ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലും, മൗലിക അവകാശ പോരാട്ടങ്ങളിലും ശ്രദ്ധേയമായിത്തീർന്ന ഒരു വ്യക്തിയായിരുന്നു ഞായറാഴ്ച പുലർച്ചെ സമാധിയായ എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി. ഒരുപക്ഷേ കേശവാനന്ദ ഭാരതി കേസിനോളം ചർച്ചചെയ്യപ്പെടുകയും പരാമർശിക്കപ്പെടുകയും ചെയ്ത മറ്റൊരു വ്യവഹാരം ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഉണ്ടാവില്ല. പൗരന്മാരുടെ മൗലികാവകാശങ്ങളിൽ കൈകടത്താനുള്ള ഏതൊരു ഭരണകൂടത്തിന്റെയും നീക്കങ്ങൾക്കെതിരെ ശക്തമായ ഒരു താക്കീതായി നിലനിൽക്കുന്നത് കേശവാനന്ദ ഭാരതി കേസിലെ സുപ്രീംകോടതിയുടെ വിധി വാചകങ്ങളാണ്.
മൗലികാവകാശ പോരാട്ടത്തിന്റെ ചരിത്രം
’ദി കേശവാനന്ദ ഭാരതി കേസ്’ ഇന്ത്യയിലെ നിയമവൃത്തങ്ങൾക്കിടയിൽ സുപരിചിതമാണ്. രാജ്യത്തെ പ്രശസ്ത നിയമജ്ഞരിൽ ഒരാളായ ടി. ആർ. ആന്ധ്യാരുജിന എഴുതിയ The Keshava nanda Bharathi Case: The Untold Story of Struggle for Supremacy by Supreme Court and Parliament എന്ന പുസ്തകം നിയമവിദ്യാർഥികളുടെ വേദഗ്രന്ഥമാണ് എന്നു പറയുമ്പോൾ നീതിന്യായ ചരിത്രത്തിൽ ഈ കേസിനുള്ള പ്രധാന്യം വ്യക്തമാകും.
1971 ലെ 29ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969 ലെ കേരള ഭൂപരിഷ്കരണ നിയമവും 1971ലെ കേരള ഭൂപരിഷ്കരണ ഭേദഗതി നിയമവുമാണു കേശവാനന്ദ ഭാരതി റിട്ട് ഹർജിയിലൂടെ സുപ്രീംകോടതിയിൽ ചോദ്യംചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 31 ഉറപ്പുനൽകിയ സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കത്തിൽ തുടങ്ങിയ ഈ കേസ് പാർലമെന്റിനു മൗലികാവകാശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച കോടതിയുടെ വിചാരണയായി മാറി. കേസിൽ സുപ്രീംകോടതി മുഖ്യമായും പരിഗണിച്ച വിഷയം ഭരണഘടന ഭേദഗതി ചെയ്യുന്നതിന് അനിയന്ത്രിതമായ അധികാരം പാർലമെന്റിൽ സ്വയമേ നിക്ഷിപ്തമാണോ എന്നുള്ളതായിരുന്നു.
കേശവാനന്ദ ഭാരതി കേസ് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ പ്രസക്തമാകുന്നത് അന്നു കോടതിയിൽ ഉയർത്തിയ, പരിശോധിച്ച, ഈ ചോദ്യങ്ങളുടെയും അതിൽ തീർപ്പുകൽപ്പിച്ച ഉത്തരങ്ങളുടെയും പേരിലാണ്. അന്ന് ഉയർത്തിയ ചോദ്യങ്ങളും അവയ്ക്കു നൽകിയ ഉത്തരങ്ങളും ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിലും വളരെ പ്രസക്തമാണ്. ഭരണഘടനയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുവാനുള്ള ശ്രമങ്ങൾ പല ഭാഗങ്ങളിൽനിന്നും ഉയർന്നുവരുമ്പോൾ കേശവാനന്ദഭാരതി കേസിലെ വിധി വാചകങ്ങൾ അതിനെതിരെ ഒരു പ്രകാശഗോപുരമായി നിൽക്കുന്നു.
പാർലമെന്റ് പാസാക്കിയ മൗലികാവകാശ നിയമ ഭേദഗതിക്കെതിരെ പരമോന്നത കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ ഹർജിയായിരുന്നു കേശവാനന്ദ ഭാരതിയുടേത്. 13 ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീംകോടതിയുടെ ഫുൾബെഞ്ച് 66 ദിവസം കേസ് വിചാരണ ചെയ്തു. ഈ റിക്കാർഡും നീതിന്യായ ചരിത്രത്തിൽ തിരുത്തപ്പെടാതെ നിൽക്കുന്നു .
സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹികനന്മയ് ക്കും വേണ്ടി മൗലികാവകാശങ്ങളിൽ ഭരണകൂടത്തിനു ഭേദഗതികൾ വരുത്താമെന്ന വാദമാണു ഹർജിക്കെതിരേ കേന്ദ്ര സർക്കാർ കോടതിയിൽ ഉന്നയിച്ചത്. നാനി പാൽക്കിവാല ഉൾപ്പെടെയുള്ള അന്ന് ഇന്ത്യയുടെ നിയമ രംഗത്തുണ്ടായിരുന്ന കുലപതികൾ ഈ കേസിൽ നിയമ പോരാട്ടങ്ങൾക്കു നേതൃത്വം നൽകി. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ പാർലമെന്റിനു ഭേദഗതി ചെയ്യാനാകില്ലെന്ന് ആറിനെതിരേ ഏഴ് ജഡ്ജിമാരുടെ ഭൂരിപക്ഷത്തോടെ സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24 നാണ് ഈ ചരിത്രവിധിയുണ്ടായത്.
ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യം മുന്നിൽനിറുത്തി മാർഗനിർദേശക തത്ത്വങ്ങൾ (Directive Prin ciples of State Policy) നടപ്പിലാക്കുന്നതിനു വേണ്ടി പാർലമെന്റിനു സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നു കോടതി വിധിച്ചു. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, മതേതരത്വം, ഫെഡറൽ സ്വഭാവം തുടങ്ങിയവയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിനില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാനതത്വ സിദ്ധാന്തം എന്ന ആശയം തന്നെ രൂപപ്പെടുന്നത് ഈ കേസിലെ വിധിയോടെയാണ്.
ഭരണഘടന പൗരന്മാർക്ക് അനുവദിച്ച മൗലികാവകാശം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അതിനു വേണ്ടിയുള്ള ധർമപോരാട്ടമാണു താൻ നടത്തിയത് എന്നുമായിരുന്നു സുപ്രീം കോടതി വിധിയോടുള്ള കേശവാനന്ദ ഭാരതി യുടെ പ്രതികരണം. ഭൂരിപക്ഷത്തിന്റെയോ മറ്റെന്തിന്റെയോ പേരിൽ മൗലികാവകാശത്തിൽ ഭരണകൂടം കൈകടത്തുന്നത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഉൾവിളിയിൽ നിന്നാണ് ജനാധിപത്യരീതിയിൽ അതിനെതിരെ താൻ നീങ്ങിയതെന്നു പിന്നീട് ഒരു മാധ്യമത്തിന് കേശവാനന്ദ ഭാരതി നൽകിയ പ്രതികരണം വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലും വളരെ പ്രസക്തമാണ്.
പ്രഫ. റോണി കെ. ബേബി
മൗലികാവകാശ പോരാട്ടത്തിന്റെ ചരിത്രം
’ദി കേശവാനന്ദ ഭാരതി കേസ്’ ഇന്ത്യയിലെ നിയമവൃത്തങ്ങൾക്കിടയിൽ സുപരിചിതമാണ്. രാജ്യത്തെ പ്രശസ്ത നിയമജ്ഞരിൽ ഒരാളായ ടി. ആർ. ആന്ധ്യാരുജിന എഴുതിയ The Keshava nanda Bharathi Case: The Untold Story of Struggle for Supremacy by Supreme Court and Parliament എന്ന പുസ്തകം നിയമവിദ്യാർഥികളുടെ വേദഗ്രന്ഥമാണ് എന്നു പറയുമ്പോൾ നീതിന്യായ ചരിത്രത്തിൽ ഈ കേസിനുള്ള പ്രധാന്യം വ്യക്തമാകും.
1971 ലെ 29ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969 ലെ കേരള ഭൂപരിഷ്കരണ നിയമവും 1971ലെ കേരള ഭൂപരിഷ്കരണ ഭേദഗതി നിയമവുമാണു കേശവാനന്ദ ഭാരതി റിട്ട് ഹർജിയിലൂടെ സുപ്രീംകോടതിയിൽ ചോദ്യംചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 31 ഉറപ്പുനൽകിയ സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കത്തിൽ തുടങ്ങിയ ഈ കേസ് പാർലമെന്റിനു മൗലികാവകാശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച കോടതിയുടെ വിചാരണയായി മാറി. കേസിൽ സുപ്രീംകോടതി മുഖ്യമായും പരിഗണിച്ച വിഷയം ഭരണഘടന ഭേദഗതി ചെയ്യുന്നതിന് അനിയന്ത്രിതമായ അധികാരം പാർലമെന്റിൽ സ്വയമേ നിക്ഷിപ്തമാണോ എന്നുള്ളതായിരുന്നു.
