ലോകവിചാരം / സെർജി ആന്റണി
കോവിഡ് ഭീതിയിൽ ആശങ്കകൾക്കൊപ്പം അഭ്യൂഹങ്ങളും വായുവേഗത്തിലാണു പരക്കുന്നത്. ഇതിനെയെല്ലാം മറികടക്കാൻ എല്ലാവരും ജാഗ്രതയോടെ മുന്നേറുന്പോൾ ഈ പ്രതിസന്ധിയെയും നാം അതിജീവിക്കുമെന്ന പ്രത്യാശയുടെ പ്രകാശമാണു ലോകത്തെ നയിക്കുന്നത്. കോവിഡ്-19നു മരുന്നു കണ്ടെത്താനുള്ള ശ്രമം ഊർജിതമായിട്ടുണ്ട്. അമേരിക്കയും ചൈനയും മരുന്നു പരീക്ഷണം നടത്തിക്കഴിഞ്ഞു. യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസ് ആണ് പുതിയ മരുന്നിന്റെ ക്ലിനിക്കൽ ടെസ്റ്റ് നടത്തിയത്. ചൈനയിലെ അക്കാദമി ഓഫ് മിലിറ്ററി സയൻസാണ് മരുന്നു ഗവേഷണത്തിനു നേതൃത്വം നൽകുന്നത്. അമേരിക്കയും യൂറോപ്പും കോവിഡിന്റെ പിടിയിൽ അമരുന്പോൾ അതിനു തുടക്കമിട്ട ചൈന വൈറസിൽനിന്നു മുക്തമായിത്തുടങ്ങി. കൊറോണ വൈറസ് ആളിപ്പടർന്നപ്പോഴൊന്നും പുറത്തുകാണാതിരുന്ന ചൈനീസ് പ്രസിഡന്റ ഷി ചിൻപിംഗ് പ്രഭവ കേന്ദ്രമായിരുന്ന വുഹാനിൽ ഈയിടെ സന്ദർശനത്തിനെത്തി.
ലോകനേതാക്കളിൽ ചിലരൊക്കെ വൈറസ് ബാധിതരായി. മറ്റു ചിലർ നിരീക്ഷണത്തിലുമാണ്. ചൈന രോഗബാധയിൽനിന്നു മുക്തമായിത്തുടങ്ങുന്പോൾ ഇറ്റലിയാണ് മരണസംഖ്യയിലും വൈറസ് വ്യാപനത്തിലും രണ്ടാമതു നിൽക്കുന്നത്. ഇറാനാണു മരണസംഖ്യയിൽ മൂന്നാമത്. ഫ്രാൻസും സ്പെയിനും ഏതാണ്ട് സന്പൂർണ നിയന്ത്രണ നിർദേശങ്ങളാണു ജനങ്ങൾക്കു നൽകിയിരിക്കുന്നത്.
കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെല്ലാം വിമാനത്താവളങ്ങളിൽ കർശന പരിശോധനകൾക്കു വിധേയരാകുന്നു. ആഗോള ഓഹരി വിപണിയിലുണ്ടായ തകർച്ച ഒട്ടുമിക്ക രാജ്യങ്ങളുടെയും സന്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കോവിഡ്-19 ഉളവാക്കിയ സാന്പത്തിക പ്രതിസന്ധി നേരിടാൻ 85,000 കോടി ഡോളറിന്റെ അടിയന്തര പാക്കേജിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോൺഗ്രസിന്റെ അനുമതി തേടിയിരിക്കുകയാണ്.
വുഹാൻ തിരിച്ചുവരുന്നു
കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിൽ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഇവടെ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വുഹാൻ അടങ്ങുന്ന ഹുബൈ പ്രവിശ്യ വൈറസ് കാലത്ത് നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. അവിടേക്കു പോകാനോ അവിടെനിന്നു പുറത്തു കടക്കാനോ സാധിക്കുമായിരുന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങി.
വ്യവസായ മേഖലയായ വുഹാനിൽ നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. തൊഴിലാളികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ ഫാക്ടറികളിൽ ചിലതു പ്രവർത്തനം തുടങ്ങി.
