1854 സെപ്റ്റംബർ 15. വില്യം ഹൊവാർഡ് റസൽ എന്ന ഐറിഷ് പത്രപ്രവർത്തകന്റെ വാക്കുകൾ ഇംഗ്ലണ്ടിന്റെ ആകാശത്ത് നൊന്പരമായി പടരുകയാണ്. ഓട്ടോമൻ സാമ്രാജ്യത്തിന് അവകാശമുന്നയിച്ച് റഷ്യയും ബ്രിട്ടനും തമ്മിൽ നടന്ന ക്രിമിയൻ യുദ്ധത്തിൽ ശുശ്രൂഷിക്കാൻ ആരുമില്ലാതെ മരണത്തോടു മല്ലടിച്ചു കിടക്കുന്ന ഇംഗ്ലീഷ് സൈനികരുടെ ദൃശ്യമാണ് റസലിന്റെ ധർമബോധത്തിൽ അഗ്നി വിതറിയത്. തീ പാറുന്ന ഭാഷയിൽ അദ്ദേഹം എഴുതി:ആത്മസമർപ്പണത്തിലും പ്രതിബദ്ധതയിലും ഫ്രഞ്ചുകാരെക്കാൾ വളരെ താഴെയാണോ നാം? പ്രതിസന്ധിയുടെ അതിരൂക്ഷമായ ഈ അത്യാവശ്യനേരത്ത് കാരുണ്യത്തിന്റെ ഈ ശുശ്രൂഷ ചെയ്യാൻ ഇംഗ്ലണ്ടിന്റെ ഒരു മകളും തയാറല്ലേ? രോഗികളും പീഡിതരുമായ നമ്മുടെ സൈനികരെ ശുശ്രൂഷിക്കാൻ സമർപ്പണ ചൈതന്യമുള്ള ഒരു സ്ത്രീയും നമ്മുടെ നാട്ടിൽ അവശേഷിച്ചിട്ടില്ലെന്നോ?
ബ്രിട്ടനിലെ യുദ്ധകാര്യങ്ങളുടെ സെക്രട്ടറി സിഡ്നി ഹെർബർട്ട് തന്റെ സുഹൃത്തും നഴ്സിംഗ് ജീവിതദൗത്യമാണെന്ന വിശ്വാസത്തിൽ നിരവധി വിവാഹാലോചനകൾ നിരസിച്ചവളുമായ കുലീനയായ ഒരു സ്ത്രീയുടെ പക്കലേക്ക് തിടുക്കത്തിൽ ദൂതൻ മുഖേന ഒരു കത്തെഴുതി കൊടുത്തുവിട്ടു. നിലം താണുള്ള ഒരപേക്ഷയായിരുന്നു അത്: "ഭവതീ കരം കൂപ്പി ഞാൻ അപേക്ഷിക്കട്ടെ, ഹതഭാഗ്യരായ നമ്മുടെ സൈനികരെ ഓർത്ത്, ഇംഗ്ലീഷ് ജനതയുടെ ആത്മാഭിമാനം ഓർത്ത് താങ്കൾ മുന്നോട്ടുവരണം.'
ഫ്ളോറൻസ് നൈറ്റിംഗേൽ എന്ന ആ മുപ്പത്തിനാലുകാരി തെല്ലൊന്നു ശങ്കിച്ചു. ഒടുവിൽ അവർ പറഞ്ഞു: "ഞാൻ തയാറാണ്. ശുശ്രൂഷ കിട്ടാതെ മരിക്കുന്ന എന്റെ സൈനികർക്കുവേണ്ടി മുന്നോട്ടുവരാൻ ഞാൻ തയാറാണ്.'
നിശീഥിനിയുടെ നിഗൂഢതയിൽ എല്ലാ മനുഷ്യരും മിഴിപൂട്ടിക്കഴിയുന്പോൾ മുറികളിൽനിന്ന് മുറികളിലേക്ക് കത്തിച്ചു പിടിച്ച വിളക്കുമായി, വേദനകൊണ്ടു പുളയുന്ന സൈനികരുടെ പക്കലേക്ക് അവൾ നീങ്ങിക്കൊണ്ടേയിരുന്നു. ഇരുൾ നിറഞ്ഞ വഴികളിലേക്ക് പ്രകാശം കടന്നു വരുന്പോൾ എപ്രകാരമാണാ അന്ധകാരം അകന്നുപോകുന്നത് അപ്രകാരം "ശുശ്രൂഷയുടെ മാലാഖയെ' കാണുന്പോൾ നിരാശതയും കഠിനദുഃഖവും വിട്ടകന്ന് സൈനികരുടെ കണ്ണുകളിൽ സന്തോഷത്തിന്റെ അശ്രുകണങ്ങൾ ഉരുണ്ടുകൂടിയിരുന്നു.
