ജമ്മു-കാഷ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണത്തെ ബലപ്പെടുത്തുന്ന മറ്റൊരു സംഭവംകൂടിയായി.
ജമ്മു-കാഷ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ (ജെകെസിഎ) മുൻ പ്രസിഡന്റാണ് ഫറൂഖ് അബ്ദുള്ള. ജെകെസിഎയുമായി ബന്ധപ്പെട്ട 43.49 കോടി രൂപയുടെ അഴിമതിക്കേസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. സിബിഐ ഫയൽ ചെയ്ത എഫ്ഐആറിനെ തുടർന്നായിരുന്നു ഇഡിയുടെ കേസ്. ഫറൂഖ് അബ്ദുള്ള അടക്കമുള്ളവർക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ബിസിസിഐ 2005-06 മുതൽ 2011-12 വരെയുള്ള കാലത്ത് മൂന്നു വ്യത്യസ്ത അക്കൗണ്ടുകളിലായി 94.06 കോടി രൂപ ജെകെസിഎയ്ക്കു നല്കി എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഈ ഫണ്ട് ജെകെസിഎയുടെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി തിരിമറി നടത്തിയെന്നാണ് ഇഡിയുടെ ആരോപണം.
ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും പാർട്ടികൾ ചേർന്ന് ഒരു രാഷ്ട്രീയസഖ്യം രൂപീകരിച്ചിരുന്നു. ഇതിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഫറൂഖ് അബ്ദുള്ളയെ ഇഡി ചോദ്യംചെയ്തത്. കേന്ദ്രസർക്കാരിന്റെ പകപോക്കലാണ് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളിലൂടെ നടത്തുന്നത് എന്ന പ്രതിപക്ഷ ആരോപണത്തിനു യുക്തി പകരുന്ന ഒരു ഘടകമിതാണ്.
ജമ്മു-കാഷ്മീരിനെ 2019 ഓഗസ്റ്റ് നാലിലെ അവസ്ഥയിലേക്കു തിരികെ കൊണ്ടുപോകണമെന്ന് രാഷ്ട്രീയ സഖ്യം ആവശ്യപ്പെട്ടിരുന്നു. ബിജെപി ഒഴികെ, ജമ്മു-കാഷ്മീരിൽ സ്വാധീനമുള്ള പാർട്ടികളെല്ലാം ഈ ആവശ്യത്തെ പിന്തുണച്ചു. ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവിക്കും സ്വയംഭരണത്തിനും നേരേയുണ്ടാകുന്ന ഏത് ആക്രമണത്തെയും ഒറ്റക്കെട്ടായി നേരിടുമെന്നാണ് ഈ പ്രഖ്യാപനത്തിൽ ഒപ്പുവച്ച രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ദിവസം ഫറൂഖ് അബ്ദുള്ളയും പുത്രൻ ഒമർ അബ്ദുള്ളയുമടക്കം സംസ്ഥാനത്തെ സ്വാധീനമുള്ള നേതാക്കൾ മിക്കവരെയും വീട്ടുതടങ്കലിലാക്കിയിരുന്നു. മാസങ്ങൾക്കുശേഷമാണ് അവർ പലരും പുറംലോകം കണ്ടത്. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ ഈ വർഷം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ഒരു സർവകക്ഷിയോഗം വിളിച്ചുകൂട്ടാൻ ഫറൂഖ് അബ്ദുള്ള പരിപാടിയിട്ടതാണ്. എന്നാൽ, അധികൃതർ അതിനു സമ്മതിച്ചില്ല. എന്നാൽ ഓഗസ്റ്റ് 22ന് ഒരു സംയുക്ത പ്രഖ്യാപനമിറക്കി രാഷ്ട്രീയ സഖ്യത്തിലെ പാർട്ടികൾ സർക്കാരിനെ ഞെട്ടിച്ചു. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയത് ജമ്മു-കാഷ്മീർ ജനതയുടെ അടിസ്ഥാന വ്യക്തിത്വത്തിനു നേരേയുള്ള വെല്ലുവിളിയാണെന്ന് ഈ പ്രഖ്യാപനത്തിൽ പറയുന്നു.
ഫറൂഖ് അബ്ദുള്ളയെ രാഷ്ട്രീയമായി നേരിടുന്നതിൽ ബിജെപി പരാജയപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അദ്ദേഹത്തെ വേട്ടയാടുന്നതെന്ന് നാഷണൽ കോൺഫറൻസ് കുറ്റപ്പെടുത്തുന്നു. ജമ്മു-കാഷ്മീരിലെ മുഖ്യധാരാ പാർട്ടികൾക്കിടയിൽ അദ്ദേഹമുണ്ടാക്കിയ ഐക്യത്തെ ബിജെപി ഭയക്കുന്നതായും അവർക്ക് അഭിപ്രായമുണ്ട്. ബിജെപിയുടെ തത്വശാസ്ത്രത്തെയും വിഭജന രാഷ്ട്രീയത്തെയും എതിർക്കുന്നവരെല്ലാം നൽകേണ്ടിവരുന്ന വിലയാണിത്. രാജ്യത്തെന്പാടുമുള്ള പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുന്നത് എല്ലാവരും കാണുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തുന്നു.