കൊറോണാ വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞ രാജ്യം ചൈനയാണ്. 3226 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാവുമെന്നാണ് പറയപ്പെടുന്നത്.
വൈറസ് പോര്
അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരരംഗത്തുള്ള പോര് കൊറോണ വൈറസിന്റെ കാര്യത്തിലും തുടരുന്നു. വൈറസ് ബാധ പരന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങൾ പണ്ടേ തുടങ്ങിയിരുന്നു.
ജൈവായുധ പരീക്ഷണങ്ങളാണ് ഇത്തരം മാരക വൈറസുകൾക്കു പിന്നിലുള്ളതെന്ന ആരോപണം ഉയർന്നിരുന്നുവെങ്കിലും അതേക്കുറിച്ച് ആധികാരികമായ വെളിപ്പെടുത്തലൊന്നുമുണ്ടായില്ല. അതേസമയം വൈറസിന്റെ പേരിൽ ചൈനയെ പഴിക്കാൻ കിട്ടിയ അവസരം അമേരിക്കൻ പ്രസിഡന്റ് പാഴാക്കിയില്ല. കഴിഞ്ഞ തിങ്കളാഴ്ച ട്രംപ് നടത്തിയൊരു ട്വീറ്റിൽ ചൈനീസ് വൈറസ് എന്ന പ്രയോഗം ഉണ്ടായിരുന്നു. അത് ചൈനയെ ചൊടിപ്പിച്ചു. അടുത്ത ദിവസം ട്രംപ് ഈ പ്രയോഗം ആവർത്തിക്കുകയും ചെയ്തു.
അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ “ചൈനീസ് വൈറസ്’’ രുക്ഷമായിട്ടുണ്ടെന്നും മറ്റു ചിലയിടങ്ങളിൽ കോവിഡ് വ്യാപനം തീർത്തും ഇല്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.
ഇത്തരം പ്രയോഗങ്ങൾ മാന്യതയില്ലാത്തതാണെന്നും ചൈനയ്ക്കെതിരേയുള്ള ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്വമില്ലാത്തവരും കഴിവുകെട്ടവരുമായ രാഷ്ട്രീയക്കാരാണ് ഇത്തരം വംശീയ പ്രയോഗങ്ങൾ നടത്തുന്നതെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ അഭിപ്രായപ്പെട്ടു.
തടവുകാർ സന്തോഷത്തിൽ
കോവിഡ്-19 പടരുന്പോൾ ഇറാനിലെയും ഇറ്റലിയിലെയും തടവുകാർ സന്തോഷത്തിലാണ്. രാഷ്ട്രീയത്തടവുകാരുൾപ്പെടെ പതിനായിരക്കണക്കിനാളുകളെയാണ് ഇറാൻ ജയിൽ മോചിതരാക്കിയത്. ഇറ്റലിയിലാകട്ടെ തങ്ങൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ പേരിൽ തടുവകാർ പ്രക്ഷോഭത്തിലാണ്. ചിലയിടങ്ങളിൽ ജയിൽചാട്ട ശ്രമങ്ങളും നടന്നു.
ഇറ്റലിയുടെ വടക്കൻ പ്രദേശങ്ങളിലാണ് തടവുകാർ കൂടുതലും പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇവിടെയാണു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതും. മദ്യോപയോഗത്തിനു കടുത്ത നിയന്ത്രണമുള്ള ഇറാനിൽ മദ്യപാനം കൊറോണ വൈറസിനെ ചെറുക്കുമെന്ന വ്യാജ പ്രചാരണം നിരവധി പേരുടെ ജീവൻ അപഹരിക്കാനിടയാക്കി.
അഭയാർഥി ഇനി അധികാരി
അഡ്നാൻ അൽ സുർഫി ഇറാക്കിന്റ പ്രധാനമന്ത്രി പദത്തിലേക്ക്. സദ്ദാം ഭരണകാലത്ത് അമേരിക്കയിൽ അഭയാർഥിയായി കഴിഞ്ഞയാളാണ് സുർഫി. ഇറാക്കിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ഒത്തുതീർപ്പു സ്ഥാനാർഥിയെന്ന നിലയിലാണ് സുർഫിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചത്. ഒരു മാസത്തിനുള്ളിൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള ദൗത്യമാണു സുർഫിയിൽ നിഷിപ്തമായിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു വളരെ കഠിനമായൊരു ദൗത്യം തന്നെ.
