ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ പ്രോജ്വലിപ്പിച്ച നവോത്ഥാന നായകരിൽ എല്ലാ അർഥത്തിലും മുൻനിരയിൽ പ്രതിഷ്ഠിക്കേണ്ട നാമമാണ് ജോണ് ഏണസ്റ്റ് ഹാങ്സ്ലേഡൻ എന്ന അർണോസ് പാതിരിയുടേത് (1681-1732).
ഭാരതത്തിന്റെ ഈടുവെയ്പുകളായ വേദേതിഹാസപുരാണങ്ങളുടെയും സംസ്കൃതഭാഷയുടെയും മഹാപ്രപഞ്ചത്തിലേക്കുള്ള രാജവീഥി യൂറോപ്പിനു മുന്പിൽ തുറന്നിട്ട മഹാമനീഷിയാണ് അർണോസ് പാതിരി. അതുകൊണ്ടാണ് അദ്ദേഹത്തെ ഭാരതസംസ്കാരത്തെ യൂറോപ്പിനു പകർന്നു നൽകിയ പ്രഥമ ഇൻഡോളജിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നത്.
അർണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 320-ാം വാർഷികവും അദ്ദേഹത്തിന്റെ 288-ാം ചരമവാർഷികവുമാണ് ഇപ്പോൾ അനുസ്മരിക്കപ്പെടുന്നത്. 1700 ഡിസംബർ 13-നാണ് അദ്ദേഹം ഇന്ത്യയിൽ എത്തിച്ചേർന്നത്. 1732 മാർച്ച് 20-നാണ് അദ്ദേഹത്തിന്റെ ചരമദിനം.
ഇന്ത്യയിലേക്കു കടന്നുവന്ന മിഷനറിമാരിൽ ഒരു വിഭാഗം സ്വന്തം രാജ്യത്തിന്റെയോ മതത്തിന്റെയോ വക്താക്കളാകുന്നതിനു പകരം തദ്ദേശവാസികളുടെ അസ്തിത്വത്തെ കണ്ടറിയുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ആ നിലയിൽ ഏറെ മുന്പിൽ നിൽക്കുന്ന ജർമൻ മിഷനറിയാണ് ജോണ് ഏണസ്റ്റ് ഹാങ്സ്ലേഡൻ. താൻ ഏതാവശ്യത്തിനുവേണ്ടി നിയോഗിക്കപ്പെട്ടുവോ ആ ലക്ഷ്യത്തിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ തദ്ദേശവാസികളുടെ സത്തയെ തിരിച്ചറിയുന്നതിനും സ്വാംശീകരിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. അങ്ങനെ തന്റേതായ ഒരു ദാർശനിക ലോകക്രമത്തെ വാർത്തെടുക്കുന്നതിലും അദ്ദേഹം വിജയിച്ചു. അതിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് അദ്ദേഹം കഠിനമായ അഗ്നിപരീക്ഷകളിലൂടെ സംസ്കൃതം, മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയത്.
താൻ നേടിയെടുത്ത ഭാഷാപാണ്ഡിത്യത്തിലൂടെ ഭാഷാശാസ്ത്രത്തിനും വൈജ്ഞാനികശാഖയ്ക്കും സാഹിത്യത്തിനും നിത്യസ്മാരകങ്ങളാകാവുന്ന നിരവധി കൃതികൾ രചിക്കുന്നതിൽ ബദ്ധശ്രദ്ധനായി. പാശ്ചാത്യ വരേണ്യ ഭാഷകളായിരുന്ന ലത്തീൻ, പോർച്ചുഗീസ്, ജർമൻ ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ടായിരുന്ന അർണോസ് പാതിരി സംസ്കൃതത്തിലും മലയാളത്തിലുമാണ് ഗ്രന്ഥങ്ങൾ രചിച്ചത്. അങ്ങനെ ഭാരതസംസ്കാരത്തിന്റെ ആഴങ്ങളിലേക്കു വിദേശികൾക്കു കടന്നുവരാനുള്ള വഴിത്താരയാണ് അദ്ദേഹം തുറന്നുവച്ചത്. മലയാളം- പോർച്ചുഗീസ് നിഘണ്ടു, ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക, ചതുരന്ത്യം, ഉമ്മായുടെ ദുഃഖം, വ്യാകുലപ്രബന്ധം, പുത്തൻപാന, ജനോവപർവം തുടങ്ങിയ കൃതികൾ അർണോസിന്റെ ഭാഷാവ്യുൽപ്പത്തിക്കുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണ്.
