പ്രതികരണം / സിസ്റ്റർ ജിസ്മി സെബാസ്റ്റ്യൻ ,
സെന്റ് മർത്താസ് കോണ്ഗ്രിഗേഷൻ കുടയത്തൂർ
ദീപികയിൽ പ്രസിദ്ധീകരിച്ച തിരശീലയിൽ തെളിയുന്ന ക്രൈസ്തവ വിരുദ്ധത എന്ന ലേഖനം സാഹചര്യത്തിന്റെ അനിവാര്യതയാണെന്നു പറയാതെ വയ്യ. സമർപ്പിത ജീവിതം നയിക്കുന്നവരെ ആസൂത്രിതമായി അപമാനിക്കാനും അവരെ നിശ്ശബ്ദരാക്കാനുമുള്ള സംഘടിതമായ നീക്കം മാധ്യമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. ക്രൈസ്തവസമുദായത്തിന്റെ വിശ്വാസസഹിഷ്ണുതയെ ചൂഷണം ചെയ്യുക മാത്രമല്ല ക്രൈസ്തവികത എന്ന നന്മയെ ഇല്ലായ്മപ്പെടുത്താനുമുള്ള നീക്കങ്ങളാണ് ഇത്തരത്തിൽ നടക്കുന്നത്.
കോവിഡ് കാലത്ത് പള്ളിക്കെട്ടിടങ്ങളും സന്യാസമന്ദിരങ്ങളും രോഗികൾക്കായി തുറന്നുകൊടുക്കുന്നതും ജീവൻ പണയപ്പെടുത്തി രോഗികളെ പരിചരിക്കുന്നതും ഒരു ചാനലിലും ഓണ്ലൈനിലും വാർത്തയാകുന്നില്ല. പ്രളയകാലങ്ങളിൽ അനേകായിരങ്ങൾക്ക് ഭക്ഷണവും അഭയവും നൽകാൻ കോടികൾ ദാനം ചെയ്യുന്ന സഭാസ്ഥാപനങ്ങളെയും അവരുടെ കാരുണ്യശുശ്രൂഷകളെയും ഇവർ കണ്ടതായി നടിച്ചിട്ടില്ല. കേരളത്തിലെ മാത്രം അഗതി മന്ദിരങ്ങളിലും ആതുരാലയങ്ങളിലും നാനാ സമുദായങ്ങളിൽപ്പെട്ട പതിനായിരങ്ങളെ രാവും പകലും ഉറക്കമൊഴിഞ്ഞ് ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നന്മകളെ ഇവരൊക്കെയും തമസ്കരിക്കുന്നു.
പലപ്പോഴും ഇത്തരം സേവനങ്ങളുടെ പ്രായോജകരൊക്കെത്തന്നെയാണ് ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ സന്യസ്തരെ ഒളിഞ്ഞും തെളിഞ്ഞും അടച്ചാക്ഷേപിക്കുന്നത്.
സഭയെ താറടിക്കാൻ നടത്തുന്ന മാധ്യമവിചാരണകളിൽ സഭയുടെ പക്ഷം പറയാൻ ക്ഷണിച്ചിരുത്തപ്പെടുന്നവർക്കു പലപ്പോഴും ശബ്ദിക്കാൻ അവസരം കിട്ടാറില്ല. ചാനൽ അവതാരകർ ഏകപക്ഷീയമായ വിധിപ്രസ്താവങ്ങളിലൂടെ സഭാ സംവിധാനത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന തന്ത്രമാണ് കാണുന്നത്. വൈദികരെയും സന്യസ്തരെയും കള്ളൻമാരും നീചൻമാരുമായി അധിക്ഷേപിച്ച് എത്രയോ സിനിമകൾ ഇവിടെ വരുന്നു. എത്രയോ നാടകങ്ങളും നോവലുകളും കഥകളും ചിത്രങ്ങളും പുറത്തുവരുന്നു. ക്രൈസ്തവവിരുദ്ധത പ്രചരിപ്പിക്കാൻ മാത്രമായി സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് യു ട്യൂബിൽ, പല ഗ്രൂപ്പുകളും മുളച്ചുപൊന്തുന്നു. റീഡർഷിപ്പും വ്യൂവർഷിപ്പും കൂട്ടി നാലു കാശുണ്ടാക്കാൻ സന്യസ്തജീവിതം നയിക്കുന്നവരെ അപമാനിക്കുന്നത് നെറികെട്ട ചെയ്തിയാണെന്നു പറയാതെ വയ്യ.
