അബലർക്കു താങ്ങായി വന്നവൻ കുരിശിന്റെ കനത്താൽ താഴെവീഴാതിരിക്കാനുള്ള ഒരു സാധാരണക്കാരനായ വഴിപോക്കന്റെ കൈത്താങ്ങ്. ശിലപോലും അലിഞ്ഞുപോകുന്ന ദുഃഖക്കയത്തിൽ അവന്റെ ശിരസിന്റെ ഭാരമല്പം കുറയ്ക്കാനെന്നവണ്ണം ശിഷ്യൻ പോലുമല്ലായിരുന്ന ഒരു ശിമയോനെ ദൈവം നിയമിച്ചിരുന്നു. രക്ഷകൻ പേറിയത് മനുഷ്യരാശിയുടെ പാപമാണെന്നും തന്മൂലം മനുഷ്യർ തന്നെയാണ് അവനെ താങ്ങേണ്ടതെന്നുമുള്ള ഭാരപ്പെടുത്തുന്ന ഒരോർമപ്പെടുത്തൽ. പടയാളികളുടെ നിർബന്ധം മൂലമാണെങ്കിലും അവൻ അതുചെയ്തു. തന്റെ യാത്രയുടെ ബാക്കിദൂരം നസ്രായനെ തുണയ്ക്കാനുള്ള അവസരം അവനു ലഭിച്ചു.
വഴിയിൽ വീണുകിട്ടിയ വലിയൊരു ഭാഗ്യമായിരുന്നു അതെന്നും അതുമൂലം തന്റെ പേരും പ്രവൃത്തിയും ഒരുനാൾ വേദഗ്രന്ഥത്തിൽ വിലിഖിതമാകുമെന്നും അയാൾ അറിഞ്ഞിരുന്നോ? എവിടെയെങ്കിലും എപ്പോഴെങ്കിലും ചില ശിമയോന്മാരെ തളരുന്പോൾ താങ്ങായും കാലിടറുന്പോൾ കൈവടിയായും നമുക്കുവേണ്ടി കർത്താവ് അയയ്ക്കുന്നുണ്ട്. പരിചിതരും അപരിചിതരും വഴിയാത്രികർ പോലും ചിലപ്പോൾ വലിയ ആശ്വാസമായേക്കാം. ഏതായാലും ആ സഹായം രക്ഷകൻ നിരസിച്ചില്ല. സന്തോഷത്തോടെ സ്വീകരിച്ചു. തന്മൂലം ആ പിതാവിന്റെ മാത്രമല്ല അവന്റെ പുത്രന്മാരുടെ പേരുകൾകൂടി രക്ഷാകര ചരിത്രത്തിൽ ചേർക്കപ്പെട്ടു.
മറ്റുള്ളവരുടെ വേദനകളുടെ വഴികളിൽ ആരും നിർബന്ധിച്ചില്ലെങ്കിലും ശിമയോനാകാനുള്ള വിളി നമുക്കുണ്ട്. ആ കിറേനെക്കാരനെപ്പോലെ കുറേയെങ്കിലും പരസഹായികളാകാൻ നമുക്കു കഴിയുന്നുണ്ടോ? അവശരെ തുണയ്ക്കാൻ നമ്മുടെ കരങ്ങൾ കുറുകിപ്പോകരുത്. അശരണരിൽ സ്വന്തം മുഖം കാണുന്പോൾ മാത്രമേ അവർക്കു ശരണമേകാൻ നമുക്കു മനസുണ്ടാകൂ. നമ്മുടേതായ ജീവിതസാഹചര്യങ്ങളിൽ സാധ്യമായ സഹായങ്ങൾ ചുറ്റുമുള്ളവർക്കു ചെയ്തുകൊടുക്കാം. സത്പ്രവൃത്തികൾ ചെയ്യാൻ ആരുടെയും നിർബന്ധത്തിനു നോക്കിനില്ക്കേണ്ട കാര്യമില്ല. നമ്മുടെ കടമയാണത്. ആർക്കും ഭാരമാതെ, ആരുടെയെങ്കിലുമൊക്കെ ചുമടുതാങ്ങികളായി മാറാം. ആയുസ് അർഥപൂർണമാകുന്നത് അപ്പോഴാണ്. തങ്ങളുടെ ആപത്തുകളിൽ അല്പം സഹായത്തിനായി വിളിക്കാൻ നമ്മുടെ പേര് ഓർക്കുന്നവരായി ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ നാമും ശിമയോന്റെ വഴിയിലാണ്. പരസഹായത്തിനു കിട്ടുന്ന അവസരങ്ങളെ പാഴാക്കാതിരിക്കാം.