1845ൽ ഹാംപ്ഷെയറിലെ എംബ്ലി പാർക്കിൽവച്ച് ദർശനം കിട്ടി എന്നപോലെ നൈറ്റിംഗേൽ അമ്മ ഫാന്നിയോട് പറഞ്ഞു: അമ്മേ, എനിക്ക് ദൈവത്തിന്റെ വിളി ലഭിച്ചു. ദൈവവിളി എന്താണെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി അമ്മയെ ഞെട്ടിച്ചുകളഞ്ഞു. നഴ്സിംഗിനായി ദൈവം വിളിക്കുന്നത്രേ! അടിമകൾ ചെയ്യുന്ന പണിയായി ലോകം കരുതുന്ന പണിക്ക് ദൈവം വിളിക്കുന്നെന്ന്! കഠിനമായ എതിർപ്പുണ്ടായി. കുടുംബാംഗങ്ങൾ ഒന്നടങ്കം ശകാരിച്ചു. പക്ഷേ ഫലമുണ്ടായില്ല. 25-ാം വയസിൽ നഴ്സിംഗ് തന്റെ ജീവിത നിയോഗമായി അവൾ തെരഞ്ഞെടുത്തു.
ഫ്ളോറൻസിന്റെ ജനനം1820 മേയ് 12നായിരുന്നു. 1910 ഓഗസ്റ്റ് 13ന് തൊണ്ണൂറാം വയസിൽ മരിക്കുന്നിടം വരെ ഫ്ളോറൻസിന്റെ കാഴ്ചപ്പാടിൽ നഴ്സിംഗ് ദൈവവിളിയായിത്തന്നെ തുടർന്നു.
നഴ്സിംഗിനെ പ്രഫഷണലാക്കി
ലളിതമായ അഞ്ച് അടിസ്ഥാനപ്രമാണങ്ങളിൽ പദമൂന്നി നിന്നാണ് അവർ നഴ്സിംഗിനെ പ്രഫഷണലാക്കിയത്. ഒന്നാമത്തേത് അണുബാധ നിയന്ത്രണമാണ്. രോഗം പടരാതിരിക്കാൻ ആദ്യം ചെയ്യേണ്ട ത് ശുചിത്വം പാലിക്കുകയാണ്. ഹോസ്പിറ്റൽ, ശുശ്രൂഷകർ, രോഗികൾ തുടങ്ങി രോഗിയുമായി ബന്ധപ്പെട്ടതെല്ലാം വൃത്തിയുള്ളതായിരിക്കണമെന്ന് അവർ ശഠിച്ചു. രണ്ടാമത്തേത് സ്വയം പ്രതിരോധമാണ്. രോഗാതുരരായവരെ സ്വയം സൂക്ഷിക്കാൻ പഠിപ്പിക്കുന്ന കർത്തവ്യം നഴ്സുമാരുടേതാക്കി. മൂന്നാമത്തേത് തുടർച്ചയായ വിലയിരുത്തലാണ്. "റൗണ്ട്സ്' എന്ന് നാം ഇന്നു വിളിക്കുന്ന പ്രവൃത്തിയാണത്. രോഗസ്ഥിതിവിവരം അന്വേഷിച്ച് എല്ലാ രാത്രികളിലും ഒരു രോഗിയുടെ പക്കൽനിന്ന് മറ്റൊരു രോഗിയുടെ പക്കലേക്ക് തുടർച്ചയായി സഞ്ചരിച്ച് അവർ മാതൃക കാണിച്ചു. അങ്ങനെയാണ് "വിളക്കേന്തിയ വനിത' എന്നു നൈറ്റിംഗേലിനു പേരു കിട്ടിയത്. നാലാമത്തേത് സൗഖ്യദായകമായ സംഭാഷണവും അഞ്ചാമത്തേത് നഴ്സിംഗ് ആത്മീയ ശുശ്രൂഷകൂടിയാണെന്ന ബോധ്യവുമാണ്. മരണാസന്നർക്ക് അന്തിമനിമിഷങ്ങളിൽ ആശ്വാസവചനങ്ങൾ പകർന്ന് അവർ കൂട്ടുനിന്നിരുന്നു.