പൊതുശൗചാലയങ്ങളുടെ ഭിത്തികളിൽ സാഹിത്യ രചനകൾ നടത്തിയിരുന്ന ചിലർ സോഷ്യൽ മീഡിയയുടെ വളർച്ചയോടുകൂടെ അതിലെഴുതുന്ന മാധ്യമപ്രവർത്തകരായി മാറിയ പ്രതീതിയാണ് ഇന്നുള്ളത്. മത സഹിഷ്ണുത കുറവുള്ള സമുദായങ്ങളെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തിയാൽ തീക്കൊള്ളികൊണ്ട് തലചൊറിയുന്ന അനുഭവമായി മാറും. പ്രതികരിക്കുന്നവരെയും ആയുധമെടുക്കുന്നവരെയും തൊടാൻ ധൈര്യമില്ലാത്ത ഇത്തരക്കാർ തങ്ങൾക്കു കൊട്ടാൻ പറ്റിയ ചെണ്ടയും എഴുതാൻ പറ്റിയ ചുവരുമാണ് ക്രൈസ്തവ സഭയും സംവിധാനങ്ങളുമെന്ന് ധരിച്ചുവച്ചിരിക്കുന്നു.
കന്യാസ്ത്രീക്കോ വൈദികനോ കോവിഡ് വന്നാൽ അതു പ്രത്യേക വാർത്ത. കോവിഡ് ബാധിച്ചു മരിച്ചാൽ അതും വാർത്ത, സംസ്കാരം നടത്തിയാൽ അതും വാർത്ത. സമർപ്പിതരും സാധാരണക്കാരായ മനുഷ്യരാണെന്ന് മാധ്യമപാതകം തൊഴിലാക്കിയവർ തിരിച്ചറിഞ്ഞാൽ നന്ന്. ഇത്തരം അവഹേളനങ്ങളിലൊന്നും ക്രൈസ്തവ സഭ തളരില്ല, തളർന്ന പാരന്പര്യവുമില്ല.
സെന്റ് മർത്താസ് കോണ്ഗ്രിഗേഷൻ കുടയത്തൂർ
ദീപികയിൽ പ്രസിദ്ധീകരിച്ച തിരശീലയിൽ തെളിയുന്ന ക്രൈസ്തവ വിരുദ്ധത എന്ന ലേഖനം സാഹചര്യത്തിന്റെ അനിവാര്യതയാണെന്നു പറയാതെ വയ്യ. സമർപ്പിത ജീവിതം നയിക്കുന്നവരെ ആസൂത്രിതമായി അപമാനിക്കാനും അവരെ നിശ്ശബ്ദരാക്കാനുമുള്ള സംഘടിതമായ നീക്കം മാധ്യമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. ക്രൈസ്തവസമുദായത്തിന്റെ വിശ്വാസസഹിഷ്ണുതയെ ചൂഷണം ചെയ്യുക മാത്രമല്ല ക്രൈസ്തവികത എന്ന നന്മയെ ഇല്ലായ്മപ്പെടുത്താനുമുള്ള നീക്കങ്ങളാണ് ഇത്തരത്തിൽ നടക്കുന്നത്.
കോവിഡ് കാലത്ത് പള്ളിക്കെട്ടിടങ്ങളും സന്യാസമന്ദിരങ്ങളും രോഗികൾക്കായി തുറന്നുകൊടുക്കുന്നതും ജീവൻ പണയപ്പെടുത്തി രോഗികളെ പരിചരിക്കുന്നതും ഒരു ചാനലിലും ഓണ്ലൈനിലും വാർത്തയാകുന്നില്ല. പ്രളയകാലങ്ങളിൽ അനേകായിരങ്ങൾക്ക് ഭക്ഷണവും അഭയവും നൽകാൻ കോടികൾ ദാനം ചെയ്യുന്ന സഭാസ്ഥാപനങ്ങളെയും അവരുടെ കാരുണ്യശുശ്രൂഷകളെയും ഇവർ കണ്ടതായി നടിച്ചിട്ടില്ല. കേരളത്തിലെ മാത്രം അഗതി മന്ദിരങ്ങളിലും ആതുരാലയങ്ങളിലും നാനാ സമുദായങ്ങളിൽപ്പെട്ട പതിനായിരങ്ങളെ രാവും പകലും ഉറക്കമൊഴിഞ്ഞ് ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നന്മകളെ ഇവരൊക്കെയും തമസ്കരിക്കുന്നു.
