വിദ്യാർഥിയായിരിക്കുന്പോൾതന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും പിന്നീട് നടന്ന എല്ലാ ജനകീയ പ്രക്ഷോഭങ്ങൾക്കും നടുനായകത്വം വഹിക്കുകയും ചെയ്ത പ്രഫ. കെ.എം. ചാണ്ടി കറപുരളാത്ത പൊതുജീവിതത്തിന്റെ ഉടമയാണ്. അദ്ദേഹത്തിന്റെ ജീവിത മാതൃക ഇന്നത്തെ തലമുറ പഠിക്കേണ്ടതാണ്.
പ്രഫസർ ചാണ്ടി ഗവർണർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാലാ ടൗൺ ഹാളിൽ സ്വാതന്ത്ര്യസമര സേനാനികൾ അദ്ദേഹത്തിന് ഒരു സ്വീകരണം നൽകി. ആ സമയത്ത് അദ്ദേഹം നടത്തിയ പ്രസംഗം ശ്രദ്ധിക്കുക: "നിങ്ങളുടെ നല്ല വാക്കുകൾക്കു നന്ദി. ഒന്നു പറയട്ടെ. ഒന്നും നേടാൻ ആഗ്രഹിക്കാതെ ഒന്നും നേടാതെ, കുരച്ചും നരച്ചും ചോര തുപ്പിയും ഇന്നും നിരത്തുകളിൽ നിരങ്ങുന്ന നിങ്ങളാണ് ഈ ലോകത്തെ നിലനിർത്തുന്ന ത്യാഗമൂർത്തികൾ. അന്നു നിങ്ങൾ സ്വാതന്ത്ര്യത്തിനുള്ള ധീരസമരം കൈയും മെയ്യും മറന്ന് നടത്തി. ഇന്നു നിങ്ങൾ ആരോഗ്യം നഷ്ടപ്പെട്ട് ഈ ജീവിതത്തിൽനിന്നുള്ള മോചനത്തിനായി നിങ്ങളുടെ പോരു പൊരുതുന്ന സ്ഥിതിയിലാണ്. ഞാൻ നിങ്ങളുടെ ഈ വലിയ പ്രശംസ അർഹിക്കുന്നില്ല.
സ്വതന്ത്രസമയം എന്തെല്ലാം സ്ഥാനമാനങ്ങൾ എന്റെമേൽ വന്നു ചേർന്നു. പദവികൾ. നിങ്ങളോ? അന്നുമിന്നും... (ചാണ്ടി രണ്ടാം മുണ്ടുകൊണ്ട് കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു.) ഞാൻ കുറെനാൾ കഴിഞ്ഞ് ഈ ഗവർണർ സ്ഥാനത്തു നിന്നിറങ്ങി നിങ്ങളോടൊപ്പം വരുന്പോൾ അന്ന് എനിക്ക് ഈ സ്നേഹം കിട്ടുമെങ്കിൽ അതായിരിക്കും എന്റെ ഏറ്റവും വലിയ ജീവിതസാഫല്യം. അതർഹിക്കാൻ കഴിയുന്ന വിധം എന്റെ കൈകൾ എന്നും ശുദ്ധമായിരിക്കുവാൻ നിങ്ങളുടെ പ്രാർഥനയുണ്ടാകണം.’
പൊതുപ്രവർത്തനത്തിൽ സംശുദ്ധമായ രീതിയിൽ അദ്ദേഹം പ്രവർത്തിച്ചു. കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടപ്പോഴും നിയമസഭയിൽ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടപ്പോഴും പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും ഗവർണർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോഴും ചാണ്ടിസാറിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. എന്താണ് അതിന് കാരണം? "തന്റെ കുടുംബത്തിൽനിന്ന് ലഭിച്ച ശിക്ഷണവും കാരാഗൃഹത്തിൽ കിടന്ന് രൂപപ്പെടുത്തിയെടുത്ത ചിട്ടകളും ആണ് ചാണ്ടിസാറിന്റെ മാന്യമായ പ്രവർത്തനത്തിനുള്ള കാരണം.’
വിദ്യാർഥിയായിരുന്നപ്പോൾതന്നെ പൊതുപ്രവർത്തനത്തിൽ ഏർപ്പെടുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പടയാളിയായി തീരുകയും ചെയ്ത ചാണ്ടി യുവജനങ്ങളിൽ ദേശീയ ബോധം വളർത്തുന്നതിനായി തിരുവനന്തപുരത്ത് ടാഗോർ അക്കാദമി സ്ഥാപിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഇതിൽ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ദേശീയ കാഴ്ചപ്പാട് മനസിലാക്കിയ സർക്കാർ അക്കാദമിയെ നിരോധിച്ചു.