1860ൽ പ്രഫഷണൽ നഴ്സിംഗ് പരിശീലനത്തിന് അവർ ശിലാസ്ഥാപനം നടത്തി. വിക്ടോറിയ രാജ്ഞി സമ്മാനമായി നൽകിയ രണ്ടര ലക്ഷം പൗണ്ട് ചെലവഴിച്ച് അവർ ലണ്ടനിൽ സെന്റ് തോമസ് ഹോസ്പിറ്റലും അതിനോടു ചേർന്ന് നൈറ്റിംഗേൽ ട്രെയിനിംഗ് സ്കൂൾ ഓഫ് നഴ്സിംഗും തുടങ്ങി.
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ലോകത്തിന്റെ മുഖം നഴ്സുമാരിലേക്കു തിരിയുന്പോൾ ഫ്ളോറൻസ് നൈറ്റിംഗേലിനെ നമുക്ക് മറക്കാതിരിക്കാം.
ഫാ. ജോസഫ് ആലഞ്ചേരിൽ
(രാമപുരം മാർ ആഗസ്തീനോസ് കോളജ് വൈസ് പ്രിൻസിപ്പലാണു ലേഖകൻ)
ബ്രിട്ടനിലെ യുദ്ധകാര്യങ്ങളുടെ സെക്രട്ടറി സിഡ്നി ഹെർബർട്ട് തന്റെ സുഹൃത്തും നഴ്സിംഗ് ജീവിതദൗത്യമാണെന്ന വിശ്വാസത്തിൽ നിരവധി വിവാഹാലോചനകൾ നിരസിച്ചവളുമായ കുലീനയായ ഒരു സ്ത്രീയുടെ പക്കലേക്ക് തിടുക്കത്തിൽ ദൂതൻ മുഖേന ഒരു കത്തെഴുതി കൊടുത്തുവിട്ടു. നിലം താണുള്ള ഒരപേക്ഷയായിരുന്നു അത്: "ഭവതീ കരം കൂപ്പി ഞാൻ അപേക്ഷിക്കട്ടെ, ഹതഭാഗ്യരായ നമ്മുടെ സൈനികരെ ഓർത്ത്, ഇംഗ്ലീഷ് ജനതയുടെ ആത്മാഭിമാനം ഓർത്ത് താങ്കൾ മുന്നോട്ടുവരണം.'
ഫ്ളോറൻസ് നൈറ്റിംഗേൽ എന്ന ആ മുപ്പത്തിനാലുകാരി തെല്ലൊന്നു ശങ്കിച്ചു. ഒടുവിൽ അവർ പറഞ്ഞു: "ഞാൻ തയാറാണ്. ശുശ്രൂഷ കിട്ടാതെ മരിക്കുന്ന എന്റെ സൈനികർക്കുവേണ്ടി മുന്നോട്ടുവരാൻ ഞാൻ തയാറാണ്.'
നിശീഥിനിയുടെ നിഗൂഢതയിൽ എല്ലാ മനുഷ്യരും മിഴിപൂട്ടിക്കഴിയുന്പോൾ മുറികളിൽനിന്ന് മുറികളിലേക്ക് കത്തിച്ചു പിടിച്ച വിളക്കുമായി, വേദനകൊണ്ടു പുളയുന്ന സൈനികരുടെ പക്കലേക്ക് അവൾ നീങ്ങിക്കൊണ്ടേയിരുന്നു. ഇരുൾ നിറഞ്ഞ വഴികളിലേക്ക് പ്രകാശം കടന്നു വരുന്പോൾ എപ്രകാരമാണാ അന്ധകാരം അകന്നുപോകുന്നത് അപ്രകാരം "ശുശ്രൂഷയുടെ മാലാഖയെ' കാണുന്പോൾ നിരാശതയും കഠിനദുഃഖവും വിട്ടകന്ന് സൈനികരുടെ കണ്ണുകളിൽ സന്തോഷത്തിന്റെ അശ്രുകണങ്ങൾ ഉരുണ്ടുകൂടിയിരുന്നു.
1845ൽ ഹാംപ്ഷെയറിലെ എംബ്ലി പാർക്കിൽവച്ച് ദർശനം കിട്ടി എന്നപോലെ നൈറ്റിംഗേൽ അമ്മ ഫാന്നിയോട് പറഞ്ഞു: അമ്മേ, എനിക്ക് ദൈവത്തിന്റെ വിളി ലഭിച്ചു. ദൈവവിളി എന്താണെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി അമ്മയെ ഞെട്ടിച്ചുകളഞ്ഞു. നഴ്സിംഗിനായി ദൈവം വിളിക്കുന്നത്രേ! അടിമകൾ ചെയ്യുന്ന പണിയായി ലോകം കരുതുന്ന പണിക്ക് ദൈവം വിളിക്കുന്നെന്ന്! കഠിനമായ എതിർപ്പുണ്ടായി. കുടുംബാംഗങ്ങൾ ഒന്നടങ്കം ശകാരിച്ചു. പക്ഷേ ഫലമുണ്ടായില്ല. 25-ാം വയസിൽ നഴ്സിംഗ് തന്റെ ജീവിത നിയോഗമായി അവൾ തെരഞ്ഞെടുത്തു.
