അങ്കാര: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്ദോഗാന് അധികാരത്തില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി. വരുന്ന മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.
ആദ്യം രാജ്യത്തിന്റെ പ്രധാനമന്ത്രിയായും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ഠിച്ച എര്ദോഗാന് ഇപ്പോള്‍ 69 വയസ്. പരിഷ്കരണവാദിയെന്ന മുഖമുദ്രയുമായി അധികാരത്തിലേറിയ അദ്ദേഹം പിന്നീട് കടുത്ത യാഥാസ്ഥിതികനായി മാറുന്നതാണ് ലോകം കണ്ടത്.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയന് അംഗത്വം നേടിയെടുക്കാന്‍ രാജ്യത്ത് പല പരിഷ്കാരങ്ങളും വരുത്തി വിട്ടുവീഴ്ചകള്‍ ചെയ്തിരുന്നു. എന്നാല്‍, അംഗത്വം ലഭിച്ച ശേഷം പലതില്‍നിന്നും പിന്നോട്ടു പോയി.
ഭരണഘടന ഭേദഗതി ചെയ്ത് രാജ്യം പ്രസിഡന്‍ഷ്യല്‍ അധികാരത്തിലേക്കു മാറ്റിയത് എര്‍ദോഗാനാണ്. തുടര്‍ന്ന് അങ്ങോട്ട് വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയും ജനാധിപത്യവിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുകയുമായിരുന്നു.
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എർദോഗൻദുഗാന് നേരിടുന്ന പ്രധാന വെല്ലുവിളി. പതിനായിരക്കണക്കിനാളുകള്‍ മരിച്ച ഭൂകമ്പം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
1994 മാര്‍ച്ച് 27ന് ഇസ്ലാമിക് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ഇസ്താംബുള്‍ മേയറാകുന്നതോടെയാണ് എര്ദോഗാന് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു മടങ്ങുന്നത്. 2001ല്‍ പാര്‍ട്ടി വിട്ട്, സ്വന്തമായി ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി (എകെപി) രൂപീകരിച്ചു. ഒരു വര്‍ഷത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ എ.കെ.പി പാര്‍ലമെന്ററി ഭൂരിപക്ഷവും നേടി. എന്നാല്‍, വിദ്വേഷ പ്രചരണത്തിനു നാലു മാസം തടവ് വിധിക്കപ്പെട്ടിരുന്നതിനാല്‍ എര്ദോഗാന് അന്നു മത്സരിക്കാനായില്ല. വിലക്ക് നീങ്ങിയ ശേഷം 2003ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പാര്‍ലമെന്റിലെത്തുന്നത്.
അധികാരത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കി എര്ദോഗാന്
07:39 AM Mar 21, 2023 | Deepika.com