മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സർക്കാർ ജോലികളിലും വിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് പാർലമെന്റ് പാസാക്കിയ 124-ാം ഭരണഘടനാ ഭേദഗതി ചോദ്യംചെയ്തുകൊണ്ട് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിനു വിട്ടതോടുകൂടി സംവരണവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട നിയമപോരാട്ടത്തിനുകൂടി കളമൊരുങ്ങുകയാണ്.
ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ചാണു സംവരണവിരുദ്ധ സംഘടനയായ യൂത്ത് ഫോര്‍ ഇക്വാലിറ്റി ഉൾപ്പടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കും ഒബിസിക്കും മാത്രമാണ് സംവരണമുണ്ടായിരുന്നതെങ്കിൽ 124-ാം ഭരണഘടനാ ഭേദഗതി പാസാക്കപ്പെട്ടതിലൂടെ എട്ടു ലക്ഷം രൂപയിൽ താഴെ വാര്‍ഷികവരുമാനമുള്ള മുന്നാക്ക വിഭാഗങ്ങള്‍ക്കും ജോലിയിലും പഠനത്തിലും പത്ത് ശതമാനം സംവരണം വ്യവസ്ഥ ചെയ്തു.
പുതിയ ഭേദഗതി നിലവില്‍ വന്നതോടെ ആകെ സംവരണം 50 ശതമാനത്തില്‍നിന്ന് 60 ശതമാനമായി ഉയര്‍ന്നുവെന്നും ഇത് ആകെ സംവരണം 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന ഇന്ദിരാ സാഹ്നി കേസിലെ സുപ്രീംകോടതി വിധിക്ക് എതിരാണെന്നും, സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനുവേണ്ടി ഭരണഘടനയുടെ 15, 16 ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ഇടപെടലുകൾ കേശവാനന്ദ ഭാരതി കേസിൽ പരാമർശിക്കപ്പെട്ട ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നും അതിനാൽ ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള വാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ ബുധനാഴ്ച റഫറൻസ് ഉത്തരവിറക്കിയത്.
124-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ പതിനഞ്ചാം വകുപ്പിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസമില്ല എന്ന ആറാം അനുച്ഛേദമാണ് കൂട്ടിച്ചേർത്തത്. 16-ാം വകുപ്പിലും പുതുതായി ആറാം അനുച്ഛേദം കൂട്ടിച്ചേർത്തുകൊണ്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം തൊഴിൽ സംവരണം വ്യവസ്ഥ ചെയ്തു. തൊഴില്‍ മേഖലയിലെ നിയമനങ്ങള്‍ക്കു പുറമേ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങൾക്ക് ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒഴികെയുള്ള പൊതു -സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ ഭേദഗതി മൂലം 10 ശതമാനം സംവരണത്തിന് അർഹത ലഭിക്കുമെന്ന് ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
ഭേദഗതി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ സർക്കാരിന് ഇതുസംബന്ധിച്ച നിയമനിർമാണവുമായി മുമ്പോട്ടുപോകാൻ കഴിഞ്ഞില്ല. പക്ഷേ വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ കേന്ദ്രവും പല സംസ്ഥാന സർക്കാരുകളും മുന്നാക്ക സംവരണം നടപ്പിലാക്കിക്കൊണ്ടു വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയുണ്ടായി. സാമ്പത്തിക സംവരണ ബില്ലില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയയ്ക്കുക മാത്രമാണ് അന്നു ചെയ്തത്. ബില്‍ സ്റ്റേ ചെയ്യാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അന്നു വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വിജ്ഞാപനങ്ങളുമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുന്നോട്ടുപോയത്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരു മുഖ്യ തെരഞ്ഞെടുപ്പ് വിഷയം തങ്ങൾ സാമ്പത്തിക സംവരണം നടപ്പാക്കി എന്നതായിരുന്നു. സാമ്പത്തിക സംവരണത്തിന്റെ ഭാവി ഇനി ഭരണഘടനാ ബഞ്ചിന്റെ തീർപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്.
1993 ൽ ഇന്ദിര സാഹ്നി കേസിൽ (ഒബിസി സംവരണത്തിന് നിയമസാധുത നൽകിയ വിധി) ഒൻപതംഗ ഭരണഘടനാ ബെഞ്ച് നൽകിയ വിധിയെ മറികടക്കുക എന്ന വലിയ വെല്ലുവിളിയാണ് സാമ്പത്തിക സംവരണം അനുശാസിക്കുന്ന 124-ാം ഭരണഘടനാ ഭേദഗതിക്കുള്ളത്.