അവർണർക്കു സംസ്കൃതവും വേദങ്ങളും പുരാണങ്ങളും നിഷിദ്ധമായിരുന്ന കാലത്താണ് ജോണ് ഏണസ്റ്റ് ഹാങ്സ്ലേഡൻ ‘തൃശിവപേരൂർ സർവകലാശാല’ എന്നു വിദേശികളാൽ പ്രകീർത്തിക്കപ്പെട്ട തൃശൂരിലെ ബ്രഹ്മസ്വം വിദ്യാപീഠത്തിൽനിന്നു സംസ്കൃത പാണ്ഡിത്യം നേടിയത്. അന്നത്തെ സാമൂഹ്യസാഹചര്യത്തിൽ അർണോസ് പാതിരി ഈ നേട്ടം കൈവരിക്കുന്നതിൽ കാണിച്ച മികവ് പണ്ഡിതലോകത്തിനു ഒരു സമസ്യ തന്നെയാണ്. പിന്നീടു ജർമനിയിൽനിന്നു ഭാരതത്തിലേക്കു വന്ന മാക്സ് മുള്ളർ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയവർക്ക് ഒരു മാർഗദർശി ആയിരുന്നു അർണോസ് പാതിരി. ജർമൻകാരനാണെങ്കിലും കർമംകൊണ്ട് മലയാളിയായി തന്നെ ജീവിച്ചു മരിച്ച വ്യക്തിയാണദ്ദേഹം.
ഭാരതീയ പുരാണ ഗ്രന്ഥങ്ങളെയാണ് അർണോസ് പാതിരി സാഹിത്യരചനയ്ക്കു മാതൃകയായി സ്വീകരിച്ചത്. എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും കൃതികൾ അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, ക്രൈസ്തവാധിഷ്ഠിതമായ തത്വചിന്തയും ദർശനവും ത്രിത്വത്തിൽ ഉറപ്പിച്ചുകൊണ്ട് തനതായ ഒരു കാവ്യപാരന്പര്യം വികസിപ്പിക്കുന്നതിൽ മലയാള സാഹിത്യത്തിൽ മൂലക്കല്ലിട്ട പെരുന്തച്ചനാണ് അർണോസ് പാതിരി. പക്ഷേ, അർണോസ് പാതിരി ഒരിക്കലും താൻ മാതൃകയായി സ്വീകരിച്ച കവികളുടെ പന്ഥാവിൽതന്നെ വട്ടംചുറ്റാനല്ല ശ്രമിച്ചത്.
തുഞ്ചത്താചാര്യനും പൂന്താനവും ചെറുശേരിയും നിരണം കവികളും സൃഷ്ടിച്ച പാരന്പര്യ വഴികളിലൂടെ സഞ്ചരിച്ചു തനതായ വഴികൾ ഘടനാപരമായി കണ്ടെത്തുന്നതിൽ അർണോസ് പാതിരി വിജയിച്ചു. മലയാളത്തിലെ ആദ്യ വിലാപകാവ്യവും ആദ്യ ഖണ്ഡകാവ്യവും ഭാരത-രാമായണേതര കാവ്യസൃഷ്ടിക്കും തുടക്കം കുറിച്ച കവി എന്ന നിലയിൽ മലയാള കാവ്യസാഹിത്യചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, അർണോസ് പാതിരിയുടെ നേട്ടങ്ങളെ തമസ്കരിക്കാനുള്ള ബോധപൂർവമായ പരിശ്രമങ്ങളും ധാരാളമായി നടന്നിട്ടുണ്ട്. മലയാള കവിതയുടെ ചരിത്രം രചിച്ച പലരും അർണോസിനെ കണ്ടില്ലെന്നു നടിച്ചു. എന്നാൽ, വജ്രത്തെ എത്രകാലം ചെളിക്കുഴിയിലോ മുൾക്കാട്ടിലോ ഒളിപ്പിച്ചുവച്ചാലും അതിന്റെ തിളക്കത്തിനു ഒരു മങ്ങലും സംഭവിക്കില്ലെന്ന് ഇക്കൂട്ടർ അറിയുന്നില്ല.
