മൂന്നു പതിറ്റാണ്ടിലേറെയായി ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജെസ്വിറ്റ് വൈദികനായ ഫാ. സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കേസിൽപ്പെടുത്തി എൻഐഎ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യ മാനദണ്ഡങ്ങളുടെയും കടുത്ത ലംഘനമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. 83 വയസുള്ള ഫാ. സ്റ്റാൻ സ്വാമി, ദളിത് സമൂഹങ്ങളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതി എൻഐഎ അധികാരികളുടെ മനുഷ്യത്വരഹിതവും ആത്മാർഥതയില്ലാത്തതുമായ പ്രതികാരനടപടിയായി വേണം കാണാൻ.
ജൂലൈ 27 മുതൽ ജൂലൈ 30 വരെയും ഓഗസ്റ്റ് ആറിനും എൻഐഎ പതിനഞ്ച് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.
തീവ്ര ഇടതുപക്ഷ ശക്തികളുമായോ മാവോയിസ്റ്റുകളുമായോ യാതൊരു ബന്ധവുമില്ലെന്നു ഫാ. സ്റ്റാൻ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കംപ്യൂട്ടറിൽനിന്നു കണ്ടെത്തിയതായി എൻഐഎ ആരോപിക്കുന്ന ചില സോഷ്യൽ എക്സ്ട്രാക്റ്റുകൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും അദ്ദേഹം എൻഐഎയോടു വ്യക്തമായി പറഞ്ഞിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള വയോധികനായ വൈദികനെ എൻഐഎ അറസ്റ്റ് ചെയ്യുകയും മുംബൈയിലേക്ക് കൊണ്ടുപോകുകയും ചെയ്തത് ആശങ്കാജനകമാണ്. ഭരണഘടനാവിരുദ്ധമായ നിയമങ്ങൾക്കും സർക്കാർ നയങ്ങൾക്കുമെതിരേ വിയോജിപ്പ് പ്രകടിപ്പിച്ചതും ഭരണകൂടത്തിന്റെ അനിഷ്ടത്തിനു കാരണമായതായി അറസ്റ്റിനു രണ്ടു ദിവസം മുമ്പു പ്രസ്താവനയിൽ അദ്ദേഹം പറയുന്നുണ്ട്.
ഉത്തരേന്ത്യയിലെ ആദിവാസികളുടെയും ദളിതരുടെയും സമഗ്രമായ ഉന്നമനത്തിനായി ദശാബ്ദങ്ങളായി ഈശോ സഭാ വൈദികർ പ്രവർത്തിച്ചുവരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ രക്തസാക്ഷിത്വം വരിച്ച അനേകം ഈശോസഭക്കാരുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന് ഈശോസഭ എന്നും മുൻഗണന നൽകുന്നു. ഈശോ സഭയുടെ സാർവദേശീയ സമ്മേളനങ്ങളിലും ഈ മുൻഗണനാ ദൗത്യം ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
റാഞ്ചി, ഹസാരിബാഗ്, ഭുവനേശ്വർ, ജാംഷഡ്പുർ എന്നിവിടങ്ങളിലെ സാമൂഹിക- വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ ഇതിന്റെ നേർസാക്ഷ്യങ്ങളാണ്. ജാർഖണ്ഡ് സംസ്ഥാനത്തെ ആദിവാസികളുടെയും മറ്റു നിരാലംബരുടെയും അവകാശങ്ങൾക്കായി പോരാടുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ ജീവിതം ഇതേ പ്രതിബദ്ധതയുടെ ഭാഗമാണ്.
ആദിവാസി സമൂഹങ്ങളുടെ ഭൂമി-വനം-തൊഴിൽ അവകാശങ്ങൾക്കായി ദശാബ്ദങ്ങൾക്കു മുമ്പേ ഫാ. സ്റ്റാൻ ശബ്ദമുയർത്തിയിരുന്നു. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസി വിഭാഗങ്ങളെ മാത്രം ഉൾകൊള്ളിച്ചു ഗോത്ര ഉപദേശകസമിതി രൂപീകരിക്കാനുള്ള വ്യവസ്ഥ നടപ്പിലാക്കാത്തതിനെയും കോർപറേറ്റുകൾ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ജാർഖണ്ഡിലെ ഭൂപരിഷ്കരണവും ഭൂമി ഏറ്റെടുക്കൽ നിയമവും ഭേദഗതി ചെയ്യാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളെ വിമർശിക്കുകയും വനാവകാശ നിയമം, പെസ, അനുബന്ധ നിയമങ്ങൾ എന്നിവയ്ക്കുവേണ്ടി ശക്തമായി വാദിക്കുകയും ചെയ്യുന്നയാളാണു ഫാ. സ്റ്റാൻ.