1942ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് എംഎ കരസ്ഥമാക്കി തുടർന്ന് പാലായിൽ വന്നു താമസിച്ചു. ദിവാൻ സർ. സി.പി.രാമസ്വാമി അയ്യർക്കെതിരായി പ്രക്ഷോഭണത്തിന് നേതൃത്വം നൽകി. 1945ൽ കോൺഗ്രസ് പ്രവർത്തനത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം 1948ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവിതാംകൂർ നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1952ലും നിയമസഭാംഗമായി തിരു- കൊച്ചി നിയമസഭയിലെ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായിരുന്നു. 1960കളിൽ ഐക്യമുന്നണി ഗവൺമെന്റ് കിഴക്കൻ മലയോര മേഖലകളിൽ നടന്ന കൂടിയിറക്കിനെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച രാധാകൃഷ്ണൻ മേനോൻ കമ്മിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ചാണ്ടി വിയോജനക്കുറിപ്പ് എഴുതി കർഷക താത്പര്യം സംരക്ഷിക്കുന്നതിന് ശ്രമിച്ചു. റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കർഷകസ്നേഹം ജനം അറിയുന്നത്.
റബർ കർഷകരുടെ ആത്മമിത്രമായിരുന്ന ചാണ്ടി റബർ ബോർഡ് ചെയർമാനായി പ്രവർത്തിച്ച കാലഘട്ടമാണ് റബർ കർഷകരുടെ സുവർണ കാലഘട്ടം. റബർകൃഷി നഷ്ടത്തിലാവുകയും റബർ വില ഇടിയുകയും ചെയ്ത ഒരു സന്ദർഭത്തിലാണ് അദ്ദേഹം റബർ ബോർഡ് ചെയർമാനാകുന്നത്. കർഷക താത്പര്യം മാത്രം സംരക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചു. അതുകൊണ്ട് റബർവില ഉയർന്നു. ഇന്ത്യയിലെ വൻകിട റബർ വ്യവസായികളുമായി ഒരു സാന്പത്തിക ഗൂഢാലോചന നടത്തിയിരുന്നുവെങ്കിൽ കോടിക്കണക്കിന് രൂപ അദ്ദേഹത്തിന് സന്പാദിക്കാമായിരുന്നു. പക്ഷേ അദ്ദേഹം അതിന് ആഗ്രഹിച്ചില്ല.
അനധികൃതമായി ഒരു രൂപ പോലും തന്റെ കൈയിൽ വന്നുചേരാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അരലക്ഷം രൂപയുടെ വാണിശേരി അവാർഡ് വാങ്ങാൻ പോലും അദ്ദേഹം തയാറായില്ല. വളരെ നിർബന്ധിച്ച് വാങ്ങാമെന്ന് സമ്മതിച്ചു. അവാർഡ് സ്വീകരിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു. "ഇത് ഞാൻ അർഹിക്കുന്നതല്ല, എന്റെ പൊതുപ്രവർത്തനത്തിന് നൽകുന്നതാണിത്. പൊതുപ്രവർത്തനം ഒരു കാലത്തും ഞാൻ എന്തെങ്കിലും നേടാൻ ഉപയോഗിച്ചിട്ടില്ല. എന്നേക്കാൾ ഇത് അർഹിക്കുന്ന അനേകായിരം വൃദ്ധന്മാർ ഈ രാജ്യത്തുണ്ട്. അവർക്കുവേണ്ടി സുത്യർഹമാംവണ്ണം സേവനം അനുഷ്ഠിക്കുന്ന ഓസാന ഭവൻ ഡയറക്ടർ കൈപ്പൻപ്ലാക്കൽ അച്ചനെ ഈ തുക ഏൽപ്പിക്കാൻ കച്ചിറമറ്റത്തിനെ ചുമതലപ്പെടുത്തുന്നു.'