അതിനിടെ, ജമ്മു-കാഷ്മീരിൽ ജില്ലാ വികസനസമിതികൾ രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെയും കാഷ്മീരിലെ പാർട്ടികൾ എതിർക്കുകയാണ്. നേരിട്ടു തെരഞ്ഞെടുപ്പു നടത്തി രൂപീകരിക്കപ്പെടുന്ന ഈ ജില്ലാ വികസനസമിതികൾ ജനങ്ങളെ ഭരണത്തിൽനിന്നു കൂടുതൽ അകറ്റുകയും ഉദ്യോഗസ്ഥഭരണം അരക്കിട്ടുറപ്പിക്കുകയും ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. രണ്ടു വർഷത്തിലേറെയായി ജമ്മു-കാഷ്മീരിൽ കേന്ദ്രഭരണമാണ്.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ പങ്കെടുക്കുന്ന ജില്ലാ വികസനസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു മിനി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രതീതി ഉണർത്താൻ സാധ്യതയുണ്ട്. അതേസമയം ഈ പുതിയ പരീക്ഷണം ഇവിടത്തെ ജനാധിപത്യത്തെ കൂടുതൽ ദുർബലമാക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ഭയം.
സംസ്ഥാന പദവി നഷ്ടപ്പെട്ട് കേന്ദ്ര-ഭരണപ്രദേശമായി മാറിയ ജമ്മു-കാഷ്മീരിൽ പുതിയ ക്രമീകരണമനുസരിച്ച് ഓരോ ജില്ലയെയും 14 മണ്ഡലങ്ങളായി വിഭജിച്ചാണ് ജില്ലാ വികസനസമിതികളിലേക്കു തെരഞ്ഞെടുപ്പ് നടത്തുക. ജമ്മു-കാഷ്മീരിൽ ആകെയുള്ള വോട്ടർമാരിൽ 70 ശതമാനത്തിനും ഇതിൽ വോട്ടുചെയ്യാൻ അവകാശമുണ്ടാകും. എന്നാൽ, ഇപ്പോഴത്തെ പ്രതികരണം വച്ചുനോക്കുന്പോൾ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ തെരഞ്ഞെടുപ്പുമായി സഹകരിക്കുമോ എന്നു കണ്ടറിയണം.
ജമ്മു-കാഷ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ (ജെകെസിഎ) മുൻ പ്രസിഡന്റാണ് ഫറൂഖ് അബ്ദുള്ള. ജെകെസിഎയുമായി ബന്ധപ്പെട്ട 43.49 കോടി രൂപയുടെ അഴിമതിക്കേസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. സിബിഐ ഫയൽ ചെയ്ത എഫ്ഐആറിനെ തുടർന്നായിരുന്നു ഇഡിയുടെ കേസ്. ഫറൂഖ് അബ്ദുള്ള അടക്കമുള്ളവർക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ബിസിസിഐ 2005-06 മുതൽ 2011-12 വരെയുള്ള കാലത്ത് മൂന്നു വ്യത്യസ്ത അക്കൗണ്ടുകളിലായി 94.06 കോടി രൂപ ജെകെസിഎയ്ക്കു നല്കി എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഈ ഫണ്ട് ജെകെസിഎയുടെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി തിരിമറി നടത്തിയെന്നാണ് ഇഡിയുടെ ആരോപണം.
ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും പാർട്ടികൾ ചേർന്ന് ഒരു രാഷ്ട്രീയസഖ്യം രൂപീകരിച്ചിരുന്നു. ഇതിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഫറൂഖ് അബ്ദുള്ളയെ ഇഡി ചോദ്യംചെയ്തത്. കേന്ദ്രസർക്കാരിന്റെ പകപോക്കലാണ് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളിലൂടെ നടത്തുന്നത് എന്ന പ്രതിപക്ഷ ആരോപണത്തിനു യുക്തി പകരുന്ന ഒരു ഘടകമിതാണ്.