പ്രവിശ്യാ ഗവർണറായി ഇരുന്നിട്ടുണ്ടെങ്കിലും ഇറാക്കി രാഷ്ട്രീയത്തിൽ അത്ര അറിയപ്പെടുന്ന ആളൊന്നുമല്ല സുർഫി. സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം ഇറാക്ക് അമേരിക്കൻ അധിനിവേശത്തിലായിരുന്ന കാലത്താണ് ഷിയാ ഭൂരിപക്ഷമുള്ള നജാഫ് പ്രവിശ്യയിലെ ഗവർണറായി സുർഫി അധികാരത്തിലിരുന്നത്.
കഴിഞ്ഞ നവംബറിൽ ഇറാക്കിൽ അരങ്ങേറിയ ആഭ്യന്തര കലഹത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അദൽ അബ്ദുൾ മഹദിക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. പിന്നീടുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് ബർഹാം സാലിഹ് സുർഫിയെ പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ പ്രസിഡന്റ് ചുമതലപ്പെടുത്തിയത്. ഫെബ്രുവരി ആദ്യം മൊഹമ്മദ് അദൽ മഹദിയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് സാലിഹ് നാമനിർദേശം ചെയ്തിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.
ഇറാനോടു കൂറു പുലർത്തുന്ന വിഭാഗം സുർഫിയുടെ നാമനിർദശത്തെ അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർലമെന്റിൽ ഭൂരിപക്ഷം നേടുക സുർഫിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിതന്നെ. അദ്ഭുതം നടന്നാൽ മാത്രമേ സുർഫിക്ക് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാനാവൂ എന്നു പറയുന്നവരുമുണ്ട്.
ഇതിനിടെ ഇറാക്കിൽനിന്നുള്ള സേനാ പിന്മാറ്റം യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഊർജിതമാക്കി. നൂറു കണക്കിനു പട്ടാളക്കാരെ മറ്റു സ്ഥലങ്ങളിലേക്കു നിയോഗിച്ചുകഴിഞ്ഞു. ഇറാക്കിലെ അമേരിക്കൻ സേനാ താവളങ്ങൾക്കു നേരേ നിരന്തരം റോക്കറ്റ് ആക്രമണങ്ങൾ നടക്കാറുണ്ട്. ഇറാന്റെ പിന്തുണയുള്ള ഇറാക്കി വിമതരാണ് ഈ ആക്രമണങ്ങൾക്കു പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാനിലെപ്പോലെ ഇനിയും ഏറെ നഷ്ടം സഹിക്കാൻ അമേരിക്ക ഇറാക്കിലും തയാറല്ല.
ബിൽ ഗേറ്റ്സ് പടിയിറങ്ങുന്നു
വിവര സാങ്കേതികവിദ്യയിൽ പുതിയൊരു വിപ്ലവം സൃഷ്ടിച്ച മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽനിന്നു ബിൽ ഗേറ്റ്സ് പടിയിറങ്ങുന്നു. നാലര ദശാബ്ദമായി മൈക്രോസോഫ്റ്റ് എന്നാൽ ബിൽ ഗേറ്റ്സിനെയാണു ലോകം ഓർത്തിരുന്നത്. ഉറ്റ സുഹൃത്തായ വാറൻ ബഫറ്റിന്റെ നേതൃത്വത്തിലുള്ള ബെർക്ക്ഷയർ ഹാത്താവേയുടെ ബോർഡിൽനിന്നും ബിൽ ഗേറ്റ്സ് ഒഴിവാകും.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാനാണ് ബിൽ ഗേറ്റ്സ് ഈ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഉപേക്ഷിക്കുന്നത്. ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും നേരത്തേ മുതൽ ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമാണ്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ശതകോടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണു നടത്തിപ്പോരുന്നത്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ആഗോള തലത്തിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടാനാണു ബിൽ ഗേറ്റ്സിന്റെ തീരുമാനം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തും.