സൗമ്യനും സത്യസന്ധനും നിസ്വാർഥനുമായ അസാധാരണനായ വ്യക്തിയായിട്ടാണ് ഞങ്ങൾ ഫാ. സ്റ്റാൻ സ്വാമിയെ അറിയുന്നത്. അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സേവനത്തോടും ഞങ്ങൾക്കു വളരെ ഉയർന്ന ആദരവാണുള്ളത്. ഭീമാ കൊറെഗാവ് കേസ് അടിസ്ഥാനരഹിതവും മോദി സർക്കാർ കെട്ടിച്ചമച്ചതുമാണെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു.
ആദിവാസികളുടെയും ദളിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരെ ലക്ഷ്യമിടുകയും ഉപദ്രവിക്കുകയും ചെയ്യുക, സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അടിച്ചമർത്തുക എന്നിവയാണ് കേസിന്റെ പ്രധാന ലക്ഷ്യമെന്നു കരുതാനാണു ന്യായം. ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്താനും വിയോജിപ്പുകൾ അടിച്ചമർത്താനും കേന്ദ്രസർക്കാർ എത്രത്തോളം തയാറാണെന്ന് ഭീമ കൊറെഗാവ് ഗൂഢാലോചന കേസ് തുറന്നുകാട്ടുന്നു.
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് ജാർഖണ്ഡിലെ മനുഷ്യ- ഭരണഘടനാ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാവർക്കുമെതിരേയുള്ള ആക്രമണംകൂടിയാണ്. ജയിലിലടയ്ക്കപ്പെട്ടിരിക്കുന്ന ഫാ. സ്റ്റാൻ സ്വാമിക്ക് ഫോൺ ചെയ്യാനോ നിയമസഹായം തേടാനോ ഉള്ള അവസരം കോവിഡ് മാനദണ്ഡത്തിന്റെ മറവിൽ നിഷേധിച്ചിരിക്കുന്നു. സുപ്രീംകോടതി നിർദേശിച്ച നടപടിക്രമങ്ങൾ അവഗണിച്ചുകൊണ്ടുള്ള ഈ അറസ്റ്റിനെ അപലപിക്കുന്നതോടൊപ്പം ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ഫാ. ഡോ. ഇ.പി. മാത്യു എസ്.ജെ.
(ഈശോസഭ കേരള പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആണു ലേഖകൻ)
ജൂലൈ 27 മുതൽ ജൂലൈ 30 വരെയും ഓഗസ്റ്റ് ആറിനും എൻഐഎ പതിനഞ്ച് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.
തീവ്ര ഇടതുപക്ഷ ശക്തികളുമായോ മാവോയിസ്റ്റുകളുമായോ യാതൊരു ബന്ധവുമില്ലെന്നു ഫാ. സ്റ്റാൻ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കംപ്യൂട്ടറിൽനിന്നു കണ്ടെത്തിയതായി എൻഐഎ ആരോപിക്കുന്ന ചില സോഷ്യൽ എക്സ്ട്രാക്റ്റുകൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും അദ്ദേഹം എൻഐഎയോടു വ്യക്തമായി പറഞ്ഞിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള വയോധികനായ വൈദികനെ എൻഐഎ അറസ്റ്റ് ചെയ്യുകയും മുംബൈയിലേക്ക് കൊണ്ടുപോകുകയും ചെയ്തത് ആശങ്കാജനകമാണ്. ഭരണഘടനാവിരുദ്ധമായ നിയമങ്ങൾക്കും സർക്കാർ നയങ്ങൾക്കുമെതിരേ വിയോജിപ്പ് പ്രകടിപ്പിച്ചതും ഭരണകൂടത്തിന്റെ അനിഷ്ടത്തിനു കാരണമായതായി അറസ്റ്റിനു രണ്ടു ദിവസം മുമ്പു പ്രസ്താവനയിൽ അദ്ദേഹം പറയുന്നുണ്ട്.
