ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കഷ്ടകാലം വരുന്പോൾ കൂട്ടത്തോടെ എന്നാണ് ചൊല്ല്. ആലങ്കാരികമായി ഇതിനെ തല മൊട്ടയടിച്ചപ്പോൾ കല്ലുമഴ എന്നും പറയാറുണ്ട്. ഞങ്ങൾ കമ്യൂണിസ്റ്റുകൾക്ക് ഇത്തരം പഴഞ്ചൊല്ലിലൊന്നും വലിയ വിശ്വാസമില്ലെങ്കിലും ഇങ്ങനെ കല്ലുമഴയുടെ മേഘസ്ഫോടനം ഉണ്ടായാൽ പിന്നെ എന്തുചെയ്യും? കഷ്ടകാലത്തിന്റെ മാലപ്പടക്കത്തിന് ആരോ തീകൊടുത്തതുപോലെ. കോവിഡ്മഴ പെയ്തിട്ടും പ്രളയം വന്നിട്ടുമൊന്നും കെടാതെ പൊട്ടുകയാണത്. ആദ്യം സ്വപ്നപ്പൂത്തിരി കത്തിത്തുടങ്ങിയപ്പോൾ ഇത്തിരി തീയും പുകയും പരത്തി കെട്ടടങ്ങുമെന്നായിരുന്നു സഖാക്കളുടെ പ്രതീക്ഷ.
പക്ഷേ, ആ തീപ്പൊരി പാറിവീണതു മന്ത്രിമുഖ്യന്റെ ആപ്പീസിൽ മരുന്നു നിറച്ചുവച്ചിരുന്ന പ്രമുഖ കതിനാക്കുറ്റിയിലാണ്. എടുത്തുമാറ്റാൻ പോയിട്ട് ഓടിമാറാൻ സമയം കിട്ടുംമുന്പേ ആപ്പീസ് മൊത്തം കുലുങ്ങുന്ന രീതിയിൽ ഒരു പൊട്ടിത്തെറി. ആകെ തീയും പുകയും കരിയും ബഹളവും... ആപ്പീസിന്റെ മുതലാളിപോലും നന്നായൊന്നു കുലുങ്ങി, എങ്കിലും മറിഞ്ഞുവീഴാതെ പിടിച്ചിരുന്നു. പൊട്ടിത്തെറിയുടെ ശക്തിയിൽ പ്രമുഖ കതിനാക്കുറ്റി അടുത്ത പറന്പിലേക്കു തെറിച്ചു. പാർട്ടികളിൽ സ്ഥിരം കുറ്റിയായിരുന്ന കതിനാക്കുറ്റിയെ കരിമരുന്നു വിദഗ്ധർ എത്തി തിരിച്ചും മറിച്ചുമിട്ടു പരിശോധിച്ചു. മരുന്നുനിറച്ച് അതിനെ ഇനിയും പൊട്ടിക്കുമോയെന്നത് അറിയാനിരിക്കുന്നതേയുള്ളൂ.
ഇതിനിടെ, ലൈഫിന്റെ പെയിന്റ് പൂശി വെളിപ്പിച്ചുനിർത്തിയിരുന്ന ഭിത്തികൾ ഒറ്റ പൊട്ടിത്തെറിയിൽ കരിയോയിൽ വീണതുപോലെയായി. അത് എങ്ങനെയെങ്കിലും കഴുകി വെളുപ്പിക്കുന്ന തിരക്കിലാണ് ഇപ്പോൾ സഖാക്കൾ. എല്ലാം ആ കതിനാക്കുറ്റികൊണ്ടു തീരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കന്പക്കെട്ടിനാണ് തീ പിടിച്ചിരിക്കുന്നതെന്നു പിന്നീടാണ് മനസിലായത്. നാലു വർഷമായി പൊട്ടാസും കന്പിത്തിരിയും മാത്രം പൊട്ടിക്കാൻ അവസരം കിട്ടിയിരുന്ന പ്രതിപക്ഷത്തിനും ഇതോടെ ആവേശമായി. അവർ ഭരണത്തെ മുഴുവൻ മാലപ്പടക്കം ചുറ്റി തീ കൊടുക്കാൻ ആരോപണങ്ങളുടെ ചൂട്ടുകറ്റയുമായി ഇറങ്ങി.