മൈക്രോസോഫ്റ്റിനെ ഈ നിലയിലെത്തിച്ചതിനു പിന്നിൽ ബിൽ ഗേറ്റ്സിന്റെ സാങ്കേതിക വൈദഗ്ധ്യവും ബിസിനസ് മികവും ഏറെയുണ്ടായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി കന്പനിയിൽനിന്നു ഘട്ടംഘട്ടമായി പിൻവാങ്ങിക്കൊണ്ടിരിക്കുയായിരുന്നു അദ്ദേഹം. 2008ൽ ത്തന്നെ മൈക്രോസോഫ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽനിന്ന് അദ്ദേഹം കുറേശേ വിട്ടുനിന്നു തുടങ്ങി. അതേസമയം 2014 വരെ കന്പനിയുടെ ചെയർമാൻ എന്ന നിലയിൽ തുടർന്നു. പുതിയ നേതൃത്വത്തെ വാർത്തെടുക്കുകയും കന്പനിയുടെ അടിത്തറ ശക്തമാക്കുകയും ചെയ്ത ശേഷമായിരുന്നു ഈ പിൻവാങ്ങൽ. ഇതൊക്കെയാണെങ്കിലും മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ ബിൽ ഗേറ്റ്സ് തന്നെയായിരിക്കും.
മൈക്രോസോഫ്റ്റിന്റെ 10 കോടി ഓഹരികളാണ് ഗേറ്റ്സിനുള്ളത്. മൊത്തം ഓഹരിയുടെ 1.3 ശതമാനം വരുമിത്. 1600 കോടി ഡോളറാണിപ്പോൾ ഇതിന്റെ വിപണി മൂല്യം. ഇന്ത്യൻ വംശജനായ സത്യ നഡെല്ലയാണ് ഇപ്പോൾ മൈക്രോസോഫ്റ്റിന്റെ സിഇഒ. നഡെല്ലയുമായി ചേർന്നു തുടർന്നും പ്രവർത്തിക്കുമെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് ഭീതിയിൽ ആശങ്കകൾക്കൊപ്പം അഭ്യൂഹങ്ങളും വായുവേഗത്തിലാണു പരക്കുന്നത്. ഇതിനെയെല്ലാം മറികടക്കാൻ എല്ലാവരും ജാഗ്രതയോടെ മുന്നേറുന്പോൾ ഈ പ്രതിസന്ധിയെയും നാം അതിജീവിക്കുമെന്ന പ്രത്യാശയുടെ പ്രകാശമാണു ലോകത്തെ നയിക്കുന്നത്. കോവിഡ്-19നു മരുന്നു കണ്ടെത്താനുള്ള ശ്രമം ഊർജിതമായിട്ടുണ്ട്. അമേരിക്കയും ചൈനയും മരുന്നു പരീക്ഷണം നടത്തിക്കഴിഞ്ഞു. യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസ് ആണ് പുതിയ മരുന്നിന്റെ ക്ലിനിക്കൽ ടെസ്റ്റ് നടത്തിയത്. ചൈനയിലെ അക്കാദമി ഓഫ് മിലിറ്ററി സയൻസാണ് മരുന്നു ഗവേഷണത്തിനു നേതൃത്വം നൽകുന്നത്. അമേരിക്കയും യൂറോപ്പും കോവിഡിന്റെ പിടിയിൽ അമരുന്പോൾ അതിനു തുടക്കമിട്ട ചൈന വൈറസിൽനിന്നു മുക്തമായിത്തുടങ്ങി. കൊറോണ വൈറസ് ആളിപ്പടർന്നപ്പോഴൊന്നും പുറത്തുകാണാതിരുന്ന ചൈനീസ് പ്രസിഡന്റ ഷി ചിൻപിംഗ് പ്രഭവ കേന്ദ്രമായിരുന്ന വുഹാനിൽ ഈയിടെ സന്ദർശനത്തിനെത്തി.
