജീവിതം നിലനിർത്താൻ കുട്ടികളെ സഹായിക്കാൻ മാതാപിതാക്കളും അധ്യാപകരും യത്നിക്കേണ്ട കാലമാണിത്. വിരൽത്തുമ്പിൽ, എത്ര വിദൂരസ്ഥവും കഠിനവുമായ വിജ്ഞാനം ഏതളവിലും ഏതുസമയത്തും ലഭിക്കുന്ന വിദ്യയുടെ പുഷ്കലകാലം. ഏതു തെരഞ്ഞെടുക്കണം എന്നതാണ് വെല്ലുവിളി. കുട്ടികളുടെ "സർഫിങ്ങി’ൽ, അഭ്യസ്തവിദ്യരായ മാതാപിതാക്കൾ ഇടയ്ക്കൊക്കെ ഒന്നു കൂട്ടാളികളും സഹയാത്രികരും ആയിക്കൂടെ? കുട്ടികളിൽ പലരും ഡിജിറ്റൽ നേറ്റീവ്സ് അഥവാ നെറ്റിസൺസ് ആണ്. മാതാപിതാക്കളും അധ്യാപകരും ഡിജിറ്റൽ ലോകത്തെ കുടിയേറ്റക്കാരുമാണ്. എങ്കിലും അവർ ഡിജിറ്റൽ ലോകത്തെ കുട്ടികളുടെ യാത്രയിൽ ജാഗരൂകരായ സുഹൃത്തുക്കളും സഹയാത്രികരുമാകേണ്ടതാവശ്യമാണ്.
അധ്യാപകർ ഔപചാരിക ക്ലാസുകൾക്കു പുറമേ വെബ്സൈറ്റുകളെക്കുറിച്ചും അവയിലെ പ്രസക്തവും സ്വീകരിക്കാവുന്നതുമായ ഉള്ളടക്കത്തെ കുറിച്ചും ഗൈഡൻസും കൗൺസലിംഗും നടത്തണം. അധ്യാപകർ മാർഗദർശികളാകണം. വീടും വിദ്യാലയവും അർഥപൂർണമായി സമഞ്ജസിപ്പിക്കാൻ ഈ ‘അധിക മൈൽ പോക്കി’നുള്ള പ്രസക്തിയും ശക്തിയും ‘വിദ്യാലയവീടുകളി’ലെ ’ഓൺലൈൻ ഗുരു’ക്കൾ അംഗീകരിക്കണം. ‘മില്ലെന്നിയൽ ഗുരുകുല’ങ്ങളായി ഗുരുകുല ശൃംഖലകളായി വീടുകൾ മാറണം എന്നർഥം.
ചുറ്റുപാടുകളുമായി ഇണക്കിച്ചേർത്ത വിദ്യാഭ്യാസമാണ് പുതിയ വിദ്യാഭ്യാസ നയത്തിലെ ദർശനം. പാരിസ്ഥിതികവും പ്രാദേശികവുമായ പ്രശ്നങ്ങളുടെ പരിഹാരം വരെ വിദ്യാർഥികളിലൂടെ കണ്ടെത്താനാകുമെന്ന വിശ്വാസമാണു പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. വിദ്യാർഥിയുടെ അറിവും പ്രായോഗിക ജീവിതവുമായി ബന്ധപ്പെടുത്താൻ അധ്യാപകരും മാതാപിതാക്കളും സഹായികളായി മാറട്ടെ. പഠനത്തെയും അധ്യാപനത്തെയും പരീക്ഷയിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ വേണ്ടിയുള്ള അഭ്യാസം ആയി ന്യൂനവത്കരിക്കാതെ ചെറിയ പാഠവും ജീവിതത്തോട് ചേർത്തു വികസിപ്പിച്ച് തുറന്ന മനസോടെ കാണുന്ന സമീപനം നടപ്പാക്കാനുള്ള സുവർണാവസരമായി ഈ ’ഗൃഹപാഠകാല’ത്തെ നമുക്കു രൂപാന്തരപ്പെടുത്താം.