നിഘണ്ടു നിർമാണത്തിലാണ് അദ്ദേഹം ഏറെ ശ്രദ്ധയും കൃത്യതയും പുലർത്തിയത്. പൂർവമാതൃകകളൊന്നും ഇല്ലാതെ തന്നെ എത്ര കലാത്മകവും മർമപ്രധാനവുമായിട്ടാണ് തന്റെ നിഘണ്ടുവിനെ അദ്ദേഹം രൂപകല്പന ചെയ്തത്. തികച്ചും ഭാരതീയമായ ഉപമകളും സൂചകങ്ങളും കഥാപാത്രങ്ങളുമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. വിദേശികൾക്കു ഭാരതീയ ഭാഷയുടെയും സാഹിത്യത്തിന്റെയും വൈശിഷ്ട്യം എന്തെന്നു മനസിലാക്കിക്കൊടുക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പിൽക്കാലത്ത് ഭാഷാപരമായും സാംസ്കാരികമായും വിദേശ മേൽക്കോയ്മ അടിച്ചേല്പിക്കാൻ ശ്രമിച്ച വിദേശികളിൽനിന്നു ജോണ് ഏണസ്റ്റ് ഹാങ്സ്ലേഡൻ എത്രമാത്രം വ്യത്യസ്തനാകുന്നു എന്ന് ഇത് അടിവരയിട്ടുറപ്പിക്കുന്നു.
ബൈബിളിന്റെ പുനർവായനയിൽ തന്റെ മുൻഗാമികളിൽനിന്നു വ്യത്യസ്തമായ ഒരു വീക്ഷണമാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു ഹ്യൂമനിസ്റ്റ് ദർശനം അദ്ദേഹത്തെ നയിച്ചിരുന്നു. മതസേവനത്തിനു അർണോസ് പാതിരി സ്വീകരിച്ച മാർഗം പിന്തുടർന്നിരുന്നുവെങ്കിൽ ക്രൈസ്തവ സമൂഹത്തിനു ഗണ്യമായ പുരോഗതി കൈവരിക്കാമായിരുന്നു എന്നു വിലയിരുത്തുന്നവരുണ്ട്.
കേരളത്തിലെ ദേവാലയനിർമിതിയിലും അർണോസ് പാതിരി നൽകിയിട്ടുള്ള സംഭാവന ഗണ്യമാണ്. വേലൂരിൽ അർണോസ് പാതിരി സ്ഥാപിച്ച ദേവാലയത്തിന്റെ മാതൃകയിൽ നിരവധി ദേവാലയങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കപ്പെട്ടതായി ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പിൽക്കാലത്ത് വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ സാഹിത്യത്തെ പരിപോഷിപ്പിച്ച കവികൾക്കെല്ലാം ഉത്തേജനം പകർന്നത് അർണോസ് പാതിരിയാണ്. മഹാകവി കെ.വി. സൈമണ്, കട്ടക്കയം ചെറിയാൻ മാപ്പിള, പി.സി.ദേവസ്യ, സിസ്റ്റർ മേരി ബെനീഞ്ഞ, പുത്തൻകാവ് മാത്തൻ തരകൻ എന്നിങ്ങനെ എത്രയെത്ര കവികൾ...
ഭാരതത്തിന്റെ വൈജ്ഞാനിക ഖനികളെയും പുരാണങ്ങളെയും സംസ്കൃത ഭാഷയേയും സമുദ്രാതിർത്തി കടത്തി യൂറോപ്പിൽ വ്യാപിപ്പിക്കുകയും നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും സമാനതകളില്ലാത്ത സംഭാവനകൾ അർപ്പിച്ച യുഗസഞ്ചാരിയും ആയിരുന്നു അർണോസ് പാതിരി എന്നു നിസംശയം പറയാം.