പ്രഫ. റോണി കെ. ബേബി
ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ചാണു സംവരണവിരുദ്ധ സംഘടനയായ യൂത്ത് ഫോര്‍ ഇക്വാലിറ്റി ഉൾപ്പടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കും ഒബിസിക്കും മാത്രമാണ് സംവരണമുണ്ടായിരുന്നതെങ്കിൽ 124-ാം ഭരണഘടനാ ഭേദഗതി പാസാക്കപ്പെട്ടതിലൂടെ എട്ടു ലക്ഷം രൂപയിൽ താഴെ വാര്‍ഷികവരുമാനമുള്ള മുന്നാക്ക വിഭാഗങ്ങള്‍ക്കും ജോലിയിലും പഠനത്തിലും പത്ത് ശതമാനം സംവരണം വ്യവസ്ഥ ചെയ്തു.
പുതിയ ഭേദഗതി നിലവില്‍ വന്നതോടെ ആകെ സംവരണം 50 ശതമാനത്തില്‍നിന്ന് 60 ശതമാനമായി ഉയര്‍ന്നുവെന്നും ഇത് ആകെ സംവരണം 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന ഇന്ദിരാ സാഹ്നി കേസിലെ സുപ്രീംകോടതി വിധിക്ക് എതിരാണെന്നും, സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനുവേണ്ടി ഭരണഘടനയുടെ 15, 16 ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ഇടപെടലുകൾ കേശവാനന്ദ ഭാരതി കേസിൽ പരാമർശിക്കപ്പെട്ട ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നും അതിനാൽ ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള വാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ ബുധനാഴ്ച റഫറൻസ് ഉത്തരവിറക്കിയത്.
124-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ പതിനഞ്ചാം വകുപ്പിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസമില്ല എന്ന ആറാം അനുച്ഛേദമാണ് കൂട്ടിച്ചേർത്തത്. 16-ാം വകുപ്പിലും പുതുതായി ആറാം അനുച്ഛേദം കൂട്ടിച്ചേർത്തുകൊണ്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം തൊഴിൽ സംവരണം വ്യവസ്ഥ ചെയ്തു. തൊഴില്‍ മേഖലയിലെ നിയമനങ്ങള്‍ക്കു പുറമേ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങൾക്ക് ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒഴികെയുള്ള പൊതു -സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ ഭേദഗതി മൂലം 10 ശതമാനം സംവരണത്തിന് അർഹത ലഭിക്കുമെന്ന് ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
ഭേദഗതി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ സർക്കാരിന് ഇതുസംബന്ധിച്ച നിയമനിർമാണവുമായി മുമ്പോട്ടുപോകാൻ കഴിഞ്ഞില്ല. പക്ഷേ വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ കേന്ദ്രവും പല സംസ്ഥാന സർക്കാരുകളും മുന്നാക്ക സംവരണം നടപ്പിലാക്കിക്കൊണ്ടു വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയുണ്ടായി. സാമ്പത്തിക സംവരണ ബില്ലില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയയ്ക്കുക മാത്രമാണ് അന്നു ചെയ്തത്. ബില്‍ സ്റ്റേ ചെയ്യാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അന്നു വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വിജ്ഞാപനങ്ങളുമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുന്നോട്ടുപോയത്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരു മുഖ്യ തെരഞ്ഞെടുപ്പ് വിഷയം തങ്ങൾ സാമ്പത്തിക സംവരണം നടപ്പാക്കി എന്നതായിരുന്നു. സാമ്പത്തിക സംവരണത്തിന്റെ ഭാവി ഇനി ഭരണഘടനാ ബഞ്ചിന്റെ തീർപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്.
1993 ൽ ഇന്ദിര സാഹ്നി കേസിൽ (ഒബിസി സംവരണത്തിന് നിയമസാധുത നൽകിയ വിധി) ഒൻപതംഗ ഭരണഘടനാ ബെഞ്ച് നൽകിയ വിധിയെ മറികടക്കുക എന്ന വലിയ വെല്ലുവിളിയാണ് സാമ്പത്തിക സംവരണം അനുശാസിക്കുന്ന 124-ാം ഭരണഘടനാ ഭേദഗതിക്കുള്ളത്.
പ്രഫ. റോണി കെ. ബേബി