ഡോ. ജാൻസി ജയിംസ്
(മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെയും മുൻ വൈസ് ചാൻസലർ ആണു ലേഖിക).
വിദ്യാഭ്യാസനിലവാരത്തിന്റെ അപര്യാപ്തതയെക്കുറിച്ചുള്ള അവബോധത്തിൽ നിന്നുടലെടുത്തതാണ് ഈ നവ വിദ്യാഭ്യാസ നയം. ലോകമെമ്പാടും എല്ലാ രംഗങ്ങളിലും അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ കൊടുങ്കാറ്റിൽ യുവജനതയുടെ വിജയകരമായ അതിജീവനത്തിനും തൊഴിൽ ലഭിക്കാനുമുള്ള ഊർജസ്രോതസായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ രൂപാന്തരപ്പെടുത്താനുള്ള പദ്ധതികളാണ് ഈ നയത്തിൽ നിർദേശിച്ചിരിക്കുന്നത്. അതിന്റെ ഭവിഷ്യവാദ ദർശനത്തിലെങ്ങും പഠനവും പഠിപ്പിക്കലുമായി വിദ്യാർഥികളും അധ്യാപകരും വീടുകളിൽ പൂട്ടിയിടപ്പെട്ട ഒരവസ്ഥ സങ്കല്പിച്ചിരുന്നില്ല. ഇന്ന് നാമത് അനുഭവിക്കുകയാണ്. ആറു മണിക്കൂറെങ്കിലും വിദ്യാലയങ്ങളിലും കോളജുകളിലും പഠനം നിർവഹിച്ചിരുന്ന കുട്ടികൾ ഇന്ന് ആ സമയം കൂടി വീടുകളിലാണ് ചെലവഴിക്കുന്നത്. എവിടെയൊക്കെയോ നിന്നു ശബ്ദ, പ്രകാശ വീഥികളിലൂടെ അവരുടെ ധിഷണയിലേക്ക് വളരെ പരിമിതമായ സമയത്തിലെത്തുന്ന വിജ്ഞാനം അതിന്റെ ഉള്ളടക്കത്തിലും വിനിമയ രീതികളിലും എത്ര അവ്യക്തവും അതൃപ്തികരവുമാണെന്നു നമ്മൾ മനസിലാക്കിക്കഴിഞ്ഞു.
അനിവാര്യമായ ‘പകര വിദ്യാഭ്യാസ സംവിധാന’ത്തെ അടച്ചാക്ഷേപിക്കുകയല്ല. ചിലയിടങ്ങളിൽ അതു കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടാകാം. എങ്കിലും ഒരു വലിയ മാറ്റത്തിന്റെ ചുഴലിക്കാറ്റിലാണ് നമ്മുടെ വിദ്യാഭ്യാസ രംഗം, സ്കൂൾ തലത്തിലും സർവകലാശാലാതലത്തിലും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനവത്കൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രവർത്തനം പരിഷ്കരിക്കുന്നതും നവീകരിക്കുന്നതും മാത്രമേ കോവിഡ് വീട്ടിൽ ബന്ധിച്ചിടുന്നതുവരെ നമ്മുടെ ചിന്തയിൽ ഉണ്ടായിരുന്നുള്ളൂ. വീടുകൾ വിദ്യാഭ്യാസ പ്രക്രിയയെ പൂർണമായും ഉൾക്കൊള്ളാൻ നിർബന്ധിതമായ ഈ അന്തരീക്ഷത്തിൽ കുടുംബവും വിദ്യാഭ്യാസവും തമ്മിൽ ജൈവബന്ധം സ്ഥാപിതമായിരിക്കുന്നു. വീടുകൾ വിജ്ഞാനത്തിന്റെ പ്രക്ഷേപണ സങ്കേതവും സ്വീകർത്താക്കളുടെ ആസ്ഥാനവുമായി മാറി. വിദ്യയുടെ ദാതാക്കളും ഉപഭോക്താക്കളും സമാനമായ അന്തരീക്ഷത്തിൽ അകലങ്ങളിലിരുന്ന് വിദ്യാഭ്യാസം എന്ന മഹത് കർമത്തിൽ പങ്കാളികളാകുന്നു.