ജോണ് തോമസ്
ഭാരതത്തിന്റെ ഈടുവെയ്പുകളായ വേദേതിഹാസപുരാണങ്ങളുടെയും സംസ്കൃതഭാഷയുടെയും മഹാപ്രപഞ്ചത്തിലേക്കുള്ള രാജവീഥി യൂറോപ്പിനു മുന്പിൽ തുറന്നിട്ട മഹാമനീഷിയാണ് അർണോസ് പാതിരി. അതുകൊണ്ടാണ് അദ്ദേഹത്തെ ഭാരതസംസ്കാരത്തെ യൂറോപ്പിനു പകർന്നു നൽകിയ പ്രഥമ ഇൻഡോളജിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നത്.
അർണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 320-ാം വാർഷികവും അദ്ദേഹത്തിന്റെ 288-ാം ചരമവാർഷികവുമാണ് ഇപ്പോൾ അനുസ്മരിക്കപ്പെടുന്നത്. 1700 ഡിസംബർ 13-നാണ് അദ്ദേഹം ഇന്ത്യയിൽ എത്തിച്ചേർന്നത്. 1732 മാർച്ച് 20-നാണ് അദ്ദേഹത്തിന്റെ ചരമദിനം.
ഇന്ത്യയിലേക്കു കടന്നുവന്ന മിഷനറിമാരിൽ ഒരു വിഭാഗം സ്വന്തം രാജ്യത്തിന്റെയോ മതത്തിന്റെയോ വക്താക്കളാകുന്നതിനു പകരം തദ്ദേശവാസികളുടെ അസ്തിത്വത്തെ കണ്ടറിയുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ആ നിലയിൽ ഏറെ മുന്പിൽ നിൽക്കുന്ന ജർമൻ മിഷനറിയാണ് ജോണ് ഏണസ്റ്റ് ഹാങ്സ്ലേഡൻ. താൻ ഏതാവശ്യത്തിനുവേണ്ടി നിയോഗിക്കപ്പെട്ടുവോ ആ ലക്ഷ്യത്തിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ തദ്ദേശവാസികളുടെ സത്തയെ തിരിച്ചറിയുന്നതിനും സ്വാംശീകരിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. അങ്ങനെ തന്റേതായ ഒരു ദാർശനിക ലോകക്രമത്തെ വാർത്തെടുക്കുന്നതിലും അദ്ദേഹം വിജയിച്ചു. അതിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് അദ്ദേഹം കഠിനമായ അഗ്നിപരീക്ഷകളിലൂടെ സംസ്കൃതം, മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയത്.
താൻ നേടിയെടുത്ത ഭാഷാപാണ്ഡിത്യത്തിലൂടെ ഭാഷാശാസ്ത്രത്തിനും വൈജ്ഞാനികശാഖയ്ക്കും സാഹിത്യത്തിനും നിത്യസ്മാരകങ്ങളാകാവുന്ന നിരവധി കൃതികൾ രചിക്കുന്നതിൽ ബദ്ധശ്രദ്ധനായി. പാശ്ചാത്യ വരേണ്യ ഭാഷകളായിരുന്ന ലത്തീൻ, പോർച്ചുഗീസ്, ജർമൻ ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ടായിരുന്ന അർണോസ് പാതിരി സംസ്കൃതത്തിലും മലയാളത്തിലുമാണ് ഗ്രന്ഥങ്ങൾ രചിച്ചത്. അങ്ങനെ ഭാരതസംസ്കാരത്തിന്റെ ആഴങ്ങളിലേക്കു വിദേശികൾക്കു കടന്നുവരാനുള്ള വഴിത്താരയാണ് അദ്ദേഹം തുറന്നുവച്ചത്. മലയാളം- പോർച്ചുഗീസ് നിഘണ്ടു, ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക, ചതുരന്ത്യം, ഉമ്മായുടെ ദുഃഖം, വ്യാകുലപ്രബന്ധം, പുത്തൻപാന, ജനോവപർവം തുടങ്ങിയ കൃതികൾ അർണോസിന്റെ ഭാഷാവ്യുൽപ്പത്തിക്കുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണ്.