പ്രഫ. ചാണ്ടി തുടർന്നു: ഇതുപോലെ എത്രയെത്ര ഭവനങ്ങൾ, മന്ദിരങ്ങൾ, എണ്ണമറ്റ മനുഷ്യമക്കൾ നേരിടുന്ന ജീവൽ പ്രശ്നത്തിന്റെ കാതൽ താൻ കൃത്യമായി കണ്ടു. "ഈ മനുഷ്യജീവികൾ പരിഗണിക്കപ്പെടുന്നുവെന്ന തോന്നൽ അവർക്കുണ്ടാകണം. ഇവരുടെ ശുശ്രൂഷകരെ നിലനിർത്തുകയാണാവശ്യം എന്നെക്കൊണ്ട് കഴിയുന്നതാവട്ടെ.'
മൂന്ന് സംസ്ഥാനങ്ങളുടെ - പോണ്ടിച്ചേരി, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിച്ചു. ഭോപ്പാൽ വിഷവാതക ദുരന്തം ഉണ്ടായപ്പോൾ പല ഉന്നത ഉദ്യോഗസ്ഥരും മറ്റു സംസ്ഥാനങ്ങളിലേക്ക് ഓടിപ്പോയപ്പോൾ ഗവർണർ അവിടെത്തന്നെ താമസിച്ചുകൊണ്ട് പ്രവർത്തനത്തിന് ധീരമായ സേവനം ചെയ്തത് ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ടു. മധ്യപ്രദേശിലെ 12 സർവകലാശാലകളുടെ ചാൻസലർ കൂടിയായിരുന്നു അദ്ദേഹം. സർവകലാശാലകളിലെ പരീക്ഷ ക്രമക്കേടുകളെപ്പറ്റി ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴാണ് ചാണ്ടി അവിടെ ചാർജ് ഏറ്റെടുക്കുന്നത്. സർവകലാശാലകളുടെ പരീക്ഷ ക്രമക്കേടുകൾ തടഞ്ഞ് പരീക്ഷകളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.
മധ്യപ്രദേശിൽ അരങ്ങേറിയ സതി നിർത്തലാക്കുകയും സതി നടന്ന സ്ഥലത്ത് ആരാധനാലയങ്ങൾ സ്ഥാപിക്കാനുള്ള നീക്കം തടയുകയും ചെയ്തുകൊണ്ട് യാഥാസ്ഥിതികരിൽനിന്നും രാഷ്ട്രത്തെ ഉയർത്താൻ കെ.എം.ചാണ്ടിക്ക് സാധിച്ചു.
പാലാ സെന്റ് തോമസ് കോളജിന്റെ സ്ഥാപനത്തിലും പ്രാരംഭപ്രവർത്തനങ്ങളിലും നിർണായകമായ പങ്കുവഹിച്ച അദ്ദേഹം ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിൽ ബിരുദാനന്തര ബിരുദത്തിന്റെ മേധാവിയായി പ്രവർത്തിച്ചു. കേരള സർവകലാശാലയുടെയും കേരള കാർഷിക സർവകലാശാലയുടെയും സെനറ്റ് മെംബർ ആയി പ്രവർത്തിച്ചു. ദീർഘകാലം ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് മെംബർ ആയിരുന്നു. ഇന്ത്യൻ റബർ ഗ്രോവേഴ്സ് അസോസിയേഷന്റെയും സ്ഥാപകനാണ് അദ്ദേഹം.
ഒരു ജനതയ്ക്ക് മുഴുവൻ പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയാണ് ചാണ്ടിസാർ കാരാഗൃഹവാസം സ്വീകരിച്ചത്. ചാണ്ടിസാറിനെപ്പോലെ ആയിരക്കണക്കിനാളുകൾ അതേ ലക്ഷ്യത്തോടെ കഠിനമായ യാതനകൾ അനുഭവിച്ചു. ആ മഹാത്മാക്കൾ ജീവൻ കൊടുത്ത് നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് സ്വാർഥമതികളായ ഭരണാധികാരികൾ ദുർവിനിയോഗം ചെയ്യുന്പോൾ യഥാർഥ രാജ്യസ്നേഹികൾ ദുഃഖിക്കുകയാണ്. വിശ്വാസവഞ്ചന, കൈക്കൂലി, കള്ളരേഖ ചമയ്ക്കൽ തുടങ്ങിയ നീചമായ അപരാധങ്ങൾ ചെയ്തതിന്റെ പേരിൽ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ജയിൽ അഴിക്കുള്ളിൽ അടയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ചാണ്ടിസാറിനെപ്പോലുള്ള ആദർശ ശാലികൾക്കു മാത്രമെ ഈ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷപരിപാടികൾ അദ്ദേഹത്തെപ്പറ്റി കൂടുതൽ പഠിക്കുന്നതിനും അദ്ദേഹത്തിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്നതിനും ഇന്നത്തെ പൊതുപ്രവർത്തകർ തയാറായാൽ നമ്മുടെ രാജ്യത്തിന്റെ ഭാവി ശോഭനമായിരിക്കും.