വീട്ടകം മാറണം
ഈ സന്ദർഭത്തിൽ കുടുംബാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾക്കു മാതാപിതാക്കളും രക്ഷിതാക്കളും സ്വയം വിധേയരായാൽ മാത്രമേ ഈ ഗൃഹവിദ്യാഭ്യാസം കുട്ടികൾക്കു പ്രയോജനകരമായി നൽകാൻ സാധിക്കുകയുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ അയയ് ക്കുന്നത് അധ്യയനത്തിന് അനുയോജ്യമായ അന്തരീക്ഷം സൗകര്യപ്പെടുത്തിക്കൊടുക്കാനാണല്ലോ. അതിനു സമാനമായ ഒരു അന്തരീക്ഷം വീടുകളിൽ ഭൗതികമായും ബുദ്ധിപരമായും സൃഷ്ടിച്ചേ പറ്റൂ. മണിമുഴക്കങ്ങൾ ഇല്ലാതെ, ഇരിപ്പും നടപ്പും വസ്ത്രധാരണവും ഒക്കെ ചട്ടങ്ങളിൽ നിന്നും സ്ഥാപനങ്ങളുടെ നിഷ്കർഷകളിൽ നിന്നും വിമുക്തമായി, പഠനത്തിൽ ഏർപ്പെടുന്ന കുട്ടികളുടെ മനസ് ഒരു ഉന്നതവും ബൃഹത്തുമായ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന ഗൗരവ ബോധം വീട്ടിലുള്ളവർക്കില്ലെങ്കിൽ ഈ പുതിയ പഠന സമ്പ്രദായത്തെ നാം പരാജയപ്പെടുത്തുമെന്നു തീർച്ചയാണ്.
കുട്ടികൾ ഓൺലൈനിൽ പഠനം ആരംഭിക്കുന്നതിനു മുമ്പു വീട്ടിലുള്ള മറ്റുള്ളവരും വിദ്യ അഭ്യസിക്കുമ്പോൾ ആവശ്യമായ ഔപചാരികതയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. അവർ പഠനത്തിൽ ഏർപ്പെടുന്ന സമയം ഗൗരവവും ഏകാഗ്രതയുമുള്ള അന്തരീക്ഷം അവരുടെ ഇരിപ്പിടത്തിനു ചുറ്റുമെങ്കിലും നിലനിർത്തണം. പ്രഷർകുക്കറിന്റെയും ടിവിയുടെയും വാചകമേളകളുടെയും ‘സ്വിച്ച്’ ഓഫ് ചെയ്തേ പറ്റൂ. ഏതാനും മണിക്കൂറുകളെങ്കിലും വീട്ടിലുള്ളവരുടെ മനസും മനോഭാവവും ശീലങ്ങളും ഒരു വിദ്യാഭ്യാസസ്ഥാപനത്തിലേതിനോട് സമാനമാക്കാൻ തയാറാകണം.
കരുണയും പ്രോത്സാഹനവും നല്കുക
മക്കൾക്കു കൂടുതൽ കരുണയും പ്രോത്സാഹനവും നൽകേണ്ട കാലമാണിത്. സഹപാഠികളുടെ സൗഹൃദവും സമപ്രായക്കാരുമായുള്ള ആശയ, വിചാര കൈമാറ്റങ്ങളും ഒക്കെ വെർച്വൽ വീഥികളിലൂടെയായി ചുരുങ്ങിയ ഈ അണുബാധക്കാലം അവരുടെ മനസും ബുദ്ധിയും ഹൃദയവും ആരോഗ്യകരമായും ആനന്ദകരമായും ആശാപൂർണമായും നിലനിർത്താൻ പ്രത്യേക ശ്രദ്ധയും നടപടികളും വീടുകളിൽ ഉറപ്പാക്കണം. പഠിക്കാനുള്ള ഉത്തേജനവും സൗകര്യവും കുട്ടികൾക്ക് നൽകുക എന്നതിനാവണം ഗാർഹിക ജീവിതത്തിൽ മുൻഗണന.