അവർണർക്കു സംസ്കൃതവും വേദങ്ങളും പുരാണങ്ങളും നിഷിദ്ധമായിരുന്ന കാലത്താണ് ജോണ് ഏണസ്റ്റ് ഹാങ്സ്ലേഡൻ ‘തൃശിവപേരൂർ സർവകലാശാല’ എന്നു വിദേശികളാൽ പ്രകീർത്തിക്കപ്പെട്ട തൃശൂരിലെ ബ്രഹ്മസ്വം വിദ്യാപീഠത്തിൽനിന്നു സംസ്കൃത പാണ്ഡിത്യം നേടിയത്. അന്നത്തെ സാമൂഹ്യസാഹചര്യത്തിൽ അർണോസ് പാതിരി ഈ നേട്ടം കൈവരിക്കുന്നതിൽ കാണിച്ച മികവ് പണ്ഡിതലോകത്തിനു ഒരു സമസ്യ തന്നെയാണ്. പിന്നീടു ജർമനിയിൽനിന്നു ഭാരതത്തിലേക്കു വന്ന മാക്സ് മുള്ളർ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയവർക്ക് ഒരു മാർഗദർശി ആയിരുന്നു അർണോസ് പാതിരി. ജർമൻകാരനാണെങ്കിലും കർമംകൊണ്ട് മലയാളിയായി തന്നെ ജീവിച്ചു മരിച്ച വ്യക്തിയാണദ്ദേഹം.
ഭാരതീയ പുരാണ ഗ്രന്ഥങ്ങളെയാണ് അർണോസ് പാതിരി സാഹിത്യരചനയ്ക്കു മാതൃകയായി സ്വീകരിച്ചത്. എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും കൃതികൾ അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, ക്രൈസ്തവാധിഷ്ഠിതമായ തത്വചിന്തയും ദർശനവും ത്രിത്വത്തിൽ ഉറപ്പിച്ചുകൊണ്ട് തനതായ ഒരു കാവ്യപാരന്പര്യം വികസിപ്പിക്കുന്നതിൽ മലയാള സാഹിത്യത്തിൽ മൂലക്കല്ലിട്ട പെരുന്തച്ചനാണ് അർണോസ് പാതിരി. പക്ഷേ, അർണോസ് പാതിരി ഒരിക്കലും താൻ മാതൃകയായി സ്വീകരിച്ച കവികളുടെ പന്ഥാവിൽതന്നെ വട്ടംചുറ്റാനല്ല ശ്രമിച്ചത്.
തുഞ്ചത്താചാര്യനും പൂന്താനവും ചെറുശേരിയും നിരണം കവികളും സൃഷ്ടിച്ച പാരന്പര്യ വഴികളിലൂടെ സഞ്ചരിച്ചു തനതായ വഴികൾ ഘടനാപരമായി കണ്ടെത്തുന്നതിൽ അർണോസ് പാതിരി വിജയിച്ചു. മലയാളത്തിലെ ആദ്യ വിലാപകാവ്യവും ആദ്യ ഖണ്ഡകാവ്യവും ഭാരത-രാമായണേതര കാവ്യസൃഷ്ടിക്കും തുടക്കം കുറിച്ച കവി എന്ന നിലയിൽ മലയാള കാവ്യസാഹിത്യചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, അർണോസ് പാതിരിയുടെ നേട്ടങ്ങളെ തമസ്കരിക്കാനുള്ള ബോധപൂർവമായ പരിശ്രമങ്ങളും ധാരാളമായി നടന്നിട്ടുണ്ട്. മലയാള കവിതയുടെ ചരിത്രം രചിച്ച പലരും അർണോസിനെ കണ്ടില്ലെന്നു നടിച്ചു. എന്നാൽ, വജ്രത്തെ എത്രകാലം ചെളിക്കുഴിയിലോ മുൾക്കാട്ടിലോ ഒളിപ്പിച്ചുവച്ചാലും അതിന്റെ തിളക്കത്തിനു ഒരു മങ്ങലും സംഭവിക്കില്ലെന്ന് ഇക്കൂട്ടർ അറിയുന്നില്ല.