പലപ്പോഴും ഇത്തരം സേവനങ്ങളുടെ പ്രായോജകരൊക്കെത്തന്നെയാണ് ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ സന്യസ്തരെ ഒളിഞ്ഞും തെളിഞ്ഞും അടച്ചാക്ഷേപിക്കുന്നത്.
സഭയെ താറടിക്കാൻ നടത്തുന്ന മാധ്യമവിചാരണകളിൽ സഭയുടെ പക്ഷം പറയാൻ ക്ഷണിച്ചിരുത്തപ്പെടുന്നവർക്കു പലപ്പോഴും ശബ്ദിക്കാൻ അവസരം കിട്ടാറില്ല. ചാനൽ അവതാരകർ ഏകപക്ഷീയമായ വിധിപ്രസ്താവങ്ങളിലൂടെ സഭാ സംവിധാനത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന തന്ത്രമാണ് കാണുന്നത്. വൈദികരെയും സന്യസ്തരെയും കള്ളൻമാരും നീചൻമാരുമായി അധിക്ഷേപിച്ച് എത്രയോ സിനിമകൾ ഇവിടെ വരുന്നു. എത്രയോ നാടകങ്ങളും നോവലുകളും കഥകളും ചിത്രങ്ങളും പുറത്തുവരുന്നു. ക്രൈസ്തവവിരുദ്ധത പ്രചരിപ്പിക്കാൻ മാത്രമായി സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് യു ട്യൂബിൽ, പല ഗ്രൂപ്പുകളും മുളച്ചുപൊന്തുന്നു. റീഡർഷിപ്പും വ്യൂവർഷിപ്പും കൂട്ടി നാലു കാശുണ്ടാക്കാൻ സന്യസ്തജീവിതം നയിക്കുന്നവരെ അപമാനിക്കുന്നത് നെറികെട്ട ചെയ്തിയാണെന്നു പറയാതെ വയ്യ.
പൊതുശൗചാലയങ്ങളുടെ ഭിത്തികളിൽ സാഹിത്യ രചനകൾ നടത്തിയിരുന്ന ചിലർ സോഷ്യൽ മീഡിയയുടെ വളർച്ചയോടുകൂടെ അതിലെഴുതുന്ന മാധ്യമപ്രവർത്തകരായി മാറിയ പ്രതീതിയാണ് ഇന്നുള്ളത്. മത സഹിഷ്ണുത കുറവുള്ള സമുദായങ്ങളെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തിയാൽ തീക്കൊള്ളികൊണ്ട് തലചൊറിയുന്ന അനുഭവമായി മാറും. പ്രതികരിക്കുന്നവരെയും ആയുധമെടുക്കുന്നവരെയും തൊടാൻ ധൈര്യമില്ലാത്ത ഇത്തരക്കാർ തങ്ങൾക്കു കൊട്ടാൻ പറ്റിയ ചെണ്ടയും എഴുതാൻ പറ്റിയ ചുവരുമാണ് ക്രൈസ്തവ സഭയും സംവിധാനങ്ങളുമെന്ന് ധരിച്ചുവച്ചിരിക്കുന്നു.
കന്യാസ്ത്രീക്കോ വൈദികനോ കോവിഡ് വന്നാൽ അതു പ്രത്യേക വാർത്ത. കോവിഡ് ബാധിച്ചു മരിച്ചാൽ അതും വാർത്ത, സംസ്കാരം നടത്തിയാൽ അതും വാർത്ത. സമർപ്പിതരും സാധാരണക്കാരായ മനുഷ്യരാണെന്ന് മാധ്യമപാതകം തൊഴിലാക്കിയവർ തിരിച്ചറിഞ്ഞാൽ നന്ന്. ഇത്തരം അവഹേളനങ്ങളിലൊന്നും ക്രൈസ്തവ സഭ തളരില്ല, തളർന്ന പാരന്പര്യവുമില്ല.