ജോൺ കച്ചിറമറ്റം
പ്രഫസർ ചാണ്ടി ഗവർണർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാലാ ടൗൺ ഹാളിൽ സ്വാതന്ത്ര്യസമര സേനാനികൾ അദ്ദേഹത്തിന് ഒരു സ്വീകരണം നൽകി. ആ സമയത്ത് അദ്ദേഹം നടത്തിയ പ്രസംഗം ശ്രദ്ധിക്കുക: "നിങ്ങളുടെ നല്ല വാക്കുകൾക്കു നന്ദി. ഒന്നു പറയട്ടെ. ഒന്നും നേടാൻ ആഗ്രഹിക്കാതെ ഒന്നും നേടാതെ, കുരച്ചും നരച്ചും ചോര തുപ്പിയും ഇന്നും നിരത്തുകളിൽ നിരങ്ങുന്ന നിങ്ങളാണ് ഈ ലോകത്തെ നിലനിർത്തുന്ന ത്യാഗമൂർത്തികൾ. അന്നു നിങ്ങൾ സ്വാതന്ത്ര്യത്തിനുള്ള ധീരസമരം കൈയും മെയ്യും മറന്ന് നടത്തി. ഇന്നു നിങ്ങൾ ആരോഗ്യം നഷ്ടപ്പെട്ട് ഈ ജീവിതത്തിൽനിന്നുള്ള മോചനത്തിനായി നിങ്ങളുടെ പോരു പൊരുതുന്ന സ്ഥിതിയിലാണ്. ഞാൻ നിങ്ങളുടെ ഈ വലിയ പ്രശംസ അർഹിക്കുന്നില്ല.
സ്വതന്ത്രസമയം എന്തെല്ലാം സ്ഥാനമാനങ്ങൾ എന്റെമേൽ വന്നു ചേർന്നു. പദവികൾ. നിങ്ങളോ? അന്നുമിന്നും... (ചാണ്ടി രണ്ടാം മുണ്ടുകൊണ്ട് കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു.) ഞാൻ കുറെനാൾ കഴിഞ്ഞ് ഈ ഗവർണർ സ്ഥാനത്തു നിന്നിറങ്ങി നിങ്ങളോടൊപ്പം വരുന്പോൾ അന്ന് എനിക്ക് ഈ സ്നേഹം കിട്ടുമെങ്കിൽ അതായിരിക്കും എന്റെ ഏറ്റവും വലിയ ജീവിതസാഫല്യം. അതർഹിക്കാൻ കഴിയുന്ന വിധം എന്റെ കൈകൾ എന്നും ശുദ്ധമായിരിക്കുവാൻ നിങ്ങളുടെ പ്രാർഥനയുണ്ടാകണം.’
പൊതുപ്രവർത്തനത്തിൽ സംശുദ്ധമായ രീതിയിൽ അദ്ദേഹം പ്രവർത്തിച്ചു. കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടപ്പോഴും നിയമസഭയിൽ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടപ്പോഴും പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും ഗവർണർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോഴും ചാണ്ടിസാറിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. എന്താണ് അതിന് കാരണം? "തന്റെ കുടുംബത്തിൽനിന്ന് ലഭിച്ച ശിക്ഷണവും കാരാഗൃഹത്തിൽ കിടന്ന് രൂപപ്പെടുത്തിയെടുത്ത ചിട്ടകളും ആണ് ചാണ്ടിസാറിന്റെ മാന്യമായ പ്രവർത്തനത്തിനുള്ള കാരണം.’
വിദ്യാർഥിയായിരുന്നപ്പോൾതന്നെ പൊതുപ്രവർത്തനത്തിൽ ഏർപ്പെടുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പടയാളിയായി തീരുകയും ചെയ്ത ചാണ്ടി യുവജനങ്ങളിൽ ദേശീയ ബോധം വളർത്തുന്നതിനായി തിരുവനന്തപുരത്ത് ടാഗോർ അക്കാദമി സ്ഥാപിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഇതിൽ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ദേശീയ കാഴ്ചപ്പാട് മനസിലാക്കിയ സർക്കാർ അക്കാദമിയെ നിരോധിച്ചു.