നിഘണ്ടു നിർമാണത്തിലാണ് അദ്ദേഹം ഏറെ ശ്രദ്ധയും കൃത്യതയും പുലർത്തിയത്. പൂർവമാതൃകകളൊന്നും ഇല്ലാതെ തന്നെ എത്ര കലാത്മകവും മർമപ്രധാനവുമായിട്ടാണ് തന്റെ നിഘണ്ടുവിനെ അദ്ദേഹം രൂപകല്പന ചെയ്തത്. തികച്ചും ഭാരതീയമായ ഉപമകളും സൂചകങ്ങളും കഥാപാത്രങ്ങളുമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. വിദേശികൾക്കു ഭാരതീയ ഭാഷയുടെയും സാഹിത്യത്തിന്റെയും വൈശിഷ്ട്യം എന്തെന്നു മനസിലാക്കിക്കൊടുക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പിൽക്കാലത്ത് ഭാഷാപരമായും സാംസ്കാരികമായും വിദേശ മേൽക്കോയ്മ അടിച്ചേല്പിക്കാൻ ശ്രമിച്ച വിദേശികളിൽനിന്നു ജോണ് ഏണസ്റ്റ് ഹാങ്സ്ലേഡൻ എത്രമാത്രം വ്യത്യസ്തനാകുന്നു എന്ന് ഇത് അടിവരയിട്ടുറപ്പിക്കുന്നു.
ബൈബിളിന്റെ പുനർവായനയിൽ തന്റെ മുൻഗാമികളിൽനിന്നു വ്യത്യസ്തമായ ഒരു വീക്ഷണമാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു ഹ്യൂമനിസ്റ്റ് ദർശനം അദ്ദേഹത്തെ നയിച്ചിരുന്നു. മതസേവനത്തിനു അർണോസ് പാതിരി സ്വീകരിച്ച മാർഗം പിന്തുടർന്നിരുന്നുവെങ്കിൽ ക്രൈസ്തവ സമൂഹത്തിനു ഗണ്യമായ പുരോഗതി കൈവരിക്കാമായിരുന്നു എന്നു വിലയിരുത്തുന്നവരുണ്ട്.
കേരളത്തിലെ ദേവാലയനിർമിതിയിലും അർണോസ് പാതിരി നൽകിയിട്ടുള്ള സംഭാവന ഗണ്യമാണ്. വേലൂരിൽ അർണോസ് പാതിരി സ്ഥാപിച്ച ദേവാലയത്തിന്റെ മാതൃകയിൽ നിരവധി ദേവാലയങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കപ്പെട്ടതായി ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പിൽക്കാലത്ത് വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ സാഹിത്യത്തെ പരിപോഷിപ്പിച്ച കവികൾക്കെല്ലാം ഉത്തേജനം പകർന്നത് അർണോസ് പാതിരിയാണ്. മഹാകവി കെ.വി. സൈമണ്, കട്ടക്കയം ചെറിയാൻ മാപ്പിള, പി.സി.ദേവസ്യ, സിസ്റ്റർ മേരി ബെനീഞ്ഞ, പുത്തൻകാവ് മാത്തൻ തരകൻ എന്നിങ്ങനെ എത്രയെത്ര കവികൾ...
ഭാരതത്തിന്റെ വൈജ്ഞാനിക ഖനികളെയും പുരാണങ്ങളെയും സംസ്കൃത ഭാഷയേയും സമുദ്രാതിർത്തി കടത്തി യൂറോപ്പിൽ വ്യാപിപ്പിക്കുകയും നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും സമാനതകളില്ലാത്ത സംഭാവനകൾ അർപ്പിച്ച യുഗസഞ്ചാരിയും ആയിരുന്നു അർണോസ് പാതിരി എന്നു നിസംശയം പറയാം.
ജോണ് തോമസ്