അന്യരുടെ ആവശ്യങ്ങളറിഞ്ഞു നാം അവരെ ശുശ്രൂഷിക്കുന്പോൾ അവരുടെ കടപ്പാടിന്റെ കണക്കുപുസ്തകത്തിൽ നമ്മുടെ പേരുകളും കുറിക്കപ്പെടും.പാരിൽ പരസഹായത്തിന്റെ പര്യായങ്ങളായി ജീവിക്കാം. ഒപ്പം, വാഴ്വിലെ കൊച്ചുജീവിതം കടലോളം കടപ്പാടിന്റെ കണക്കുപുസ്തകമാണെന്നു വിസ്മരിക്കരുത്. ഉപകാരികളെ ഉപേക്ഷിക്കരുത്. ആരുടെയും സേവനത്തെ നിസാരമായി കാണാതിരിക്കാം. സാന്ത്വനം സമ്മാനിക്കുന്നവരോടും, തെറ്റുകൾ തിരുത്തിത്തരുന്നവരോടും വീഴ്ചകളിൽ വീണ്ടെടുക്കുന്നവരോടും, മുറിവുകളിൽ മരുന്നേകുന്നവരോടുമൊക്കെയുള്ള നമ്മുടെ കടപ്പാടിന്റെ കണക്കുകൾ കണക്കറ്റവയാണ്.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
വഴിയിൽ വീണുകിട്ടിയ വലിയൊരു ഭാഗ്യമായിരുന്നു അതെന്നും അതുമൂലം തന്റെ പേരും പ്രവൃത്തിയും ഒരുനാൾ വേദഗ്രന്ഥത്തിൽ വിലിഖിതമാകുമെന്നും അയാൾ അറിഞ്ഞിരുന്നോ? എവിടെയെങ്കിലും എപ്പോഴെങ്കിലും ചില ശിമയോന്മാരെ തളരുന്പോൾ താങ്ങായും കാലിടറുന്പോൾ കൈവടിയായും നമുക്കുവേണ്ടി കർത്താവ് അയയ്ക്കുന്നുണ്ട്. പരിചിതരും അപരിചിതരും വഴിയാത്രികർ പോലും ചിലപ്പോൾ വലിയ ആശ്വാസമായേക്കാം. ഏതായാലും ആ സഹായം രക്ഷകൻ നിരസിച്ചില്ല. സന്തോഷത്തോടെ സ്വീകരിച്ചു. തന്മൂലം ആ പിതാവിന്റെ മാത്രമല്ല അവന്റെ പുത്രന്മാരുടെ പേരുകൾകൂടി രക്ഷാകര ചരിത്രത്തിൽ ചേർക്കപ്പെട്ടു.
മറ്റുള്ളവരുടെ വേദനകളുടെ വഴികളിൽ ആരും നിർബന്ധിച്ചില്ലെങ്കിലും ശിമയോനാകാനുള്ള വിളി നമുക്കുണ്ട്. ആ കിറേനെക്കാരനെപ്പോലെ കുറേയെങ്കിലും പരസഹായികളാകാൻ നമുക്കു കഴിയുന്നുണ്ടോ? അവശരെ തുണയ്ക്കാൻ നമ്മുടെ കരങ്ങൾ കുറുകിപ്പോകരുത്. അശരണരിൽ സ്വന്തം മുഖം കാണുന്പോൾ മാത്രമേ അവർക്കു ശരണമേകാൻ നമുക്കു മനസുണ്ടാകൂ. നമ്മുടേതായ ജീവിതസാഹചര്യങ്ങളിൽ സാധ്യമായ സഹായങ്ങൾ ചുറ്റുമുള്ളവർക്കു ചെയ്തുകൊടുക്കാം. സത്പ്രവൃത്തികൾ ചെയ്യാൻ ആരുടെയും നിർബന്ധത്തിനു നോക്കിനില്ക്കേണ്ട കാര്യമില്ല. നമ്മുടെ കടമയാണത്. ആർക്കും ഭാരമാതെ, ആരുടെയെങ്കിലുമൊക്കെ ചുമടുതാങ്ങികളായി മാറാം. ആയുസ് അർഥപൂർണമാകുന്നത് അപ്പോഴാണ്. തങ്ങളുടെ ആപത്തുകളിൽ അല്പം സഹായത്തിനായി വിളിക്കാൻ നമ്മുടെ പേര് ഓർക്കുന്നവരായി ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ നാമും ശിമയോന്റെ വഴിയിലാണ്. പരസഹായത്തിനു കിട്ടുന്ന അവസരങ്ങളെ പാഴാക്കാതിരിക്കാം.
അന്യരുടെ ആവശ്യങ്ങളറിഞ്ഞു നാം അവരെ ശുശ്രൂഷിക്കുന്പോൾ അവരുടെ കടപ്പാടിന്റെ കണക്കുപുസ്തകത്തിൽ നമ്മുടെ പേരുകളും കുറിക്കപ്പെടും.പാരിൽ പരസഹായത്തിന്റെ പര്യായങ്ങളായി ജീവിക്കാം. ഒപ്പം, വാഴ്വിലെ കൊച്ചുജീവിതം കടലോളം കടപ്പാടിന്റെ കണക്കുപുസ്തകമാണെന്നു വിസ്മരിക്കരുത്. ഉപകാരികളെ ഉപേക്ഷിക്കരുത്. ആരുടെയും സേവനത്തെ നിസാരമായി കാണാതിരിക്കാം. സാന്ത്വനം സമ്മാനിക്കുന്നവരോടും, തെറ്റുകൾ തിരുത്തിത്തരുന്നവരോടും വീഴ്ചകളിൽ വീണ്ടെടുക്കുന്നവരോടും, മുറിവുകളിൽ മരുന്നേകുന്നവരോടുമൊക്കെയുള്ള നമ്മുടെ കടപ്പാടിന്റെ കണക്കുകൾ കണക്കറ്റവയാണ്.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്