ഇതിനിടയ്ക്കാണ് ബംഗളൂരുവിൽനിന്നു മരുന്നിട്ടുകൊണ്ടുവന്ന ഒരു ബികെ ബ്രാൻഡ് എലിവാണം കത്തിച്ച് ആരോ ആകാശത്തേക്കു വിട്ടത്. അതിൽ നിറച്ചതു കരിമരുന്നാണോ അതോ മയക്കുമരുന്നാണോ എന്നതറിയാൻ മയക്കുവെടി വിദഗ്ധർ കുടഞ്ഞിട്ടു പരിശോധിച്ചുകൊണ്ടിരിക്കുന്നു.
അതേസമയം, വിവാദങ്ങളുടെ ആകാശത്തു പലവട്ടം കുടപോലെ വിരിഞ്ഞിട്ടുള്ള ഈ സിനിമാ അമിട്ട് പൊട്ടിയാൽ ആരൊക്കെ ഞെട്ടുമെന്നു കാണാനിരിക്കുന്നതേയുള്ളൂ. എന്നാൽ, അങ്ങനെ തനിയെ പൊട്ടാൻ തയാറല്ലെന്ന് ഈ അമിട്ടു തീരുമാനിച്ചതുകൊണ്ടാണോ എന്നറിയില്ല ഇപ്പോൾ കണ്ണൂരിലെ കൂടുതൽ നിലഅമിട്ടുകൾക്കു തീപിടിച്ചിരിക്കുന്നു എന്നുള്ളതാണ് ഒടുവിലത്തെ വാർത്ത. ഈ അമിട്ടുകൾ എങ്ങനെയെങ്കിലും ചീറ്റിപ്പോണേ എന്നാണ് ഇപ്പോൾ ചില അച്ഛന്മാരുടെ കുത്തിയിരുന്നുള്ള പ്രാർഥന.
എല്ലാം ഒന്നടങ്ങിയെന്നു കരുതിവരവേ ഇതാ ഒരു ഗർഭംകലക്കി അമിട്ടിൽ സ്വർണത്തീപ്പൊരി വീണിരിക്കുന്നു. രാത്രിയിൽ ആരുമറിയാതെ സ്വകാര്യ വണ്ടിയിലെത്തി ഉൗതിക്കെടുത്താൻ നോക്കിയെങ്കിലും നടന്നില്ല. സംഗതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽനിന്നു കിട്ടിയ തട്ടിൽ എൻഐഎയുടെ മുന്നിൽ പോയിക്കിടന്നു പുകയുന്നു. 4,479 കിലോഭാരമുള്ള ഈ കൂറ്റൻ അമിട്ട് പൊട്ടിയാൽ ആരുടെയൊക്കെ മുഖം നഷ്ടമാകും എന്നതാണ് ഇപ്പോൾ നാട്ടിലെയും പാർട്ടിയിലെയും പ്രധാന ചർച്ച. കെ.ടി.ജലീൽ എന്ന പേര് കെ.ടി. ജയിലിൽ എന്നാക്കിയിട്ടേ അടങ്ങു എന്ന മട്ടിലാണ് പ്രതിപക്ഷം. ഇതുകൂടി പൊട്ടിയാൽ കെട്ടിപ്പൊക്കിയ തുടർഭരണത്തിന്റെ സ്വപ്നക്കൂടാരം എന്തായിത്തീരുമോ എന്തോ!
മിസ്ഡ് കോൾ
= സ്വർണക്കടത്ത് കേസ് പ്രതിയുടെ വയറുവേദന അഭിനയമെന്നു സംശയം.
- വാർത്ത
= എങ്കിൽ ജയരാജൻ സഖാവിന്റെ ക്യാപ്സൂൾ