സൗത്ത് 24 പർഗാനയിലെ വിദ്യാനഗർ കോളജിൽ രാഷ്ട്രമീമാംസ പഠിപ്പിച്ചിരുന്ന അധ്യാപകനിൽനിന്ന് രാഷ്ട്രപതി ഭവന്റെ അകത്തളം വരെ കയറിയിറങ്ങിയ പ്രണാബ് കുമാർ മുഖർജിയുടെ ജീവിതം 1970 മുതൽ അൻപതു വർഷക്കാലത്തെ കോണ്‍ഗ്രസിന്റെ ചരിത്രം കൂടിയാണ്. സ്വാതന്ത്ര്യസമര സേനാനിയും എഐസിസി അംഗവുമായിരുന്ന കമദ കിങ്കർ മുഖർജിയുടെ മകൻ ഇന്ത്യയുടെ രാഷ്ട്രപതി പദം വരെ എത്തിയത് നിരവധി ശ്രദ്ധേയ ചുവടുവയ്പുകളിലൂടെയാണ്. പ്രതിരോധം, വിദേശം, ധനകാര്യം, വാണിജ്യം തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള പ്രണാബ് മുഖർജിയെ 1984ൽ യൂറോ മണി മാഗസിൻ ലോകത്തിലെതന്നെ ഏറ്റവും മികച്ച ധനമന്ത്രിയായി തെരഞ്ഞെടുത്തു. ഇന്ത്യൻ പാർലമെന്റിൽ ഏഴ് പൊതു ബജറ്റുകൾ അവതരിച്ചിപ്പ ധനമന്ത്രിയും അദ്ദേഹമായിരുന്നു.
പ്രിയപ്പെട്ട പുകക്കുഴലുകൾ
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ളവരുമായി അതീവ പ്രധാന്യമുള്ള രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേളയിൽ പ്രണാബ് മുഖർജിയുടെ വായിൽനിന്നു വാക്കുകൾ പുറത്തേക്ക് വരികയേ ഇല്ല. പകരം, കടിച്ചുപിടിച്ചിരിക്കുന്ന പൈപ്പിൽനിന്ന് ഇടതടവില്ലാതെ പുക ഉയരും. വാക്കും ചിന്തയും ഉള്ളിൽ എരിഞ്ഞു കത്തുന്നതിന്റെ പുകയാണ് പുറത്തേക്കുവരുന്നതെന്നാണ് അന്ന് അടുപ്പക്കാർ കളിയായി പറഞ്ഞിരുന്നത്.
പുകയില വിരുദ്ധ പ്രചാരണം വ്യാപകമാകുന്നതിന് മുൻപ് പുകവലിക്കാരായ എംപിമാരെ ചേർത്ത് പാർലമെന്റിൽ ഒരു സ്മോക്കേഴ്സ് ക്ലബ്ബിനും പ്രണാബ് മുഖർജി രൂപം നൽകിയിട്ടുണ്ട്. പൈപ്പിൽ പുകയില നിറച്ച് വലിക്കുന്നതല്ലാതെ ഒരിക്കൽ പോലും അദ്ദേഹം സിഗരറ്റ് വലിച്ചിട്ടില്ല. ആരോഗ്യ കാരണങ്ങളാൽ പുകവലി ഉപേക്ഷിച്ചിട്ടും പുകയില നിറയ്ക്കാത്ത ഒരു പൈപ്പ് എപ്പോഴും അദ്ദേഹം ഒപ്പം കരുതിയിരുന്നു.
വിവിധ രാജ്യത്തലവൻമാരും മറ്റു വിദേശ പ്രതിനിധികളും സമ്മാനിച്ച അഞ്ഞൂറിലധികം പൈപ്പുകളുണ്ടായിരുന്നു പ്രണാബ് മുഖർജിയുടെ കൈവശം. രാഷ്ട്രപതി പദവി ഒഴിഞ്ഞപ്പോൾ അതെല്ലാംതന്നെ അദ്ദേഹം രാഷ്ട്രപതി ഭവൻ മ്യൂസിയത്തിനു കൈമാറി.