ഉത്തരേന്ത്യയിലെ ആദിവാസികളുടെയും ദളിതരുടെയും സമഗ്രമായ ഉന്നമനത്തിനായി ദശാബ്ദങ്ങളായി ഈശോ സഭാ വൈദികർ പ്രവർത്തിച്ചുവരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ രക്തസാക്ഷിത്വം വരിച്ച അനേകം ഈശോസഭക്കാരുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന് ഈശോസഭ എന്നും മുൻഗണന നൽകുന്നു. ഈശോ സഭയുടെ സാർവദേശീയ സമ്മേളനങ്ങളിലും ഈ മുൻഗണനാ ദൗത്യം ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
റാഞ്ചി, ഹസാരിബാഗ്, ഭുവനേശ്വർ, ജാംഷഡ്പുർ എന്നിവിടങ്ങളിലെ സാമൂഹിക- വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ ഇതിന്റെ നേർസാക്ഷ്യങ്ങളാണ്. ജാർഖണ്ഡ് സംസ്ഥാനത്തെ ആദിവാസികളുടെയും മറ്റു നിരാലംബരുടെയും അവകാശങ്ങൾക്കായി പോരാടുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ ജീവിതം ഇതേ പ്രതിബദ്ധതയുടെ ഭാഗമാണ്.
ആദിവാസി സമൂഹങ്ങളുടെ ഭൂമി-വനം-തൊഴിൽ അവകാശങ്ങൾക്കായി ദശാബ്ദങ്ങൾക്കു മുമ്പേ ഫാ. സ്റ്റാൻ ശബ്ദമുയർത്തിയിരുന്നു. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസി വിഭാഗങ്ങളെ മാത്രം ഉൾകൊള്ളിച്ചു ഗോത്ര ഉപദേശകസമിതി രൂപീകരിക്കാനുള്ള വ്യവസ്ഥ നടപ്പിലാക്കാത്തതിനെയും കോർപറേറ്റുകൾ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ജാർഖണ്ഡിലെ ഭൂപരിഷ്കരണവും ഭൂമി ഏറ്റെടുക്കൽ നിയമവും ഭേദഗതി ചെയ്യാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളെ വിമർശിക്കുകയും വനാവകാശ നിയമം, പെസ, അനുബന്ധ നിയമങ്ങൾ എന്നിവയ്ക്കുവേണ്ടി ശക്തമായി വാദിക്കുകയും ചെയ്യുന്നയാളാണു ഫാ. സ്റ്റാൻ.
സൗമ്യനും സത്യസന്ധനും നിസ്വാർഥനുമായ അസാധാരണനായ വ്യക്തിയായിട്ടാണ് ഞങ്ങൾ ഫാ. സ്റ്റാൻ സ്വാമിയെ അറിയുന്നത്. അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സേവനത്തോടും ഞങ്ങൾക്കു വളരെ ഉയർന്ന ആദരവാണുള്ളത്. ഭീമാ കൊറെഗാവ് കേസ് അടിസ്ഥാനരഹിതവും മോദി സർക്കാർ കെട്ടിച്ചമച്ചതുമാണെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു.
ആദിവാസികളുടെയും ദളിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരെ ലക്ഷ്യമിടുകയും ഉപദ്രവിക്കുകയും ചെയ്യുക, സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അടിച്ചമർത്തുക എന്നിവയാണ് കേസിന്റെ പ്രധാന ലക്ഷ്യമെന്നു കരുതാനാണു ന്യായം. ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്താനും വിയോജിപ്പുകൾ അടിച്ചമർത്താനും കേന്ദ്രസർക്കാർ എത്രത്തോളം തയാറാണെന്ന് ഭീമ കൊറെഗാവ് ഗൂഢാലോചന കേസ് തുറന്നുകാട്ടുന്നു.
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് ജാർഖണ്ഡിലെ മനുഷ്യ- ഭരണഘടനാ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാവർക്കുമെതിരേയുള്ള ആക്രമണംകൂടിയാണ്. ജയിലിലടയ്ക്കപ്പെട്ടിരിക്കുന്ന ഫാ. സ്റ്റാൻ സ്വാമിക്ക് ഫോൺ ചെയ്യാനോ നിയമസഹായം തേടാനോ ഉള്ള അവസരം കോവിഡ് മാനദണ്ഡത്തിന്റെ മറവിൽ നിഷേധിച്ചിരിക്കുന്നു. സുപ്രീംകോടതി നിർദേശിച്ച നടപടിക്രമങ്ങൾ അവഗണിച്ചുകൊണ്ടുള്ള ഈ അറസ്റ്റിനെ അപലപിക്കുന്നതോടൊപ്പം ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ഫാ. ഡോ. ഇ.പി. മാത്യു എസ്.ജെ.
(ഈശോസഭ കേരള പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആണു ലേഖകൻ)