1942ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് എംഎ കരസ്ഥമാക്കി തുടർന്ന് പാലായിൽ വന്നു താമസിച്ചു. ദിവാൻ സർ. സി.പി.രാമസ്വാമി അയ്യർക്കെതിരായി പ്രക്ഷോഭണത്തിന് നേതൃത്വം നൽകി. 1945ൽ കോൺഗ്രസ് പ്രവർത്തനത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം 1948ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവിതാംകൂർ നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1952ലും നിയമസഭാംഗമായി തിരു- കൊച്ചി നിയമസഭയിലെ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായിരുന്നു. 1960കളിൽ ഐക്യമുന്നണി ഗവൺമെന്റ് കിഴക്കൻ മലയോര മേഖലകളിൽ നടന്ന കൂടിയിറക്കിനെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച രാധാകൃഷ്ണൻ മേനോൻ കമ്മിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ചാണ്ടി വിയോജനക്കുറിപ്പ് എഴുതി കർഷക താത്പര്യം സംരക്ഷിക്കുന്നതിന് ശ്രമിച്ചു. റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കർഷകസ്നേഹം ജനം അറിയുന്നത്.
റബർ കർഷകരുടെ ആത്മമിത്രമായിരുന്ന ചാണ്ടി റബർ ബോർഡ് ചെയർമാനായി പ്രവർത്തിച്ച കാലഘട്ടമാണ് റബർ കർഷകരുടെ സുവർണ കാലഘട്ടം. റബർകൃഷി നഷ്ടത്തിലാവുകയും റബർ വില ഇടിയുകയും ചെയ്ത ഒരു സന്ദർഭത്തിലാണ് അദ്ദേഹം റബർ ബോർഡ് ചെയർമാനാകുന്നത്. കർഷക താത്പര്യം മാത്രം സംരക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചു. അതുകൊണ്ട് റബർവില ഉയർന്നു. ഇന്ത്യയിലെ വൻകിട റബർ വ്യവസായികളുമായി ഒരു സാന്പത്തിക ഗൂഢാലോചന നടത്തിയിരുന്നുവെങ്കിൽ കോടിക്കണക്കിന് രൂപ അദ്ദേഹത്തിന് സന്പാദിക്കാമായിരുന്നു. പക്ഷേ അദ്ദേഹം അതിന് ആഗ്രഹിച്ചില്ല.
അനധികൃതമായി ഒരു രൂപ പോലും തന്റെ കൈയിൽ വന്നുചേരാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അരലക്ഷം രൂപയുടെ വാണിശേരി അവാർഡ് വാങ്ങാൻ പോലും അദ്ദേഹം തയാറായില്ല. വളരെ നിർബന്ധിച്ച് വാങ്ങാമെന്ന് സമ്മതിച്ചു. അവാർഡ് സ്വീകരിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു. "ഇത് ഞാൻ അർഹിക്കുന്നതല്ല, എന്റെ പൊതുപ്രവർത്തനത്തിന് നൽകുന്നതാണിത്. പൊതുപ്രവർത്തനം ഒരു കാലത്തും ഞാൻ എന്തെങ്കിലും നേടാൻ ഉപയോഗിച്ചിട്ടില്ല. എന്നേക്കാൾ ഇത് അർഹിക്കുന്ന അനേകായിരം വൃദ്ധന്മാർ ഈ രാജ്യത്തുണ്ട്. അവർക്കുവേണ്ടി സുത്യർഹമാംവണ്ണം സേവനം അനുഷ്ഠിക്കുന്ന ഓസാന ഭവൻ ഡയറക്ടർ കൈപ്പൻപ്ലാക്കൽ അച്ചനെ ഈ തുക ഏൽപ്പിക്കാൻ കച്ചിറമറ്റത്തിനെ ചുമതലപ്പെടുത്തുന്നു.'
പ്രഫ. ചാണ്ടി തുടർന്നു: ഇതുപോലെ എത്രയെത്ര ഭവനങ്ങൾ, മന്ദിരങ്ങൾ, എണ്ണമറ്റ മനുഷ്യമക്കൾ നേരിടുന്ന ജീവൽ പ്രശ്നത്തിന്റെ കാതൽ താൻ കൃത്യമായി കണ്ടു. "ഈ മനുഷ്യജീവികൾ പരിഗണിക്കപ്പെടുന്നുവെന്ന തോന്നൽ അവർക്കുണ്ടാകണം. ഇവരുടെ ശുശ്രൂഷകരെ നിലനിർത്തുകയാണാവശ്യം എന്നെക്കൊണ്ട് കഴിയുന്നതാവട്ടെ.'