കർമവഴികളിൽ പത്രപ്രവർത്തനവും
അഞ്ചടി ഒരിഞ്ച് ഉയരമുള്ള, അടുപ്പക്കാർ പ്രണാബ് ദാ എന്നു വിളിക്കുന്ന പ്രണാബ് മുഖർജിയുടെ കർമമേഖലകൾ ഏറെ കൗതുകമുണർത്തുന്നവയാണ്. അധ്യാപകനായും പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ദേഷേർ ഡാക് എന്ന പ്രാദേശിക ബംഗാളി പത്രത്തിന്റെ ലേഖകനായിരുന്നു ഒരു കാലത്ത്. 1969ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. ഇന്ദിരയുടെ മരണശേഷം ഇടയ്ക്കൊരു കാലം കോണ്‍ഗ്രസ് വിട്ട മുഖർജി സ്വന്തമായി രാഷ്ട്രീയ സമാജ് വാദി പാർട്ടി ഉണ്ടാക്കിയെങ്കിലും കോണ്‍ഗ്രസിൽ തിരിച്ചെത്തി. ഇന്ദിര, രാജീവ്, സഞ്ജയ് എന്നിവരിൽ തുടങ്ങി സോണിയഗാന്ധിയിലൂടെ രാഹുലിലും പ്രിയങ്കയിലും എത്തിനിൽക്കുന്നതു വരെ കോണ്‍ഗ്രസിന്റെ തലമുറ വളർച്ചയും പാർട്ടിയുടെ തളർച്ചയും പ്രണാബ് ദാ കണ്ടു.
നാവിൽ വഴങ്ങാത്ത ഹിന്ദി
ബംഗാളിൽനിന്നു വന്ന പ്രണാബ് മുഖർജിക്ക് ഹിന്ദി നന്നായി വഴങ്ങാത്തതു കൊണ്ടാണു പ്രധാനമന്ത്രി പദം കൈയെത്തിപ്പിടിക്കാൻ കഴിയാതെ പോയതെന്ന് ഇന്ദ്രപ്രസ്ഥത്തിൽ ചില അടക്കംപറച്ചിലുകൾ ഉണ്ടായിരുന്നു. എന്നാൽ, രാഷ്ട്രപതി ആയതോടെ അതിൽ കഴന്പില്ലെന്ന് വ്യക്തമാകുകയും ചെയ്തു. 1969ൽ പടിഞ്ഞാറൻ മിഡ്നാപൂരിൽ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിച്ചാണ് പ്രണാബ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. അതേ വർഷം തന്നെ കോണ്‍ഗ്രസിന്റെ രാജ്യസഭ അംഗമായി പാർലമെന്റിൽ അരങ്ങേറ്റം. 1973ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. തുടർന്ന് ഇന്ദിര ഗാന്ധിയുടെ മന്ത്രിസഭയിൽ ധനമന്ത്രിയായി. പിന്നീടുള്ളത് ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയുടെ സ്ഥാനാരോഹണം വരെ രാജ്യം നോക്കിനിന്നു സാക്ഷ്യം വഹിച്ച ചരിത്രം.
അടിമുടി കോണ്ഗ്രസുകാരൻ ആയിരുന്നിട്ടു കൂടി ആർഎസ്എസിന്റെ ക്ഷണം സ്വീകരിച്ച് സംഘപരിവാർ ആസ്ഥാനമായ നാഗ്പുരിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പോയതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്നിരുന്നു പ്രണബ് മുഖർജിക്ക്. ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസും അക്കാര്യത്തിൽ തന്ത്രപൂർവം മൗനം പാലിച്ചു.
സെബി മാത്യു
പ്രിയപ്പെട്ട പുകക്കുഴലുകൾ
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ളവരുമായി അതീവ പ്രധാന്യമുള്ള രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേളയിൽ പ്രണാബ് മുഖർജിയുടെ വായിൽനിന്നു വാക്കുകൾ പുറത്തേക്ക് വരികയേ ഇല്ല. പകരം, കടിച്ചുപിടിച്ചിരിക്കുന്ന പൈപ്പിൽനിന്ന് ഇടതടവില്ലാതെ പുക ഉയരും. വാക്കും ചിന്തയും ഉള്ളിൽ എരിഞ്ഞു കത്തുന്നതിന്റെ പുകയാണ് പുറത്തേക്കുവരുന്നതെന്നാണ് അന്ന് അടുപ്പക്കാർ കളിയായി പറഞ്ഞിരുന്നത്.
പുകയില വിരുദ്ധ പ്രചാരണം വ്യാപകമാകുന്നതിന് മുൻപ് പുകവലിക്കാരായ എംപിമാരെ ചേർത്ത് പാർലമെന്റിൽ ഒരു സ്മോക്കേഴ്സ് ക്ലബ്ബിനും പ്രണാബ് മുഖർജി രൂപം നൽകിയിട്ടുണ്ട്. പൈപ്പിൽ പുകയില നിറച്ച് വലിക്കുന്നതല്ലാതെ ഒരിക്കൽ പോലും അദ്ദേഹം സിഗരറ്റ് വലിച്ചിട്ടില്ല. ആരോഗ്യ കാരണങ്ങളാൽ പുകവലി ഉപേക്ഷിച്ചിട്ടും പുകയില നിറയ്ക്കാത്ത ഒരു പൈപ്പ് എപ്പോഴും അദ്ദേഹം ഒപ്പം കരുതിയിരുന്നു.