ഫ്ളോറൻസിന്റെ ജനനം1820 മേയ് 12നായിരുന്നു. 1910 ഓഗസ്റ്റ് 13ന് തൊണ്ണൂറാം വയസിൽ മരിക്കുന്നിടം വരെ ഫ്ളോറൻസിന്റെ കാഴ്ചപ്പാടിൽ നഴ്സിംഗ് ദൈവവിളിയായിത്തന്നെ തുടർന്നു.
നഴ്സിംഗിനെ പ്രഫഷണലാക്കി
ലളിതമായ അഞ്ച് അടിസ്ഥാനപ്രമാണങ്ങളിൽ പദമൂന്നി നിന്നാണ് അവർ നഴ്സിംഗിനെ പ്രഫഷണലാക്കിയത്. ഒന്നാമത്തേത് അണുബാധ നിയന്ത്രണമാണ്. രോഗം പടരാതിരിക്കാൻ ആദ്യം ചെയ്യേണ്ട ത് ശുചിത്വം പാലിക്കുകയാണ്. ഹോസ്പിറ്റൽ, ശുശ്രൂഷകർ, രോഗികൾ തുടങ്ങി രോഗിയുമായി ബന്ധപ്പെട്ടതെല്ലാം വൃത്തിയുള്ളതായിരിക്കണമെന്ന് അവർ ശഠിച്ചു. രണ്ടാമത്തേത് സ്വയം പ്രതിരോധമാണ്. രോഗാതുരരായവരെ സ്വയം സൂക്ഷിക്കാൻ പഠിപ്പിക്കുന്ന കർത്തവ്യം നഴ്സുമാരുടേതാക്കി. മൂന്നാമത്തേത് തുടർച്ചയായ വിലയിരുത്തലാണ്. "റൗണ്ട്സ്' എന്ന് നാം ഇന്നു വിളിക്കുന്ന പ്രവൃത്തിയാണത്. രോഗസ്ഥിതിവിവരം അന്വേഷിച്ച് എല്ലാ രാത്രികളിലും ഒരു രോഗിയുടെ പക്കൽനിന്ന് മറ്റൊരു രോഗിയുടെ പക്കലേക്ക് തുടർച്ചയായി സഞ്ചരിച്ച് അവർ മാതൃക കാണിച്ചു. അങ്ങനെയാണ് "വിളക്കേന്തിയ വനിത' എന്നു നൈറ്റിംഗേലിനു പേരു കിട്ടിയത്. നാലാമത്തേത് സൗഖ്യദായകമായ സംഭാഷണവും അഞ്ചാമത്തേത് നഴ്സിംഗ് ആത്മീയ ശുശ്രൂഷകൂടിയാണെന്ന ബോധ്യവുമാണ്. മരണാസന്നർക്ക് അന്തിമനിമിഷങ്ങളിൽ ആശ്വാസവചനങ്ങൾ പകർന്ന് അവർ കൂട്ടുനിന്നിരുന്നു.
1860ൽ പ്രഫഷണൽ നഴ്സിംഗ് പരിശീലനത്തിന് അവർ ശിലാസ്ഥാപനം നടത്തി. വിക്ടോറിയ രാജ്ഞി സമ്മാനമായി നൽകിയ രണ്ടര ലക്ഷം പൗണ്ട് ചെലവഴിച്ച് അവർ ലണ്ടനിൽ സെന്റ് തോമസ് ഹോസ്പിറ്റലും അതിനോടു ചേർന്ന് നൈറ്റിംഗേൽ ട്രെയിനിംഗ് സ്കൂൾ ഓഫ് നഴ്സിംഗും തുടങ്ങി.
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ലോകത്തിന്റെ മുഖം നഴ്സുമാരിലേക്കു തിരിയുന്പോൾ ഫ്ളോറൻസ് നൈറ്റിംഗേലിനെ നമുക്ക് മറക്കാതിരിക്കാം.
ഫാ. ജോസഫ് ആലഞ്ചേരിൽ
(രാമപുരം മാർ ആഗസ്തീനോസ് കോളജ് വൈസ് പ്രിൻസിപ്പലാണു ലേഖകൻ)