ഗത്സെമനിയിൽ ഗദ്ഗദങ്ങളുടെ ആധിക്യത്തിൽ അവന്റെ മൃദുമേനിയിലെ രോമകൂപങ്ങൾ നിണം മുറ്റിനിന്നു. മിഴിക്കുഴികൾ നിണതടങ്ങളായി. ശരീരം ശോണിത വർണവും. ഉള്ളിൽ ഉരുകിയ തീവ്രവേദന തൊലിപ്പുറത്തുകൂടി തിളച്ചുതൂകി. നിണകണങ്ങൾ വീണു മണ്ണു കുതിർന്നു. ധര അതിന്റെ അധരങ്ങളിൽ അവന്റെ രുധിരത്തിന്റെ രുചി നുണഞ്ഞു. നൊന്പരങ്ങളാൽ എറ്റവുമധികം നനഞ്ഞ വാഴ്വിലെ ഒരേയൊരിടം ഗത്സെമനി തന്നെ.
മനുഷ്യനിർമിതമായ ഒരു വേദനസംഹാരിക്കും മാറ്റാനാവാത്ത തരത്തിലുള്ള മനോനൊന്പരം മനുഷ്യനെന്ന നിലയിൽ ആ രാത്രിയിൽ അവൻ അനുഭവിച്ചു. അവൻ ഏറ്റെടുത്തതെല്ലാം സഹനങ്ങളുടെ അങ്ങേയറ്റം ആയിരുന്നു. ദേഹമൊന്നു വെട്ടിവിയർത്തു ജലാംശം നഷ്ടമാകുന്പോൾ നമുക്ക് അവശത തോന്നാറില്ലേ? രക്തം ജീവനാണ്, ജീവന്റെ ഉൗർജമാണ്. അതു വാർന്നുപോകുന്പോൾ എത്ര മാത്രം വിവശതയും വേദനയുമായിരിക്കും ഒരാൾ അനുഭവിക്കുക. അവൻ വിയർത്ത രക്തത്തുള്ളികളുടെ വിലയാണ് നാമും നമ്മുടെ ആത്മരക്ഷയും. അവനെ ഇനിയും നാം നോവിക്കരുത്.
ചില ഗത്സെമനി അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നിരിക്കാം. ശാരീരികമോ മാനസികമോ ആയ കഠിന നൊന്പരങ്ങളിലൂടെ നാം കടന്നുപോയ നിമിഷങ്ങൾ. കൂടെ ഉണർന്നിരിക്കാൻ നമുക്കു നാം മാത്രം ഉണ്ടായിരുന്ന നാഴികകൾ. നമ്മുടെ സങ്കടങ്ങൾ നമ്മുടേതു മാത്രമായി മാറിയ നിമിഷങ്ങൾ. കൂട്ടിനുണ്ടായിരിക്കേണ്ടവർ അതൊന്നും അറിയാത്തമട്ടിൽ മൂടിപ്പുതച്ചു കിടന്നുറങ്ങിയ രാത്രികൾ. ഓർക്കണം, രക്ഷാകരമായ എന്തെങ്കിലും ദൈവം അവയിലൊക്കെ കണിശമായും കണ്ടിട്ടുണ്ടാവണം. അതുകൊണ്ടാണ് നാം ഇന്നും ജീവിക്കുന്നത്.
സഹനങ്ങളും വേദനകളും ഇനിയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും. അവയിലൊന്നും തകർന്നുപോകരുത്. താങ്ങാനാവത്തതെന്ന് ഒരു വേദനയെയും വിളിക്കേണ്ടതില്ല. കാരണം, ചുമക്കാനാവാത്തതൊന്നും ദൈവം നമ്മുടെ ചുമലിൽ വച്ചുതരില്ല. തന്റെ മനോവ്യഥകളെക്കാൾ അവനെ കുത്തിവേദനിപ്പിച്ചതു സ്വന്തം ശിഷ്യരുടെ നിദ്രയും നിസംഗതയുമായിരുന്നു. മറ്റുള്ളവരുടെ ദുഃഖങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. അവരുടെ സങ്കടങ്ങളെക്കാൾ പ്രാധാന്യം നമ്മുടെ സുഖങ്ങൾക്കുണ്ടാവരുത്. അപരനുവേണ്ടി വേദനിക്കാനുള്ള സന്നദ്ധത നമുക്കുണ്ടാവണം.