ജമ്മു-കാഷ്മീരിനെ 2019 ഓഗസ്റ്റ് നാലിലെ അവസ്ഥയിലേക്കു തിരികെ കൊണ്ടുപോകണമെന്ന് രാഷ്ട്രീയ സഖ്യം ആവശ്യപ്പെട്ടിരുന്നു. ബിജെപി ഒഴികെ, ജമ്മു-കാഷ്മീരിൽ സ്വാധീനമുള്ള പാർട്ടികളെല്ലാം ഈ ആവശ്യത്തെ പിന്തുണച്ചു. ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവിക്കും സ്വയംഭരണത്തിനും നേരേയുണ്ടാകുന്ന ഏത് ആക്രമണത്തെയും ഒറ്റക്കെട്ടായി നേരിടുമെന്നാണ് ഈ പ്രഖ്യാപനത്തിൽ ഒപ്പുവച്ച രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ദിവസം ഫറൂഖ് അബ്ദുള്ളയും പുത്രൻ ഒമർ അബ്ദുള്ളയുമടക്കം സംസ്ഥാനത്തെ സ്വാധീനമുള്ള നേതാക്കൾ മിക്കവരെയും വീട്ടുതടങ്കലിലാക്കിയിരുന്നു. മാസങ്ങൾക്കുശേഷമാണ് അവർ പലരും പുറംലോകം കണ്ടത്. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ ഈ വർഷം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ഒരു സർവകക്ഷിയോഗം വിളിച്ചുകൂട്ടാൻ ഫറൂഖ് അബ്ദുള്ള പരിപാടിയിട്ടതാണ്. എന്നാൽ, അധികൃതർ അതിനു സമ്മതിച്ചില്ല. എന്നാൽ ഓഗസ്റ്റ് 22ന് ഒരു സംയുക്ത പ്രഖ്യാപനമിറക്കി രാഷ്ട്രീയ സഖ്യത്തിലെ പാർട്ടികൾ സർക്കാരിനെ ഞെട്ടിച്ചു. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയത് ജമ്മു-കാഷ്മീർ ജനതയുടെ അടിസ്ഥാന വ്യക്തിത്വത്തിനു നേരേയുള്ള വെല്ലുവിളിയാണെന്ന് ഈ പ്രഖ്യാപനത്തിൽ പറയുന്നു.
ഫറൂഖ് അബ്ദുള്ളയെ രാഷ്ട്രീയമായി നേരിടുന്നതിൽ ബിജെപി പരാജയപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അദ്ദേഹത്തെ വേട്ടയാടുന്നതെന്ന് നാഷണൽ കോൺഫറൻസ് കുറ്റപ്പെടുത്തുന്നു. ജമ്മു-കാഷ്മീരിലെ മുഖ്യധാരാ പാർട്ടികൾക്കിടയിൽ അദ്ദേഹമുണ്ടാക്കിയ ഐക്യത്തെ ബിജെപി ഭയക്കുന്നതായും അവർക്ക് അഭിപ്രായമുണ്ട്. ബിജെപിയുടെ തത്വശാസ്ത്രത്തെയും വിഭജന രാഷ്ട്രീയത്തെയും എതിർക്കുന്നവരെല്ലാം നൽകേണ്ടിവരുന്ന വിലയാണിത്. രാജ്യത്തെന്പാടുമുള്ള പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുന്നത് എല്ലാവരും കാണുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തുന്നു.
അതിനിടെ, ജമ്മു-കാഷ്മീരിൽ ജില്ലാ വികസനസമിതികൾ രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെയും കാഷ്മീരിലെ പാർട്ടികൾ എതിർക്കുകയാണ്. നേരിട്ടു തെരഞ്ഞെടുപ്പു നടത്തി രൂപീകരിക്കപ്പെടുന്ന ഈ ജില്ലാ വികസനസമിതികൾ ജനങ്ങളെ ഭരണത്തിൽനിന്നു കൂടുതൽ അകറ്റുകയും ഉദ്യോഗസ്ഥഭരണം അരക്കിട്ടുറപ്പിക്കുകയും ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. രണ്ടു വർഷത്തിലേറെയായി ജമ്മു-കാഷ്മീരിൽ കേന്ദ്രഭരണമാണ്.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ പങ്കെടുക്കുന്ന ജില്ലാ വികസനസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു മിനി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രതീതി ഉണർത്താൻ സാധ്യതയുണ്ട്. അതേസമയം ഈ പുതിയ പരീക്ഷണം ഇവിടത്തെ ജനാധിപത്യത്തെ കൂടുതൽ ദുർബലമാക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ഭയം.
സംസ്ഥാന പദവി നഷ്ടപ്പെട്ട് കേന്ദ്ര-ഭരണപ്രദേശമായി മാറിയ ജമ്മു-കാഷ്മീരിൽ പുതിയ ക്രമീകരണമനുസരിച്ച് ഓരോ ജില്ലയെയും 14 മണ്ഡലങ്ങളായി വിഭജിച്ചാണ് ജില്ലാ വികസനസമിതികളിലേക്കു തെരഞ്ഞെടുപ്പ് നടത്തുക. ജമ്മു-കാഷ്മീരിൽ ആകെയുള്ള വോട്ടർമാരിൽ 70 ശതമാനത്തിനും ഇതിൽ വോട്ടുചെയ്യാൻ അവകാശമുണ്ടാകും. എന്നാൽ, ഇപ്പോഴത്തെ പ്രതികരണം വച്ചുനോക്കുന്പോൾ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ തെരഞ്ഞെടുപ്പുമായി സഹകരിക്കുമോ എന്നു കണ്ടറിയണം.