കേശവാനന്ദ ഭാരതി കേസ് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ പ്രസക്തമാകുന്നത് അന്നു കോടതിയിൽ ഉയർത്തിയ, പരിശോധിച്ച, ഈ ചോദ്യങ്ങളുടെയും അതിൽ തീർപ്പുകൽപ്പിച്ച ഉത്തരങ്ങളുടെയും പേരിലാണ്. അന്ന് ഉയർത്തിയ ചോദ്യങ്ങളും അവയ്ക്കു നൽകിയ ഉത്തരങ്ങളും ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിലും വളരെ പ്രസക്തമാണ്. ഭരണഘടനയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുവാനുള്ള ശ്രമങ്ങൾ പല ഭാഗങ്ങളിൽനിന്നും ഉയർന്നുവരുമ്പോൾ കേശവാനന്ദഭാരതി കേസിലെ വിധി വാചകങ്ങൾ അതിനെതിരെ ഒരു പ്രകാശഗോപുരമായി നിൽക്കുന്നു.
പാർലമെന്റ് പാസാക്കിയ മൗലികാവകാശ നിയമ ഭേദഗതിക്കെതിരെ പരമോന്നത കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ ഹർജിയായിരുന്നു കേശവാനന്ദ ഭാരതിയുടേത്. 13 ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീംകോടതിയുടെ ഫുൾബെഞ്ച് 66 ദിവസം കേസ് വിചാരണ ചെയ്തു. ഈ റിക്കാർഡും നീതിന്യായ ചരിത്രത്തിൽ തിരുത്തപ്പെടാതെ നിൽക്കുന്നു .
സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹികനന്മയ് ക്കും വേണ്ടി മൗലികാവകാശങ്ങളിൽ ഭരണകൂടത്തിനു ഭേദഗതികൾ വരുത്താമെന്ന വാദമാണു ഹർജിക്കെതിരേ കേന്ദ്ര സർക്കാർ കോടതിയിൽ ഉന്നയിച്ചത്. നാനി പാൽക്കിവാല ഉൾപ്പെടെയുള്ള അന്ന് ഇന്ത്യയുടെ നിയമ രംഗത്തുണ്ടായിരുന്ന കുലപതികൾ ഈ കേസിൽ നിയമ പോരാട്ടങ്ങൾക്കു നേതൃത്വം നൽകി. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ പാർലമെന്റിനു ഭേദഗതി ചെയ്യാനാകില്ലെന്ന് ആറിനെതിരേ ഏഴ് ജഡ്ജിമാരുടെ ഭൂരിപക്ഷത്തോടെ സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24 നാണ് ഈ ചരിത്രവിധിയുണ്ടായത്.
ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യം മുന്നിൽനിറുത്തി മാർഗനിർദേശക തത്ത്വങ്ങൾ (Directive Prin ciples of State Policy) നടപ്പിലാക്കുന്നതിനു വേണ്ടി പാർലമെന്റിനു സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നു കോടതി വിധിച്ചു. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, മതേതരത്വം, ഫെഡറൽ സ്വഭാവം തുടങ്ങിയവയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിനില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാനതത്വ സിദ്ധാന്തം എന്ന ആശയം തന്നെ രൂപപ്പെടുന്നത് ഈ കേസിലെ വിധിയോടെയാണ്.
ഭരണഘടന പൗരന്മാർക്ക് അനുവദിച്ച മൗലികാവകാശം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അതിനു വേണ്ടിയുള്ള ധർമപോരാട്ടമാണു താൻ നടത്തിയത് എന്നുമായിരുന്നു സുപ്രീം കോടതി വിധിയോടുള്ള കേശവാനന്ദ ഭാരതി യുടെ പ്രതികരണം. ഭൂരിപക്ഷത്തിന്റെയോ മറ്റെന്തിന്റെയോ പേരിൽ മൗലികാവകാശത്തിൽ ഭരണകൂടം കൈകടത്തുന്നത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഉൾവിളിയിൽ നിന്നാണ് ജനാധിപത്യരീതിയിൽ അതിനെതിരെ താൻ നീങ്ങിയതെന്നു പിന്നീട് ഒരു മാധ്യമത്തിന് കേശവാനന്ദ ഭാരതി നൽകിയ പ്രതികരണം വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലും വളരെ പ്രസക്തമാണ്.
പ്രഫ. റോണി കെ. ബേബി