ജറുസലം ദേവാലയത്തിലെ തിരക്കുകൾക്കിടയിൽ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ നടന്ന ലളിതമായ ഒരു സമർപ്പണകർമം. ദൈവസൂനുവിനെ എളിയവരായ മാതാപിതാക്കൾ ദൈവസന്നിധിയിൽ സമർപ്പിച്ചു. സ്വർഗം സമ്മാനിച്ച കടിഞ്ഞൂൽ കുഞ്ഞിനെ കരങ്ങളിൽ വാങ്ങി കർതൃസവിധത്തിൽ തന്നെ കാണിക്കയായി വച്ചു.
അവന്റെ അർപ്പണം പലതിന്റെയും പ്രതീകമാണ്. പ്രധാനപ്പെട്ട പലതും അതിലൂടെ അവൻ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. സമർപ്പിതനായി മാറിയവന്റെ അനുയായികളായ നാമും സന്പൂർണ സമർപ്പണത്തിന്റെ പാത പിന്തുടരേണ്ടവർ തന്നെ. നാം ഓരോരുത്തരും കാഴ്ചവയ്ക്കപ്പെടേണ്ടവരാണെന്ന് പഠിപ്പിക്കാനാണ് അവൻ കാഴ്ചവയ്ക്കപ്പെട്ടത്. വിട്ടുകൊടുക്കലിലൂടെ മാത്രമേ വീണ്ടെടുക്കാനാവൂ എന്ന് അവനറിഞ്ഞു. നാമും നമുക്കുള്ളവയും വെറും ഭിക്ഷയാണ്. ആകയാൽ, അർപ്പിതമാകേണ്ടവയാണ് അവയെല്ലാം. ധനവും ദാരിദ്ര്യവും, അറിവും അജ്ഞതയും, സുഖവും ദുഃഖവും, നേട്ടവും കോട്ടവും അങ്ങനെ സകലവും സമർപ്പിതമാകണം. മണ്ണിലെ നമ്മുടെ ജീവിതം സർവശക്തനും സഹജീവികൾക്കുമായി സമർപ്പിക്കപ്പെടേണ്ട ഒന്നാണ്. അപ്പോൾ മാത്രമേ അതിന് അർഥവും പൂർണതയും ഉണ്ടാവുകയുള്ളൂ.
അർപ്പണം അത്ര എളുപ്പമുള്ള ഒന്നല്ല. വിട്ടുനല്കുന്പോൾ പലതും നഷ്ടമാകും. കാണിക്ക കൊടുക്കുന്നവയൊക്കെ മറ്റൊരാളുടെ സ്വന്തമാകും. സകലേശന്റെ സ്വന്തമാകുക എന്നതിൽ കൂടുതൽ ഏതു ഭാഗ്യമാണ് ഭൂമിയിൽ കിട്ടാനുള്ളത്? നമ്മെത്തന്നെ കാണിക്കയേകാൻ നാണിക്കേണ്ട. കാരണം, കാലിത്തൊഴുത്തുമുതൽ കാൽവരിവരെ നമ്മുടെ മോചനത്തിനുവേണ്ടി കാണിക്കയായിത്തീർന്നവനാണ് നമ്മുടെ നാഥൻ. കുഞ്ഞായിരുന്നപ്പോൾ നമ്മെയും ആരൊക്കെയോ വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് കാണിക്ക വച്ചതല്ലേ? നമ്മുടേതായ ജീവിതവിളികളുടെ അൾത്താരകളിൽ തുടർസമർപ്പണമായി ശിഷ്ടജീവിതം തീരട്ടെ. സമർപ്പണം ഒരു തീറെഴുതിക്കൊടുക്കലാണ്. ഉള്ളവയും ഉണ്ടാകാനിരിക്കുന്നവയും ഒരുപോലെ ആർക്ക് അർപ്പിക്കുന്നുവോ ആ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കുള്ള വിട്ടുകൊടുക്കൽ. ഏതൊരു ജീവിതാന്തസും പരസ്പര അർപ്പണമാകുന്ന അടിത്തറയിലാണ് പണിയപ്പെടേണ്ടത്. അല്ലാത്തപക്ഷം അതിന് അധികം ആയുസുണ്ടാവില്ല.
ദൈവത്തിന് എന്നപോലെതന്നെ അന്യോന്യം അർപ്പിതരാകാം. അപ്പോൾ ജീവിതബലിവേദികളിൽ അനുനിമിഷം അർപ്പിക്കപ്പെടുന്ന വിശുദ്ധകുർബാനകളായി നമ്മുടെ ജീവിതാവസ്ഥകൾ പരിണമിക്കും. മാതാപിതാക്കൾ ദിവസവും മക്കളുടെ നെറ്റിയിൽ കുരിശുവരച്ച് അവരെ ദൈവത്തിനു സമർപ്പിക്കുന്ന കുടുംബങ്ങളാകട്ടെ നമ്മുടേത്. ഒപ്പം, നമ്മുടേതായ ജീവിതതുറകളിൽ നമുക്കു ഭരമേല്പിക്കപ്പെട്ടവരെ അനുനിമിഷം ദൈവസമക്ഷം സമർപ്പിച്ചു പ്രാർഥിക്കാം. ഒരു സന്പൂർണസമർപ്പണമായി വാഴ്വിലെ നമ്മുടെ ചെറുജീവിതങ്ങളെ മാറ്റിക്കൊണ്ട് സമർപ്പണത്തിന്റെ സന്തോഷം അനുഭവിച്ച് മുന്നോട്ടു പോകാൻ പരിശ്രമിക്കാം.