മനഃശാസ്ത്രപരമായും ശാരീരിക ശാസ്ത്രപരമായും പഠനത്തിന് അനുയോജ്യമായ ചില വ്യവസ്ഥകളും അവസ്ഥകളുമുണ്ട്. ശുചിത്വവും ഭക്ഷണവും കുട്ടികൾക്ക് ഇണങ്ങുന്ന ഇടവും ഒക്കെ സജ്ജമാക്കുന്നതോടൊപ്പം അവരുടെ പഠന ജീവിതത്തിൽ വിവേകപൂർവം പങ്കാളികളാകാൻ മാതാപിതാക്കൾക്ക് കഴിയണം. ഇത് അഭ്യസ്തവിദ്യരായ മാതാപിതാക്കൾക്കു മാത്രമേ കഴിയൂ എന്നത് പൂർണമായും ശരിയല്ല. വിദ്യാഭ്യാസവും ധനസ്ഥിതിയും ബാഹ്യസൗകര്യങ്ങളുമൊക്കെ വളരെ പരിമിതങ്ങളായ കുടുംബങ്ങളിൽനിന്ന് എത്രയോ കുട്ടികൾ ഇവയുടെയൊക്കെ ധാരാളിത്തത്തിൽ വളരുന്നവരെക്കാൾ മിടുക്കരായി പഠിച്ചു വലിയവരായിത്തീരുന്നത് നാം കണ്ടുകൊണ്ടേയിരിക്കുന്നു. കുട്ടികൾക്ക് നാം നൽകേണ്ടത് പഠിക്കാൻ യോഗ്യമായ, താത്പര്യം തോന്നുന്ന മാനസികാന്തരീക്ഷം ആണ്; കൃത്യനിഷ്ഠയാണ്; ക്ഷമയോടെയുള്ള നിരന്തരമായ പ്രോത്സാഹനമാണ്.
സന്ധ്യകളിൽ സീരിയലുകളിലെ ശീൽക്കാരങ്ങൾ മുഴങ്ങുന്ന ഗൃഹങ്ങൾ പഠനാന്തരീക്ഷത്തെ തകർക്കും എന്നതിൽ സംശയമില്ല. അമ്മമാർ ജോലി നേരത്തെ തീർത്ത് വാതിലടച്ച്, ജീവിതത്തെക്കുറിച്ചുള്ള സകല ശുഭ ചിന്തകളും നന്മയിൽ ഉള്ള വിശ്വാസവും തകർക്കുന്ന, അമാന്യമായ സംഭാഷണങ്ങൾ കുത്തിനിറച്ച, സാമാന്യബുദ്ധിയെ അവഹേളിക്കുന്ന സീരിയലുകളുടെ മുന്നിൽ മണിക്കൂറുകൾ സ്വയം നഷ്ടപ്പെട്ട് കഴിയുമ്പോൾ മക്കളുടെ മനസുകളെ അനാഥമാക്കി വിടുകയാണെന്ന് ഓർക്കണം. ആ അനാഥത്വത്തിൽ അവർ നീന്തി എത്തുന്നത് അപകടകരമായ തുരുത്തുകളിലാവാം.