ലോകനേതാക്കളിൽ ചിലരൊക്കെ വൈറസ് ബാധിതരായി. മറ്റു ചിലർ നിരീക്ഷണത്തിലുമാണ്. ചൈന രോഗബാധയിൽനിന്നു മുക്തമായിത്തുടങ്ങുന്പോൾ ഇറ്റലിയാണ് മരണസംഖ്യയിലും വൈറസ് വ്യാപനത്തിലും രണ്ടാമതു നിൽക്കുന്നത്. ഇറാനാണു മരണസംഖ്യയിൽ മൂന്നാമത്. ഫ്രാൻസും സ്പെയിനും ഏതാണ്ട് സന്പൂർണ നിയന്ത്രണ നിർദേശങ്ങളാണു ജനങ്ങൾക്കു നൽകിയിരിക്കുന്നത്.
കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെല്ലാം വിമാനത്താവളങ്ങളിൽ കർശന പരിശോധനകൾക്കു വിധേയരാകുന്നു. ആഗോള ഓഹരി വിപണിയിലുണ്ടായ തകർച്ച ഒട്ടുമിക്ക രാജ്യങ്ങളുടെയും സന്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കോവിഡ്-19 ഉളവാക്കിയ സാന്പത്തിക പ്രതിസന്ധി നേരിടാൻ 85,000 കോടി ഡോളറിന്റെ അടിയന്തര പാക്കേജിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോൺഗ്രസിന്റെ അനുമതി തേടിയിരിക്കുകയാണ്.
വുഹാൻ തിരിച്ചുവരുന്നു
കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിൽ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഇവടെ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വുഹാൻ അടങ്ങുന്ന ഹുബൈ പ്രവിശ്യ വൈറസ് കാലത്ത് നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. അവിടേക്കു പോകാനോ അവിടെനിന്നു പുറത്തു കടക്കാനോ സാധിക്കുമായിരുന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങി.
വ്യവസായ മേഖലയായ വുഹാനിൽ നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. തൊഴിലാളികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ ഫാക്ടറികളിൽ ചിലതു പ്രവർത്തനം തുടങ്ങി.
കൊറോണാ വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞ രാജ്യം ചൈനയാണ്. 3226 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാവുമെന്നാണ് പറയപ്പെടുന്നത്.
വൈറസ് പോര്
അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരരംഗത്തുള്ള പോര് കൊറോണ വൈറസിന്റെ കാര്യത്തിലും തുടരുന്നു. വൈറസ് ബാധ പരന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങൾ പണ്ടേ തുടങ്ങിയിരുന്നു.
ജൈവായുധ പരീക്ഷണങ്ങളാണ് ഇത്തരം മാരക വൈറസുകൾക്കു പിന്നിലുള്ളതെന്ന ആരോപണം ഉയർന്നിരുന്നുവെങ്കിലും അതേക്കുറിച്ച് ആധികാരികമായ വെളിപ്പെടുത്തലൊന്നുമുണ്ടായില്ല. അതേസമയം വൈറസിന്റെ പേരിൽ ചൈനയെ പഴിക്കാൻ കിട്ടിയ അവസരം അമേരിക്കൻ പ്രസിഡന്റ് പാഴാക്കിയില്ല. കഴിഞ്ഞ തിങ്കളാഴ്ച ട്രംപ് നടത്തിയൊരു ട്വീറ്റിൽ ചൈനീസ് വൈറസ് എന്ന പ്രയോഗം ഉണ്ടായിരുന്നു. അത് ചൈനയെ ചൊടിപ്പിച്ചു. അടുത്ത ദിവസം ട്രംപ് ഈ പ്രയോഗം ആവർത്തിക്കുകയും ചെയ്തു.
അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ “ചൈനീസ് വൈറസ്’’ രുക്ഷമായിട്ടുണ്ടെന്നും മറ്റു ചിലയിടങ്ങളിൽ കോവിഡ് വ്യാപനം തീർത്തും ഇല്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.
ഇത്തരം പ്രയോഗങ്ങൾ മാന്യതയില്ലാത്തതാണെന്നും ചൈനയ്ക്കെതിരേയുള്ള ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്വമില്ലാത്തവരും കഴിവുകെട്ടവരുമായ രാഷ്ട്രീയക്കാരാണ് ഇത്തരം വംശീയ പ്രയോഗങ്ങൾ നടത്തുന്നതെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ അഭിപ്രായപ്പെട്ടു.