താപസവഴിയേ -6 / ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
അവന്റെ അർപ്പണം പലതിന്റെയും പ്രതീകമാണ്. പ്രധാനപ്പെട്ട പലതും അതിലൂടെ അവൻ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. സമർപ്പിതനായി മാറിയവന്റെ അനുയായികളായ നാമും സന്പൂർണ സമർപ്പണത്തിന്റെ പാത പിന്തുടരേണ്ടവർ തന്നെ. നാം ഓരോരുത്തരും കാഴ്ചവയ്ക്കപ്പെടേണ്ടവരാണെന്ന് പഠിപ്പിക്കാനാണ് അവൻ കാഴ്ചവയ്ക്കപ്പെട്ടത്. വിട്ടുകൊടുക്കലിലൂടെ മാത്രമേ വീണ്ടെടുക്കാനാവൂ എന്ന് അവനറിഞ്ഞു. നാമും നമുക്കുള്ളവയും വെറും ഭിക്ഷയാണ്. ആകയാൽ, അർപ്പിതമാകേണ്ടവയാണ് അവയെല്ലാം. ധനവും ദാരിദ്ര്യവും, അറിവും അജ്ഞതയും, സുഖവും ദുഃഖവും, നേട്ടവും കോട്ടവും അങ്ങനെ സകലവും സമർപ്പിതമാകണം. മണ്ണിലെ നമ്മുടെ ജീവിതം സർവശക്തനും സഹജീവികൾക്കുമായി സമർപ്പിക്കപ്പെടേണ്ട ഒന്നാണ്. അപ്പോൾ മാത്രമേ അതിന് അർഥവും പൂർണതയും ഉണ്ടാവുകയുള്ളൂ.
അർപ്പണം അത്ര എളുപ്പമുള്ള ഒന്നല്ല. വിട്ടുനല്കുന്പോൾ പലതും നഷ്ടമാകും. കാണിക്ക കൊടുക്കുന്നവയൊക്കെ മറ്റൊരാളുടെ സ്വന്തമാകും. സകലേശന്റെ സ്വന്തമാകുക എന്നതിൽ കൂടുതൽ ഏതു ഭാഗ്യമാണ് ഭൂമിയിൽ കിട്ടാനുള്ളത്? നമ്മെത്തന്നെ കാണിക്കയേകാൻ നാണിക്കേണ്ട. കാരണം, കാലിത്തൊഴുത്തുമുതൽ കാൽവരിവരെ നമ്മുടെ മോചനത്തിനുവേണ്ടി കാണിക്കയായിത്തീർന്നവനാണ് നമ്മുടെ നാഥൻ. കുഞ്ഞായിരുന്നപ്പോൾ നമ്മെയും ആരൊക്കെയോ വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് കാണിക്ക വച്ചതല്ലേ? നമ്മുടേതായ ജീവിതവിളികളുടെ അൾത്താരകളിൽ തുടർസമർപ്പണമായി ശിഷ്ടജീവിതം തീരട്ടെ. സമർപ്പണം ഒരു തീറെഴുതിക്കൊടുക്കലാണ്. ഉള്ളവയും ഉണ്ടാകാനിരിക്കുന്നവയും ഒരുപോലെ ആർക്ക് അർപ്പിക്കുന്നുവോ ആ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കുള്ള വിട്ടുകൊടുക്കൽ. ഏതൊരു ജീവിതാന്തസും പരസ്പര അർപ്പണമാകുന്ന അടിത്തറയിലാണ് പണിയപ്പെടേണ്ടത്. അല്ലാത്തപക്ഷം അതിന് അധികം ആയുസുണ്ടാവില്ല.
ദൈവത്തിന് എന്നപോലെതന്നെ അന്യോന്യം അർപ്പിതരാകാം. അപ്പോൾ ജീവിതബലിവേദികളിൽ അനുനിമിഷം അർപ്പിക്കപ്പെടുന്ന വിശുദ്ധകുർബാനകളായി നമ്മുടെ ജീവിതാവസ്ഥകൾ പരിണമിക്കും. മാതാപിതാക്കൾ ദിവസവും മക്കളുടെ നെറ്റിയിൽ കുരിശുവരച്ച് അവരെ ദൈവത്തിനു സമർപ്പിക്കുന്ന കുടുംബങ്ങളാകട്ടെ നമ്മുടേത്. ഒപ്പം, നമ്മുടേതായ ജീവിതതുറകളിൽ നമുക്കു ഭരമേല്പിക്കപ്പെട്ടവരെ അനുനിമിഷം ദൈവസമക്ഷം സമർപ്പിച്ചു പ്രാർഥിക്കാം. ഒരു സന്പൂർണസമർപ്പണമായി വാഴ്വിലെ നമ്മുടെ ചെറുജീവിതങ്ങളെ മാറ്റിക്കൊണ്ട് സമർപ്പണത്തിന്റെ സന്തോഷം അനുഭവിച്ച് മുന്നോട്ടു പോകാൻ പരിശ്രമിക്കാം.
താപസവഴിയേ -6 / ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്