ഡിജിറ്റൽ കാല മാറ്റങ്ങൾ
അറിവു നൽകുന്ന ആഹ്ലാദത്തോടെയും ഔന്നത്യത്തോടെയും പ്രത്യാശയോടെയും വീടുകളിൽ വിദ്യാർഥി ജീവിതം നിലനിർത്താൻ കുട്ടികളെ സഹായിക്കാൻ മാതാപിതാക്കളും അധ്യാപകരും യത്നിക്കേണ്ട കാലമാണിത്. വിരൽത്തുമ്പിൽ, എത്ര വിദൂരസ്ഥവും കഠിനവുമായ വിജ്ഞാനം ഏതളവിലും ഏതുസമയത്തും ലഭിക്കുന്ന വിദ്യയുടെ പുഷ്കലകാലം. ഏതു തെരഞ്ഞെടുക്കണം എന്നതാണ് വെല്ലുവിളി. കുട്ടികളുടെ "സർഫിങ്ങി’ൽ, അഭ്യസ്തവിദ്യരായ മാതാപിതാക്കൾ ഇടയ്ക്കൊക്കെ ഒന്നു കൂട്ടാളികളും സഹയാത്രികരും ആയിക്കൂടെ? കുട്ടികളിൽ പലരും ഡിജിറ്റൽ നേറ്റീവ്സ് അഥവാ നെറ്റിസൺസ് ആണ്. മാതാപിതാക്കളും അധ്യാപകരും ഡിജിറ്റൽ ലോകത്തെ കുടിയേറ്റക്കാരുമാണ്. എങ്കിലും അവർ ഡിജിറ്റൽ ലോകത്തെ കുട്ടികളുടെ യാത്രയിൽ ജാഗരൂകരായ സുഹൃത്തുക്കളും സഹയാത്രികരുമാകേണ്ടതാവശ്യമാണ്.
അധ്യാപകർ ഔപചാരിക ക്ലാസുകൾക്കു പുറമേ വെബ്സൈറ്റുകളെക്കുറിച്ചും അവയിലെ പ്രസക്തവും സ്വീകരിക്കാവുന്നതുമായ ഉള്ളടക്കത്തെ കുറിച്ചും ഗൈഡൻസും കൗൺസലിംഗും നടത്തണം. അധ്യാപകർ മാർഗദർശികളാകണം. വീടും വിദ്യാലയവും അർഥപൂർണമായി സമഞ്ജസിപ്പിക്കാൻ ഈ ‘അധിക മൈൽ പോക്കി’നുള്ള പ്രസക്തിയും ശക്തിയും ‘വിദ്യാലയവീടുകളി’ലെ ’ഓൺലൈൻ ഗുരു’ക്കൾ അംഗീകരിക്കണം. ‘മില്ലെന്നിയൽ ഗുരുകുല’ങ്ങളായി ഗുരുകുല ശൃംഖലകളായി വീടുകൾ മാറണം എന്നർഥം.
ചുറ്റുപാടുകളുമായി ഇണക്കിച്ചേർത്ത വിദ്യാഭ്യാസമാണ് പുതിയ വിദ്യാഭ്യാസ നയത്തിലെ ദർശനം. പാരിസ്ഥിതികവും പ്രാദേശികവുമായ പ്രശ്നങ്ങളുടെ പരിഹാരം വരെ വിദ്യാർഥികളിലൂടെ കണ്ടെത്താനാകുമെന്ന വിശ്വാസമാണു പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. വിദ്യാർഥിയുടെ അറിവും പ്രായോഗിക ജീവിതവുമായി ബന്ധപ്പെടുത്താൻ അധ്യാപകരും മാതാപിതാക്കളും സഹായികളായി മാറട്ടെ. പഠനത്തെയും അധ്യാപനത്തെയും പരീക്ഷയിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ വേണ്ടിയുള്ള അഭ്യാസം ആയി ന്യൂനവത്കരിക്കാതെ ചെറിയ പാഠവും ജീവിതത്തോട് ചേർത്തു വികസിപ്പിച്ച് തുറന്ന മനസോടെ കാണുന്ന സമീപനം നടപ്പാക്കാനുള്ള സുവർണാവസരമായി ഈ ’ഗൃഹപാഠകാല’ത്തെ നമുക്കു രൂപാന്തരപ്പെടുത്താം.
ഡോ. ജാൻസി ജയിംസ്
(മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെയും മുൻ വൈസ് ചാൻസലർ ആണു ലേഖിക).