തടവുകാർ സന്തോഷത്തിൽ
കോവിഡ്-19 പടരുന്പോൾ ഇറാനിലെയും ഇറ്റലിയിലെയും തടവുകാർ സന്തോഷത്തിലാണ്. രാഷ്ട്രീയത്തടവുകാരുൾപ്പെടെ പതിനായിരക്കണക്കിനാളുകളെയാണ് ഇറാൻ ജയിൽ മോചിതരാക്കിയത്. ഇറ്റലിയിലാകട്ടെ തങ്ങൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ പേരിൽ തടുവകാർ പ്രക്ഷോഭത്തിലാണ്. ചിലയിടങ്ങളിൽ ജയിൽചാട്ട ശ്രമങ്ങളും നടന്നു.
ഇറ്റലിയുടെ വടക്കൻ പ്രദേശങ്ങളിലാണ് തടവുകാർ കൂടുതലും പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇവിടെയാണു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതും. മദ്യോപയോഗത്തിനു കടുത്ത നിയന്ത്രണമുള്ള ഇറാനിൽ മദ്യപാനം കൊറോണ വൈറസിനെ ചെറുക്കുമെന്ന വ്യാജ പ്രചാരണം നിരവധി പേരുടെ ജീവൻ അപഹരിക്കാനിടയാക്കി.
അഭയാർഥി ഇനി അധികാരി
അഡ്നാൻ അൽ സുർഫി ഇറാക്കിന്റ പ്രധാനമന്ത്രി പദത്തിലേക്ക്. സദ്ദാം ഭരണകാലത്ത് അമേരിക്കയിൽ അഭയാർഥിയായി കഴിഞ്ഞയാളാണ് സുർഫി. ഇറാക്കിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ഒത്തുതീർപ്പു സ്ഥാനാർഥിയെന്ന നിലയിലാണ് സുർഫിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചത്. ഒരു മാസത്തിനുള്ളിൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള ദൗത്യമാണു സുർഫിയിൽ നിഷിപ്തമായിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു വളരെ കഠിനമായൊരു ദൗത്യം തന്നെ.
പ്രവിശ്യാ ഗവർണറായി ഇരുന്നിട്ടുണ്ടെങ്കിലും ഇറാക്കി രാഷ്ട്രീയത്തിൽ അത്ര അറിയപ്പെടുന്ന ആളൊന്നുമല്ല സുർഫി. സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം ഇറാക്ക് അമേരിക്കൻ അധിനിവേശത്തിലായിരുന്ന കാലത്താണ് ഷിയാ ഭൂരിപക്ഷമുള്ള നജാഫ് പ്രവിശ്യയിലെ ഗവർണറായി സുർഫി അധികാരത്തിലിരുന്നത്.
കഴിഞ്ഞ നവംബറിൽ ഇറാക്കിൽ അരങ്ങേറിയ ആഭ്യന്തര കലഹത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അദൽ അബ്ദുൾ മഹദിക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. പിന്നീടുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് ബർഹാം സാലിഹ് സുർഫിയെ പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ പ്രസിഡന്റ് ചുമതലപ്പെടുത്തിയത്. ഫെബ്രുവരി ആദ്യം മൊഹമ്മദ് അദൽ മഹദിയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് സാലിഹ് നാമനിർദേശം ചെയ്തിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.
ഇറാനോടു കൂറു പുലർത്തുന്ന വിഭാഗം സുർഫിയുടെ നാമനിർദശത്തെ അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർലമെന്റിൽ ഭൂരിപക്ഷം നേടുക സുർഫിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിതന്നെ. അദ്ഭുതം നടന്നാൽ മാത്രമേ സുർഫിക്ക് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാനാവൂ എന്നു പറയുന്നവരുമുണ്ട്.