ഇന്നത്തെ ലോകത്തിൽ മറ്റുള്ളവർക്കു വേണ്ടി ഇത്തിരി വിയർപ്പൊഴുക്കാൻ പോലും വിമുഖത കാട്ടുന്ന മനുഷ്യരുടെ മനോഭാവത്തിന്റെ അപവാദമായി മാറേണ്ടതാണ് ക്രൈസ്തവ ജീവിതശൈലി. ഒപ്പം, ആരുടെയും മനോനൊന്പരങ്ങൾക്കു ഇടയാകാതിരിക്കാം. നമ്മുടെ സഹോദരങ്ങളുടെയും പരിചിതരുടെയും അസുഖങ്ങളുടെ അവസ്ഥകളെ നമ്മുടെ സുഖശയനത്തിന്റെ കിടപ്പറകളാക്കി മാറ്റാതിരിക്കാം. കുറേക്കൂടി മനുഷ്യപ്പറ്റുള്ളവരായിത്തീരാൻ നോന്പിന്റെ നാളുകൾ നമ്മെ സഹായിക്കട്ടെ.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
മനുഷ്യനിർമിതമായ ഒരു വേദനസംഹാരിക്കും മാറ്റാനാവാത്ത തരത്തിലുള്ള മനോനൊന്പരം മനുഷ്യനെന്ന നിലയിൽ ആ രാത്രിയിൽ അവൻ അനുഭവിച്ചു. അവൻ ഏറ്റെടുത്തതെല്ലാം സഹനങ്ങളുടെ അങ്ങേയറ്റം ആയിരുന്നു. ദേഹമൊന്നു വെട്ടിവിയർത്തു ജലാംശം നഷ്ടമാകുന്പോൾ നമുക്ക് അവശത തോന്നാറില്ലേ? രക്തം ജീവനാണ്, ജീവന്റെ ഉൗർജമാണ്. അതു വാർന്നുപോകുന്പോൾ എത്ര മാത്രം വിവശതയും വേദനയുമായിരിക്കും ഒരാൾ അനുഭവിക്കുക. അവൻ വിയർത്ത രക്തത്തുള്ളികളുടെ വിലയാണ് നാമും നമ്മുടെ ആത്മരക്ഷയും. അവനെ ഇനിയും നാം നോവിക്കരുത്.
ചില ഗത്സെമനി അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നിരിക്കാം. ശാരീരികമോ മാനസികമോ ആയ കഠിന നൊന്പരങ്ങളിലൂടെ നാം കടന്നുപോയ നിമിഷങ്ങൾ. കൂടെ ഉണർന്നിരിക്കാൻ നമുക്കു നാം മാത്രം ഉണ്ടായിരുന്ന നാഴികകൾ. നമ്മുടെ സങ്കടങ്ങൾ നമ്മുടേതു മാത്രമായി മാറിയ നിമിഷങ്ങൾ. കൂട്ടിനുണ്ടായിരിക്കേണ്ടവർ അതൊന്നും അറിയാത്തമട്ടിൽ മൂടിപ്പുതച്ചു കിടന്നുറങ്ങിയ രാത്രികൾ. ഓർക്കണം, രക്ഷാകരമായ എന്തെങ്കിലും ദൈവം അവയിലൊക്കെ കണിശമായും കണ്ടിട്ടുണ്ടാവണം. അതുകൊണ്ടാണ് നാം ഇന്നും ജീവിക്കുന്നത്.
സഹനങ്ങളും വേദനകളും ഇനിയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും. അവയിലൊന്നും തകർന്നുപോകരുത്. താങ്ങാനാവത്തതെന്ന് ഒരു വേദനയെയും വിളിക്കേണ്ടതില്ല. കാരണം, ചുമക്കാനാവാത്തതൊന്നും ദൈവം നമ്മുടെ ചുമലിൽ വച്ചുതരില്ല. തന്റെ മനോവ്യഥകളെക്കാൾ അവനെ കുത്തിവേദനിപ്പിച്ചതു സ്വന്തം ശിഷ്യരുടെ നിദ്രയും നിസംഗതയുമായിരുന്നു. മറ്റുള്ളവരുടെ ദുഃഖങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. അവരുടെ സങ്കടങ്ങളെക്കാൾ പ്രാധാന്യം നമ്മുടെ സുഖങ്ങൾക്കുണ്ടാവരുത്. അപരനുവേണ്ടി വേദനിക്കാനുള്ള സന്നദ്ധത നമുക്കുണ്ടാവണം.
ഇന്നത്തെ ലോകത്തിൽ മറ്റുള്ളവർക്കു വേണ്ടി ഇത്തിരി വിയർപ്പൊഴുക്കാൻ പോലും വിമുഖത കാട്ടുന്ന മനുഷ്യരുടെ മനോഭാവത്തിന്റെ അപവാദമായി മാറേണ്ടതാണ് ക്രൈസ്തവ ജീവിതശൈലി. ഒപ്പം, ആരുടെയും മനോനൊന്പരങ്ങൾക്കു ഇടയാകാതിരിക്കാം. നമ്മുടെ സഹോദരങ്ങളുടെയും പരിചിതരുടെയും അസുഖങ്ങളുടെ അവസ്ഥകളെ നമ്മുടെ സുഖശയനത്തിന്റെ കിടപ്പറകളാക്കി മാറ്റാതിരിക്കാം. കുറേക്കൂടി മനുഷ്യപ്പറ്റുള്ളവരായിത്തീരാൻ നോന്പിന്റെ നാളുകൾ നമ്മെ സഹായിക്കട്ടെ.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്