വിവിധ രാജ്യത്തലവൻമാരും മറ്റു വിദേശ പ്രതിനിധികളും സമ്മാനിച്ച അഞ്ഞൂറിലധികം പൈപ്പുകളുണ്ടായിരുന്നു പ്രണാബ് മുഖർജിയുടെ കൈവശം. രാഷ്ട്രപതി പദവി ഒഴിഞ്ഞപ്പോൾ അതെല്ലാംതന്നെ അദ്ദേഹം രാഷ്ട്രപതി ഭവൻ മ്യൂസിയത്തിനു കൈമാറി.
കർമവഴികളിൽ പത്രപ്രവർത്തനവും
അഞ്ചടി ഒരിഞ്ച് ഉയരമുള്ള, അടുപ്പക്കാർ പ്രണാബ് ദാ എന്നു വിളിക്കുന്ന പ്രണാബ് മുഖർജിയുടെ കർമമേഖലകൾ ഏറെ കൗതുകമുണർത്തുന്നവയാണ്. അധ്യാപകനായും പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ദേഷേർ ഡാക് എന്ന പ്രാദേശിക ബംഗാളി പത്രത്തിന്റെ ലേഖകനായിരുന്നു ഒരു കാലത്ത്. 1969ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. ഇന്ദിരയുടെ മരണശേഷം ഇടയ്ക്കൊരു കാലം കോണ്‍ഗ്രസ് വിട്ട മുഖർജി സ്വന്തമായി രാഷ്ട്രീയ സമാജ് വാദി പാർട്ടി ഉണ്ടാക്കിയെങ്കിലും കോണ്‍ഗ്രസിൽ തിരിച്ചെത്തി. ഇന്ദിര, രാജീവ്, സഞ്ജയ് എന്നിവരിൽ തുടങ്ങി സോണിയഗാന്ധിയിലൂടെ രാഹുലിലും പ്രിയങ്കയിലും എത്തിനിൽക്കുന്നതു വരെ കോണ്‍ഗ്രസിന്റെ തലമുറ വളർച്ചയും പാർട്ടിയുടെ തളർച്ചയും പ്രണാബ് ദാ കണ്ടു.
നാവിൽ വഴങ്ങാത്ത ഹിന്ദി
ബംഗാളിൽനിന്നു വന്ന പ്രണാബ് മുഖർജിക്ക് ഹിന്ദി നന്നായി വഴങ്ങാത്തതു കൊണ്ടാണു പ്രധാനമന്ത്രി പദം കൈയെത്തിപ്പിടിക്കാൻ കഴിയാതെ പോയതെന്ന് ഇന്ദ്രപ്രസ്ഥത്തിൽ ചില അടക്കംപറച്ചിലുകൾ ഉണ്ടായിരുന്നു. എന്നാൽ, രാഷ്ട്രപതി ആയതോടെ അതിൽ കഴന്പില്ലെന്ന് വ്യക്തമാകുകയും ചെയ്തു. 1969ൽ പടിഞ്ഞാറൻ മിഡ്നാപൂരിൽ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിച്ചാണ് പ്രണാബ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. അതേ വർഷം തന്നെ കോണ്‍ഗ്രസിന്റെ രാജ്യസഭ അംഗമായി പാർലമെന്റിൽ അരങ്ങേറ്റം. 1973ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. തുടർന്ന് ഇന്ദിര ഗാന്ധിയുടെ മന്ത്രിസഭയിൽ ധനമന്ത്രിയായി. പിന്നീടുള്ളത് ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയുടെ സ്ഥാനാരോഹണം വരെ രാജ്യം നോക്കിനിന്നു സാക്ഷ്യം വഹിച്ച ചരിത്രം.
അടിമുടി കോണ്ഗ്രസുകാരൻ ആയിരുന്നിട്ടു കൂടി ആർഎസ്എസിന്റെ ക്ഷണം സ്വീകരിച്ച് സംഘപരിവാർ ആസ്ഥാനമായ നാഗ്പുരിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പോയതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്നിരുന്നു പ്രണബ് മുഖർജിക്ക്. ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസും അക്കാര്യത്തിൽ തന്ത്രപൂർവം മൗനം പാലിച്ചു.
സെബി മാത്യു