ഇതിനിടെ ഇറാക്കിൽനിന്നുള്ള സേനാ പിന്മാറ്റം യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഊർജിതമാക്കി. നൂറു കണക്കിനു പട്ടാളക്കാരെ മറ്റു സ്ഥലങ്ങളിലേക്കു നിയോഗിച്ചുകഴിഞ്ഞു. ഇറാക്കിലെ അമേരിക്കൻ സേനാ താവളങ്ങൾക്കു നേരേ നിരന്തരം റോക്കറ്റ് ആക്രമണങ്ങൾ നടക്കാറുണ്ട്. ഇറാന്റെ പിന്തുണയുള്ള ഇറാക്കി വിമതരാണ് ഈ ആക്രമണങ്ങൾക്കു പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാനിലെപ്പോലെ ഇനിയും ഏറെ നഷ്ടം സഹിക്കാൻ അമേരിക്ക ഇറാക്കിലും തയാറല്ല.
ബിൽ ഗേറ്റ്സ് പടിയിറങ്ങുന്നു
വിവര സാങ്കേതികവിദ്യയിൽ പുതിയൊരു വിപ്ലവം സൃഷ്ടിച്ച മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽനിന്നു ബിൽ ഗേറ്റ്സ് പടിയിറങ്ങുന്നു. നാലര ദശാബ്ദമായി മൈക്രോസോഫ്റ്റ് എന്നാൽ ബിൽ ഗേറ്റ്സിനെയാണു ലോകം ഓർത്തിരുന്നത്. ഉറ്റ സുഹൃത്തായ വാറൻ ബഫറ്റിന്റെ നേതൃത്വത്തിലുള്ള ബെർക്ക്ഷയർ ഹാത്താവേയുടെ ബോർഡിൽനിന്നും ബിൽ ഗേറ്റ്സ് ഒഴിവാകും.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാനാണ് ബിൽ ഗേറ്റ്സ് ഈ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഉപേക്ഷിക്കുന്നത്. ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും നേരത്തേ മുതൽ ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമാണ്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ശതകോടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണു നടത്തിപ്പോരുന്നത്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ആഗോള തലത്തിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടാനാണു ബിൽ ഗേറ്റ്സിന്റെ തീരുമാനം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തും.
മൈക്രോസോഫ്റ്റിനെ ഈ നിലയിലെത്തിച്ചതിനു പിന്നിൽ ബിൽ ഗേറ്റ്സിന്റെ സാങ്കേതിക വൈദഗ്ധ്യവും ബിസിനസ് മികവും ഏറെയുണ്ടായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി കന്പനിയിൽനിന്നു ഘട്ടംഘട്ടമായി പിൻവാങ്ങിക്കൊണ്ടിരിക്കുയായിരുന്നു അദ്ദേഹം. 2008ൽ ത്തന്നെ മൈക്രോസോഫ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽനിന്ന് അദ്ദേഹം കുറേശേ വിട്ടുനിന്നു തുടങ്ങി. അതേസമയം 2014 വരെ കന്പനിയുടെ ചെയർമാൻ എന്ന നിലയിൽ തുടർന്നു. പുതിയ നേതൃത്വത്തെ വാർത്തെടുക്കുകയും കന്പനിയുടെ അടിത്തറ ശക്തമാക്കുകയും ചെയ്ത ശേഷമായിരുന്നു ഈ പിൻവാങ്ങൽ. ഇതൊക്കെയാണെങ്കിലും മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ ബിൽ ഗേറ്റ്സ് തന്നെയായിരിക്കും.
മൈക്രോസോഫ്റ്റിന്റെ 10 കോടി ഓഹരികളാണ് ഗേറ്റ്സിനുള്ളത്. മൊത്തം ഓഹരിയുടെ 1.3 ശതമാനം വരുമിത്. 1600 കോടി ഡോളറാണിപ്പോൾ ഇതിന്റെ വിപണി മൂല്യം. ഇന്ത്യൻ വംശജനായ സത്യ നഡെല്ലയാണ് ഇപ്പോൾ മൈക്രോസോഫ്റ്റിന്റെ സിഇഒ. നഡെല്ലയുമായി ചേർന്നു തുടർന്നും പ്രവർത്തിക്കുമെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.