മൂന്ന് സംസ്ഥാനങ്ങളുടെ - പോണ്ടിച്ചേരി, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിച്ചു. ഭോപ്പാൽ വിഷവാതക ദുരന്തം ഉണ്ടായപ്പോൾ പല ഉന്നത ഉദ്യോഗസ്ഥരും മറ്റു സംസ്ഥാനങ്ങളിലേക്ക് ഓടിപ്പോയപ്പോൾ ഗവർണർ അവിടെത്തന്നെ താമസിച്ചുകൊണ്ട് പ്രവർത്തനത്തിന് ധീരമായ സേവനം ചെയ്തത് ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ടു. മധ്യപ്രദേശിലെ 12 സർവകലാശാലകളുടെ ചാൻസലർ കൂടിയായിരുന്നു അദ്ദേഹം. സർവകലാശാലകളിലെ പരീക്ഷ ക്രമക്കേടുകളെപ്പറ്റി ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴാണ് ചാണ്ടി അവിടെ ചാർജ് ഏറ്റെടുക്കുന്നത്. സർവകലാശാലകളുടെ പരീക്ഷ ക്രമക്കേടുകൾ തടഞ്ഞ് പരീക്ഷകളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.
മധ്യപ്രദേശിൽ അരങ്ങേറിയ സതി നിർത്തലാക്കുകയും സതി നടന്ന സ്ഥലത്ത് ആരാധനാലയങ്ങൾ സ്ഥാപിക്കാനുള്ള നീക്കം തടയുകയും ചെയ്തുകൊണ്ട് യാഥാസ്ഥിതികരിൽനിന്നും രാഷ്ട്രത്തെ ഉയർത്താൻ കെ.എം.ചാണ്ടിക്ക് സാധിച്ചു.
പാലാ സെന്റ് തോമസ് കോളജിന്റെ സ്ഥാപനത്തിലും പ്രാരംഭപ്രവർത്തനങ്ങളിലും നിർണായകമായ പങ്കുവഹിച്ച അദ്ദേഹം ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിൽ ബിരുദാനന്തര ബിരുദത്തിന്റെ മേധാവിയായി പ്രവർത്തിച്ചു. കേരള സർവകലാശാലയുടെയും കേരള കാർഷിക സർവകലാശാലയുടെയും സെനറ്റ് മെംബർ ആയി പ്രവർത്തിച്ചു. ദീർഘകാലം ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് മെംബർ ആയിരുന്നു. ഇന്ത്യൻ റബർ ഗ്രോവേഴ്സ് അസോസിയേഷന്റെയും സ്ഥാപകനാണ് അദ്ദേഹം.
ഒരു ജനതയ്ക്ക് മുഴുവൻ പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയാണ് ചാണ്ടിസാർ കാരാഗൃഹവാസം സ്വീകരിച്ചത്. ചാണ്ടിസാറിനെപ്പോലെ ആയിരക്കണക്കിനാളുകൾ അതേ ലക്ഷ്യത്തോടെ കഠിനമായ യാതനകൾ അനുഭവിച്ചു. ആ മഹാത്മാക്കൾ ജീവൻ കൊടുത്ത് നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് സ്വാർഥമതികളായ ഭരണാധികാരികൾ ദുർവിനിയോഗം ചെയ്യുന്പോൾ യഥാർഥ രാജ്യസ്നേഹികൾ ദുഃഖിക്കുകയാണ്. വിശ്വാസവഞ്ചന, കൈക്കൂലി, കള്ളരേഖ ചമയ്ക്കൽ തുടങ്ങിയ നീചമായ അപരാധങ്ങൾ ചെയ്തതിന്റെ പേരിൽ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ജയിൽ അഴിക്കുള്ളിൽ അടയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ചാണ്ടിസാറിനെപ്പോലുള്ള ആദർശ ശാലികൾക്കു മാത്രമെ ഈ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷപരിപാടികൾ അദ്ദേഹത്തെപ്പറ്റി കൂടുതൽ പഠിക്കുന്നതിനും അദ്ദേഹത്തിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്നതിനും ഇന്നത്തെ പൊതുപ്രവർത്തകർ തയാറായാൽ നമ്മുടെ രാജ്യത്തിന്റെ ഭാവി ശോഭനമായിരിക്കും.
ജോൺ കച്ചിറമറ്റം